gfc

2000 ജൂലായ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2000 ജൂലായ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അലങ്കാരം

കറങ്ങുകയാണ്...,
അങ്ങേ മുറിയില്‍ കാറ്റിനെ
വെട്ടിപ്പൊളിക്കുന്ന പങ്ക.
ഹൃദയത്തില്‍ ചോര
തെറിപ്പിച്ചു കൊണ്ട്
ഓര്‍മകളുടെ മറ്റൊരു പങ്ക.
ജീവിതം ആരെയാണ്
അനുസരിക്കുന്നത്...?
എന്തായാലും അത്
നമ്മെ അനുസരിക്കുന്നില്ല.
അത് അനുസരിക്കുന്നത്
ദൈവത്തെയോ...?
അതോ ...നാം
അതിനെ അനുസരിക്കുകയോ?
സംശയങ്ങള്‍ വെറും മുട്ടത്തോടുകള്‍...
ഒരു കാക്കയ്ക്കും പിടിക്കാവുന്ന
കുഞ്ഞുങ്ങള്‍ അതില്‍ നിന്ന്
ഇറങ്ങി വരില്ല.
കവിതയുടെ പനിനീര്‍ച്ചെടിക്ക്
അതൊരലങ്കാരം മാത്രം.
ഭ്രൂണം തിന്നതാരാണ്?

മുങ്ങല്‍

വിശപ്പിന്റെ വിളക്കുമരം പറയുകയാണ്
നിന്റെ ശരീരം ഈ തീരത്തുണ്ടെന്ന്.
പ്രണയത്തിന്റെയും ആധിയുടേയും
കൊടുങ്കാറ്റുകള്‍ വരുത്തിയ കപ്പല്‍ക്കെടുതിയില്‍
വേര്‍പെട്ട അതിന്റെ ആത്മാവ്
അത് വിശ്വസിക്കാതെ
തിരകളില്‍ ചാഞ്ചാടുകയാണ്.
ശരീരത്തെ അത് തിരയുന്നില്ല.
ശരീരത്തിന് അതിനെ തിരയാന്‍ കെല്‍പ്പുമില്ല.
വേര്‍പെട്ട ഈ കൂട്ടുകാരെ ഒന്നിപ്പിക്കുന്ന
ആ യാനം .....ജീവിതം,അതെവിടെ?
തകര്‍ന്നിരിക്കുന്നു...!
അന്വേഷണങ്ങളെ പരിഹസിച്ചുകൊണ്ട്
ആഴങ്ങളിലേക്ക് അപ്രത്യക്ഷമായിരിക്കുന്നു.

കാഴ്ച്ചക്കൊല്ലി

ആ കാണുന്നതാണ് സ്മാരകം
സൂക്ഷിച്ചു നോക്കിയാല്‍
മൂന്നായി മുറിച്ചതിന്റെ അതിരുകള്‍ കാണാം
പിച്ചക്കാരന്റെ ചൊറിയാണ്
നടുക്കു കാണുന്നത്.
വെളുത്തു കാണുന്നത് വേശ്യകളുടെ
അസ്ഥികൂടങ്ങളാണ്.
കുറെക്കൂടി സൂക്ഷിച്ചു നോക്കിയാല്‍
സ്വന്തം കഫത്തില്‍ മുങ്ങിപ്പോയ
ഒരു ജനതതിയെക്കാണാം..
മാനം പോയവര്‍ ,ഗതിയറ്റവര്‍
മുടന്ത്,ഭ്രാന്ത്,രോഗം എന്നിവ
വെവ്വേറെ നിലകളില്‍ ആക്രമിച്ചവര്‍ ,
ആഹാരം ,വീട്,വസ്ത്രം,ഇണ
തുടങ്ങിയ ജീവനസൌകര്യങ്ങളൊക്കെ
നിഷേധിക്കപ്പെട്ടവര്‍ ,
അനീതിയുടെ ഇരകള്‍ ...
മുകളില്‍ കാണുന്നത്
ചോരയും മാംസവും നിലവിളികളും
സൂക്ഷിച്ചുനോക്കിയാല്‍
അതിനിടയില്‍
കാറ്,ബാറ്,ബീറ്,..റ്
കുടവയറ് തുടങ്ങിയവ കാണാം
താഴെ വ്യര്‍ഥവും ശിഥിലവുമായ
സ്വപ്നങ്ങളുടെ ശവപേടകങ്ങള്‍
കുറേക്കൂടി സൂക്ഷിച്ചുനോക്കിയാല്‍
തൂങ്ങിമരിക്കുന്ന കൊമ്പുകള്‍
മുക്കിക്കൊല്ലുന്ന കുളങ്ങള്‍
മുടന്തന്‍ ന്യായങ്ങളുടെ കാട്
പ്രാപിച്ചുകഴിഞ്ഞ ഉടനെ
ഇണയെ പിടിച്ചുതിന്നുന്ന
പച്ചപ്പയ്യുകള്‍ ...
മാരകമായ വിഷങ്ങള്‍ .
കുറേക്കൂടി സൂക്ഷിച്ചുനോക്കിയാല്‍ ...,
സൂക്ഷിച്ചുനോക്കിയാല്‍
കുഴപ്പമൊന്നുമില്ല,
‘കണ്ണിന്റെ കാഴ്ച്ച’ നഷ്ടപ്പെടുമെന്നു മാത്രം.

(23-7-2000)

തടവില്‍

തുറന്നു വെച്ച നിന്റെ കണ്ണുകള്‍ക്കു മുന്നില്‍
ഞാന്‍ നിന്നു തന്നു.
നിന്റെ കണ്ണുകള്‍ എന്നെ രണ്ടാക്കി.
വലംകണ്ണില്‍ ശരീരം ഇടം കണ്ണില്‍ ആത്മാവ്
നിന്റെ കൃഷ്ണമണികളില്‍ കുടുങ്ങി
എന്റെ ശരീരവും ആത്മാവും നിലവിളിച്ചു.
‘നിന്നെ വിട്ടുതരില്ല’ എന്നു പറഞ്ഞ്
നീ കണ്ണുകള്‍ ഇറുക്കിയടച്ചു.
ഒന്നായ ലോകത്തെ രണ്ടാക്കി കാണിക്കുന്ന
നിന്റെ മുഖദ്വാരങ്ങളില്‍
അന്നുമുതല്‍ ഞാന്‍ തടവുപുള്ളിയായി.
നിന്റെ തുറക്കാത്ത കണ്ണുകളിലെ
കണ്ണീരു കുടിച്ച് ഞാനൊന്ന്
ഭേദപ്പെട്ടുവെന്നു മാത്രം.

(17-7-2000)

മുറിയിലുള്ളത്

മേശപ്പുറത്ത്
സമുദ്രജീവിയുടെ
ശവം പാകം ചെയ്ത്
വെച്ചിരിക്കുന്നു.
ഘടികാരം എട്ടുപ്രാവശ്യം കരഞ്ഞു,
കരയാന്‍ ഉണ്ടാക്കി വെച്ചിട്ടുള്ള
ഒരു ജൈവഘടന.
ബള്‍ബ് എന്ന മറ്റൊരു ജീവി
ചുട്ടു പഴുത്ത നാക്കു നീട്ടി
മുറിയുടെ എല്ലാമൂലകളിലും
ഒളിച്ചിരിക്കുന്ന ഇരുട്ടിനെ
പിടിച്ചു തിന്നുന്നു.
മേശ എന്ന ഈ കീറി മുറിച്ച
മരത്തിന്റെ ശവം,
മറ്റു ശവങ്ങളെ താങ്ങാന്‍
വേണ്ടിയുള്ള ഒരു ഘടന.
ജീവനുള്ളതിനെ സംബന്ധിച്ച്
ജീവനില്ലാത്തത്:ശവം.
ജീവനില്ലാത്തതിനെ സംബന്ധിച്ച്
ജീവനുള്ളത്:ശവം.
ഞാന്‍ എന്ന ശവത്തിന്റെ ശവം,
ഈ മുറിയില്‍ ഇനി
അതു മാത്രമേയുള്ളൂ.

(27-7-2000)

വിടുതി

ആത്മഹത്യ
സമാധാനത്തിനു വേണ്ടിയുള്ള ഒരു ശ്രമമാണ്.
ഉറങ്ങാന്‍ വേണ്ടി വെളിച്ചമണയ്ക്കുന്നതുപോലെ,
ദുസ്സഹമായ ഗന്ധങ്ങളില്‍ നിന്ന്
മൂക്കു പൊത്തുന്നതു പോലെ,
പ്രശ്നങ്ങളുടെ യന്ത്രക്രമത്തില്‍നിന്ന്
ഒരഴിഞ്ഞു ചാടല്‍ ...
വീര്‍പ്പു മുട്ടുന്ന ജീവനെ
ശരീരത്തിന്റെ ജനാലകള്‍ തുറന്ന്
ഒരഴിച്ചുവിടല്‍ ..
ഭാഷയുടെയും ബന്ധങ്ങളുടെയും
എല്ലാ കുരുക്കുകളും ഊരി
വെളുത്ത ചിറകുകളുമായി
നീലാകാശത്തേക്ക് ഒരു പറക്കല്‍ ...
ബോധത്തിന്റെ പാരതന്ത്ര്യത്തില്‍ നിന്ന്
മറവിയുടെ താരമേഘങ്ങളിലേക്ക്
ഒരു വിടുതി.

നീലകണ്ഠന്‍

ഞാന്‍
പ്രണയത്തിന്റെ
വിഷം തിന്നിരിക്കുകയാണ്.
തലച്ചോറ്
ഒരു ചിതല്‍പ്പുറ്റു പോലെ
തകര്‍ന്നിരിക്കുയാണ്.
ഹൃദയം എന്ന മുഷ്ടിയോളം പോന്ന
ചോരക്കട്ട വെള്ളമായിരിക്കുന്നു.
ശ്വാസകോശം എന്ന തേനീച്ചക്കൂട്ടിലേക്ക്
ആരോ കല്ലെറിഞ്ഞിരിക്കുന്നു.
കണ്ണുകളില്‍ നിന്ന്
കൃഷ്ണമണികള്‍ ‍ ഇറ്റുവീഴുന്നു.
കൈകാലുകള്‍ പൂതലിക്കുന്നു.
ശവങ്ങളെ ആളുകള്‍ക്ക് ഭയമാണ്,
വിഷം തിന്നവരെയും.
അതുകൊണ്ട്
ആരും എന്നോട്
അടുക്കുന്നില്ല.

(27-7-2000)

(27-7-2000)

ചാതുര്യം

സൂര്യവെളിച്ചത്തെ ചതുരങ്ങളായി മുറിച്ച്
നിലത്തിട്ട ജനാല
ചോരക്കറ വീണ നിഴല്‍ക്കളങ്ങളില്‍
ചൂണ്ടി പറയുകയാണ്:
‘സൂര്യന്‍ ചതുരാകൃതിയിലാണ്.’
എന്റെ ജനാലേ..,
നീ എന്നെയും മുറിച്ച്
ചതുരങ്ങളാക്കി
മറ്റുള്ളവരോട് പറയും
‘വിഷ്ണു പ്രസാദ് ചതുരാകൃതിയിലാണ്..’എന്ന്.
കാറ്റും വെളിച്ചവും കടക്കാന്‍
സ്ഥാപിച്ച നീ
ഈ പണി ചെയ്തത്
ശരിയായോ...?

(27-7-2000)