നക്ഷത്രങ്ങൾക്കിടയിൽ
മേഘങ്ങളിൽ കുരുക്കിയിട്ട
ഹാംഗറുകളിൽ
നനഞ്ഞ നാലഞ്ച് ഷർട്ടുകൾ
കാറ്റിലാടുന്നു.
കിഴക്കോട്ട് കാറ്റ് വരുമ്പോൾ
എല്ലാ ഷർട്ടുകളും കിഴക്കോട്ട് വളയുന്നു.
പടിഞ്ഞാട്ട് കാറ്റ് വരുമ്പോൾ
പടിഞ്ഞാട്ട് വളയുന്നു.
അവിടെ കിടക്ക് എന്ന് ഹാംഗറുകൾ പറയുന്നു.
കൂട്ടിയിട്ട് കത്തിച്ച പുകവള്ളികളിൽ ചവിട്ടി
മേഘങ്ങളിലേക്ക് കയറിപ്പോകുന്നുണ്ട്
അനായാസം ഒരുവൾ .
കുടുക്കുകൾ ഇടാത്തതും
നനഞ്ഞതുമായ ഷർട്ടുകൾ
മരണത്തിന്റെ രൂപകങ്ങൾ എന്ന്
ഭൂമിയിലെ മലകൾ മുകളിലേക്ക് നോക്കി പറയുന്നു.
മഞ്ഞിൽ കാണുന്ന
പതിന്നാല് കൂർമ്പൻ മരങ്ങൾ അങ്ങനെയല്ല;
കൂർമ്പൻ തൊപ്പികൾ വച്ച
പതിന്നാല് കാമുകരാണ്.
അവൾ താഴെയിറങ്ങിവന്നിട്ട് വേണം
മഞ്ഞുപാളികളിലൂടെ വഴുതിയിറങ്ങി നൃത്തം ചെയ്യുവാൻ...
പക്ഷേ ഈ രാത്രി പെട്ടെന്ന് കാണാതാകുന്നു
ആരോ അതിനെ മോഷ്ടിച്ചു കൊണ്ടു പോയിരിക്കുന്നു
ആകാശത്ത് ആ നാല് ഷർട്ടുകളിൽ ഒരെണ്ണം മാത്രം
ഒരു പ്രേത സിനിമയിൽ എന്നപോലെ തൂങ്ങിക്കിടക്കുന്നു
അത് വലുതായി വലുതായി വരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ