gfc

പത്തുമണി


ഉണങ്ങിയ മുറിവുകളുടെ
പൊറ്റകള്‍ പൊളിച്ചുനോക്കുന്ന വെയില്‍,
പത്തുവയസ്സുള്ള ഒരു കുട്ടി,
ആകാശത്ത് അലസമിരിപ്പൂ.
കാലുകള്‍ മുറ്റത്തെ
കൈപ്പപ്പന്തലിനു മുകളില്‍...

കിണറ്റിന്‍‌കാലില്‍ ഒരു സൂചിമുഖി
ചെറുതാണ് ആനന്ദമെന്ന്
ഒരേ നിമിഷത്തെ
മൂന്നു ദിക്കുകളില്‍
കൊത്തിവെക്കുന്നു.

ആരും വരികയില്ലാത്ത വീടിന്റെ
തുറന്നുകിടക്കുന്ന ജനാല വഴി
മുറ്റത്തെ വള്ളിച്ചെടിയൊന്ന്
അകത്തേക്ക് കയറിപ്പോകുന്നു..
എല്ലാ മുറികളിലും പൂക്കള്‍
തെളിച്ച് ഇലകളോടെ തിരയുന്നു

അകത്തെവിടെയോ
വിജാഗിരിയഴിഞ്ഞ വാതില്‍ കരയുന്നു

അപ്പോള്‍
തുന്നല്‍‌യന്ത്രങ്ങള്‍
വാഹനങ്ങളാക്കിയ ഗ്രാമത്തിലെ തയ്യല്‍ക്കാര്‍
തങ്ങളുടെ യന്ത്രങ്ങള്‍
ചവിട്ടിച്ചവിട്ടി
തയ്ച്ചുതയ്ച്ച്
അന്തരീക്ഷത്തിലൂടെ പോകുന്നുണ്ട്.
പോയിപ്പോയി മറയുന്നുണ്ട്.

2 അഭിപ്രായങ്ങൾ: