gfc

ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഗൌരവരചനകള്‍ -സമീപനത്തില്‍ ഒരു ഭേദഗതി

ആള്‍ക്കൂട്ടത്തില്‍ ചിലര്‍


ബൂലോകത്ത് ഇനിയും വളര്‍ന്നുവരുന്ന ധാരാളം എഴുത്തുകാരുണ്ട്.ഇത്തിരി‍വെട്ടം,നവന്‍ ,ഇടങ്ങള്‍ ...അങ്ങനെ പലരും.ഭാഷയില്‍ ബൂലോകത്ത് വലിയ സംഭാവനകള്‍ ചെയ്ത ഉമേഷേട്ടനെ മറക്കുന്നത് നന്ദികേടാവും.ബൂലോകത്തെ നൂറുകണക്കിന് ബ്ലോഗുകളെ ഭാഷയുടെ നല്ല വഴികളിലൂടെ നടത്തുന്നതാണ് അദ്ദേഹത്തിന്റെ ബ്ലോഗിങ്.ഭാഷയോടുള്ള ഈ സ്നേഹവും ആദരവും മാത്രം മതി അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ അടയാളമായി.കൂമന്‍സും നല്ല ഭാഷ കൈമുതലായുള്ള ഒരെഴുത്തുകാരനാണ്.
അദ്ദേഹത്തിന്റെ കവിതകള്‍ ഞാനിനിയും വായിച്ചിട്ടില്ല.വായിച്ചത് ശാസ്ത്ര ലേഖനങ്ങളാണ്.നാട്ടുഭാഷ നന്നായി ഉപയോഗിക്കുന്ന ഒരുപാട് ബൂലോകരുണ്ട്.കുട്ടമ്മേനോന്‍ ,കുമാര്‍ തുടങ്ങിയവര്‍ ഉദാഹരണം.

ഗൌരവരചനകളെ എങ്ങനെ സമീപിക്കണം

ബൂലോകത്ത് വരുന്ന കൂടുതല്‍ രചനകളും ലളിതവായനയ്ക്കുള്ളതാണ്.ഗൌരവസ്വഭാവമുള്ള രചനകളും അല്ലാത്തതും ഒരേ സ്കെയില്‍ വെച്ച് വായിക്കാമോ..?വായനക്കാരന്റെ തരം പോലിരിക്കും എന്നാവും ഉത്തരം.എങ്കിലും നമുക്ക് വിവരമില്ലാത്ത കാര്യങ്ങളെ ക്കുറിച്ച് മിണ്ടാതിരിക്കലല്ലേ ശരി. അല്ലെങ്കില്‍ എനിക്ക് മനസ്സിലായില്ലെന്ന് പറയുകയുമാവാം.സൂവിന്റെ ചില ബ്ലോഗ്കമന്റുകളില്‍ അവര്‍ സ്ഥിരമായി ചെയ്യുന്ന പോലെ ഒരു ചിരിയടയാളം വെച്ച് ഞാനിതിലെ വന്നുവെന്ന് സൂചിപ്പിക്കുന്നതും നന്ന്.പക്ഷേ അതും ചിലപ്പോള്‍ സംശയിപ്പിക്കാവുന്നതാണ്.സൂവിന്റെ കമന്റിന്റെ ചുവട്ടില്‍ സൂചേച്ചി എന്താണൊരു വളിച്ച ചിരി എന്ന് ബ്ലോഗര്‍ ചോദിച്ചിരിക്കുന്നത് കണ്ടു.ചിരിയുടെ അര്‍ഥവും മാറാം. ചിരിയടയാളം ഒരു തന്ത്രവുമാവാം.(ഞാനിത് ഒരു ഉദാഹരണം പറയാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. സൂ എന്നെ തെറ്റിദ്ധരിക്കരുതേ.)എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതാണ് ബ്ലോഗിലെ കമന്റുകള്‍ .ചൂടാറാത്ത പ്രതികരണം.അതുകൊണ്ടതിന് ചിലപ്പോള്‍ ഒരല്‍പ്പം കൂടുതല്‍ വൈകാരികത ഉണ്ടാവും .ഈ മനുഷ്യപ്പറ്റ് വേണ്ടെന്ന് വെക്കണ്ട.പക്ഷേ ഒരു പോസ്റ്റിന്റെ സ്വഭാവത്തെ തകിടം മറിക്കുന്ന കമന്റ് വായനക്കാരന്‍ നീട്ടുമ്പോള്‍ ബ്ലോഗര്‍ അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കേണ്ടതുണ്ടോ...?

എഴുത്ത് പരിഷ്കരിക്കപ്പെടേണ്ടതാണ്.

തീര്‍ച്ചയായും എഴുത്തില്‍ തരംതിരിവുകള്‍ ഉണ്ട്.ഇനിയങ്ങോട്ട് ഞാന്‍ ഗൌരവസ്വഭാവമുള്ള രചനകളെക്കുറിച്ചുമാത്രമാണ് എഴുതാന്‍ ഉദ്ദേശിക്കുന്നത്.ബ്ലോഗ് എക്കാലത്തും ചവറ്കൃതികളുടെ സൂക്ഷിപ്പിടം ആയി തുടരാന്‍ സാധ്യതയില്ല.നല്ല എഴുത്തുകാരും രചനകളും വൈകാതെ ബൂലോകത്തെ തേടിയെത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.അവയെ അര്‍ഹിക്കുന്ന രീതിയില്‍ സ്വാഗതം ചെയ്യാനും സര്‍ഗ്ഗാത്മകമായ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും നമുക്ക് കഴിയണം.സാമ്പ്രദായിക രചനാസങ്കേതങ്ങളില്‍ നിന്ന് കുതറാനും(സുനിലിന്റെ പ്രയോഗം),അവനവന്റെ ഭാഷയെ നവീകരിക്കാനും നല്ല എഴുത്തുകാര്‍ തയ്യാറാവും. ഓരോ രചനയും അവര്‍ക്ക് ഒരു പരീക്ഷണമാവും.ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യാനുള്ള ത്രാണി നമുക്കൊക്കെ ഉണ്ടെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.ഈ വിധം എഴുത്തിനെ നവീകരിക്കാന്‍ കഴിയാത്തിടത്ത് എഴുത്തുകാരന്‍ പരാജിതനാവുന്നു.(പരാജിതാ‍, :)താങ്കള്‍ ക്ഷമിക്കുമോ...)

കവിതയെ പറ്റി ചില വിചാരങ്ങള്‍,ബൂലോകത്തെ പറ്റിയും.

കവിതയെ പറ്റി ചില ചോദ്യങ്ങള്‍

കവിതയില്‍ താളം ആവശ്യമാണോ? കവിത തന്നെ ഒരു താളമാണ്. താളം ഒരു ദോഷമല്ല.എന്നാല്‍ താളമിട്ട് മടുത്ത ഒരു ഘട്ടത്തില്‍ മിത താളങ്ങളുടെ ഒരു പാത കവിത സ്വീകരിച്ചതായി കാണാം .കവിതയുടെ സാമ്പ്രദായിക വായനക്കാര്‍ ഇപ്പോഴും ഒരോ കവിതയും പാടാന്‍ പറ്റുമോ എന്നാണ് നോക്കുന്നത്. സത്യത്തില്‍ ഈ നോട്ടത്തിലാണ് കുഴപ്പം.അത്രയേറെ നിഷ്കരുണമായ ഒരു കാലത്ത് താളത്തിന്റെ ഈ തിളങ്ങുന്ന കുപ്പായം അതിന് ചേരുകയില്ല.ചില വിചാരങ്ങള്‍ ‍, ചില വികാരങ്ങള്‍ , ചില അവസ്ഥകള്‍ ഇതൊക്കെ ആവിഷ്കരിക്കാന്‍ ചിലപ്പോള്‍ താളത്തെ ഉപേക്ഷിക്കേണ്ടിവരാം.എല്ലാ നിയമങ്ങളെയും അനുസരിക്കാനുള്ളതാണ് കവിത എന്ന് ഞാന്‍ വിചാരിക്കുന്നില്ല. മറിച്ച് നിയമങ്ങളെ ലംഘിക്കാനുള്ളതാണ് അത്.അത്തരമൊരു സാഹചര്യത്തിലാവണം സച്ചിദാനന്ദന്‍ വൃത്തങ്ങള്‍ക്ക് പുറത്തേക്ക് ചാടി കവിതയെ നയിച്ചത്.കവിത ഒരു വൈയക്തികാനുഭവം കൂടിയാണ്. കവിയുടെ ജീവിതപരിതസ്ഥിതികള്‍ കവിതയുടെ താളത്തെ സ്വാധീനിക്കുന്നുണ്ടാവാം.യാത്ര ചെയ്യുമ്പോള്‍ ഒരു സംഗീതം. അകത്തേക്ക് കയറി വരുന്നത് ഞാന്‍ പലപ്പോഴും അനുഭവിച്ചിട്ടുണ്ട്.ഇതിന്റെ കാരണമെന്ത് എന്ന് ചോദിച്ച് അത്ഭുതപ്പെടാനേ പറ്റൂ.ഇതിനൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏത് രാസ ഭൌതിക പ്രക്രിയയെയും ദൈവത്തിന്റെ കളി എന്നൊക്കെ പറഞ്ഞ് വിശ്വാസികള്‍ രക്ഷപ്പെടും.ഞാനും അവരോടൊപ്പം കൂടും.

കവിത നിര്‍ബന്ധമായും അനുസരിക്കേണ്ടതെന്ന്
സാമ്പ്രദായികര്‍ കരുതുന്നവ

കവിത ശുദ്ധമായിരിക്കണം എന്നവര്‍ കരുതുന്നു..അതായത് കവിതയില്‍ സദാചാര വിരുദ്ധമോ സാമൂഹ്യവിരുദ്ധമോ ആയ എലിമെന്റുകള്‍ പാടില്ല എന്ന്.കവിതയില്‍ ഇതര ഭാഷാ പദങ്ങള്‍ കയറിക്കൂടിയില്‍ അത് കവിതയുടെ സൌന്ദര്യത്തെ ഹനിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.സത്യത്തില്‍ ഈ നിരീക്ഷണം ഭാഷയെക്കുറിച്ചുള്ള ഒരു വിവരക്കേടാണ്.ഓരോ ഭാഷയും കൊണ്ടും കൊടുത്തുമാണ് വളരുന്നത്.പരിശോധിച്ചാല്‍ എത്രയെത്ര വിവിധഭാഷാപദങ്ങളാണ് മലയാളം സ്വന്തമാക്കിയിട്ടുള്ളതെന്ന് കണ്ടെത്താനായേക്കൂം.ശബ്ദ താരാവലി പരിശോധിച്ചാല്‍ പോലും ഇതൊക്കെ മനസ്സിലാവും.കവിത ലിഖിതമായ ഭാഷകള്‍ക്കപ്പുറത്തുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.അതു കൊണ്ടാണല്ലോ സൌന്ദര്യത്തിന്റെ അത്യുദാത്ത മാതൃകകള്‍ കാണുമ്പോള്‍ ഇതാ കവിത എന്നൊക്കെ നമ്മള്‍ പറഞ്ഞുപോവുന്നത്.ജീവിതം തന്നെ കവിതയാക്കിയവരുണ്ട്. അവരുടെ ജീവിതം എന്തായാലും വൃത്തത്തിലായിരിക്കില്ല.കഥയില്‍,നോവലില്‍ , ചലചിത്രത്തില്‍ ,എല്ലാം നമ്മള്‍ സഹിക്കുന്ന/അനുവദിക്കുന്ന ചിലകാര്യങ്ങള്‍ കവിതയ്ക്ക് എന്തിനാണ് വിലക്കുന്നത്. ഇതൊക്കെയാവണം മലയാളകവിതയുടെ വളര്‍ച്ചയെ ബാധിച്ചഘടകങ്ങള്‍ എന്ന് ഞാന്‍ സംശയിക്കുന്നു.നമ്മുടെ കവിതാസ്വാദന രീതിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.

ബൂലോകം

ബൂലോകത്ത് എഴുതുന്നവര്‍ എല്ലാവരും എഴുത്തിനെ ഗൌരവമായി എടുത്തവരല്ല. അത് അവരുടെ ബ്ലോഗുകളിലൂടെ കടന്നുപോയാല്‍ സാമാന്യബോധം വെച്ച് തന്നെ നമുക്ക് മനസ്സിലാ‍വും.ചിലരെങ്കിലും അത് തുറന്ന് സമ്മതിച്ചുതരും.ബൂലോകത്ത് എഴുത്തിനെ ഗൌരവമായി എടുത്തിട്ടുള്ള ചുരുക്കം ചിലരുണ്ട്.പെരിങ്ങോടന്‍ ‍, ലാപുട,മൈനാഗന്‍ ,മറിയം,പൊന്നപ്പന്‍ ,നവാഗതരായ അനിയന്‍ ‍,ശിശു ബൂലോകത്തിന് പുറത്ത് തന്നെ ശ്രദ്ധേയരായ പി.പി രാമചന്ദ്രന്‍ ,കുഴൂര്‍ വിത്സണ്‍ ,മേതില്‍ ,ഹരികുമാര്‍ എന്നിവരൊക്കെ അതില്‍ പെടുന്നു.ആകര്‍ഷകമായ ശൈലിയുള്ള ചിലരുണ്ട്:വക്കാരി,വിശാലമനസ്കന്‍ , അംബി തുടങ്ങിയവര്‍ .എന്റെ വായനയൂടെ പരിമിത വൃത്തത്തിനകത്ത് കണ്ടതു മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളൂ.സാഹിത്യേതര വിഷയങ്ങള്‍ നല്ലാ ഭാഷയില്‍ കൈകാര്യം ചെയ്യുന്ന ദേവരാഗം സാധ്യതയുള്ള ഒരെഴുത്തുകാരനാണ്. അദ്ദേഹത്തിന് ആരെയും അനുകരിക്കാതെ തന്നെ നന്നായി എഴുതാനാവും.പക്ഷേ പലപ്പോഴും അദ്ദേഹം തന്നെ ഇത് തിരിച്ചറിയുന്നില്ല.വിശ്വപ്രഭയും തീര്‍ച്ചയായുംവല്ലാത്ത ഒരു പൊട്ടന്‍ഷ്യല്‍ ഉള്ള ഭാഷ കൈമുതലായുള്ള ആളാണ്.പക്ഷേ അതിനനുസരിച്ചുള്ള നല്ല രചനകള്‍ അദ്ദേഹത്തില്‍ നിന്ന് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. (തുടരും)

വാല്‍ :വളരെ വേഗം ഇന്നു രാവിലെ എഴുതിയതാണിത്.അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ നിന്നിട്ടില്ല.സ്കൂളില്‍ പോവുന്നു. ബാക്കി വന്നിട്ട്.ഏതായാലും ഇത് പോസ്റ്റുന്നു.അഭിപ്രായം എല്ലാവര്‍ക്കും പറയാം.ഇരിങ്ങലിനോട് പ്രത്യേകം.

വഴിപ്പച്ച

മ്മുടെ പാടങ്ങള്‍ നികത്തുമ്പോള്‍‍ ഒഴിഞ്ഞു പോവുന്നത് കേവലം നെല്‍വയലുകളാ ണെന്ന് ആരെങ്കിലും കരുതിയിട്ടുണ്ടോ എന്തോ...?
പല തരത്തിലുള്ള ഞണ്ടൂകള്‍ തവളകള്‍ മീനുകള്‍ തുമ്പികള്‍ ചിലന്തികള്‍ ചിത്ര
ശലഭങ്ങള്‍ നിശാശലഭങ്ങള്‍ ....പിന്നെ മുയല്‍ച്ചെവിയന്‍ മുത്തിള്‍ തേള്‍ക്കട കയ്യോന്നി കഞ്ഞുണ്ണി കല്ലുരുക്കി തുടങ്ങിയ ചെടികള്‍ ...ഇവയെയൊക്കെ നാടു കടത്തുന്ന ഒരു പണിയാണിതെന്ന്പാടത്തുവീടു വെക്കുന്ന ഗള്‍ഫ്കാരനോ പാടം തൂര്‍ക്കാന്‍ മണ്ണടിക്കുന്ന കോണ്ട്രാക്ടര്‍ കുഞ്ഞപ്പേട്ടനോ കെട്ടിട നിര്‍മ്മാണത്തൊഴിലാളികളോ ...എന്തിന് നമ്മുടെ മുഖ്യമന്ത്രി പോലുമോ ഓര്‍ത്തു കാണില്ല.
മനുഷ്യന്റെ കടന്നു കയറ്റം കൊണ്ട് ഈ ഭൂമിയെ വിട്ടു പിരിയേണ്ടി വരുന്ന ജീവജാലങ്ങളുടെ പട്ടിക നീളുകയാണ് .അടുത്ത കാലത്ത് ഞാന്‍ നിരീക്ഷിക്കാനിടയായ ഒരു രസകരമായ വസ്തുതയുണ്ട് .ചിത്രശലഭങ്ങളുടെ ആതിഥേയ സസ്യങ്ങളെക്കൂറിച്ചാണത്.ചിത്രശലഭങ്ങളുടെ കാറ്റര്‍പില്ലറുകള്‍ക്ക് ആഹാരമായിട്ടുള്ളതോ ചിത്രശലഭങ്ങള്‍ തേന്‍ നുകരാനെത്തുന്നതോ ആയ ചെടികളെയാണ് ആതിഥേയ സസ്യങ്ങളെന്ന് വിളിക്കുന്നത്. ഓരോ ചിത്രശലഭത്തിനും അതിന്റെ ലാര്‍വാഭക്ഷണസസ്യം പ്രത്യേകമാണ്.
ഉദാഹരണത്തിന് എരിക്കുതപ്പി എന്നൊരു ചിത്രശലഭമുണ്ട് .ഇതിന്റെ ലാര്‍വകള്‍ എരുക്കിലയാണ് തിന്നുക.
കരിനീലക്കടുവ എന്ന ചിത്രശലഭത്തിന്റെ ലാര്‍വ വട്ടക്കാക്കക്കൊടി എന്നവള്ളിച്ചെടിയുടെ ഇലകള്‍ തിന്നാണ്
വളരുന്നത്. വട്ടക്കാക്കക്കൊടി ഇല്ലാതാവുമ്പോള്‍ കരിനീലക്കടുവയെ കാണാതാവുമെന്ന് പറയേണ്ടതില്ലല്ലോ..
നമുക്ക് പൂമ്പാറ്റകളുടെയും അവയുടെ ലാര്‍വകളുടെയും ഭക്ഷണസസ്യങ്ങളുടെ ഒരു പട്ടിക പരിശോധിച്ചുനോക്കാം

ചിത്രശലഭം ......ലാര്‍വാഭക്ഷണസസ്യം
നാട്ടുറോസ്................................................ഈശ്വരമൂലി
ചക്കരശലഭം.............................................ഈശ്വരമൂലി
തകരമുത്തി................................................പൊന്നാംതകര
മഞ്ഞത്തകരമുത്തി.....................................പൊന്നാംതകര
ആവണച്ചോപ്പന്‍ ‍.......................................ആവണക്ക്
ചിത്രകന്‍ ..................................................കൊടിത്തൂവ
മയില്‍ക്കണ്ണി..............................................വയല്‍ച്ചുള്ളി
വയല്‍ക്കോത............................................വയല്‍ച്ചുള്ളി
വന്‍ ചൊട്ടശലഭം.......................................കുറുന്തോട്ടി
നാട്ടുകോമാളി.............................................കൊട്ടമുള്ള്
ചെങ്കോമാളി...............................................ഇലമുളച്ചി
പുള്ളിച്ചാടന്‍ ‍.............................................ഊരം
എരിക്കുതപ്പി..............................................എരിക്ക്
കരിനീലക്കടുവ...........................................വട്ടക്കാക്കക്കൊടി
നീലക്കടുവ.................................................വട്ടക്കാക്കക്കൊടി

പൊതുവായ തേന്‍ ചെടികള്‍
കൃഷ്ണകിരീടം
തെച്ചി
കൊങ്ങിണി

പൂമ്പാറ്റകള്‍ നീരൂറ്റിക്കുടിക്കുന്ന ചെടികള്‍
കിലുക്കി
തേള്‍ക്കട


ഈ പട്ടികയിലുള്ള മിക്ക സസ്യങ്ങളും ഇന്ന് നമ്മുടെ തൊടികള്‍ക്ക് പുറത്താണെന്നതാണ് ഞാന്‍ നിരീക്ഷിച്ച
രസകരമായ ആ വസ്തുത.ഏറ്റവും വലിയ ശലഭമായ ഗരുഡശലഭം, മനോഹരികളായ ചക്കരശലഭം, നാട്ടു
റോസ് എന്നിവയുടെ ലാര്‍വാഭക്ഷണ സസ്യമാണ് ഈശ്വരമൂലി. പക്ഷേ, ഈ സസ്യം ഒരു പഞ്ചായത്ത് ചുറ്റളവില്‍ പത്തുവള്ളി കണ്ടാല്‍ ഭാഗ്യം എന്നേ വിചാരിക്കാനാവൂ.പ്രത്യക്ഷത്തില്‍ ‍മനുഷ്യോപകാരപ്രദമല്ലെന്നു കണ്ട് വെട്ടിത്തെളിച്ച് ഇല്ലാതാക്കിയതാണ്, ഈ ചെടിയെ. എരിക്കുകളുടെ കാര്യമാണ് ഏറ്റവും രസകരം.
എരിക്കുകളും പൊന്നാംതകരകളും വീട്ടില്‍ നിന്ന്അടിച്ചുപുറത്താക്കപ്പെടുകയും ബസ് സ്റ്റാന്റിലും റെയില്‍ വേ സ്റ്റേഷനിലും വഴിയോരങ്ങളിലും അന്തിയുറങ്ങുകയും ചെയ്യുന്ന തെണ്ടികളെപ്പോലെയായിരിക്കുന്നു.
ഒറ്റ എരിക്കുചെടി പോലും ഒരു തൊടിയിലുമില്ല. എന്നാല്‍ വഴിയോരത്താകെ അതാ അഭയാര്‍ത്ഥികളായി തന്റെ വംശത്തെ കൊന്നൊടുക്കല്ലേ എന്ന പ്രാര്‍ത്ഥനയോടെ നില്‍ക്കുകയാണവ. പൊന്നാംതകരകളും
അങ്ങനെ തന്നെ. വട്ടക്കാക്കക്കൊടി, മുളകുനാറി തുടങ്ങിയ ചെടികള്‍ ഈശ്വരമൂലി പോലെതന്നെ നാമാവശേഷമായിക്കൊണ്ടിരിക്കുന്നു.
ആവണക്ക്, കൊടിത്തൂവ, വയല്‍ച്ചുള്ളി, കുറുന്തോട്ടി, കൊട്ടമുള്ള്, ഇലമുളച്ചി, ഊരം തുടങ്ങിയ സസ്യങ്ങളും
കൃഷിയിടങ്ങളാക്കപ്പെട്ട ഭൂമിയില്‍ നിന്ന് പുറത്ത്തന്നെയാണ് .മിക്കവാറും എല്ല ലാര്‍വാ ഭക്ഷണ സസ്യങ്ങളും ഒന്നാംതരം ഔഷധങ്ങളാണ്.ഔഷധ നിര്‍മാണത്തിന് വേണ്ടിയും അവ പറിച്ചു പോവുന്നുണ്ട്.
പക്ഷേ, പകരം വെച്ചുപിടിപ്പിക്കാന്‍ എത്ര ഔഷധ നിര്‍മാണ കമ്പനികള്‍ തയ്യാറായിട്ടുണ്ടോ എന്തോ...?
കുറുന്തോട്ടി പറിച്ച് പറിച്ച് ഇല്ലാതായി.
ഈ പട്ടികയിലെ എല്ലാ ചെടികളെയും ഇപ്പോള്‍ സംരക്ഷിച്ചുവരുന്നത് നമ്മുടെ പി.ഡബ്ലിയു.ഡി യും റയില്‍ വേ വകുപ്പുമാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ ചിരിക്കുമോ...?റോഡരികുകളും റയിലരികുകളും വ്ര്ത്തിയാക്കിയെടുക്കണമെന്നോ പൂന്തോട്ടമാക്കണമെന്നോ ഏതെങ്കിലും മന്ത്രിക്കു തോന്നാത്തത് ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍ ...
ഇതുകൊണ്ടും രക്ഷപ്പെടാത്ത ചില ചെടികളുണ്ട് .അവയിലൊന്നാണ് വയല്‍ ചുള്ളി.നാലഞ്ചുതരം ശലഭങ്ങളുടെ ലാര്‍വാ ഭക്ഷണ സസ്യമാണ് ഈ ഔഷധച്ചെടി.പാടം നികത്തുന്നവരേ..... വയല്‍ച്ചുള്ളിയെ പുനരധിവസിപ്പിക്കേണ്ടതല്ലേ...?
പാടത്തല്ലാതെ വീടു വെക്കാന്‍ വേറെ സ്ഥലമില്ലെങ്കില്‍ കേരളീയര്‍ എന്തു ചെയ്യും? കുന്നത്തു വീടു വെക്കാന്‍
പറ്റുമോ...?വനം കയ്യേറി വീടു വെക്കന്‍ പറ്റുമോ...?ഒന്നിനും സമ്മതിക്കില്ല ഈ പരിസ്തിഥിക്കാര്‍. പാടത്തെങ്കില്‍ പാടത്ത് വീടു പണി നടന്നാലല്ലേ കേരളീയര്‍ക്ക് പണിയുണ്ടാവൂ.
പ്രിയ കേരളീയരേ ,ഞങ്ങള്‍ പാടത്തു താമസിക്കുന്ന ഞവുഞ്ഞിലുകള്‍ ,ഞണ്ടൂകള്‍ ,മീനുകള്‍ ,തുമ്പികളുടെ ലാര്‍വകള്‍ , തവളകള്‍ ... എല്ലാരുംകൂടി നിങ്ങളുടെ
വീട്ടിലേക്ക് വരട്ടേ...?
വീടുനിര്‍മാണത്വരയില്‍ ഇല്ലാതാവുന്ന കുന്നുകളില്‍ നിന്ന് ഇലമുളച്ചിയും മഷിത്തണ്ടും കരയുകയാണ്...
വരും തലമുറകള്‍ക്ക് ഇലമുളച്ചിയുടെയും മഷിത്തണ്ടിന്റെയും മണമുള്ള ബാല്യകാലമുണ്ടാവില്ല.അല്ലെങ്കില് ‍എന്തിനാണ് അങ്ങനെയൊരു ബാല്യകാലം.
യൂണീഫോമും റ്റൈയുമണിയിച്ച്ജീപ്പിലേക്ക് തള്ളിക്കയറ്റി വഴിയിലെ പച്ചപ്പു കാട്ടാതെ നാം വളര്‍ത്തിയെടുക്കുന്ന ഈ കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്ര സിന്തറ്റിക് ഗന്ധങ്ങളുണ്ടല്ലോ...