ആരും പ്രേമിക്കാത്തതിനാൽ
മരിച്ചുപോയ കവിയായിരുന്നൂ ഞാൻ
ആളുകൾ എൻ്റെ കവിതകൾ
മറന്നുപോയിരുന്നു.
ഭൂമിയിൽ പുതിയ കവിതയുടെ വസന്തം ഉണ്ടാവുകയും
ലോകം അതിൽ മയങ്ങിക്കിടക്കുകയുമായിരുന്നു.
വായിക്കപ്പെടാത്തതിൻ്റെ വേദന
എൻ്റെ കുഴിമാടത്തിൽ നിന്ന്
മുൾച്ചെടികളായി പുറത്തു വന്നിരുന്നു.
ആർക്കും വേണ്ടാത്ത എൻ്റെ പ്രേമം
ഞാനവയിൽ പൂവായി വിടർത്തിയിരുന്നു.
പണിക്കു പോകുന്ന ഒരു യുവതി ഇന്നലെ
ആ പൂവ് പറിച്ചെടുത്ത്
തലയിൽ ചൂടി പോയിരിക്കുന്നു.
ഇന്ന് ഞാനീ കുഴിമാടം തകർത്ത് അതിനു മുകളിലിരുന്ന്
അവൾക്കു വേണ്ടി കവിതകളെഴുതുന്നു.
ആരെങ്കിലും പ്രേമിച്ചിരുന്നെങ്കിൽ
ഞാൻ എന്നേ
ഉയിർത്തെഴുന്നേറ്റേനേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ