gfc

മനുഷ്യരേ... മനുഷ്യരേ...

മനുഷ്യരേ,

അങ്ങനെ ഉള്ളിത്തോലു പോലെ
അടുക്കടുക്കായി വെച്ചിരിക്കുന്ന
പേറ്റുമുറികളില്‍ നിന്ന് 
അടുക്കടുക്കായി വെച്ചിരിക്കുന്ന
ഗര്‍ഭപാത്രങ്ങളില്‍ നിന്ന്
അടുക്കടുക്കായി വെച്ചിരിക്കുന്ന
വലിഞ്ഞുവലിഞ്ഞുനിന്ന യോനികളെ  
ഒന്നൊന്നായിപ്പിളര്‍ന്ന്
ഒരു ശരമുന പോലെ വിക്ഷേപിക്കപ്പെട്ട്
ഈ നൂറ്റാണ്ടിന്റെ വാതിലില്‍
വീണുകരയുന്ന മനുഷ്യാത്മാവാണു ഞാന്‍
.
ദുരിതങ്ങളുടെയും വിലാപങ്ങളുടെയും
അംബരചുംബികളായ എടുപ്പുകള്‍ക്കിടയിലൂടെ
നഗരപഥങ്ങള്‍ക്കു മീതെ
ഞാനൊഴുകുന്നു
.
* * * *
ഗര്‍ഭപാത്രത്തില്‍ എന്റെ ശരീരവും ചുമന്ന്
അവസാനത്തെ അമ്മ
ഒരു വെടിയുണ്ടയ്ക്കു മുന്നിലൂടെ ഓടുന്നു .
പാഞ്ഞുവരുന്ന വെടിയുണ്ടയില്‍ നിന്ന്
എത്ര ദൂരം അവള്‍ക്ക് ഓടാനാവും

അത്ര ദൂരമാണ് അവള്‍ക്ക് ജീവിതം .

വെടിയുണ്ട അവളെ തൊടുന്നതിനിടയില്‍ 
ഏഴുവന്‍‌കരകളിലും ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ ജനിച്ച്
‘അമ്മേ എന്ന് വിളിക്കുന്നു.
കോടിക്കണക്കിന് വിത്തുകള്‍ മുളച്ച്
ഇലകളുടെ കുഞ്ഞിക്കാലടികള്‍ കാറ്റില്‍ പതിക്കുന്നു.
ആയിരക്കണക്കിന് കടുവകള്‍
അവയുടെ ഇരകളിലേക്ക് കുതിക്കുന്നു.
വെടിയുണ്ട അവളെ തൊടുന്നതിനിടയില്‍
ലക്ഷോപലക്ഷം പൂമൊട്ടുകള്‍ വിടര്‍ന്ന്
പൂക്കളാവുന്നു.....
മലകളില്‍ നിന്നും താഴ്‌വരകളില്‍ നിന്നും’
അനേകം പ്രാര്‍ഥനകള്‍ ദൈവങ്ങളുടെ വിലാസമന്വേഷിച്ച്
 മുകളിലേക്ക്
മുകളിലേക്ക് പോകുന്നു
.
അനേകം ക്യാമറക്കണ്ണുകള്‍ നിഷ്കരുണം
ആ വെടിയുണ്ടയുടെ യാത്ര തത്സമയ സം‌പ്രേഷണത്തിന്
ഒപ്പിയെടുക്കുന്നു.

വെടിയുണ്ടയ്ക്കും അവള്‍ക്കുമിടയിലുള്ള ദൂരത്തില്‍
അവളുടെ ജീവിതചലച്ചിത്രം അവള്‍ക്കുള്ളില്‍
അതിവേഗം ഓടുന്നു...
പിറവിയുടെയും വളര്‍ച്ചയുടെയും
രാഗദ്വേഷങ്ങളുടെയും അനേകം ചിത്രങ്ങള്‍ കൂട്ടിയൊട്ടിച്ച ജീവിതം.
താഴ്‌വരകളിലെ കൃഷിയിടങ്ങളിലും പൂവനങ്ങളിലും
ആടിപ്പാടി നടന്നിരുന്ന ചിത്രശലഭബാല്യം.
വിദ്യാലയത്തില്‍ സഹപാഠികളുടെ കൂടെ
ഒരു ജീവിതത്തെ സ്വപ്നം കാണാന്‍ പഠിച്ചത്.
ആദ്യത്തെ പ്രണയത്തിന്റെ മധുരാനുഭവം.
നിറങ്ങളും സന്തോഷങ്ങളും നിറഞ്ഞ വിവാഹദിനം.
കണ്ണീരിന്റെയും വിയര്‍പ്പിന്റെയും
മണ്ണിന്റെയും പൂക്കളുടെയും ഗന്ധങ്ങള്‍
  രാത്രിയുടെയും പകലിന്റെയും ഏകാന്തതകള്‍
മനുഷ്യരുടെയും പക്ഷികളുടെയും ഗീതികള്‍
ഇഷ്ടഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും രുചികള്‍
അമ്മയുടെയും ഏറ്റവും പ്രിയപ്പെട്ടവന്റെയും സ്പര്‍ശങ്ങള്‍
ജീവിതം അനശ്വരമെന്ന് തോന്നിപ്പിക്കുന്ന
ചുംബനങ്ങള്‍ ...

എല്ലാം ഇപ്പോള്‍ നിലയ്ക്കും
.
ഒരു കറുത്ത സ്ക്രീനില്‍ അവളെ മറവു ചെയ്ത്
കാണികളേ നിങ്ങള്‍ എഴുന്നേറ്റുപോവും
.
ചെവിപൊട്ടുന്ന ഒരു നിശ്ശബ്ദതയിലേക്ക്
അവള്‍ താണുതാണുപോവും.



മനുഷ്യരേ,
നദികളായ നദികളിലെ
ഈ രക്തം മുഴുവന്‍ അവളുടേതാണ്.
അവളുടെ മാംസമാണ്
ഈ മരങ്ങളില്‍ നിറയെ കായ്ച്ചുകിടക്കുന്നത്.
അവളുടെ ശ്വാസമാണ്
ഈ താഴ്‌വരകളില്‍ കെട്ടിക്കിടക്കുന്ന കാറ്റ്.
അവളുടെ ഗന്ധമാണ്
പൂക്കളില്‍ നിന്ന് ഇറങ്ങിവരുന്നത്
.
അവളുടെ തകര്‍ന്ന സ്വരങ്ങളാണ്
പക്ഷികളുടെ തൊണ്ടകളില്‍ നിന്ന് വരുന്നത്.
അവളുടെ കണ്ണുനീരാണ്
കുളങ്ങളിലും കിണറുകളിലും നിറഞ്ഞു നിറഞ്ഞു വരുന്നത്.


മനുഷ്യരേ,
ഗര്‍ഭപാത്രങ്ങളില്‍ നിന്ന് ഗര്‍ഭപാത്രങ്ങളിലേക്ക്
ഒഴുകിയൊഴുകിപ്പോകുന്നവരേ
യോനികളില്‍ നിന്ന് യോനികളിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നവരേ...

1 അഭിപ്രായം: