gfc

2008 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2008 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

നടപ്പ്

നടന്നു നടന്നു പോകുന്ന ഏതോ സന്ധിയില്‍ വെച്ചാണ്
നിങ്ങളില്‍ നിന്ന് ഒരുപാടുപേര്‍ ഇറങ്ങി നടക്കാന്‍ തുടങ്ങിയത്.
ആരും നിങ്ങളെ തിരിഞ്ഞു നോക്കിയില്ല.
ഒച്ചവെക്കാത്ത ഒരത്ഭുതം നിങ്ങളില്‍ നിന്ന് പുറപ്പെട്ടെങ്കിലും
നിങ്ങള്‍ നടപ്പു നിര്‍ത്തിയില്ല.
പലവഴി ഇറങ്ങിപ്പോവുന്ന ആള്‍ക്കൂട്ടങ്ങളുടെ ഒരു പ്രഭവകേന്ദ്രം
എന്ന് കരുതി പിന്നെയും നടക്കുമ്പോഴാണ്
എതിരെ വരുന്നവര്‍ ചിലര്‍  നിങ്ങളുടെ
അകത്തേക്ക് നടന്നുകയറി മറഞ്ഞുപോയത്..

എത്ര ഓര്‍മകളുടെ മരണമാണ് ഒരു ചിരി

മുടിഞ്ഞ മഴ ദിവസം
കൊല്ലുന്ന തണുപ്പ്
നിങ്ങളുടെ ആ പഴയ പരിചയക്കാരന്‍ മരിക്കുന്നു.


അയാളുടെ വീട്ടിലേക്ക് കുട ചൂടി കുന്നുകയറിപ്പോകുമ്പോള്‍
എന്താവും നിങ്ങള്‍ ഓര്‍ക്കുക?


വന്നവര്‍ക്ക് ഇരിക്കാന്‍ മരണവീടിന്റെ മുറ്റത്ത്
ഫൈബര്‍ കസേരകള്‍ നിരത്തിയിട്ടിട്ടുണ്ട്
ടാര്‍പോളിന്‍പന്തല്‍ വലിച്ചുകെട്ടിയിട്ടുണ്ട്.


അകത്ത് കരച്ചിലുണ്ട്.
നിങ്ങളുടെ പരിചയക്കാരന്‍ നീണ്ടു നിവര്‍ന്ന് നിശ്ശബ്ദം കിടപ്പുണ്ട്.


മരണവീട് ഒരിക്കലും വിവാഹവീടല്ല.
വിഴുങ്ങിയ സംഭാഷണങ്ങള്‍
വിഴുങ്ങിയ ചിരികള്‍
അടക്കിയതോ അടക്കാന്‍ വയ്യാത്തതോ ആയ കരച്ചിലുകള്‍
ഒരാള്‍ ഇല്ലാതായി എന്ന സത്യം ഉണ്ടാക്കുന്ന ശൂന്യത.


വീര്‍പ്പുമുട്ടലോടെ നിങ്ങളും ആ വീടിന്റെ പടി കടക്കുന്നു.
ഒരു കാറ്റ് നിങ്ങളെ തഴുകിപ്പോവുന്നു.
ഒരു സൂര്യന്‍ നിങ്ങളെ നോക്കി ചിരിക്കുന്നു.
മഴ നിലയ്ക്കുന്നു.


വീടു പറ്റുന്നു
കുഞ്ഞുങ്ങളുമായി കളിക്കുകയോ
വീട്ടുകാരിയെ സഹായിക്കുകയോ ചെയ്യുന്നു.
അത്താഴം കഴിക്കുന്നു.
ഇണ ചേരുന്നു
ഉറങ്ങുന്നു

ഉടലെഴുത്ത്

കുറേ ഉടലുകള്‍ തെക്കോട്ടു നടക്കുന്നു
കുറേ ഉടലുകള്‍ വടക്കോട്ടു നടക്കുന്നു


ഒരുടല്‍ കിഴക്കോട്ടോടുന്നു
ഒരുടല്‍ പടിഞ്ഞാട്ടോടുന്നു.


കുറേ ഉടലുകള്‍ തിന്നുന്നു.
ഒരുടല്‍ ഛര്‍ദ്ദിക്കുന്നു.


കുറേ ഉടലുകള്‍ ഇണചേരുന്നു.
ഒരുടല്‍ യോനി പിളര്‍ന്ന് പുറത്തേക്ക് വരുന്നു.


ഒരുടല്‍ ആയിരം കിലോമീറ്റര്‍ അപ്പുറത്ത് മലര്‍ന്നുകിടക്കുന്നു.
ഒരുടല്‍ ആയിരം കിലോമീറ്റര്‍ ഇപ്പുറത്ത് കമ്ഴ്ന്ന് കിടക്കുന്നു.


ഒരുടല്‍ നൃത്തം ചെയ്യുന്നു
ഒരുടല്‍ അപസ്മാരത്തില്‍ പിടഞ്ഞ് പതയുന്നു.


ഒരുടല്‍ ഉരുള കൊടുക്കുന്നു
ഒരുടല്‍ വാളൂരുന്നു.


ഒരുടല്‍ വായുവിനെ ഭേദിച്ച് പറക്കുന്നു
ഒരുടല്‍ ജലത്തെ മുറിച്ച് ആഴുന്നു.


മുടി ചിക്കിപ്പരത്തി,ഭ്രാന്തെടുത്ത്
തെരുവിലൂടൊരുടല്‍.


ബ്യൂട്ടിപാര്‍ലറില്‍ നിന്ന് കാറിലേക്ക്
മദാലസമൊരുടല്‍


ഷാപ്പില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍
മലര്‍ന്നടിച്ചൊരുടല്‍


ആശുപത്രിക്കിടക്കയില്‍ മൂക്കിലെ ട്യൂബുമായി
പൊങ്ങിയും താണുമൊരുടല്‍


കത്തിക്കൊണ്ടിരിക്കുന്ന തെരുവില്‍
കൈകള്‍ ചവിട്ടിപ്പിടിച്ച് ബലാല്‍ക്കാരം ചെയ്യപ്പെടുന്ന
ഒരുടല്‍
സ്ഖലിക്കുന്ന ശൂലങ്ങളുമായി ഇരുചക്രത്തില്‍ പായുന്നൊരുടല്‍


കുറേ ഉടലുകള്‍ കരയുന്നു
ഒരുടല്‍ ചിരിക്കുന്നു


കുറേ ഉടലുകള്‍ ചിരിക്കുന്നു
ഒരുടല്‍ കരയുന്നു.


എല്ലാ ദിശകളിലേക്കുമുള്ള
ഉടലുകളുടെ ത്രിമാന സഞ്ചാരമേ,
ഈ ഭൂമിയുടെ ഉപരിതലത്തിളപ്പേ,
ആരെഴുതിക്കൊണ്ടിരിക്കുന്നൂ നിന്നെ?
ആര്‍ക്കെഴുതിക്കൊണ്ടിരിക്കുന്നൂ നിന്നെ?
ഈ കൂട്ടച്ചിത്രംവരയില്‍ എന്തിനാണെന്റെ ഉടല്‍ച്ചേര്‍പ്പ്?

ഏതോ ഒന്ന്

ശൂന്യത-
(
````````````````````````````````````)
അതിനുണ്ട് അദൃശ്യമായ ഒരു ശരീരം

അതിലുണ്ട് ചിലര്‍ക്കു മാത്രം കാണാവുന്ന ഒരു ഗര്‍ഭപാത്രം.
അതിലുണ്ട് കലങ്ങിപ്പോയ ഭ്രൂണം.
അതിന്റെ കറുത്ത രക്തം വിങ്ങുന്നു.
അതിന്റെ കെട്ടഗന്ധം പുറത്തേക്ക് നോക്കുന്നു.
ഞാനിപ്പോള്‍ ആ രക്തത്തില്‍ ഒഴുകി നടക്കുകയോ
അതോ രക്തക്കുതിപ്പായേക്കാവുന്ന ആ കെട്ടിനില്പിനെ
നോക്കിനില്‍ക്കുകയോ
ഞാനിപ്പോള്‍ അതിന്റെ കെട്ടഗന്ധത്തിന് ചെകിള വിടര്‍ത്തുകയോ
നാറ്റത്തിനുമേല്‍ ചത്തുകിടക്കയോ...
ഏതോ ഒന്ന്
ഏതോ ഒന്ന്.


കീഴടങ്ങല്‍

എന്തിനു വേണ്ടിയാണ് ഇത്ര കഷ്ടപ്പെട്ട്
ഈ മലയുടെ ഉയരത്തില്‍ കയറിയതെന്ന്
മലയ്ക്കു മുകളില്‍ നിന്ന് ഒരാള്‍ ചിന്തിച്ചു.
ഒരു ഉയരത്തെ കീഴടക്കിയതുകൊണ്ട് എന്ത്?
ഞാനീ മലയെ കാല്‍ച്ചുവട്ടിലാക്കി എന്ന് കൂക്കിവിളിച്ചു അയാള്‍.
മേഘങ്ങള്‍ എത്ര നിസ്സാരമായാണ് അതിനെ സ്വീകരിച്ചത്.
താഴ്വരയിലെ മരങ്ങള്‍ക്കോ പറവകള്‍ക്കോ
അതൊന്നും കേട്ട ഭാവമില്ല.
എന്തിനുവേണ്ടിയാണ് ഇത്ര കഷ്ടപ്പെട്ട്...

കണ്ടില്ല എന്ന് നടിക്കുവാന്‍ കണ്ണുകളും
കേട്ടില്ല എന്ന് നടിക്കുവാന്‍ കാതുകളുമുള്ള ലോകമേ
കീഴടക്കലിന്റെ നിരര്‍ഥകത ബോധ്യപ്പെടുത്താനോ
ഉറച്ച കാലുകള്‍ നല്‍കുന്നത്...?

മലമുകളില്‍ എത്തിയ ഒരാള്‍ക്ക്
പിന്നെയും കയറുവാനാവില്ല.
അയാള്‍ രണ്ടു തവണ മലയിറങ്ങും.

കടല്‍

മുക്കുവത്തിയുടെ ഉദരത്തില്‍ കിടന്നതുകൊണ്ടാവണം
കടലിന്റെ വിളിയുണ്ട് പലപ്പോഴും..
ഉപ്പുതിരകള്‍ക്കു മീതെ ആടിയുലഞ്ഞുപോകുന്ന
പായ്ക്കപ്പലിലെ പ്രാചീനനായ നാവികന്‍
കടലും കപ്പലുമായ് വന്ന് വിളിക്കും...
ഞാന്‍ തന്നെയാണൊ അയാള്‍
എന്ന സംശയം ഇനിയും മാറിയിട്ടില്ല.
നീന്താന്‍ പോലും വശമില്ലാത്ത
മുക്കുവനെ കടല്‍ വിളിക്കുന്നത് എന്തിനാണ്?
തിരകളുടെ മുകളിലൂടെ കേറിയിറങ്ങിപ്പോകുന്ന
ഒരു തോണിയില്‍ ഒറ്റയ്ക്ക് അസംഖ്യം മീനുകളെ തേടി
എപ്പോഴെങ്കിലും ഞാന്‍ പുറപ്പെട്ടു പോയേക്കാം...
തടുക്കാനാവുന്നില്ല,അതിന്റെ വിളി.
കടലടിയിലെ സര്‍പ്പങ്ങളേ
ചിപ്പികളേ,വമ്പന്‍ സ്രാവുകളേ
എന്നെക്കുറിച്ചുള്ള നിങ്ങളുടെ  വിചാരങ്ങളാവുമോ
എന്നെയിങ്ങനെ കടലിലേക്ക് പിടിച്ചുവലിക്കുന്നത്?
എല്ലാ വിളക്കുകളും കെടുമ്പോള്‍
നിങ്ങളെ ഒരാള്‍ തൊടും.
അപ്പോള്‍ ഒരിടിമിന്നല്‍ ഉണ്ടാവും.
ഇരുട്ടില്‍ പ്രകാശിച്ചു നില്‍ക്കുന്ന
നിങ്ങളുടെ ഹൃദയത്തെ ഈ ലോകം കാണും.
കെട്ടുപോയ എല്ല്ലാ വിളക്കുകളും അവിടേക്കു വരും.
ഒരു വെളിച്ചത്തിന്റെ പൊട്ടുമായി തിരിച്ചു പോവും.
ആ ഒരു രാത്രി മാത്രമേ
നിങ്ങള്‍ സുഖമായി ഉറങ്ങേണ്ടൂ...
മരങ്ങള്‍ക്കിടയിലുള്ള വീട്ടിലേക്ക്
എല്ലാ പ്രഭാതങ്ങളിലും
ഉറ്റു നോക്കുന്ന വെളിച്ചങ്ങളേ
ഈ ജനല്‍പ്പാളി തുറക്കാന്‍
ഞാനിന്ന് ഉണര്‍ന്നില്ലെങ്കിലും
നിങ്ങള്‍ വരാതെ പോകുമോ?

മത്തന്‍ വള്ളി

അടുക്കളയ്ക്കു പിന്നില്‍ കിടന്ന്
എച്ചില്‍ വെള്ളം കുടിച്ച് വളര്‍ന്നതിന്റെ നിരാശയില്ല
ചാരം തിന്നതിന്റെ  മടുപ്പില്ല
ഇലകളും ഫലങ്ങളും
അടുക്കളക്കാരി കവര്‍ന്നിട്ടും
ജീവിതാസക്തി തീരുന്നുമില്ല.
സ്പ്രിങ് കയ്യുകള്‍
എത്തിച്ചുകൊണ്ടേയിരിക്കും
പിടികിട്ടാത്ത ലോകത്തിനു നേരെ...

ദുസ്സ്വപ്‌നം

ബോംബര്‍ വിമാനങ്ങള്‍ എന്റെ നഗരത്തിനു മീതെ
ചിറകടിച്ചു വരുന്നതും ഭയചകിതരായ ജനക്കൂട്ടത്തോടൊപ്പം
ജീവന്മരണപ്പാച്ചില്‍ നടത്തുന്നതും
ഒരു തീക്കടല്‍ എല്ലാം വിഴുങ്ങിക്കൊണ്ട് പിന്നാലെയെത്തുന്നതും
ഞാന്‍ ഇടയ്കിടെ സ്വപ്നം കാണുന്നു.
ദൂരെ അമേരിക്ക എന്നൊരു രാജ്യമുണ്ട്.
ദരിദ്രന്മാരുടെ നഗരമായ എന്റെ നഗരത്തിലേക്ക്
ബോംബുകളുമായി അവര്‍ വരുമെന്ന്
എപ്പോഴും എന്റെ സ്വപ്‌നം എന്നെ പേടിപ്പിക്കുന്നത്
എന്തിനാവോ?

അമേരിക്ക,ബോംബ് എന്നിവയെക്കുറിച്ച്
ഒന്നുമറിയാത്തവരും
വിമാനത്തെക്കുറിച്ച് കൌതുകമുള്ളവരുമായ
എന്റെകുഞ്ഞുങ്ങള്‍ അവരുടെ അമ്മയോടൊപ്പം
 കിലോമീറ്ററുകള്‍ക്കപ്പുറത്ത് കത്തുന്ന തീ
എല്ലാ സ്വപ്‌നങ്ങളിലും ഞാന്‍ കണ്ടു.
ഓടി രക്ഷപ്പെടാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കില്‍
എന്നൊരാശ ആ തീഗോളം വീഴും മുന്‍പ് ഉണ്ടാവും.
ഒരുവയസ്സുള്ളവള്‍ എങ്ങനെ ഓടും?
അഞ്ചുവയസ്സുള്ളവളും  ആറു വയസ്സുള്ളവനും
എത്ര ഓടും.
മക്കളെ വിട്ട് ഒരമ്മ മാത്രം പറക്കുമോ?
സ്വപ്നത്തിന്റെ രസതന്ത്രം എന്തായാലും എനിക്കറിയില്ല.
എപ്പോഴും ഞാന്‍ രക്ഷപ്പെട്ടു.
ഏതു വിധേനയും ഓടി.
ശവങ്ങളെ കവച്ച്
വിലാപങ്ങളെ കവച്ച്
എപ്പോഴും ഞാന്‍ ...

സ്വപ്നങ്ങള്‍ അവയെ രക്ഷിക്കുവാന്‍
എന്നെ രക്ഷിക്കുന്നതാവുമോ?

കുഞ്ഞനന്തന്‍ നായരുടെ ചിരി

[അറുപിശുക്കനായ കുഞ്ഞനന്തന്‍ നായര്‍

കഷ്ടിച്ചു ചിരിച്ചു എന്ന് വരുത്തുകയേയുള്ളൂ എന്ന്
പഞ്ചായത്ത് ചരിത്രത്തില്‍ മേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.]

കുഞ്ഞനന്തന്‍ നായരെ നിങ്ങളറിയും
രെജിസ്ട്രാറായിരുന്നു.
വിരമിച്ചതിനു ശേഷം വീട്ടുവരാന്തയില്‍
ചാരുകസേരയില്‍ കുംഭ തടവിയോ
വളി വിടാന്‍ പാകത്തില്‍
ഒന്ന് ചരിഞ്ഞിരുന്നോ
കുടുംബ മഹിമയും കുനിട്ടും പറഞ്ഞോ
ബോറടിക്കുമ്പോള്‍ കോമഡിഷോകള്‍ കണ്ടോ
മിക്കപ്പോഴുമുണ്ടാവും.


സിഗരട്ടിന്റെ സ്റ്റോക്കു തീരുമ്പോഴോ
അമ്മു ബേക്കറിയിലെ വാട്ടച്ചായ കുടിക്കാന്‍ മുട്ടുമ്പോഴോ
ആനനട നടന്ന് ഇടയ്ക്കൊന്ന് അങ്ങാടിയിലേക്കിറങ്ങും.

ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഒരു ദിവസം
കുഞ്ഞനന്തന്‍ നായര്‍ ചിരിച്ചു തുടങ്ങി.
കുഞ്ഞനന്തന്‍ നായരുടെ പതിവില്ലാത്ത ചിരി കണ്ട്
മൂപ്പരുടെ തൂങ്ങിക്കിടക്കുന്ന മുലകള്‍ ചിരിച്ചു.
അതുകണ്ട് മടക്കുമടക്കായികിടക്കുന്ന വയര്‍ ചിരിച്ചു.
നാട്ടുകാര്‍ ചിരിച്ചു.
വീട്ടുകാര്‍ ചിരിച്ചു.
കടിക്കാന്‍ വന്ന പട്ടി ചിരിച്ചു.
കുത്താന്‍ വന്ന പയ്യ് ചിരിച്ചു.
കുഞ്ഞനന്തന്‍ നായര്‍ പൊട്ടിപ്പൊട്ടി ച്ചിരിച്ചു.
ചിരിച്ചുചിരിച്ചുചിരിച്ച്
കുഞ്ഞനന്തന്‍ നായരുടെ ചിരീടെ കണ്ട്രോള് തെറ്റി.

അന്നുമുതല്‍ അവസരത്തിലും അനവസരത്തിലും
കുഞ്ഞനന്തന്‍ നായര്‍ ചിരിച്ചു.
ചിരിച്ചുചിരിച്ച് തലകുത്തി മറിഞ്ഞു.
ചിരിച്ചുതുടങ്ങിയാല്‍ നിറുത്താന്‍ പറ്റാതെ
പലപ്പോഴും കുഞ്ഞനന്തന്‍ നായര്‍ വലഞ്ഞു.

മരണവീട്ടില്‍ വെച്ചു ചിരിച്ചതിന്
നാട്ടുകാരുടെ വക കണക്കിന് കിട്ടി
മരുമകളോട് നിയന്ത്രണംവിട്ടു ചിരിച്ചതിന്
മകന്റെ വക കിട്ടി
അടിച്ചു തളിക്കാരിയോട് ചിരിച്ചതിന്
ഭാര്യപിണങ്ങി.

എതിര്‍പ്പുകളൊന്നും വകവെച്ചുകൊടുക്കാന്‍
കുഞ്ഞനന്തന്‍ നായരുടെ ചിരിക്ക് ആവുമായിരുന്നില്ല.
മാന്യന്മാരും സര്‍വാദരണീയരും
കുഞ്ഞനന്തന്‍ നായരെ കണ്ടാല്‍ ഒഴിഞ്ഞു മാറി.
പെണ്ണുങ്ങള്‍ കുഞ്ഞനന്തന്‍ നായരുടെ മുഖത്തു നോക്കാണ്ടായി.

ബുക്കും പേപ്പറുമെടുക്കെന്ന്
മാസാന്ത്യ വിരട്ടു വിരട്ടുന്ന സ്ഥലം എസ് ഐയെക്കണ്ട്
ചിരിച്ചു മറിഞ്ഞപ്പോഴാണ്
കുഞ്ഞനന്തന്‍ നായര്‍ക്ക് ലോക്കപ്പ് മര്‍ദ്ധനം തരമായത്.

ഓരോ ഇടിയിലും ചിരിക്കുന്ന നായരെ
പോലീസ് ജീപ്പില്‍ തന്നെ വീട്ടില്‍ കൊണ്ടാക്കി
താണു തൊഴുതു മടങ്ങി
എസ് ഐ യും സംഘവും.

ഒടുവില്‍ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന്
കുഞ്ഞനന്തന്‍ നായരെ ഒരു മനശ്ശാസ്ത്രജ്ഞനെ കാണിച്ചു.

മരുന്നു കഴിച്ച് കഴിച്ച് കുഞ്ഞനന്തന്‍ നായരുടെ ചിരി വറ്റി.
ആ വലിയ ചിരിയുടെ ഒരു ചെറിയ പരാഗം മാത്രം
കുഞ്ഞനന്തന്‍ നായരുടെ മുഖത്ത് ഇപ്പോഴും ബാക്കിയുണ്ട്.
എങ്കിലും കോമഡിഷോകള്‍ കാണാന്‍
ഇപ്പോള്‍ കുഞ്ഞനന്തന്‍ നായര്‍ക്ക് അനുവാദമില്ല.

ട്രാഫിക് ജംഗ്‌ഷനിലെ പ്രതിമ

ചലനത്തിന്റെ പ്രളയത്തിനകത്ത്
ഒരു പ്രതിമയുടെ നില്‍പ്പ്
എന്തൊരു ഇടങ്ങേറ് പിടിച്ചതാണ്.
‘പേ..പേ...’ എന്ന് അലറുന്ന വാഹനങ്ങള്‍
അതിനെ നോക്കി കണ്ണുരുട്ടുന്നുണ്ട്
അത് അനങ്ങുമോ...?
എല്ലാ‍ വേഗങ്ങളോടും അതിന് പരിഹാസം.
നിശ്ചലത കൊണ്ട് അഹങ്കാരത്തെ ആവിഷ്കരിക്കുകയായാണ്
അതെന്ന് ഒരു ലെയ്‌ലാന്‍ഡ് ലോറി
ഒരു മാരുതിക്കാ‍ാറിനോട് പറഞ്ഞു.
എല്ലാറ്റിനേയും എതിര്‍ത്തുള്ള അതിന്റെയീ നില്‍പ്പിനെ
ഇടിച്ചു തെറിപ്പിക്കണമെന്ന്
ഒരു ടാങ്കര്‍ ലോറി മുറുമുറുത്തു.
ഒരു പ്രതിമയ്ക്കും തന്റെ ജീവിതത്തില്‍ പങ്കില്ലെന്ന്
തെരുവുവിളക്ക് അതിന്റെ അറിവു വിളമ്പി.
ചലനത്തിന്റെ ഈ കടലില്‍ കൂട്ടിയിടിച്ച് തകരുകയാ‍ണോ
നിശ്ചലതയായി ദ്രവിച്ചമരുകയാണോ ഭേദമെന്ന് അപ്പോള്‍
ഒരു ഓട്ടോറിക്ഷയും ബൈക്കും തര്‍ക്കമുണ്ടാ‍യി

കയ്യില്‍ നീട്ടിപ്പിടിച്ചിരുന്ന വടി മുറിഞ്ഞു പോയിട്ടും
ഇപ്പോഴും വടി പിടിച്ചിട്ടുണ്ടെന്ന മട്ടില്‍ കൈ നീട്ടി നില്‍ക്കുന്ന ഈ പ്രതിമ
ഒരു മണ്ടനാണെന്ന് ചാരാ‍യത്തിന്റെ മണമുള്ള ട്രാഫിക് പോലീസുകാരന്‍
അതിനെ ചൂണ്ടി പറഞ്ഞുകൊണ്ടിരുന്നു.
പ്രതിമയാണെങ്കിലും ക്ഷമിക്കുന്നതിന് ഒരതിരില്ലേ...
തന്റെ രണ്ടു ചെവികളും അടച്ചുപിടിച്ച് അത് അലറി.
“എന്നെ ഒന്ന് മാ‍റ്റി സ്ഥാപിക്കിനെടാ എരണംകെട്ടവന്മാരേ...”

ട്രാഫിക് പോലീസുകാരന്‍ കണ്ണു തുടച്ച് നോക്കുമ്പോള്‍
അതേ പ്രതിമ ,അതേ നില്പ് ,
ഇല്ലാത്ത വടിപിടിക്കാന്‍ നീട്ടിപ്പിടിച്ച കൈ.
‘ചാരായത്തിന്റെ ഓരോരോ കഴിവുകള്‍’
ട്രാഫിക് പോലീസുകാരന്‍ അപ്പോള്‍ തന്നെ ലീവെടുത്ത്
വീട്ടിലേക്കു പോവാന്‍ തീരുമാനമായി...

കവി

കഥ വേണം
കുട്ടികള്‍ക്കായാലും
വലിയ‍വര്‍ക്കായാലും
കഥയില്ലാത്തവരെ
ആര്‍ക്കും വേണ്ട,
കഥ കഴിഞ്ഞവരെയും.
കഥയില്ലായ്മ കൊണ്ട്
കവിയായിപ്പോയീ ഞാന്‍ .

(2008 ഫെബ്രുവരി)

വിള്ളല്‍

പഴയ ചലച്ചിത്രഗാനങ്ങള്‍
ചട്ടംകെട്ടിയതുകൊണ്ട്
മലകള്‍ക്ക് നദികളോട്
എന്തെങ്കിലും തോന്നാന്‍ ന്യായമുണ്ട്.
മൂത്തുനരച്ച ഒരു മലയ്ക്ക്
ഒഴുകിയൊഴുകി മടുത്ത്
കെട്ടിക്കിടക്കുന്ന ഒരു നദിയോട്
എന്തു തോന്നാനാണ്?
പ്രേമം വിഡ്ഢിത്തമെന്ന്
പുതുകാലത്തിന് യോജിക്കുംവിധം
പഠിച്ചുവെച്ചതുകൊണ്ടൊന്നുമല്ല...
ഒരേപോലെ ഒരേകാലത്ത്
താഴ്വരകളെ ചുവപ്പിക്കുന്ന
വാകകള്‍ കണ്ട് എന്തൊരുഭംഗി
എന്നു പറയാന്‍ അറച്ചിട്ടാണ്...
ഒരു തവണ മാത്രമേ
ഒരാള്‍ക്ക് പ്രേമിക്കാന്‍ കഴിയൂ എന്ന്
എത്ര തവണ പ്രേമിക്കാന്‍ ശ്രമിച്ചിട്ടാണ്
മനസ്സിലായത്...
ജീവിതത്തെ രണ്ടായി പിളര്‍ക്കുന്ന ഒരു വിള്ളല്‍
ഒരിക്കല്‍ മാത്രമേ ഉണ്ടാവൂ...

പേടിക്കഥ

അരമണിക്കൂര്‍ ദൈഘ്യമുള്ള ഒരു
ജീവിയാണ്  പവര്‍ക്കട്ടെന്ന് കുട്ടികള്‍
തിരിച്ചറിഞ്ഞു തുടങ്ങി.
കറന്റു പോവുമ്പോഴല്ല അത് വരുന്നത്,
അതു വരുമ്പോഴാണ് കറന്റു പോവുന്നത്.
ബള്‍ബുകള്‍ പൊടുന്നനെ കണ്ണടയ്ക്കും,
ചാനലുകള്‍ ബ്ലും എന്ന് ഇരുട്ടില്‍ മുങ്ങും,
കഴുത്തറുത്തിട്ട കോഴിയുടെ ഉടല്‍ പോലെ
ഫാന്‍ പിടഞ്ഞു പിടഞ്ഞ് നിലയ്ക്കും.
എങ്കിലും മിന്നാമിനുങ്ങുകളെ കണ്ടു തുടങ്ങും.
വിപ്ലവകവിത കത്തിച്ചുപിടിച്ച് ചീവീടുകള്‍ തെളിയും.
അമ്മയുടെ ഭീഷണിയെത്തുടര്‍ന്ന്
കുട്ടികള്‍ കണ്ണടച്ചുകിടക്കും, അറിയാതെ ഉറങ്ങിപ്പോവും.
ആകാശത്തൂന്നൊരു ഇടിയൊച്ചകേട്ട് ഞെട്ടും.

അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ജീവി
ഒരുമണിക്കൂര്‍,ഒന്നരമണിക്കൂര്‍,രണ്ട് മണിക്കൂര്‍ എന്നിങ്ങനെ
അതിന്റെ ആയുര്‍ദൈര്‍ഘ്യം കൂട്ടിക്കൂട്ടി വരികയാണെന്ന്
ഒരു പേടിക്കഥ
പിള്ളേരോട് പറയാന്‍ ഞാന്‍ തയ്യാറെടുക്കുകയാണ്,
നാളെയാവട്ടെ.

കൊണ്ടുപോവാത്തവ

ശരിയാണ് മക്കളേ,
താമസം മാറുമ്പോള്‍ നമ്മളീ വീടിനെ
കൊണ്ടു പോവുകയില്ല.
നിങ്ങളോടിക്കളിച്ച ദിവസങ്ങള്‍
ഈ മുറ്റത്തു തന്നെ വാശിപിടിച്ചു നില്‍ക്കും.
അച്ഛനുമമ്മയും കെട്ടിപ്പിടിച്ചുകിടന്ന പഴയ ഉറക്കങ്ങള്‍
മുറി വിട്ടിറങ്ങില്ല.
സ്കൂള്‍ വിട്ടുവരുന്ന നിങ്ങളെ,
റേഷന്‍ വാങ്ങിവരുന്ന നിങ്ങടെ അമ്മയെ
ഞാന്‍ നോക്കി നിന്ന നോട്ടം
ആ ജനാലയില്‍ തന്നെയുണ്ട്;
എന്നെ നോക്കിക്കൊണ്ട്.
ഉമ്മറത്തിണ്ണയിലെ നമ്മുടെ ഇരിപ്പുകള്‍
ഓരോരോ തൂണുകള്‍ ചാരി
പരസ്പരം നോക്കി
അവിടെത്തന്നെ ഇരിപ്പാണ്.
പുതിയ വീട്ടിലേക്കു പോയവരെ തിരഞ്ഞ്
ഒരു പഴയവീടും ഓട്ടോറിക്ഷ വിളിച്ച്
ഏതെങ്കിലുമൊരുനാള്‍ ചെല്ലുകയില്ല.
അതുകൊണ്ട്,
അവസാനമായി ഒന്ന് നോക്കിക്കോളൂ.
വീട്ടുസാധനങ്ങളടുക്കിയ നമ്മുടെ ലോറി
പുറപ്പെടുകയാണ്.
നിങ്ങള്‍ സന്തോഷത്തിലല്ലേ...

തൂക്കം

വഴിയോരക്കടമുന്നില്‍
വളഞ്ഞ് തൂങ്ങിയ വാഴക്കുലേ
എത്ര അണ്ണാക്കുകളിലേക്ക്
വിന്യസിക്കാനുള്ള പഴങ്ങളുമായാണ്
അടക്കിപ്പിടിച്ചുള്ള ഈ തൂക്കം!
ഒന്നൊന്നായ് ഉരിഞ്ഞു തീരുമ്പോള്‍
കുറച്ചുനേരമെങ്കിലും ഒറ്റപ്പഴവുമില്ലാതെ
കെട്ടിത്തൂങ്ങിക്കിടക്കുന്ന ഒരു നേരമുണ്ട്.
അന്നേരം നീ വിചാരിക്കുമോ?
പലവിധ അണ്ണാക്കുകളിലേക്ക്
ഇറങ്ങിപ്പോയ പഴങ്ങള്‍,
അരഞ്ഞരഞ്ഞ് തൊണ്ട വഴി ആമാശയത്തിലേക്ക്  പോയവ,
തിരികെ പഴങ്ങളായി നീണ്ടുരുണ്ട് രൂപപ്പെട്ട്
ഉരിഞ്ഞ തോലിലേക്ക് വീണ്ടും കയറിയിരുന്ന്
ഉരിയാപ്പഴങ്ങളായ് അതാത് പടലകളില്‍
അതാത് കണ്ണികളില്‍
വന്നു നില്‍ക്കേണമേ എന്ന്...
അപ്പോള്‍ നിന്നെപ്പെറ്റ വാഴ ഇങ്ങനെ വിചാരിക്കുമോ?
വെട്ടിപ്പോയ കുല വീണ്ടും വെട്ടാക്കുലയായ് വന്നുകൂടുമെന്ന്...
വെട്ടുകത്തിയാല്‍ കുലയും വാഴയും രണ്ടാക്കിയ
ആ മുറിവ് മാഞ്ഞു മാഞ്ഞ് ഇല്ലാതാകുമെന്ന്...

പേനകള്‍

എന്റെ പോക്കറ്റുകളില്‍
പേനകള്‍ ഇരിക്കുന്നില്ല.
എല്ലാം എന്നെ വിട്ടുപോകുന്നു.
ഇതിപ്പോള്‍ എത്രാമത്തെ
പേനയാണെന്ന് ചോദിക്കരുത്.
ആയിരക്കണക്കിന് പേനകള്‍
ചാടിപ്പോയിട്ടുണ്ട് എന്റെ
പോക്കറ്റുകളില്‍ നിന്ന്.
ഞാനവയെ കവിതയെഴുതി
പീഡിപ്പിച്ചതുകൊണ്ടാണോ
ചാടിപ്പോയതെന്ന് സംശയമില്ലാതില്ല.
ഏതെങ്കിലും പേന സ്വേച്ഛയാലല്ലാതെ
ചാടിപ്പോയിട്ടുണ്ടാവുമോ?
തിരിച്ചുവന്നെടുക്കുമെന്ന് കരുതി
എവിടെയെങ്കിലും കാത്തിരുന്നുവോ?
വീണ്ടുമെപ്പോഴെങ്കിലും കണ്ട്
നിശ്ശബ്ദം നിലവിളിച്ചോ?
ഒരു നിശ്ചയമില്ലയൊന്നിനും..

ചാടിപ്പോവുന്നപേനകള്‍
എവിടേക്കാണ് പോവുന്നത്?
എഴുതിയെഴുതി മടുക്കുമ്പോള്‍
അവ മറ്റേതോ വിരലുകളെ
തിരഞ്ഞു പോവുകയാവുമോ?
പേനകള്‍ എന്തായാലും
സാധാരണ ഉപകരണങ്ങളല്ല.
അവയ്ക്ക് ജീവനുണ്ട്,മടുപ്പുണ്ട്.
അതുകൊണ്ടല്ലോ അവര്‍
ചാടിപ്പോക്കുകാരായത്.
എന്നിട്ടും ഇന്നാള്‍ ഒരു പേന
ചാടിച്ചാടിപോകുന്നതു കണ്ടെന്ന്
ഒരാളും നമ്മളോട് പറഞ്ഞില്ല.
എത്ര രഹസ്യം നിറഞ്ഞ
ഏതു വഴികളിലേക്കാണ്
അവ ചാടിപ്പോകുന്നത്?

ഇപ്പോള്‍ ഇതെല്ലാം
എഴുതിക്കൊണ്ടിരിക്കുന്നു
ഒരു പേന.
എന്നാകും
എവിടേക്കാവും
എപ്പോഴാവും
ഇതിന്റെ ചാടിപ്പോക്ക്?
എവിടെയാവും ആ രഹസ്യം
ഒരാള്‍(?) എഴുതിവെച്ചിരിക്കുക...?

അശ്ലീലം

ബലാത്സംഗത്തിനിരയായ
സ്ത്രീകഥാപാത്രത്തെ
“കൊല്ലുക, കൊല്ലുക”
എന്ന്
എപ്പോഴും ശുപാര്‍ശ ചെയ്തിരുന്ന
ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍
പറയുകയാണ്:
എന്റെ ശുപാര്‍ശകള്‍ പരിഗണിക്കപ്പെടിരുന്നു.
എന്നെ അസംതൃപ്തനാക്കാന്‍
ഒരു തിരകഥാകൃത്തിനോ
ചലച്ചിത്രകാരനോ
ധൈര്യമുണ്ടായിരുന്നില്ല.

മാനഭംഗം സംഭവിച്ച സ്ത്രീകള്‍
ജീവിക്കാന്‍ പാടില്ലെന്ന്
എന്നെ പഠിപ്പിച്ചതാരാണെന്ന്
എനിക്കിതേവരെ മനസ്സിലായിട്ടില്ല.
അപമാ‍നിതരോ
മാനംകെട്ടവരോ ആയ
ആണുങ്ങളെ സംബന്ധിച്ച്
എനിക്കിങ്ങനെയൊരു നിലപാട്
ഉണ്ടായതേയില്ല.

ഒരു പക്ഷേ, മാനംകെട്ട ആണായി
ജീവിക്കേണ്ടി വരുമെന്ന് ഞാന്‍
മുന്‍കൂട്ടി അറിഞ്ഞിരുന്നുവോ എന്തോ?
എന്തായാലും ജീവിച്ചിരിക്കുന്നു
എന്നതു തന്നെയാണ് ഈ ഭൂമിയിലെ
ഏറ്റവും വലിയ അശ്ലീലം.

ആസ്ത്‌മാലത

അവഗണനയുടേയോ
കുറ്റപ്പെടുത്തലിന്റെയോ
ഒരു കാറ്റു മതി;
അവള്‍ ശ്വാസം മുട്ടലിന്റെ
ഒരു വള്ളിച്ചെടിയാവും.

ഇലകളെ പിടപ്പിച്ചുകൊണ്ട്
വലിഞ്ഞും കുറുകിയും
അവളുടെ ഉടല്‍ എല്ലാ
ദയാപൂര്‍ണമായ നോട്ടങ്ങളേയും
ആവാഹിക്കും.

അവളോടല്ല,അവള്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്ന
ഈ തീവള്ളിയോടാണ്
എനിക്കിപ്പോഴും ഭയവും ആദരവും
അതിന്റെ തീയിലകള്‍ തട്ടിയാണ്
ഈ വീടും ഞാനും പൊള്ളിക്കറുത്തത്.

ശ്വാസോച്ഛ്വാസത്തിനനുസരിച്ച്
അവളുടെ കാഴ്ച്ചവട്ടത്തിലുള്ളവ
വട്ടത്തിനകത്തേക്ക് മറിഞ്ഞും
പുറത്തേക്ക് മറിഞ്ഞും
അവളോട് കേണുകൊണ്ടിരിക്കും
അവള്‍ തളര്‍ന്നു വീഴും വരെ.

ഉണരുമ്പോള്‍,
അവളുണ്ടാക്കിയ കാറ്റില്‍ ചിതറിപ്പോയ
ചുമരുകളും മോന്തായവും ഒന്നിച്ചുകൂടി
ഇതു വീണ്ടും ഒരു വീടാവും.
അവള്‍ ചിരിക്കും,
ഒന്നും സംഭവിച്ചില്ലല്ലോ എന്ന്...

എപ്പോഴും ഞാന്‍ ചോദിക്കാന്‍ മറക്കും,
നീയെന്തിനാണ് ഈ ചെടിയെ
നിന്റെയുള്ളില്‍ നട്ടു വളര്‍ത്തുന്നതെന്ന്...