gfc

ഇരപിടിത്തം

പൂച്ച അതിന്റെ ഇരയില്‍
ഒരു കളിക്കാരനെ കണ്ടെത്തും.
അവസാനത്തെ കളി കളിക്കുന്ന
പ്രാണി കിതച്ചുകിതച്ച്
നഖങ്ങള്‍ക്കും പല്ലിനുമിടയില്‍
ഒരു കളിപ്പാട്ടമായി തകരും.
പൂച്ച-അതിജീവിക്കുന്ന കളിക്കാരന്‍ .
ചന്തവും ഓമനത്തവുമുള്ള
ഈ ക്രൌര്യത്തെ ഞാനെന്റെ
മടിയില്‍ വെച്ച് തലോടുന്നു...
മരണത്തെ ഇത്ര രസകരമായി
സംവിധാ‍നം ചെയ്യുന്ന ഉദാരത...
നടപ്പില്‍ , ഇരിപ്പില്‍ ,മുന്‍കാലു
കൊണ്ടുള്ള ഒരു തോണ്ടലില്‍ എല്ലാം
വിദഗ്ദനായ ഒരു കളിക്കാരന്റെ
അടയാളങ്ങളുണ്ട്....
ഇരപിടിത്തത്തില്‍ ഇതിനോളം
മനോഹരമായ മറ്റൊന്നേയുള്ളൂ:
അമീബയുടെ വളഞ്ഞുപിടിത്തം.
തന്റെ ശരീരത്തെ നീട്ടിയും കുറുക്കിയും
വളച്ചും പരത്തിയും പലേ രചനകള്‍
നടത്തുന്ന കവി.
ഇരയെന്ന് തോന്നുന്നതിനെ
സ്വാംശീകരിക്കുന്ന ബുദ്ധിജീവി.
വളഞ്ഞുവളഞ്ഞ് അടിയും
മുകളും വശങ്ങളും ശരീരം കൊണ്ട്
പണിത് ഇരയെ ഉള്‍പ്പെടുത്തുന്ന ശില്പി.
ഈ(e)ഗോളവല്‍ക്കരിച്ച് ഉള്‍പ്പെടുത്തലാണോ
കളിക്കാരന്‍ കളിപ്പാട്ടമാവുന്ന മാജിക്കാണോ
ഇതില്‍ ഏതുവിധം ഇരപിടിത്തമാണ്
താങ്കള്‍ക്കിഷ്ടം...?
ഇരപിടിത്തം ഇന്നൊരു കലയാണ്.
ഇരയുടെ ഇഷ്ടങ്ങള്‍ക്കും അതില്‍ പ്രാധാന്യമുണ്ട്.

(14-5-2001)

കാഴ്ച്ചക്കൊല്ലി

ആ കാണുന്നതാണ് സ്മാരകം
സൂക്ഷിച്ചു നോക്കിയാല്‍
മൂന്നായി മുറിച്ചതിന്റെ അതിരുകള്‍ കാണാം
പിച്ചക്കാരന്റെ ചൊറിയാണ്
നടുക്കു കാണുന്നത്.
വെളുത്തു കാണുന്നത് വേശ്യകളുടെ
അസ്ഥികൂടങ്ങളാണ്.
കുറെക്കൂടി സൂക്ഷിച്ചു നോക്കിയാല്‍
സ്വന്തം കഫത്തില്‍ മുങ്ങിപ്പോയ
ഒരു ജനതതിയെക്കാണാം..
മാനം പോയവര്‍ ,ഗതിയറ്റവര്‍
മുടന്ത്,ഭ്രാന്ത്,രോഗം എന്നിവ
വെവ്വേറെ നിലകളില്‍ ആക്രമിച്ചവര്‍ ,
ആഹാരം ,വീട്,വസ്ത്രം,ഇണ
തുടങ്ങിയ ജീവനസൌകര്യങ്ങളൊക്കെ
നിഷേധിക്കപ്പെട്ടവര്‍ ,
അനീതിയുടെ ഇരകള്‍ ...
മുകളില്‍ കാണുന്നത്
ചോരയും മാംസവും നിലവിളികളും
സൂക്ഷിച്ചുനോക്കിയാല്‍
അതിനിടയില്‍
കാറ്,ബാറ്,ബീറ്,..റ്
കുടവയറ് തുടങ്ങിയവ കാണാം
താഴെ വ്യര്‍ഥവും ശിഥിലവുമായ
സ്വപ്നങ്ങളുടെ ശവപേടകങ്ങള്‍
കുറേക്കൂടി സൂക്ഷിച്ചുനോക്കിയാല്‍
തൂങ്ങിമരിക്കുന്ന കൊമ്പുകള്‍
മുക്കിക്കൊല്ലുന്ന കുളങ്ങള്‍
മുടന്തന്‍ ന്യായങ്ങളുടെ കാട്
പ്രാപിച്ചുകഴിഞ്ഞ ഉടനെ
ഇണയെ പിടിച്ചുതിന്നുന്ന
പച്ചപ്പയ്യുകള്‍ ...
മാരകമായ വിഷങ്ങള്‍ .
കുറേക്കൂടി സൂക്ഷിച്ചുനോക്കിയാല്‍ ...,
സൂക്ഷിച്ചുനോക്കിയാല്‍
കുഴപ്പമൊന്നുമില്ല,
‘കണ്ണിന്റെ കാഴ്ച്ച’ നഷ്ടപ്പെടുമെന്നു മാത്രം.

(23-7-2000)

(അ)ന്യായം

നിസ്സംഗതയ്ക്കെന്ത് ന്യായം
നിങ്ങള്‍ക്കൊരു ജീവിതം നീട്ടാന്‍ ?
നിശ്ശബ്ദതയ്ക്കെന്ത് ന്യായം
നിങ്ങളെ സമാധാന പ്രേമിയാക്കാന്‍ ?

ആള്‍ മാറാട്ടവും ഗ്രാമത്തില്‍ നിന്ന് വന്ന കവിതയും

മൂന്നാമിടത്തില്‍ പ്രസിദ്ധീകരിച്ച രണ്ട് കവിതകള്‍:
ആള്‍ മാറാട്ടം,ഗ്രാമത്തില്‍ നിന്ന് വന്ന കവിത
ഇവിടെ

ആള്‍മാറാട്ടം(3-4-2000)
ഗ്രാമത്തില്‍ നിന്ന് വന്ന കവിത(13-5-2001)

കബ്ബണ്‍ പാര്‍ക്ക്

നോക്കി നില്‍ക്കുംപോഴാണത്.
അയാളുടെ കണ്ണുകളില്‍ നിന്ന്
തേളുകള്‍ ഇറങ്ങി വരുന്നത്
ഞാന്‍ വ്യക്തമായികണ്ടു.
ഞാന്‍ പേടിച്ചു നിലവിളിച്ചപ്പോള്‍
അയാള്‍ ചിരിക്കാന്‍ തുടങ്ങി.
അയാളുടെ വായില്‍ രണ്ട്
ദംഷ്ട്രകള്‍ കാണായി.
ഞാന്‍ തിരിഞ്ഞോടി
ഒരു ഹോട്ടലില്‍ കയറി.
ഒരു മേശയ്ക്കുമുന്നില്‍
തളര്‍ന്നിരുന്നു.
ബെയററോട് എന്തോ
ഓര്‍ഡര്‍ ചെയ്ത്
എതിര്‍വശത്തിരിക്കുന്ന
ആളുടെ മുന്നിലേക്കൊന്നു നോക്കി.
ഒരു പാത്രത്തില്‍ ചോര ,
മറ്റൊന്നില്‍ കുടലുമാലകള്‍ ,
ഒരു വലിയ കോഴിമുട്ട പോലെ തോന്നിച്ച ഒന്ന്...
സൂക്ഷിച്ചുനോക്കി,
ഒരു പുഴുങ്ങിയ മനുഷ്യത്തല...
അയാളും ചിരിച്ചു-രണ്ട് ദംഷ്ട്രകള്‍ ...
ഞാന്‍ പുറത്തേക്ക് ഓടി.
ഒരു ഓട്ടോറിക്ഷ വിളിച്ച്
'കബ്ബണ്‍പാര്‍ക്ക്' എന്നു പറഞ്ഞു.
വണ്ടി പറന്നു.
ഓവര്‍ടേക്ക് ചെയ്ത ഒരു കാര്‍ ഡ്രൈവറെ
തെറിവിളിച്ച് മരണപ്പാച്ചില്‍ തുടങ്ങി.
ഞാന്‍ കമ്പിയില്‍ പിടിച്ചിരുന്നു
വേഗത കൂടിക്കൂടി വന്നു,
എനിക്ക് ഭയവും.
വണ്ടി നിര്‍ത്താന്‍ പറഞ്ഞു.
നിര്‍ത്തിയില്ല.
പകരം നാല് തെറി പറഞ്ഞു.
എതിരെ വന്ന വണ്ടി
മുടിനാരിഴ വ്യത്യാസത്തിന്
ഇടിക്കാതെ പോയി.
ഞാന്‍ നിരത്തിലേക്ക് ചാടി.
തെരുവുവിളക്കുകളുടെ
പെരുങ്കണ്ണുകള്‍
എന്നെ തുറിച്ചുനോക്കിചിരിച്ചു.
വേഗത കൊണ്ട് തീ പറത്തി
ഇരുചക്രവണ്ടി ഒന്ന് കടന്നു പോയി.
ഞാന്‍ കബ്ബണ്‍ പാര്‍ക്കിലേക്ക് ഓടി.
അവിടെ മുളങ്കൂട്ടങ്ങളുടെ ഇടയില്‍
ഒരു പിശാച് ഒരു പെണ്‍ പിശാചിന്റെ
മാറ് പിളര്‍ത്തി രക്തം കുടിക്കുന്നു.

കവിത എന്ന നിയമലംഘനപ്രസ്ഥാനം

കവിത കവര്‍ച്ചക്കാരന്റെ കൈ.
കവിത കൊലപാതകിയുടെ തോക്ക്.
വായനക്കാരാ നിന്നെ ഒറ്റവെടിക്ക്
കൊല്ലുക തന്നെയാണ് എന്റെ ഉന്നം.
നിന്റെ ഹൃദയം കവര്‍ന്നില്ലെങ്കില്‍
എന്റേത് പാഴ്ജന്മം.
ഇതൊന്നും വായിച്ചിട്ട് നീ ചത്തില്ലെങ്കില്‍
ഞാന്‍ പരാജയപ്പെട്ട നിയമലംഘകന്‍ .
വധശ്രമത്തിന്
എന്നെ അറസ്റ്റ് ചെയ്യുക.
വിലങ്ങണിഞ്ഞ്,നിന്നെ തിരിഞ്ഞുനോക്കി
നിയമപാലകരോടൊപ്പം ഞാന്‍ പോവുന്നത്
നിനക്ക് സങ്കല്പിക്കാനാവുന്നില്ലേ...

ആശംസ

വെളിച്ചത്തെ തിരഞ്ഞ് വളഞ്ഞുപോയമരമേ
നിവര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ നിന്നെ
നിശ്ശബ്ദം പരിഹസിച്ചുകൊണ്ടിരിക്കും.
എങ്കിലും നിനക്കൊരാശംസ നീട്ടാതെ
ഞാനീവഴി പോവതെങ്ങനെ...?

(2006നവംബര്‍20)

കവിതത്തരം

കവിതകളില്‍
പീപീ.രാമചന്ദ്രന്റേത്
ഒരു കൂള്‍ബാര്‍ .
വായനയൂടെ
തണുത്ത കമ്പാര്‍ട്ടുമെന്റുകളിലിരുന്ന്
പട്ടാമ്പിപ്പുഴയില്‍
സൂര്യന്‍ മുഖം കഴുകുന്നത് കണ്ടങ്ങനെ...
കവിതകളില്‍
ബാലചന്ദ്രന്റേത്
ഒരു ഹോട്ട് ബാര്‍
വീശണമെങ്കില്‍
അത്തുറമുഖത്തിരുന്ന്
വീശണം.
ഒട്ടും കുത്തുകയില്ല.
വാളുവെക്കുകയുമില്ല.
ആ ചവര്‍പ്പും പുകച്ചിലും
ഒഴിച്ചൊഴിച്ചങ്ങനെ...
കവിതകളില്‍
സച്ചിദാനന്ദന്റേത്
കാലിക്കറ്റ് യൂണിവേഴ്സിറ്റി.
അവിടെ
എപ്പോഴും
എന്തും സംഭവിക്കാം.
കവിതകളില്‍
മേതിലിന്റേത്
ഒരു പഴുതാരപ്പാര്‍ക്ക്
ഇഴജീവികളുടെ മാജിക്കുകള്‍
വാക്കുകളുടെ തല തിരിച്ചില്‍
ആശയങ്ങളെ വളഞ്ഞുപിടിക്കുന്ന
കപടപാദങ്ങള്‍ എന്നിവയെ
സ്വപ്നപ്പെടുത്തി(ഓര്‍മപ്പെടുത്തും പോലെ)
സ്വപ്നപ്പെടുത്തിയങ്ങനെ...
(പൊന്നപ്പാ ഇതിന്റെ ബാക്കി നീ എഴുതിക്കോ...)

(13-5-2001)

പൂര്‍വഭാഷാവര്‍ജ്ജനം

എഴുപതുകളിലെ നായ്ക്കളും
2006ലെ നായ്ക്കളും
ഒരേവിധം കുരയ്ക്കുന്നു.
മൃഗങ്ങള്‍ ഭാഷയെ
നവീകരിക്കുന്നില്ല.
ബി.സി രണ്ടായിര‍ത്തിലേയും
എ.ഡി രണ്ടായിരത്തിലേയും
പൈക്കിടാങ്ങള്‍ ഒരേവിധമാണ്
'മ്മേ... 'എന്ന്
അമ്മയെ വിളിക്കുന്നത്.
മനുഷ്യര്‍ മാത്രമാണ്
പുതിയ ഭാഷകളിലേക്ക്
ഒളിച്ചോടുന്നത്.
പഴകിയ വാക്കുകള്‍
ചാര്‍ജ് നഷ്ട്പ്പെട്ട സെല്ലോ
ശേഷി നഷ്ടപ്പെട്ട ലിംഗമോ പോലെ
അവഗണിക്കുകയും സഹതപിക്കുകയും
ദുഃഖിക്കുകയും പേടിക്കുകയും
ചെയ്യേണ്ടുന്ന ഒന്നത്രേ
മനുഷ്യര്‍ക്ക്.
മനുഷ്യനിര്‍മ്മിതമായ ഒരു വാക്കിലും
ഒരാശയവും സ്ഥിരം പാര്‍ക്കുന്നില്ല.
ആശയങ്ങളുടെ പാമ്പിന്‍കുഞ്ഞുങ്ങള്‍
എപ്പോഴോ വാക്കിന്റെ തൊണ്ടുകള്‍ പൊട്ടിച്ച്
ഇറങ്ങിപ്പോവുന്നു.
ചിലപ്പോള്‍
ഉപേക്ഷിക്കപ്പെട്ട വാക്കുകളുടെ പുറ്റുകളില്‍
അവ വാ‍ടക കൊടുത്തു കൂടുന്നു.
പഴയതൊക്കെ മൌനത്തിലേക്ക് വിഴുങ്ങുന്ന കവികളേ,
ഉറപ്പുള്ള ഒരു വാക്കിനെ ബലാല്‍ക്കാരമായി
കൊണ്ടുവരാന്‍ മുതിരുന്നവരേ,
ഹൃദയമിടിപ്പുകള്‍ എങ്ങനെ നവീകരിക്കണം
എന്ന സന്ദേഹം തീര്‍ത്തിട്ടുവേണം
എനിക്കു നിങ്ങളൊടൊപ്പം കൂടാന്‍ .

നിരൂപണം

എന്റെ കവിത കണ്ട്
ഒരു ഉറുമ്പ് ചിരിച്ചുകൊണ്ട് പറഞ്ഞു:‘കവിത
പഞ്ചസാരത്തരിപോലെയാകണം.’
മറ്റൊരിക്കല്‍ വീട്ടിലെ
നായയെ ഞാനെന്റെ കവിത കാണിച്ചു.
നായ പറഞ്ഞു:‘കടിച്ചാല്‍ പൊട്ടാത്ത
എല്ലിന്‍ കഷ്ണം പോലെയാവണം കവിത.’
പിന്നീട് ഒരു കാക്കയെയാണ്
ഞാന്‍ കവിത കാണിച്ചത്
കാ‍ക്ക പറഞ്ഞു:‘കവിത
ഒരു കോഴിക്കുഞ്ഞിനെപ്പോലെ
കളങ്കമില്ലാത്തതാവണം.’
ഒടുവില്‍ കവിത കണ്ടത്
ചിതലാണ്.
ചിതല്‍ പറഞ്ഞു:‘ഒന്നാന്തരം കവിത.
ഇത്രയും നല്ല കവിത ഞാന്‍ തിന്നിട്ടേയില്ല.’

(4-4-2000)

ഗൌരവരചനകള്‍ -സമീപനത്തില്‍ ഒരു ഭേദഗതി

ആള്‍ക്കൂട്ടത്തില്‍ ചിലര്‍


ബൂലോകത്ത് ഇനിയും വളര്‍ന്നുവരുന്ന ധാരാളം എഴുത്തുകാരുണ്ട്.ഇത്തിരി‍വെട്ടം,നവന്‍ ,ഇടങ്ങള്‍ ...അങ്ങനെ പലരും.ഭാഷയില്‍ ബൂലോകത്ത് വലിയ സംഭാവനകള്‍ ചെയ്ത ഉമേഷേട്ടനെ മറക്കുന്നത് നന്ദികേടാവും.ബൂലോകത്തെ നൂറുകണക്കിന് ബ്ലോഗുകളെ ഭാഷയുടെ നല്ല വഴികളിലൂടെ നടത്തുന്നതാണ് അദ്ദേഹത്തിന്റെ ബ്ലോഗിങ്.ഭാഷയോടുള്ള ഈ സ്നേഹവും ആദരവും മാത്രം മതി അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ അടയാളമായി.കൂമന്‍സും നല്ല ഭാഷ കൈമുതലായുള്ള ഒരെഴുത്തുകാരനാണ്.
അദ്ദേഹത്തിന്റെ കവിതകള്‍ ഞാനിനിയും വായിച്ചിട്ടില്ല.വായിച്ചത് ശാസ്ത്ര ലേഖനങ്ങളാണ്.നാട്ടുഭാഷ നന്നായി ഉപയോഗിക്കുന്ന ഒരുപാട് ബൂലോകരുണ്ട്.കുട്ടമ്മേനോന്‍ ,കുമാര്‍ തുടങ്ങിയവര്‍ ഉദാഹരണം.

ഗൌരവരചനകളെ എങ്ങനെ സമീപിക്കണം

ബൂലോകത്ത് വരുന്ന കൂടുതല്‍ രചനകളും ലളിതവായനയ്ക്കുള്ളതാണ്.ഗൌരവസ്വഭാവമുള്ള രചനകളും അല്ലാത്തതും ഒരേ സ്കെയില്‍ വെച്ച് വായിക്കാമോ..?വായനക്കാരന്റെ തരം പോലിരിക്കും എന്നാവും ഉത്തരം.എങ്കിലും നമുക്ക് വിവരമില്ലാത്ത കാര്യങ്ങളെ ക്കുറിച്ച് മിണ്ടാതിരിക്കലല്ലേ ശരി. അല്ലെങ്കില്‍ എനിക്ക് മനസ്സിലായില്ലെന്ന് പറയുകയുമാവാം.സൂവിന്റെ ചില ബ്ലോഗ്കമന്റുകളില്‍ അവര്‍ സ്ഥിരമായി ചെയ്യുന്ന പോലെ ഒരു ചിരിയടയാളം വെച്ച് ഞാനിതിലെ വന്നുവെന്ന് സൂചിപ്പിക്കുന്നതും നന്ന്.പക്ഷേ അതും ചിലപ്പോള്‍ സംശയിപ്പിക്കാവുന്നതാണ്.സൂവിന്റെ കമന്റിന്റെ ചുവട്ടില്‍ സൂചേച്ചി എന്താണൊരു വളിച്ച ചിരി എന്ന് ബ്ലോഗര്‍ ചോദിച്ചിരിക്കുന്നത് കണ്ടു.ചിരിയുടെ അര്‍ഥവും മാറാം. ചിരിയടയാളം ഒരു തന്ത്രവുമാവാം.(ഞാനിത് ഒരു ഉദാഹരണം പറയാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. സൂ എന്നെ തെറ്റിദ്ധരിക്കരുതേ.)എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതാണ് ബ്ലോഗിലെ കമന്റുകള്‍ .ചൂടാറാത്ത പ്രതികരണം.അതുകൊണ്ടതിന് ചിലപ്പോള്‍ ഒരല്‍പ്പം കൂടുതല്‍ വൈകാരികത ഉണ്ടാവും .ഈ മനുഷ്യപ്പറ്റ് വേണ്ടെന്ന് വെക്കണ്ട.പക്ഷേ ഒരു പോസ്റ്റിന്റെ സ്വഭാവത്തെ തകിടം മറിക്കുന്ന കമന്റ് വായനക്കാരന്‍ നീട്ടുമ്പോള്‍ ബ്ലോഗര്‍ അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കേണ്ടതുണ്ടോ...?

എഴുത്ത് പരിഷ്കരിക്കപ്പെടേണ്ടതാണ്.

തീര്‍ച്ചയായും എഴുത്തില്‍ തരംതിരിവുകള്‍ ഉണ്ട്.ഇനിയങ്ങോട്ട് ഞാന്‍ ഗൌരവസ്വഭാവമുള്ള രചനകളെക്കുറിച്ചുമാത്രമാണ് എഴുതാന്‍ ഉദ്ദേശിക്കുന്നത്.ബ്ലോഗ് എക്കാലത്തും ചവറ്കൃതികളുടെ സൂക്ഷിപ്പിടം ആയി തുടരാന്‍ സാധ്യതയില്ല.നല്ല എഴുത്തുകാരും രചനകളും വൈകാതെ ബൂലോകത്തെ തേടിയെത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.അവയെ അര്‍ഹിക്കുന്ന രീതിയില്‍ സ്വാഗതം ചെയ്യാനും സര്‍ഗ്ഗാത്മകമായ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും നമുക്ക് കഴിയണം.സാമ്പ്രദായിക രചനാസങ്കേതങ്ങളില്‍ നിന്ന് കുതറാനും(സുനിലിന്റെ പ്രയോഗം),അവനവന്റെ ഭാഷയെ നവീകരിക്കാനും നല്ല എഴുത്തുകാര്‍ തയ്യാറാവും. ഓരോ രചനയും അവര്‍ക്ക് ഒരു പരീക്ഷണമാവും.ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യാനുള്ള ത്രാണി നമുക്കൊക്കെ ഉണ്ടെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.ഈ വിധം എഴുത്തിനെ നവീകരിക്കാന്‍ കഴിയാത്തിടത്ത് എഴുത്തുകാരന്‍ പരാജിതനാവുന്നു.(പരാജിതാ‍, :)താങ്കള്‍ ക്ഷമിക്കുമോ...)

കവിതയെ പറ്റി ചില വിചാരങ്ങള്‍,ബൂലോകത്തെ പറ്റിയും.

കവിതയെ പറ്റി ചില ചോദ്യങ്ങള്‍

കവിതയില്‍ താളം ആവശ്യമാണോ? കവിത തന്നെ ഒരു താളമാണ്. താളം ഒരു ദോഷമല്ല.എന്നാല്‍ താളമിട്ട് മടുത്ത ഒരു ഘട്ടത്തില്‍ മിത താളങ്ങളുടെ ഒരു പാത കവിത സ്വീകരിച്ചതായി കാണാം .കവിതയുടെ സാമ്പ്രദായിക വായനക്കാര്‍ ഇപ്പോഴും ഒരോ കവിതയും പാടാന്‍ പറ്റുമോ എന്നാണ് നോക്കുന്നത്. സത്യത്തില്‍ ഈ നോട്ടത്തിലാണ് കുഴപ്പം.അത്രയേറെ നിഷ്കരുണമായ ഒരു കാലത്ത് താളത്തിന്റെ ഈ തിളങ്ങുന്ന കുപ്പായം അതിന് ചേരുകയില്ല.ചില വിചാരങ്ങള്‍ ‍, ചില വികാരങ്ങള്‍ , ചില അവസ്ഥകള്‍ ഇതൊക്കെ ആവിഷ്കരിക്കാന്‍ ചിലപ്പോള്‍ താളത്തെ ഉപേക്ഷിക്കേണ്ടിവരാം.എല്ലാ നിയമങ്ങളെയും അനുസരിക്കാനുള്ളതാണ് കവിത എന്ന് ഞാന്‍ വിചാരിക്കുന്നില്ല. മറിച്ച് നിയമങ്ങളെ ലംഘിക്കാനുള്ളതാണ് അത്.അത്തരമൊരു സാഹചര്യത്തിലാവണം സച്ചിദാനന്ദന്‍ വൃത്തങ്ങള്‍ക്ക് പുറത്തേക്ക് ചാടി കവിതയെ നയിച്ചത്.കവിത ഒരു വൈയക്തികാനുഭവം കൂടിയാണ്. കവിയുടെ ജീവിതപരിതസ്ഥിതികള്‍ കവിതയുടെ താളത്തെ സ്വാധീനിക്കുന്നുണ്ടാവാം.യാത്ര ചെയ്യുമ്പോള്‍ ഒരു സംഗീതം. അകത്തേക്ക് കയറി വരുന്നത് ഞാന്‍ പലപ്പോഴും അനുഭവിച്ചിട്ടുണ്ട്.ഇതിന്റെ കാരണമെന്ത് എന്ന് ചോദിച്ച് അത്ഭുതപ്പെടാനേ പറ്റൂ.ഇതിനൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏത് രാസ ഭൌതിക പ്രക്രിയയെയും ദൈവത്തിന്റെ കളി എന്നൊക്കെ പറഞ്ഞ് വിശ്വാസികള്‍ രക്ഷപ്പെടും.ഞാനും അവരോടൊപ്പം കൂടും.

കവിത നിര്‍ബന്ധമായും അനുസരിക്കേണ്ടതെന്ന്
സാമ്പ്രദായികര്‍ കരുതുന്നവ

കവിത ശുദ്ധമായിരിക്കണം എന്നവര്‍ കരുതുന്നു..അതായത് കവിതയില്‍ സദാചാര വിരുദ്ധമോ സാമൂഹ്യവിരുദ്ധമോ ആയ എലിമെന്റുകള്‍ പാടില്ല എന്ന്.കവിതയില്‍ ഇതര ഭാഷാ പദങ്ങള്‍ കയറിക്കൂടിയില്‍ അത് കവിതയുടെ സൌന്ദര്യത്തെ ഹനിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.സത്യത്തില്‍ ഈ നിരീക്ഷണം ഭാഷയെക്കുറിച്ചുള്ള ഒരു വിവരക്കേടാണ്.ഓരോ ഭാഷയും കൊണ്ടും കൊടുത്തുമാണ് വളരുന്നത്.പരിശോധിച്ചാല്‍ എത്രയെത്ര വിവിധഭാഷാപദങ്ങളാണ് മലയാളം സ്വന്തമാക്കിയിട്ടുള്ളതെന്ന് കണ്ടെത്താനായേക്കൂം.ശബ്ദ താരാവലി പരിശോധിച്ചാല്‍ പോലും ഇതൊക്കെ മനസ്സിലാവും.കവിത ലിഖിതമായ ഭാഷകള്‍ക്കപ്പുറത്തുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.അതു കൊണ്ടാണല്ലോ സൌന്ദര്യത്തിന്റെ അത്യുദാത്ത മാതൃകകള്‍ കാണുമ്പോള്‍ ഇതാ കവിത എന്നൊക്കെ നമ്മള്‍ പറഞ്ഞുപോവുന്നത്.ജീവിതം തന്നെ കവിതയാക്കിയവരുണ്ട്. അവരുടെ ജീവിതം എന്തായാലും വൃത്തത്തിലായിരിക്കില്ല.കഥയില്‍,നോവലില്‍ , ചലചിത്രത്തില്‍ ,എല്ലാം നമ്മള്‍ സഹിക്കുന്ന/അനുവദിക്കുന്ന ചിലകാര്യങ്ങള്‍ കവിതയ്ക്ക് എന്തിനാണ് വിലക്കുന്നത്. ഇതൊക്കെയാവണം മലയാളകവിതയുടെ വളര്‍ച്ചയെ ബാധിച്ചഘടകങ്ങള്‍ എന്ന് ഞാന്‍ സംശയിക്കുന്നു.നമ്മുടെ കവിതാസ്വാദന രീതിയില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.

ബൂലോകം

ബൂലോകത്ത് എഴുതുന്നവര്‍ എല്ലാവരും എഴുത്തിനെ ഗൌരവമായി എടുത്തവരല്ല. അത് അവരുടെ ബ്ലോഗുകളിലൂടെ കടന്നുപോയാല്‍ സാമാന്യബോധം വെച്ച് തന്നെ നമുക്ക് മനസ്സിലാ‍വും.ചിലരെങ്കിലും അത് തുറന്ന് സമ്മതിച്ചുതരും.ബൂലോകത്ത് എഴുത്തിനെ ഗൌരവമായി എടുത്തിട്ടുള്ള ചുരുക്കം ചിലരുണ്ട്.പെരിങ്ങോടന്‍ ‍, ലാപുട,മൈനാഗന്‍ ,മറിയം,പൊന്നപ്പന്‍ ,നവാഗതരായ അനിയന്‍ ‍,ശിശു ബൂലോകത്തിന് പുറത്ത് തന്നെ ശ്രദ്ധേയരായ പി.പി രാമചന്ദ്രന്‍ ,കുഴൂര്‍ വിത്സണ്‍ ,മേതില്‍ ,ഹരികുമാര്‍ എന്നിവരൊക്കെ അതില്‍ പെടുന്നു.ആകര്‍ഷകമായ ശൈലിയുള്ള ചിലരുണ്ട്:വക്കാരി,വിശാലമനസ്കന്‍ , അംബി തുടങ്ങിയവര്‍ .എന്റെ വായനയൂടെ പരിമിത വൃത്തത്തിനകത്ത് കണ്ടതു മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളൂ.സാഹിത്യേതര വിഷയങ്ങള്‍ നല്ലാ ഭാഷയില്‍ കൈകാര്യം ചെയ്യുന്ന ദേവരാഗം സാധ്യതയുള്ള ഒരെഴുത്തുകാരനാണ്. അദ്ദേഹത്തിന് ആരെയും അനുകരിക്കാതെ തന്നെ നന്നായി എഴുതാനാവും.പക്ഷേ പലപ്പോഴും അദ്ദേഹം തന്നെ ഇത് തിരിച്ചറിയുന്നില്ല.വിശ്വപ്രഭയും തീര്‍ച്ചയായുംവല്ലാത്ത ഒരു പൊട്ടന്‍ഷ്യല്‍ ഉള്ള ഭാഷ കൈമുതലായുള്ള ആളാണ്.പക്ഷേ അതിനനുസരിച്ചുള്ള നല്ല രചനകള്‍ അദ്ദേഹത്തില്‍ നിന്ന് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. (തുടരും)

വാല്‍ :വളരെ വേഗം ഇന്നു രാവിലെ എഴുതിയതാണിത്.അക്ഷരത്തെറ്റുകള്‍ തിരുത്താന്‍ നിന്നിട്ടില്ല.സ്കൂളില്‍ പോവുന്നു. ബാക്കി വന്നിട്ട്.ഏതായാലും ഇത് പോസ്റ്റുന്നു.അഭിപ്രായം എല്ലാവര്‍ക്കും പറയാം.ഇരിങ്ങലിനോട് പ്രത്യേകം.

താളം

നക്ഷത്രങ്ങളുട ഗൂഢാലോചനയില്‍
ചന്ദ്രന്‍ പുറത്താക്കപ്പെട്ട രാത്രിയായിരുന്നു അത് .
മേഘങ്ങളുടെ കഫക്കട്ടകള്‍ അവിടവിടെ
ചിതറിയിരുന്നു.
പാമ്പു കടിച്ചവനെപ്പോലെ ക്ഷീണിച്ച എന്നെ
ഒരു കുന്നിന്‍പുറത്ത് നാട്ടിയിരുന്നു.
ഞാന്‍ നിലവിളികളുടെ ഒറ്റച്ചെണ്ട കൊട്ടി
വേദനകളുടെ ചക്രവാളങ്ങളെ
പ്രകമ്പനം കൊള്ളിച്ച്
താളങ്ങളുടെ തീപിടിച്ചു മരിച്ചു.
ഞാന്‍ നിന്നിടത്ത്
ഒരു മുളങ്കൂട്ടം
എഴുന്നേറ്റ് കാറ്റില്‍ പിണഞ്ഞാടി.

(പാഠം മാസിക പ്രസിദ്ധീകരിച്ചത്)

തടവില്‍

തുറന്നു വെച്ച നിന്റെ കണ്ണുകള്‍ക്കു മുന്നില്‍
ഞാന്‍ നിന്നു തന്നു.
നിന്റെ കണ്ണുകള്‍ എന്നെ രണ്ടാക്കി.
വലംകണ്ണില്‍ ശരീരം ഇടം കണ്ണില്‍ ആത്മാവ്
നിന്റെ കൃഷ്ണമണികളില്‍ കുടുങ്ങി
എന്റെ ശരീരവും ആത്മാവും നിലവിളിച്ചു.
‘നിന്നെ വിട്ടുതരില്ല’ എന്നു പറഞ്ഞ്
നീ കണ്ണുകള്‍ ഇറുക്കിയടച്ചു.
ഒന്നായ ലോകത്തെ രണ്ടാക്കി കാണിക്കുന്ന
നിന്റെ മുഖദ്വാരങ്ങളില്‍
അന്നുമുതല്‍ ഞാന്‍ തടവുപുള്ളിയായി.
നിന്റെ തുറക്കാത്ത കണ്ണുകളിലെ
കണ്ണീരു കുടിച്ച് ഞാനൊന്ന്
ഭേദപ്പെട്ടുവെന്നു മാത്രം.

(17-7-2000)

കളി

ഒളിച്ചുകളിയില്‍ നീജയിച്ചിരിക്കുന്നു.
മടുപ്പിന്റെ പൂപ്പല്‍ പിടിച്ച്
ഞാനിതാ ദ്രവിക്കുന്നു...
കൂട്ടുകാരാ നിന്റെ ഒളിയിടം
എവിടെയാണ്?
ഏത് കാട്ടില്‍ ,ഏത് ഗുഹയില്‍
ഏത് മലയില്‍ , ഏത് മരപ്പൊത്തില്‍ ...
ഉള്ളില്‍ തളര്‍ച്ചയുടെ
ഒരു ചൂളയ്ക്ക് തീ പിടിക്കുന്നു...
നീ തന്ന വിളക്കും വടിയുമൊന്നും
നിന്നെ കണ്ടെത്താന്‍
എനിക്ക് പ്രയോജനപ്പെട്ടില്ല.
കളിയില്‍ ഞാന്‍ തോറ്റിരിക്കുന്നു.
ഇറങ്ങി വരൂ...
നീയിവിടെ ഉണ്ടെന്ന്
ഒരടയാളമെങ്കിലും തരൂ...
ഓരോ കിളിയൊച്ചയും നിന്റെ
വാക്കെന്നു കരുതി
ഓരോ പൂക്കാ‍ഴ്ച്ചയും നിന്റെ
മുഖമെന്നു കരുതി
ഞാന്‍ ഓടി വന്നു...
ഏത് പച്ചിലകളുടെ മറവില്‍
നീയിപ്പോഴും എന്നെ നോക്കി
ചിരിക്കുന്നു...
കൂട്ടുകാരാ,കളിസമയം കഴിഞ്ഞു.
എല്ലാ കളികളിലും തോറ്റ
നിന്റെ ചങ്ങാതി വിളിക്കുന്നു
വരൂ നമുക്കൊരുമിച്ച് തിരിച്ചു പോകാം.

(27-6-2000)

പിന്നാമ്പുറം

ചങ്ങാതീ എന്നാല്‍
ഉള്ളില്‍ 'ങാ,ങാ,ങാ'
എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്ന
ഒരു ചതിയാണെന്ന്
'കാ കാ കാ' എന്ന് മിണ്ടുന്ന
ഒരു കറുത്ത പക്ഷി
വെളുപ്പിന് വീടിന്റെ
പിന്നാമ്പുറത്ത്
വറ്റു പെറുക്കുന്നതിനിടെ
എന്നോട് പറഞ്ഞു.
എന്നിട്ടും 'കാ,കാ,കാ'
എന്ന് കൂട്ടം കൂടുന്നത്
എന്തിനാണാവോ
എന്ന് ഞാന്‍ സംശയിച്ചു.

കീര്‍ത്തനം

കാറ്റ് കക്കൂസിന്റെ വാതില്‍
അടയ്ക്കുകയും തുറക്കുകയും
ചെയ്തുകൊണ്ടിരിക്കുന്നു.
കാറ്റിന് തൂറാന്‍ മുട്ടുന്നുണ്ടാവണം.
ഊര കഴുകാത്ത കാറ്റ്,
നാണം കെട്ട കാറ്റ്,
പാലക്കാടന്‍ കാറ്റ്.
കണ്ണിമാങ്ങകള്‍ തല്ലിക്കൊഴിച്ച്,
ക്യാരിബാഗുകള്‍ക്ക്
ഒരു സൌജന്യ ആകാശ യാത്ര
തരപ്പെടുത്തി,
പൊടിപടലം കൊണ്ട്
ഉടുപ്പിട്ട്,
ചപ്പുചവറുകള്‍കൊണ്ട്
ആഭരണങ്ങള്‍ പണിത്,
കാറ്റ് ഒരു വെളിച്ചപ്പാടിനെപ്പോലെ...
ഉമ്മ വെച്ചുമ്മവെച്ച്
ചുണ്ടു പൊട്ടിക്കുന്ന വരണ്ട കാറ്റ്,
ചൂടു പിടിച്ച ഒരു കാമുകന്‍ .
ദേശാടനചരിത്രം
എഴുതാത്ത മണ്ടശിരോമണി.
എവിടെ നിന്ന് ,
എവിടേക്ക് ,
എന്തിന് ഈ പലായനം...?
ജനലുകളിലും വാതിലുകളിലും മുട്ടി
ഞാനിതുവഴി പോവുന്നുണ്ടെന്ന്
എന്നെ അറിയിക്കുന്നതെന്തിന്?
മിണ്ടാപ്രാണീ...
അതോ മിണ്ടുന്ന പ്രാണിയോ...
നിനക്ക് ആരും അമ്പലം
പണിയാത്തതെന്ത്?
അതിന്റെ ഒരു കുറവുണ്ടല്ലോ...
ഞാനായിട്ട് നികത്തണോ ഗ്യാസ് ട്രബിളേ...
ഹാ...ഹാ...എന്ന്
തൊള്ള പൊളിച്ച് വരുന്നത്
എന്തു കണ്ടിട്ടാണെടാ പൊട്ടാ...?

മുറിയിലുള്ളത്

മേശപ്പുറത്ത്
സമുദ്രജീവിയുടെ
ശവം പാകം ചെയ്ത്
വെച്ചിരിക്കുന്നു.
ഘടികാരം എട്ടുപ്രാവശ്യം കരഞ്ഞു,
കരയാന്‍ ഉണ്ടാക്കി വെച്ചിട്ടുള്ള
ഒരു ജൈവഘടന.
ബള്‍ബ് എന്ന മറ്റൊരു ജീവി
ചുട്ടു പഴുത്ത നാക്കു നീട്ടി
മുറിയുടെ എല്ലാമൂലകളിലും
ഒളിച്ചിരിക്കുന്ന ഇരുട്ടിനെ
പിടിച്ചു തിന്നുന്നു.
മേശ എന്ന ഈ കീറി മുറിച്ച
മരത്തിന്റെ ശവം,
മറ്റു ശവങ്ങളെ താങ്ങാന്‍
വേണ്ടിയുള്ള ഒരു ഘടന.
ജീവനുള്ളതിനെ സംബന്ധിച്ച്
ജീവനില്ലാത്തത്:ശവം.
ജീവനില്ലാത്തതിനെ സംബന്ധിച്ച്
ജീവനുള്ളത്:ശവം.
ഞാന്‍ എന്ന ശവത്തിന്റെ ശവം,
ഈ മുറിയില്‍ ഇനി
അതു മാത്രമേയുള്ളൂ.

(27-7-2000)

പിടികിട്ടാപ്പുള്ളി

സ്വപ്നങ്ങളായിരുന്നു തടവുപുള്ളികള്‍
ഉദ്യോഗം,പ്രണയം, വീട്,ആഹാരം, വസ്ത്രം
എന്നിങ്ങനെ പലതരമുണ്ടായിരുന്നു അവ.
അതില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒന്ന്
ഇന്നു വെളുപ്പിന് ജയില്‍ മതില്‍ ചാടി രക്ഷപ്പെട്ടു.
പത്രങ്ങളായ പത്രങ്ങളിലൊക്കെ പരസ്യം ചെയ്തു.
പോലീസായ പോലീസൊക്കെ വാക്കിട്ടോക്കിയിലൂടെ
സന്ദേശമയച്ചുകൊണ്ടിരുന്നു.
എട്ടുദിക്കുകളിലേക്കും പോവുന്ന വണ്ടികളൊക്കെ
തടുത്തുനിര്‍ത്തി പെട്ടി പ്രമാണങ്ങള്‍ പരിശോധിച്ചു.
കണ്ടു കിട്ടിയില്ല.
വിമാനത്താവളങ്ങള്‍ അരിച്ചുപെറുക്കി.
ഒരു ചുക്കും ചുണ്ണാമ്പും കിട്ടിയില്ല.
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
തലയ്ക്ക് ലക്ഷങ്ങള്‍ തരുമെന്ന് പറഞ്ഞ്
ആളുകളെ എടങ്ങേറാക്കി.
അവസാനം പാഠം പഠിച്ചു:
ചില സ്വപ്നങ്ങള്‍ കീഴടങ്ങുകയില്ല.

പുഴ വരയ്ക്കുമ്പോള്‍

പുഴ വരയ്ക്കണം.
പുഴ,കല്ലുകള്‍ സൂക്ഷിക്കുന്ന
ഒരു സ്ഫടികപ്പാത്രം.
സ്ഫടികപ്പാത്രം വരച്ചു.
പുഴ തുടങ്ങുന്നത്
മലയില്‍ നിന്നല്ല,
ആകാശത്തുനിന്നാണ്.
അതുകൊണ്ട് ആകാശം വരച്ചു.
പുഴ അവസാനിക്കുന്നത്...
ഇല്ല,പുഴ അവസാനിക്കുന്നില്ല ,
തുടങ്ങുന്നുമില്ല......
പുഴ ഒരു ചാക്രിക പ്രവാഹം.
അതുകൊണ്ട് ഒരു ചക്രം വരച്ചു.
പുഴ അതിന്റെ രൂപത്തില്‍ നിരന്തരമായി
പരീക്ഷണങ്ങളും മാറ്റങ്ങളും വരുത്തുന്നു(പെണ്‍കുട്ടി).
പുഴ രൂപങ്ങളുടെയും ജലത്തിന്റെയും മാത്രമല്ല
ശബ്ദങ്ങളുടെയും പ്രവാഹം,
മരിച്ച് നിശ്ശബ്ദരായവരുടെ
സങ്കടങ്ങളുടെ ശബ്ദരൂപം,
അങ്ങനെയാണ് അതെന്നെ
ശല്യപ്പെടുത്തിയതും വിസ്മയിപ്പിച്ചതും..
അതുകൊണ്ട് ഗീതവും ഗായികയുമായ
പുഴ വരയ്ക്കുമ്പോള്‍
മരിച്ചവരുടെയും അവരുടെ വര്‍ത്തമാനവും
വരച്ചിരിക്കണം.
വര കഴിഞ്ഞപ്പോള്‍
ക്യാന്‍വാസില്‍
കല്ലുകള്‍ സൂക്ഷിച്ച സ്ഫടികപ്പാത്രം,
ആകാശം,ചക്രം,
ബ്യൂട്ടീഷ്യനായ പെണ്‍കുട്ടി
ഗീതമായ ഗായിക,
പിന്നെ മരിച്ചവരും അവരുടെ വര്‍ത്തമാനവും.
പുഴ...?
പുഴ മാത്രമില്ല.
ചങ്ങാതി ചോദിക്കുന്നു:
-‘ഇതില്‍ പുഴയെവിടെ ?’
-‘ഇതാണെന്റെ പുഴ.

മത്ത്

പ്രകാശം കുടിച്ച്
മത്തായ ഒരു കുളം
കരയിലേക്ക്
വേച്ചു വേച്ചു പോയി.
വിശപ്പു കുടിച്ച്
മത്തായ ഒരു പെറുക്കിച്ചെക്കന്‍
കുപ്പിച്ചില്ലുചാക്കുമായി
മരണത്തിന്റെ വീട്ടിലേക്ക്
നടന്നുപോയി.
പഠിച്ചുപഠിച്ചു മത്തായ
ഒരു പ്രൈമറി സ്കൂളിനെ
നാട്ടാര്‍ നടുറോട്ടിലിട്ട്
തല്ലിക്കൊന്നു.
പൊന്നുവിളയിച്ച്
മത്തായ കൃഷിക്കാരനെ
ഒരു വാമനന്‍
പാതാളത്തിലേക്ക്
ചവിട്ടിതാഴ്ത്തി
എല്ലാം കണ്ടും കേട്ടും
മത്തായ എനിക്കു മാത്രം
ദീര്‍ഘജീവിതം
അനുവദിച്ച്
ശിക്ഷിച്ചു.

കൈയേറ്റം

സീരിയലുകളും പരസ്യങ്ങളും മടുത്ത്
വിഡ്ഢിപ്പെട്ടിയില്‍ നിന്ന് തിരിഞ്ഞുനടന്ന്
ഭക്തിപുരസ്സരം രാമായണമെടുത്ത്
മറിച്ചുനോക്കുമ്പോള്‍ ,താളുകള്‍ക്കിടയില്‍
ഒരു പഴുതാര...
ഒരു വിഷജീവിയായ പഴുതാരയ്ക്കും
ഭക്തിയും വിശ്വാസവുമുണ്ടാവുന്നതില്‍
ഞടുങ്ങേണ്ടതില്ലെന്ന്
ചരിത്ര ബോധമുള്ളവര്‍ സമ്മതിച്ചു തരും.
രാമായണം പഴുതാരയ്ക്കു നല്‍കി
ഒരെഴുത്തിന് മുതിര്‍ന്ന് പേനയ്ക്കു പുറകേ...
മേശവലിപ്പ് പരതിയപ്പോള്‍
ഒരു തേള്‍ ...
തേളുകള്‍ക്ക് എഴുത്തുകാരാ‍യും
മറിച്ചും പരിണമിക്കാനാവുമെന്നതില്‍
പുതുമയൊന്നുമില്ലെന്ന്
ശാസ്ത്രബോധമുള്ളവര്‍ സമ്മതിച്ചു തരും.
തേളിന് വിഷം നിറയ്ക്കാന്‍
പേനയും നല്‍കി,
ഒന്നു ഫോണ്‍ ചെയ്യാമെന്നു കരുതി
ഫോണെടുക്കാന്‍ മുതിരുമ്പോള്‍
റിസീവറില്‍ ഒരു ചിലന്തി.
ഒരു ചിലന്തിക്കും ഫോണ്‍ ചെയ്യാന്‍
അവകാശമുണ്ടെന്ന്
ടെലിഫോണ്‍ വകുപ്പ് സമ്മതിച്ചു തരും.
ചിലന്തിയെ തൊഴുത്,ഫോണില്‍
ഒരവകാശവും നല്‍കി,
വിശ്രമിക്കാം എന്നു വിചാരിച്ച്
കിടക്കയിലേക്ക് നോക്കുമ്പോള്‍
ഒരു പാമ്പ്...
വിവരണം കേട്ട് ഒരാള്‍ ചോദിക്കുന്നു:
‘നിങ്ങള്‍ നിങ്ങളുടെ വീട്
അടിച്ചു വാരാറില്ലേ...?’

പാപി

സ്വപ്നങ്ങള്‍ ,
സ്വപ്നങ്ങള്‍ ചൂഴുന്ന സന്ധ്യക്ക്
കോലായിലൊറ്റയ്ക്കിരിക്കുന്നനേരത്ത്
ആരോവിളിച്ചു:‘പാപീ...’
ഞെട്ടിത്തിരിഞ്ഞുഞാന്‍ ചൂഴിലും നോക്കി
ഒരു പുല്ലുമവിടില്ലെന്നറിഞ്ഞു.
വീണ്ടും സുഖത്തിന്റെ മേച്ചില്‍പ്പുറം തേടി
ബീഡി കത്തിക്കുന്ന നേരത്ത് പിന്നെയും
പിന്നാമ്പുറത്തിരുന്നാരോ വിളിച്ചു:
‘പാപീ...’
വാക്കിന്റെ തീക്കൊള്ളി തട്ടി ഞാന്‍
പൊള്ളിത്തിരിഞ്ഞൊന്നുനോക്കി
കുമ്മായമടരുന്ന ചുവരിലെ ചിത്രങ്ങളൊക്കെ
പകച്ചുനില്‍ക്കുന്നു.
ഇടനാഴിയില്‍ പോക്കുവെയിലിന്റെ
ചെമ്പിച്ച താടിയിഴയുന്നു.
പേടിച്ചെണീറ്റ് നടന്നു ഞാന്‍
ചക്രവാളത്തിലെ സായാഹ്നമേശയില്‍
തെമ്മാടി മുകിലുകള്‍ പൊട്ടിച്ചുപേക്ഷിച്ച
മദ്യങ്ങള്‍ കെട്ടിക്കിടക്കുന്ന കൊല്ലിയില്‍ ,
ചക്കരവരമ്പില്‍ തഴയ്ക്കുന്ന പച്ചയില്‍
ഒച്ച വെക്കാതെ നടക്കുന്ന നേരത്ത്
കാലടിക്കീഴില്‍ നിന്നാരോ മുരണ്ടു:
‘പാപീ...’
ദിസമ്പറില്‍ പത്ര വിക്ഷേപിണീ വൃക്ഷങ്ങളൊക്കെ
അരിയോരടിവയര്‍ നടു വിലെ പൊക്കിളില്‍
വിരലിറക്കുമ്പോള്‍,ഇലവിട്ടചില്ലയില്‍
കിളിക്കൂട്ടമൊരുപാട്ടുചിന്തിന്റെ
നീലിച്ച ഗോട്ടികള്‍ ചിറകിട്ട് തട്ടി കളിച്ചിരിക്കേ ,
ഹൃദയത്തിനതിമൃദുല മാംസളതയിലോര്‍മകള്‍
ചിനക്കുന്ന ഒരു കിളിക്കാലിന്‍ നഖങ്ങള്‍.
നഖത്തിന്റെ റോസ്മുള്ളുകൊണ്ടെന്റെ കണ്ണിലെ
കോളാമ്പിയിലയില്‍ ഊറുന്നു ചോപ്പു കണ്ണീര്

ഉടയുന്ന കണ്ണീര്‍പളുങ്കില്‍ നിന്ന്
ഒരു ചിത്രശലഭം പറന്നുവന്ന്
അതിഗൂഢമിങ്ങനെ കാതില്‍ മൊഴിഞ്ഞു:
‘പാപീ...’
ഒരു നിമിഷമേ ഞാനത്ഭുതസ്തബ്ധനായ് മാറിയുള്ളൂ .
പിടി കൊടുക്കാതെ ഞാന്‍ ചെവിപൊത്തിയോടി ,
തെറ്റികള്‍ മുറുക്കുന്ന കാട്ടിറമ്പില്‍ ചെന്നിറങ്ങി .
അണയ്ക്കുന്ന നെഞ്ചം അമര്‍ത്തിപ്പിടിച്ചു ഞാനവിടെപ്പതുങ്ങി .
പേടിച്ചുപേടിച്ച് തലപൊക്കി നോക്കിയ നേരത്ത്
മുകളില്‍ നിന്നിടിവെട്ടി :
‘പാപീ, നിനക്കില്ല മോക്ഷം
നിനക്കില്ലൊളിക്കാനിടങ്ങള്‍
എവിടേക്കു പാഞ്ഞാലുമൊടുവില്‍ നീ
തിളയ്ക്കുന്ന എണ്ണയില്‍ ഒരു വറചട്ടിയില്‍
ചെന്നു വീഴും...’
കര്‍ക്കിടക മേഘങ്ങള്‍ മിഴിപൊട്ടി വിലപിക്കു
മൊരു ദിനമുച്ചയിലേക്കു ഞാന്‍ ‍ഞെട്ടിയുണരുന്നു
മഴയില്‍ കുതിര്‍ന്ന് നടക്കുമ്പൊഴും
ഉഷ്ണഹൃദയത്തിനഴിവാതിലില്‍
ഇറ്റു കാറ്റും തണുപ്പും കൊതിച്ചുകൊ-
ണ്ടാത്മാവു വന്നു നില്‍ക്കുന്നു.
മൊട്ടപ്പറമ്പുകള്‍ തോറുമലഞ്ഞുനടന്നു ഞാന്‍
പച്ചയാം കുന്നിന്റെ ഉച്ചിയിലൊരൊറ്റക്കൊടിമരം പോലെ
എത്രയോകാലം കറുത്ത പതാകയും പറപ്പിച്ചു നിന്നു ഞാന്‍.
ചാണകം മണക്കുന്ന വഴികളില്‍
കടലാസുപൂവുകളിളിക്കുന്ന വേലികള്‍ നോക്കാതെ
ചന്തമുള്ളൊരു കാഴ്ചയും കാണില്ലെന്ന് കണ്ണാല്‍ ശഠിച്ച്
കിളിപ്പാട്ടു കേള്‍ക്കാതെ
പൊരിയും വിശപ്പിന്റെ വിലപനം കേട്ട്
സ്വന്തം മനസ്സിന്റെ വിഷപാനപാത്രം
ചുണ്ടോടു ചേര്‍ത്തു ഞാന്‍.
മഴക്കിളികള്‍ വട്ടമിടുമാകാശമപ്പൊഴും
നിര്‍ദ്ദയമൌനത്തിന്‍ വാക്കുകള്‍ കടയുന്നു.
മറ്റൊരു വിഷക്കോപ്പയാമതിന്‍ വക്കത്ത്
സൂര്യന്റെ ചുണ്ട് ചോക്കുന്നു.
ദൈവമേ , നീയെനിക്ക് പണിതതാം വറചട്ടി
എന്റെയീ ഹൃദയം തന്നെ.
എന്നെ പിന്‍ തുടരുമരൂപിയാം ശബ്ദം
ഒരു നെഞ്ചിടിപ്പില്‍ ഞാന്‍ കേള്‍ക്കുന്നു:
‘പാപീ...’
ശത്രുവെന്‍ നെഞ്ചിന്നുള്ളില്‍ തന്നെയോ മുരളുന്നു..
ഞെട്ടിത്തെറിച്ചു ഞാന്‍ നില്‍ക്കുന്നു.

വിഷ്ണു പ്രസാദിന്റെ ജീവിതത്തിലെ ചില അത്ഭുതങ്ങള്‍ ...

വാതിലടച്ച് കിഴക്കോട്ട് തലവെച്ച് കിടന്നു.
ഉറങ്ങി, ഉറക്കത്തില്‍ സ്വപ്നവുമുണ്ടായി.
തുന്നല്‍ക്കാരിയായ കാമുകി കത്രികയുമായി
എന്റെ ...... മുറിക്കാന്‍ വരുന്നു.
ഞെട്ടിയുണര്‍ന്ന് നോക്കുമ്പോള്‍
പടിഞ്ഞാറാണ് വാതില്‍ ,
അതുണ്ട് തുറന്ന് മലര്‍ന്ന്..
വാതിലടച്ച് തെക്കോട്ട് തലവെച്ച് കിടന്നു.
ഉറങ്ങി, ഉറക്കത്തില്‍ സ്വപ്നവുമുണ്ടായി.
അമ്മ
‘മോനേ ..’എന്ന് വിളിച്ച്
എന്റെ കഴുത്ത് പിടിച്ചു മുറുക്കുന്നു.
ഞെട്ടിയുണര്‍ന്ന് നോക്കുമ്പോള്‍
‍വടക്കാണ് വാതില്‍ ‍,
അതുണ്ട് തുറന്ന് മലര്‍ന്ന്..
വാതിലടച്ച് വടക്കോട്ട് തലവെച്ച് കിടന്നു.
ഉറങ്ങി, ഉറക്കത്തില്‍ സ്വപ്നവുമുണ്ടായി.
ബ്രേക്ക് നഷ്ടപ്പെട്ട് ഒരു ജീപ്പില്‍
കുറേ ആളുകളോടൊപ്പം
ഞാനൊരിറക്കത്തിലേക്ക് പായുകയാണ്.
ഞെട്ടിയുണര്‍ന്ന് നോക്കുമ്പോള്‍
‍തെക്കാണ് വാതില്‍ ‍,
അതുണ്ട് തുറന്ന് മലര്‍ന്ന്..
വാതിലടച്ച് സുഖമായുറങ്ങി.
പുലര്‍ച്ചയ്ക്കുണര്‍ന്ന്
വാതില്‍ തുറന്നപ്പോള്‍
കിഴക്കാണ് വാതില്‍ ...
ഒറ്റമുറിയുടെ ഒരേയൊരു വാതില്‍ ...
*.’‘::‘:അതെങ്ങനെ....?