gfc

പുരുഷസൂക്തം

 


പ്രിയേ

ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ  വെക്കുന്നത്

കാലങ്ങളായുള്ള പുരുഷാധികാരം

നിൻ്റെ മേൽ ഉറപ്പിക്കാനല്ല

തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന്ന് 

നീ ദുഃസ്വപ്നം കാണും പോലെയല്ല

പിടി വിട്ടാൽ നീ ചാടിപ്പോവുമെന്ന

എൻ്റെ അബോധഭയങ്ങളാലല്ല

ഉറക്കത്തിലും ഞാൻ ഒരു കൈ

നിൻ്റെ മേൽ വെക്കുന്നത്

പുരുഷൻ എന്ന നിലയിലുള്ള

എൻ്റെ അരക്ഷിതബോധം കൊണ്ടാണ്

എന്നിൽ ഉരുവാകുന്ന സ്നേഹത്തെ .

അപ്പപ്പോൾ നിന്നിലേക്ക്‌ 

സംക്രമിപ്പിക്കുവാനാണ് എന്ന്

എനിക്ക് കള്ളം പറയണമെന്നില്ല

പ്രിയേ

ഭൂമിയിലെ എല്ലാ സ്ത്രീകളും

നല്ലവരാണ്.

സ്ത്രീകളിൽ മോശപ്പെട്ടവരില്ല

പുരുഷന്മാരിൽ നല്ലവരും

പുരുഷന്മാർ യുദ്ധം ചെയ്യുന്നതായി

ഭാവിക്കുന്നേയുള്ളൂ

ഒരു വംശത്തെ നിലനിർത്താൻ

നിരന്തരം പോരാടുന്നത് സ്ത്രീകളാണ്

അവൻ്റേത് നിസ്സാരമായ ശണ്ഠകളാണ്

സ്വയം മുറിവേൽപ്പിച്ചും മുറിവേറ്റും

അവൻ നിൻ്റെ മാറിലേക്ക് വരുന്നു

എല്ലാ പുരുഷന്മാരും കുഞ്ഞുങ്ങളാണ്;

അവരെ സ്നേഹിക്കുന്ന സ്ത്രീകളുടെ 

കുഞ്ഞുങ്ങൾ.

മകനായും കാമുകനായും ഭർത്താവായും

പിതാവായും കാലങ്ങളായി

പുരുഷൻ സ്ത്രീയെ ആശ്രയിച്ചു കൊണ്ടിരിക്കുന്നു.

ജനിക്കുമ്പോൾ മുറിച്ചുമാറ്റിയ 

ആ പൊക്കിൾക്കൊടിയുടെ

ഓർമ്മയാണ് ഉറങ്ങുമ്പോഴും

നിൻ്റെ ശരീരത്തിൽ വെക്കുന്ന

എൻ്റെയീ കൈ

സ്ത്രീയേ

വിശക്കുന്ന കുഞ്ഞുങ്ങളേയും

സ്നേഹിക്കുന്ന പുരുഷന്മാരേയും

ആശ്വസിപ്പിക്കാൻ പയോധരങ്ങൾ 

ഉള്ളവളേ,

കാലങ്ങളായി നിന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന എൻ്റെ വർഗ്ഗത്തിനു വേണ്ടി

നീ എന്നോടു ക്ഷമിക്കുക.

എൻ്റെയീ കൈ നീ എടുത്തു മാറ്റരുതേ

ഉറക്കത്തിൽ മരണം കൊണ്ടു പോവുമെങ്കിൽ

ഭൂമിയിലെ അവസാനത്തെ മിടിപ്പിലും

ഞാൻ നിന്നെ തൊട്ടിരിക്കുമല്ലോ

എന്നോർത്തല്ല

നിന്നിൽ നിന്ന് ഈ കൈ എടുത്തു മാറ്റുമ്പോൾ മാത്രമേ

മരണം പോലും എന്നിലേക്ക് കടന്നു വരൂ

എന്ന്  ഉറപ്പുള്ളതുകൊണ്ടാണ്.

നിന്നിൽ നിന്ന് പിറന്ന്

നിന്നിലേക്കു തന്നെ വരുന്ന

നിസ്സഹായരും ദുർബലരുമായ

ആണുങ്ങളുടെ നദിയിലെ

ഒരു തുള്ളി വെള്ളം മാത്രമാണ് ഞാൻ.

 മരിച്ചവർക്ക് ആകാശത്തേക്ക് കയറിപ്പോകാനുള്ള പടികളുണ്ടാക്കുന്നു ,വള്ളിച്ചെടികൾ.

ആ പടികളെ ഇലകളെന്ന് വിളിക്കുന്നു ,നമ്മൾ.


വെയിലിനെ വലിച്ചു കുടിക്കുന്ന

ഇലകളുടെ അടിഭാഗത്തേക്ക് നോക്കൂ

മരിച്ചവരിൽ നിന്ന്‌ അഴിഞ്ഞ

ഇളംപച്ച വെളിച്ചം അവിടെ 

കെട്ടിക്കിടക്കുന്നു...

കാമുകീതീയേറ്റർ

 


വഴിയും സത്യവും ജീവനും ഞാനാകുന്നു എന്ന് പറഞ്ഞത് ക്രിസ്തുവാണോ

എൻ്റെ കാമുകിയാണോ എന്ന കാര്യത്തിൽ

എനിക്കിപ്പോൾ സംശയമുണ്ട്.

തീയേറ്ററും സ്ക്രീനും സിനിമയും എന്നല്ല

കൊട്ടക മുതലാളിയും ടിക്കറ്റു തന്നവളും

അവളാണ്., അവൾ മാത്രമാണ്.


പലപ്പോഴായി സിനിമയ്ക്കു കയറിയവർ

പല ഭാഗത്തായി മരിച്ചു കിടപ്പുണ്ട്

മണിക്കൂറുകൾ കഴിഞ്ഞിട്ടും 

ഈ സിനിമ തീരാതായപ്പോൾ 

ഞാൻ അവരെ ഉണർത്താൻ നോക്കിയതാണ് 

ഈ തീയേറ്ററിലെ ജീവനുള്ള ഒരേ ഒരാൾ ഞാനാണ് 

ജീവനുണ്ട് ജീവൻ ഇല്ല എന്ന വേർതിരിവുകളിൽ വലിയ കാര്യമില്ല നമ്മോടൊപ്പം കുറച്ച് ആളുകൾ ഉണ്ടല്ലോ 


ഇടവേള പോയിട്ട് അന്ത്യവേള പോലുമില്ലാത്ത സിനിമ

കോട്ടുവായിടാനോ  കൂവാനോ നിവൃത്തിയില്ല 

അങ്ങനെ വല്ലതും സംഭവിച്ചാൽ

ഐമാക്സ് സ്ക്രീനിൽ നിന്ന് അവൾ ആജ്ഞാപിക്കും

ഈ തീയേറ്ററിൻ്റെ നാലു ചുമരുകൾ

അടുത്തുകൂടി എന്നെ ഞെക്കി ഞെരുക്കും

ഈ സിനിമ അവസാനിക്കുകയില്ല

തീയേറ്ററിനകത്ത് മരിച്ചുവീഴുകയേ

എനിക്ക് വിധിയുള്ളൂ

എൻ്റെ ആശങ്ക വർദ്ധിക്കുമ്പോൾ

ഡോൾബി സിസ്റ്റത്തിൽ

അവളുടെ അലർച്ച:

'എന്നോടുള്ള പ്രേമം കുറയുന്നു.

ഇത് ഞാൻ അനുവദിക്കുകയില്ല.'

പ്രേമമാപിനിയുമായി അവളിപ്പോൾ വരും

പ്രേമക്കുറവിന് ഞാൻ ശിക്ഷിക്കപ്പെടും.

എൻ്റെ രക്തത്തിൽ അവൾ നൃത്തം ചെയ്യും.

ഈ പ്രേമത്തെ നമ്മളെന്തു ചെയ്യും?

 

🫂

ഈ പ്രേമത്തെ നമ്മളെന്തു ചെയ്യും?

വർദ്ധിച്ചുവർദ്ധിച്ചുവരികയല്ലേ ഇത്.


നീ: കിടക്കയ്ക്കടിയിൽ വെച്ചാൽ 

എന്താണ് ഈ പൊങ്ങി നിൽക്കുന്നത് എന്ന് അറിയാൻ ഭർത്താവ് കിടക്ക പൊന്തിച്ചു  നോക്കും


ഞാൻ: അലമാരയിൽ തുണികൾക്കിടയിൽ വെച്ചാൽ

ഭാര്യയോ കുട്ടികളോ കണ്ടുപിടിക്കും


നീ : കുഴിച്ചിട്ടാൽ മുളച്ചു വരും

അപ്പോൾ എല്ലാവരും അറിയും.


ഞാൻ : കല്ലു കെട്ടി കുളത്തിലോ കിണറ്റിലോ

ഇട്ടാൽ

കയറു പൊട്ടിച്ച് നാറ്റവുമായി പൊന്തി വരും


നീ : വാഷ് റൂമിലെ ഫ്ലഷ് ടാങ്കിൽ കവറിൽ പൊതിഞ്ഞിട്ടാൽ

നമ്മളില്ലാത്ത നേരത്ത് പ്ലംബിങ് ജോലിക്ക് വരുന്ന ഏതെങ്കിലുമൊരുത്തൻ

അത് കണ്ടുപിടിക്കും


ഞാൻ:പുസ്തകങ്ങൾക്കിടയിൽ വെച്ചാൽ

ഏതെങ്കിലും വായനാൾ കണ്ടുപിടിക്കും


നീ : ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞാൽ ഏതെങ്കിലും പട്ടി  മുറ്റത്ത് തന്നെ കൊണ്ടുവന്നിടും

🔸

ഈ പ്രേമത്തെ നമ്മൾ എന്തു ചെയ്യും?

ഭൂമിയിലോ ആകാശത്തോ ഇതിനെ സൂക്ഷിക്കാൻ വയ്യാതായിരിക്കുന്നു

നെഞ്ചത്തോ മടിയിലോ

ഇതിനെ വെക്കാൻ വയ്യാതായിരിക്കുന്നു.

ഹൃദയങ്ങളിൽ നിന്ന് ഇത് എപ്പോൾ വേണമെങ്കിലും ചാടാം

അതിപ്പോൾ നീ ടൗണിലേക്കുള്ള ഓട്ടോറിക്ഷയിൽ പോകുമ്പോഴായിരിക്കാം

പുറത്തുചാടിയ നമ്മുടെ പ്രേമത്തെ

ആ ഡ്രൈവർ കണ്ടു പിടിച്ച് 

ഒരു കുറ്റവാളിയെ പോലെ നിന്നെ നോക്കും

പൊതു വാഹനത്തിൽ പണിക്കു പോകുമ്പോൾ ടിക്കറ്റ് എടുക്കാൻ 

കാശു തപ്പുമ്പോൾ 

നമ്മുടെ പ്രേമം എൻ്റെ കീശയിൽ നിന്ന്

പുറത്ത് ചാടും 

യാത്രക്കാർ മുഴുവനും അറിയും 

കുറ്റവാളിയെ പിടിച്ചതിന്റെ ആഹ്ലാദം അവരുടെ മുഖത്ത് നിറയും 

വർദ്ധിച്ചു വർദ്ധിച്ചു വരുന്ന ഈ പ്രേമത്തെ നമ്മൾ എന്തു ചെയ്യും 

ഹൃദയത്തിനകത്ത് ഏഴു പൂട്ടിട്ട് പൂട്ടിയിട്ടും 

ഇടയ്ക്കിടെ അത് പുറത്തേക്ക് വരുന്നു കണ്ണുകളിലെ നക്ഷത്രത്തിളക്കമായോ 

ആവശ്യമില്ലാത്ത സ്ഥലത്തെ പുഞ്ചിരിയായോ  

കവിളുകളിലെ രക്തച്ഛവിയായോ

സംസാരിക്കേണ്ടിടത്തെ മൗനമായോ ഓർമ്മിക്കേണ്ടിടത്തെ മറവിയായോ

ആളുകളുടെ മുന്നിലേക്ക് അത് ചാടുന്നു

അടക്കവും ഒതുക്കവും ഇല്ലാത്ത 

ഈ പ്രേമത്തെ നമ്മൾ എന്തു ചെയ്യും

കാണുന്നവരും കേൾക്കുന്നവരും

അറിയുന്നവരുമായ എല്ലാവരും

ചാരൻമാരായ ഈ ലോകത്ത്

നാൾക്കുനാൾ വളരുന്ന ഈ പ്രേമത്തെ,

ലോകനിയമങ്ങളറിയാത്ത ഈ അക്രമകാരിയെ

നമ്മളെന്തു ചെയ്യും?

നമുക്കു രണ്ടു പേർക്കും കൂടി

ലോകത്തെ സ്വിച്ചോഫ് ചെയ്ത്

ഇതിനെ നടുവിൽ നിർത്തി

വിടാതെ കെട്ടിപ്പിടിച്ചു നിന്നാലോ?