gfc

2007 ജൂണ്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2007 ജൂണ്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെയില്

ഇലകള്‍ വെയിലിനെ മടിയില്‍ വെച്ച്
പേന്‍ നോക്കി.
അടക്കമില്ലാത്ത അത് ഇലകളുടെ
പിടി വിടുവിച്ച് ഓടി...
പത്തു മണിക്ക് കുളത്തില്‍
കുത്തിവരച്ചു.
‘ഭ്രാന്ത്’ എന്നായിരുന്നു
ചിത്രത്തിന്റെ പേര്.
തുമ്പികള്‍ ഇണകളുമായി വന്ന്
ചിത്രത്തില്‍
ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു.

വെള്ളിക്കെട്ടന്‍

തച്ചുകൊന്ന ഒരു പാമ്പിനെക്കുറിച്ച്
എപ്പോഴും വിചാരിക്കുകയാല്‍
ഉറക്കം വരികയേയില്ല.
കണ്ണടച്ചാലും എല്ലാ വെളിച്ചങ്ങളും
കെടുത്തിയാലും അതിന്റെ ഓര്‍മ
വെള്ളിക്കെട്ടുകളുമായി ഇഴഞ്ഞു വരും.
അതുകൊണ്ട് ജനാലകള്‍ അടച്ചിടും.
എല്ലാ പഴുതുകളും ഒരു വേവലാതിയാവും.

അത് ചത്തിട്ടില്ലെന്നു തന്നെ ഒരാള്‍
എപ്പോഴും...
അതിന്റെ ഇണ ,അച്ഛന്‍ ,അമ്മ
മക്കള്‍ ഒക്കെ തിരഞ്ഞു വരുമെന്ന്
ഒരാള്‍ ...
ഇവരൊക്കെ ഉണര്‍ന്നിരിക്കയാല്‍
ഉറങ്ങുവാനാവുന്നില്ല;
ഒരു പാമ്പിനെ തച്ചു കൊന്ന
എനിക്ക്...

ചത്തുപോയ ഒരു ജീവന്‍
ചാവാത്ത ഒരു ജീവനു നേരെ
ഇങ്ങനെ എപ്പോഴും ഉണര്‍ന്നിരിക്കുമ്പോള്‍
എങ്ങനെയാണ് ഉറങ്ങുക....

ഞാന്‍ ഉറക്കത്തില്‍ കവിതയെഴുതുകയാണ്.

ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
ഉറക്കത്തെ ഉണര്‍ത്തിക്കിടത്തി
ഒരമ്മ ഇരുട്ടു വായിക്കുകയാണ്.
പൂമുഖത്തെ വെളിച്ചം പുതച്ച്
മുല്ലവള്ളികള്‍ മഞ്ഞത്തിരുന്ന്
കഥാപ്രസംഗം കേള്‍ക്കുകയാണ്.
(അവര്‍ക്കു മാത്രമേ കേള്‍ക്കൂ...)



ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
ഒരുറക്കം ഭ്രമിച്ചു ഭ്രമിച്ച്
എന്റടുത്തേക്കു വരുന്നതും
പൂവിതളില്‍ വീണ്
ഇറ്റിച്ചാടുന്ന വെയിലുപോലെ
പരക്കുന്നതും
അതിലേക്ക് നോക്കി നോക്കി
എനിക്ക് തല ചുറ്റുന്നതും
തൈവാഴകളും തെങ്ങുകളും
നിശ്ശബ്ദരായി നിന്നതും
ഒരാകാശം ഒക്കെ എഴുതിയെടുക്കുന്നതും
ഒരു പുല്‍പ്പരപ്പ് അമ്മയായി കൈ നീട്ടുന്നതും...



ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
ഭാര്യയും കുട്ടികളും
ഉറങ്ങിയിരിക്കുന്നു.
അവര്‍ അവരുടെ സ്വപ്നങ്ങളിലേക്ക്
ഇറങ്ങിക്കഴിഞ്ഞു.
ഞാന്‍ അവരുടെ സ്വപ്നങ്ങളിലേക്ക്
ഇറങ്ങി നടന്നു.
അപ്രതീക്ഷിതമായി
കടന്നു വന്നതുകൊണ്ടാവണം
അയ്യോ കണ്ണന്‍
എന്ന് അവളും
അച്ഛന്‍ എന്ന് കുട്ടികളും
അന്തം വിട്ടു.

അതൊരു പച്ചത്താഴ്വരയായിരുന്നു.
ആകാശത്ത് ചിലര്‍ പറക്കുന്നുണ്ടായിരുന്നു.
താഴ്വരയിലെ പൂക്കള്‍ നിറഞ്ഞ പച്ചപ്പില്‍
കുട്ടികള്‍ പൂമ്പാറ്റകളെ പോലെ
ഉല്ലസിക്കുന്നു.

ഞാന്‍ ബോധിസത്വനെപ്പോലെ മുന്നോട്ട് നടന്നു.
ഒരു വിളിയും കേട്ടില്ല.
ഒരാശ്ചര്യത്തിലും ചകിതനായില്ല.



ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
കൂട്ടുകാരന്‍ ബീഡി വലിക്കുന്നു.
ഞങ്ങള്‍ പാറപ്പുറത്തിരിക്കുന്നു.
കൊല്ലിയിലെ ഞാറ് പറിച്ചു നടാനായിരിക്കുന്നു.
പാലത്തിന്റെയും തോടിന്റേയും ഒരോര്‍മ
അരികിലുണ്ട്.
ഇലമുളച്ചികളും പാറമഷിയും
പെങ്ങന്മാരെപ്പോലെയായിരുന്നു..
ഞങ്ങള്‍ പടിഞ്ഞാട്ടേക്ക് നോക്കിയിരുന്നു.
തോട്ടുവക്കിലെ ഈറ്റകള്‍ ,കുന്ന്...

എഴുന്നേറ്റു നടന്നു.



ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
കത്തിക്കൊണ്ടിരിക്കുന്ന
ബള്‍ബിനു നേരെ
അംഗവിക്ഷേപങ്ങള്‍
നടത്തി...
വന്യമായ ദാഹങ്ങളോടെ
കൈകള്‍ വിടര്‍ത്തി...

കിലോമീറ്ററുകള്‍ക്കപ്പുറത്ത്
ഓടിക്കൊണ്ടിരിക്കുന്ന
വണ്ടിയുടെ സൈറന്‍..
ഉറക്കത്തില്‍ ചുമയ്ക്കുന്ന
കുട്ടികള്‍
ഇരുട്ടേ ഇരുട്ടേ എന്ന് ജപിക്കുന്ന ചീവീടുകള്‍ .
അടച്ച കണ്ണിലേക്ക്
ഇറങ്ങി വരുന്ന നിറങ്ങള്‍
ഗോട്ടി കളിക്കുന്ന കുട്ടികള്‍
ഒരു ഗോട്ടി കൃത്യമായി കുഴിയില്‍ വീഴുന്നു.
ഒരു റബര്‍ ഒക്കെ മായ്ക്കുന്നു.
ആണ്‍കുട്ടികള്‍ ഒപ്പന പഠിക്കുന്നു.
അതിലൊരുവനെ
ഒരു പെണ്‍കുട്ടി
സ്നേഹത്തോടെ
കണ്ണുകള്‍ കൊണ്ട്
ശാസിക്കുന്നു.



ഞാന്‍ ഉറക്കത്തില്‍
കവിതയെഴുതുകയാണ്.
കണ്ണീരുകൊണ്ട് നനഞ്ഞ ഒരു തലയിണ
നിനക്ക് സമ്മാനം തരുന്നതിനെക്കുറിച്ച്...

18 സാലഭംഞ്ജികമാരല്ല
എണ്ണമറ്റ കണ്ണുനീര്‍ത്തുള്ളികള്‍
നിന്റടുക്കല്‍ വരും.
ഓരോന്നും ഓരോ കഥ പറയും.
എല്ലാത്തിനേയും നീ ഉമ്മ വെച്ച് ഉറക്കി കിടത്തണം.
അവനെ ഞാന്‍ സ്നേഹിച്ചിരുന്നുവെന്ന്
വെറുതെയെങ്കിലും പറഞ്ഞേക്കണം.