🌿
പൗർണമി നിലാവും മഞ്ഞും അഴിഞ്ഞാടുന്ന ഡിസംബർ രാത്രീ ,
എനിക്കെന്റെ ഉറക്കത്തെ തിരിച്ചു തരൂ.
നിലാവിന്റെയോ മഞ്ഞിന്റെയോ ഇഴഞ്ഞു വരുന്ന കൈകളെ എന്റെ ജനൽച്ചിലിന് തടയാനാവുന്നില്ല.
വേദനകളെയോ ദുരന്ത സൂചനകളെയോ തടയാൻ എന്റെ ജനൽച്ചില്ലിന് കഴിയുന്നില്ല.
കുഞ്ഞുങ്ങളുടെ രക്തം
പാനം ചെയ്ത പിശാചിനികൾ
തിരിച്ചുപോകും വഴി
എൻ്റെ ജനൽ ചില്ലിൽ ചുണ്ടുകൾ ചേർത്തുവച്ച് നിഗൂഢമായി ചിരിക്കുന്നു.
മരണത്തിലേക്കുള്ള കയറേണി പണിയുന്ന എട്ടുകാലികളെ
കട്ടിമഞ്ഞ് മറച്ചു വെച്ചിരിക്കുന്നു.
എൻ്റെ ജനലിന്റെ ചില്ലിന് ഒന്നിനെയും തടുക്കാൻ ശക്തിയില്ലാത്തതായി തീർന്നിരിക്കുന്നു.
എൻ്റെ ഉറക്കം,
അമ്മയുടെ കയ്യിൽ നിന്ന്
പുലി പിടിച്ചു കൊണ്ടുപോയ
ഒരു കുഞ്ഞിനെപ്പോലെ കാട്ടിലെവിടെയോ
പാതി തിന്ന നിലയിൽ മരിച്ചുകിടക്കുന്നു.
മഞ്ഞ് വലിച്ചു കുടിച്ച്
ജീവരക്തം വറ്റിച്ച മരക്കൊമ്പുകൾ
എൻ്റെ ജനൽച്ചില്ല് കടന്ന് അകത്തേക്ക് വരുന്നു
അഗാധവും അജ്ഞാതവുമായ
വെളുത്ത ചുഴികളിൽ നിന്ന്
പുറപ്പെട്ടുവരുന്ന
ഭീമൻ രാപ്പക്ഷികളുടെ ഒരു പ്രവാഹം
എൻ്റെ ജനൽച്ചില്ലുകളെ ദേദിച്ച്
ഈ മുറിയിൽ നിറയുന്നു.
ഒരു ഹിമഭൂമി പോലെ ഞാൻ കിടക്കുന്നു.
പെൻഗ്വിനുകൾ എനിക്കു മുകളിലൂടെ നടന്നു പോകുന്നു.
വലിയ ഐസ്ബർഗുകൾ
ഒഴുകി നടക്കുന്ന എൻ്റെ കിടപ്പുമുറിയുടെ
ഏതോ മൂലയിൽ
അടുത്തു കൊണ്ടിരിക്കുന്ന കപ്പലിൽ നിന്ന്
ഒരു ചെറുപ്പക്കാരൻ
എന്നെ നോക്കി
അൻ്റാർട്ടിക്കാ
അൻ്റാർട്ടിക്കാ
എന്ന് വിളിച്ചു കൂവുന്നു.
ഉറക്കമറ്റതെങ്കിലും
മരവിച്ച എൻ്റെ ശരീരത്ത്
എണ്ണമറ്റ രാജ്യങ്ങളുടെ കൊടികൾ കുത്തിയിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ