gfc

ചലം

കഴുത്തറുത്തിട്ട പശുവിനെപ്പോലെ
പെയ്യുന്ന  മഴ .
അതിന്റെ ഒച്ചയിലേക്ക് കാതുവെച്ച്
വാലാട്ടിക്കിടക്കുന്ന ഞാൻ.
രാവിലെ മുതൽ വൈദ്യുതിയെ
ആരോ വെളിച്ചത്തിന്റെ ഒരു പിയാനോ ആക്കുന്നുണ്ട്.
അത് വന്നും പോയും തുടരുന്നു.

എന്റെ രാജ്യത്ത് ആളുകൾ ഓരോ നിമിഷവും മരിച്ചു വീഴുന്നു.
എനിക്കതിൽ ഒന്നുമില്ല.
എന്റെ രാജ്യത്ത് ഓരോ നിമിഷവും മനുഷ്യർ അപമാനിക്കപ്പെടുന്നു.
എനിക്കതിൽ ഒന്നുമില്ല.
എന്റെ രാജ്യത്തെ കുഞ്ഞുങ്ങൾ പ്രാണവായു തിരഞ്ഞുതിരഞ്ഞ് മരിക്കുന്നു.
എനിക്കതിൽ ഒന്നുമില്ല.
എന്റെ രാജ്യത്ത് പശു മാംസം കഴിച്ച മുസ്ലീങ്ങളെ അടിച്ചടിച്ച് കൊല്ലുന്നു.
എനിക്കതിൽ ഒന്നുമില്ല.
എന്റെ രാജ്യത്ത് ഫാസിസ്റ്റ് വിരുദ്ധ എഴുത്തുകാരെ
ആളുകൾ ബൈക്കിലെത്തി ഒന്നൊന്നായി വെടിവച്ചു കൊല്ലുന്നു.
എനിക്കതിൽ ഒന്നുമില്ല.

കഴുത്തറുത്തിട്ട പശുവിന്റെ ചോരയുടെ ഉപമയിൽ ഈ മഴ അടങ്ങുന്നില്ല.
അതിലേക്ക് ചേർത്ത് വച്ച എന്റെ കാത്
ഒന്നുമില്ലെന്നു ഞാൻ വിശ്വസിച്ചിരുന്ന തലയിലേക്ക് എന്താണ് വലിച്ചെടുക്കുന്നത്?
എനിക്കതിൽ ഒന്നുമില്ല.

ഇപ്പോൾ
കേടുവന്ന ഒരു മത്തങ്ങയെ ഓർമിപ്പിച്ച്
ചുമരിലൂടെ അത് സൂക്ഷിച്ചു വച്ച ചലവും ഒലിപ്പിച്ച്
ഈ മുറിയിൽ എന്റെ തല പൊട്ടിത്തെറിക്കുന്നു.
എനിക്കതിൽ ഒന്നുമില്ലെന്ന് പറയണമെന്നുണ്ടായിരുന്നു.
പക്ഷേ
ഈ ചുമരുകളിൽ
കൊഴുത്ത ചലമൊലിക്കുന്നു...

1 അഭിപ്രായം: