gfc

ഫ്ലാഷ്

പെട്ടിവണ്ടിയില്‍ നിന്നുപോകുന്ന കുട്ടികള്‍
മുറുക്കെ പിടിച്ചു നില്‍ക്കും
പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ
അതിവേഗത്തിലോടുമ്പോള്‍
മറിഞ്ഞുവീഴുമോ എന്ന് ഭയക്കുമെങ്ക്kഇലും
അവര്‍ നിലവിളിക്കില്ല.
അസാമാന്യമായ എന്തോ ചെയ്യുകയാണെന്ന്
അവര്‍ പുറത്തു നില്‍ക്കുന്നവരെ
വിശ്വസിപ്പിക്കാന്‍ ശ്രമിച്ച്ചുകൊണ്ടിരിക്കും.
എങ്കിലും നമ്മളത് വിശ്വസിക്കുകയില്ല.
എന്തിന്,ഓര്‍ക്കുക പോലുമില്ല.
ഒരു ഫ്ലാഷ് ന്യൂസ് പോലെ ഏതു കാഴ്ചയെയാണ്
നമുക്ക് ഉപേക്ഷിക്കാനാവാത്തത്.
നമ്മള്‍ ചെറുതായിട്ടല്ലേ
കുട്ടികള്‍ ഉണ്ടായിട്ടുള്ളത്...

എക്കിള്‍

എക്കിള്‍ എന്നത്
നമ്മുടെ ഉള്ളില്‍ കഴിയുന്ന ഒരു ജീവി.
ഗൌരവതരമായ ചില സംഭാഷണങ്ങള്‍ക്കിടയില്‍
നമുക്കും കേള്‍വിക്കാര്‍ക്കുമിടയില്‍
ചാടിവീണ് സംഭാഷണത്തെ കശക്കുന്നു അത്.
ഉടനീളം ഗൌരവം സൂക്ഷിക്കാനാവാത്ത പേരില്‍
പരിഹാസ്യരാവുന്നു നമ്മള്‍.

കുരലുവഴിയുള്ള അതിന്റെ ചാട്ടം നമ്മെ
ചാവി കൊടുത്ത ഒരു യന്ത്രത്തെ പോലെ
ക്ലിപ്തതയോടെ പെരുമാറുന്ന ഒന്നാക്കുന്നു.
കൃത്യമായ ഇടവേളകള്‍ പാലിക്കുന്ന
അതിന്റെ ചാട്ടം നമ്മുടെ നിയന്ത്രണത്തിലല്ല.

ശരീരത്തിന് സ്വന്തം നിലയില്‍ നിയന്ത്രിക്കാനാവാത്തതുകൊണ്ട്
ഇത് ഒരു ആഭ്യന്തരകലാപം എന്ന് ചിലര്‍ തള്ളും.
വിലപ്പെട്ടതെന്നും പവിത്രമെന്നും കരുതുന്ന
ചില കൂടിക്കാഴ്ച്ചകളെ അലങ്കോലപ്പെടുത്തുന്ന
അതിന്റെയീ ഇടപെടല്‍ എങ്ങനെ നാം മറന്നു കളയും?

അറിവിന്റെ ആകൃതിയുള്ള കവിതകള്‍

അറിവിന്റെ ആകൃതിയുള്ള കവിതകളാണ് വിനോദിന്റേത്.അത് രുചി വേണ്ടിടത്ത് കൊഴകൊഴാന്ന് കൂട്ടു നില്‍ക്കുന്നില്ല.സമകാലിക സാഹിത്യ രാഷ്ട്രീയ-രാഷ്ട്രീയേതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കൂട്ടില്‍ അതിന് അംഗത്വം വേണ്ട.ഉണങ്ങിച്ചുളിയുന്നവയെ മിനുക്കി നിര്‍ത്താന്‍ അത് ഉത്സാഹിക്കുന്നുമില്ല.എങ്കിലും കവിതയുടെ ഈ വരണ്ട(DRY) ജീവിതം കവിതയുടേതു മാത്രമാണെന്ന് വിനോദ് വായനക്കാരനെ തിരുത്തുന്നുണ്ട്.എഴുത്തിനേക്കാള്‍ എഴുത്തുകാരന്റെ ജീവിതം തുറിച്ചുനോക്കുന്ന മലയാളിവായനക്കാരനുള്ള ഒരു പ്രഹരം  എന്ന നിലയിലാണ് ഈ കവിത ഞാനാദ്യം വായിച്ചത്.ആ കവിതയുടെ മറ്റു പല മാനങ്ങളും പലരും വെളിപ്പെടുത്തിയതാണ്.

സുഷിരകാണ്ഡത്തില്‍ ഒരു മനുഷ്യന്റെ സ്വര്‍ഗ്ഗാരോഹണശ്രമം കാണാം.നരകത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്കുള്ള തന്റെ നോട്ടത്തിന് തന്റെ തന്നെ നഷ്ടബോധം കരടായി നില്‍ക്കുന്നു.നഷ്ടബോധം എന്ന ഈ കരടിനെ കടക്കാനുള്ള ശ്രമം അതിനെ പാപമോ പുണ്യമോ ആയി പരിണമിപ്പിച്ചേക്കാം.ഈ അപ്രവചനീയതയെ നേരിടുക എന്നത് ലക്ഷ്യങ്ങളുടെ കൃത്യതയുള്ള ഒരാള്‍ക്ക് നിശ്ചയമായും ഒരു പ്രതിസന്ധിയാണ് .ഇത്തരം സന്ദിഗ്ദ്ധതകളിലാണ് വിനോദിന്റെ കവിതകള്‍ പൊതുവെ അഭിരമിക്കുന്നത്.ലോകത്തെക്കുറിച്ച് ധനാത്മകമോ ഋണാത്മകമോ ആയ ഏതു തരം വീക്ഷണമാണ് അവ മുന്നോട്ടുവെക്കുന്നതെന്ന് ഒരു കണക്കെടുപ്പുകാരനെപ്പോലെ നോക്കുമ്പോള്‍ പ്രത്യാശകളുടെ ബാരോമീറ്ററിലെ ഏറ്റവും ചെറിയ അങ്കനങ്ങളിലെവിടെയോ അവ നിശ്ചലമായി നില്‍ക്കുന്നത് കാണാം.ഈ താഴ്ന്ന അങ്കനത്തിലേക്ക് അതിനെ ഇടിച്ചു നിര്‍ത്തുന്നത് അതിനു പൂരകമായത്ര നിരാശകളുടെ ഘനം തന്നെയാവണം.അസാധ്യതകളുടെ വിരസവ്യംഗ്യം എന്ന് ജീവിതത്തെ സൂചന എന്ന കവിതയില്‍ കവി തിരിച്ചറിയുന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.വെളിച്ചം ഇരുട്ടിനെക്കുറിച്ചും കാഴ്ചകള്‍ നിഴലിനെക്കുറിച്ചുമുള്ള സൂചനകളാണ്.പക്ഷേ വെളിച്ചം കൊണ്ട് കാണാനാവില്ല ഇരുട്ടിനെ.നിഴലിനെ നിറം തേച്ച് ചിത്രമാക്കാനുമാവില്ല.അസാധ്യതകള്‍ അസാധ്യതകള്‍ തന്നെ.

ജീവിതത്തെ അത്രയേറെ അപഗ്രഥിക്കുകയും ഉള്‍ക്കാഴ്ചകളിലേക്ക് തുറന്നിടുകയും ചെയ്യുന്ന കവിതകള്‍ ബ്ലോഗിലെങ്കിലും വിനോദിന്റെ മാത്രം പ്രത്യേകതയാണ്.മടക്കവിവരണം എന്ന കവിതയില്‍ ഇതു വരെ വന്നത് അവനവനെ കാണാനാനെന്ന് പറയാതെ പറയുന്നുണ്ട് കവി.തന്നോടു തന്നെയുള്ള തര്‍ക്കമാണ് പലപ്പോഴും വിനോദിനു കവിത.ഒരു താര്‍ക്കികന്റെയോ രസതന്ത്രജ്ഞന്റെയോ കൃത്യത അയാള്‍ എപ്പോ‍ഴും തന്റെ കവിതയില്‍ ആവാഹിക്കാന്‍ ശ്രമിക്കുന്നു.
കണ്ണാടിയില്‍ എന്ന കവിത നോക്കൂ.മൂന്നുകാലങ്ങളിലേക്ക് ഒരു മുഖത്തെ പിടിച്ചുവെച്ചുള്ള നോട്ടമുണ്ടതില്‍.
(പ്രിസം എന്ന കവിത ഇതിനോട് ചേര്‍ത്തു വായിക്കേണ്ട ഒന്നാണെന്ന് തോന്നുന്നു.)കണ്ണാടിയിലെ കാലം നോട്ടം എന്ന അര്‍ഥത്തില്‍ സങ്കീര്‍ണമാവുന്നു.ഒരര്‍ഥത്തില്‍  സങ്കീര്‍ണമായ ലോകത്തെ തന്റെ നോട്ടങ്ങളിലൂടെ  അഴിക്കുകയോ പിരിക്കുകയോ തന്നെയാണ് വിനോദ് കവിതയില്‍ ചെയ്യുന്നത്.ഈ കവിതയ്ക്ക് ലതീഷ് മോഹന്‍ എഴുതിയ ഒരു കമന്റ് പ്രസക്തമായിതോന്നുന്നു.
:latheesh mohan said...
ഭൂതം, ഭാവി,വര്‍ത്തമാനം എന്നിങ്ങനെ സ്ഥലകാലങ്ങളുടെ കെട്ടുപാടില്‍ വിനോദിന്റെ കവിതകള്‍ കുടുങ്ങി പോകുന്നത്, വല്ലാത്തൊരു ഊര്‍ജ നഷ്ടത്തിനും ചെറുപ്പ നഷ്ടത്തിനും ഇടയാക്കുന്നുണ്ടോ എന്നൊരു തോന്നല്‍..

അറിവ് വാര്‍ദ്ധക്യ സഹജമായ ഒന്നായി കരുതിപ്പോരുന്ന ഒരു സാമ്പ്രദായികതയില്‍ വിശ്വസിക്കുക കൊണ്ടാവണം വിനോദിന്റെ കവിതകളില്‍ നമ്മെപ്പോലുള്ള സാധാരണ വായനക്കാര്‍ക്ക്(ലതീഷ് മോഹന്‍ നിശ്ചയമായും ഒരു സാധാരണ വായനക്കാരനല്ല.) ചെറുപ്പത്തെ കാണാന്‍ കഴിയാതെ പോകുന്നത്.

തന്റെ കാലത്ത് മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വരള്‍ച്ച കവി അടയാളപ്പെടുത്തുന്നുണ്ട് ഒഴിവിടത്തെപ്പറ്റിപറഞ്ഞു നോക്കുന്നു എന്ന കവിതയില്‍.എന്തും കെട്ടിപ്പൊക്കാന്‍ ഉറപ്പുള്ള ഉറപ്പുകള്‍/ഇടം/നിരപ്പ് ചെങ്കല്‍ മടയായി മാറുന്നത് വേദനാജനകവും സുപരിചിതവുമായ വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്.ഈ പരിണതി ഒട്ടും ആകസ്മികമല്ലെന്നതാണേറ്റവും വേദനാകരം.

ക്യൂ എന്ന്ന കവിതയ്ക്ക് റോബിയുടെ ഒരു കമന്റ് രസകരമാണ്:
റോബി said...
വിനോദിന്റെ കവിത വായിക്കുന്നത്‌ സിഐഡി പണിയാകണമെന്ന മുന്‍ധാരണയില്‍ ഇന്നലെ ആദ്യം കണ്ടപ്പോള്‍ ബുദ്ധി കൊണ്ടു വായിച്ചു.ഒരിടത്തുമെത്തിയില്ല്ല..:)ഇന്നു രാവിലെ ഒന്നു വായിച്ചപ്പോള്‍ പുതിയൊരു വെളിച്ചം.ഇനി നാളെ ഒന്നു കൂടി നോക്കണം..:)
വായനക്കാരനെ അത്രയെളുപ്പം പരിഗണിക്കുന്നതല്ല ആ കവിതകള്‍.കൌതുകത്തിന് പടച്ചുണ്ടാക്കിയതല്ല അവ.
വിവര്‍ത്തനം എന്ന കവിതയില്‍ ഒരു കൊറിയന്‍ അനുഭവമുണ്ട്.ബാറിന്റെ ചവിട്ടുപടികളിലൊന്നില്‍ ഏങ്ങിക്കരയുന്ന ഒരാള്‍.കിം-മോങ്-ഹൊ എന്നാണ് അയാളുടെ പേര്,ടാക്സി ഡ്രൈവര്‍.അയാള്‍ സൊജുവിന്റേയും സിഗരറ്റിന്റേയും മണം തെറിപ്പിച്ച് പലതും പറഞ്ഞു.ലോകത്തിലെ എല്ലാ മനുഷ്യരും പാവങ്ങളാണ് എന്നായിരിക്കില്ല അയാള്‍പറഞ്ഞതെങ്കിലും കവി അങ്ങനെ മനസ്സിലാക്കുന്നു.ഈ മനസ്സിലാക്കലാവണം വിനോദിനെ കവിയാക്കുന്നത്.(കിം-മോങ്-ഹൊ=എന്തിനാ‍ടാ മോങ്ങുന്നേ എന്ന് ഒരു വായനക്കാരന്റെ വിവര്‍ത്തനം)

വാക്കുകളുടെ പെരുങ്കല്ലുകള്‍ കെട്ടിവെച്ച് ഭാഷയുടെ തണുത്ത ആഴത്തിലേക്ക് കൂപ്പുകുത്തുന്ന കവിത എന്ന് വിനോദ് ഒരു കവിതയില്‍ പറയുന്നുണ്ട്.എന്തെല്ലാം തലങ്ങളാണീയൊരു കാവ്യപ്രസ്താവനയില്‍ ഒളിച്ചിരിക്കുന്നത്?മരണം/മോചനം തന്നെയാണ് കവിത.അത് കേവലമായ ഒരു മരണവുമല്ല.ഉറപ്പിച്ച ഒരു ആത്മാഹുതിയാണ്.മരണത്തിലേക്ക്/മോക്ഷത്തിലേക്ക് ധ്യാനിച്ചും ഇന്ദ്രിയ നിഗ്രഹത്തിലൂടെയും സഞ്ചരിച്ചിരുന്ന സന്യാസപാരമ്പര്യങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട് ഇത്.

മലയാളവായനക്കാര്‍ക്ക് ഒരു പുതിയ കാവ്യാനുഭവം സമ്മാനിക്കും വിനോദിന്റെ പുസ്തകം.വിനോദിനും ബുക്ക് റിപ്പബ്ലിക്കിനും എന്റെ ആശംസകള്‍.

അടക്കം

ശവങ്ങളുടെ തണുപ്പു കൊണ്ട്


നിറഞ്ഞ ഒരു പകല്‍

പ്രപഞ്ചത്തെ നിശ്ശബ്ദതയുടെ

പെട്ടിയില്‍ അടക്കം ചെയ്തു;

മരങ്ങളെ നിന്ന നില്‍പ്പില്‍,

കിളികളെ ഇരുന്ന ഇരിപ്പില്‍,

വഴിക്കളെ കിടന്ന കിടപ്പില്‍.

സ്വപ്നങ്ങളുടെ നരകം

അപ്പോള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

പ്രകാശത്തിന്റെ കുറച്ചു

വെളുത്ത പൂവുകള്‍ വിതറി

സൂര്യന്‍ മേഘങ്ങളുടെ

ഒരു കരിങ്കൊടി വെച്ച് തലകുനിച്ചു.

നിലച്ച മിടിപ്പുകള്‍ നക്ഷത്രങ്ങളാവുമെന്ന്

ഒരു മഴവില്ല് എഴുതിവായിച്ചു.

മരത്തലയന്‍

സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍
അയാളുടെ ശിരോദ്വാരങ്ങളിലൂടെ
പൂവുകളും വള്ളികളും പുറത്തേക്ക്
ഇറങ്ങി വന്നു.
കോഴിമുട്ടയുടെ തൊണ്ട് പിളര്‍ന്ന്
കോഴിക്കുഞ്ഞ് വരുമ്പോലെ
തല പൊട്ടിപ്പിളര്‍ന്ന് ചില്ലകള്‍ കൂട്ടിപ്പിടിച്ച്
ഒരു മരത്തല പൊന്തി വന്നു.
സാവകാശം ചില്ലകള്‍ നിവര്‍ത്തി.
രണ്ട് കാലുകളില്‍ അത്
ഈ വഴിയിലൂടെ ഇപ്പോള്‍
നടന്നു പോയി...

പാവപ്പെട്ട ഒരാന

സ്വന്തം മൂത്രത്തില്‍ ഒലിച്ചുപോയി ഒരാന!
പാപ്പാന്‍ വിളിച്ചിട്ടും നിന്നില്ല,
പാപ്പാത്തി വിളിച്ചിട്ടും നിന്നില്ല.
കൊമ്പ്,തുമ്പി,ചെവി,വാല്‍,പുറവടിവ്
ഏതെങ്കിലും ഒന്ന് പൊങ്ങിവരുമോ എന്ന്
കാത്തിരുപ്പാണ് ആനപ്രേമിസംഘം.
ചാനലില്‍ രണ്ടു കൊമ്പ് വന്നെന്ന്,
ജി ചാറ്റില്‍ ഒരു വാലു കണ്ടെന്ന്
മൊബൈലില്‍ ഒരു അലര്‍ച്ച കേട്ടെന്ന്
ചുമ്മാ പറയുന്നുണ്ട് ജനം.
പാവപ്പെട്ട ഒരാനയെ രക്ഷിക്കാന്‍
ഇന്നാട്ടില്‍ വല്ല സംവിധാനവുമുണ്ടോ?
സ്വന്തം മൂത്രത്തില്‍ ഒലിച്ചു പോയി ഒരാന!

നടപ്പ്

നടന്നു നടന്നു പോകുന്ന ഏതോ സന്ധിയില്‍ വെച്ചാണ്
നിങ്ങളില്‍ നിന്ന് ഒരുപാടുപേര്‍ ഇറങ്ങി നടക്കാന്‍ തുടങ്ങിയത്.
ആരും നിങ്ങളെ തിരിഞ്ഞു നോക്കിയില്ല.
ഒച്ചവെക്കാത്ത ഒരത്ഭുതം നിങ്ങളില്‍ നിന്ന് പുറപ്പെട്ടെങ്കിലും
നിങ്ങള്‍ നടപ്പു നിര്‍ത്തിയില്ല.
പലവഴി ഇറങ്ങിപ്പോവുന്ന ആള്‍ക്കൂട്ടങ്ങളുടെ ഒരു പ്രഭവകേന്ദ്രം
എന്ന് കരുതി പിന്നെയും നടക്കുമ്പോഴാണ്
എതിരെ വരുന്നവര്‍ ചിലര്‍  നിങ്ങളുടെ
അകത്തേക്ക് നടന്നുകയറി മറഞ്ഞുപോയത്..

എത്ര ഓര്‍മകളുടെ മരണമാണ് ഒരു ചിരി

മുടിഞ്ഞ മഴ ദിവസം
കൊല്ലുന്ന തണുപ്പ്
നിങ്ങളുടെ ആ പഴയ പരിചയക്കാരന്‍ മരിക്കുന്നു.


അയാളുടെ വീട്ടിലേക്ക് കുട ചൂടി കുന്നുകയറിപ്പോകുമ്പോള്‍
എന്താവും നിങ്ങള്‍ ഓര്‍ക്കുക?


വന്നവര്‍ക്ക് ഇരിക്കാന്‍ മരണവീടിന്റെ മുറ്റത്ത്
ഫൈബര്‍ കസേരകള്‍ നിരത്തിയിട്ടിട്ടുണ്ട്
ടാര്‍പോളിന്‍പന്തല്‍ വലിച്ചുകെട്ടിയിട്ടുണ്ട്.


അകത്ത് കരച്ചിലുണ്ട്.
നിങ്ങളുടെ പരിചയക്കാരന്‍ നീണ്ടു നിവര്‍ന്ന് നിശ്ശബ്ദം കിടപ്പുണ്ട്.


മരണവീട് ഒരിക്കലും വിവാഹവീടല്ല.
വിഴുങ്ങിയ സംഭാഷണങ്ങള്‍
വിഴുങ്ങിയ ചിരികള്‍
അടക്കിയതോ അടക്കാന്‍ വയ്യാത്തതോ ആയ കരച്ചിലുകള്‍
ഒരാള്‍ ഇല്ലാതായി എന്ന സത്യം ഉണ്ടാക്കുന്ന ശൂന്യത.


വീര്‍പ്പുമുട്ടലോടെ നിങ്ങളും ആ വീടിന്റെ പടി കടക്കുന്നു.
ഒരു കാറ്റ് നിങ്ങളെ തഴുകിപ്പോവുന്നു.
ഒരു സൂര്യന്‍ നിങ്ങളെ നോക്കി ചിരിക്കുന്നു.
മഴ നിലയ്ക്കുന്നു.


വീടു പറ്റുന്നു
കുഞ്ഞുങ്ങളുമായി കളിക്കുകയോ
വീട്ടുകാരിയെ സഹായിക്കുകയോ ചെയ്യുന്നു.
അത്താഴം കഴിക്കുന്നു.
ഇണ ചേരുന്നു
ഉറങ്ങുന്നു

ഉടലെഴുത്ത്

കുറേ ഉടലുകള്‍ തെക്കോട്ടു നടക്കുന്നു
കുറേ ഉടലുകള്‍ വടക്കോട്ടു നടക്കുന്നു


ഒരുടല്‍ കിഴക്കോട്ടോടുന്നു
ഒരുടല്‍ പടിഞ്ഞാട്ടോടുന്നു.


കുറേ ഉടലുകള്‍ തിന്നുന്നു.
ഒരുടല്‍ ഛര്‍ദ്ദിക്കുന്നു.


കുറേ ഉടലുകള്‍ ഇണചേരുന്നു.
ഒരുടല്‍ യോനി പിളര്‍ന്ന് പുറത്തേക്ക് വരുന്നു.


ഒരുടല്‍ ആയിരം കിലോമീറ്റര്‍ അപ്പുറത്ത് മലര്‍ന്നുകിടക്കുന്നു.
ഒരുടല്‍ ആയിരം കിലോമീറ്റര്‍ ഇപ്പുറത്ത് കമ്ഴ്ന്ന് കിടക്കുന്നു.


ഒരുടല്‍ നൃത്തം ചെയ്യുന്നു
ഒരുടല്‍ അപസ്മാരത്തില്‍ പിടഞ്ഞ് പതയുന്നു.


ഒരുടല്‍ ഉരുള കൊടുക്കുന്നു
ഒരുടല്‍ വാളൂരുന്നു.


ഒരുടല്‍ വായുവിനെ ഭേദിച്ച് പറക്കുന്നു
ഒരുടല്‍ ജലത്തെ മുറിച്ച് ആഴുന്നു.


മുടി ചിക്കിപ്പരത്തി,ഭ്രാന്തെടുത്ത്
തെരുവിലൂടൊരുടല്‍.


ബ്യൂട്ടിപാര്‍ലറില്‍ നിന്ന് കാറിലേക്ക്
മദാലസമൊരുടല്‍


ഷാപ്പില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍
മലര്‍ന്നടിച്ചൊരുടല്‍


ആശുപത്രിക്കിടക്കയില്‍ മൂക്കിലെ ട്യൂബുമായി
പൊങ്ങിയും താണുമൊരുടല്‍


കത്തിക്കൊണ്ടിരിക്കുന്ന തെരുവില്‍
കൈകള്‍ ചവിട്ടിപ്പിടിച്ച് ബലാല്‍ക്കാരം ചെയ്യപ്പെടുന്ന
ഒരുടല്‍
സ്ഖലിക്കുന്ന ശൂലങ്ങളുമായി ഇരുചക്രത്തില്‍ പായുന്നൊരുടല്‍


കുറേ ഉടലുകള്‍ കരയുന്നു
ഒരുടല്‍ ചിരിക്കുന്നു


കുറേ ഉടലുകള്‍ ചിരിക്കുന്നു
ഒരുടല്‍ കരയുന്നു.


എല്ലാ ദിശകളിലേക്കുമുള്ള
ഉടലുകളുടെ ത്രിമാന സഞ്ചാരമേ,
ഈ ഭൂമിയുടെ ഉപരിതലത്തിളപ്പേ,
ആരെഴുതിക്കൊണ്ടിരിക്കുന്നൂ നിന്നെ?
ആര്‍ക്കെഴുതിക്കൊണ്ടിരിക്കുന്നൂ നിന്നെ?
ഈ കൂട്ടച്ചിത്രംവരയില്‍ എന്തിനാണെന്റെ ഉടല്‍ച്ചേര്‍പ്പ്?

ഏതോ ഒന്ന്

ശൂന്യത-
(
````````````````````````````````````)
അതിനുണ്ട് അദൃശ്യമായ ഒരു ശരീരം

അതിലുണ്ട് ചിലര്‍ക്കു മാത്രം കാണാവുന്ന ഒരു ഗര്‍ഭപാത്രം.
അതിലുണ്ട് കലങ്ങിപ്പോയ ഭ്രൂണം.
അതിന്റെ കറുത്ത രക്തം വിങ്ങുന്നു.
അതിന്റെ കെട്ടഗന്ധം പുറത്തേക്ക് നോക്കുന്നു.
ഞാനിപ്പോള്‍ ആ രക്തത്തില്‍ ഒഴുകി നടക്കുകയോ
അതോ രക്തക്കുതിപ്പായേക്കാവുന്ന ആ കെട്ടിനില്പിനെ
നോക്കിനില്‍ക്കുകയോ
ഞാനിപ്പോള്‍ അതിന്റെ കെട്ടഗന്ധത്തിന് ചെകിള വിടര്‍ത്തുകയോ
നാറ്റത്തിനുമേല്‍ ചത്തുകിടക്കയോ...
ഏതോ ഒന്ന്
ഏതോ ഒന്ന്.


കീഴടങ്ങല്‍

എന്തിനു വേണ്ടിയാണ് ഇത്ര കഷ്ടപ്പെട്ട്
ഈ മലയുടെ ഉയരത്തില്‍ കയറിയതെന്ന്
മലയ്ക്കു മുകളില്‍ നിന്ന് ഒരാള്‍ ചിന്തിച്ചു.
ഒരു ഉയരത്തെ കീഴടക്കിയതുകൊണ്ട് എന്ത്?
ഞാനീ മലയെ കാല്‍ച്ചുവട്ടിലാക്കി എന്ന് കൂക്കിവിളിച്ചു അയാള്‍.
മേഘങ്ങള്‍ എത്ര നിസ്സാരമായാണ് അതിനെ സ്വീകരിച്ചത്.
താഴ്വരയിലെ മരങ്ങള്‍ക്കോ പറവകള്‍ക്കോ
അതൊന്നും കേട്ട ഭാവമില്ല.
എന്തിനുവേണ്ടിയാണ് ഇത്ര കഷ്ടപ്പെട്ട്...

കണ്ടില്ല എന്ന് നടിക്കുവാന്‍ കണ്ണുകളും
കേട്ടില്ല എന്ന് നടിക്കുവാന്‍ കാതുകളുമുള്ള ലോകമേ
കീഴടക്കലിന്റെ നിരര്‍ഥകത ബോധ്യപ്പെടുത്താനോ
ഉറച്ച കാലുകള്‍ നല്‍കുന്നത്...?

മലമുകളില്‍ എത്തിയ ഒരാള്‍ക്ക്
പിന്നെയും കയറുവാനാവില്ല.
അയാള്‍ രണ്ടു തവണ മലയിറങ്ങും.

കടല്‍

മുക്കുവത്തിയുടെ ഉദരത്തില്‍ കിടന്നതുകൊണ്ടാവണം
കടലിന്റെ വിളിയുണ്ട് പലപ്പോഴും..
ഉപ്പുതിരകള്‍ക്കു മീതെ ആടിയുലഞ്ഞുപോകുന്ന
പായ്ക്കപ്പലിലെ പ്രാചീനനായ നാവികന്‍
കടലും കപ്പലുമായ് വന്ന് വിളിക്കും...
ഞാന്‍ തന്നെയാണൊ അയാള്‍
എന്ന സംശയം ഇനിയും മാറിയിട്ടില്ല.
നീന്താന്‍ പോലും വശമില്ലാത്ത
മുക്കുവനെ കടല്‍ വിളിക്കുന്നത് എന്തിനാണ്?
തിരകളുടെ മുകളിലൂടെ കേറിയിറങ്ങിപ്പോകുന്ന
ഒരു തോണിയില്‍ ഒറ്റയ്ക്ക് അസംഖ്യം മീനുകളെ തേടി
എപ്പോഴെങ്കിലും ഞാന്‍ പുറപ്പെട്ടു പോയേക്കാം...
തടുക്കാനാവുന്നില്ല,അതിന്റെ വിളി.
കടലടിയിലെ സര്‍പ്പങ്ങളേ
ചിപ്പികളേ,വമ്പന്‍ സ്രാവുകളേ
എന്നെക്കുറിച്ചുള്ള നിങ്ങളുടെ  വിചാരങ്ങളാവുമോ
എന്നെയിങ്ങനെ കടലിലേക്ക് പിടിച്ചുവലിക്കുന്നത്?
എല്ലാ വിളക്കുകളും കെടുമ്പോള്‍
നിങ്ങളെ ഒരാള്‍ തൊടും.
അപ്പോള്‍ ഒരിടിമിന്നല്‍ ഉണ്ടാവും.
ഇരുട്ടില്‍ പ്രകാശിച്ചു നില്‍ക്കുന്ന
നിങ്ങളുടെ ഹൃദയത്തെ ഈ ലോകം കാണും.
കെട്ടുപോയ എല്ല്ലാ വിളക്കുകളും അവിടേക്കു വരും.
ഒരു വെളിച്ചത്തിന്റെ പൊട്ടുമായി തിരിച്ചു പോവും.
ആ ഒരു രാത്രി മാത്രമേ
നിങ്ങള്‍ സുഖമായി ഉറങ്ങേണ്ടൂ...
മരങ്ങള്‍ക്കിടയിലുള്ള വീട്ടിലേക്ക്
എല്ലാ പ്രഭാതങ്ങളിലും
ഉറ്റു നോക്കുന്ന വെളിച്ചങ്ങളേ
ഈ ജനല്‍പ്പാളി തുറക്കാന്‍
ഞാനിന്ന് ഉണര്‍ന്നില്ലെങ്കിലും
നിങ്ങള്‍ വരാതെ പോകുമോ?

മത്തന്‍ വള്ളി

അടുക്കളയ്ക്കു പിന്നില്‍ കിടന്ന്
എച്ചില്‍ വെള്ളം കുടിച്ച് വളര്‍ന്നതിന്റെ നിരാശയില്ല
ചാരം തിന്നതിന്റെ  മടുപ്പില്ല
ഇലകളും ഫലങ്ങളും
അടുക്കളക്കാരി കവര്‍ന്നിട്ടും
ജീവിതാസക്തി തീരുന്നുമില്ല.
സ്പ്രിങ് കയ്യുകള്‍
എത്തിച്ചുകൊണ്ടേയിരിക്കും
പിടികിട്ടാത്ത ലോകത്തിനു നേരെ...

ദുസ്സ്വപ്‌നം

ബോംബര്‍ വിമാനങ്ങള്‍ എന്റെ നഗരത്തിനു മീതെ
ചിറകടിച്ചു വരുന്നതും ഭയചകിതരായ ജനക്കൂട്ടത്തോടൊപ്പം
ജീവന്മരണപ്പാച്ചില്‍ നടത്തുന്നതും
ഒരു തീക്കടല്‍ എല്ലാം വിഴുങ്ങിക്കൊണ്ട് പിന്നാലെയെത്തുന്നതും
ഞാന്‍ ഇടയ്കിടെ സ്വപ്നം കാണുന്നു.
ദൂരെ അമേരിക്ക എന്നൊരു രാജ്യമുണ്ട്.
ദരിദ്രന്മാരുടെ നഗരമായ എന്റെ നഗരത്തിലേക്ക്
ബോംബുകളുമായി അവര്‍ വരുമെന്ന്
എപ്പോഴും എന്റെ സ്വപ്‌നം എന്നെ പേടിപ്പിക്കുന്നത്
എന്തിനാവോ?

അമേരിക്ക,ബോംബ് എന്നിവയെക്കുറിച്ച്
ഒന്നുമറിയാത്തവരും
വിമാനത്തെക്കുറിച്ച് കൌതുകമുള്ളവരുമായ
എന്റെകുഞ്ഞുങ്ങള്‍ അവരുടെ അമ്മയോടൊപ്പം
 കിലോമീറ്ററുകള്‍ക്കപ്പുറത്ത് കത്തുന്ന തീ
എല്ലാ സ്വപ്‌നങ്ങളിലും ഞാന്‍ കണ്ടു.
ഓടി രക്ഷപ്പെടാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കില്‍
എന്നൊരാശ ആ തീഗോളം വീഴും മുന്‍പ് ഉണ്ടാവും.
ഒരുവയസ്സുള്ളവള്‍ എങ്ങനെ ഓടും?
അഞ്ചുവയസ്സുള്ളവളും  ആറു വയസ്സുള്ളവനും
എത്ര ഓടും.
മക്കളെ വിട്ട് ഒരമ്മ മാത്രം പറക്കുമോ?
സ്വപ്നത്തിന്റെ രസതന്ത്രം എന്തായാലും എനിക്കറിയില്ല.
എപ്പോഴും ഞാന്‍ രക്ഷപ്പെട്ടു.
ഏതു വിധേനയും ഓടി.
ശവങ്ങളെ കവച്ച്
വിലാപങ്ങളെ കവച്ച്
എപ്പോഴും ഞാന്‍ ...

സ്വപ്നങ്ങള്‍ അവയെ രക്ഷിക്കുവാന്‍
എന്നെ രക്ഷിക്കുന്നതാവുമോ?

കുഞ്ഞനന്തന്‍ നായരുടെ ചിരി

[അറുപിശുക്കനായ കുഞ്ഞനന്തന്‍ നായര്‍

കഷ്ടിച്ചു ചിരിച്ചു എന്ന് വരുത്തുകയേയുള്ളൂ എന്ന്
പഞ്ചായത്ത് ചരിത്രത്തില്‍ മേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.]

കുഞ്ഞനന്തന്‍ നായരെ നിങ്ങളറിയും
രെജിസ്ട്രാറായിരുന്നു.
വിരമിച്ചതിനു ശേഷം വീട്ടുവരാന്തയില്‍
ചാരുകസേരയില്‍ കുംഭ തടവിയോ
വളി വിടാന്‍ പാകത്തില്‍
ഒന്ന് ചരിഞ്ഞിരുന്നോ
കുടുംബ മഹിമയും കുനിട്ടും പറഞ്ഞോ
ബോറടിക്കുമ്പോള്‍ കോമഡിഷോകള്‍ കണ്ടോ
മിക്കപ്പോഴുമുണ്ടാവും.


സിഗരട്ടിന്റെ സ്റ്റോക്കു തീരുമ്പോഴോ
അമ്മു ബേക്കറിയിലെ വാട്ടച്ചായ കുടിക്കാന്‍ മുട്ടുമ്പോഴോ
ആനനട നടന്ന് ഇടയ്ക്കൊന്ന് അങ്ങാടിയിലേക്കിറങ്ങും.

ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഒരു ദിവസം
കുഞ്ഞനന്തന്‍ നായര്‍ ചിരിച്ചു തുടങ്ങി.
കുഞ്ഞനന്തന്‍ നായരുടെ പതിവില്ലാത്ത ചിരി കണ്ട്
മൂപ്പരുടെ തൂങ്ങിക്കിടക്കുന്ന മുലകള്‍ ചിരിച്ചു.
അതുകണ്ട് മടക്കുമടക്കായികിടക്കുന്ന വയര്‍ ചിരിച്ചു.
നാട്ടുകാര്‍ ചിരിച്ചു.
വീട്ടുകാര്‍ ചിരിച്ചു.
കടിക്കാന്‍ വന്ന പട്ടി ചിരിച്ചു.
കുത്താന്‍ വന്ന പയ്യ് ചിരിച്ചു.
കുഞ്ഞനന്തന്‍ നായര്‍ പൊട്ടിപ്പൊട്ടി ച്ചിരിച്ചു.
ചിരിച്ചുചിരിച്ചുചിരിച്ച്
കുഞ്ഞനന്തന്‍ നായരുടെ ചിരീടെ കണ്ട്രോള് തെറ്റി.

അന്നുമുതല്‍ അവസരത്തിലും അനവസരത്തിലും
കുഞ്ഞനന്തന്‍ നായര്‍ ചിരിച്ചു.
ചിരിച്ചുചിരിച്ച് തലകുത്തി മറിഞ്ഞു.
ചിരിച്ചുതുടങ്ങിയാല്‍ നിറുത്താന്‍ പറ്റാതെ
പലപ്പോഴും കുഞ്ഞനന്തന്‍ നായര്‍ വലഞ്ഞു.

മരണവീട്ടില്‍ വെച്ചു ചിരിച്ചതിന്
നാട്ടുകാരുടെ വക കണക്കിന് കിട്ടി
മരുമകളോട് നിയന്ത്രണംവിട്ടു ചിരിച്ചതിന്
മകന്റെ വക കിട്ടി
അടിച്ചു തളിക്കാരിയോട് ചിരിച്ചതിന്
ഭാര്യപിണങ്ങി.

എതിര്‍പ്പുകളൊന്നും വകവെച്ചുകൊടുക്കാന്‍
കുഞ്ഞനന്തന്‍ നായരുടെ ചിരിക്ക് ആവുമായിരുന്നില്ല.
മാന്യന്മാരും സര്‍വാദരണീയരും
കുഞ്ഞനന്തന്‍ നായരെ കണ്ടാല്‍ ഒഴിഞ്ഞു മാറി.
പെണ്ണുങ്ങള്‍ കുഞ്ഞനന്തന്‍ നായരുടെ മുഖത്തു നോക്കാണ്ടായി.

ബുക്കും പേപ്പറുമെടുക്കെന്ന്
മാസാന്ത്യ വിരട്ടു വിരട്ടുന്ന സ്ഥലം എസ് ഐയെക്കണ്ട്
ചിരിച്ചു മറിഞ്ഞപ്പോഴാണ്
കുഞ്ഞനന്തന്‍ നായര്‍ക്ക് ലോക്കപ്പ് മര്‍ദ്ധനം തരമായത്.

ഓരോ ഇടിയിലും ചിരിക്കുന്ന നായരെ
പോലീസ് ജീപ്പില്‍ തന്നെ വീട്ടില്‍ കൊണ്ടാക്കി
താണു തൊഴുതു മടങ്ങി
എസ് ഐ യും സംഘവും.

ഒടുവില്‍ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന്
കുഞ്ഞനന്തന്‍ നായരെ ഒരു മനശ്ശാസ്ത്രജ്ഞനെ കാണിച്ചു.

മരുന്നു കഴിച്ച് കഴിച്ച് കുഞ്ഞനന്തന്‍ നായരുടെ ചിരി വറ്റി.
ആ വലിയ ചിരിയുടെ ഒരു ചെറിയ പരാഗം മാത്രം
കുഞ്ഞനന്തന്‍ നായരുടെ മുഖത്ത് ഇപ്പോഴും ബാക്കിയുണ്ട്.
എങ്കിലും കോമഡിഷോകള്‍ കാണാന്‍
ഇപ്പോള്‍ കുഞ്ഞനന്തന്‍ നായര്‍ക്ക് അനുവാദമില്ല.

ട്രാഫിക് ജംഗ്‌ഷനിലെ പ്രതിമ

ചലനത്തിന്റെ പ്രളയത്തിനകത്ത്
ഒരു പ്രതിമയുടെ നില്‍പ്പ്
എന്തൊരു ഇടങ്ങേറ് പിടിച്ചതാണ്.
‘പേ..പേ...’ എന്ന് അലറുന്ന വാഹനങ്ങള്‍
അതിനെ നോക്കി കണ്ണുരുട്ടുന്നുണ്ട്
അത് അനങ്ങുമോ...?
എല്ലാ‍ വേഗങ്ങളോടും അതിന് പരിഹാസം.
നിശ്ചലത കൊണ്ട് അഹങ്കാരത്തെ ആവിഷ്കരിക്കുകയായാണ്
അതെന്ന് ഒരു ലെയ്‌ലാന്‍ഡ് ലോറി
ഒരു മാരുതിക്കാ‍ാറിനോട് പറഞ്ഞു.
എല്ലാറ്റിനേയും എതിര്‍ത്തുള്ള അതിന്റെയീ നില്‍പ്പിനെ
ഇടിച്ചു തെറിപ്പിക്കണമെന്ന്
ഒരു ടാങ്കര്‍ ലോറി മുറുമുറുത്തു.
ഒരു പ്രതിമയ്ക്കും തന്റെ ജീവിതത്തില്‍ പങ്കില്ലെന്ന്
തെരുവുവിളക്ക് അതിന്റെ അറിവു വിളമ്പി.
ചലനത്തിന്റെ ഈ കടലില്‍ കൂട്ടിയിടിച്ച് തകരുകയാ‍ണോ
നിശ്ചലതയായി ദ്രവിച്ചമരുകയാണോ ഭേദമെന്ന് അപ്പോള്‍
ഒരു ഓട്ടോറിക്ഷയും ബൈക്കും തര്‍ക്കമുണ്ടാ‍യി

കയ്യില്‍ നീട്ടിപ്പിടിച്ചിരുന്ന വടി മുറിഞ്ഞു പോയിട്ടും
ഇപ്പോഴും വടി പിടിച്ചിട്ടുണ്ടെന്ന മട്ടില്‍ കൈ നീട്ടി നില്‍ക്കുന്ന ഈ പ്രതിമ
ഒരു മണ്ടനാണെന്ന് ചാരാ‍യത്തിന്റെ മണമുള്ള ട്രാഫിക് പോലീസുകാരന്‍
അതിനെ ചൂണ്ടി പറഞ്ഞുകൊണ്ടിരുന്നു.
പ്രതിമയാണെങ്കിലും ക്ഷമിക്കുന്നതിന് ഒരതിരില്ലേ...
തന്റെ രണ്ടു ചെവികളും അടച്ചുപിടിച്ച് അത് അലറി.
“എന്നെ ഒന്ന് മാ‍റ്റി സ്ഥാപിക്കിനെടാ എരണംകെട്ടവന്മാരേ...”

ട്രാഫിക് പോലീസുകാരന്‍ കണ്ണു തുടച്ച് നോക്കുമ്പോള്‍
അതേ പ്രതിമ ,അതേ നില്പ് ,
ഇല്ലാത്ത വടിപിടിക്കാന്‍ നീട്ടിപ്പിടിച്ച കൈ.
‘ചാരായത്തിന്റെ ഓരോരോ കഴിവുകള്‍’
ട്രാഫിക് പോലീസുകാരന്‍ അപ്പോള്‍ തന്നെ ലീവെടുത്ത്
വീട്ടിലേക്കു പോവാന്‍ തീരുമാനമായി...

അവിചാരിതമായി

അവിചാരിതമായി
ആഴ്ചയിലൊരിക്കല്‍
കരണ്ട് പോയില്ലെങ്കില്‍,
പോയില്ലെങ്കില്‍?

അവിചാരിതമായി
മാസത്തില്‍ ഒരു ഹര്‍ത്താലെങ്കിലും
ഉണ്ടായില്ലെങ്കില്‍,
ഉണ്ടായില്ലെങ്കില്‍?



അവിചാരിതമായി
ഒരു തമാശയെങ്കിലും
ചീറ്റിപ്പോയില്ലെങ്കില്‍,
ചീറ്റിപ്പോയില്ലെങ്കില്‍?


ഒരു മനുഷ്യജന്മത്തില്‍
ഒരു അപവാദത്തിനോ
പാരവെപ്പിനോ
ഇരയായില്ലെങ്കില്‍,
ഇരയായില്ലെങ്കില്‍?

ഒരു രോഗമെങ്കിലും പിടിപെട്ട്
ഒരിക്കലെങ്കിലും തളര്‍ന്നു കിടന്നില്ലെങ്കില്‍
കിടന്നില്ലെങ്കില്‍?

അവിചാരിതമായി ഒരു ബോറനെ സഹിക്കാന്‍
നിങ്ങടെ ഒന്നോ രണ്ടോ ദിവസം
പാഴായില്ലെങ്കില്‍,
പാഴായില്ലെങ്കില്‍?


അവിചാരിതമായി
ചാവുക ഭേദം.

കവി

കഥ വേണം
കുട്ടികള്‍ക്കായാലും
വലിയ‍വര്‍ക്കായാലും
കഥയില്ലാത്തവരെ
ആര്‍ക്കും വേണ്ട,
കഥ കഴിഞ്ഞവരെയും.
കഥയില്ലായ്മ കൊണ്ട്
കവിയായിപ്പോയീ ഞാന്‍ .

(2008 ഫെബ്രുവരി)

വിള്ളല്‍

പഴയ ചലച്ചിത്രഗാനങ്ങള്‍
ചട്ടംകെട്ടിയതുകൊണ്ട്
മലകള്‍ക്ക് നദികളോട്
എന്തെങ്കിലും തോന്നാന്‍ ന്യായമുണ്ട്.
മൂത്തുനരച്ച ഒരു മലയ്ക്ക്
ഒഴുകിയൊഴുകി മടുത്ത്
കെട്ടിക്കിടക്കുന്ന ഒരു നദിയോട്
എന്തു തോന്നാനാണ്?
പ്രേമം വിഡ്ഢിത്തമെന്ന്
പുതുകാലത്തിന് യോജിക്കുംവിധം
പഠിച്ചുവെച്ചതുകൊണ്ടൊന്നുമല്ല...
ഒരേപോലെ ഒരേകാലത്ത്
താഴ്വരകളെ ചുവപ്പിക്കുന്ന
വാകകള്‍ കണ്ട് എന്തൊരുഭംഗി
എന്നു പറയാന്‍ അറച്ചിട്ടാണ്...
ഒരു തവണ മാത്രമേ
ഒരാള്‍ക്ക് പ്രേമിക്കാന്‍ കഴിയൂ എന്ന്
എത്ര തവണ പ്രേമിക്കാന്‍ ശ്രമിച്ചിട്ടാണ്
മനസ്സിലായത്...
ജീവിതത്തെ രണ്ടായി പിളര്‍ക്കുന്ന ഒരു വിള്ളല്‍
ഒരിക്കല്‍ മാത്രമേ ഉണ്ടാവൂ...

പേടിക്കഥ

അരമണിക്കൂര്‍ ദൈഘ്യമുള്ള ഒരു
ജീവിയാണ്  പവര്‍ക്കട്ടെന്ന് കുട്ടികള്‍
തിരിച്ചറിഞ്ഞു തുടങ്ങി.
കറന്റു പോവുമ്പോഴല്ല അത് വരുന്നത്,
അതു വരുമ്പോഴാണ് കറന്റു പോവുന്നത്.
ബള്‍ബുകള്‍ പൊടുന്നനെ കണ്ണടയ്ക്കും,
ചാനലുകള്‍ ബ്ലും എന്ന് ഇരുട്ടില്‍ മുങ്ങും,
കഴുത്തറുത്തിട്ട കോഴിയുടെ ഉടല്‍ പോലെ
ഫാന്‍ പിടഞ്ഞു പിടഞ്ഞ് നിലയ്ക്കും.
എങ്കിലും മിന്നാമിനുങ്ങുകളെ കണ്ടു തുടങ്ങും.
വിപ്ലവകവിത കത്തിച്ചുപിടിച്ച് ചീവീടുകള്‍ തെളിയും.
അമ്മയുടെ ഭീഷണിയെത്തുടര്‍ന്ന്
കുട്ടികള്‍ കണ്ണടച്ചുകിടക്കും, അറിയാതെ ഉറങ്ങിപ്പോവും.
ആകാശത്തൂന്നൊരു ഇടിയൊച്ചകേട്ട് ഞെട്ടും.

അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ജീവി
ഒരുമണിക്കൂര്‍,ഒന്നരമണിക്കൂര്‍,രണ്ട് മണിക്കൂര്‍ എന്നിങ്ങനെ
അതിന്റെ ആയുര്‍ദൈര്‍ഘ്യം കൂട്ടിക്കൂട്ടി വരികയാണെന്ന്
ഒരു പേടിക്കഥ
പിള്ളേരോട് പറയാന്‍ ഞാന്‍ തയ്യാറെടുക്കുകയാണ്,
നാളെയാവട്ടെ.

കൊണ്ടുപോവാത്തവ

ശരിയാണ് മക്കളേ,
താമസം മാറുമ്പോള്‍ നമ്മളീ വീടിനെ
കൊണ്ടു പോവുകയില്ല.
നിങ്ങളോടിക്കളിച്ച ദിവസങ്ങള്‍
ഈ മുറ്റത്തു തന്നെ വാശിപിടിച്ചു നില്‍ക്കും.
അച്ഛനുമമ്മയും കെട്ടിപ്പിടിച്ചുകിടന്ന പഴയ ഉറക്കങ്ങള്‍
മുറി വിട്ടിറങ്ങില്ല.
സ്കൂള്‍ വിട്ടുവരുന്ന നിങ്ങളെ,
റേഷന്‍ വാങ്ങിവരുന്ന നിങ്ങടെ അമ്മയെ
ഞാന്‍ നോക്കി നിന്ന നോട്ടം
ആ ജനാലയില്‍ തന്നെയുണ്ട്;
എന്നെ നോക്കിക്കൊണ്ട്.
ഉമ്മറത്തിണ്ണയിലെ നമ്മുടെ ഇരിപ്പുകള്‍
ഓരോരോ തൂണുകള്‍ ചാരി
പരസ്പരം നോക്കി
അവിടെത്തന്നെ ഇരിപ്പാണ്.
പുതിയ വീട്ടിലേക്കു പോയവരെ തിരഞ്ഞ്
ഒരു പഴയവീടും ഓട്ടോറിക്ഷ വിളിച്ച്
ഏതെങ്കിലുമൊരുനാള്‍ ചെല്ലുകയില്ല.
അതുകൊണ്ട്,
അവസാനമായി ഒന്ന് നോക്കിക്കോളൂ.
വീട്ടുസാധനങ്ങളടുക്കിയ നമ്മുടെ ലോറി
പുറപ്പെടുകയാണ്.
നിങ്ങള്‍ സന്തോഷത്തിലല്ലേ...

തൂക്കം

വഴിയോരക്കടമുന്നില്‍
വളഞ്ഞ് തൂങ്ങിയ വാഴക്കുലേ
എത്ര അണ്ണാക്കുകളിലേക്ക്
വിന്യസിക്കാനുള്ള പഴങ്ങളുമായാണ്
അടക്കിപ്പിടിച്ചുള്ള ഈ തൂക്കം!
ഒന്നൊന്നായ് ഉരിഞ്ഞു തീരുമ്പോള്‍
കുറച്ചുനേരമെങ്കിലും ഒറ്റപ്പഴവുമില്ലാതെ
കെട്ടിത്തൂങ്ങിക്കിടക്കുന്ന ഒരു നേരമുണ്ട്.
അന്നേരം നീ വിചാരിക്കുമോ?
പലവിധ അണ്ണാക്കുകളിലേക്ക്
ഇറങ്ങിപ്പോയ പഴങ്ങള്‍,
അരഞ്ഞരഞ്ഞ് തൊണ്ട വഴി ആമാശയത്തിലേക്ക്  പോയവ,
തിരികെ പഴങ്ങളായി നീണ്ടുരുണ്ട് രൂപപ്പെട്ട്
ഉരിഞ്ഞ തോലിലേക്ക് വീണ്ടും കയറിയിരുന്ന്
ഉരിയാപ്പഴങ്ങളായ് അതാത് പടലകളില്‍
അതാത് കണ്ണികളില്‍
വന്നു നില്‍ക്കേണമേ എന്ന്...
അപ്പോള്‍ നിന്നെപ്പെറ്റ വാഴ ഇങ്ങനെ വിചാരിക്കുമോ?
വെട്ടിപ്പോയ കുല വീണ്ടും വെട്ടാക്കുലയായ് വന്നുകൂടുമെന്ന്...
വെട്ടുകത്തിയാല്‍ കുലയും വാഴയും രണ്ടാക്കിയ
ആ മുറിവ് മാഞ്ഞു മാഞ്ഞ് ഇല്ലാതാകുമെന്ന്...

പേനകള്‍

എന്റെ പോക്കറ്റുകളില്‍
പേനകള്‍ ഇരിക്കുന്നില്ല.
എല്ലാം എന്നെ വിട്ടുപോകുന്നു.
ഇതിപ്പോള്‍ എത്രാമത്തെ
പേനയാണെന്ന് ചോദിക്കരുത്.
ആയിരക്കണക്കിന് പേനകള്‍
ചാടിപ്പോയിട്ടുണ്ട് എന്റെ
പോക്കറ്റുകളില്‍ നിന്ന്.
ഞാനവയെ കവിതയെഴുതി
പീഡിപ്പിച്ചതുകൊണ്ടാണോ
ചാടിപ്പോയതെന്ന് സംശയമില്ലാതില്ല.
ഏതെങ്കിലും പേന സ്വേച്ഛയാലല്ലാതെ
ചാടിപ്പോയിട്ടുണ്ടാവുമോ?
തിരിച്ചുവന്നെടുക്കുമെന്ന് കരുതി
എവിടെയെങ്കിലും കാത്തിരുന്നുവോ?
വീണ്ടുമെപ്പോഴെങ്കിലും കണ്ട്
നിശ്ശബ്ദം നിലവിളിച്ചോ?
ഒരു നിശ്ചയമില്ലയൊന്നിനും..

ചാടിപ്പോവുന്നപേനകള്‍
എവിടേക്കാണ് പോവുന്നത്?
എഴുതിയെഴുതി മടുക്കുമ്പോള്‍
അവ മറ്റേതോ വിരലുകളെ
തിരഞ്ഞു പോവുകയാവുമോ?
പേനകള്‍ എന്തായാലും
സാധാരണ ഉപകരണങ്ങളല്ല.
അവയ്ക്ക് ജീവനുണ്ട്,മടുപ്പുണ്ട്.
അതുകൊണ്ടല്ലോ അവര്‍
ചാടിപ്പോക്കുകാരായത്.
എന്നിട്ടും ഇന്നാള്‍ ഒരു പേന
ചാടിച്ചാടിപോകുന്നതു കണ്ടെന്ന്
ഒരാളും നമ്മളോട് പറഞ്ഞില്ല.
എത്ര രഹസ്യം നിറഞ്ഞ
ഏതു വഴികളിലേക്കാണ്
അവ ചാടിപ്പോകുന്നത്?

ഇപ്പോള്‍ ഇതെല്ലാം
എഴുതിക്കൊണ്ടിരിക്കുന്നു
ഒരു പേന.
എന്നാകും
എവിടേക്കാവും
എപ്പോഴാവും
ഇതിന്റെ ചാടിപ്പോക്ക്?
എവിടെയാവും ആ രഹസ്യം
ഒരാള്‍(?) എഴുതിവെച്ചിരിക്കുക...?

അശ്ലീലം

ബലാത്സംഗത്തിനിരയായ
സ്ത്രീകഥാപാത്രത്തെ
“കൊല്ലുക, കൊല്ലുക”
എന്ന്
എപ്പോഴും ശുപാര്‍ശ ചെയ്തിരുന്ന
ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍
പറയുകയാണ്:
എന്റെ ശുപാര്‍ശകള്‍ പരിഗണിക്കപ്പെടിരുന്നു.
എന്നെ അസംതൃപ്തനാക്കാന്‍
ഒരു തിരകഥാകൃത്തിനോ
ചലച്ചിത്രകാരനോ
ധൈര്യമുണ്ടായിരുന്നില്ല.

മാനഭംഗം സംഭവിച്ച സ്ത്രീകള്‍
ജീവിക്കാന്‍ പാടില്ലെന്ന്
എന്നെ പഠിപ്പിച്ചതാരാണെന്ന്
എനിക്കിതേവരെ മനസ്സിലായിട്ടില്ല.
അപമാ‍നിതരോ
മാനംകെട്ടവരോ ആയ
ആണുങ്ങളെ സംബന്ധിച്ച്
എനിക്കിങ്ങനെയൊരു നിലപാട്
ഉണ്ടായതേയില്ല.

ഒരു പക്ഷേ, മാനംകെട്ട ആണായി
ജീവിക്കേണ്ടി വരുമെന്ന് ഞാന്‍
മുന്‍കൂട്ടി അറിഞ്ഞിരുന്നുവോ എന്തോ?
എന്തായാലും ജീവിച്ചിരിക്കുന്നു
എന്നതു തന്നെയാണ് ഈ ഭൂമിയിലെ
ഏറ്റവും വലിയ അശ്ലീലം.

ആസ്ത്‌മാലത

അവഗണനയുടേയോ
കുറ്റപ്പെടുത്തലിന്റെയോ
ഒരു കാറ്റു മതി;
അവള്‍ ശ്വാസം മുട്ടലിന്റെ
ഒരു വള്ളിച്ചെടിയാവും.

ഇലകളെ പിടപ്പിച്ചുകൊണ്ട്
വലിഞ്ഞും കുറുകിയും
അവളുടെ ഉടല്‍ എല്ലാ
ദയാപൂര്‍ണമായ നോട്ടങ്ങളേയും
ആവാഹിക്കും.

അവളോടല്ല,അവള്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്ന
ഈ തീവള്ളിയോടാണ്
എനിക്കിപ്പോഴും ഭയവും ആദരവും
അതിന്റെ തീയിലകള്‍ തട്ടിയാണ്
ഈ വീടും ഞാനും പൊള്ളിക്കറുത്തത്.

ശ്വാസോച്ഛ്വാസത്തിനനുസരിച്ച്
അവളുടെ കാഴ്ച്ചവട്ടത്തിലുള്ളവ
വട്ടത്തിനകത്തേക്ക് മറിഞ്ഞും
പുറത്തേക്ക് മറിഞ്ഞും
അവളോട് കേണുകൊണ്ടിരിക്കും
അവള്‍ തളര്‍ന്നു വീഴും വരെ.

ഉണരുമ്പോള്‍,
അവളുണ്ടാക്കിയ കാറ്റില്‍ ചിതറിപ്പോയ
ചുമരുകളും മോന്തായവും ഒന്നിച്ചുകൂടി
ഇതു വീണ്ടും ഒരു വീടാവും.
അവള്‍ ചിരിക്കും,
ഒന്നും സംഭവിച്ചില്ലല്ലോ എന്ന്...

എപ്പോഴും ഞാന്‍ ചോദിക്കാന്‍ മറക്കും,
നീയെന്തിനാണ് ഈ ചെടിയെ
നിന്റെയുള്ളില്‍ നട്ടു വളര്‍ത്തുന്നതെന്ന്...

കാലവര്‍ഷമേ

ആകാശക്കടലില്‍ നിന്ന്
മേഘങ്ങളുടെ മീന്‍ പിടിക്കുന്ന
കാലവര്‍ഷമേ...
നീ വലയും വലക്കാരേയും ഉപേക്ഷിച്ച്
പോയതെങ്ങ്?
ചെങ്ങറയിലോ
മൂലമ്പിള്ളിയിലോ
ആയിരുന്നോ നിന്റെ താമസം?
ജെ.സി.ബിയുടെ അടിയില്‍ പെട്ട്
നിന്റെ ആരെങ്കിലും ചത്തോ?
സ്വന്തം ഐഡന്റിറ്റി ഉപേക്ഷിച്ച്
വെയിലിന്റെ വെള്ളത്തുണി ചുറ്റി
ഇത്ര സന്തോഷിക്കാന്‍ എന്തുണ്ടായി?
നിന്റെ ഭാര്യ മരിച്ചുപോയോ...?

കാലവര്‍ഷമേ,
നീ ഒരു വലതുപക്ഷമൂരാച്ചിയല്ലേ എന്ന്
ഞാന്‍ സംശയിക്കുന്നു.
കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ചിട്ട്
മഴ പെയ്തോ എന്ന്
ആളുകളെക്കൊണ്ട് ചോദിപ്പിക്കാനല്ലേ
നിന്റെയീ തട്ടിപ്പ്?
ഏതെങ്കിലും സഭയിലെ
ഏതെങ്കിലും അച്ചന്റെ
ആളായിരുന്നോ നീ?
സ്വാശ്രയ കോളജ് പ്രശ്നത്തിലെ
സര്‍ക്കാര്‍ നിലപാടാണോ നിന്റെ പ്രശ്നം?
നീ വല്ല കോളജും തുടങ്ങിയിട്ടുണ്ടായിരുന്നോ?
പാഠപുസ്തകം കത്തിച്ച കൂട്ടത്തില്‍
നീ ഉണ്ടായിരുന്നോ?
ആണവക്കരാര്‍ ഒപ്പിടാതെ
കേരളത്തിലേക്ക് വിടുകയില്ലെന്ന്
ആ ബുഷമ്മാവനെങ്ങാനും നിന്നെ
ഗ്വാണ്ടനാമോയില്‍ തടങ്കലിലാക്കിയോ?

എന്നാലും എന്റെ കാലവര്‍ഷമേ,
നീ കുത്തിയൊലിച്ചുപോവാറുള്ള ഈ വഴികള്‍
ഒരു തവണ,ഒരേയൊരു തവണ
പഴയമട്ടില്‍ കുത്തിയൊലിപ്പിക്കേണമേ എന്ന്
കേഴുന്നത് കേള്‍ക്കുന്നില്ലേ?

നിന്നെക്കരുതി  കുടവാങ്ങിയ കുട്ടികളുടെ അച്ഛന്മാര്‍
‘വടി പിടിച്ചല്ലോ’ എന്നായത് കാണുന്നില്ലേ?

മണ്ണിനടിയിലെ വിത്തുകളുടെ വര്‍ത്തമാനം
എനിക്കു കേള്‍ക്കാം:
എവിടെ,എവിടെ
എന്നും കൃത്യമായി വന്നിരുന്നതാണല്ലോ എന്നൊക്കെ...
കാലവര്‍ഷമേ...
കാലവര്‍ഷമേ...

നാലുമണി നേരം

ഉച്ചവെയില്‍ കൊണ്ട് ഉറങ്ങിയിരുന്ന സ്കൂള്‍ വഴി
നാലുമണിയായാല്‍ ഞെട്ടിയുണരും.
ദേശീയഗാനത്തിന്റെ അവസാനവരിയില്‍
തുറന്നുവിടുന്ന കാലുകള്‍ അതിനെ
തരിപ്പിച്ചുകൊണ്ട് ഓടി വരും.
വീഴാതെ നോക്കണം
നിഴല്‍ത്തണല്‍ വീഴ്ത്തണം

വഴിയിറമ്പിലെ മാവുകളും പറങ്കിമാവുകളും
ഏറുകിട്ടുമോ എന്ന് പേടിച്ചു നില്‍ക്കും.
മീന്‍ നോക്കി നില്‍ക്കുന്ന കൊറ്റികള്‍
വരമ്പത്തു നിന്ന് പറന്നു പൊങ്ങും
ഇരട്ടക്കുന്നുകള്‍ക്കിടയില്‍
പൊളിഞ്ഞ തക്കാളിക്കൊട്ടയുടെ മൂടു പോലുള്ള സൂര്യന്‍
ഇങ്ങനെ വരയ്ക്കണം ചിത്രം എന്നു കാണിക്കും

വരാറായി എന്ന് അമ്മമാര്‍ പുറത്തേക്ക് നോക്കിയിരിക്കും
ഒരു ചിരി,ഒരു പിടച്ചില്‍ വീടിന്നകത്തേക്ക്
എപ്പോള്‍ വേണമെങ്കിലും വന്നു കയറും.
അടുക്കളയില്‍ ചായ തിളച്ചുകൊണ്ടിരിക്കും..

എഴുത്തുതടസ്സം

എല്ലാ നിരാശകളും
കെട്ടിപ്പൊതിഞ്ഞു കൊടുത്തതിന്റെ
പിറ്റേ ദിവസം
ജീവിതം ഓടിക്കിതച്ചു വന്നു പറഞ്ഞു:
‘കുറച്ചു നിരാശ വേണം...’

അയ്യോ!അപ്പുറത്തെ അയ്യപ്പേട്ടന്‍
വന്നു ചോദിച്ചപ്പോ കയ്യിലുള്ളതു മുഴുവന്‍
കൊടുത്തുവിട്ടല്ലോ.
കുറച്ചുമുന്‍പ് ചോദിച്ചിരുന്നെങ്കില്‍...
എന്താ അത്യാവശ്യം?

കാവ്യജീവിതം സ്തംഭിക്കും,അത്ര തന്നെ.
കവിയായി ജീവിക്കണമെങ്കില്‍
കുറച്ചു നിരാശകളെങ്കിലും വേണമെന്ന്
തനിക്കറിയാന്‍‌മേലാരുന്നോ?
ഇനിയിപ്പോ അനുഭവിച്ചോ...

അങ്ങനെ
അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ്
നിരാശകളില്ലായ്ക ഒരു നിരാശയായി വളര്‍ന്നത്.
നിരാശകളാവാന്‍ തക്ക ഒരു ആശയെങ്കിലുമില്ലെങ്കില്‍
ഒരു കവിയുടെ ജീവിതം കട്ടപ്പൊക തന്നെ.
ഈ നിരാശയുടെ കുന്തം കുത്തിയും
എഴുത്തു തടസ്സത്തെ ചാടിക്കടക്കാമെന്ന്
കണ്ടുപിടിക്കാന്‍ പിന്നെ അധികം
കാത്തിരിക്കേണ്ടി വന്നില്ല.
ഇത്ര നാള്‍ എവിടെയായിരുന്നു,
എന്തായിരുന്നു എന്നു ചോദിച്ചുകൊണ്ട്
മാധ്യമപ്രവര്‍ത്തകര്‍ ഓടിയടുത്തത്
അതിന്റെ പിറ്റേന്നാണ്.
കുന്തത്തെ സാഹിത്യ അക്കാദമി വക മ്യൂസിയത്തില്‍
സൂക്ഷിക്കാന്‍ ഏര്‍പ്പാടാവുകയും ചെയ്തു.

അര്‍ഥഗര്‍ഭമായ...

അര്‍ഥഗര്‍ഭമായ മൌനത്തെ
സിസേറിയന്‍ ചെയ്ത് അര്‍ഥത്തെ
പുറത്തെടുത്തു.
എല്ലാവര്‍ക്കും ഒന്നേ അറിയേണ്ടൂ.
ആണോ... ആണോ...?
അമ്മയ്ക്കും കുഞ്ഞിനും സുഖമല്ലേ
എന്നതൊക്കെ പിന്നത്തെ ചോദ്യം.
ആരാ ഇതിന്റെ അച്ഛന്‍ എന്നതും
പില്‍ക്കാലത്ത് ചോദിക്കാവുന്ന ചോദ്യമാണ്.

ഒരു വഴിക്കെറങ്ങ്യാല്‍

ഈ ലക്കം തര്‍ജ്ജനിയില്‍ വന്നത് ഒരുവഴിക്കെറങ്ങ്യാല്‍ ഇവിടെ

ഉണ്ണാമന്‍

പടിപ്പുരയില്ല,
കുളിപ്പുരയില്ല,
വണ്ടിപ്പുരയില്ല,
പശുത്തൊഴുത്തില്ല,
പശുക്കളുമില്ല.

ഇതൊന്നുമില്ലാത്ത വീട് വീടേയല്ല.

തറവാടിത്തത്തിന് ചേര്‍ന്ന മട്ടില്‍
വീടിന് ചില പരിഷ്കാരങ്ങള്‍ വരുത്താന്‍
ഉണ്ണാമന്‍ തീരുമാനിച്ചു.

ഒന്ന് തീരുമാനിച്ചാല്‍
അത് നടപ്പാക്കിയേ അടങ്ങൂ-
അതാണ് ഉണ്ണാമന്‍ .

പണിക്കരെ വരുത്തി,
സ്ഥാനം നോക്കി,
കുറ്റിയടിച്ചു,
പടം വരപ്പിച്ചു,
പണി തുടങ്ങി.

അപ്പോഴാണ് ഒരു പന്തിയില്ലായ്മ-
പണമില്ല.

പണമില്ലെങ്കിലും തലയുണ്ടല്ലോ
എന്നായി ഉണ്ണാമന്‍.

വീടിന്റെ ഒരുഭാഗം പൊളിച്ച് പടിപ്പുര
മറുഭാഗം പൊളിച്ച് കുളിപ്പുര
വേറൊരുഭാഗം പൊളിച്ച് വണ്ടിപ്പുര
വേറൊരുഭാഗം പൊളിച്ച് കന്നാലിപ്പുര
വീട് മാത്രം ഇല്ലാതായി

ഇനി എന്തു പൊളിച്ച് വീടുണ്ടാക്കും എന്ന
ആലോചനയിലാണിപ്പോ ഉണ്ണാമന്‍

ഏവരേയും ക്ഷണിക്കുന്നു...

പ്രിയ ബൂലോഗസുഹൃത്തുക്കളേ,

ജൂണ്‍ 15 ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് എന്റെ പുസ്തകത്തിന്റെ പ്രകാശനമാണ്.പട്ടാമ്പിയിലെ വെല്‍കം ടൂറിസ്റ്റ് ഹോമില്‍(മേലേ പട്ടാമ്പിയില്‍) വെച്ചാണ് പരിപാടി.തിരുവനന്തപുരത്തെ ഡേല്‍ഗേറ്റ് ബുക്സാണ് പ്രസാധകര്‍.ഇക്കാലമത്രയും ഈ ബ്ലോഗിലെ കവിതകള്‍ വായിച്ച് പ്രോത്സാഹിപ്പിക്കുകയും വിമര്‍ശിക്കുകയും ചെയ്ത എല്ലാ ബ്ലോഗെഴുത്തുകാരുടേയും വായനക്കാരുടെയും സാന്നിദ്ധ്യം അവിടെ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു.ഏവരേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

തള്ള

ഭര്‍ത്താവു മരിച്ചതാണ്
അറുപതിലേറെ പ്രായവുമുണ്ട്.
കുഞ്ഞുങ്ങളെ നോക്കാനാണ് വരുന്നത്.
എന്നാലും എന്നെ കാണുമ്പോള്‍
അവര്‍ക്കൊരു ചിരി വരും,
അവര്‍ക്കൊരു നാണം വരും.
ഇന്നലെയും വന്നു അത്.
നോക്കുമ്പോള്‍ അവരുണ്ട്
കണ്ണെഴുതിയിരിക്കുന്നു.
വെപ്പുപല്ലുകള്‍ക്ക്
വല്ലാത്ത വെണ്മ.
അപ്പോഴാവണം ഒരറപ്പ്,
കുളിമുറിയിലെ ഒച്ച്,
എന്റെയുള്ളില്‍ അരിച്ചരിച്ചുപോയി.
അതില്‍പ്പിന്നെ
എഴുതാനിരിക്കുമ്പോഴും
വായിക്കാനിരിക്കുമ്പോഴും
ഏകാഗ്രതയില്ല.
നേരേ ചൊവ്വേ ഒന്ന് തൂറാന്‍ പോലും
ഏകാഗ്രത വേണം.
അവര്‍ അകത്ത് അടിച്ചു വാരുമ്പോള്‍
ചൂല് തറയില്‍ തട്ടിയുണ്ടാകുന്ന ഒച്ചയില്‍
എന്നെ പരിഗണിക്കുമ്പോലെ എന്തോ ഒന്ന്...
അവര്‍ കുട്ടികളോട് വര്‍ത്തമാനം പറയുമ്പോള്‍
അവിടവിടെ കലര്‍ത്തുന്ന ചിരിക്ക്
എന്റെ ചെവികളിലേക്ക്
ഉന്നം പിടിക്കുമ്പോലെ ഒരു ഒരു...

വേഗം

ഫുള്‍സ്പീഡില്‍ കറങ്ങുമ്പോഴും
അതിന്റെ യാതൊരഹങ്കാരവുമില്ല പങ്കയ്ക്ക്.
അവിടെത്തന്നെയുണ്ടല്ലോ അല്ലേ,
കറങ്ങുന്നുണ്ടല്ലോ അല്ലേ,
എന്നൊക്കെ ഞാനിടയ്ക്കിടെ അതിനെ നോക്കും.
അതിന്റെ ഭരണത്തിന്‍ കീഴിലാണ് ഞാനെന്ന്
എനിക്കു തോന്നുന്നില്ല,
ഇനി അതിനുണ്ടാവുമോ
അങ്ങനൊരു തോന്നല്‍...?
ഇനിയും അതിന്റെ ചെവി പിടിച്ചു തിരിച്ചാല്‍
വേഗത്തെ കൂട്ടികൂട്ടി കൈവരിക്കേണ്ട അതിവേഗമാണ്
നിശ്ചലത എന്ന് അത് പറഞ്ഞു തരും.
ഫിലോസഫി കൊണ്ട് എന്തു കാര്യം?
ഉഷ്ണം ഉഷ്ണമായിത്തന്നെ
ഈ മുറിയില്‍ മലര്‍ന്നു കിടന്ന്
പരിഹസിക്കുകയല്ലേ അതിനെ.
പാവം!ഒരു പങ്കയായി ജനിച്ചുപോയത്
അതിന്റെ കുറ്റമാണോ!

കുളം+പ്രാന്തത്തി(കവിതാ സമാഹാരത്തിന്റെ കവര്‍ )

സുഹൃത്തുക്കളേ,
ഏറെ നാളത്തെ ഒരു ആഗ്രഹം നടക്കാന്‍ പോകുന്നു.എന്റെ ആദ്യ കവിതാസമാഹാരം രണ്ടുമാസത്തിനുള്ളില്‍ ഇറങ്ങുമെന്ന് ഹരി(പരാജിതന്‍) പറയുന്നു.ഹരിയാണ് അതിന്റെ കാര്യങ്ങളെല്ലാം ചെയ്യുന്നത്.ഹരി ചെയ്ത കവര്‍ താഴെ കാണാം.നിങ്ങളുടെ അഭിപ്രായങ്ങള്‍
അറിയാന്‍ ആഗ്രഹമുണ്ട്...



ഹരി(പരാജിതന്‍) അവസാനം ചെയ്ത കവര്‍.
ഇതായിരിക്കും പുസ്തകത്തിന്റെ കവര്‍

ഹരി(പരാജിതന്‍)ആദ്യം ചെയ്ത കവര്‍

പൂച്ചമ്മ

കുറിഞ്ഞിപ്പൂച്ച പ്രസവിച്ചു
മൂന്ന് കുഞ്ഞുങ്ങള്‍
സിസേറിയനായിരുന്നില്ല
സ്കാനിങ്ങുകളോ ടെസ്റ്റുകളോ
ഒന്നും വേണ്ടിവന്നില്ല.
കണ്ടന്‍ പൂച്ച പ്രസവമുറിക്കുപുറത്ത്
ടെന്‍ഷനടിച്ച് സിഗരട്ട് വലിച്ച് നടന്നിരുന്നില്ല.
രക്തം നല്‍കാന്‍ ആളെ ഏര്‍പ്പാടാക്കിയിരുന്നില്ല.

തട്ടിന്‍ പുറത്ത് കരച്ചില്‍ കേട്ട്
അമ്മൂം അപ്പൂം ചെന്നു നോക്കിയപ്പോള്‍
മൂന്ന് പൊന്നോമനകള്‍ പാലുകുടിക്കുന്നു..
കുറിഞ്ഞി ഈ വീട്ടിലെയല്ല.
അത് എവിടെത്തെയുമല്ല,
അതിന് വീടില്ല.
പ്രസവ രക്ഷ നല്‍കാന്‍ ആളില്ല.
കണ്ടന്‍പൂച്ച പരിസരത്തൊന്നുമില്ല.
പ്രസവത്തിന് ഈ വീടിന്റെ തട്ടിന്‍പുറം തന്നെ
എന്തിനു തെരഞ്ഞെടുത്തുവെന്ന്
അതിനോട് ചോദിച്ചു നോക്കി,
മിണ്ടണ്ടേ...
എവിടെയെങ്കിലും ഒന്ന് പ്രസവിക്കണമല്ലോ.
പ്രസാവാനുകൂല്യം എന്ന നിലയ്ക്ക്
രണ്ടു ദിവസം ഇവിടെ കഴിഞ്ഞോട്ടേന്ന് പാത്തു.

മൂന്നുകുട്ടികളും പാലു വലിച്ചുകുടിച്ചതുകൊണ്ട്
അതിന് വിശപ്പു കൂടി
പകലൊക്കെ അത് വിശന്നു കരഞ്ഞു നടന്നു
പാത്തു അതിന് ഒന്നും കൊടുത്തില്ല.
കൊടുത്താല്‍ അതിവിടെത്തന്നെ കൂടുമത്രേ...

മൂത്രവും കാട്ടവും കോരി മടുത്തപ്പോള്‍
പാത്തു ക്രുദ്ധയായി
പ്രസവാനുകൂല്യം നിലച്ചു.
മൂന്നുമക്കളും അമ്മയും ചാക്കോടെ പുറത്ത്!!!

മക്കളേം കൂട്ടി തിരിഞ്ഞുനോക്കിക്കൊണ്ട്
കുറിഞ്ഞിപ്പൂച്ച അതാ പോകുന്നു...
അടുത്ത വീട്ടിലെ വിറകുപുരയില്‍
സ്ഥലമുണ്ടെന്നാവുമോ
അത് മക്കളെ ആശ്വസിപ്പിക്കുന്നത്..
ഇതെല്ലാം കണ്ട്, രാവിലത്തെ സര്‍ക്കീട്ട് കഴിഞ്ഞ്
കയറിവന്ന കണ്ടന്‍ പൂച്ച എന്നെ നോക്കി ഒരു ചിരി.

ചക്ക

മൂത്തോ പഴുത്തോ എന്ന്
ചൂഴ്ന്ന് നോക്കി ചൂഴ്ന്ന് നോക്കി
ഒരു ചക്ക കേടായിപ്പോയി.
എന്നിട്ടിതാ ചൂഴ്ന്നവനും കൂടി
ആ ചക്കയെ കുറ്റം പറയുന്നു

സമനില

ജയിക്കാനോ തോല്‍ക്കാനോ
പറ്റാത്തവര്‍ക്കുള്ളതാണ് സമനില.

ഒറ്റക്കൊമ്പന്‍

ഇരുളാന
ഇരുളാനയ്ക്ക് വെള്ളികൊണ്ട്
ഒറ്റക്കൊമ്പ്
ആകാശത്താണ് നില്പ്
കാണാത്ത തുമ്പിക്കൈ നീട്ടി നീട്ടി
അതെന്നെ പിടിക്കാന്‍ വരുന്നു...

ഒറ്റക്കൊമ്പാ,ഒറ്റക്കൊമ്പാ
എന്റെ പുറകീന്ന് പോ
എന്റെ കയ്യില്‍ തേങ്ങയില്ല
കരിമ്പില്ല,പനമ്പട്ടയുമില്ല.
നിന്റെ രോമംകൊണ്ടുള്ള
മോതിരവും ഞാന്‍ ചോദിച്ചില്ല



നീ ചെവിയാട്ടി ചെവിയാട്ടി
ഉണ്ടാക്കുന്ന ഈ കാറ്റ്
കുന്നിന്‍‌പുറത്തെ പിലാവിനെ
ഒറ്റത്തെയ്യമാക്കുന്നല്ലോ



ഒറ്റക്കൊമ്പാ,ഒറ്റക്കൊമ്പാ
പുഴയിലിറങ്ങല്ലേ
വെള്ളം കലക്കല്ലേ
രാത്രിക്കുളി നന്നല്ല
പനിപിടിക്കും.

രക്തം


എനിക്ക് നിന്റെ നട്ടെല്ലോ
വൃക്കയോ കരളോ ഹൃദയമോ
തലച്ചോറോ ആവേണ്ട.
എനിക്ക് ഞാന്‍ പോലുമാവേണ്ട.
നിന്റെ എല്ലാ കോശങ്ങളിലേക്കും
കുതിച്ചുകൊണ്ടിരിക്കുന്ന
രക്തമായാല്‍ മതി.

പശുവിനെ വിശാഖ് വായിക്കുന്നത്

പശു എന്ന കവിതയ്ക്ക് ഒരു നിരൂപണം വന്നിരിക്കുന്നത് വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തുന്നു.ഇവിടെ വായിക്കാം

രൂപകങ്ങള്‍

പിന്നിലെ ചക്രം പോയ കാറ്,
ചാവി കേടായാതുകൊണ്ട് ചാടാത്ത തവള,
അകത്തെ പീ‍പ്പി പോയതുകൊണ്ട്
ഊമയായ തത്ത,
സ്വിച്ച് പോയതുകൊണ്ട്
ചിത്രങ്ങള്‍ മാറാത്ത ചിത്രപ്പെട്ടി,
തുള വീണതുകൊണ്ട്
ഇനിയെന്നും ചുങ്ങിക്കിടക്കേണ്ട
പ്ലാസ്റ്റിക് ബലൂണ്‍,
ഏതോ അപകടത്തില്‍ പെട്ട് തകര്‍ന്ന
ബൈക്കും ബൈക്കു യാത്രികനും,
കിലുങ്ങാത്ത കിലുക്കാം‌പെട്ടി,
ഒരുഭാഗം ഉരുകിപ്പോയ പാവ...

എത്രയെത്ര കളിപ്പാട്ടങ്ങളാണ്
ഈ മൂലയില്‍ ചിതറിക്കിടക്കുന്നത്!
എന്തു പ്രസരിപ്പോടെ
എന്തെന്തു ഒച്ചപ്പാടുകളോടെ
കയറിവന്നവ,
ഏതൊക്കെ ഉത്സവപ്പറമ്പുകളില്‍ നിന്ന്
കൂടെ വന്നവ,
ഏതൊക്കെ നഗരങ്ങളില്‍ നിന്ന്
ബഹുദൂരം സഞ്ചരിച്ചവ...

അച്ഛന്റെയോ അമ്മയുടേയോ
ആരുടെ ജീവിതത്തിന്റെ രൂപകങ്ങളാണ്
മക്കളേ നിങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്....?

പശു

ഒരു ദിവസമെങ്കിലും
കെട്ടുപൊട്ടിച്ച് ഓടിയില്ലെങ്കില്‍
സ്വാതന്ത്ര്യത്തെക്കുറിച്ച്
തനിക്കൊരു സ്വപ്നവുമില്ലെന്ന്
കരുതുമല്ലോ എന്ന് കരുതിയാവണം
ഇടയ്ക്കിടെ കയറു പൊട്ടിച്ച്
ഓടുമായിരുന്നു
അമ്മായീടെ പയ്യ്.

പയ്യ് മുന്‍പേ ,
അമ്മായി പിന്‍പേ.
മുന്നിലുള്ളതിനെ മുഴുവന്‍
കോര്‍ത്തുകളയും എന്ന മട്ട്.
ആരും മാറി നില്‍ക്കും.
പിടിക്കണേ തടുക്കണേ
എന്നൊക്കെ അമ്മായി.
കേട്ടത് തിരിച്ചറിയുമ്പോഴേക്കും
അമ്മായിയും പയ്യും
കടന്നു പോയിട്ടുണ്ടാവും.
രണ്ടു കിലോമീറ്റര്‍ ഓടിയാല്‍
പയ്യിന് ആവശ്യത്തിന് സ്വാതന്ത്ര്യമായി.
അണച്ചണച്ച് അതൊരിടത്ത് നില്‍ക്കും.
പണ്ടാരപ്പയ്യ് എന്ന് അതിന്റെ
നടുപ്പുറത്ത് ഒരടി വീഴും.
പിന്നെ രണ്ടാളും സാവകാശം
വീട്ടിലേക്ക്...

ഇത്ര സൌമ്യരായ രണ്ടു ജീവികളാണോ
കുറച്ചുമുന്‍പ് അങ്ങോട്ടു പോയതെന്ന്
അച്ചുവേട്ടന്റെ കടയില്‍ ചായ കുടിക്കുന്നവര്‍
മൂക്കത്ത് വിരല്‍ വെക്കും...

കയറുപൊട്ടിച്ചോടിയ
ആ രണ്ടു കിലോമീറ്ററാവണം
പശു പിന്നീടെപ്പോഴും അയവിറക്കുന്നത്.

ഭയം

നീ എന്നെ പ്രണയിക്കുന്നുവെന്ന് പറഞ്ഞതിന്റെ
മൂന്നാം ദിവസം ഒരു ഭയം ചിറകടിച്ചു
നിന്ന നില്പില്‍ മരങ്ങള്‍ അപ്രത്യക്ഷമായി
കിളികള്‍ പാട്ടു നിര്‍ത്തി
ഇരുട്ടിന്റെ ഒരു സൂര്യന്‍
ചിറി തുടച്ച് എന്നെ നോക്കി
ഞൊടിനേരം കൊണ്ട്
മുള്ളുകള്‍ പൊന്തി ആകാശം മുട്ടി.
കറുത്ത തുണികളിട്ട കുറേ പേര്‍ വന്ന്
എന്നെ ബലമായി വലിച്ചുകൊണ്ടു പോയി
പൊട്ടക്കിണറ്റിലേക്ക് തള്ളിയിട്ടു.
കിണറ്റിനടിയില്‍ നിന്നുള്ള എന്റെ കരച്ചിലിനെ
കിണറിന്റെ വാവട്ടത്തില്‍
അനേകം ചിരികള്‍ വെട്ടിവീഴ്ത്തി.

നിങ്ങളെ കേള്‍ക്കുന്നതിന് നിങ്ങള്‍ ചെയ്യേണ്ടത്...

ഒന്ന് കേള്‍ക്കാന്‍ ശ്രമിക്കൂ
എത്ര തവണയായി ഞാന്‍ പറയുന്നു....
കേള്‍ക്കുന്നതിനു വിരോധമില്ല
ഒരു തടസ്സമേയുള്ളൂ
എന്താണത്
നിങ്ങള്‍ സംസാരിക്കുന്നതു തന്നെ

സ്വാര്‍ഥം

എന്നെ മാത്രം തഴുകിയൊഴുകൂ എന്ന്
ഒരു മലയും നദിയോട് പറയില്ല
എനിക്കു മാത്രം പറക്കുവാന്‍
ഈ ആകാശം ഒരുക്കിവെക്കൂവെന്ന്
ഒരു കിളിയും പറയില്ല
എനിക്കുമാത്രം നില്‍ക്കുവാന്‍
ഈ ഭൂമിയെന്ന്
ഒരു പുല്‍ക്കൊടിയും പറയില്ല
എനിക്കു മാത്രം...
എനിക്കു മാത്രം നീയെന്ന്
എന്നിട്ടും എന്താണ്
എന്നെക്കൊണ്ടിങ്ങനെ പറയിപ്പിക്കുന്നത്

ജുഗുപ്ത്സ

ചോരയൊലിക്കുന്നവരുടെ നഗരം
അതിന്റെ തലയറുത്ത് ഓടയിലേക്കെറിഞ്ഞു.
അതവിടെക്കിടന്ന് ചീഞ്ഞ് പുഴുക്കളുണ്ടായി.
കണ്ണിലൂടെയും മൂക്കിലൂടെയും വായിലൂടെയും
പുറത്തിറങ്ങി.
മനുഷ്യരോളം വലുതായി.
അവ ഓരോന്നായി കയറിവന്ന്
ഈ റോഡിലൂടെ
വിവിധ ദിശകളിലേക്ക്
വിവിധ കെട്ടിടങ്ങളിലേക്ക്
വിവിധ ഓഫീസുകളിലേക്ക്
അരിച്ചരിച്ചു പോയി.
മഴ പെയ്തുകൊണ്ടിരിക്കുന്നു.
എല്ലാ വിളക്കുകാലുകളും
ഛര്‍ദ്ദിച്ചു നില്‍ക്കുന്നു.
ഒരു തെരുവുകുട്ടി
ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക്
നിലവിളിച്ചുകൊണ്ട് ഓടുന്നു....

നിങ്ങളൊക്കെ നിങ്ങളായതുകൊണ്ട്

ഇച്ഛാനുസരണം
ചൊറിയാനും മാന്താനും
വളയ്ക്കാനും തിരിക്കാനും
ആവാത്തതിനെ
കൈകള്‍ എന്നു വിളിക്കരുത്.

മരങ്ങള്‍ക്കില്ല കൈകള്‍.
ഉണ്ടായിരുന്നെങ്കില്‍
എല്ലാ ഇത്തിക്കണ്ണികളും
അവ പറിച്ചിട്ടേനേ.
വെട്ടാന്‍ വരുന്നവനെ
കഴുത്തുമുറുക്കി കൊന്നേനേ.
തേങ്ങയിടാന്‍ കയറുന്ന
കുമാരേട്ടനെ കൂട്ടിപ്പിടിച്ച്
നിലത്തടിച്ചേനേ
ചില്ലയിലിരുന്ന് അപ്പിയിടുന്ന
കിളികളെ തല്ലിപ്പറത്തിയേനേ

സത്യം പറയാലോ
മരങ്ങളേ,
നിങ്ങള്‍ മരങ്ങള്‍ മാത്രമായതുകൊണ്ട്
ഞങ്ങളൊക്കെ ഞങ്ങളായിജീവിച്ചു പോവുന്നു.

അകത്തോ പുറത്തോ

നിങ്ങള്‍
അകത്തേക്കു നോക്കി പുറത്തെ വായിച്ചുകൊണ്ടിരിക്കുകയോ
പുറത്തേക്കു നോക്കി അകത്തെ വായിച്ചുകൊണ്ടിരിക്കുകയോ
അകത്തേക്കു നോക്കി അകത്തെത്തന്നെ വായിച്ചുകൊണ്ടിരിക്കുകയോ
പുറത്തേക്കു നോക്കി പുറത്തെത്തന്നെ വായിച്ചുകൊണ്ടിരിക്കുകയോ
അതോ,അകത്തും പുറത്തുമല്ലാതെ ഒന്നിന്റെ പിന്നാലെ പായുകയോ
അകത്തോ പുറത്തോ എന്നറിയാതെ ഉഴറുകയോ?

ഒരനക്കമുണ്ട്,നിശ്ചയം.
ചിലപ്പോള്‍ അങ്ങനെയാണ്
തെക്കു നിന്നു വരുന്ന വാഹനത്തിന്റെ ഒച്ച
വടക്കു നിന്ന് വാഹനം വരുന്നുവെന്ന് തോന്നിപ്പിക്കും.
കിഴക്കു നിന്നു വരുന്ന ഒരു ഗന്ധത്തെ തിരഞ്ഞ്
നാം പടിഞ്ഞാട്ടു പോവും...

തിരയുന്നുണ്ടാവും നമ്മെയും ഒരാള്‍.
കിഴക്കുള്ള നമ്മെ തിരഞ്ഞ്
അയാള്‍ പടിഞ്ഞാട്ട് നടക്കുകയാവും.
നമ്മള്‍ അയാളുടെ അകത്തോ പുറത്തോ
അകത്തും പുറത്തുമല്ലാതെയോ
എന്ന് ഉഴറുകയാവും...

മടക്കിവെക്കാത്തത്

ആര്‍ക്കും കയറിയിരിക്കാന്‍
ഇരുന്നുകൊടുക്കുന്ന കസേര
തന്റെ ജീവിതത്തെക്കുറിച്ചാലോചിച്ച്
ഒരേ ഇരുപ്പാണ്
മുന്‍‌പുറത്തുള്ള കസേര
പറമ്പിലെ വാഴക്കുണ്ടയെ
തെങ്ങുകളെ
വെയിലറയ്ക്കുമ്പോള്‍ പാടിത്തുള്ളി വരുന്ന
പൂത്താങ്കീരികളെ
ആവിപൊങ്ങുന്ന നട്ടുച്ചയെ
വെള്ളിവാര്‍പ്പുമായി വരുന്ന
കുംഭമാസ നിലാവിനെ
കുറ്റിരുട്ടില്‍ ഭയം ജപിക്കുന്ന കൂമനെ
എല്ലാറ്റിനേയും നിസ്സംഗമായി നേരിട്ട്
ഈ ഉമ്മറത്ത് ഒരേ ഇരിപ്പാണ്.
ആരാലും മടക്കിവെക്കപ്പെടരുതെന്ന്
പിറക്കും മുന്‍പേ തീര്‍ച്ചപ്പെടുത്തിയതിനാല്‍
നിങ്ങള്‍ക്ക് കയറിയിരിക്കാന്‍
അന്തമില്ലാത്ത ഈ ഇരുപ്പിനേക്കാള്‍
പാകവും പ്രതീകാത്മകവുമായ
ദുരന്തം വേറെയെന്തുണ്ട്?

അപ്പോള്‍ പുല്ലുകളേ, നിങ്ങളിനി മുളച്ചുകൂടാ

നിര്‍ദ്ദിഷ്ട മരുഭൂമി പദ്ധതിയുടെ ഭാഗമായതിനാല്‍ ഈ പ്രദേശത്ത് അധിവസിക്കുന്ന എല്ലാ കുട്ടികുടുംബാദികളും പക്ഷിമൃഗാദികളും ഒഴിഞ്ഞു പോകണമെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.എന്തിനാണിവിടെ ഒരു മരുഭൂമി എന്നൊന്നും ചോദിക്കല്ലേ...
നമുക്കിപ്പോള്‍ അതു മാത്രമാണില്ലാത്തത്..


ഇവിടെ ഒരു മരുഭൂമി വന്നാല്‍ ഗള്‍ഫിലേക്കൊന്നും ആര്‍ക്കും പോകേണ്ടിവരില്ലെന്നേ...
പിന്നെ, അടുത്തെങ്ങാനുമുണ്ടോ വേറൊരു മരുഭൂമി...?
ടൂറിസം സാധ്യതയും തള്ളിക്കളയാനാവുമോ...
എല്ലാം കൂടി നമ്മുടെ നാട് ഒരുവഴിക്കാവുന്നത് കണ്ടുകൂടാ അല്ലേ...?
പുനരധിവാസം എന്നൊക്കെ പറഞ്ഞ് ബഹളം കൂട്ടാതെ.
കള്ളിമുള്ളുകളോ ഒട്ടകങ്ങളോ കങ്കാരു എലികളോ ആയി ജീവിക്കണമെങ്കില്‍ ഒരവസരം തരാം.


ഭരണകൂടം ഉറങ്ങാതെകിടന്ന രാത്രിയില്‍ കണ്ട സ്വപ്നമാണിത്.
അതിന് പോലീസുണ്ട്,പട്ടാളമുണ്ട്,നൂറായിരം ഗുമസ്തന്മാരുണ്ട്.
ഈ കണ്ണീരും ഒരു വെടിയുണ്ടയാല്‍ തെറിക്കുന്ന പ്രാണനുമല്ലാതെ
നിങ്ങള്‍ക്കെന്താണുള്ളത്...
അപ്പോള്‍ പുല്ലുകളേ, നിങ്ങളിനി മുളച്ചുകൂടാ...

സുഖം

കൈ വേദനിച്ചപ്പോള്‍ കൈയും
കാലു വേദനിച്ചപ്പോള്‍ കാലും
കണ്ണ് വേദനിച്ചപ്പോള്‍ കണ്ണും
ചെവി വേദനിച്ചപ്പോള്‍ ചെവിയും
തല വേദനിച്ചപ്പോള്‍ തലയും
മുറിച്ചു കളഞ്ഞു.
ഹാ!ഇപ്പോഴാണ് സുഖം എന്താണെന്ന്
അറിയുന്നത്...

വിസില്‍

മടുപ്പിന്റെ അടുപ്പില്‍
കയറി ഇരുന്നു.
ശൂ... ഒന്നാം വിസില്‍
ശൂ...രണ്ടാം വിസില്‍
ശൂ...മൂന്നാം വിസില്‍
വെന്തു തുടങ്ങി...
കരിഞ്ഞു തുടങ്ങി...
അടീ പിടിച്ച മണം
പരന്നു തുടങ്ങി...
ആരെങ്കിലും വന്ന്
ഈ അടുപ്പൊന്ന് കെടുത്തണേ...
വേണ്ടവര്‍ക്കൊക്കെ വിളമ്പണേ...

പഴമേ

പഴമേ
നിന്നെ വിഴുങ്ങുകയാണ് ഞാന്‍ .
പരിഭവിക്കായ്ക,
പഴം വിഴുങ്ങികള്‍ക്കില്ല വേറെ ഗതി.
തൊലിയുരിഞ്ഞപ്പോള്‍ ഹാ
ഒരു നിമിഷം വെച്ചേക്കുവാന്‍ തോന്നുമോ
നിന്നെ,നിന്റെ വിധി...,നിന്റെ വിധി.

രണ്ടോ മൂന്നോ കടിയാല്‍
ഗഡുക്കളായ് നിന്നെയകത്താക്കുകില്‍
കടിച്ചെടുത്ത കഷ്ണത്തിന്‍ ക്രൂരവിധി കാണണം
പുറത്തു കാത്തു നില്ക്കുന്ന കഷ്ണം.

പാതി വായിലും പാതി പുറത്തുമായ്(ജുഗുപ്ത്സാവഹം...)
നീ ഉത്കണ്ഠപ്പെടാതിരിക്കാന്‍
വിഴുങ്ങുകയല്ലാതില്ല വഴി.
ങാ..ങാ...ങാ...അം‌മ്...
അങ്ങനേ...

ദുരൂഹതയോട് ഇഷ്ടമുണ്ടോ ?

ഏകാന്തതയുടെ തോട്ടം
അതില്‍ സ്നേഹം എന്ന ഒറ്റപ്പൂ
ആ തോട്ടം എന്റേതല്ല
ആ സ്നേഹം എനിക്കുള്ളതുമല്ല

കയറിയതു പോലെ
ഞാന്‍ കുന്നിറങ്ങിക്കഴിഞ്ഞു.
പെണ്‍കുട്ടിയുടെ പ്രതിമ അതേ ഇരുപ്പു തന്നെ.
മണങ്ങള്‍ മാത്രം പിടിച്ചെടുത്തോടുന്ന ഓട്ടോറിക്ഷയില്‍
ഒരാള്‍ വലത്തോട്ടും
ഒരാള്‍ ഇടത്തോട്ടും
നോക്കിക്കൊണ്ടിരുന്നു.
ബീഡിയുടെ മണം
ഈര്‍ന്ന മരത്തിന്റെ മണം
ചേറിന്റെ മണം
മീന്‍ വറുക്കുന്ന മണം..
നമ്മുടെ മണം എന്തായിരുന്നു...

ഇവിടെ നിന്നാല്‍ മതി
ബസ് വരും,വീണ്ടും കാണാം.
നീട്ടിയ കയ്യില്‍ ബലമായി പിടിച്ചെങ്കിലും
ആ കൈ അനുജത്തിയുടേതു പോലെ
തളര്‍ന്നതായിരുന്നു.


വീട്ടിലെത്തും മുന്നേ ഫോണിലെത്തി
ഒരു കരച്ചില്‍ ,
എനിക്കറിഞ്ഞു കൂടാ
എന്തു ചെയ്യണമെന്ന്

ഒഴിവ്

ഒരൊഴിവ് വേണം.
മരങ്ങള്‍ വീടുകള്‍
ആളുകള്‍ കിളികള്‍
എല്ലാം ആ ആഹ്വാനം കേട്ടു.
ഈ ഒഴിവിലാണ്
സമാധാനം,സമ്പത്ത്
ഇതൊക്കെ വന്നു നിറയാന്‍ പോവുന്നത്.
എവിടേക്ക് എന്ന ചോദ്യം
എത്ര നിസ്സാരമാണ്?
നരകത്തിലേക്കോ
മരണത്തിലേക്കോ
എവിടേക്കെങ്കിലും
ഒന്ന് ഒഴിഞ്ഞു പോ...
നിങ്ങളുടെ ഒഴിവു കൊണ്ട്
നാടിന്റെ വെളിച്ചം പണിയും.
അല്ലെങ്കില്‍ തന്നെ നിങ്ങളുടെ
ഈ നിറവുകൊണ്ട് എന്ത് പ്രയോജനം?
തിരഞ്ഞ് തിരഞ്ഞ് ഞാന്‍ കണ്ടെത്തി അതിനെ ;
അതാവട്ടെ സ്വയം ഒരു തിരച്ചില്‍ ആയിരുന്നു

ഡ്രാക്കുള

ഇഷ്ടമാണ്.
നിന്റെ കണ്ണുകള്‍ എന്റെ കണ്ണുകളാക്കി
നിന്റെ മൂക്ക് എന്റെ മൂക്കാക്കി
നിന്റെ കൈകള്‍ എന്റെ കൈകളാക്കി
നിന്റെ കാലുകള്‍ എന്റെ കാലുകളാക്കി
നിന്നെയങ്ങട്ട് കൊല്ലാനും എനിക്കിഷ്ടമാണ്.
നീ സമ്മതിക്കാതെ എവിടെപ്പോവാന്‍!

എങ്കിലും കുഴിച്ചു നോക്കരുത്;
എന്റെ ചുണ്ടുകള്‍ക്കടിയില്‍
കുഴിച്ചിട്ട ചുവന്ന ചുണ്ടുകളെ;
എന്റെ കണ്ണുകള്‍ക്കടിയില്‍
ജീര്‍ണിച്ച കണ്ണുകളെ;
എന്റെ ശബ്ദങ്ങള്‍ക്കടിയില്‍
ദ്രവിച്ചുകൊണ്ടിരിക്കുന്ന
ശബ്ദാസ്ഥികളെ....

വേറൊന്നുമല്ല,
നല്ലൊരു ശവമടക്ക് നിനക്ക് ലഭിക്കാതെ വരും.
എന്റെ,എന്റെ മാത്രം ശവപ്പറമ്പേ എന്ന്
നിനക്ക് വിളിക്കുവാന്‍ ധൈര്യമുണ്ടാവുമോ...

എന്നിട്ടും

ഒരു ചിരിയുടെ ചൂടില്‍
നീ കരിഞ്ഞേക്കുമോ എന്ന് ഭയന്ന്
ചിരിച്ചില്ല
ഒരു കരച്ചിലില്‍ ഒഴുകിപ്പോവുമോ
എന്ന് ഭയന്ന് കരഞ്ഞില്ല
ഒന്ന് മിണ്ടിയാല്‍ ഉടഞ്ഞേക്കുമോ
എന്നു ഭയന്ന് മിണ്ടിയില്ല
ഒരനക്കത്താല്‍ പറന്നു പോവുമോ
എന്ന് ഭയന്ന് അനങ്ങിയുമില്ല
എന്നിട്ടും....
എന്നിട്ടും
നീ എന്നെ വിട്ടു പോയല്ലോ...

പൂച്ചകള്‍ക്ക് എല്ലാമറിയാം

പൂച്ചകള്‍ക്ക് എല്ലാമറിയാം
എല്ലാ വീടുകളുടേയും സ്വകാര്യങ്ങള്‍
അവയ്ക്ക് നല്ല നിശ്ചയമാണ്
ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിലേ
അവ നടക്കൂ

*പാട്യമ്പുറത്ത് ഇരിക്കുന്നത് കണ്ടാലോ
തൊടിയിലിരുന്ന് ചിറിനക്കുന്നത് കണ്ടാലോ
ഒന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നും.


നായ്ക്കളുടെ വിചാരം അവയ്ക്ക് എല്ലാമറിയാം എന്നാണ്.
അടുക്കള,ഊണ്‍ മുറി,കിടപ്പുമുറി ഇതൊന്നും ആയുസ്സില്‍ അവ കാണുകയില്ല.
എങ്കിലും എല്ലാം അറിഞ്ഞ മട്ട്.
തന്നോട് ചോദിച്ചിട്ടേ ചന്ദ്രനുദിക്കൂ
നക്ഷത്രങ്ങള്‍ ഒന്ന് കൂടിയാലും കുറഞ്ഞാലും അതൊക്കെ തന്റെ കണക്കിലുണ്ട്

എന്നൊക്കെ ഏതു നായയുടെ മുഖത്താണ് എഴുതിവെച്ചിട്ടില്ലാത്തത്.

എന്നാലോ ഈ പുറംകാവല്‍ക്കാര്‍ ക്രൌര്യത്തിന്റെ വെറും നാട്യക്കാരാണ്.
ഉള്ള് വെള്ളത്തണ്ടു പോലെ ബലമില്ലാത്തവര്‍.
നിലാവത്ത് മോഹിനിയാട്ടമാടുന്ന കവുങ്ങുകള്‍
കളിയാക്കിയാല്‍ ചുരുട്ടിക്കൂട്ടിക്കളയും
എന്ന് കുരച്ചുകൊണ്ടിരിക്കുന്ന പാവങ്ങള്‍

പൂച്ചകള്‍ക്ക് എല്ലാമറിയാം
ഓരോ വീടിന്റെയും ക്രൌര്യങ്ങളില്‍
അവ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു.
ക്രൂരതയല്ല സ്നേഹമാണ് അവ അഭിനയിക്കുക.
-------------------------------------
*പാട്യമ്പുറം-പാതാമ്പുറം

പക പോക്കല്‍

രാമന്‍ മഹാ അലമ്പാണ്
ചതിയനാണ്,ചെറ്റയാണ്
അവനെപ്പോലൊരു പരമനാറി
ഭൂലോകത്ത് വേറെയില്ല.
അവനാണ് എന്റെ മുഖ്യശത്രു.
അവനോടെനിക്ക് തീര്‍ത്താല്‍ തീരാത്ത
പകയാണ് പരിഹാസമാണ് പുച്ഛമാണ്.
അവനല്ലേ ആ വരുന്നത്
ആ ....മോനല്ലേ ആ വരുന്നത്
കാറിലാണല്ലോ വരവ്
അവന് കാറുണ്ട്,ബാറുണ്ട്
കയ്യില്‍ പൂത്ത കാശുമുണ്ട്
ആളുകളെ ചതിച്ചും കൊന്നും
ഉണ്ടാക്കിയ മുതലല്ലേ
അവന്‍ കാറു നിര്‍ത്തിയല്ലോ
അവന്‍ ഇറങ്ങി നടക്കുകയാണല്ലോ
അവന്റെ ഭാര്യയുമുണ്ടല്ലോ
കാണാനൊക്കെ കൊള്ളാം
ആളുകളൊക്കെ എഴുന്നേറ്റു നിന്ന് തൊഴുന്നല്ലോ
മടക്കിക്കുത്തിയ മുണ്ട് താഴ്ത്തുന്നല്ലോ.
അവന്റെയൊരു വരവ്...
ങേ എന്റെ നേരെയാണല്ലോ വരുന്നത്.
ഫൂ ...എന്തിനാണാവോ എന്റെ നേരെ
രാമാ നീയെന്റെ ശത്രുവാണ്
എടാ ചെറ്റേ ഞാനിവിടെ ഇരുന്നിടത്ത് ഇരിക്കും
മുണ്ടിന്റെ മടക്കിക്കുത്ത് അഴിക്കുകയുമില്ല
നീ എന്തു ചെയ്യും.
അവന്റെ കയ്യില്‍ സ്വര്‍ണച്ചെയിനാണല്ലോ
അവന്‍ എന്നോട് ചിരിക്കുന്നല്ലോ
അവന് സ്വര്‍ണപ്പല്ലുമുണ്ടല്ലോ ദൈവമേ
അവന്റെ ഭാര്യയും എന്നോട് ചിരിക്കുന്നല്ലോ
അയ്യോ എങ്ങനെ ചിരിക്കും
എങ്ങനെ ചിരിക്കാതിരിക്കും
അയ്യോ ഞാന്‍ ചിരിച്ചു പോയല്ലോ ദൈവമേ
രാമാ നീയെന്റെ ശത്രുവാണ്
അടുത്തേക്ക് വരരുത്..
നാം തമ്മില്‍ ഒരു ബന്ധവുമില്ല
എനിക്ക് നിന്നെ ഇഷ്ടമില്ല
നീയെന്റെ ശത്രു
രാമാ എനിക്ക് കൈനീട്ടല്ലേ
ഞാന്‍ കൈ തരില്ല...തരില്ല
ങേ ഞാന്‍ കൈ തന്നോ
എന്റെ ദൈവമേ
ഞാന്‍ ഇരുന്നിടത്തു നിന്ന് എണീറ്റോ
മുണ്ടിന്റെ കുത്ത് എപ്പോഴാ അഴിച്ചത്
രാമാ എന്നെ കെട്ടിപ്പിടിക്കല്ലേ
അയ്യോ രാമാ ഇങ്ങനെ കെട്ടിപ്പിടിച്ചാല്‍
ഞാനെങ്ങനെ നിന്റെ ശത്രുവായി തുടരും.
രാമാ എന്നെ വിടണേ...വിടണേ...
രാമാ...രാമാ
നീ എന്തൊരു നല്ല മനുഷ്യനാണ്
നിന്റെ ഭാര്യ എന്തൊരു സുന്ദരിയാണ്
നിന്റത്ര പണം ഇവിടെ ആര്‍ക്കാ ഉള്ളത്
നിന്റത്ര അധികാരോം സ്വാധീനോം
ഇന്നിപ്പോ ഇവിടെ ആര്‍ക്കാ ഉള്ളത്
ഈ നാട്ടുകാര്‍ക്ക് മുഴുവന്‍ നിന്നോട് അസൂയയാണ്
എനിക്ക് നിന്നോട് ഒരു ശത്രുതയുമില്ല
ഒരു ശത്രുതയും...

വിഷയം

ഒരു കവിതയെഴുതണം.
എന്താണിപ്പോ എഴുതുക
അരിക്കൊക്കെ ഇപ്പോ എന്താ വില
കിലോയ്ക്ക് 13 മുതല്‍ 18വരെ കൊടുക്കണം.
പാടം നികത്തിയവരെ
പാഠം പഠിപ്പിക്കാനാണെന്ന്
ഒരു സഖാവ് സ്വകാര്യമായി എന്നോട് പറഞ്ഞിരുന്നു
രണ്ടു മൂന്നു ദിവസം പണി മുടങ്ങിയാല്‍
കൂലിപ്പണിക്കാര്‍ എന്തു ചെയ്യും.
പട്ടിണി മരണമൊന്നും കേള്‍ക്കുന്നില്ല.
ഓ..അതൊക്കെ പഴഞ്ചന്‍ വിഷയമല്ലേ.

വി.എസ്.അച്യുതാനന്ദന് നല്ല ഇമേജുള്ള കാലത്ത്
വി.എസ്സേ വാഴ്ക വാ‍ഴ്ക എന്ന്
കവിതയെഴുതാന്‍ കോപ്പുകൂട്ടിയതാണ്
അന്നത് നടന്നില്ല.
ഇന്ന് കാലഹരണപ്പെട്ട വി.എസ് നടക്കില്ലെന്നു മാത്രമല്ല
മുട്ടിലിഴയുക കൂടി ചെയ്യുന്നില്ല.



ഒരു ജയനെ കിട്ടിയിരുന്നെങ്കില്‍............
ഒരു കവിത എഴുതാമായിരുന്നു..... എന്ന് പറഞ്ഞത്
മോഹനകൃഷ്ണന്‍ കാലടി കേട്ടു.
ഇനിയിപ്പോ രജനീകാന്തുണ്ട് ബാക്കി.
തലൈവരേ വിടില്ല ഞാന്‍.
(പ്രേം നസീറിനെക്കുറിച്ചെഴുതിയ
ഹരികുമാറിന്റെ സ്ഥിതിയാവുമോ എന്തോ...)



നമ്മുടെ റോഡുകളുടെ സ്ഥിതി നോക്കൂ
ഒരു വര്‍ഷമായി ഇതേപോലെ
കുണ്ടും കുഴിയുമായി കിടക്കുന്നു.
അവ കുണ്ടും കുഴിയുമായി മാത്രമേ വളരുന്നുള്ളൂ
റോഡുകളായി വളരുന്നില്ല.
അതിനെക്കുറിച്ച് തന്നെ എഴുതാം.
എന്തൊരു സാമൂഹ്യ പ്രതിബദ്ധത എന്ന്
നാലാള് നോട്ടുമാലയിട്ടാലോ...

അടുത്തു വരുന്ന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി
നാളെ ആ റോഡങ്ങട്ട് ടാര്‍ ചെയ്താലോ
നമ്മുടെ കവിതേം അതിലിട്ട് മൂടില്ലേ...
ഛേ!കാലാതിവര്‍ത്തിയല്ലാത്ത കവിതയോ മോശം.
(പാടില്ല പാടില്ല പാടെ നമ്മള്‍...
ഇന്നേ വരെ പാടിയിട്ടില്ല,
ഇനി പാടുകയുമില്ല)



പിന്നെ ഞാനെന്ത് തേങ്ങാക്കുലയെക്കുറിച്ച് എഴുതും?
അതു കൊള്ളാം,നല്ല വിഷയമാണ്,തേങ്ങാക്കുല.
കുലകുലയായിക്കിടക്കുന്ന തേങ്ങകളേ
നിങ്ങള്‍ നാളെ ചമ്മന്തിയോ വെളിച്ചെണ്ണയോ...
ഛെ! ഇതൊക്കെ എന്തോന്ന് കവിത.
അല്ലെങ്കില്‍ വേണ്ട,
വായനക്കാരാ,ഇതില്‍ കൂടുതല്‍
വലിച്ചു നീട്ടി നിങ്ങളുടെ വിലപ്പെട്ട സമയം
അപഹരിക്കുന്നത് അനീതി തന്നെ.
വിഷയദാരിദ്ര്യം എന്ന വിഷയത്തേക്കാള്‍
നല്ല വിഷയം വേറെയില്ലെന്ന്
മനസ്സിലായില്ലേ വിഷയലമ്പടരേ...

ഫൂ...

മരണത്തിന് ജീവിതത്തെ തിന്നണം
ജീവിതത്തിന് മരണത്തെയും.
മരണം വായ രണ്ടു മടങ്ങു പൊളിച്ച്
ജീവിതത്തിന്റെ നേരെ കുതിച്ചു.
ജീവിതവും വായ രണ്ടു മടങ്ങു പൊളിച്ചു.
മരണം അപ്പോള്‍ വായ നാലുമടങ്ങാക്കി.
ജീവിതം അപ്പോള്‍ വായ എട്ടുമടങ്ങാക്കി.
മരണം അപ്പോള്‍ വായ 16 മടങ്ങാക്കി.
ജീവിതം അപ്പോള്‍ വായ 32 മടങ്ങാക്കി.
മരണം വായ 64 മടങ്ങ് പൊളിച്ച നേരത്ത്
ഒരൊണക്കത്തേങ്ങ തലയില്‍ വീണു.
പെട്ടെന്നുള്ള വേദനയില്‍ മരണം
വായടച്ച് തല തടവി നിന്നു.
ഇതു തന്നെ തക്കമെന്നു കണ്ട്
ജീവിതം തന്റെ വലിയ വായകൊണ്ട്
മരണത്തെ വിഴുങ്ങി.
പിന്നെ ഒറ്റനടപ്പായിരുന്നു ജീവിതം.

ഒന്നു രണ്ടു തവണ വായവഴി പുറത്തു ചാടാന്‍
ഒരു വിഫല ശ്രമം നടത്തി നോക്കി മരണം.
അപ്പോഴൊക്കെ വായ തൊണ്ണൂറ് ഡിഗ്രിയില്‍ പിടിച്ച്
കൈകൊണ്ട് അണ്ണാക്കിലേക്ക് ഒരു തള്ളു വെച്ചു കൊടുത്തു ജീവിതം.
ഒരിറക്ക് വെള്ളവും കുടിച്ചു.
മരണമുണ്ടോ ദഹിക്കുന്നു.
അങ്ങനെ ദഹിക്കാതെകിടക്കുന്ന മരണമാണ്
ഈ ജീവിതത്തിന്റെ പ്രശ്നമെന്ന്
ഞാനതിനോട് പറയാനൊന്ന് ശ്രമിച്ചു നോക്കി.
‘ഫൂ...’
അതെന്നെ ഒരാട്ടാട്ടി

മുല്ലവള്ളിയും തേന്‍‌മാവും

കൂരച്ച് നില്‍ക്കുന്ന മുല്ലവള്ളിയോട്
തേന്‍‌മാവ് പറഞ്ഞു വളര്,വളര്.
വളരുവാന്‍ താഴ്ത്തിക്കൊടുത്ത ചില്ലയില്‍
പൊടുന്നനെ ചാടിപ്പിടിച്ച് പടര്‍ന്നു,മുല്ല.
ഒരു മാവില പോലും പുറത്ത് വരുത്താതെ
അതിനെ മുഴുവാനായും പൊതിഞ്ഞു.
തേന്‍‌മാവിനെ ഇനി ആരും കാണുകയില്ല.
മുല്ലവള്ളി ആകാശത്തോട് പറഞ്ഞു:
ഞാന്‍ മാത്രമാണ് സത്യം.
ഞാന്‍ എന്റെ കാലുകളില്‍ നില്‍ക്കുന്നു.

ആറിയ ചോറേ

ആറിയ ചോറേ
നിന്നെ ഞാന്‍ മുഴുവനായും തിന്നും
എന്നാലും എനിക്ക് നിന്നോട് ഒരു കൂറുമുണ്ടാവില്ലെന്ന്
ഇതിനാല്‍ മുന്‍കൂറായി പ്രഖ്യാപിച്ചുകൊള്ളുന്നു.

ചതി

ഞാനിന്ന് വീണ്ടും കണ്ടു.
മുന്‍പ് കണ്ടതിനേക്കാള്‍ വെളുത്തിട്ടുണ്ട്
കൊഴുത്തിട്ടുണ്ട്.
പ്രായവും കുറഞ്ഞിട്ടുണ്ട്.
അതിന്റെ മുഖം നിഷ്കളങ്കത എന്ന വാക്കിനു
പകരം സൃഷ്ടിച്ചതാണെന്ന് തോന്നും.
അതിനോടൊപ്പം എത്രയോ ഉച്ചയൂണുകള്‍
കഴിച്ചിട്ടുണ്ട്
അതിനോടൊപ്പം എത്രയോ വഴികള്‍
നടന്നിട്ടുണ്ട്.
എല്ലാ സങ്കടങ്ങളും അതിന്റെ മുന്നില്‍
അഴിച്ചിട്ടിട്ടുണ്ട്.
ഇന്നാണ് അത് അതിന്റെ പേരു പറഞ്ഞു തന്നത്.
ഞാന്‍ നിന്നെ തകര്‍ത്തിരിക്കുന്നു എന്ന് പറഞ്ഞ്
അത് ലോകത്തെ കീഴടക്കാന്‍
പാഞ്ഞു പോയി...


മുന്‍പും കണ്ടിട്ടുണ്ട് ഞാനതിനെ.
ഒടുവില്‍ മാത്രം പേരു പറയുന്ന
അത് ഏതൊക്കെ രൂപത്തില്‍ വരില്ല എന്ന്
എനിക്കിപ്പോള്‍ ഒരു നിശ്ചയവുമില്ല.

അസാധാരണ ജീവിതങ്ങള്‍

ഇടയ്ക്കിടെ ആരെങ്കിലും
സന്തോഷത്തിന്റെ കരയിലോ
സങ്കടത്തിന്റെ കരയിലോ
പിടിച്ചിടും.
അവിടെക്കിടന്ന് പിടയ്ക്കും.
രണ്ടുമല്ലാത്ത ജലം എന്ന
സാധാരണജീവിതം മതി
എന്ന് എപ്പോഴും കരുതും.
എങ്കിലും ഇടയ്ക്കിടെ പിടികൊടുക്കും
ഈ കരകള്‍ക്ക്,അവയുടെ വലകള്‍ക്ക്
അവയുടെ ചൂണ്ടകള്‍ക്ക്,
ആഞ്ഞുവെട്ടുന്ന കത്തികള്‍ക്ക്.

ജലത്തിലെ ജീവനേക്കാള്‍ വിലയുണ്ട്
കൂട്ടിയിട്ടിരിക്കുന്ന നമ്മുടെ ശവങ്ങള്‍ക്ക്,
നമ്മുടെ ശവഗന്ധം കൊണ്ട്
അലങ്കരിച്ചിരിക്കുന്ന ഈ തെരുവുകള്‍ക്ക്.
തമ്മില്‍ പൊരുതിയിരുന്നവര്‍ പോലും
അനക്കമില്ലാതെ അട്ടിക്ക് കിടക്കുന്ന
ഈ പെട്ടികള്‍ എന്തൊരു സമാധാനത്തിന്റേതാണ്.
ഐസുകട്ടകള്‍ക്കിടയില്‍
കിടക്കുന്ന നമുക്ക് ആശ്വാസത്തിന് വകയുണ്ട്,
ചത്താലെന്താ,
നാം ചീയുന്നില്ലല്ലോ.

സമുദ്രജീവികളായ നമ്മളറിയുമോ
നമ്മുടെ കൂട്ടമരണങ്ങളുടെ ആഘോഷത്തിന്
സ്ഥാപിക്കപ്പെട്ടിരിക്കുന്ന തെരുവുകളെ...
മരിക്കുക തന്നെ വേണം
ചിലതൊക്കെ മനസ്സിലാവാന്‍ .
ശവങ്ങള്‍ മാത്രമാണ് മണ്ണിന്റെ;
അതുകൊണ്ടാണല്ലോ അത് അവയെ തിരിച്ചുവാങ്ങുന്നത്.

ചിറകുകളുള്ള ബസ്

വിനോദയാത്രയ്ക്കു പോവുന്ന ബസ്
ഒരു സാധാരണ ബസ്സല്ല.

ജനലുകളിലൂടെ പുറത്തേക്ക്
വീശിക്കൊണ്ടിരിക്കുന്ന തളിര്‍ക്കയ്യുകള്‍
അതിന് ഇപ്പോള്‍ മുളച്ച ചിറകുകളാണെന്ന് തോന്നും.

കഠിന ദുഃഖങ്ങളുടെ വിരസവക്കത്തിരുന്ന്
പുകയൂതുന്ന മാമന്മാര്‍
ആ ബസ് കടന്നു പോയതോടെ
സന്തോഷത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട്
റ്റാറ്റ നല്‍കുന്ന മാമന്‍‌മാരായി.
ചെകിടടപ്പിക്കുന്ന എം.പീ ത്രീയില്‍
ഡാന്‍സ് ചെയ്യുന്ന ക്ലാസ് ടീച്ചര്‍
ആടുന്ന കുട്ടികളുടെ തിരയില്‍
പൊങ്ങിക്കൊണ്ടിരിക്കുന്ന മീനായി.
ആഹ്ലാദത്തിന്റെ അനേകം നെഞ്ചുകളുള്ള
ഒരു കിളിക്കുഞ്ഞിനെപ്പോലെ
താര്‍‌റോഡിനെ തൊടാതെ പറക്കുകയാണ് ബസ്.

വീതി കുറഞ്ഞ റോഡിലും എതിരെ പോകുന്ന വണ്ടികള്‍
അതിനോട് വഴക്കിടുകയില്ല.
ടാങ്കര്‍ ലോറികള്‍ എന്റെ പിന്നാലെ വാ എന്നു പറഞ്ഞ്
ബഹുദൂരം ഓടിക്കുകയില്ല.

ചെരുപ്പു നിര്‍‌മാണഫാക്ടറിയിലെ മാമന്‍‌മാര്‍
ചെരുപ്പിനെക്കുറിച്ച് പറഞ്ഞു പറഞ്ഞ് ഊണുമറന്നു.
കാപ്പാട് ബീച്ചിലെ സൂര്യന്‍ കുട്ടികള്‍ക്ക് ഉമ്മ കൊടുത്തു.
അറബിക്കടല്‍,തീരത്തേക്ക് എന്റെ മക്കളേ എന്ന് ഓടി വന്ന് കെട്ടിപ്പിടിച്ചു.
അക്വേറിയത്തിലെ മീനുകള്‍ ഭംഗികളുടെ വീമ്പു പറഞ്ഞു.
പ്ലാനറ്റോറിയത്തിന്റെ തണുപ്പിലേക്ക് നക്ഷത്രങ്ങള്‍ ഇറങ്ങിവന്ന് കഥ പറഞ്ഞു.

വിനോദയാത്രയ്ക്ക് പോയ ബസ്
രാത്രി പത്തരയോടേ എല്ലാകുട്ടികളേയും
അവരവരുടെ വീട്ടിലെത്തിച്ചു.
കുട്ടികളൊഴിഞ്ഞ,ചിറകില്ലാത്ത,
നാവില്ലാത്ത ബസ് ഇരുട്ടിലൂടെ
എവിടേക്കോ പോയി.
അതിന്റെ ഉണ്ടക്കണ്ണുകളില്‍
സങ്കടമുണ്ടായിരുന്നോ?
ഉറക്കത്തില്‍ അമ്മുക്കുട്ടി പറയുകയാണ്
അടുത്തവര്‍ഷം വരുമായിരിക്കും.

വരത്തന്‍

ആരാ?
എന്താ?
എവിടെയാ?
എവിടെയാ ജോലി?
എന്തു കിട്ടും?
ഭാര്യ?
ഭാര്യയുടെ പേര്?
ഹതുശരി,ചാടിച്ച് കൊണ്ടന്ന കേസാല്ലേ...
അവരൊക്കെ വരുമോ?
അങ്ങോട്ടു പോകാറുണ്ടോ?
കുട്ടികള്‍?
എന്തൊക്കെയാ പേര്?
ഉം.

മതിയായോ...
മതിയായി.

ആരാധകന്‍

കല്ലേ,കണ്ണില്ലാത്തതുകൊണ്ട്
കാണാതെയും
ചെവിയില്ലാത്തതുകൊണ്ട്
കേള്‍ക്കാതെയും
വിശപ്പില്ലാത്തതുകൊണ്ട്
തിന്നാതെയും
ജീവനില്ലാത്തതുകൊണ്ട്
മരിക്കാതെയും
കഴിഞ്ഞുകൂടുന്ന നീ തന്നെയാണ്
ദൈവം.

നിന്നെ ആരാധിച്ചാരാധിച്ച്
ഞാനും നീയും തമ്മിലുള്ള
വ്യത്യാസങ്ങള്‍ കുറഞ്ഞു വരുന്നതാണ്
ഒരാശ്വാസം.

ഭംഗിയുള്ള നുണകള്‍

വെള്ളത്തില്‍
വെളിച്ചത്തിന്റെ സിരകള്‍
കീറിക്കീറി
ഒരില
താഴേക്ക് പോകുന്നു.

പരലുകള്‍
അതിനു നേരെ കുതിക്കുന്നു.

അടിത്തട്ടില്‍ സാവകാശം
ചെന്നു വീണ അത്
ഇത്ര നാള്‍ ആകാശത്തെ താങ്ങിയപോലെ
കുളമേ, നിന്നെയും താങ്ങാമെന്ന്
ഒരു നുണ പറയുന്നു.

എന്തിന്റെ കേടാണ് എനിക്ക്

ഈ ബ്ലോഗ് ഒരു മലയാണെങ്കില്‍
ഞാനതിന്റെ തുഞ്ച്ത്തുകയറി നിന്ന് വിളിച്ചു പറയുകയാണ്
അല്ലയോ ഭിന്നാഭിരുചിക്കാ‍രായ ബ്ലോഗന്മാരേ ബ്ലോഗിണികളേ
എനിക്ക് വട്ടാണ്.
രണ്ടു മിനുട്ടു മുന്‍പ്
എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന്
ഒരു പിടിയുമുണ്ടായിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ ഒരു സംശയത്തിനും ഇടയില്ല,വട്ടു തന്നെ.
എന്തിന്റെ കേടാണ് എനിക്ക് എന്നാണ് എന്റെ സ്റ്റാറ്റസ് മെസ്സേജ്.
സത്യത്തില്‍ ഏതെങ്കിലും മലയുടെ തുഞ്ചത്തുകയറി നിന്ന്
ഞാന്‍ പറയാന്‍ ആഗ്രഹിച്ചിട്ടുള്ള ഒന്നുരണ്ടു കാര്യങ്ങളേ ഉള്ളൂ.
ഒന്ന്: ഞാന്‍ ഈ ലോകത്ത് ഒറ്റയ്ക്കാണ്.
രണ്ട്:എന്നെ ആരെങ്കിലും സ്നേഹിച്ചില്ലെങ്കില്‍
കടുത്ത സങ്കടത്താല്‍ ഞാന്‍ മരിച്ചുപോകും.
ഒറ്റപ്പെടല്‍/ഏകാന്തത/ശൂന്യത/മരണാഭിമുഖ്യം
ഇതൊക്കെ എഴുത്തുകാരുടെ തട്ടിപ്പാണെന്ന്
ഇന്നാളും കൂടി ഹരി ഫോണില്‍ പറഞ്ഞത്
ഞാനും സമ്മതിച്ചതാണ്.
എന്നിട്ടിതാ നുണയാക്കാന്‍ നിവൃത്തിയില്ലാത്ത ഈ സത്യത്തെ
എവിടെ എങ്ങനെ കുഴിച്ചിടുമെന്നറിയാതെ,
ഭാര്യയെ കൊന്ന ഭര്‍ത്താവിനെപ്പോലെ
ജഡം കുറേശ്ശെ കുറേശ്ശെ തിന്നു തീര്‍ക്കാമോ എന്ന്
ആലോചിക്കേണ്ടി വരുന്നു.
ആരും സ്നേഹിക്കാനില്ലാതെ വരിക എന്നത്
എത്ര ലജ്ജാവഹമായ ഒരു സംഗതിയാണ്.
അതിങ്ങനെ വിളിച്ചുപറയുക എന്നത്
എത്ര വലിയ ദുരന്തമാണ്.
എക്കാലക്സ് കഴിച്ചിട്ടും
മരിക്കാതെ പോയവന്റെ ബാക്കി ജീവിതം
വിഷംകുടിച്ചവന്‍ എന്ന വിലാസത്തില്‍
അറിയപ്പെടുന്നതുപോലെ
എത്ര നിന്ദ്യമായിത്തീരും
ഈ വിളിച്ചു പറച്ചിലിനു ശേഷം.

എങ്കിലും ഒരൊറ്റ ഇമേജ് ബാക്കിവെക്കുക.
മാനം മുട്ടി നില്‍ക്കുന്ന മലമുകളില്‍ നിന്ന്
നിലവിളിക്കുന്നവന്റെ
ഒരൊറ്റ ഇമേജ്.
കാതടപ്പിക്കുന്ന...

അലര്‍ച്ച

മുന്‍സിപ്പാലിറ്റി മൂത്രപ്പുരയില്‍
കാവലിരിക്കുന്നവന്റെ ജീവിതമാണോ
പ്രീതാ ടാക്കീസില്‍ ടിക്കറ്റുമുറിക്കുന്നവന്റെ ജീവിതം?
ടിക്കറ്റു മുറിക്കുന്നവന്റെ ജീവിതമാണോ
ഷാപ്പില്‍ കള്ളൊഴിക്കുന്നവന്റെ ജീവിതം?
കള്ളൊഴിക്കുന്നവന്റെ ജീവിതമാണോ
ഫുട്പാത്തില്‍ ഇസ്തിരിയിടുന്നവന്റെ ജീവിതം?
ഇസ്തിരിയിടുന്നവന്റെ ജീവിതമാണോ
പോക്കറ്റുകളില്‍ നിന്ന് പോക്കറ്റുകളിലേക്കു പോവുന്ന
പോക്കറ്റടിക്കാരന്റെ ജീവിതം?
പോക്കറ്റടിക്കാരന്റെ ജീവിതമാണോ
ഇഞ്ചികൃഷിക്കാരന്റെ ജീവിതം?
ഇഞ്ചികൃഷിക്കാരന്റെ ജീവിതമാണോ
ചെവിയില്‍ പെന്‍സില്‍ വെച്ചിരിക്കുന്ന
മൂത്താശാരിയുടെ ജീവിതം?
മൂത്താശാരിയുടെ ജീവിതമാണോ
നടുക്കടലില്‍ വലവീശുന്നവന്റെ ജീവിതം?
വലവീശുന്നവന്റെ ജീവിതമാണോ
ഇവന്മാരുടെയൊക്കെ അവളുമാരുടെ ജീവിതം?
അതു വല്ലതുമാണോ കുട്ടികളുടെ ജീവിതം?
അതു വല്ലതുമാണോ തന്ത തള്ളാരുടെ ജീവിതം?

ഓ ജീവീതമേ,എത്ര രൂപത്തില്‍
ഏതൊക്കെ അനുപാതങ്ങളില്‍
നീയിങ്ങനെ മൂത്രമൊഴിച്ചും അപ്പിയിട്ടും
ചിരിച്ചും കണ്ണീര്‍ പൊഴിച്ചും തൊണ്ടപൊട്ടിച്ചും
‘ഒന്ന് നിര്‍ത്തുന്നുണ്ടോ’എന്ന്
എന്നെക്കൊണ്ട് പറയിപ്പിക്കും വിധത്തില്‍
അലറിക്കൊണ്ടേയിരിക്കുന്നു..

അടക്കകളേ...

ആര്‍ക്കോ ചവച്ചു ചവച്ചു തുപ്പുവാന്‍
പഴുത്തു പാകമായ് നില്‍ക്കുമടക്കകളേ
തളപ്പിട്ടു കയറിവരുന്നുണ്ടൊരുത്തന്‍
ഈ കവുങ്ങിന്നുയരവുമരക്ഷിതം.

അറിഞ്ഞതില്‍ നിന്ന്

അറിഞ്ഞതില്‍ നിന്ന്
നമുക്ക് രക്ഷയില്ല.

മീന്‍ തീറ്റ നിറുത്തിയവനെ
മീന്‍‌കൂട്ടാന്റെ ചൂര്,
സിഗരറ്റു വലി നിറുത്തിയവനെ
പുകയൂതുന്ന ചുണ്ടുകള്‍,
കുടി നിറുത്തിയവനെ
ഒരു കൂടലാല്‍ സ്വതന്ത്രമാവുന്ന
വേദനകള്‍...
മാടി മാടി വിളിക്കും.

ഒരു തെറ്റ്,ഒരു കുറ്റം
ഒന്നും ഒരിക്കല്‍ മാത്രം ചെയ്ത്
അവസാനിപ്പിക്കാനാവില്ല.
വിളിച്ചുകൊണ്ടേയിരിക്കും
വരിക വരികെന്ന്
വിളിപ്പുറത്തുള്ള നമ്മളെ.

ശത്രു

വെറുമൊരു മലഞ്ചരക്കായ നിന്നെ
ചരക്കേ എന്നു വിളിക്കുന്നതെങ്ങനെ?
കൂറഗുളികയുടേയോ കുന്തിരിക്കത്തിന്റേയോ
മണമുള്ള നിന്റെ ചട്ടയും മുണ്ടും എനിക്കിഷ്ടമല്ല.
ഭക്തിയല്ല,ദഹനക്കേടാണ് നിന്നെക്കൊണ്ട്
വേദപുസ്തകം ദിവസവും വായിപ്പിക്കുന്നതെന്ന്
ഗബ്രിയേലച്ചന്‍ സത്യമായും എന്നോട് പറഞ്ഞിട്ടില്ല.
മാതാവിന്റെ തിരുമുന്‍പില്‍ ഉരുകിക്കിടക്കുന്ന
മെഴുതിരികളെ ഓര്‍ത്തെങ്കിലും
നീ ആ അസഹിഷ്ണുതയുടെ പാനപാത്രം
നിന്നില്‍ നിന്ന് അകറ്റേണമേ...
ഞാന്‍ പോവുന്ന വഴികളിലൊക്കെ
കൊടിത്തൂവയായി മുളയ്ക്കാമെന്ന്
നിനക്ക് നേര്‍ച്ചയുണ്ടെന്ന് എനിക്കറിയാം.
ഓര്‍മ വെച്ച നാ‍ള്‍ മുതല്‍
ഞാന്‍ നിന്റെ ശത്രുവായതെങ്ങനെയാണ്?
വേദപാഠക്ലാസില്‍ വെച്ച് കാന്താരീ എന്ന്
ഞാന്‍ നിന്നെ വിളിച്ചപ്പോള്‍
എന്റെ മുഖത്ത് ശത്രു എന്ന്
എഴുതിവെച്ചിട്ടുണ്ടായിരുന്നോ?

അതിഥി

കലഹത്തിന്റെ കൂടായിരുന്നു ഞങ്ങളുടെ വീട്.
ചെറുതും വലുതുമായ കലഹങ്ങള്‍,
കാരണത്തിലും അകാരണത്തിലും പൊട്ടുന്നവ.
ആരും ആരോടും എപ്പോഴും ഒരു കലഹത്തിലേക്ക്
വഴുതിവീഴാം...
അങ്ങനെയായിരുന്നു കാര്യങ്ങളുടെ
(അതോ വീടിന്റെയോ) കിടപ്പ്.
പരസ്പരം പോരാടുന്നവരുടെ വീട്
ഓരോ മുറിയിലും ചില ആയുധങ്ങള്‍ കരുതും.
ഉലക്ക,ചൂല്,ചിരവ...അടുക്കള നല്ലൊരു ആയുധപ്പുരയാണ്...
കേടായ റേഡിയോ,കസേര,കുട തുടങ്ങിയവ
സന്ദര്‍ഭത്തിനനുസരിച്ച് ആയുധങ്ങളാവും.
ആര്‍ക്കും പരിക്കുപറ്റാതെ നോക്കേണ്ടത്
അയല്‍‌വക്കക്കാരുടെ ചുമതലയാണ്.
അവര്‍ അത് കൃത്യമായി ചെയ്തു വന്നു.
പ്രതിഫലമായി ഇഞ്ചിയോ ചേനയോ തേങ്ങയോ
അവര്‍ മോഷ്ടിക്കുന്നത് ഞങ്ങള്‍ കണ്ണടച്ചു.

ഓരോ ദിവസവും ഓരോ ദിവസമായിരുന്നു.
ചിലപ്പോഴൊക്കെ ഞങ്ങള്‍ നിശ്ശബ്ദരായിരുന്നു.
അപ്പോഴൊക്കെ നിശ്ശബ്ദത അപശബ്ദങ്ങളിലേക്കുള്ള
ഒരു വാതില്‍ച്ചതുരമായാണ് പ്രവര്‍ത്തിച്ചത്.

അങ്ങനെയുള്ള വീട്ടിലേക്കാണ്
ഒരു വൈകുന്നേരം, ഓട്ടോറിക്ഷയില്‍
ഒരു ടെലിവിഷന്‍ വന്നിറങ്ങുന്നത്.
സ്വീകരണമുറിയില്‍ ചെന്നിരുന്ന്
അത് 24 മണിക്കൂറും പ്രവര്‍ത്തിച്ചു.
പാട്ടായി,പരസ്യമായി,സിനിമയായി,സീരിയലായി...
ഞങ്ങളൊക്കെ അതിന്റെ മുന്നിലുമായി.
അവനവനെക്കുറിച്ചോ
മറ്റുള്ളവരെക്കുറിച്ചോ ആലോചിക്കാതായി.
ഒന്നിനെക്കുറിച്ചും
(എന്തിന്,റിമോട്ടിനെക്കുറിച്ചു പോലും)
കലഹിക്കുവാന്‍ സമയമില്ലാതായി.
സീരിയലില്‍ നിന്ന് സീരിയലിലേക്ക്
പൊങ്ങുതടികള്‍ പോലെ ഞങ്ങള്‍ ഒഴുകി.
എല്ലാ ദിവസവും ഒരേ ദിവസമായി.
ഒരു ഞായറാഴ്ച അതു പറഞ്ഞു:
‘ധര്‍മ സംസ്ഥാപനാര്‍ഥായാ
സംഭവാമി യുഗേ യുഗേ...’
സമാധാനത്തിന്റെ സംസ്ഥാപകനെ വണങ്ങി
ഒരു വേള പറയാതിരിക്കാനായില്ല:
‘അതിഥി ദേവോ ഭവ...’
കലഹങ്ങള്‍ കൊണ്ട് വെവ്വേറെ അടയാളപ്പെടുത്തിയ
ദിവസങ്ങള്‍ ഇനി തിരിച്ചു വരികയില്ല.
വിസ്മൃതിയുടെ ഈ ദയവ്
സമാധാനത്തെ പരിപാലിക്കുന്ന വിധം കണ്ട്
ഇടയ്ക്കിടെ ഒരു ഭയം ഇറങ്ങി വരുന്നുണ്ട്...
അടഞ്ഞുപോയ കലഹതാത്പര്യം
വേഷം മാറി വരുന്നതാവുമോ...?

ഒറ്റപ്പെടുന്നവരെക്കുറിച്ച് ഒരു ഉപന്യാസം

ഒറ്റപ്പെടുന്നവര്‍ എന്തൊരു ശല്യങ്ങളാണ്
ഒന്നുകില്‍ അവര്‍ മറ്റുള്ളവര്‍ക്ക് വിഷയങ്ങളാവും
അല്ലെങ്കില്‍ അവര്‍ ഓരോരോ വിഷയങ്ങള്‍
ഉണ്ടാക്കിക്കൊണ്ടിരിക്കും.
ഒരാള്‍ ഒറ്റയാവുമ്പോള്‍ അയാള്‍ അടങ്ങിയൊതുങ്ങി
ഒരുഭാഗത്തിരിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്?
അയാള്‍ പതുക്കെ ലോകത്തിനു നേരെ തിരിഞ്ഞിരിക്കും.
പ്രതിപ്രവര്‍ത്തനങ്ങളുടെ നഖം നീട്ടിയോ
പല്ലുകള്‍ കൂര്‍പ്പിച്ചോ ഇരുന്നിടത്തിരുന്ന് ഈ ലോകത്തെ പിന്തുടരും.
 
തനിക്കു കിട്ടാത്ത ഒരുചിരിയോ സൌഹൃദമോ പോലും
അയാളെ അശാന്തനാക്കും
ഓടുന്നവരെ കുതികാല്‍ വെച്ച് വീഴ്ത്തും.
ഒന്നും അറിഞ്ഞില്ലെന്നു നടിക്കും
പിച്ചക്കാരനെപ്പോലെ വീട്ടുമുറ്റത്തു വന്നു നില്‍ക്കും
തന്റെ ഏകാന്തത നമ്മുടെ
കുഴപ്പമാണെന്നു ഓര്‍മ്മപ്പെടുത്താനാണ്
ഈ വരവ്.
കുറ്റബോധം കൊണ്ട് നമ്മള്‍ മുഷിഞ്ഞാല്‍
ആള്‍ ഉഷാറായി തിരിഞ്ഞു നടക്കും.

ഒറ്റപ്പെടുന്നവര്‍ എന്തൊരു ശല്യങ്ങളാണ്...
ചിലര്‍ കവിതകളെഴുതിക്കളയും.
ചിലര്‍ കുടുംബാംഗങ്ങളുടെ
അവിഹിതകഥകളുടെ
പ്രചാരകരാവും.
 
ചിലര്‍ മദ്യപാനത്തിന്റെ
വിവിധ നിലകള്‍ ലോകത്തിനു
കാണിച്ചു കൊടുക്കാന്‍ കരാറെടുക്കും.
 
ചിലര്‍ ചത്തു പണിയെടുക്കുന്നത്
ഒരു സമര മാര്‍ഗമാക്കും.
മുതലാളിമാരെ സന്തോഷിപ്പിച്ച് സന്തോഷിപ്പിച്ച്
അവര്‍ക്ക് ഹൃദയസ്തംഭനമുണ്ടാക്കും.
ചിലര്‍ ഭക്തിപ്രസ്ഥാനമാവും.
അമ്പലം ,പൂജാമുറി ,ദൈവങ്ങള്‍
ഈ മൂന്നിടങ്ങളിലേ വായ തൊറക്കൂ
കൂട്ടിമുട്ടിയാലും മിണ്ടില്ല.

ചിലര്‍ ഒരു കുറ്റവും ചെയ്യാത്ത നമ്മളെ
ആയുഷ്കാലം മുഴുവന്‍ കുറ്റവാളികളാക്കിക്കൊണ്ട്
ആത്മഹത്യ ചെയ്യും...
ഒറ്റപ്പെടുന്നവര്‍ ഭയങ്കര ശല്യങ്ങളാണ്

വെള്ളിനൂല്‍

നവവത്സരാശംസകള്‍
നവവത്സരാശംസകള്‍
നവവത്സരാശംസകള്‍
നവവത്സരാശംസകള്‍
നവവത്സരാശം നവവത്സരാശംസകള്‍സകള്‍


നവവത്സരാശംസകള്‍
നവവത്സരാശംസകള്‍
നവവ നവവത്സരാശംസകള്‍ത്സരാശംസകള്‍
നവവത്സരാശംസകള്‍
നവവത്സരാശംസകള്‍



നവവത്സരാശംസകള്‍വെള്ളിനൂല്‍
നവവത്സരാശംസകള്‍
ഉണങ്ങാനിട്ട തുണികള്‍ അഴയില്‍ കിടന്ന്
കാറ്റിനോടും വെയിലിനോടും പറയും
‘അവളുടെ കൈ...’
ചെമ്പരത്തികള്‍ അതൊന്നും വകവെക്കാതെ
തണുപ്പിനെ തന്റെ ചുവട്ടില്‍ പിടിച്ചിരുത്തും
‘പോകാന്‍ വരട്ടെ,എന്താണിത്ര ധൃതി...?’
കിണറ്റുകരയില്‍ വെണ്ടയ്ക്കും പാവലിനും നനയ്ക്കുമ്പോള്‍
നീലാകാശം ഒരു വെള്ളിനൂല്‍ ഇട്ടുകൊടുക്കും
അവള്‍ക്ക് പിടിച്ചുപിടിച്ചു കയറാന്‍ .
കെട്ട അടുപ്പില്‍ നിന്ന് ഒരു പുക
എവിടേക്ക് എവിടേക്ക് എന്നു ചോദിച്ച്
അടുക്കളജനല്‍ വഴി പുറത്തിറങ്ങും...
അവളെയോര്‍ത്തു നിറഞ്ഞതാവും
ഈ അടുക്കളക്കിണറിന്റെ കണ്ണ്
ഉപ്പും മുളകും പിടിച്ച ഈ അരവുകല്ല്
അവളെ ഓര്‍ത്തോര്‍ത്താവുമോ
വെറും കല്ലായിമാറിയത്.
ഈ ഉറി,നിശ്ചലതയുടെ സൂക്ഷിപ്പുകാരി,
ഏതു മരവിച്ച വിലാപമായാണ്
തലകീഴായി തൂങ്ങിക്കിടക്കുന്നത്...?
ആരോടുള്ള പകയാണ് ചിരവപ്പല്ലില്‍
പതുങ്ങിനില്‍ക്കുന്നത്...?

മുതിരല്‍

ഏതുറക്കത്തിലും ഒരു കട്ടിലിന്റെ
അതിരുകളെ ലംഘിക്കും ഒരു കുട്ടി.
ഒരു മുറ്റത്തും ഒതുങ്ങുകയില്ല
അവന്റെ കാലുകള്‍.
ഒരു വീടിന്റെ ചുവരുകള്‍ക്കുള്ളില്‍
കെട്ടി നില്‍ക്കില്ല കരച്ചില്‍,ചിരി.
മേശപ്പുറത്തിരിക്കുന്ന ചില്ലുപാത്രത്തെ
താഴെ ചിതറിക്കിടക്കുന്ന ചില്ലു പാത്രമാക്കും.
അലമാരിയില്‍ ഒതുങ്ങിയിരിക്കുന്ന തുണികളും
പുസ്തകങ്ങളും അവന്റെ കയ്യാല്‍ സ്വതന്ത്രമാവും.
നിശ്ചിതമായവയെ മുഴുവന്‍
അനിശ്ചിതമാക്കുന്ന കെല്പാണ് ബാല്യം.

ഇപ്പോള്‍ വീതികുറഞ്ഞ ഒരു ബെഞ്ചു പോലും
കിടത്തിയോടത്ത് കിടക്കുമെന്ന് സാക്ഷ്യപത്രം തരും
ഒരാളെയും കേള്‍പ്പിക്കാതെ കരയും ചിരിക്കും
എല്ലാ അതിരുകളും നിശ്ചയം.
ആര്‍ക്കുവേണ്ടിയാണ് ഈ ഒതുക്കത്തിലേക്ക്
മുതിര്‍ന്നതെന്ന് ഒരു തവണയെങ്കിലും
ചോദിക്കാന്‍ മുതിരുമോ....?

വായു

ഒഴുകിയൊഴുകി മടുത്തിട്ടാവണം
ഒരു പുഴ
കുണ്ടും കുഴിയുമായി കെട്ടിക്കിടക്കുന്നത്.

നിവര്‍ന്നു നിന്ന് മടുത്തിട്ടാവണം
കുന്നുകള്‍
ലോറികളില്‍ കയറി പോവുന്നത്...

ആകാശത്തെ താങ്ങിത്താങ്ങി നടു വേദനിച്ചിട്ടാവണം
മരങ്ങള്‍
അറക്കമില്ലിലേക്ക് പോയത്...

കാറ്റേ,
നിനക്കുമാത്രം ഒരു മടുപ്പുമില്ലാത്തതെന്ത്?
നിന്നെക്കുറിച്ച് നിനക്കൊരു വിചാരമുണ്ടായാല്‍ നന്ന്.

ഇപ്പോള്‍
ഈ കുപ്പിവെള്ളത്തിന്റെ വിലപോലുമില്ല നിനക്ക്.
പ്രായവും പക്വതയുമൊക്കെയായ സ്ഥിതിക്ക്
ഏതെങ്കിലും കുപ്പിയില്‍
കയറിയിരുന്നുകൂടേ നിനക്ക്...

വീഴ്ചച്ചൂര്

എത്ര വീണിരിക്കുന്നു...!
കാല്‍മുട്ടിലെ തോല് എത്ര തവണ പോയിരിക്കുന്നു!

മണ്ണിലേക്ക് മറിഞ്ഞു വീഴുന്നത്
ഇന്നിപ്പോള്‍ ഓര്‍ക്കാന്‍ ഒരു സുഖം,
കുറച്ചു നാള്‍ കൊണ്ടു നടക്കുന്ന നീറ്റലും
വീണ ഉടനെ പൊട്ടുന്ന
ആ കരച്ചിലും ചോരയുമല്ല ,
മണ്ണിലേക്ക് മറിഞ്ഞു വീണു കിടക്കുന്ന
ഏതാനും നിമിഷങ്ങള്‍
മൂക്കിലേക്ക് അടിച്ചു കയറുന്ന
മണ്ണിന്റെ ഒരു മണമുണ്ട്;
ഓരോ വീഴ്ച്ചയിലും
തിരിച്ചു വരുന്ന ജീവന്റെ മണം.

അതു തന്നെയാണ്
ഇന്നലെ വീണപ്പോഴും ഉണ്ടായത്.
മണ്ണ് ചോരയെ തൊടുന്ന മണം.
വര്‍ഷങ്ങള്‍ക്കു ശേഷമാണ്
ഇന്നലെ ചെറുതായൊന്നു വീണത്.
ഓര്‍മിച്ചിട്ടില്ല,അതേവരെ
മുന്‍‌കാല വീഴ്ച്ചകള്‍ ...
തോലു പൊട്ടുക പോലുമുണ്ടായില്ല.
എങ്കിലും വീഴ്ച്ചകളുടെ ചൂര് തിരിച്ചു വന്നു ,
ഒരു ഞൊടിയിട കൊണ്ട്.

ലോകമാവട്ടെ ,
ഈ വീഴ്ച്ചയ്ക്കാണ് കാത്തു നിന്നതെന്ന മട്ടില്‍
ചിരിച്ചു മറിഞ്ഞു.
ഇത്ര നാളും ഞാന്‍ വീഴാഞ്ഞതു കൊണ്ടാവാം
ലോകം ഇതേ വരെ വിഷമിച്ചു നിന്നത്...

ഗ്രാമത്തില്‍ നിന്നു വന്ന കവിത

ഗ്രാമത്തില്‍ നിന്നു വന്ന കവിത
നാണിച്ച് നാണിച്ച്
പത്രാധിപരുടെ മുന്നിലെത്തി
അതിന് കോസ്മെറ്റിക്കുകളുടെ
റെക്കമെന്‍ഡേഷന്‍ ഉണ്ടായിരുന്നില്ല.
തിരുമ്മാനോ വീശാനോ
അതിന് വശമില്ല.
അത് കയര്‍ക്കുകയോ
കോര്‍ക്കുകയോ ചെയ്തില്ല.
എന്തിന്,
താനിവിടെയുണ്ടെന്ന്
അറിയിക്കാന്‍,
ഒന്നു ചുമയ്ക്കാനോ
മുരടനക്കാനോ
അതിനായില്ല.
പത്രാധിപര്‍ അതിനൊരു പുതിയ ഉടുപ്പ്
തുന്നിയിട്ട് തിരിച്ചയച്ചു.
ഗ്രാമത്തില്‍ തിരിച്ചെത്തിയ കവിത
സ്കൂള്‍ വിട്ട ഒരു കുസൃതിക്കുട്ടിയെപ്പോലെ
കൂക്കി വിളിച്ചുകൊണ്ട്
ഓടിച്ചെന്ന് അതിന്റെ കവിയെ
വട്ടം പിടിച്ചു.
അവഗണനയുടെ ഉടുപ്പ്
അത് ഊരിക്കളഞ്ഞിരുന്നു.

വേട്ട

നില്ലുനില്ലെന്‍ കിളിയേ
വില്ലെടുക്കട്ടെ,തൊടുക്കട്ടെ,നില്ലു നില്ല്..
നിന്റെ ജീവന്റെ പച്ചകള്‍ ഞാനെടുക്കട്ടെ,
നില്ലുനില്ല്..
കൂടുവിട്ട് ചില്ല വിട്ട് നീ പറക്കും കാടു നീളെ
കല്ലുരച്ച് തീയൊരുക്കും ,നില്ലുനില്ല്...
നെഞ്ചിടിപ്പിന്‍ നെന്മണിയും ഞാനെടുക്കും ,നില്ലുനില്ല്...
നേരിറമ്പില്‍ ചത്തു വീഴാന്‍ നോമ്പെടുക്ക്, നോവ് നൂല്‍ക്ക്
പൂവിറുക്ക്,കണ്ണിറുക്ക്
പല്ലിറുമ്മ്,കല്ലിറുമ്മ്
പല്ലിയായി കൊല്ലിവക്കില്‍ പൂത്തുനില്‍ക്ക്,
നെല്ലിയായി കട്ടിളയില്‍ കാത്തിരുന്ന്
കാതിലേക്ക് കാടിവെള്ളം ചെലചെലയ്ക്ക്...
നില്ലുനില്ലെന്‍ കിളിയേ...
നിന്റെ ചോരയെന്നമ്പെടുക്കട്ടെ,
നിന്റെ കരളിലെന്നമ്പുകൊള്ളട്ടെ,
വിലപനത്തിന്റ്റെ കൂറയില്‍ നീ തീര്‍ത്ത
മഞ്ചത്തിലേക്ക് ചത്തു വീഴുമ്പോള്‍
ഞാനെടുക്കട്ടെ,
പാടാതെയാടാതെ പാഥേയമുണ്ണാതെ
നോവാതെ ഞൊടിയാതെ കരളില്‍ മടങ്ങി വായോ...
കനവായ് മടങ്ങിവായോ...
കരളുവിട്ട്, കനലുവിട്ട്,
കുളിരു തേടി ,കനിവു തേടി,
നീലവിണ്ണിന്‍ മാറു തേടി,
നീ പറന്ന രാവു നോക്കി,
കാറ്റില്‍ നിന്റെ കാലടി തന്‍
പാടു നോക്കി ,പാട്ടൊലിച്ച
പൂമരത്തിന്‍ കൊമ്പു നോക്കി,
ഞാന്‍ വരുന്നു...
നില്ല്,നില്ലുനില്ലെന്‍ കിളിയേ...
നാടുനീളെ നിലവിളിയായ്
പൂത്തുനില്‍ക്കാന്‍ നീ കൊതിക്ക്,
ചോരയായി പച്ചകളില്‍
ഇറ്റുവീണ് പൂക്കളാവ്,
വെള്ളിലയ്ക്ക് കാതുകുത്ത്,
ചക്രവാളം ചൊകചൊകയ്ക്കാന്‍
പോണപകലിന്‍ നെഞ്ചുകൊത്ത്,
പുല്ലുപോലെ കൊല്ല്...കൊല്ല്,
ചെല്ല്....ചെല്ല്.
ഒറ്റവെപ്പില്‍ കുന്നു താണ്ടി,
കടലുതാണ്ടി ,കാടുതാണ്ടി,
നാടുതാണ്ടി, ഞാന്‍ വരുന്നു.
എന്റെ പക്കല്‍ നീരു വേര്,ചില്ല മിന്നല്‍ .
നരകതാരിന്നഞ്ചു വിരല്;അഞ്ചു നഖര്.
അഞ്ചു നഖരില്‍ കോര്‍ത്തെടുക്കാന്‍
ഞാന്‍ വരുന്നു.
ദ്രൌപദിയേ ,നില്ലു നില്ല്
അഞ്ചു പേര്‍ക്കും തുല്യമായ വീതമാവ്.

പുതിയ കാഴ്ച്ചകള്‍

സന്ധ്യക്ക്
ആകാശം
കുന്നുകളില്‍
കുന്തിച്ചിരുന്ന്
തൂറി.

മഞ്ഞനിറത്തില്‍
സൂര്യന്‍
പുഴയിലേക്ക് വീണു.

രാത്രി
പുറത്തിറങ്ങി
നിന്നപ്പോള്‍
ആകാശം
പാവാട പൊക്കി
ചന്ദ്രനെ കാണിച്ചുതന്നു.

പ്രഭാതത്തില്‍
പുഴക്കടവില്‍ നിന്നപ്പോള്‍
ബ്രേസിയേഴ്സ് അഴിച്ച്
കല്ലടിമ(മു)ലകള്‍ കാട്ടി.

നിങ്ങള്‍ പറ...
ഞാനെങ്ങനെ...
ചീത്തയാവാതിരിക്കും.

മലാശയം

‘ദഹിക്കാത്ത എല്ലാ ആഹാര പദാര്‍ഥങ്ങളും
ഉടന്‍ മലാശയത്തില്‍ എത്തിച്ചേരേണ്ടതാണ്.’
എന്ന അനൌണ്‍സ്മെന്റ് കേട്ടതോടെ
പയറുമണി വന്‍ കുടലില്‍ നിന്ന്
മലാശയത്തിലേക്ക് തിക്കി തിരക്കി ചെന്നു.
പയറുമണി മലാശയം കണ്ട് അന്തം വിട്ടു:
‘എന്തൊരു വലിപ്പം...!ഇതു മുഴുവന്‍
ദഹനത്തെ അതിജീവിച്ച
ആഹാരപദാര്‍ഥങ്ങളാണോ...? ഹമ്മേ...’
അപ്പോള്‍ കൂടെ വന്ന് ഒരു കടുകുമണി പറഞ്ഞു:
‘ഇങ്ങനെ അതിജീവിക്കുന്നവരെയാണ്
തീട്ടം എന്നു പറയുന്നത്. ’

തര്‍ജ്ജനി യില്‍ വന്നത്

ആള്‍മാ‍റാട്ടം

എന്നും പച്ച നിറത്തില്‍ നീളത്തില്‍
ജനിച്ചു മടുത്തിട്ട് ഒരു വെണ്ടക്ക
ചുവന്ന നിറത്തില്‍ ഉരുണ്ടിട്ട് ജനിച്ചു.
വെണ്ടക്കയെ നോക്കി ആളുകള്‍ വിളിച്ചു:‘തക്കാളീ’

എന്നും ചുവന്ന നിറത്തില്‍ ,ഉരുണ്ട്
ജനിച്ചു മടുത്തിട്ട് ഒരു തക്കാളി
നീളത്തില്‍ പച്ച നിറത്തില്‍ ജനിച്ചു.
തക്കാളിയെ നോക്കി ആളുകള്‍ വിളിച്ചു:‘വെണ്ടക്കേ’

എന്നാല്‍ ഒരു വെണ്ടക്ക ഒരിക്കലും ‘തക്കാളീ’ എന്നും
തക്കാളി ‘വെണ്ടേക്കേ’ എന്നും വിളിക്കപ്പെടാന്‍
ഇഷ്ടപ്പെടാഞ്ഞതുകൊണ്ട്
ആള്‍മാറാട്ടം മതിയാക്കി
പതിവു രൂപത്തില്‍
പതിവു നിറത്തില്‍
അവതരിച്ചു തുടങ്ങി.

3-4-2000
(മൂന്നാമിടത്തില്‍ വന്നിട്ടുണ്ട്)

ലിംഗരാജ്

ഇന്ദീവരാക്ഷി കവലയുടെ പടിഞ്ഞാറേ അറ്റത്തുള്ള
കമ്പ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരിയാണ്
രാവിലെ പത്തുമണിയോടെ കിഴക്കു നിന്നു പടിഞ്ഞാട്ടും
വൈകിട്ട് നാലുമണിയോടെ പടിഞ്ഞാട്ടു നിന്നു കിഴക്കോട്ടും
അവളീ കവലയിലൂടെ കടന്നു പോവും.
എല്ലാ പെണ്ണുങ്ങളെയും നോക്കുന്നതു പോലെ
ഞാന്‍ ഇന്ദീവരാക്ഷിയേയും നോക്കിയിരുന്നു.
എനിക്കു നോക്കാന്‍ പാകത്തിനാണ് പഞ്ചായത്ത്
ഈ വെയ്റ്റിങ്ഷെഡ്ഡ് ഉണ്ടാക്കി വെച്ചിരിക്കുന്നത്.

ഇന്ദീവരാക്ഷി എല്ലാ പെണ്ണുങ്ങളെയും പോലെ
തലകുനിച്ച് ,ഓരോ കാലടിയും എടുത്തുവെക്കുമ്പോള്‍
വെളിപ്പെടുന്ന പുതിയ ഒരടി ദൂരം മാത്രം മുന്നില്‍ കണ്ട്
നടന്നു പോവും...

ആവശ്യമില്ലാത്ത ചോദ്യങ്ങളൊക്കെ
ചോദിക്കുന്ന ശീലമുള്ളതുകൊണ്ട്
ഞാന്‍ ഇന്ദീവരാക്ഷിയോട് ഒരു ചോദ്യം ചോദിച്ചു:

എല്ലാ ഇടത്തരം കവലകളിലെയും പോലെ
ഈ കവലയിലും പെണ്ണുങ്ങള്‍ എന്തുകൊണ്ടാണ്
തലകുനിച്ച്, മുന്നോട്ടുള്ള നടത്തത്തില്‍ വെളിപ്പെട്ടുകിട്ടുന്ന
ഒരടി റോഡിനെ മാത്രം നോക്കി നടന്നു പോവുന്നത്?

ശബ്ദമില്ലാത്ത ചോദ്യമായതുകൊണ്ട്
ഇന്ദീവരാക്ഷി പോയിട്ട് ഇന്ദീവരാക്ഷിയുടെ പട്ടി പോലും
മിണ്ടിയില്ല.


പക്ഷെ വേണ്ടത്ര ഭാവനയുള്ള ഒരുത്തനായതുകൊണ്ട്
ഇന്ദീവരാക്ഷിയുടെ ഒരു ഡ്യൂപ്ലിക്കേറ്റിനെ പടച്ച്
ഞാന്‍ കിഴക്കോട്ടും പടിഞ്ഞാട്ടും നടത്തി.
ഇന്ദീവരാക്ഷി എന്റെ ചോദ്യം കേട്ട്
വെയ്റ്റിങ് ഷെഡ്ഡില്‍ വായില്‍ നോക്കിയിരിക്കുന്ന
എന്നോടു വന്നു പറഞ്ഞു:


എടാ പൊട്ടന്‍ ക്ണാപ്പാ,
ഈ കവല എന്താണെന്ന് നിനക്കറിയാമോ?
തൊണ്ണൂറ് ഡിഗ്രിയില്‍ നില്‍ക്കുകയോ നടക്കുകയോ
ചെയ്യുന്ന ആണ്‍ലിംഗങ്ങളുടെ സമുച്ചയമാണിത്.
ഈ കെട്ടിടങ്ങള്‍,ലംബവും നിശ്ചലവുമായ ബഹുനിലലിംഗങ്ങള്‍
ഈ വാഹനങ്ങള്‍,തിരശ്ചീനമായി ചലിക്കുന്ന ലിംഗങ്ങള്‍
ഈ റോഡാകെ പാഞ്ഞു നടക്കുന്നത്,
കടകളില്‍ സാധനം പൊതിഞ്ഞുകൊണ്ടിരിക്കുന്നത്,
നിറുത്തിയിട്ട ടാക്സിവണ്ടികളില്‍ നിന്ന്
പ്ലവരൂപത്തില്‍ ചിറി തെറിപ്പിക്കുന്നത്
എല്ലാം ഉദ്ധൃത ലിംഗങ്ങളാണ്.


പത്തുമണിക്ക് പടിഞ്ഞാട്ടും
നാലുമണിക്ക് കിഴക്കോട്ടും നടക്കുമ്പോള്‍
ഈ ലിംഗങ്ങള്‍ എന്നെ തുറിച്ചു നോക്കും;
പഞ്ചാര പൊതിയുന്ന ലിംഗങ്ങള്‍,
നോട്ടെണ്ണുന്ന ലിംഗങ്ങള്‍,
കൂട്ടുകാരോട് കുശലം പറയുന്ന ലിംഗങ്ങള്‍,
ബസ്സു കാക്കുന്ന ലിംഗങ്ങള്‍ ...

പുരുഷഭീകരതയുടെ കോട്ട
ചുറ്റോടു ചുറ്റും പീരങ്കികള്‍
അതിനിടയിലൂടെ ആത്മപുച്ഛത്തോടെ
ശരീരത്തെക്കുറിച്ച് വേവലാതിപ്പെട്ട്
ഇങ്ങനെയല്ലാതെ എങ്ങനെയാണ് നടക്കുക...?

ഇന്ദീവരാക്ഷി കിതച്ചുകൊണ്ട് പറഞ്ഞു നിര്‍ത്തി.


പുരുഷന്‍ എന്ന ഗര്‍വിനെ വലിച്ചെറിഞ്ഞ്
ഒരു നിമിഷം പെണ്ണായി നോക്കി,ഞാനീ ലോകത്തെ.
പെണ്ണായി നടക്കാത്ത വഴികള്‍,
പെണ്ണായി വാഴാത്ത വീട്,
പെണ്ണായി നോക്കാത്ത ആകാ‍ശം, ഭൂമി
എല്ലാം അപരിചിതമായ ഭയങ്ങളായി
ഈ വെയ്റ്റിങ്ഷെഡ്ഡിലേക്ക് ഇരച്ചുവരികയായ്.

രഹസ്യങ്ങള്‍

തുന്നല്‍ക്ലാസില്‍ നിന്ന് ഏഴു കിലോമീറ്ററുണ്ട്
വീടു പറ്റുവാന്‍ .
വീടെത്തുവോളം വിരലില്‍ തൂങ്ങുന്ന കുട്ടി
ഒരേ ചോദ്യങ്ങളില്‍ തൂങ്ങി:
തീണ്ടാരിയാവുന്നതെങ്ങനെ?
തീണ്ടാരിയായ ആളെ തൊട്ടാലെന്താ?
മറുപടി പറഞ്ഞതേയില്ല അമ്മ.
ദേഷ്യപ്പെട്ടതുമില്ല, തൊടരുതെന്നുമാത്രം പറഞ്ഞു.
ഒരമ്മയ്ക്ക് മകനോട് പറയാന്‍ പറ്റാത്ത
ആ രഹസ്യത്തെക്കുറിച്ചാലോചിച്ച്
ദേഷ്യവും സങ്കടവും വന്നത് നല്ല ഓര്‍മയാണ്.

പുറത്തായ അമ്മയെ തൊട്ട്
ഞാനും പുറത്താവുമായിരുന്നു.
അങ്ങനെ പുറത്താവുന്ന ഞാന്‍
അമ്മമ്മയെ,അച്ഛനെ,അനുജത്തിമാരെ
കോലായയെ,പൂജാമുറിയെ ഒക്കെ
കൂട്ടിത്തൊടുമെന്ന് പേടിപ്പിച്ചിരുന്നു.

പുറത്തായവളെ തൊട്ട് പുറത്താകുവാന്‍,
ഈ ലോകത്തെ മുഴുവനും
കൂട്ടി തൊട്ട് പുറത്താക്കുവാന്‍
ഇന്നിപ്പോള്‍ ഒരു കൌതുകവുമില്ല.
അമ്മയാണോ മകനാണോ
പുറത്തെന്ന് പിടിയുമില്ല.

മീന്‍‌മുള്ള്

മീന്‍‌മുള്ള് എന്നൊരു ഉപമയാണ്
പാത്തുമ്മക്കുട്ടിയെക്കുറിച്ച് കൃത്യമായുള്ളത്.
തീന്‍മേശയിലെ വെളുത്ത പിഞ്ഞാണത്തില്‍
മാംസമെല്ലാം അടര്‍ത്തിയെടുക്കപ്പെട്ട നിലയില്‍
വിശ്രമിക്കുന്ന മീന്‍‌മുള്ളിനെ ഞാന്‍ ദയവോടെ നോക്കുന്നത്
അവളെ ഈ പ്ലേറ്റില്‍,ഈ ഉപമയില്‍
വെളിപ്പെട്ടു കിട്ടുന്നതുകൊണ്ടാണ്.

അവള്‍ തന്നെയാണ് നിശ്ശബ്ദം,നിശ്‌ചേഷ്ടം
ഈ കിടക്കുന്നതെന്ന് തോന്നിത്തുടങ്ങിയപ്പോള്‍
അത്, ആ മീന്‍‌മുള്ള് എഴുന്നേറ്റു നിന്ന്
പറഞ്ഞു തുടങ്ങി:
കടലിന്റെ നീല നീരടരുകള്‍
വകഞ്ഞു വകഞ്ഞു കൂട്ടരോടൊപ്പം പോയത്,
ചലനമായിരുന്നു പേരെന്ന്,
കീഴടക്കാത്ത വേഗങ്ങള്‍ ഒന്നുമില്ലെന്ന്,
സ്രാവുകള്‍,ആമകള്‍,കടല്‍‌പ്പാമ്പുകള്‍
ഒക്കെയും കണ്ടിട്ടുണ്ടെന്ന്,
പവിഴപ്പുറ്റുകള്‍ വലം വെച്ചിട്ടുണ്ടെന്ന്...


പാത്തുമ്മക്കുട്ടി ഉറങ്ങുകയാണ്.
ഉറങ്ങുമ്പോള്‍ അവളുടെ കണ്‍പോളകള്‍
അടയുകയില്ല.
ആ കണ്ണുകള്‍ അവളുടെയോ
അതോ ഇപ്പോഴും ഊണ്‍‌മേശയില്‍
പ്രസംഗിക്കുന്ന മീന്‍‌മുള്ളിന്റെയോ
എന്നറിയാതെ ഞാന്‍ കുഴങ്ങി.

മീന്‍‌മുള്ളിനോട് ഒന്നും പറയാതെ
ഞാന്‍ വലിയ ഭാരത്തോടെ
അടയാത്ത ആ കണ്ണുകളിലേക്ക്
താണു പോയി...

പതിനാറാം നമ്പര്‍ സീറ്റ്

ബസ്സില്‍ പോകുന്നവരേ
പതിനാറാം സീറ്റിലിരിക്കുന്ന
എന്നെ നോക്കൂ
മഹാകവി വിഷ്ണുപ്രസാദിനെ
ഒന്നു നോക്കൂ
അറിയില്ലെന്നോ
നൂറ്റമ്പതില്പരം കവിതകള്‍
എഴുതിയിട്ടുണ്ട്.
ചത്തിട്ടില്ലെങ്കില്‍
ഇനിയും എഴുതിയേക്കും.
കൂര്‍ക്കം വലിക്കുന്നവരേ
സഹയാത്രികന്റെ ചുമലിലേക്ക്
ആടിയാടി വീഴുന്നവരേ
നോക്കാന്‍ നേരമില്ലെന്നോ
കണ്ടാ‍ലറിഞ്ഞുകൂടേ കവിയെ
മുഷിഞ്ഞ്,മുറിക്കാത്താടിയോടെ
ദാഹിച്ചിരിക്കുന്ന ഒരാളെ
തെണ്ടി എന്ന് പല്ലിറുമ്മാതെ
കണ്ടല്ലോ മഹാകവേ
എന്ന് കെട്ടിപ്പിടിച്ചൂടേ

നാരങ്ങ പൊളിക്കുന്നവളേ
കുട്ടി കരച്ചില്‍ നിര്‍ത്തുന്നില്ലെന്നോ
ഭര്‍ത്താവിന്റെ മടിയില്‍
തലവെച്ചുറങ്ങണമെന്നോ
ഇങ്ങനെ നോക്കുന്നതെന്തടാന്നോ
താനേത് കോത്താഴത്തെ കവിയാണ്ട്രോന്നോ
ഓ.. ഞാനൊന്നും പറഞ്ഞില്ല
ഞാനൊന്നും കണ്ടില്ല
നമുക്കീ ചലച്ചിത്രഗാനം കേള്‍ക്കാം

മുന്നിലെ സീറ്റിലിരുന്ന് മുറുക്കിത്തുപ്പുന്ന അമ്മാവാ
ഒരു കവിയാണ് പിന്നിലിരിക്കുന്നതെന്ന്
വല്ല പിടിയുമുണ്ടോ?
ങാ, കേട്ടിട്ടുണ്ട് ,കണ്ടതില്‍
വലിയ സന്തോഷമെന്ന്
മുറുക്കാന്‍ തുപ്പല്‍ തെറിപ്പിച്ച്
പറഞ്ഞാലും ഞാന്‍ സഹിക്കില്ലേ...

പത്തുരൂപയ്ക്ക് ക്രൈം,ബാലമംഗളം,ചിത്രഭൂമി
എന്നിവയുടെ പഴയ ലക്കങ്ങള്‍
വാങ്ങിച്ച് വിടാതെ വായിക്കുന്നവനേ...
ഒരു കാലത്ത് ക്രൈമില്‍ നീ വായിക്കേണ്ടുന്ന മഹാന്‍
ഈ വണ്ടിയിലുണ്ടെന്ന്
നിനക്ക് വല്ല പിടിയുമുണ്ടോ?
നിന്നെപ്പറഞ്ഞിട്ടെന്ത്?
നീയെന്നെ അറിയുകയില്ല.
അന്നും നീയിങ്ങനെ ക്രൈം
വായിച്ചുകൊണ്ടിരിക്കും.

കുറ്റിപ്പുറം കഴിഞ്ഞല്ലോ
കുന്നംകുളം കഴിഞ്ഞല്ലോ
എത്ര പേരിറങ്ങി
എത്ര പേര്‍ കയറി
പതിനാറാം സീറ്റിലിരിക്കുന്ന
മഹാകവി പോക്കറ്റടിക്കപ്പെട്ടിരിക്കുന്നു.
കൃതാര്‍ഥനായി.
ഒരു പോക്കറ്റടിക്കാരനെങ്കിലും
പരിഗണിച്ചല്ലോ
തെണ്ടി എന്ന് പര്യായപദമുള്ള കവിയെ.

ഇറങ്ങേണ്ടിടത്ത് ഇറങ്ങാതെ
ഒന്നുമില്ലാതെ,ഒന്നുമല്ലാതെ
ഏതുറക്കത്തിലേക്കാണ്
ഈ പതിനാറാം നമ്പര്‍ സീറ്റ് ഒറ്റയ്ക്ക്
പോയിക്കൊണ്ടിരിക്കുന്നത്...

ഝഷം

ഝ എന്ന അക്ഷരം പഠിക്കാന്‍ വേണ്ടി
ഝഷം എന്നൊരു വാക്കു പഠിച്ചു.
അതില്‍ പിന്നെ ഉപയോഗിച്ചിട്ടേയില്ല അത്.
പൌലോസ് മാഷ് നക്സലൈറ്റായിരുന്നു.
ലഘുലേഖകളും അച്ചടിയന്ത്രവും പിടിച്ചതില്‍ പിന്നെ
മാഷ് ഒളിവിലായിരുന്നു.
കൊല്ലപ്പരീക്ഷയുടെ തലേന്നു വന്ന്
തറ പറ മുതല്‍ അവസാന പേജു വരെ
ഒറ്റവായനയില്‍ തീര്‍ത്തു.
അതിനു ശേഷം ഒരു ഝഷത്തേയും
ഝഷമേ എന്നു വിളിക്കാന്‍ കൂടിയിട്ടില്ല.
ബാലപാ‍ഠത്തിലും ശബ്ദതാരാവലിയിലും
അതിപ്പോഴുമുണ്ടെന്നതിനു സാക്ഷ്യമുണ്ട്.
തന്നില്‍ താഴെയുള്ളതിനെയൊക്കെ തിന്നുമെന്ന്
ശബ്ദതാരാവലിയിലിരുന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്.
ഒരു സാധാരണ മീനിനെപ്പോലും
തിന്നുവാനാവാത്ത ഝഷം...!

തിന്നും വിളമ്പിയും

സമയത്ത് മുലപ്പാല്‍ കിട്ടാ‍തായപ്പോള്‍
ഉണ്ണി വിരലീമ്പിത്തുടങ്ങി.
വിശപ്പ് ശക്തമായപ്പോള്‍
രണ്ടു കയ്യും ഒന്നിച്ച് വായിലിട്ട്
തിന്നാന്‍ തുടങ്ങി.

ഇങ്ങനെയാവും അവനവനെ തീറ്റ
ഒരു മനുഷ്യജന്മം തുടങ്ങി വെക്കുന്നത്...
പിന്നെപ്പിന്നെ ഇഷ്ടഭോജ്യമാവും ഒരാള്‍ക്ക് അയാള്‍.
മറ്റുള്ളവര്‍ക്കും വിളമ്പിത്തുടങ്ങും...

എത്ര തിന്നാലും വിളമ്പിയാലും തീരാത്ത
ഈ വിഭവം എത്ര ഇച്ഛാഭംഗങ്ങളുടെ
ഒരു ജീവിതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്...

എന്റടുത്താ കളി.

ഇന്നലെ മുറ്റത്തുവിരിഞ്ഞ
പൂവിനോട് ഞാന്‍ ചോദിച്ചു:

അല്ല,കണ്ടിട്ടില്ലല്ലോ ഇതേ വരെ
ആരാ...എന്താ‍...

താന്‍ ഒരു പൂവാണെന്നും
പ്രത്യുത്പാദനം എന്ന ധര്‍മം നിര്‍വഹിക്കാന്‍
ചെടിയെ സഹായിക്കാനായി വന്നതാണെന്നുമൊക്കെ
അതു പറഞ്ഞു നോക്കി.
ഞാനുണ്ടോ വിടുന്നു:

ഒരു പൂവിനെയൊക്ക തിരിച്ചറിയാനുള്ള
ബുദ്ധി എനിക്കുണ്ട്.
പൂ എന്ന് തെറ്റിദ്ധരിപ്പിച്ച്
എന്റെ മുറ്റത്ത് കടന്നുകൂടി
എന്റെ രഹസ്യങ്ങള്‍
പിടിച്ചെടുക്കാന്‍ നിയുക്തനായ
സി.ഐ.എ എജന്റല്ലേ നീ
സത്യം പറ

അയ്യോ,ഞാന്‍ വെറുമൊരു പൂവ് മാത്രമാണ്

എന്റെ പേര് ചെമ്പരത്തീന്നാ



ഞാനീ പുസ്തകമൊന്നു നോക്കട്ടെ
അഞ്ചിതള്‍,ചുവന്ന നിറം,കേസരം
ജനിദണ്ഡ്,പുഷ്പവൃതി,എല്ലാമുണ്ട്.
നീ ചെമ്പരത്തിയല്ല,
നീയാണ് ഹിബിസ്കസ് റോസാ സൈനന്‍സിസ്.
നീ ഒരു ചാരക്കേസാണെന്ന്
എനിക്കാദ്യമേ തോന്നിയതാണ്
എന്റടുത്താ കളി.

കോഴിയമ്മ

ഒരു മുട്ടയിട്ടതിന്
ഇത്രയധികം നിലവിളിക്കാനുണ്ടോ എന്ന്
ജിമ്മി എന്ന നായ ചോദിച്ചു,
നന്ദിനിക്കുട്ടി എന്ന പശു ചോദിച്ചു
പഞ്ചവര്‍ണം എന്ന തത്ത ചോദിച്ചു
ഒക്കത്ത് നിറയെ ചക്കക്കുട്ടികളുമായി
നില്‍ക്കുന്ന പ്ലാവമ്മ ചോദിച്ചു
ആകാശവാണിയില്‍ നിന്ന് ഒഴുകിവരുന്ന
യേശുദാസ് ചോദിച്ചു
തെങ്ങോലയില്‍ തൂങ്ങുന്ന കാറ്റു ചോദിച്ചു
കുട്ടിയും കോലും കളിക്കുന്ന കുട്ടികള്‍ ചോദിച്ചു
വാഴകളും ചേമ്പുകളും ചോദിച്ചു
വെളിച്ചെണ്ണ തേച്ച വെയിലു ചോദിച്ചു
കുളിച്ചലക്കി, തീണ്ടാരിപ്പുതപ്പ് പായില്‍
പൊതിഞ്ഞു വരുന്ന തങ്കമണി ചോദിച്ചു

ആരു ചോദിച്ചിട്ടെന്താ...
നിലവിളിച്ചുകൊണ്ടേയിരുന്നു കോഴിയമ്മ.

പിന്നെയും ചോദ്യങ്ങളുണ്ടായി.
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്
ഓം ലെറ്റുണ്ടാക്കാന്‍ എടുത്തുകൊണ്ടുപോയ
മുട്ട തിരിച്ചു കിട്ടുമോ?
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്നാളെ മുതല്‍
മുട്ടയിടലില്‍ നിന്ന് വിടുതി കിട്ടുമോ?
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്
നിന്റെ ത്യാഗ മന:സ്ഥിതി മനസ്സിലാക്കി
വിരുന്നുകാര്‍ വരുമ്പോള്‍
നിന്നെ അറുക്കാതിരിക്കുമോ?
നിന്റെ നിലവിളി ഒരാഹ്വാനമായി സ്വീകരിച്ച്
കോഴികളായ കോഴികളൊക്കെ
സംഘടിക്കുമോ?
ഭരണഘടന തിരുത്തുമോ?

ഇതൊക്കെ കേട്ട്
നിങ്ങളൊക്കെ ആരാ എന്താ
ഞാനിട്ട മുട്ട,ഞാനിട്ട കരച്ചില്‍ എന്ന്
പരിഹസിച്ചുകൊണ്ട്
കോഴിയമ്മ
ഒറ്റ ഓട്ടം വെച്ചുകൊടുത്തു

അമ്മ‌-മകള്‍

ഉറക്കത്തില്‍ മോള് പറഞ്ഞു:
ഉണ്ണി കളിക്കാന്‍ വരുന്നില്ല.
ഉണ്ണി ഉറങ്ങുകയല്ലേ എന്ന് അമ്മ.
അതു കേട്ടുണര്‍ന്നപ്പോഴാണ്
മോള്‍ക്ക് മനസ്സിലായത്.
താന്‍ കണ്ടതൊന്നും
അമ്മ കണ്ടില്ലെന്ന്.

ഒറ്റയ്ക്ക് പുറത്തിറങ്ങാത്ത
ഒറ്റയ്ക്ക് കളിക്കാത്ത
ഒറ്റയ്ക്ക് മാമുണ്ണാത്ത
ചീച്ചിയിടാന്‍ പോലും
ഒറ്റയ്ക്കു പോവാത്ത
ഏതു കുട്ടിയും
ഒറ്റയ്ക്കു സ്വപ്നം കാണാന്‍
വിധിക്കപ്പെട്ടിരിക്കുന്നുവെന്ന്
അപ്പോള്‍ മാത്രമാണ്
അവള്‍ക്ക് മനസ്സിലായത്.

അമ്മയ്ക്ക് അമ്മയുടേതെന്നും
മകള്‍ക്ക് മകളുടേതെന്നും
കൃത്യമായി വിഭജിച്ച,
പരസ്പരം കടന്നുചെല്ലാനാവാത്ത
ലോകങ്ങളുണ്ടെന്ന തിരിച്ചറിവ്
ഭയപ്പെടുത്തിയതുകൊണ്ടാവുമോ
പിന്നെ അവള്‍ ഉറങ്ങാഞ്ഞത്?

ശൂന്യത

ഒരു വെറും കടലാസ്
കയര്‍ക്കുകയാണ്.
ഇതാണ് കവിത
ഇതാണ് കവിത
എന്ന് കുത്തുകയാണ്.
ഇതിനേക്കാള്‍ നന്നായി
ഒന്നും എഴുതുകയില്ലെന്ന്
ഒന്നും എഴുതിയിട്ടില്ലെന്ന്
ഒന്നും എഴുതേണ്ടതില്ലെന്ന്
ഒരടയാളം പോലുമില്ലാത്ത
അരപ്പായക്കടലാസ്
പ്രസംഗിക്കുകയാണ്.

അതിന്റെയൊരു രീതി

എഴുതിത്തീര്‍ന്ന ഒരു പേനയെക്കുറിച്ച്
അനുതാപങ്ങള്‍ സൂക്ഷിക്കുന്നതെന്തിന് ?
കുപ്പയിലേക്ക് അതിനെ വലിച്ചെറിയണം.
അതിന്റെ സങ്കടങ്ങള്‍ ഒച്ചുകളോ
പഴുതാരകളോ ആയി വീട്ടിനുള്ളിലേക്ക്
വീണ്ടും അരിച്ചു വരാതെ നോക്കണം.
വേണമെങ്കില്‍ വലിച്ചെറിഞ്ഞ പേന
എന്ന പേരില്‍ ഒരു കവിതയെഴുതാം.
ഒരു അനുസ്മരണാഘോഷത്തിനും സ്കോപ്പുണ്ട്.

സന്തോഷിക്കുക.
അതിനു മീതെ മോട്ടോര്‍ സൈക്കിളോടിച്ച്,
അതിനു മീതെ കുടിച്ച് കൂത്താടി,
അതിനു മീതെ ബോധം കെട്ട് കിടന്ന്,
അതിനുമീതെ പുഴുക്കളെപ്പോലെ ഇഴഞ്ഞ്,
അതിനുമീതെ ആര്‍ത്തുവിളിച്ച്,
ഓരോ അന്ത്യത്തിന്റെയും നിസ്സാരതയെ
‘നിസ്സാരത നിസ്സാരത’എന്ന് പുച്ഛിക്കുന്നതാണ്
അതിന്റെയൊരു രീതി.

കരുണാമയന്‍

കരുണാമയന്‍ നന്നായി ചിരിക്കും
വിശേഷങ്ങള്‍ ചോദിക്കും
നിങ്ങളുടെ സങ്കടങ്ങള്‍
അയാളുടേതാണെന്ന മട്ടില്‍
കണ്ണു നിറയ്ക്കും
ആരെയെങ്കിലും
സഹായിക്കാതെ
ഉറക്കം വരില്ല.

കരുണാമയന്‍ ദിവസവും കടതുറക്കും
കൂളിങ്ഫിലിമൊട്ടിച്ച ചില്ലുമറകള്‍
തുടച്ചുമിനുക്കിവെക്കും.
വരുന്നവരോട് ഇരിക്കാന്‍ പറയും.
ചായ വേണമോ എന്ന് ചോദിക്കും.
അകത്തുപോകും.
ഉടുപ്പുമാറും.
കൂട്ടില്‍ നിന്നൊന്നിനെ പിടിക്കും.
കഴുത്തുമുറിക്കും
പൂട പറിക്കും.
കാലും കുടലും
വേര്‍പെടുത്തും.
ആവശ്യം നോക്കി
ചെറുതാക്കിയോ
വലുതാക്കിയോ
കഷ്ണംകഷ്ണമാക്കും.
കാരി ബാഗിലാക്കും.
നന്നായി കയ്യും മുഖവും
കഴുകും.
ഉടുപ്പു മാറും.
കാരി ബാഗ്
കാത്തിരിക്കുന്നവന്
കൈമാറുമ്പോള്‍
നല്ലൊരു ചിരി പിന്നെയും വരുത്തും.
പണം വാങ്ങി വലിപ്പിലിടും.
ബാക്കി വല്ലതുമുണ്ടെങ്കില്‍
കൊടുക്കും.

കരുണാമയന്‍ നന്നായി ചിരിക്കും
വിശേഷങ്ങള്‍ ചോദിക്കും
നിങ്ങളുടെ സങ്കടങ്ങള്‍
അയാളുടേതാണെന്ന മട്ടില്‍
കണ്ണു നിറയ്ക്കും
ആരെയെങ്കിലും
സഹായിക്കാതെ
ഉറക്കം വരില്ല.

മരക്കൊമ്പിലെ അതിഥി


തണുപ്പേ
ചുരുണ്ട് ചുരുണ്ട് ഒരാള്‍
തന്റെ ഉള്ളിലേക്ക് പോവുന്നത് കാണുന്നില്ലേ.
സ്വന്തം ഉള്ളില്‍ ഒളിച്ചിരിക്കുന്ന ഒരാളെ നിനക്ക്
പിടികൂടാനാവുമോ?
ജയിക്കുമായിരിക്കും.
ഈ ശരീരവും ഞാന്‍ സ്വന്തമാക്കിയെന്ന്
വിളിച്ചു പറയുമായിരിക്കും.
മഞ്ഞു വീണ മരച്ചില്ലകളില്‍
ഇപ്പോള്‍ ഏതു മാംസമാണ്
ചവച്ചുകൊണ്ടിരിക്കുന്നത് ചപ്രത്തലയാ.
നിന്റെ തുടയ്ക്കാത്ത ചിറിയിലും
പീള കെട്ടിയ കണ്ണുകളിലും
ഒരതൃപ്തി തൂങ്ങിനില്‍ക്കുന്നു.
ഇത്ര രാവിലേ നീ എന്തിനാ ഇങ്ങോട്ടു വന്നത്?
മുറ്റമടിക്കുന്നവള്‍ നിന്നെ കണ്ടിട്ടില്ല.
കണ്ടിരുന്നെങ്കില്‍ ഈ പ്രഭാതത്തിന്റെ നിശ്ശബ്ദത
ഇപ്പോള്‍ കെട്ടുപോയേനേ...

ഗോപുരം

ഒന്നും എണ്ണാന്‍ സമ്മതിക്കുകയില്ല ലോകം
ഒക്കത്തിനും ഒരു കണക്ക് വേണ്ടേ.
എണ്ണുന്നതെന്തിന് എന്നാവും.
ഭ്രാന്തിന് എത്ര വാതിലുകള്‍ ഉണ്ടെന്ന്
എണ്ണാമെന്ന് കരുതി ഓരോ വാതിലിനു നേരെയും
വിരല്‍ ചൂണ്ടി എണ്ണിത്തുടങ്ങി:
പ്രണയം,മരണം,പ്രസവം,മര്‍ദ്ദനം,ഭയം...
എത്ര ഗോപുര ദ്വാരങ്ങളാണ് ഈ പണ്ടാരത്തിന്.
ചിലതൊക്കെ മനോഹരങ്ങളായ വാതിലുകള്‍
ചിലതൊക്കെ വിചിത്രമായ ചിത്രപ്പണികള്‍ ചെയ്തത്.


ഒറ്റയ്ക്ക് കിട്ടിയതിനാലാവണം ഓരോ വാതിലും
പ്രത്യാശയോടെ എന്നെ നോക്കിക്കൊണ്ടിരുന്നു.
പ്രസവം എന്ന വാതില്‍ മാത്രം അടഞ്ഞുകിടന്നു.
ഓരോ വാതില്‍ക്കലും എത്തുമ്പോള്‍
ഒന്ന് കയറി നോക്കിക്കൂടെടാ എന്ന്
ആരോ ഒരാള്‍ പറയുന്നുണ്ടായിരുന്നു.
പിന്നീട് കാണാന്‍ വെച്ചിരുന്ന ഒരു സ്വപ്നം
അപ്പോള്‍ തെളിഞ്ഞു വന്നു
ഞാനുണ്ട് ഏതോ വാതില്‍ തുറന്ന്
അകത്തു കയറുന്നു.
വാതിലുകള്‍ അങ്ങനെയാണല്ലോ,
അകത്തേക്കു കടക്കാം,പുറത്തേക്കിറങ്ങാം
പുറത്തേക്കിറങ്ങാന്‍ നോക്കുമ്പോള്‍
ഒറ്റ വാതിലുമില്ല...
പ്രണയത്തിന്റെ,മരണത്തിന്റെ ,മര്‍ദ്ദനത്തിന്റെ,ഭയത്തിന്റെ...
ഒരു വാതിലെങ്കില്‍ ഒരു വാതില്‍
എന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞു കൊണ്ടിരുന്നു

വറുഗീസ് പുണ്യാളന്‍

വറുഗീസേ, വറുഗീസേ
എല്ലാം പോയല്ലോ
ഒരു ദിനേശ് ബീഡി
പോലും വലിക്കാതെ..
കമ്പനി കൂടാന്‍ ഒരു തുള്ളി
കള്ളു പോലും കുടിക്കാതെ
ഒരു പെണ്ണിന്റെയും
പൊക്കിള്‍‍ക്കുഴിയിലേക്ക്
ഒളിഞ്ഞു നോക്കാതെ
മാന്യന്മാരിലെ മാന്യനായി
നീ ഒണ്ടാക്കിയ ജീവിതം
ഇന്നലെ പെയ്ത മഴയില്‍
ഒലിച്ചു പോയല്ലോ.

സത്സ്വഭാവികളുടെ സത്സ്വഭാവിയായ നിന്നെ
മറിയാമ്മയ്ക്ക് ഇഷ്ടമായി.
കല്യാണവും കഴിഞ്ഞു.
കാലക്രമത്തില്‍ മൂന്ന്
കൊച്ചുങ്ങളുടെ അച്ഛനുമായി.
രണ്ടു സുന്ദരികളും ഒരു സുന്ദരനും.

സുന്ദരനായ നിന്റെ മകന്‍ മത്തായി
പുകവലിച്ച് നിന്റെ മോന്തയ്ക്ക് വിട്ടും
കുടിച്ച് പെരുവഴിയില്‍ തുണിയില്ലാതെ കിടന്നും
നാട്ടിലുള്ള പെണ്‍പിള്ളേരെ പിഴപ്പിച്ചും
നീ നല്ലൊരു തന്തയായിരുന്നുവെന്ന്
എല്ലാവരെക്കൊണ്ടും പറയിപ്പിച്ചു.

എന്നിട്ട് നീ പഠിച്ചോ?
ഇല്ല.
എന്നിട്ടും നീ ബീഡി വലിച്ചില്ല.


അളിയന്‍ അമേരിക്കയില്‍നിന്നു വരുമ്പോള്‍
കൊണ്ടുവന്ന പ്രത്യേക തരം സിഗരറ്റ് പോലും
വലിച്ചു നോക്കാന്‍ നിനക്ക് തോന്നിയില്ല.
"കര്‍ത്താവേ നീ എന്നെ പ്രലോഭനങ്ങളില്‍ നിന്ന്
മാറ്റി നിര്‍ത്തേണമേ..." എന്ന് നീ
അപ്പോഴും പുലമ്പിക്കൊണ്ടിരുന്നു.
മറിയാമ്മയുടെ ചീര്‍പ്പിലേക്കല്ലാതെ
ഒരു പണിക്കാരിപ്പെണ്ണുങ്ങളുടേയും
ശരീരത്തിലേക്ക് നീ കമ്പിതഗാത്രനായ്
മൂര്‍ച്ഛിച്ച് വീണില്ല.

എന്നിട്ടെന്തായി..?
നിന്റെ മൂത്ത മകള്‍ ഫിലോമിന
ഒരു നായരുചെക്കനേം കൂട്ടി വീട്ടില്‍ വന്നു
അപ്പാ‍ ഞങ്ങളെ അനുഗ്രഹിക്കണമെന്നു പറഞ്ഞു.
കണ്ണു നിറച്ച്, കടലുള്ളിലൊതുക്കി
നീ അനുഗ്രഹിച്ചു.

രണ്ടു മാസം കഴിഞ്ഞപ്പോ
അവള്‍ക്ക് മതിയായി പൊറുതി.
അവള്‍ വേറൊരുത്തനെ
സംഘടിപ്പിച്ച്
വീട്ടിലേക്ക് വന്നു.
അപ്പനായ നിന്റ ഹൃദയം ആരു കണ്ടു..?

എന്നിട്ട് നീ പഠിച്ചോ..?
ഇല്ല.
എന്നിട്ടും നീ കുടിച്ചില്ല.


പറമ്പിലെ തെങ്ങില്‍ നിന്ന് കള്ളുംകുടവുമായി
ഇറങ്ങുന്ന ഭാസ്കരന്‍
എത്ര നിര്‍ബന്ധിച്ചിട്ടും ഒരു തുള്ളി
പോലും തൊട്ടില്ല .
മറിയാമ്മയുടെ കള്ളപ്പത്തിലൂടെ മാത്രമേ
കള്ളിനെ താനറിയൂ എന്ന് അപ്പോഴും നീ ശഠിച്ചു.

ഒടുക്കം മൂന്നാമത്തവള്‍ കത്രീന...
സുന്ദരിയായ അവളെക്കാണാന്‍
ആരുടെയോ ഭാഗ്യം കൊണ്ട്
എം.ബി.എ.ക്കാരന്‍ ചെക്കന്‍ വന്നു.
ചെക്കനു പേര് പൌലോസ്.
പൌലോസിനു കത്രീനയെ പിടിച്ചു.
പിന്നെ ഒന്നും നോക്കിയില്ല
എല്ലാം എടിപിടീന്നായിരുന്നു.
മനസമ്മതം കഴിഞ്ഞു.
ഒരു മാസം കഴിഞ്ഞ് കല്യാണം.
കത്തടിച്ച് നാട്ടുകാരെ മുഴുവന്‍ വിളിച്ചു
ഒരു ദിവസം വെളുപ്പാങ്കാലത്ത്
കത്രീന തല്യ്ക്കും ഭാഗത്ത്
കത്തെഴുതിവെച്ച്
ഒരുത്തന്റെ കൂടെ ഓടിപ്പോയി.

അങ്ങനെ....
അങ്ങനെ വറുഗീസേ നിന്റെ മാനം
കപ്പലു കയറി.
നിന്റെ എല്ലാം പോയല്ലോ..
കുരുമുളകിന്റേയും കാപ്പിയുടേയും ചാക്കുകെട്ടുകള്‍
ആര്‍ക്കു വേണ്ടിയാണെടാ അടുക്കിവെച്ചിരിക്കുന്നത്?

വറുഗീസേ വറുഗീസേ
നിനക്കൊന്ന് നിലവിളിച്ചൂടറാ
നിനക്കൊരു ബീഡി കത്തിച്ചൂടറാ
നിനക്കൊരു കുപ്പി പൊട്ടിച്ചൂടറാ
നിനക്ക് ഏതെങ്കിലുമൊരുത്തീന്റെ
മുലയ്ക്ക് പിടിച്ചൂടറാ...

ഇനി ആരെക്കാട്ടാനാണെടാ
നീ പുണ്യവാളന്‍ ചമയുന്നത്
വറുഗീസേ നിന്റെ മറിയാമ
ഇപ്പോ എന്താ ചെയ്യണേന്ന്
ഒന്ന് നോക്കിയേ....