gfc

ഒച്ചകളുടെ ഭാണ്ഡം




ഒച്ചകളും കാഴ്ചകളും മണങ്ങളും 
കോര്‍ത്തു കൂവിപ്പായുന്ന ഒരു
തുന്നല്‍ സൂചിയാണ് തീവണ്ടി.ഇന്നലെ വണ്ടിയിറങ്ങുമ്പോള്‍
കോര്‍ത്തെടുത്ത ഒച്ചകള്‍ 
കെട്ടിപ്പൊതിഞ്ഞ ഭാണ്ഡം 
തീവണ്ടി എന്റെ തലയില്‍ വെച്ചു തന്നു.

പിച്ചക്കാര്‍ അതിലിരുന്ന് പാട്ടു പാടി 
കള്ളുകുടിയന്മാര്‍ അതിലിരുന്ന് തെറി പറഞ്ഞു.

തര്‍ക്കങ്ങളും കോട്ടുവായകളും മോങ്ങലുകളും
തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും
അതില്‍ കിടന്ന് വിങ്ങി.ചായ കാപ്പി വെള്ളം ചോറ് ബിരിയാണിയെന്ന്
ചില ഒച്ചകള്‍ പലഭാഗങ്ങളിലേക്ക്
ഞെങ്ങി ഞെരുങ്ങിപ്പോയി.ചിലപ്പോള്‍ മൊബൈല്‍‌വിളിപാട്ടുകളുടെ
കാടിളകി,വര്‍ത്തമാനങ്ങള്‍ പറന്നു.
പരാതികളും പരിഭവങ്ങളും ദീര്‍ഘശ്വാസങ്ങളും
തിരിഞ്ഞും മറിഞ്ഞും കിടന്നു.

വയസ്സന്മാരുടെ മാരകമായ ബഡായികള്‍
ചുറ്റുമുള്ളവരെ അപകര്‍ഷത്തിലാക്കുന്ന
ഉദ്യോഗസ്ഥരുടെ ശമ്പളപ്പേച്ചുകള്‍
ഇക്കണ്ടതല്ല ലോകമെന്ന് വിഭ്രമിപ്പിക്കുന്ന
കൌമാരക്കാരുടെ‍ പുതുലോകകഥകള്‍
എല്ലാം കണക്കാണെന്ന് അവസാനിക്കുന്ന
മധ്യവയസ്കരുടെ‍ രാഷ്ട്രീയചര്‍ച്ചകള്‍

പോകും വഴികളില്‍ നിന്ന് പെറുക്കിയെടുത്ത
ഏതോ സ്റ്റേഷന്‍ പരിസരത്തെ വെങ്കിടേശ സുപ്രഭാതം,

ഏതോ മധ്യാഹ്നബാങ്കുവിളി,
രാജ്യത്തെ തകിടം മറിച്ചുകളയുമെന്ന
പ്രതീതിയുണ്ടാക്കുന്ന പ്രസംഗങ്ങള്‍ ,
വിജനമായ മേച്ചില്‍ക്കുന്നുകളില്‍ നിന്നുള്ള
കന്നുകാലികളുടെ ഒറ്റതിരിഞ്ഞ നീളന്‍ പ്രാര്‍ഥനകള്‍
റഫി റഹ്മാന്‍ ലത യേശുദാസ്,

ഒരു രാജ്യത്തിന്റെ അങ്ങേത്തല മുതല്‍ 
ഇങ്ങേത്തല വരെ കൊടുമ്പിരിക്കൊള്ളുന്ന
ശബ്ദങ്ങള്‍ ശബ്ദങ്ങള്‍ ശബ്ദങ്ങള്‍

വയ്യ, ഒറ്റയേറുകൊടുത്തു നഗരനിരത്തിലേക്ക്.
ഒച്ചകളുടെ ഭാണ്ഡം നഗരനിരത്തില്‍ അഴിഞ്ഞുകിടന്നു
ഓരോരോ ഒച്ചകള്‍ ഓരോരോ വഴിക്ക് എഴുന്നേറ്റു നടന്നു.
പെട്ടെന്നൊരു ഗതാഗതതടസ്സത്തില്‍
മുടന്തി നിന്നൂ നഗരം.


അഴിഞ്ഞുകിടന്ന ഭാണ്ഡത്തില്‍
ഒരു കൊച്ചുകുഞ്ഞിന്റെ കരച്ചില്‍ മാത്രം
എവിടേക്കും എഴുന്നേറ്റുപോവാനാവാതെ കരഞ്ഞു.

ഞാനതിനെയെടുത്ത് എന്റെ വീട്ടിലേക്ക് പോയി.
വീട്ടിലെത്തിയപ്പോള്‍ എന്റെ ചെറിയ കുട്ടി
അതവളുടെ കരച്ചിലാണെന്ന് പറഞ്ഞ്
എടുത്തുകൊണ്ടു പോയി.


ഉറക്കത്തില്‍ ഒച്ചകളുടെ ഒരു രാജ്യം കൂവിവിളിച്ച്.
പാളത്തിലെവിടെയോ കൊണ്ടുവെച്ച ബോംബു പോലെ
ഇപ്പോള്‍ പൊട്ടിത്തെറിക്കുമെന്ന് എന്റെ ഹൃദയം.
ഒരു തുരംഗപാതയിലേക്ക് കടന്നതുപോലെ
കാഴ്ചകളൊക്കെ മറഞ്ഞ്.

2 അഭിപ്രായങ്ങൾ: