gfc

ഉച്ച

കാപ്പിപ്പൂവുകള്‍ ചുംബിച്ചുചുംബിച്ച്
ലഹരിപിടിച്ച ഒരു കാറ്റ്
മയങ്ങിക്കിടക്കുമിടവഴിയിലേക്ക്
പക്ഷികള്‍ പൂവുകള്‍ പോലെ
കൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്നു

സിഗരറ്റുചാരം പോലെ ഒരു മേഘം ആകാശത്ത്
സിഗരറ്റു തീ പോലെ അരികില്‍ ഒരു സൂര്യന്‍

ഇലപ്പാത്രങ്ങളില്‍ മുഴുവന്‍ വെളിച്ചം പിടിച്ച്
നിറച്ചുവെക്കുന്നു പ്ലാവുകള്‍

ഇത്തിള്‍ക്കണ്ണിപ്പൂവുകള്‍ക്കുള്ളിലെ
നേര്‍ത്ത തേന്‍ സൂചികളുടെ വലിപ്പത്തില്‍
ചില കിളിയൊച്ചകള്‍ അങ്ങിങ്ങ്
വിടര്‍ത്തുന്നു ...അപ്പോള്‍ത്തന്നെ മായുന്നു..

ചേമ്പിന്‍‌താളുകള്‍ വെയിലിനുകൊടുക്കാതെ
മൂടിവെച്ച കുളത്തില്‍
തണുപ്പ് ഒരു കുട്ടിയെപ്പോലെ
ഒളിച്ചിരിക്കുന്നു

മീനുകളുടെ വീടാണവിടം
ചേമ്പിന്‍‌താളുകളുടെ പച്ചമേല്‍ക്കൂരയല്ലാതെ
അവ കണ്ടിട്ടില്ല ആകാശം.
ചേമ്പിന്‍ തണ്ടുകളുടെ പച്ചത്തൂണുകള്‍ക്കിടയിലൂടെ
താളുകള്‍ നേര്‍പ്പിച്ചുവിടുന്ന പച്ചവെളിച്ചത്തില്‍
ചില തുമ്പികള്‍ മാത്രം അവിടെ എന്തോ
തിരഞ്ഞുപോവാറുണ്ട്.

2 അഭിപ്രായങ്ങൾ:

  1. ഉച്ചയ്ക്കും തണുപ്പുള്ള ഒരു ഇടം വേണം. അകം ചുട്ടുനീറുമ്പോള്‍ തണുപ്പിക്കുന്ന ഒരു തണല്‍ വേണം

    മറുപടിഇല്ലാതാക്കൂ