gfc

2007സെപ്റ്റംബര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2007സെപ്റ്റംബര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വിഷം

ഒന്നിനോടും പരിഭവിക്കാതെ
ഒരാളെയും കൊത്താതെ
എത്ര നാള്‍ കൊണ്ടു നടക്കും
ഊറിക്കൂടുന്ന ഈ വിഷം.
ഇഴഞ്ഞൊഴിഞ്ഞു പോയാലും
അടിച്ചടിച്ചു കൊല്ലേണ്ടവന്‍
എന്നാളെക്കൂട്ടാനോ ഉടലില്‍
ഒരു വിഷഗ്രന്ഥിക്കും വിഷപ്പല്ലിനും
ഇടം വെച്ചു.
മാളത്തില്‍ പോ‍യൊളിച്ചാലും
വടിയിട്ടുകുത്തും വിധി.
കൊല്ലുക,കൊല്ലപ്പെടുക...
ഇതിലേതെങ്കിലുമൊന്നുമാത്രം
തെരഞ്ഞെടുത്തോളണം.
സ്വൈരജീവിതം നിഹനിച്ചുവെന്ന്
അവനാല്‍ കൊത്തിവെക്കപ്പെട്ട
അടയാളമീ ഫണം.

ശൂലം

ഒരു ശൂലം ചിരിച്ചു തുടങ്ങി.
ഒരു പാലത്തെ ഓര്‍ത്താണത്രേ
അതിന്റെ ചിരി...
ഓര്‍മ പൊട്ടി ശൂലത്തിലൂടെ
ചോര പാഞ്ഞു.
നിലവിളികളുടെ ഒരാകാശം
അഴിഞ്ഞു വീണു.
ഞങ്ങള്‍ കൈകഴുകി
ചിറി തുടച്ച് ഇലവെട്ടി
ഇരിക്കുകയാണ്...
‘വിളമ്പ് ശവങ്ങളെ...’

ദൈവമേ,
ഞങ്ങള്‍ വെറും അണ്ണാരക്കണ്ണന്മാര്‍.
നിന്റെ പാലത്തിനെ
രക്ഷിക്കാന്‍ നിനക്ക് കെല്‍പ്പില്ലെങ്കിലും
ഞങ്ങളാലാവുന്നത് ഞങ്ങള്‍
ചെയ്യുന്നു...

പാലമുറയ്ക്കാന്‍
മനുഷ്യച്ചോര വേണം.
ശൂലമേ..,
മനുഷ്യച്ചൂരു നിറയുന്ന
എല്ലാ വഴികളിലേക്കും
നിന്റെ നാവു നീണ്ടു
വരുന്നത് ഞങ്ങളെ
ഒട്ടൊന്നുമല്ല
സന്തോഷിപ്പിക്കുന്നത്.

പാലത്തിനു മീതെ
ഞങ്ങള്‍ ആര്‍ത്തു വിളിച്ചു
അത്ഭുതം!തെക്കു നിന്ന് വടക്കോട്ട്
ഒരു പുതിയ പാലം
ഉണ്ടായി വരുന്നു.
ശൂലമേ,ഇത്
വെറുമൊരു സ്വപ്നമാണോ?
അങ്ങനെ ആവരുതേ...

നദി

സ്കൂള്‍ വിട്ടതും കുടകളുടെ
ഒരു കറുത്ത നദി ഒഴുകിപ്പോയി.
ഇരുകരകളില്‍ നില്‍ക്കുന്നവര്‍
നദിയില്‍ ഇറങ്ങാതെ
അതിനെ നോക്കി നിന്നു.
വഴിയരികില്‍ കാത്തുനിന്ന
വീടുകള്‍ ഓരോ കുമ്പിള്‍
കോരിയെടുത്തതുകൊണ്ടാവണം
അത് അധിക ദൂരം ചെല്ലും മുന്‍പേ വറ്റിപ്പോയി.
പോക്കുവരവുകളുടെ സൂക്ഷിപ്പുകാരനായ
കറുത്തു നനഞ്ഞ റോഡില്‍ ഇപ്പോഴും
അതിന്റെ ഓര്‍മ ബാക്കിയുണ്ട്.
എങ്കിലും,
പോയവരെക്കുറിച്ചോ വന്നവരെക്കുറിച്ചോ
ഒരോര്‍മയുമില്ലെന്ന് എല്ലാ വഴികളും
നുണ പറയും.

ഇന്ന് പകല്‍ 12:15

ഉടഞ്ഞ കണ്ണാടി പോലെയാണ് പാടം
ആകാശം എപ്പോഴും അതിലേക്ക്
മഴമുടിയിഴകള്‍ ചീകിയിട്ടുകൊണ്ടിരുന്നു.
സൂര്യന്‍ ഒരു കറുത്ത മേഘത്തിന്റെ
ഉമ്മറത്തു കയറിയിരുന്ന്
ഒരു കട്ടന്‍ കാപ്പി കുടിക്കുകയാണ്.
വെളുത്ത കൊറ്റികള്‍ മാത്രം
നനഞ്ഞു നനഞ്ഞ് നിര്‍വിഘ്നം
തപസ്സു തുടര്‍ന്നു.
എന്റെ തണുത്ത ഇറച്ചി
കൂടുതല്‍ തണുത്തതുകൊണ്ടാവണം
ഒരാള്‍ കുഴിച്ചുകുഴിച്ച് അകത്തേക്കു പോയി.

പരപ്പ്

മേഘങ്ങള്‍ കാളകളെപ്പോലെ രൂപമിട്ട്
കുത്തുകൂടുന്ന വെയില്‍ക്കാലം.
ചെമ്പരത്തികള്‍ ചിരിച്ചു ചിരിച്ചു
ചുവന്ന വളപ്പ്.

ഒരോര്‍മയിലും തെഴുക്കരുതെന്ന് പറഞ്ഞ്
വലിച്ചെറിഞ്ഞ വിത്തുകള്‍
പിന്നെയും പിന്നെയും മുളയ്ക്കും.
ഏകാന്തത ഈ തൊടിയോളം
പോന്ന കറുത്ത ഹല്‍വയാവും.

ഒരു അലര്‍ച്ചയെങ്കിലും
സൌമ്യ മധുരമായ
കിളിയൊച്ചകള്‍ക്കു മുകളില്‍.
വരേണ്ടതുണ്ട്.
ഒരു നാടകീയതയുമില്ലാത്ത
ജീവിതത്തെ
ഒന്ന് കൂക്കിവിളിച്ചെങ്കിലും
പരിഹസിക്കേണ്ടതുണ്ട്.

അല്ലെങ്കില്‍,
ഈ വിരസ ജീവിതപ്പരപ്പില്‍ നിന്ന്
നിങ്ങളെങ്ങനെ വേര്‍തിരിച്ചെടുക്കുമെന്നെ...

കണ്ണാടിയില്‍ ഒരാളുണ്ട്

കണ്ണാടിയില്‍ ഒരാളുണ്ട്.
ചിലപ്പോഴൊക്കെ
ഞാന്‍ പോയി നോക്കും.
അതേ കണ്ണുകള്‍,പുരികം
ചുണ്ടുകള്‍,അതേ ഭാവം..
വല്ലാത്ത സ്നേഹം വരും.
എന്തുകുറ്റം ചെയ്തിട്ടാണ്
ഈ ചില്ലിന്‍ തടവിലായതെന്ന്
എപ്പോഴും ചോദിക്കാന്‍ തോന്നും?
ചോദിക്കില്ല,ഒരു ചോദ്യം കൊണ്ട്
പൊട്ടിയൊഴുകാവുന്ന ഒരണക്കെട്ടിനോട്
ഒന്നും ചോദിക്കുവാനാവില്ല,
വിചാരപ്പെടാനല്ലാതെ.

രണ്ട് അലവലാതികള്‍

കവിതയിലേക്ക് അനുവാദമില്ലാതെ
കടന്നുകയറി വരുന്ന മരണം
പ്രണയം തുടങ്ങിയ സംഗതികളെ
കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കണം.
കവിതാന്ന് കേട്ടാ മതി...
പാഞ്ഞു വന്നോളും.
അല്ല,നിങ്ങക്കാ‍രെങ്കിലും
കവിതേല് കൈവിഷം
കലര്‍ത്തി തന്നാ...

കുഴപ്പം

എനിക്കല്ല,വഴികള്‍ക്കാണ്.
അവയ്ക്കാണ് വല്ലാത്ത നിര്‍ബന്ധം
വേറൊരു വഴിയില്‍ ചെന്നു
കയറണമെന്ന്...
എല്ലാ വഴികളും എന്താണാവോ
ഇങ്ങനെ ഒരേ തരക്കാരായത്.
ഓരോ വഴിയും വേറൊരു
വഴിയിലേക്ക് തുറന്നു വെക്കുന്നു.
അല്ലാതെ നിങ്ങള്‍ സംശയിക്കുന്നതു
പോലെ...
ഞാന്‍ അത്തരക്കാരനല്ല...
വഴികള്‍,ഞാന്‍ അവറ്റകള്‍ക്ക്
നിന്നുകൊടുക്കുന്നു.
അത്രേയുള്ളൂ...
തലക്കെട്ടില്ലാത്ത കവിതകളേ
വരിക്ക് വരിന്‍,തീപ്പന്തം പിടിക്കിന്‍
കവികളായ കവികളെ മുഴുവന്‍
ചീത്ത വിളിക്കിന്‍,പന്തലുകെട്ടി
നിരാഹാരമിരിക്കിന്‍
തിരിഞ്ഞു നോക്കാത്ത കവികളോട്
പോയി പണിനോക്കാന്‍ പറയിന്‍.
ചിറിച്ച് ചിറിച്ച് ഏമ്പക്കം വിടിന്‍
ഇണ കൂടിന്‍,പെറ്റുകൂട്ടിന്‍
തലക്കെട്ടുള്ള കവിതകളൊക്കെ
കാല്‍ച്ചോട്ടില്‍ വരുമെന്ന്
കണക്കു കൂട്ടിന്‍,
ഒന്ന് രണ്ട് മൂന്ന്...ഇങ്ങനെ.
എങ്ങനെ...?
നമ്മുടെ രണ്ടു വീടുകള്‍ക്കിടയില്‍
ഉയര്‍ന്നു നില്‍ക്കുന്ന ഈ മരങ്ങള്‍
കാഴ്ച്ചകളെ മറച്ചുവെക്കുന്നുണ്ടെങ്കിലും
നീ കല്ലിലടിക്കുന്ന തുണികളുടെ കരച്ചില്‍
അപ്പപ്പോള്‍ ഇവിടെയെത്തുന്നല്ലോ...
മനുഷ്യരായി ജീവിക്കുക
പ്രയാസകരം.
ബോധമുള്ള മനുഷ്യരായി
ജീവിക്കുക അതിനേക്കാള്‍
പ്രയാസകരം.
ചെത്തിക്കൂര്‍പ്പിക്കും തോറും
ഒടിഞ്ഞുകൊണ്ടിരിക്കുന്ന
പെന്‍സിലേ,നീയെങ്ങനെ
എന്റെ കവിതയായി...
യുദ്ധനീതി

ഞാന്‍ നിന്നെ നിരന്തരം
രഹസ്യമായി
ആക്രമിച്ചുകൊണ്ടിരിക്കും
നീയും എന്നെ ആക്രമിക്കണം.
പക്ഷേ രഹസ്യമായി.
പരസ്യമായി ആക്രമിക്കുന്നത്
യുദ്ധനീതിയല്ല...

ആനയാണ്/ചേനയാണ്

പ്രണയം ആനയാണ്
അതുകൊണ്ടാണല്ലോ
നാം എല്ലായിടത്തും
അതിനെ തിടമ്പേറ്റാന്‍
എഴുന്നെള്ളിക്കുന്നത്
പ്രണയം ചേനയാണ്
ചെലപ്പൊ ചൊറിയും...

ഒളിച്ച്

നേരെ നോക്കാന്‍
അനുവദിക്കാത്തതിനാലാണല്ലോ
ഞാന്‍ ഒളിഞ്ഞു നോക്കുന്നത്...

ഉള്ളതും ഇല്ലാത്തതും

കുട്ടികള്‍ പ്രേതങ്ങളായി
അഭിനയിച്ച് പൂച്ചയെ
ഓടിക്കുന്നതു കണ്ടു.
ജീവിച്ചിരിക്കുന്നവയേക്കാള്‍ ശക്തി
മരിച്ചവയ്ക്കുണ്ടെന്നാവുമോ
അവര്‍ കരുതുന്നത്...
അല്ലെങ്കില്‍ തങ്ങള്‍ പേടിക്കുന്നവയ്ക്കു നേരേ
അവര്‍ക്കു പാഞ്ഞു ചെല്ലാന്‍
പറ്റുന്നതെങ്ങനെ?

കുട്ടികള്‍ തന്നെയാവും ശരി.
ഉള്ളവയേക്കാള്‍ ഇല്ലാത്തവയ്ക്കാണ് ശക്തി.

ഇല്ലാത്ത സ്വപ്നങ്ങള്‍,
ഇല്ലാത്ത വലിപ്പങ്ങള്‍,
അങ്ങനെ ഇല്ലായ്മ എന്നു മാത്രം
വിലാസമുള്ളവരുടെ ജീവിതത്തേക്കാള്‍
ജീവനുണ്ടാവില്ലൊന്നിനും.


ഇല്ലാത്ത ഒരു കിളിയുടെ
പറക്കല്‍
ഇല്ലാത്ത ഒരു മരത്തിന്റെ
നില്‍പ്പ്
ഇല്ലാത്ത ഒരു മനുഷ്യന്റെ
നോട്ടം
ഇല്ലാത്ത ശബ്ദങ്ങളുടെ
ബഹളം

ഇല്ല,ഇല്ലാത്തവയ്‍ക്കു നേരെ
നിവര്‍ന്നു നില്‍ക്കില്ല
ഉണ്മകള്‍.
ഇല്ലാത്തവയെ ഉള്ളവയ്ക്ക്
ഭയമാണ്.

എന്നെ അറസ്റ്റ് ചെയ്തിരിക്കുന്നു... :)

സനാതനന്റെ വായന എന്ന ബ്ലോഗില്‍ ത്രില്‍ എന്ന കവിതയെക്കുറിച്ച് ഒരു വായന.
നിങ്ങളുടെ അഭിപ്രായം അവിടെ രേഖപ്പെടുത്തുമല്ലോ.

തുപ്പലം കൂട്ടി

തുപ്പലേ,
പൊയ്ക്കോളുക.
ഈ കത്തിന്‍ പശയിളക്കി,
ഒട്ടുമ്പോള്‍ കൂടെയിരുന്ന്
നാലുനാള്‍ സഞ്ചരിച്ചോളുക.
അങ്ങെത്തുമ്പോള്‍
ഈ കത്ത് പൊട്ടിക്കുമ്പോള്‍
എന്റെ മണം കൊടുത്തോളുക.
ഒരക്ഷരത്തിലും ഞാനില്ലെങ്കിലും
ഓര്‍മിപ്പിച്ചോളുക.
ആ കള്ള പോസ്റ്റ്മാന്
പൊട്ടിച്ചുവായിക്കാന്‍
വിട്ടുകൊടുക്കല്ലേ കുട്ടാ...
തുപ്പലേ,
ഇല്ലെങ്കില്‍
തുപ്പലം കൂട്ടി
നിന്നോട് തെറ്റുമെന്ന്
അറിഞ്ഞോളുക.

പ്രതികരണങ്ങള്‍ ഇവിടെ

ത്രില്‍

ഒരാള്‍ പൊക്കത്തിലുള്ള
തൈലപ്പുല്‍ക്കാടാണ്
സ്കൂള്‍പറമ്പ്
അവിടെയാണ്
കള്ളനും പോലീസും കളി.
കളി തുടങ്ങിയാല്‍
ഒരു പോലീസും പിടിക്കാത്തിടത്ത്
പോയി ഒളിച്ചു നില്‍ക്കും.

പിന്നെപ്പിന്നെ...
എല്ലാ കള്ളന്മാരേയും പിടിച്ചിട്ടും
പിടികിട്ടാത്ത ഒരു കള്ളന്റെ അക്ഷമ
തൈലപ്പുല്ലുകളെക്കാള്‍ പൊക്കത്തില്‍
വളര്‍ന്നു തുടങ്ങും...
പിടിക്കപ്പെടായ്കയുടെ ഒരു അനന്തത
സങ്കല്പിച്ച് ഭയക്കും.

പിടിക്കപ്പെടുന്നതിന്റെ ത്രില്‍
നിഷേധിക്കലാണ്
ഒരു കള്ളനോട് ചെയ്യുന്ന കടുത്ത
അനീതി...

ഞാനിപ്പോഴും തൈലപ്പുല്‍ക്കാട്ടില്‍
ഒളിച്ചിരിക്കുകയാണ്....
ഒന്ന് വേഗം വന്ന് പിടിക്കെടോ
പെറ്റിട്ട ഉടനേ
കരകടത്തിയ പൂച്ചക്കുട്ടികള്‍
വഴിയരികില്‍,പണി പൂര്‍ത്തിയാവാത്ത
കെട്ടിടത്തില്‍ കിടന്ന്
നിലവിളിച്ചു.
പാലു വേണം... പാല്.
എന്റടുത്ത് പാലില്ല.
ഞാന്‍ രാജമാണിക്യത്തിന്റെ
സീഡി കൊടുക്കാന്‍ പോവുകയാണ്.
ഇതു കൊടുത്തിട്ടു വേണം
കീര്‍ത്തിചക്ര എടുക്കാന്‍.
എന്റെ ഉറക്കമാണ്
രാത്രിയായി നിന്റടുത്ത്
പതുങ്ങി നില്‍ക്കുന്നത്...
എങ്ങനെ ഉറങ്ങണമെന്ന്
കാണിച്ചു തരും കുട്ടികള്‍.