എന്നെക്കണ്ടതും ഭയന്നോടുന്നു
ടോയ്ലറ്റിൽ പല വഴി ചിലന്തിത്തള്ള.
ചിലന്തികളെ എനിക്കും ഭയമാണ്.
എങ്കിലും കുറേക്കാലമായി
സംസ്കരിക്കപ്പെട്ട മനുഷ്യൻ എന്ന നിലയിൽ ഞാനവയെ സൂത്രത്തിൽ വല്ല കോരിയിലോ പാത്രത്തിലോ ആക്കി വീടിനു പുറത്ത് കളയുകയാണ് പതിവ്.
ഇന്ന് റോബർട്ട് ഫ്രോസ്റ്റിൻ്റെ
ഒരു അഭിമുഖത്തിൽ
പ്രകൃതി ക്രൂരതയാണെന്ന്
അദ്ദേഹം പറഞ്ഞതു കേട്ടു.
ആ എട്ടുകാലി ഫ്ലഷ് ടാങ്കിൻ്റെ പുറകിൽ പേടിച്ചൊളിച്ചു.
ഒളിച്ചതോ കമ്മോടിലിരിക്കുമ്പോൾ
എൻ്റെ പുറത്തേക്കു ചാടാൻ
പതുങ്ങിയിരിക്കുന്നതോ ?
ലോകം നമ്മെ ആക്രമിക്കും മുൻപ്
നാം ലോകത്തെ ആക്രമിക്കേണ്ടതുണ്ട്.
എൻ്റെയുള്ളിൽ ക്രൂരത നിറഞ്ഞു.
ഫ്ലഷ് ടാങ്ക് ഞാൻ ചുമരിനോട് ചേർത്തമർത്തി.
അത് ചതഞ്ഞു ചത്തു.
ഹിംസയുടെ ആനന്ദം ഞാനറിഞ്ഞു.
സമാധാനത്തോടെ
ഞാൻ കമ്മോടിൽ ഇരുന്നു.
അതോ കുറ്റബോധത്തോടെയോ ?
ആ തള്ളച്ചിലന്തിയുടെ
മൂന്നാം ക്ലാസിൽ പഠിക്കുന്ന പ്രായമുള്ള ഒരു കുട്ടിച്ചിലന്തി
പരക്കം പായുന്നതു കണ്ടു.
അതിനെ ഞാൻ വെറുതെ വിട്ടു.
തള്ളതന്താരെ അതിക്രൂരമായി കൊന്നാലും
കുട്ടികളെ വെറുതെ വിടുന്ന
ചില പട്ടാളക്കാരുടെ ധാർമ്മികതയാണോ എന്നിൽ അവശേഷിച്ചിരുന്നത്?
വൈകിട്ട് വീണ്ടും ടോയ്ലറ്റിൽ
വന്നപ്പോൾ കമ്മോടിലെ വെള്ളത്തിൽ ആ കുഞ്ഞു ചിലന്തി.
അതെന്നെക്കണ്ട് പകച്ച്
മുകളിലേക്ക് കയറിപ്പോകാൻ
ആഞ്ഞു ശ്രമിക്കുകയും
കഴിയാതെ താഴേക്ക് വീഴുകയും ചെയ്യുന്നു.
എനിക്കതിനോട് പാവം തോന്നി.
അതിനു കയറിപ്പോരാൻ
ഞാൻ കമ്മോടിനകത്തേക്ക് ടോയ്ലറ്റ് ബ്രഷ് വെച്ചു കൊടുത്തു.
അത് അതിലൂടെ കയറി.
ഞാനതിനെ ടോയ്ലറ്റ് ജനൽ വഴി വീടിനു പുറത്തേക്ക് കളഞ്ഞു.
രാവിലത്തെ ക്രൂരത എനിക്കിപ്പോഴില്ല.
ആ ക്രൂരതയെ സംബന്ധിച്ച് എനിക്കിപ്പോൾ കുറ്റബോധം പോലുമുണ്ട്.
ഇപ്പോൾ
അതു സംബന്ധിച്ച് കവിത പോലും എഴുതിയിരിക്കുന്നു.
എങ്കിലും ആ ക്രൂരത
ഒരു ചാവാത്ത ചിലന്തിയായി
എൻ്റെയുള്ളിൽ പാർക്കുന്നു.
ഛെ! ചതച്ചു കൊന്നിട്ടും,
ഒരു തെറ്റും ചെയ്യാത്ത
ചിലന്തിയെ
ക്രൂരതയുടെ രൂപകമാക്കി ഞാൻ പിന്നെയും
ചതച്ചു കൊണ്ടിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ