gfc

ലോകത്തിനു പുറത്താവുന്ന ഭൂഖണ്ഡങ്ങളെക്കുറിച്ച്

 

🌑


ലോകം ചിലപ്പോഴൊക്കെ നിലയ്ക്കുന്നുണ്ട്.


പ്രോഗ്രാം എറർ കാരണം 

അറ്റകുറ്റപ്പണികൾക്കായ്

നിറുത്തിവെച്ചതാണെന്നാണ് അവൾ പറഞ്ഞത്.

അങ്ങനെയൊരു സന്ദർഭത്തിലല്ലാതെ 

ഞങ്ങളുടെ കൂടിക്കാഴ്ച്ച അസാധ്യമായിരുന്നു.

ലോകം നിലച്ചു.

ഞാനും അവളും മാത്രം ലോകത്തിനു പുറത്തായിരുന്നു.

ആരാണ് സ്റ്റാച്യൂ എന്ന് പറഞ്ഞതെന്നറിയില്ല.

നിന്ന നിൽപ്പിൽ പ്രതിമകളായിപ്പോയവരുടെ

നഗരത്തിലൂടെ ആധി പിടിച്ച് നടക്കുമ്പോഴാണ്

നിലച്ച വാഹനങ്ങൾക്കിടയിലൂടെ

ചലിക്കുന്ന ഒരേയൊരു അപരജീവനായി

അവൾ എനിക്കു മുന്നിൽ വന്നുപെട്ടത്.

ആദ്യമായി കാണുന്ന രണ്ടു മനുഷ്യർ പരസ്പരം നോക്കി

ഇത് എന്തൊരത്ഭുതമാണ് എന്ന്

ഒരേ സ്വരത്തിൽ അപരനെക്കുറിച്ച് 

പറഞ്ഞ ആദ്യത്തെ 

ചരിത്ര സന്ദർഭം ഇതായിരിക്കാം.

ചരിത്രം ഈ സന്ദർഭത്തെ പരിഗണിക്കാനിടയില്ലെങ്കിലും.

കൂടുതലൊന്നും പറയേണ്ടി വന്നില്ല.

പരസ്പരം എല്ലാം വിനിമയം ചെയ്യപ്പെട്ടതു പോലെ

ഞങ്ങൾ കൈകൾ ചേർത്തു പിടിച്ച്

കടൽക്കരയിലേക്ക് നടന്നു

ആകാശത്ത്  പറക്കുന്നതിനിടയിൽ 

ഉറച്ചു പോയ പക്ഷികൾ ,മേഘങ്ങൾ

ദൂരെ ഉറഞ്ഞ കടൽ

വന്ന വരവിൽ ഉറച്ചു പോയ തിരമാല

ഒരു നിമിഷം കൂടി ലോകം ചലിച്ചിരുന്നെങ്കിൽ

പരുന്തുവായിലകപ്പെടേണ്ടിയിരുന്ന 

മത്സ്യവ്യം അതിൻ്റെ

തൊട്ടുമുന്നിൽ കൊക്കു പിളർത്തി നിൽക്കുന്ന പരുന്തും.

ആരുടെ കയ്യിലാണ് 

ഈ ചലച്ചിത്രത്തിൻ്റെ റിമോട്ട് .

ഞങ്ങൾ നഗരത്തിലേക്ക് 

തിരിച്ചു നടന്നു.

പാതയിൽ ഉറച്ചു പോയ 

മനുഷ്യരുടെ പോക്കറ്റിൽ കയ്യിട്ട്

വാലറ്റുകൾ എടുത്തു

അവരെ ഇക്കിളിയാക്കി

ഉമ്മ വെച്ചു നോക്കി

ഉടുപ്പുകളഴിച്ച് നഗ്നരാക്കി

ലൈംഗികാവയവങ്ങളിൽ പിടിച്ചു.

ആരും അനങ്ങിയതേയില്ല.

ഉറച്ച വാഹനങ്ങൾ 

ഉപയോഗശൂന്യമായിരുന്നു.

നിശ്ചലരായ മനുഷ്യർക്കിടയിൽ

നടുറോഡിൽക്കിടന്ന്

ഞങ്ങൾ ഉറച്ച ആകാശത്തെ നോക്കി.

വിരസതയും നിശ്ശബ്ദതയും

കൂടിക്കൂടി വന്നു.

ആകെയുള്ള വിനോദം

അതു മാത്രമാണെന്ന് 

ഞങ്ങൾക്ക് മനസ്സിലായി.

നമ്മൾ പരസ്പരം

കണ്ടു പിടിക്കാത്ത 

രണ്ടു ഭൂഖണ്ഡങ്ങളാണ്

അവൾ പറഞ്ഞു.

നീ വാസ്കോ ഡി ഗാമ

ഞാൻ വെസ്പുച്ചി

നീ എന്നിലേക്കും

ഞാൻ നിന്നിലേക്കും

കപ്പലോടിക്കാൻ പോകുന്നു.

അനങ്ങാതെ നിൽക്കുന്ന

മനുഷ്യക്കാലുകൾക്കിടയിൽ കിടന്ന്

ഞങ്ങൾ 

രണ്ടു ഭൂഖണ്ഡങ്ങളിലെ

അഗ്നിപർവ്വതങ്ങളും

തടാകങ്ങളും കണ്ടുപിടിച്ചു

എൻ്റെ നാവ് നീണ്ടുനീണ്ട്

അവളുടെ ഉൾവനങ്ങളിലേക്കും

അവളുടെ നാവ് നീണ്ടുനീണ്ട്

എൻ്റെ ഉൾവനങ്ങളിലേക്കും

രണ്ട് എൻഡോസ്കോപിക് 

ഉപകരണങ്ങൾ പോലെ

കടന്നുചെന്നു

അവളുടെ പർവതങ്ങൾ

പുകഞ്ഞു പൊട്ടി 

ലാവയൊഴുകി.

നിശ്ചലമായ കാലത്തിൽ

ഞങ്ങൾ തണുത്തു കിടന്നു.

ആ കിടപ്പിൽ

ഞങ്ങൾ ഗ്രാമത്തിലെ 

ഏതോ വീട്ടിൽ കടന്നു ചെല്ലുന്നതും

ഭക്ഷണം കഴിക്കുന്നതും

പ്രതിമപ്പെട്ട വീട്ടുകാരെയും 

അവരുടെ നായയേയും

കോഴികളേയും കണ്ട്

ചിരിക്കുന്നതും സ്വപ്നം കണ്ടു.

പൊടുന്നനെ ലോകം വീണ്ടും

ചലിക്കാൻ തുടങ്ങി.

ആളുകൾ ഞങ്ങളെ ചവിട്ടി

തലങ്ങും വിലങ്ങും നടന്നു.

വാഹനങ്ങൾ ഇരമ്പിപ്പാഞ്ഞു.

ഞാനും അവളും

രണ്ടു വശങ്ങളിലേക്ക് 

എഴുന്നേറ്റ് ഓടി.


പിന്നീട് ഒരിക്കലും

ഞാൻ അവളെ കണ്ടിട്ടില്ല.

ലോകം വീണ്ടും ഒരു ദിവസം നിലയ്ക്കും.

അന്ന് നിശ്ചലമായ ആൾക്കൂട്ടത്തിനിടയിലൂടെ

അവൾ കടന്നു വരും.

എനിക്ക് ഉറപ്പാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ