മഴശേഷമുള്ള രാത്രിയുടെ
ഗർഭപാത്രത്തിൽ
ഇലകൾ ഒട്ടിയിരിക്കുന്ന കാട് -
നനഞ്ഞ മുടിയുള്ള കുഞ്ഞ്.
ഇരുട്ടിൻ്റെ അംനിയോട്ടിക് ദ്രവം
കുത്തിയൊലിക്കുന്ന
ചീവീടൊച്ചയുടെ വഴിവെളിച്ചം
വളഞ്ഞുപുളഞ്ഞു കെട്ടുപിണഞ്ഞ
വഴി അഴിഞ്ഞുകിടക്കുന്നു
അതിലൊരിടത്ത് ഏകാകിയായ
തേക്കുമരത്തിനരികിൽ
ഒരു കടുവ ആകാശത്തെ നോക്കി
വിസ്മയിച്ചിരിക്കുന്നു.
മേഘങ്ങൾ മുലമൂടി നീക്കി
ഒരു മുഴുതിങ്കളിനെ കാട്ടുന്നു.
ഇപ്പോൾ പണിതീർത്ത
രൂപലാവണ്യമുള്ള ചിറകുകൾ കാട്ടി
കടവാതിലുകൾ പല ദിശയിൽ പറന്ന്
ആകാശത്തെയും ഭൂമിയെയും കൊതിപ്പിക്കുന്നു.
കടുവ മിന്നാമിനുങ്ങുകളുടെ ഉടുപ്പിട്ട് നക്ഷത്രങ്ങളിലേക്ക് നടക്കുന്നു.
മഴശേഷമുള്ള രാത്രിയുടെ ഗർഭപാത്രത്തിൽ തണുപ്പിൻ്റെ മുട്ടകൾ വിരിയുന്നു.
എല്ലാ മരങ്ങളിലും ഇഴഞ്ഞു കയറുന്നു.
തുഞ്ചത്തെത്തി വജ്രക്കണ്ണുകളും ഇരട്ടനാക്കുകളും കൊണ്ട്
ആകാശത്തെ തൊടുന്നു.
വേഗം കൂടിയ ഭ്രമണം കൈവരിച്ച്
ലോകം മോഹനിദ്രയിലേക്ക് മറിയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ