gfc

റാ

ററററററററ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചെഴുതുന്നു
എല്ലാ റ കളും വരിക്ക് നില്‍ക്കുന്നു
എല്ലാ റ കളുടെയും നടയിലൂടെ ഒരു കാര്‍ കടന്നുപോവുന്നു
റ കള്‍ അവയുടെ കാലുകള്‍ അകറ്റിവെക്കുന്നു
ഒരു പാണ്ടിലോറി കടന്നുപോവുന്നു
ഒരു വെടിയുണ്ട ചീറിപ്പായുന്നു
മറുതലയ്ക്കല്‍ നടന്നുപോവുന്ന ഒരാള്‍ മരിച്ചുവീഴുന്നു
മരിച്ചവന്റെ ചുറ്റും ആളുകള്‍ ഓടിക്കൂടി
ഇങ്ങേത്തലയ്ക്കലേക്ക് നോക്കുന്നു
ഇങ്ങേത്തലയ്ക്കല്‍ ഒരു പീരങ്കി സജ്ജമാവുന്നു
വെടി പൊട്ടുന്നു
റ കള്‍ ആകാശത്ത് ചിതറുന്നു
എല്ലാം കൂടിച്ചേര്‍ന്ന് ഒരു പൂവായ്
നഗരത്തിനുമുകളില്‍ നില്‍ക്കുന്നു
ഇതളിതളായ്
എല്ലാ റകളെയും ഒരു കൊക്കയിട്ട് വലിച്ച്
താഴെ എത്തിക്കുന്നു
നിരത്തി നിര്‍ത്തി ഉത്സവത്തിനു കൊണ്ടുപോയാലോ
എന്ന് ചിന്തിക്കുന്നു,വേണ്ടെന്ന് വെക്കുന്നു.
എല്ലാ റകളെയും വരിക്കു നിര്‍ത്തി ഒരു ഒളിച്ചുകളി
ആരംഭിക്കുന്നു.
എല്ലാവരുടെ കയ്യിലും തോക്ക്
എല്ലാവരും ശത്രുക്കള്‍
കണ്ടാലുടന്‍ വെടി
ഓരോ റയുടെ കാലിലും ഓരോരുത്തര്‍
ഒളിഞ്ഞുനില്‍ക്കുന്നു,പാളിനോക്കുന്നു
ഓരോന്നിനെ ഓരോന്നിനെ തട്ടി മുന്നേറുന്നു
അവസാനത്തെ റയുടെ കാലും വെടിപ്പാക്കി
വിജയസൂചകമായ ചിഹ്നം കാണിച്ച്
കാമുകിയെകെട്ടിപ്പിടിച്ച് ഉമ്മവെച്ചുകൊണ്ടിരിക്കുമ്പോള്‍
ഒരു കള്ള റ പിന്നില്‍ നിന്ന് ഒറ്റ വെടിയാണ്

മരിച്ചുവീഴുന്നു
എല്ലാ റകളും ഒരു പുഷ്പചക്രമായി
എന്റെ നെഞ്ചത്തുകേറുന്നു
മരിച്ചവര്‍ക്കുവേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്ത
കള്ളക്കരച്ചില്‍ എനിക്കും കിട്ടുന്നു
ചടങ്ങുകള്‍ക്കുശേഷം ഒരു റ അവളെ/എന്റെ കാമുകിയെ
പൊക്കിയെടുത്ത് ഹേയ് എന്ന ആഹ്ലാദശബ്ദം പുറപ്പെടുവിച്ച്
ഉമ്മവെക്കുന്നു
പുണരുന്നു
ഇറുകെപ്പുണരുന്നു
പിടുത്തം വിടാതെ അടുത്തുകണ്ട മുറിയിലേക്ക് പോകുന്നു
വാതിലടയുന്നു

അവള്‍ ഒരു റയുടെ പുറത്തേറി നഗരം ചുറ്റുന്നു
ആകാശത്ത് ഒരു ഒരു റ വിരിഞ്ഞ്
റ ഭരണം പ്രഖ്യാപിക്കുന്നു
ഞാന്‍ മണ്ണിനടിയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു
എന്റെ ആത്മാവ് റ ആകൃതിയില്‍
ഒരു രാത്രി പുറത്തിറങ്ങുന്നു
അവളുടെ വാതിലില്‍ മുട്ടിവിളിക്കുന്നു
റ എന്നു കരുതി അവള്‍ സ്വീകരിക്കുന്നു
ഞാനാരാണെന്ന് അവളോട് പറയുന്നു
അവള്‍ പേടിക്കുന്നു
ഞാനെന്റെ റ -കാലുകളിലിട്ട്
അവളെ ഞെക്കിഞെക്കിക്കൊല്ലുന്നു
പറന്നുപറന്നു പോകുന്നു
കറുത്തരാത്രിയുടെ റ
റാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

മേഘങ്ങള്‍ക്കിടയില്‍ നിന്ന്
തന്റെ കൈകളില്‍ വാരി
ഒരു കുഞ്ഞുകുട്ടിയെയെന്ന പോലെ
ദൈവം നിന്നെ താഴോട്ടിടുന്നു

ഒരു ദേവതയെപ്പോലെ
നീ താഴേക്ക് ഇറങ്ങിവരുന്ന ഇറക്കത്തില്‍
നിന്നെ സ്പശിക്കുന്ന ശൂന്യതയുടെ എല്ലാ കണികകളും
പ്രകാശത്തിന്റെ നിറവായിത്തീരുന്നു

ഭൂമി നിറയെ പൂമരങ്ങള്‍
അതിനിടയില്‍ ഒരൊറ്റക്കാമുകന്റെ
കോടികോടി കൈവെള്ളകള്‍
നിന്നെ താങ്ങിനിര്‍ത്തുവാന്‍
പൊന്തി നില്‍ക്കുന്നു

ആ കൈകളില്‍ത്തന്നെ
നീ വന്നുവീഴുന്നു
നിന്റെ വീഴ്ചയെക്കുറിച്ച്
ദുഃസ്വപ്നം കണ്ട ഒരു മേഘം
നാണക്കേട് മറയ്ക്കാന്‍ ഇടിവെട്ടിപ്പോവുന്നു

ഭൂമി ഇപ്പോള്‍ ഒരാഘോഷമാണ്

എല്ലാ മരങ്ങള്‍ക്കും മീതെ
മഴവില്ലുകളുടെ റ
അതിലിരുന്നാണ് പക്ഷികളുടെ പാട്ട്
ചിത്രശലഭങ്ങളുടെ ഒരു കാട്/ഘോഷയാത്ര
അതിനിടയിലൂടെ പറന്നുപോകുന്നു

എന്റെ ഉമ്മകള്‍ നിനക്ക് കാവല്‍ നില്‍ക്കുന്നു

എന്റെ ഉമ്മകള്‍ നിനക്ക് കാവല്‍ നില്‍ക്കുന്നു

നീ ഉണരുമ്പോള്‍ അവ ഒന്നൊന്നായി വന്ന്

നിന്റെ ചുണ്ടുകളിലും കവിളുകളിലും പൊതിയുന്നു.

ഇനിയും ചിലവ നിന്റെ കഴുത്തില്‍ ,

കഴുത്തിലെ മറുകില്‍ ,

മാറിടത്തില്‍ ,

അടിവയറ്റില്‍ ,



നീ മുറ്റമടിക്കുമ്പോള്‍

മുഖം കഴുകുമ്പോള്‍

പല്ലുതേക്കുമ്പോള്‍

മൂത്രമൊഴിക്കാനിരിക്കുമ്പോള്‍

നിന്റെ ഇരുകവിളുകളിലും

അവ പെരുമാറുന്നു

നീ കുളിക്കുമ്പോള്‍

അവ നിന്റെ ശരീരമാകെ പൊതിയുന്നു



നീ കോളേജില്‍ പോകുമ്പോള്‍

വഴിയോരത്തെ ചെടികളുടെ ഇലമറവില്‍

അവ പമ്മിയിരിക്കുന്നു

നീ നോക്കിപ്പോയാല്‍ അവ ചുണ്ടത്തൊട്ടുന്നു

നീ മലയാളം ക്ലാസില്‍ ബോറടിച്ചിരിക്കുമ്പോള്‍

ബ്ലാക്ക് ബോഡില്‍ നിന്ന്

ഒരുമ്മ പാഞ്ഞുവരുന്നു

നീ കുനിഞ്ഞിരിക്കുമ്പോള്‍

നിന്റെ ഡസ്കില്‍ ഒരുമ്മയുടെ ദാരുശില്പം

അതിന്റെ ചുണ്ടുകള്‍ ചലപ്പിക്കുന്നു

നിന്റെ ചുണ്ടുകള്‍ അതില്‍ ചേര്‍ത്തുവെച്ച്

നീ ഉറങ്ങിപ്പോകുന്നു

നീ വായനശാലയില്‍ പോകുമ്പോള്‍

അവ നിന്റെ പിന്നാലെ വരുന്നു

നിന്റെ മുടിക്കെട്ടിലെ സുഗന്ധത്തില്‍

ഇറങ്ങിനടക്കുന്നു



രാത്രിയില്‍ നീ നിലാവു കാണുമ്പോള്‍

രാത്രിഗന്ധികളുടെ വിമാനങ്ങളില്‍ വന്നിറങ്ങുന്നു

നിന്റെ നെറ്റിയില്‍ പതിയെ പതിയുന്നു

നീ ഉറങ്ങുമ്പോള്‍ നിന്റെ കണ്ണുകളില്‍

മൃദുലമായ് മുദ്രവെച്ച്

നിന്റെ ശ്വാസത്തില്‍ കറങ്ങി നടക്കുന്നു.



നിനക്കുമാത്രം കാണാവുന്ന ചുണ്ടുകളുടെ

ബലൂണുകള്‍ പലനിറങ്ങളില്‍

നീ പോകുന്നിടത്തെല്ലാം പറക്കുന്നു



നീയിപ്പോള്‍ നിറയെ പൂക്കളുള്ള പൂന്തോട്ടത്തില്‍

ഒരു പൂമ്പാറ്റ

മറ്റാരും ഇതറിയുന്നില്ലെങ്കിലും.

മുല കുടിക്കുന്നു

അല്ലയോ കാമുകീ

നീ നിന്റെ ബ്ലൌസിന്റെ കുടുക്കുകളൂരി

നിന്റെ മുലകള്‍ എന്റെ വായില്‍ തള്ളിവെക്കുന്നു

മുപ്പത്തൊന്‍പതുവയസ്സുള്ള ഞാന്‍

അവ കുടിക്കുന്നു

ഇടത്തേമുല കുടിക്കുമ്പോള്‍

വലത്തേ മുലയ്ക്ക് സങ്കടമാവുമെന്ന് കണ്ട്

വലത്തേ മുലയും കുടിക്കുന്നു

വലത്തേ മുലകുടിക്കുമ്പോള്‍

ഇടത്തേ മുല കരയുന്നു

രണ്ടു മുലകളും ഒരുമിച്ച് കുടിച്ച്

പരിഭവം മാറ്റുന്നു

മൈക്കല്‍ ജാക്സന്റെ

ആല്‍ബത്തിലേതുപോലെ

കടപുഴകിയ മരങ്ങള്‍

എഴുന്നേറ്റു നില്‍ക്കുന്നു

ചത്തുചീഞ്ഞ ആനകള്‍

മുറികൂടി എഴുന്നേറ്റു നടക്കുന്നു

കഴിഞ്ഞ വര്‍ഷം വണ്ടിയിടിച്ചുമരിച്ച പട്ടി

മുറ്റത്ത് വാലാട്ടിനില്‍ക്കുന്നു

ഞാനതിനെ തലോടുന്നു

ഞാന്‍ പിന്നെയും നിന്റെ മുല കുടിക്കുന്നു

വര്‍ഷങ്ങള്‍ എന്നില്‍ നിന്ന് ഓടിപ്പോകുന്നു

പതിന്നാലുവയസ്സില്‍

പ്രീതാടാക്കീസില്‍

സിനിമ കണ്ടിരിക്കുന്നു

അനുരാധ തുള്ളുന്നു

പത്തുവയസ്സില്‍

വള്ളിട്രൌസറിട്ട കുട്ടി

കുളക്കരയിലിരിക്കുന്നു

പച്ചപ്പായലില്‍ പരല്‍‌മീനുകള്‍

ഓടുന്നു

ഞാന്‍ പിന്നെയും നിന്റെ

മുല കുടിക്കുന്നു

അഞ്ചു വയസ്സുള്ള കുട്ടി

സ്കൂള്‍ വിട്ടോടുന്നു

ആദ്യം വീട്ടിലെത്തണം

മൂന്നുവയസ്സില്‍

കാപ്പിത്തോട്ടത്തില്‍

ഒളിച്ചിരിക്കുന്നു

അമ്മ തിരഞ്ഞു നടക്കുന്നു

ആറാം മാസത്തില്‍

കൈകാലിട്ടടിച്ച് ചിരിക്കുന്നു

ഞാന്‍ പിന്നെയും നിന്റെ

മുലകുടിക്കുന്നു

ഞാനിപ്പോള്‍ നിന്റെ

ഗര്‍ഭപാത്രത്തില്‍ വളരുന്നു

എനിക്കുവേണ്ടി നിന്റെ

പാല്‍ഞരമ്പുകള്‍ ഉണരുന്നു

നീ നിന്റെ വീര്‍ത്ത അടിവയര്‍

തടവി പുഞ്ചിരിക്കുന്നു

45º ചരിവില്‍

ഇളംനീല ആകാശത്തേക്ക്

ഒരു ചെറുപ്പക്കാരന്‍ 45º ചരിവില്‍

ഉയര്‍ന്നു ചാടുന്നു

അയാളുടെ കൈകള്‍ വിടര്‍ന്നിരിക്കുന്നു

ഞാനാണ് ആ ചെറുപ്പക്കാരന്‍

താഴെയുള്ള കുളവും ചുറ്റുമുള്ള

പൂച്ചെടികളും ഉയര്‍ന്നു ചാടുന്നു

ആകാശം നിറയെ 45º ചരിവില്‍

ചുവന്ന ചുണ്ടുകള്‍ ഒട്ടിച്ചുവെക്കുന്നു

എന്റെ ചെറുപ്പക്കാരിയും ഞാനും

ഒഴുകിപ്പോവുന്നു

മരങ്ങള്‍ക്കിടയില്‍ അവള്‍ ഒളിക്കുന്നു

അവളുടെ ഉടയാടകള്‍

മുടിത്തുമ്പിലെ വെളുത്ത റിബണുകള്‍

അവളെ കാണിച്ചുതരുന്നു

ഞങ്ങള്‍ കിരീടംവെച്ച രണ്ടു മരങ്കൊത്തികളായ്

പറന്നുപോകുന്നു

ഞങ്ങള്‍ക്കു പിന്നാലെ ഞങ്ങളുടെ ശബ്ദങ്ങള്‍

ഉരുണ്ടുരുണ്ട് പോരുന്നു

ആകാശം മടുക്കുമ്പോള്‍

ഞങ്ങള്‍ രണ്ട് പുഴമീനുകളായ്

ജലം ചിതറി നീന്തുന്നു

ഒരൊറ്റപ്പൂ പറിച്ച് നീട്ടുന്നു

ഒരു വെള്ളച്ചാട്ടത്തില്‍

ചിതറുന്ന നീര്‍മുത്തുകളാവുന്നു

ഞങ്ങള്‍ വീണ്ടും ഞങ്ങളാവുന്നു

ഈ ഇളംനീല ആകാശത്തേക്ക്

കൈകള്‍ വിടര്‍ത്തി

45º ചരിവില്‍ ഞങ്ങള്‍ ഉയര്‍ന്നുചാടുന്നു

ലോകം ആ ഒറ്റ ഫ്രെയിം

എല്ലാ കാലത്തേക്കുമായ്

ചില്ലിട്ടുവെക്കുന്നു.

ഒരു കറുപ്പ് വെളുപ്പ് വയലാര്‍ ഗാനം

വിരഹിയും ദുഃഖിയുമായ
ഒരാള്‍ നടക്കുകയാണ്
ലോകത്തെല്ലാവര്‍ക്കുമുണ്ട്
എപ്പോഴുമുണ്ട് ഒരു കാമുകി
അവള്‍ക്ക് വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട്
അവളുടെ ഹൃദയം അയാളെയോര്‍ത്ത്
പടപടാ എന്ന് മിടിച്ചുകൊണ്ടിരിക്കുന്നു
അയാള്‍ പാടുകയാണ്
ഒരു കറുപ്പുവെളുപ്പുഗാനത്തില്‍
മുഴുവന്‍ കറുപ്പും മുഴുവന്‍ വെളുപ്പുമല്ലാതെ
ലോകത്തെ മുഴുവന്‍ ദുഃഖവും
എന്റേതാണെന്ന് പ്രഖ്യാപിച്ച്
പുഴയോരത്തുകൂടി നടക്കുകയാണ്
നമുക്കയാളോട് കഠിനമായ സഹതാപമുണ്ട്
പുഴ അപ്പോള്‍ വെറുമൊരു പുഴയല്ല
അതിനു ജീവനുണ്ട് വികാരമുണ്ട്
(വേറെ എന്തൊക്കെയോ ഉണ്ട്)
അത് വലിഞ്ഞുമുറുകുന്നു
വലിഞ്ഞുവലിഞ്ഞുപൊട്ടുന്നു
ഞാന്‍ കണ്ടിട്ടുണ്ട്,നിങ്ങളും
നമുക്കും ഒരു ഹൃദയമുണ്ടെന്ന്
നമ്മളെ ഓര്‍മിപ്പിക്കുന്നു
മിടിച്ചുകൊണ്ടല്ല,വേദന കൊണ്ട്
ഞാനിപ്പോള്‍ ഉരുകിപ്പോവുമേ എന്ന്
ആത്മാവില്‍ നിശ്ശബ്ദമായി തലതല്ലിക്കൊണ്ട്

അന്ന് പാട്ടുകേള്‍ക്കുമ്പോഴും
അയാള്‍ നടക്കുകയായിരുന്നു
ഇന്ന് കേള്‍ക്കുമ്പോഴും
അയാള്‍ അതേ തീരത്തുകൂടി നടക്കുകയാണ്
ഇനിയും അയാള്‍ നടക്കും
അയാളുടെ കാലുകള്‍ കഴയ്ക്കില്ല
ദുഃഖം അത്രയ്ക്ക് കെല്‍പ്പുള്ളതാണ്
അയാളും അവളും അവരുടെ
കറുപ്പു‌വെളുപ്പു ഗ്രാമത്തില്‍
ലോകം അവസാനിച്ചാലും പാടിക്കൊണ്ടിരിക്കും
അയാള്‍ അയാളല്ല
ഞാന്‍ തന്നെയാണെന്ന്
ഞാനെന്നെ വിട്ടുകൊടുക്കും
അങ്ങനെയുള്ള തീരത്തുകൂടി
കാലങ്ങളായി നടക്കുന്നുവെന്നത് മറന്നാണ്
എന്റെയീ ഡപ്പാംകൂത്ത് ജീവിതമെന്ന്
ആ പാട്ട് ഇനിയൊരീക്കല്‍ കേള്‍ക്കുമ്പോള്‍ ഞാനോര്‍ക്കും

ഒരാള്‍ക്ക് എന്തൊക്കെ ജീവിതങ്ങളുണ്ട്!
ഇതെല്ലാം കൂടി നയിക്കാന്‍
ആകെ ഒരാളേയുള്ളൂ
അതുകൊണ്ട്, മുഴുവനായും
ഈ കറുപ്പുവെളുപ്പു ഗാനത്തിലേക്ക്
ഞാന്‍ ഒളിച്ചോടുന്നു
ഇപ്പോള്‍ ഞാനിരിക്കുന്നിടത്ത് ഞാനില്ല...

മൌനത്തെക്കുറിച്ച് അവള്‍ എഴുതാന്‍ പറഞ്ഞ കവിത

അവളില്‍ നിന്നുവരുന്ന എല്ലാറ്റിനേയും
ഞാന്‍ സ്നേഹിക്കുന്നു
മൌനവും അവളില്‍ നിന്ന് വരുന്നു
അതിനെയും ഞാന്‍ സ്നേഹിക്കുന്നു
അതിനോട് ഇരിക്കാന്‍ പറയുന്നു
കസേര വലിച്ചിട്ടുകൊടുക്കുന്നു
അത് ഇരിക്കുന്നു
അത് എന്നെ നോക്കുന്നു
ഞാന്‍ അതിനെയും നോക്കുന്നു
ഞങ്ങള്‍ പരസ്പരം അങ്ങനെ
നോക്കിനോക്കിയിരിക്കുന്നു
നോട്ടത്തില്‍ അനേകം കിലോമീറ്റര്‍
ദൈര്‍ഘ്യത്തില്‍ കയറുകള്‍ പിരിച്ചുകൊണ്ടിരിക്കുന്നു
ചുമ്മാ ഇരിക്കണ്ടല്ലോ എന്നു കരുതി
അതിന് ചായകൊടുക്കുന്നു
അത് കുടിക്കുന്നു
ചോറ് കൊടുക്കുന്നു
അത് തിന്നുന്നു
അതിന് മൂത്രമൊഴിക്കണമെന്ന് ആംഗ്യം കാണിക്കുന്നു
മൂത്രപ്പുര കാണിച്ചുകൊടുത്ത്
ഞാന്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു.
അത് അകത്തു കയറി വാതില്‍
ചാരുന്നു
ഒരൊച്ചയുമില്ല
ഞാന്‍ ഒളിഞ്ഞുനോക്കുന്നു
അത് വാതില്‍ തള്ളിത്തുറന്ന്
പുറത്തേക്ക് വരുന്നു
അതിന്റെ മുഖം ഒരുകൊട്ട
പുറത്ത് ഒന്ന് നടന്നിട്ട് വരാമെന്ന്
ഞാന്‍ അതിനെ കൂട്ടുന്നു
അതിനെ ഇങ്ങനെ കണ്ടാല്‍ പോര
എനിക്കുവേണ്ടി അതെന്തോ ഒളിപ്പിക്കുന്നു
അത് കണ്ടല്ലേ പറ്റൂ
പക്ഷേ എങ്ങനെ?സമ്മതിക്കുമോ?
കാര്യം പറഞ്ഞുനോക്കി
എനിക്കു കാണണം
അതിനു പരിഭ്രമമായി
ആളില്ലാത്ത സ്ഥലം
അങ്ങനെ കാണിച്ചു തന്നാല്‍
അത് ഇല്ലാതാവുമെന്ന്
അതിന്റെ ദയനീയമായ
വെളിപ്പെടുത്തല്‍ ..
എനിക്ക് സഹിച്ചില്ല
അതിന്റെ മിനുങ്ങുന്ന
ഉടുതുണി ഞാന്‍ വലിച്ചുകീറി.
അത് വെപ്രാളപ്പെട്ട് എന്നെ തള്ളിയിട്ട് ഓടി
ഞാന്‍ പിന്നാലെഓടി
ഒരുവിധം പിടികൂടി
വലിച്ചുകീറിയ വിടവുകളില്‍
ചില അവ്യക്തപദങ്ങള്‍ വന്നു നില്‍പ്പുണ്ട്
സാമാധാനിപ്പിച്ച് തിരികെ കൊണ്ടുനടന്നു
രാത്രിയാവുന്നു
അധിക നേരമായ് സന്ദര്‍ശക്കുള്ള മുറിയില്‍
മൌനം കിടിച്ചിരിക്കുന്നു..എന്ന കവിത ചൊല്ലി നോക്കി
അതിന് കുറ്റബോധം തോന്നി
കുടിച്ചുകൊണ്ടിരുന്ന ഗ്ലാസ് അവിടെത്തന്നെവെച്ചു
അതിനെ ഞാന്‍ ഉള്ളംകൈയില്‍ എടുത്തു
ഞാന്‍ മൊബൈല്‍ എടുത്തു
അതിനെ ഇങ്ങോട്ടുപറഞ്ഞയച്ചവളുടെ
മൊബൈല്‍ സംഖ്യ അമര്‍ത്തി
അപ്പുറത്ത് അവള്‍ ഉണര്‍ന്നു
മൌനത്തെ ഉള്ളംകൈയിലെടുത്ത്
ഒറ്റ ഊത്ത് കൊടുത്തു
ടെലഫോണ്‍ ടവറുകളില്‍ നിന്ന്
ടവറുകളിലേക്ക്
ഒരു കാക്കക്കൂട്ടമായി അത് പറന്നു
അവളുടെ മൊബൈല്‍ വഴി
പറന്നിറങ്ങി
അവളുടെ അനേകം കാക്കപ്പുള്ളി വാതിലുകളിലൂടെ
അകത്തേക്ക് കയറിപ്പോയി.
അവളെക്കൊതിച്ച് അവളുടെ
രക്തത്തിലേക്ക് കയറിപ്പോയ
കാക്കകള്‍ പണ്ട് അഴിച്ചുവെച്ച കറുപ്പുകളാണ്
അവളുടെ കാക്കപ്പുള്ളികള്‍
അവള്‍ക്ക് ഒടുക്കത്തെ പ്രേമമാണ്.
അവളുടെ മൌനം അവളുടെ പ്രേമമാണ്
ഇപ്പോള്‍ എല്ലാ കാക്കകളും
അവളുടെ ഉള്ളില്‍ രാവും പകലും കലമ്പുന്നു
അവള്‍ക്ക് ഉറക്കമില്ല
മൌനത്തെ അടിച്ചോടിച്ച്
ഞാന്‍ സമാധാനമായി ഉറങ്ങുന്നു
എന്നില്‍ നിന്ന് നൂറ് ഉമ്മകള്‍
നൂറ് കൊറ്റികള്‍
കോടമഞ്ഞ് കടന്ന്
അവള്‍ക്കുവേണ്ടി പറന്നുപോകുന്നു
ഞാന്‍ കൊടുക്കുന്ന എല്ലാ ഉമ്മകളും
അത്-ആ മൌനം പിടിച്ചുവാങ്ങിത്തിന്നുന്നു
ഞാന്‍ അവള്‍ക്കുകൊടുക്കുന്നതെല്ലാം
കൈപ്പറ്റുന്നത് അവനാണ്
പാവം അവള്‍
പാവം

ചിതറുന്നു

ആകാശത്തിന്റെ നീലജലത്തിലേക്ക്

മുടിയഴിച്ചിട്ട് ഭൂമിയില്‍ തൂങ്ങിനില്‍ക്കുന്നു

മരക്കൂട്ടങ്ങള്‍



ഭൂമിയെ ഇറിക്കിപ്പിടിച്ച്

തൂങ്ങിനില്‍ക്കുന്നു വീടുകള്‍



ആകാശത്തിന്റെ ആകാശമായി ഭൂമി

അതില്‍ തൂങ്ങിനിന്നുകൊണ്ട്

നടന്നുപോകുന്നു മനുഷ്യര്‍



കാട്ടില്‍ തലകീഴായ് തൂങ്ങിക്കിടന്ന്

ഒരു മാന്‍കൂട്ടം ഓടുന്നു



നഗരപാതകളില്‍ പറ്റിപ്പിടിച്ച് തൂങ്ങിക്കിടന്ന്

വാഹനങ്ങള്‍ ഓടുന്നു



മേഘങ്ങള്‍ വിക്ഷേപിച്ചതാണെന്നെ

ഭൂമിയില്‍ പൂക്കളായ് ചിതറുവാന്‍



ഞാനിതാ അതിവേഗം താഴേക്കുവരുന്നു

സമുദ്രങ്ങള്‍ തിരക്കൈകള്‍ നീട്ടി നില്‍ക്കുന്നു

പാറക്കൂട്ടങ്ങള്‍ പടച്ചട്ടകളേന്തി നില്‍ക്കുന്നു



ചിതറുന്നു

ചുവന്നപൂവുകളായ്.

ഈ പ്രഭാതത്തിനു മീതെ

ചിതറുന്നു.

പശു അഥവാ സൌമ്യത റീലോഡഡ്

പശു എന്നെ നോക്കുന്നു
അതിന്റെ കണ്ണുകളില്‍ നിന്ന് സ്നേഹം
അതിന്റെ മുലക്കണ്ണുകളില്‍ നിന്ന് പാല്‍
ഞാനതിനെ തഴുകുന്നു
അതിന്റെ നെറ്റി
അതിന്റെ ആടി ചൊറിഞ്ഞുകൊടുക്കുന്നു.
എന്റെകൈ മാത്രം ഇറങ്ങിപ്പോയി
അതിനെ എല്ലായിടവും തലോടുന്നു
അത് നിന്നു തരുന്നു
ചുരത്തുന്നു
ഇപ്പോള്‍ ആകാശത്ത് നില്‍ക്കുന്നു
അതിന്റെ പാല്‍ പ്രപഞ്ചത്തെ മൂടുന്നു
ചിലപ്പോള്‍ പുരാതനമായ
എന്റെ തൊഴുത്തില്‍ അത്.

അത് ഉറങ്ങുന്നു-അയവെട്ടുന്നു
അതിന് എന്തിനീ കൊമ്പുകള്‍ ?
സൌമ്യതയ്ക്ക് എന്തിനീ...?
പച്ചപ്പുല്ല് നീട്ടുന്നു
അത് ചവച്ചുചവച്ച് എന്നെനോക്കുന്നു
എന്നെ നക്കുന്നു
ഞാന്‍ ഉറങ്ങുന്നില്ല
എവിടെയോ ഒരു മുറിവുണ്ട്
ഒരു അവയവം ഇറങ്ങിപ്പോയിട്ടുണ്ട്
ബോധത്തിന്റെ മിന്നല്‍‌വഴികളില്‍
എന്റെ പശു
അതിന്റെ കാല്‍ മാത്രം
അതിന്റെ വാല്‍ മാത്രം
അതിന്റെ കണ്ണുകള്‍ മാത്രം
ബാക്കിയെല്ലാം അതിനോടൊപ്പം ഉണ്ടാവാം.

അതെന്നെ സ്നേഹിക്കുന്നു
അതിന്റെ സ്നേഹം ഒരു നാക്കായി
ഇറങ്ങിവരുന്നു
എന്നെ നക്കുന്നു
എല്ലാ രാവുകളിലും
എല്ലാ പകലുകളിലും
എല്ലാ നിമിഷങ്ങളിലും
കണ്ണടച്ചാലും ഒരു പാല്‍‌വെളിച്ചത്തില്‍
ഞാന്‍ കിടക്കുന്നു
അത് എന്റെ അരികില്‍.
എനിക്ക് പിന്നെയും എന്തോ നഷ്ടമായിട്ടുണ്ട്
ഒരവയവം കൂടി കാണാതായിട്ടുണ്ട്
ഏതാണ് എന്ന് അറിയില്ല
കൂടുതല്‍ ചിന്തിക്കാന്‍ തോന്നുന്നില്ല
എന്റെ പശു
അതിന്റെ മുലകള്‍
അതിന്റെ പാല്‍
അതില്‍ ബോധമില്ലാതെ
എനിക്കു കിടക്കണം

ഞാനും അതും ഒഴിവുസമയങ്ങളില്‍
ചന്തയില്‍ പോകാറുണ്ട്
അപ്പോള്‍ അത് എന്നെപ്പോലെ
വസ്ത്രങ്ങള്‍ ധരിക്കും
രണ്ടുകാലില്‍ നടക്കും
സിഗരട്ട് വലിക്കും
ബാറിലിരുന്ന് മദ്യപിക്കും
ഞാനും എന്റെ പശുവും.
അത് ചോദിക്കും:
‘എന്നെക്കുറിച്ചെഴുതി
നിങ്ങള്‍ കവിയായി.
എന്നിട്ട് എനിക്കെന്ത്?
ചുമ്മാതെ എന്ന് അത് ചിരിക്കും
എനിക്ക്
എനിക്ക്
ഇനി അധികമൊന്നും നഷ്ടപ്പെടാനില്ല
കുറേ അവയവങ്ങള്‍ കാണാതായിട്ടുണ്ട്
ഓര്‍ക്കാന്‍ നേരമില്ല
പാല്‍ ഒഴുകുന്നു
അത് നില്‍ക്കരുത്
എനിക്ക് തലോടണം

കുട്ടികള്‍ പറയുന്നു:
എല്ലാ കീശകളും കാലിയാണ്
ഭാര്യ പറയുന്നു:
പ്രസവിക്കാത്ത ഒരു പശു
പാല്‍ തരുന്നുവെന്നത്
ഒരു വ്യാജഭാവന മാത്രമാണ്

എന്റെ പശു എന്നോട് പറയുന്നു
അതിനെ കൊന്നോളാന്‍...
ഞാനതിനെ കൊല്ലാന്‍ ശ്രമിക്കുന്നു
അപ്പോള്‍ അറിയുന്നു
ആയുധമെടുക്കാന്‍ എനിക്ക് കൈകള്‍ ഇല്ല.
അതിന്റെ അടുത്തേക്ക് നീങ്ങാന്‍
എനിക്ക് കാലുകള്‍ ഇല്ല
അത് ചിരിക്കുന്നു
അത് ചുരത്തുന്നു
ഇറങ്ങിപ്പോയ എന്റെ കൈ അതിനെ തലോടുന്നു
അതിപ്പോള്‍ എന്റെ കൈയല്ല
അതെന്നെ അനുസരിക്കില്ല
ഞാന്‍ പാലില്‍ ഉറങ്ങിക്കിടക്കുന്നു
എന്റെ പശു അരികില്‍ക്കിടന്ന് ചിരിക്കുന്നു
മിന്നല്‍‌വഴികളില്‍
അതിന്റെ കണ്ണുകള്‍ തെളിയുന്നു
ഞാന്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക്
അതിന്റെ ക്രൂരനോട്ടത്താല്‍
എടുത്തെറിയപ്പെടുന്നു
ഞാന്‍ കാണുന്നു
എന്നെക്കൊന്നിരിക്കുന്നു
എന്റെ ഇറച്ചി മുഴുത്ത മുട്ടിപ്പലകയില്‍ വെച്ച്
വെട്ടിക്കൊണ്ടിരിക്കുന്നു
എന്റെ ചോര തെറിക്കുന്നു
എന്റെ പശു അടുക്കളയില്‍
തിരക്കിട്ട് നടക്കുന്നു
എന്നെ കറിവെച്ച് തിന്നുകൊണ്ടിരിക്കുന്നു

രണ്ടുകുന്നുകളുടെ കവിത

(അപ്പോള്‍ ഒരു കവിത പറയാം.ശ്രദ്ധിച്ചിരിക്കണേ....എന്നിട്ടെന്തുണ്ടായി?എന്നിട്ടെന്തുണ്ടായി എന്ന് ഇടയ്ക്കിടെ ചോദിക്കണേ... )

അക്കരെയാണ് പറക്കുന്ന്
ഇക്കരെയാണ് പുഷ്പംകുന്ന്
പറക്കുന്നിന് പുഷ്പം കുന്നിനോട് പ്രേമം
പുഷ്പംകുന്നിനുമുണ്ട് പ്രേമം
പക്ഷേ,അടുക്കാന്‍ പറ്റണ്ടേ
അനങ്ങാന്‍ പറ്റണ്ടേ...
അടുത്തുപോയാല്‍ ഇടയ്ക്കുള്ള
പാടങ്ങളും കുളങ്ങളും റോഡുകളും
ശ്വാസം മുട്ടി മരിച്ചുപോവില്ലേ
അനങ്ങിപ്പോയാല്‍
പറക്കുന്നിലുള്ള നൂറ്റഞ്ചുവീടുകളും
പുഷ്പംകുന്നിലെ തൊണ്ണൂറ്റാറു വീടുകളും
അതറിയില്ലേ?കിടുങ്ങില്ലേ?
അതുകൊണ്ട് അടക്കിപ്പിടിച്ച്
ഒരു കുന്ന് മോഹം അപ്പുറത്തും
ഒരു കുന്ന് മോഹം ഇപ്പുറത്തും
കുന്നുകൂടിക്കിടന്നു.

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?


എന്നാല്‍ ,ആരുമറിയാതെ ഒരു നാള്‍
കുന്നുകള്‍ക്ക് ചിറകുമുളച്ചു
പുഷ്പംകുന്നിലെ കൃഷിപ്പണിക്കാരോ
പറക്കുന്നിലെ തെങ്ങുകയറ്റക്കാരോ
ആ ചിറകുകള്‍ കണ്ടില്ല
രണ്ടു കുന്നുകളിലെയും
വളഞ്ഞുപോവുന്ന വഴികളോ
ചെങ്കല്ലു കയറ്റുന്ന ലോറികളോ
നാനാജാതിക്കിളികളോ
കിണറ്റിന്‍ വക്കത്ത് അപ്പിയിടാറുള്ള
കുറുക്കന്മാരോ അറിഞ്ഞതേയില്ല.


എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?


സുന്ദരന്മാരില്‍ സുന്ദരനായിരുന്ന
ഒരു കറമ്പന്‍ രാത്രിയായിരുന്നു അത്
രണ്ടുകുന്നുകള്‍ക്കുമിടയിലൂടെ
നിവര്‍ന്നുകിടക്കുന്ന റോഡിലൂടെ
അവസാനത്തെ ബസ്സും പോയി
ഷാപ്പില്‍ നിന്നോ തീയേറ്ററില്‍ നിന്നോ
കടയടച്ചോ വരുന്നവരുടെ ഒറ്റപ്പെട്ട
സൈക്കിളുകള്‍ കുന്നുകയറിപ്പോയി
വെളിച്ചംകൊണ്ട് അടയാളമിട്ട്
എല്ലാവീടുകളും ഉറങ്ങിപ്പോയി
പുഷ്പം കുന്ന് മെല്ലെ അതിന്റെ
ചിറകുകള്‍ ആദ്യമായി വിടര്‍ത്തി
പറക്കുന്നിന്റെ തോളില്‍ വെച്ചു.
പറക്കുന്നും അതിന്റെ ചിറകുകള്‍ വിടര്‍ത്തി.
അവര്‍ ആകാശത്തേക്ക് പറന്നുപൊങ്ങി.
രണ്ടുകുന്നുകള്‍ പറിഞ്ഞുപോയ
ആനക്കരയുടെ ഭൂപടം താഴെ.

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?



പറക്കുന്നും പുഷ്പംകുന്നും
തോളോടുതോള്‍ ചേര്‍ന്നുപറന്നു
നക്ഷത്രങ്ങള്‍ അതുകണ്ട് തലകുത്തിവീണു
പാടങ്ങള്‍ കടന്ന്
പുഴ കടന്ന്
കുറ്റിപ്പുറം പാലം കടന്ന്
അറബിക്കടല്‍ കടന്ന്
പറന്നുപോയി.
ഒരു രാത്രി കൊണ്ട് കാണാവുന്നതൊക്കെ കണ്ട്
പറയാവുന്നതൊക്കെ പറഞ്ഞ്
കേള്‍ക്കാവുന്നതൊക്കെ കേട്ട്
ചെയ്യാവുന്നതൊക്കെ ചെയ്ത്
നേരം വെളുക്കാനായപ്പോള്‍ തിരിച്ചുവന്നു

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?

തിരിച്ചുവന്നപ്പോഴല്ലേ പുകില്
താഴെ രണ്ടുകുന്നുകള്‍ കാണാതായതറിഞ്ഞ്
ജനം തടിച്ചുകൂടിയിരിക്കുന്നു.
പത്രക്കാര്‍ എഴുതിയെടുക്കുന്നു
ചാനലുകാര്‍ വണ്ടികളുമായി എത്തിയിരിക്കുന്നു
കുന്നുകളിലെ കാണാതായ ജനങ്ങളുടെ
ബന്ധുക്കള്‍ അലമുറയിടുന്നു
ഫയര്‍ ഫോഴ്സും പോലീസും

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?


ഇരിക്കേണ്ടിടത്ത് ഇരിക്കാന്‍ സ്ഥലമില്ലാതെ
ഇനി എന്തു ചെയ്യുമെന്നറിയാതെ
പുഷ്പം കുന്ന് ആകാശത്ത് നിലയുറപ്പിച്ചു
ആരോ മുകളിലേക്കു നോക്കിയപ്പോള്‍
അതു കണ്ടു
ഒരു കുന്ന് -ആകാശത്ത്.
എല്ലാ ക്യാമറകളും കണ്ണുകളും ആകാശത്തേക്ക്
അപ്പോള്‍ ആകാശത്തുള്ള പുഷ്പംകുന്നിന്റെ
അതിരില്‍ താഴേക്ക് നോക്കി പുഷ്പംകുന്നുകാര്‍
കുന്നിന്‍ വക്കിന് ആളുകളെക്കൊണ്ട് ഒരു അതിര്
അതിരിലേക്ക് അതിവേഗം ഓടിച്ചുവന്ന
ഒരു സൈക്കിള്‍ ബ്രേക്കുപിടിച്ച് നില്‍ക്കുന്നു
അതിരില്‍ നിന്ന് താഴേക്ക് എത്തിനോക്കുന്നു
സ്കൂളിലേക്ക് പോവാന്‍ യൂണിഫോമിട്ടെത്തിയ കുട്ടികള്‍
കക്ഷത്ത് ഡയറിയുള്ള പഞ്ചായത്തംഗം,
തൊഴിലുറപ്പിനു പോകാന്‍ വന്ന പെണ്ണുങ്ങള്‍
രാവിലെ തെണ്ടാനിറങ്ങിയ ഒരു നായ
പശുവിനെക്കെട്ടാന്‍ വന്ന ആള്‍,പശു

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?


എന്നിട്ടെന്തുണ്ടാവാന്‍
താഴെയുള്ളവര്‍ മുകളിലേക്കും
മുകളിലുള്ളവര്‍ താഴേക്കും അങ്ങനെ നോക്കി നിന്നു
ലോകാവസാനം വരെ

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?


എന്നിട്ട്&%$33##