നട്ടുച്ചയെ ഇരുട്ടാക്കാൻ
എവിടെനിന്നോ ഇറങ്ങിവന്നു
ഒരു കോടക്കടൽ
ആഭ്യന്തര കലാപത്തിൽ
ഒളിച്ചോടിയ പ്രസിഡണ്ടിനെ ഓർമിപ്പിച്ച് സൂര്യൻ ഇരുട്ടിൽ മറഞ്ഞു
ദാരുണമായതെന്തോ
സംഭവിക്കാൻ പോവുകയാണെന്ന മട്ടിൽ മരങ്ങളിൽ ഇലകൾ അനങ്ങാതെ നിന്നു.
പക്ഷികൾ പാട്ട് നിർത്തി.
നേരിയ ചാറ്റൽ മഴയും തണുപ്പും മാത്രം എല്ലാ വീടുകളുടെയും
വാതിലിലും ജനലിലും മുട്ടി.
യുദ്ധഭൂമിയിലേക്ക് വരുന്ന
ഏതോ പ്രമുഖരാജ്യത്തിൻറെ സൈന്യം പോലെ
കോടയ്ക്ക് കനം വെച്ചു.
വീടുകളും മരങ്ങളും ആളുകളും
അതിൽ പൊടിഞ്ഞു പൊടിഞ്ഞു ചേർന്നു.
ദൂരങ്ങളെ തിന്ന് അത് എന്നെ ചുറ്റി നിൽക്കുന്നു.
തിന്നാനോ കൊല്ലാനോ ഭാവമെന്ന്
വെളിപ്പെടുത്തുന്നില്ല.
അത് ലോകത്തെ ക്ഷണനേരത്താൽ
മായ്ച്ച രാക്ഷസാകാരമുള്ള മന്ത്രവാദി.
കൈകളിലിരുത്തി
അതെന്നെ കൊണ്ടുപോകുന്നത്
എൻറെ വീട്ടിലേക്ക് തന്നെയാവുമോ?
മരങ്ങളും പക്ഷികളും മനുഷ്യരും ലയിച്ച അതിൻറെ കട്ടിത്തിരയിൽ
ഞാനെൻറെ മുഖം ചേർത്തു.
എൻ്റെ അടഞ്ഞ കണ്ണുകൾക്കുള്ളിൽ
ക്ഷേത്രഗോപുരങ്ങളിൽ നിന്ന്
ഇറങ്ങി വന്ന
ആയിരക്കണക്കിന് ശില്പങ്ങൾ നടന്നു പോവുന്ന
പ്രാചീനവും ഇരുണ്ടതുമായ ഒരു തമിഴ്ത്തെരുവ്,
എൻ്റെ കവിളിൽ
ഈർപ്പം നിറഞ്ഞ ഒരു ശ്വാസം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ