🌿
മരിച്ചുകിടക്കുന്നത് കണ്ടിട്ടും
വരാത്ത കണ്ണീരും സങ്കടവും
പതിനാറും കഴിഞ്ഞ്
ഏതോ ഒരു ദിവസം
ഇപ്പോൾ കൂടെയില്ലല്ലോ എന്ന് ഓർക്കുമ്പോൾ പൊട്ടിയൊഴുകുന്നതു പോലെയാണിത്.
പ്രണയത്തിൽ നിന്ന്
പെട്ടെന്ന് ഒരു ദിവസം, നീ തെറ്റിത്തെറിച്ചു പോയപ്പോൾ എനിക്കൊന്നും തോന്നിയില്ല.
നീ എവിടെയും പോവില്ലെന്ന് ഞാൻ വിശ്വസിച്ചിരിക്കാം. എവിടെയായാലും തിരിച്ചെത്തുമെന്ന് ഉറപ്പിച്ചിരിക്കാം. ഉറപ്പുള്ളതുകൊണ്ടാവാം
ഞാൻ നിന്നെ പിന്നെ അന്വേഷിച്ചതേയില്ല.
പക്ഷേ,മാസങ്ങൾ കഴിഞ്ഞിട്ടും
നീ തിരിച്ചുവന്നില്ല.
ഒരിക്കൽ പോലും തിരിച്ചു വിളിച്ചില്ല.
വാശിപ്പുറത്ത് ഞാൻ കളഞ്ഞ
നിൻറെ മൊബൈൽ നമ്പർ
എനിക്കിനി തിരിച്ചുകിട്ടുകയുമില്ല.
ഒരു ഡിസംബറിലാണ്
ഞാൻ നിന്നെ പ്രേമിച്ചു തുടങ്ങിയത്.
മറ്റൊരു ഡിസംബർ വരേണ്ടിവന്നു
എനിക്ക് നിന്നെ ഓർക്കാൻ. പ്രഭാതങ്ങളിലെ മഞ്ഞ്
എൻ്റെ തലച്ചോറിനെ
എന്താണ് ചെയ്യുന്നതെന്ന്
എനിക്കറിയില്ല.
ഈ തണുപ്പ്
നിൻ്റെ പ്രേമത്തെ ഓർമിപ്പിക്കുന്നു.
നീ ഇനി ഒരിക്കലും പഴയതുപോലെ എന്നെ പ്രേമിക്കില്ലെന്ന് ഞാൻ തിരിച്ചറിയുന്നു.
ഒന്ന് വിളിക്കുക പോലും ഉണ്ടാവില്ല.
മണൽപ്പുറത്ത് ഒരു മണൽത്തരി പോലെ
തിരികെ കണ്ടെടുക്കാൻ കഴിയാത്ത വിധം
എൻ്റെ കൈകളിൽ നിന്ന് ഉതിർന്നുവീണു.
ഈ ലോകത്തെവിടെയോ നീ മറഞ്ഞിരിക്കുന്നു.
ഞാൻ വീണ്ടും ഒറ്റയ്ക്കായി എന്ന് ഉറപ്പു വന്നപ്പോൾ
എനിക്ക് കണ്ണീർ വന്നു
നിന്നെക്കുറിച്ചോർത്ത്,
നിൻ്റെ പ്രേമമോർത്ത്,
അല്ല -നമ്മുടെ പ്രേമമോർത്ത് എനിക്ക് സങ്കടം വന്നു.
സത്യത്തിൽ എനിക്ക് എന്നെക്കുറിച്ച് മാത്രമാണ് സങ്കടമെന്ന് ഞാൻ തിരിച്ചറിഞ്ഞു.
ആരാലെങ്കിലും പ്രണയിക്കപ്പെടുന്നു എന്ന ആശ്വാസം ലഭിക്കുന്നതിന് മറ്റൊരാൾ സ്നേഹിക്കുന്നുണ്ടെന്ന്
നാം നമ്മുടെ മനസ്സിനെ
പറഞ്ഞു പറ്റിച്ചു.
അതെ നമ്മൾ പ്രണയിക്കുകയായിരുന്നു; ഞാൻ എന്നെയും
നീ നിന്നെയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ