gfc

വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള കവിത


പറിച്ചെറിഞ്ഞ മുല പോലൊരു കുന്ന് .
അതിന്റെ വര്‍ത്തുളതയെ നൂറ്റാണ്ടുകളായി
തഴുകിക്കൊണ്ടിരിക്കുന്ന തോട്ടുവെള്ളത്തിന്റെ വിരലുകള്‍ .
അതിന്റെ മുലഞെട്ടിലാണ് കുട്ടേട്ടന്റെ വീട് .
അവിടെയിരുന്ന് ഞാനും കുട്ടേട്ടനും പ്ലംബറാശാനും
ഒന്നാമത്തെ പെഗ്ഗൊഴിക്കുമ്പോള്‍ മഴ തുടങ്ങുന്നു.

ജനല്‍ച്ചതുരം കാട്ടുന്നു താഴ്‌വരയില്‍
തീപ്പെട്ടികള്‍ വെച്ചപോലെ എന്ന പഴയ ഉപമയില്‍
മരങ്ങള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന വീടുകള്‍ .
കുന്ന് അഴിച്ചിട്ട കള്ളിക്കുപ്പായമെന്ന് വയലുകള്‍ കീഴെ.
അതില്‍ കണ്ടം പൂട്ടുന്ന ട്രാക്ടറിന് കാവല്‍ നില്‍ക്കുന്ന കൊറ്റികള്‍ .

കുട്ടേട്ടന്‍ ഓര്‍മിച്ചു:
തൊഴിലാളിയെ വെട്ടിക്കൂട്ടി ആത്തിക്കണ്ടത്തില്‍ താഴ്ത്തിയ മഠത്തില്‍മത്തായി,
ആ മത്തായിയെ പറഞ്ഞുറപ്പിച്ചുകൊന്ന നക്സലൈറ്റുകള്‍
ആ നക്സലൈറ്റുകളെ വേട്ടയാടിയ പോലീസ്
കേണിച്ചിറയിലെ തോട്ടങ്ങളിലൂടെ ഓടിക്കൊണ്ടിരുന്നു
തലയില്ലാത്ത അയാളുടെ കാലുകള്‍

വാഴകള്‍ തണുത്തുവിറച്ചു
കിളികള്‍ മഴയെ ചീത്തവിളിച്ചുപറന്നു
ആകാശം കറുത്തുവന്നു

മൂന്നാമത്തെ പെഗ്ഗില്‍ കൃഷ്ണന്‍ കുട്ടി നായരെ അനുസ്മരിപ്പിക്കുന്ന
പ്ലംബറാശാന്‍ വ്യാജമായി ചീറി :ങാ ! എന്നോട് കളിക്കണ്ട
എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു.
ട്രാക്ടറുകളല്ല തൊപ്പിക്കുട ചൂടിയ മനുഷ്യരാണ്
എരുതുകളെ കെട്ടിയ നുകത്തണ്ടില്‍ ചവിട്ടി നിന്ന് പായുന്നതെന്ന്
തന്നോടുതന്നെ പറഞ്ഞു .

മഴവെള്ളം കടലാക്കിയ പാടത്തുനിന്ന്
വെള്ളം മുകളിലേക്കുമുകളിലേക്ക് കയറിക്കയറിവന്നു.
താഴ്വരയിലെ ആദ്യത്തെ അടുക്ക് വീടുകളെ അത് മൂടി.
പെട്ടിപ്രമാണങ്ങളും സമ്പാദ്യങ്ങളുമെടുത്ത് വളര്‍ത്തുമൃഗങ്ങളെ തെളിച്ച്
ആളുകള്‍ കുന്നിന്‍‌മുകളിലേക്ക് കയറുന്നു .
വെള്ളം കയറാത്ത ബന്ധുവീടുകള്‍ തിരഞ്ഞ്
കുട്ടികളെയെടുത്ത സ്ത്രീകള്‍ ഇടുക്കുവഴികളിലൂടെ കുന്നുകയറുന്നു.
കുന്നിന്‍പുറത്തെ ഗോത്രവര്‍ഗ്ഗക്കാരുടെ ചുടലയില്‍ നിന്ന്
മഴവെള്ളച്ചാലുകളുടെ തീനാളങ്ങള്‍ താഴ്വരകളിലേക്ക് ഒഴുകുന്നു.

ആശാന്‍ ഓര്‍ത്തു:പൈപ്പുകള്‍ കൂട്ടിപ്പിടിക്കുന്ന മണിമാളികകള്‍
വെള്ളവും വിസര്‍ജ്യവും ഓടിക്കൊണ്ടിരിക്കുന്ന ചുമരുകള്‍
വിസര്‍ജ്യങ്ങള്‍ കെട്ടിക്കിടക്കുന്ന ക്ലോസറ്റുകള്‍
ഒരു പെഗ്ഗ് വലിച്ച് ആ ഓര്‍മ തുപ്പിക്കളഞ്ഞു ആശാന്‍ .

നീര്‍ക്കോലിപ്പരുവത്തിലുള്ള മഴവള്ളികള്‍
പെരുമ്പാമ്പുകളായി വായ പിളര്‍ന്ന്
ഭൂമിയിലേക്ക് വീണുകൊണ്ടിരുന്നു

കുട്ടേട്ടന്‍ കുട്ടന്മാഷെ ഓര്‍ത്തു:ദയാകരേട്ടന്റെ ടോര്‍ച്ച് വെട്ടത്തില്‍
പാതിരാത്രിയില്‍ വൈക്കോല്‍‌കളത്തില്‍
പാട്ടുകാരിട്ടീച്ചറെ കെട്ടിപ്പിടിച്ചുറങ്ങുന്നു കുട്ടന്മാഷ്.പാറമുനമ്പേല്‍ മേരിയുടെ കൊച്ച്
പതിനൊന്ന് വയസ്സില്‍ മരിക്കുന്നു.
കുട്ടന്മാഷ് നാടകവും വിപ്ലവവുമായി ചുരമിറങ്ങുന്നു.
അയാളുടെ വിപ്ലവലേഖനങ്ങള്‍ ചുരം കയറിക്കൊണ്ടിരുന്നു
കുട്ടേട്ടന്‍ വായിച്ചുകൊണ്ടിരുന്നു.

മഴവെള്ളം കുതിച്ചുകയറി.
രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും നിര വീടുകള്‍
വെള്ളത്തിനടിയിലായി.
ലൈംഗികത്തൊഴിലാളി പ്രമീളയും അവളുടെ രണ്ട് കസ്റ്റമേഴ്സും
കഴുത്തോളം വെള്ളത്തില്‍ വീട്ടില്‍ നിന്ന് പുറത്തേക്കൊഴുകിപ്പോന്നു.
വാറ്റുകാരന്‍ ചെട്ട്യാര്‍ വാറ്റുകലത്തോടെ ഒഴുകിനടക്കുന്നു.
കള്ളന്‍‌കുമാരന്‍ പകുതിയും മുങ്ങിയ ഒരു മരത്തിന്റെ കൊമ്പില്‍
പേടിച്ചുവിറച്ചിരിക്കുന്നു.

അരക്കുപ്പിയേ തീര്‍ന്നുള്ളൂ.
അടുത്തപെഗ്ഗില്‍ നിന്ന് കാറ്റുകള്‍ ഇറങ്ങിവന്നു.
മരങ്ങളെ കടപുഴക്കി.
മേഘങ്ങളെ തച്ചുടച്ച് വലിയവലിയ കുളങ്ങളെ ഭൂമിയിലേക്ക് മറിച്ചിട്ടു.
മുത്തങ്ങസമരത്തിനു ശേഷം ഒളിവില്‍പ്പോയ ജാനുവിനെ
നമ്പിക്കൊല്ലിയില്‍ നിന്ന് നാട്ടുകാര്‍ പിടിച്ചുകൊടുത്തു.
അടികൊണ്ട് വീര്‍ത്ത കവിളുമായി
അവര്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ നില്‍ക്കുന്നു.
ഞങ്ങളുടെ ബൈക്ക് പുതിയൊരു കുപ്പിയുമായി
നമ്പ്യാര്‍കുന്ന് പോയി തിരിച്ചുവരുന്നു
ബൈക്കില്‍ മൂന്നാമതിരിക്കുന്ന ആശാന്‍
ചിറകുവെച്ച് പറക്കുന്നു.
അയാള്‍ ഒരു തുമ്പിയാണ്.
മുലഞെട്ടൊഴികെ മുല മുഴുവന്‍ വെള്ളത്തില്‍ മൂടി.
ഇരുട്ടും വെള്ളവും കൂടി ഭൂമിയെ ഇപ്പോള്‍ വിഴുങ്ങും.
ഒലിച്ചുപോവുന്നവരുടെ ഒച്ചകള്‍
ഒഴുകിപ്പോവുന്ന വാഹനങ്ങള്‍
ഒഴുകിപ്പോവുന്ന വളര്‍ത്തുമൃഗങ്ങള്‍
മുകള്‍പ്പരപ്പിലെ ചുടലയില്‍ നിന്ന്
മണ്ണടിഞ്ഞ ഗോത്രജനത എഴുന്നേല്‍ക്കുന്നു
മഴയെ നോക്കി അവര്‍ പാടുന്നു
തുടിയുടെയും ചീനിയുടെയും താളത്തില്‍
മേഘങ്ങള്‍ തലയിലെടുത്ത് അവര്‍ നൃത്തം ചെയ്യുന്നു.
ഞങ്ങള്‍ അവസാനത്തെ പെഗ്ഗൊഴിച്ച്
ഇരുട്ടിലേക്ക് നോക്കിയിരിക്കുന്നു
ജനല്‍പ്പാളികളില്ലാത്ത,
വാതിലുകളില്ലാത്ത വീട്ടിലേക്ക്
മഴവെള്ളം കുതിച്ചുകയറിവരുന്നു.

അനേകം ശവങ്ങളോടെ
വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ഈ കവിത
നിങ്ങളുടെ അടുത്തേക്ക് ഒഴുകിയെത്തുന്നു.
നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന
വരികളുടെ അക്ഷരങ്ങള്‍ വലിയകല്ലുകളായി
ഇടിഞ്ഞ് വീഴുന്നു
അക്ഷരങ്ങള്‍ക്കിടയിലെ മണ്ണ് കലങ്ങിച്ചേര്‍ന്ന വെള്ളം
നിങ്ങളെയുമെടുത്ത് ഒഴുകുന്നു
വായിച്ചുകൊണ്ടിരിക്കുന്നവരില്‍ നിന്നെല്ലാം
അനേകം കൈവഴികളായി ഒഴുകി വന്ന്’
തെരുവുകളെയും പാതകളെയും മുക്കി
ജലം ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു.
നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഈ കവിത
ഞാന്‍ ഇപ്പോള്‍ എഴുതാന്‍ തുടങ്ങുന്നു....




കടുവ

ആമുഖം
 
ഒരു മാസം മുന്‍പ് തന്റെ പശുവിനെ കടുവ പിടിക്കും വരെ
ലോപ്പസിന് ഒരു കുഴപ്പവുമില്ലായിരുന്നു. 

കവിത 1

ലോപ്പസിന് ഉറക്കമില്ല.
വീടിനരികിലൂടെ കടുവ നടന്നു പോകുന്ന
കാലടിയൊച്ച തോന്നി അയാള്‍ പാളി നോക്കുന്നു.
ഇരുട്ടില്‍ അതിന്റെ മുരള്‍ച്ച എല്ലായിടത്തു നിന്നും
കേള്‍ക്കുന്നതായി അയാള്‍ക്കു തോന്നുന്നു.അയാള്‍ ചെവിപൊത്തുന്നു.
കണ്ണടച്ചു കിടക്കുന്നു.ഇരുട്ടില്‍ മിന്നി മിന്നി ഒരു കടുവ. 

കവിത 2

ലോപ്പസ് കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നു. 
തെളിഞ്ഞ വെള്ളത്തിലേക്ക് അയാള്‍ സൂക്ഷിച്ച് നോക്കുന്നു.
വെള്ളത്തില്‍ ഒരു കടുവയുടെ മുഖം.
അത് ഗര്‍ജ്ജിച്ചുകൊണ്ട് ലോപ്പസിനു നേരെ ചാടുന്നു.ലോപ്പസ് തൊട്ടിയും കയറും വിട്ട് വീട്ടിലേക്ക് ഓടുന്നു. 

കവിത 3

ലോപ്പസ് കാടിനു സമീപമുള്ള ഒരൊഴിഞ്ഞ സ്ഥലത്ത്
വൈകുന്നേരത്തെ പടിഞ്ഞാറന്‍ ആകാശത്തെ നോക്കിയിരിക്കുന്നു.
ആകാശത്തിന് ഒരു കടുവയുടെ മുഖച്ഛായയുണ്ടെന്ന് അയാള്‍ക്ക് തോന്നുന്നു.

കവിത 4

ചത്ത പശുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം വാങ്ങാന്‍
ലോപ്പസ് സര്‍ക്കാരാപ്പീസില്‍ .
എത്ര തവണയായി താന്‍ വരുന്നുവെന്ന് അയാള്‍ സങ്കടപ്പെടുന്നു.
ഉദ്യോഗസ്ഥന്‍ കൈ മലര്‍ത്തുന്നു.ലോപ്പസ് എന്തോ പറയുന്നു.
ഉദ്യോഗസ്ഥന്‍ ലോപ്പസിനു നേരെ ചാടിവീഴുന്നു.
ആ ഉദ്യോഗസ്ഥന് ഇപ്പോള്‍ കടുവയുടെ മുഖമാണ്.

കവിത 5

ലോപ്പസ് പശുക്കിടാവിനെ വില്‍ക്കുന്നു.
അയാള്‍ അതിനെ കെട്ടിപ്പിടിച്ച് കരയുന്നു.
ഭാര്യ അയാളെ അകത്തേക്ക് വിളിച്ചുകൊണ്ടു പോവുന്നു.

കവിത 6

ലോപ്പസ് പുല്ലരിഞ്ഞ് കൂട്ടുന്നു.
വലിയ തലച്ചുമടായി വീട്ടിലേക്ക് വരുന്നു.
ആര്‍ക്കാണീ പുല്ലെന്ന് ഭാര്യ തലയ്ക്ക് കൈവെച്ചിരിക്കുന്നു.
ഒഴിഞ്ഞ തൊഴുത്തിലേക്ക് നോക്കി
അയാള്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്നു. 

കവിത 7

ലോപ്പസിന്റെ ഭാര്യ കടയില്‍
സാധനങ്ങള്‍ വാങ്ങാന്‍ നില്‍ക്കുന്നു.
പണമില്ലെന്ന് പറഞ്ഞവളോട്
പറ്റുകാശിന്റെ കണക്ക് കാണിച്ച് കടക്കാരന്‍
സഞ്ചിയിലെ സാധനങ്ങള്‍ തിരിച്ചെടുക്കുന്നു.
ഒഴിഞ്ഞ സഞ്ചി തിരിച്ചുനല്‍കുന്നു.
ആളുകള്‍ അവളെ നോക്കി നില്‍ക്കുന്നു.
അവള്‍ അപമാനഭാരത്തോടെ ഇറങ്ങി നടക്കുന്നു.

കവിത 8

കടുവ പശുവിനെ തിന്ന വീട്ടില്‍ കൂടിയ ആളുകള്‍ക്കിടയില്‍ ലോപ്പസ്.
ചത്ത പശുവിന്റെ അവശിഷ്ടങ്ങള്‍ക്കു മുകളില്‍ ഈച്ചകള്‍ പാടുന്നു.
വീട്ടുകാര്‍ വിഷമിച്ചിരിക്കുന്നു.
ഉദ്യോഗസ്ഥര്‍ വന്നു നോക്കിപ്പോവുന്നു.

കവിത 9

കടുവ ഓടുന്നു.
അത് വീടുകളെ ഭേദിക്കുന്നു.
പശുക്കളെ ഓടിച്ചിട്ട് പിടിച്ചുതിന്നുന്നു.
മനുഷ്യരെ ഓടിക്കുന്നു
അത് പതുങ്ങിനില്‍ക്കുന്നു.
അതിന്റെ കണ്ണുകള്‍ മാത്രം.
അതിന്റെ കൂര്‍ത്ത പല്ലുകളില്‍ നിന്ന് ചോരയൊലിക്കുന്നു. 

കവിത 10

നേരം വെളുത്തുവരുന്ന കാട്ടുവഴിയിലൂടെ ലോപ്പസ്.
നദി കടക്കുന്നു.മലയണ്ണാന്മാരും കാടുമുഴക്കികളും
പോകരുതെന്ന് അയാളോട് പറയുന്നു.
നദിക്കു മുകളില്‍ പറക്കുന്ന തുമ്പികളും ശലഭങ്ങളും
പോകരുതെന്ന് അയാളോട് പറയുന്നു.
കബനി അയാളുടെ കാലുകളെ
ദുര്‍ബലമായ ജലവിരലുകളാല്‍ പിടിച്ചുനിര്‍ത്താന്‍ നോക്കുന്നു.

കവിത11

നടന്നുനടന്നു വലഞ്ഞിരിക്കുന്നു ലോപ്പസ്
അയാള്‍ക്ക് വെള്ളത്തിനു ദാഹമുണ്ട്.
അയാള്‍ ഇടയ്ക്ക് ഇരിക്കുന്നുണ്ട്.
മാനുകള്‍ അയാളെ നോക്കി ഓടിപ്പോകുന്നുണ്ട്. 
ദൂരെ പാറക്കെട്ടിനരികില്‍
അയിനിമരത്തിന്‍ ചുവട്ടില്‍
അയാള്‍ക്ക് കാണാം
കടുവ ഉറങ്ങുന്നു...
ഒരു ചിത്രശലഭത്തെപ്പോലെ.

കവിത 12

ലോപ്പസ് കടുവയുടെ അടുത്തേക്ക് ചെന്നു.
കാലനക്കം കേട്ട് കടുവ ഉണര്‍ന്നു.
അത് മുരണ്ടു.
ലോപ്പസ് ഓടിയില്ല.
അയാള്‍ക്കിപ്പോള്‍ ഭയമില്ല.
അയാള്‍ അതിന്റെ തൊട്ടടുത്തു ചെന്നു.
കടുവ അയാളെത്തന്നെ നോക്കിനില്‍ക്കുകയാണ്.
അയാള്‍ കടുവയുടെ മുന്നില്‍
സ്വയം സമര്‍പ്പിച്ച ഒരിരയെപ്പോലെ
തലകുനിച്ചിരുന്ന് എന്നെ തിന്നോളൂ എന്ന്
കരഞ്ഞുകൊണ്ട് പറഞ്ഞു.
കടുവ മറ്റെവിടേക്കോ നോക്കി
കിടപ്പ് തുടര്‍ന്നു.
അയാള്‍ എഴുന്നേറ്റുചെന്ന് അതിന്റെ
മുഖമുയര്‍ത്തി തന്നെ തിന്നുവാനാവശ്യപ്പെട്ട്
നിലവിളിച്ചുകൊണ്ടിരുന്നു.
അയാള്‍ അതിനെ ചുംബിച്ചു.
സങ്കടം കൊണ്ട് അയാള്‍ അതിനെ അടിച്ചു.
കടുവ എഴുന്നേറ്റു നടന്നു.
അയാള്‍ പിന്നാലെ നടന്ന് പരാതിപറഞ്ഞുകൊണ്ടിരുന്നു.
ഞാന്‍ നിനക്കുള്ള ഭക്ഷണമാണ്.
എന്നെ ഒഴിവാക്കരുതെന്ന് കേണു. 

കവിത 13

നടന്നുനടന്ന് വിദൂരതയിലെത്തിയ കടുവ
ലോപ്പസിനെ തിരിഞ്ഞുനോക്കുന്നു. 
ലോപ്പസ് ദൂരെ മണ്ണിലേക്ക് കുനിഞ്ഞിരുന്ന്
ഇപ്പോഴും കരയുകയാണ്. 
കടുവയുടെ കണ്ണുകളില്‍ എന്തോ ഉണ്ട്
അത് ദയവാകണം.


കുഞ്ഞിന്റെ മരണത്തിനുശേഷം


സ്വന്തം പാവക്കുഞ്ഞിനെ
കെട്ടിപ്പിടിച്ചുമരിച്ചുപോവുന്നു കുഞ്ഞ്.
ഏതോ സ്വപ്നം തുടരാന്‍ വേണ്ടി
ബലമായി കണ്ണുകളടച്ച് കിടക്കുകയാണവളെന്ന്
അമ്മ അവളെ കുലുക്കിവിളിക്കുന്നു.
മകളെ വിളിച്ചുവിളിച്ച് കരച്ചിലിന്റെ ഇലമരമാകുന്നു അമ്മ.
അവള്‍ക്കു പാലു കൊടുത്തിരുന്ന മുലകള്‍ ,രണ്ടമ്മമാര്‍
വേദനയില്‍ വലിഞ്ഞുവലിഞ്ഞ് പൊട്ടുമെന്നാവുന്നു.
അവള്‍ ഇനി ഉണരുകയില്ലെന്ന്
മോളേ എന്ന് മുറുകെപ്പിടിച്ച് വിതുമ്പുന്നച്ഛന്‍
കാണുന്നവരെല്ലാം കരഞ്ഞുകൊണ്ടേയിരിക്കുന്നത്
കാണുന്നവരെല്ലാം അച്ഛനുമമ്മയുമായത്തീരുന്നത്
കുഞ്ഞുങ്ങള്‍ മരിക്കുന്ന വീടുകളിലാണ്.
ദുഃഖിക്കുമ്പോള്‍ മാത്രം നാം മനുഷ്യരാകുന്നു.
മനുഷ്യരാകാന്‍ വേണ്ടി മാത്രം നാം ദുഃഖിക്കുന്നു.

അവളുടെ പാവക്കുഞ്ഞിനെ എടുത്തുമാറ്റേണ്ടെന്ന് അച്ഛന്‍
അവള്‍ പോകുന്നിടത്ത് അവള്‍ക്കാരുണ്ട്?
സ്വന്തം പാവക്കുഞ്ഞിനെ മുറുകെപ്പിടിച്ച് കിടക്കുന്നവളെ
പൂവുകള്‍ കൊണ്ടുമൂടി മണ്ണിലേക്കെടുക്കുന്നു.
സ്വന്തം കുഞ്ഞിന്റെ മരണം അനാഥമാക്കിയ ദമ്പതികള്‍
ഉരഗങ്ങളെപ്പോലെ തങ്ങള്‍ക്കുള്ള ദിവസങ്ങളിലേക്ക് ഇഴഞ്ഞു.

ഓരോ മുറിയിലും അവള്‍ ഓടിക്കളിക്കുന്നുവെന്ന്
അവള്‍ ഇപ്പോള്‍ വിളിച്ചുവെന്ന്
അവള്‍ക്കു മാമു കൊടുക്കേണ്ടേയെന്ന്
അവള്‍ ഉറങ്ങിയോ എന്ന്
അവളെവിടെയെന്ന്
അവളുടെ ഇല്ലായ്മയിലേക്ക്
അവര്‍ തട്ടിത്തടഞ്ഞുവീണുകൊണ്ടിരുന്നു.

അവളെ ഗര്‍ഭപാത്രത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍
എല്ലാ രാത്രികളിലും അവര്‍ കരഞ്ഞുകൊണ്ടുപ്രാപിച്ചു.

69

വായനശാലാകെട്ടിടത്തിന് തെക്ക്
കിലോമീറ്ററുകള്‍ക്കപ്പുറം
കറുത്തതുടകള്‍ നീട്ടിക്കിടക്കുന്നു
മലനിരകള്‍ .

വലതുതുടയ്ക്കപ്പുറം
മങ്ങിയ കറുപ്പില്‍
ഇടതു തുടയുടെ പാര്‍ശ്വരേഖകള്‍

ഇരു തുടകള്‍ക്കുമിടയില്‍
കറുത്ത രോമമരങ്ങള്‍.

അവയിലേക്ക് ഇറങ്ങിവന്ന്
പറ്റിപ്പിടിക്കുന്നുണ്ട് മേഘങ്ങള്‍,
അല്ലല്ല,ആകാശത്തിന്റെ
അദൃശ്യനാവില്‍ നിന്നുള്ള തുപ്പല്‍പ്പതകള്‍ .
മലനിരകളുടെ ഉയര്‍ത്തിവെച്ച വായിലേക്ക്
ഇറങ്ങുകയും കയറുകയും ചെയ്യുന്നുണ്ട്
ഒരു മേഘസ്തൂപം.

മലയതിരുകളുടെ മുലയതിരില്‍
നീട്ടിവെച്ച കാലുകളില്‍
പൊട്ടുപൊട്ടായി ഉരുണ്ടുകൂടുന്നു രാവിളക്കുകള്‍,
അല്ലല്ല,രത്യനന്തരമുള്ള വിയര്‍പ്പുതുള്ളികള്‍.

വൈകിയില്ല,
വഴിനീളെയുള്ള ഇരുട്ടിലേക്ക് പൂക്കള്‍ ,
അല്ലല്ല ,ഭൂമിയുടെ ജനനേന്ദ്രിയങ്ങള്‍ 
രതിഗന്ധം പ്രവഹിപ്പിക്കാന്‍ തുടങ്ങി.

അമ്മയുടെ വയറ്റില്‍ക്കിടന്ന് ഒരു കുഞ്ഞ്
പുറത്തേക്ക് ചവിട്ടുന്നതുപോലെ
എന്തൊക്കെയോ ആലോചിച്ച്
ഞാന്‍ വഴികളെ ചവിട്ടിക്കൊണ്ടിരുന്നു.  

ചാവ

കുട്ടിക്കാലത്ത്
വിനോദയാത്രയ്ക്കിടെ കാണാതായ അനുജത്തിയെ
അമ്മയോട് പിണങ്ങി നാടുവിട്ടുപോയ അനിയനെ
വര്‍ഷങ്ങള്‍ക്കു ശേഷം വഴിവക്കില്‍ നിന്ന്
കൂട്ടിക്കൊണ്ടുവരുമ്പോലെയായിരുന്നു.
യാത്രയ്ക്കിടയില്‍ അതിനെ
കണ്ടപാടെ ബസ്സിറങ്ങി.
കുന്നിന്‍പുറത്തു നിന്ന് അതിനെ
വേരുപൊട്ടാതെ പിഴുതെടുത്തു.
എന്തിനാണെന്നെ...?’ എന്ന് അത് കരഞ്ഞു.
ആ കുന്നു മുഴുവന്‍ അവന്റെ വംശം
വളര്‍ന്നുപച്ചച്ച് ഇളം‌പച്ചത്തലകള്‍
ചുരുട്ടിനിന്നിരുന്നു.
ചാവ-എന്റെ നാടിന്റെ അടയാളച്ചെടി.
ഇരുപതുകൊല്ലത്തിനു ശേഷം ഞാനതിനെ
വീണ്ടും കാണുകയാണ്.

കുട്ടിക്കാലത്ത്
കാപ്പിത്തോട്ടത്തില്‍,വയലിറമ്പില്‍
ഒഴിഞ്ഞ കുന്നുകളില്‍
ഞാന്‍ പോകുന്നിടത്തെല്ലാം അത്.
എല്ലായിടത്തും ഒരു പാവത്തെപ്പോലെ
തളിര്‍ത്തല ചുരുട്ടി
എങ്കിലും ആഹ്ലാദത്തോടെ
വെയിലിന്റെ നിറം ഇളമ്പച്ചയാണെന്ന്
നിന്നിരുന്നു.
വെറുമൊരു പന്നല്‍ച്ചെടി.
ഒരു പൂ പോലും പുറപ്പെടുവിക്കാത്തത്.
അതിന്റെ മണം എനിക്കറിയാം.
എത്ര കൊത്തിപ്പറിച്ചുകളഞ്ഞാലും
വീണ്ടും വീണ്ടും കിളിര്‍ത്തു വന്നു.
പിന്നെപ്പിന്നെ സ്വന്തം തൊടികളില്‍ നിന്ന്
പറിച്ചെറിഞ്ഞ ഗോത്രജനതയെപ്പോലെ
അതിരുകളിലോ തിണ്ടുകളിലോ‍ അപകര്‍ഷത്തോടെ
അവ കറുത്തുനിന്നു.
നാടുവിട്ട് തൊഴില്‍തേടിത്തെണ്ടി
കൂട്ടുകാരിയും കുട്ടികളുമായി
തിരികെയെത്തുമ്പോള്‍
ഒരു തൊടിയിലും അതില്ല.

വീട്ടുപറമ്പിലൊരിടത്തു നട്ട്
ഞാനതിനോട് പറഞ്ഞു:
‘നീ എന്റെ കുട്ടിക്കാലകൂട്ടുകാരന്‍ .’

തന്റെ വംശം കൂട്ടക്കൊലചെയ്യപ്പെട്ട
കുന്നുകളും തൊടികളും വഴിവക്കുകളും നോക്കി
അതു ഓര്‍മകളുടെ ഭാരത്താല്‍ കുനിഞ്ഞുനിന്നു.
യുദ്ധത്തിലോ കലാപത്തിലോ
എല്ലാം നഷ്ടപ്പെട്ട് ഓടിപ്പോയ ഒരാള്‍
തിരികെ വന്ന് കത്തിപ്പോയ തന്റെ വീട്ടിലെ
മുറികളില്‍ പരതുന്നതുപോലെ
അതിന്റെ ഇലക്കണ്ണുകള്‍
പരതിക്കൊണ്ടിരുന്നു.
മൂന്നുദിവസം കൊണ്ട് അത് കരിഞ്ഞു.
പക്ഷേ,പൂര്‍വികരുടെ കാറ്റ് നാലാം ദിവസം
ഒരു മഴയുമായി വന്ന് അതിനോട് എന്തോ പറഞ്ഞു.
ഇപ്പോള്‍ അത് എഴുന്നേറ്റു നില്‍ക്കുന്നു.
നാടുവിട്ടുപോയ നാട് തിരിച്ചുവന്ന്
തൊടിയില്‍ നില്‍ക്കുന്നു.
വള്ളിട്രൌസറിട്ട ഒരു ചെക്കന്‍
ചാവയുടെ കൈ പിടിച്ച് നടക്കുന്നു.

തട്ടിക്കൊണ്ടുപോവല്‍



പഴുത്തചക്കയുടെ മണം എല്ലായിടത്തും പായവിരിച്ച കാട്.
മഴപെയ്തതിന്റെ നനവ് എഴുന്നേറ്റുപോവാത്ത മണ്ണ്.
കിളികള്‍ പ്ലാവുകളുടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന തിരക്കില്‍.
ഈച്ചകള്‍ ആ കുഞ്ഞുങ്ങളെക്കുറിച്ച് കഥകള്‍ കെട്ടിയുണ്ടാക്കിപ്പറയുന്ന മത്സരത്തില്‍.

ചുരം കയറുന്ന ബസ്സിനെ തട്ടിക്കൊണ്ടുപോവുന്നു
പഴുത്തചക്കയുടെ മണമുള്ള കാട്.
52 പേര്‍ ഇരിക്കുന്നു.
42 പേര്‍ നില്‍ക്കുന്നു.
കാട് രണ്ടു കൈകള്‍ കൊണ്ട്
ബസ്സിനെ വാരിയെടുക്കുന്നു.
എല്ലാവരും
പഴുത്ത ചക്കയുടെ മണമുള്ള കാട്
ഈമ്പാന്‍ തുടങ്ങുകയാണ്.
പച്ചനിറത്തിലുള്ള മുള്ളുകളെ പിന്നിട്ട്
വെള്ളനിറത്തിലുള്ള മടലുകളെ പിന്നിട്ട്
സ്വര്‍ണനിറമുള്ള ചുളകളിലേക്ക്
ആടിയാടി വീഴുകയാണ്.
ചുണ്ടുകളിലൂടെ തേനൊലിക്കുകയാണ്.
വിളഞ്ഞിപറ്റിയ കൈകള്‍
ഒട്ടിച്ചൊട്ടിച്ച് കളിക്കുകയാണ്.
ഒട്ടുന്ന ചുണ്ടുകളെ തുറന്നും അടച്ചും രസിക്കയാണ്.
തേനൊലിക്കുകയാണ്.
ബസ്സില്‍ ചവിണിയും മടലും നിറയുകയാണ്.
തേനില്‍ വഴുതിവീഴുകയാണ്.
മഴ പെയ്തതിന്റെ നനവുമണ്ണില്‍
ഈച്ചകള്‍ പറക്കുകയാണ്.
പഴുത്ത ചക്കയുടെ മണം ഒരു ചക്കയാണ്,
ചീഞ്ഞ ഇലകളാണ്,
നനഞ്ഞ മണ്ണാണ്,
സ്വര്‍ണനിറമാണ്,
ഒരു ചക്ക കണ്ണീച്ചകളാണ്.
എല്ലാവരും കണ്ണീച്ചകളെ ആട്ടുന്ന തിരക്കിലാണ്.

പഴുത്ത ചക്കയുടെ മണമുള്ള കാട്
ഒരു തെളിവുകളും അവശേഷിക്കാത്ത വിധം
തട്ടിക്കൊണ്ടുപോയി ചുരത്തില്‍ നിന്നൊരു ബസ്സിനെ.
അത് ബസ്സിനെ രണ്ടുകൈകളാല്‍ വാരിയെടുത്ത്
ഉമ്മവെച്ചുകൊണ്ടിരുന്നു.
ബസ്സില്‍ നിന്ന് ചക്കയുടെ മണമുള്ള കാട്ടിലേക്ക്
ഡ്രൈവര്‍ ഒരു പെരുമ്പാമ്പായി ചാടി
അത്തിമരത്തിലേക്ക് കയറിപ്പോയി
കണ്ടക്ടര്‍ പണസഞ്ചിയും ടിക്കറ്റ്പലകയും വലിച്ചെറിഞ്ഞ്
ഒരു കാക്കയായി പുറത്തേക്ക് പറന്നു.
സ്ത്രീകളുടെ സീറ്റില്‍ നിന്ന്
കുറേ മാനുകള്‍ ചാടിപ്പോയി.
പിന്‍‌സീറ്റിലെ ആ മീശക്കാരന്‍ അല്പം മുന്‍പ്
ഒരു കരിമ്പുലിയായി ജനല്‍ വഴി ചാടിയോടി.
കണ്ടക്ടറുടെ മുന്‍പിലെ സീറ്റിലിരുന്ന
രണ്ടു കൊച്ചുപെണ്‍കുട്ടികള്‍
കാടുമുഴക്കിക്കിളികളായി
അവരുടെ നീണ്ട വെളുത്ത തലമുടി റിബണ്‍
പിന്നിലേക്ക് വീശിക്കൊണ്ട്
ഓട്ടുമണിയൊച്ചയുണ്ടാക്കിപ്പറന്നു.
കുരങ്ങുകളും അണ്ണാന്മാരും തത്തകളുമായി
ആളുകള്‍ പുറത്തേക്ക് തെറിച്ചുകൊണ്ടിരുന്നു.
ഒരു മുത്തശ്ശി തോട്ടുവക്കത്തേക്ക്
വെള്ളിലച്ചെടിയായി നടന്നുപോയി.
മരങ്ങളും ചെടികളും ശലഭങ്ങളുമായി
ആ ബസ്സ് കാടിനകത്ത് വിലയിച്ചു.

പുറപ്പെട്ട വീടുകളില്‍ നിന്നും
എത്തേണ്ടഇടങ്ങളില്‍ നിന്നും
വിളിച്ചുകൊണ്ടിരുന്നവര്‍ക്ക്
ഒരേ മറുപടി:
നിങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്ന സബ്സ്ക്രൈബര്‍
ഇപ്പോള്‍ പരിധിക്കു പുറത്താണ്.

പഴുത്ത ചക്കയുടെ മണമുള്ള കാട്
ഇപ്പോള്‍ മറ്റൊരു ബസ്സിനെ സമീപിക്കുകയാണ്.
നിങ്ങള്‍ ആ ബസ്സില്‍ത്തന്നെയല്ലേ
ചുരം കയറിക്കൊണ്ടിരിക്കുന്നത്?








അമ്മമ്മ

നിലാവല്ല,കഴിഞ്ഞ വേനല്‍ക്ക് മരിച്ചുപോയ
മുകളിലെ വീട്ടിലെ അമ്മമ്മയാണ്
ഈ കുന്നുകള്‍ക്കിടയിലേക്ക് ഇറങ്ങിവരുന്നത്.
ആകെ വെളിച്ചമാണ് .
എങ്കിലും ആദരസൂചകമായ ഒരു നിശ്ശബ്ദത
പരിപാലിക്കുന്നുണ്ട് മരങ്ങള്‍.
മിന്നാമിനുങ്ങുകളല്ല,
അമ്മമ്മയുടെ കൈകളിലെ മോതിരങ്ങള്‍
പ്ലാവുകള്‍ എല്ലാ വിരലുകളിലും
മാറ്റിമാറ്റിയിട്ട് എന്നെ കാണിക്കുകയാണ്
തൊടിയില്‍ പുതുതായി കുഴിച്ച കുളത്തില്‍
അമ്മമ്മ  ഇറങ്ങിക്കുളിച്ച്
മിന്നാമിനുങ്ങുകളുടെ കൂടെ
കൈതകളുടെയും കവുങ്ങുകളുടെയും ഇടയിലൂടെ
കുന്നുകയറിപ്പോവുകയാണ്.

അമ്മമ്മയുടെ വീടുണ്ട് അവിടെ ഇരുട്ടില്‍ കുന്നിന്‍‌പുറത്ത്.
അമ്മമ്മ തൊടിയില്‍ ഉറങ്ങാന്‍ തുടങ്ങിയതില്‍ പിന്നെ
ആരും ഉറങ്ങിയിട്ടില്ല അതിന്റെ മുറികളില്‍.
വീടിനു മുന്നിലെ തൊടിയില്‍ അമ്മമ്മ ഒറ്റയ്ക്ക് നടക്കുന്നു
മുറുക്കാന്‍ പൊതിയഴിച്ച് ചവയ്ക്കുന്നു
തൂങ്ങിയ കാതുകളിലെ വളയമെന്ന്
ഒരു ചന്ദ്രന്‍ ആടിത്തുടങ്ങുന്നു.
നീണ്ട കാതുകള്‍
നീണ്ട നീണ്ട കാതുകള്‍
എല്ലായിടത്തു നിന്നും ഇറങ്ങിവന്ന്
അതിന്റെ തണുത്ത അറ്റം എന്നെ മുട്ടുന്നു.
അത്രയും പാവം പിടിച്ച ഉണങ്ങിയ വിരലുകള്‍
എന്നെ തലോടിക്കൊണ്ടിരിക്കുന്നു.
ഉറങ്ങിക്കൂടേ?
എന്തിനാണ് പുറത്തുവന്നിരിക്കുന്നതെന്ന് ചോദിക്കുന്നു.
ഉറങ്ങുന്നു.
അതിനിടയില്‍ വീടിനു മുകളിലേക്ക് പടര്‍ന്നുപിടിച്ച
ഈ വള്ളിപ്പന്തലില്‍ ഇലകള്‍ക്കിടയിലൂടെ
ഒരു മിന്നാമിനുങ്ങായ്
പറന്നു പോകുന്നത് ഞാനാവില്ലേ?

-

ചിലപ്പോള്‍ ...
ചിലപ്പോള്‍
എന്റെ അനിഷ്ടങ്ങളോട്
എനിക്ക് പാവം തോന്നും.
ഞാനവരെ എന്റെ ഇഷ്ടങ്ങളാക്കും.


ചിലപ്പോള്‍...
ചിലപ്പോള്‍
എന്റെ ഇഷ്ടങ്ങളെ
എനിക്ക് വെറുത്തുതുടങ്ങും
ഞാനവരെ എന്റെ അനിഷ്ടങ്ങളാക്കും

ചിലപ്പോള്‍
എന്നെ ഞാന്‍
മറ്റൊരാളാക്കും.
മറ്റൊരാളായ്
എന്നോടുതന്നെ
പ്രതികാരം ചെയ്തുതുടങ്ങും...

ഓമനിച്ചോമനിച്ച് മടുക്കുന്നു

ഞാനെന്നെ ഓമനിച്ചോമനിച്ച് മടുത്ത്
ഞാനെന്നെ ഉപേക്ഷിക്കാമെന്ന് വെക്കുന്നു.

ഉപേക്ഷിക്കുമോ എന്ന് ഞാനെന്നോട്
സങ്കടപ്പെട്ട് ചോദിക്കുന്നു.

ഉപേക്ഷിക്കാതിരിക്കുമോ‍ എന്ന്
ഞാന്‍ തിരികെ ചോദിക്കുന്നു.

ഉപേക്ഷിക്കുന്നതെങ്ങനെ എന്ന്
ചോദിക്കുന്നു.

ചോദിച്ചുചോദിച്ച് ഓമനിക്കുന്നു.
ഓമനിച്ചോമനിച്ച് മടുക്കുന്നു.

ഇപ്പോള്‍ത്തന്നെ ഉപേക്ഷിക്കാമെന്ന് വെക്കുന്നു.

ഇപ്പോള്‍ത്തന്നെയോ എന്ന് ചോദിക്കുന്നു.

കുറച്ചുകഴിഞ്ഞ് പോരേ എന്ന് ചോദിക്കുന്നു

ചോദിച്ചുചോദിച്ച് ഓമനിക്കുന്നു.
ഓമനിച്ചോമനിച്ച് മടുക്കുന്നു

ഉച്ച

കാപ്പിപ്പൂവുകള്‍ ചുംബിച്ചുചുംബിച്ച്
ലഹരിപിടിച്ച ഒരു കാറ്റ്
മയങ്ങിക്കിടക്കുമിടവഴിയിലേക്ക്
പക്ഷികള്‍ പൂവുകള്‍ പോലെ
കൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്നു

സിഗരറ്റുചാരം പോലെ ഒരു മേഘം ആകാശത്ത്
സിഗരറ്റു തീ പോലെ അരികില്‍ ഒരു സൂര്യന്‍

ഇലപ്പാത്രങ്ങളില്‍ മുഴുവന്‍ വെളിച്ചം പിടിച്ച്
നിറച്ചുവെക്കുന്നു പ്ലാവുകള്‍

ഇത്തിള്‍ക്കണ്ണിപ്പൂവുകള്‍ക്കുള്ളിലെ
നേര്‍ത്ത തേന്‍ സൂചികളുടെ വലിപ്പത്തില്‍
ചില കിളിയൊച്ചകള്‍ അങ്ങിങ്ങ്
വിടര്‍ത്തുന്നു ...അപ്പോള്‍ത്തന്നെ മായുന്നു..

ചേമ്പിന്‍‌താളുകള്‍ വെയിലിനുകൊടുക്കാതെ
മൂടിവെച്ച കുളത്തില്‍
തണുപ്പ് ഒരു കുട്ടിയെപ്പോലെ
ഒളിച്ചിരിക്കുന്നു

മീനുകളുടെ വീടാണവിടം
ചേമ്പിന്‍‌താളുകളുടെ പച്ചമേല്‍ക്കൂരയല്ലാതെ
അവ കണ്ടിട്ടില്ല ആകാശം.
ചേമ്പിന്‍ തണ്ടുകളുടെ പച്ചത്തൂണുകള്‍ക്കിടയിലൂടെ
താളുകള്‍ നേര്‍പ്പിച്ചുവിടുന്ന പച്ചവെളിച്ചത്തില്‍
ചില തുമ്പികള്‍ മാത്രം അവിടെ എന്തോ
തിരഞ്ഞുപോവാറുണ്ട്.

സോദോം ഗൊമ്‌റ

STRICTLY FOR ADULTS

മുന്നറിയിപ്പ് : ലൈംഗികത,അശ്ലീലം എന്നൊക്കെ തോന്നിക്കാവുന്ന പലതും ഈ രചനയിലുണ്ട്.
പ്രായപൂര്‍ത്തിയായവരും താത്പര്യമുള്ളവരും മാത്രം വായിച്ചാല്‍ മതി.





1
അഞ്ചുവര്‍ഷം മുന്‍പ് മരിച്ച ഓണ്‍ലൈന്‍ കവി
വിഷ്ണുപ്രസാദ് പാതിരാത്രിയില്‍ ചാറ്റില്‍ വന്ന്
ഹലോ ..’ പറയുന്നു!
അഞ്ചുവര്‍ഷം മുന്‍പ് കാറപകടത്തില്‍
ഗള്‍ഫില്‍ വെച്ച് മരിച്ചതാണ് കവി .
ഇയാളുടെ ബോഡി കാണാനാണ്
ഇയാള്‍ക്ക് റീത്തുവെക്കാനാണ്
പട്ടാമ്പിയില്‍ നിന്ന് കാറും പിടിച്ച്
കൊണ്ടോട്ടി എയര്‍പ്പോര്‍ട്ടില്‍ പോയത്.
ആളുകള്‍ ഇറങ്ങുന്ന വഴിക്ക്
ആരാധകര്‍ കാത്തുനിന്നപ്പോള്‍  
ശവശരീരം മറ്റൊരു വഴിക്ക് വന്നു.
ബന്ധുക്കള്‍ ബോഡിയുമായി
അലറുന്ന ആംബുലന്‍‌സില്‍
വയനാട്ടിലേക്ക് പോയപ്പോള്‍
പുഷ്പചക്രം വഴിയോരത്ത്
വലിച്ചെറിഞ്ഞ് അന്നു പോന്നതാണ്.

ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോള്‍
സുഖമല്ലേ എന്ന് ചാറ്റ്
രണ്ടുമൂന്ന് അത്ഭുതചിഹ്നങ്ങള്‍
ടൈപ്പുചെയ്തിട്ടു.
ഒരു സ്മൈലി തിരിച്ചുവന്നു
.
ദൈവമേ...!
നിങ്ങള്‍ മരിച്ചതല്ലേ എന്ന് ഞാന്‍
.
അങ്ങനെയങ്ങ് മരിക്കുമോ എന്ന്
സ്മൈലിയോടെ അയാള്‍ .
വല്ലാത്തൊരു ഞെട്ടല്‍.
ചാറ്റുചരിത്രം പ്രസിദ്ധീകരിച്ചാല്‍പ്പോലും
ആരും വിശ്വസിക്കില്ല.
ആ ചാറ്റ് അന്ന് ഓഫായി.
പലരോടൂം പറഞ്ഞെങ്കിലും
ആരുമത് വിശ്വസിച്ചില്ല.
ഭാവന കൊള്ളാമെന്ന് പറഞ്ഞു.

പിന്നീട് മാസങ്ങള്‍ക്കു ശേഷം
വിഷ്ണുപ്രസാദ് പച്ചവെളിച്ചവുമായി
മറ്റൊരു പാതിരയില്‍ വന്നു.
-ഹായ് :)
-ഹായ്
:)
-നിങ്ങള്‍ എവിടെയാണ്?
-ഞാന്‍ ഇവിടെ ഹൈദരാബാദില്‍
-കാണാന്‍ പറ്റുമോ?
-കാണുന്നതെന്തിന്?
കാണാത്തത് വിശ്വസിക്കില്ലേ?
-അല്ല...അതല്ല.
-പിന്നെ?
-പുതിയ കവിതകള്‍ പബ്ലിഷ് ചെയ്യാത്തതെന്ത്?
-എക്കാലത്തും കവിതകള്‍ എഴുതേണ്ടതുണ്ടോ ?
-പിന്നെ എന്താണിപ്പോള്‍ ചെയ്യുന്നത്?
-ഞാനിപ്പോള്‍ കൊലപാതകത്തിലാണ്
സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്.
-ഹഹഹ :) കവിതയിലൂടെത്തന്നെ അത് സാധിച്ചിരുന്നല്ലോ...
-ഹഹഹ :)
അപ്പോള്‍ പിന്നെക്കാണാം.
-ബൈ
-ബൈ


പിന്നെയും പലവട്ടം പാതിരയില്‍ അയാള്‍ വന്നു.
ഒരു ദിവസം കാണാനുള്ള അവസരം തരാമെന്നേറ്റു.
വാട്‌സപ്പ് നമ്പര്‍ തന്നു.
ഹൈദരാബാദിലെ അയാളുടെ മുറിയില്‍ ചെല്ലാന്‍ പറഞ്ഞു.
ഞാനും ഹൈദരാബാദില്‍ത്തന്നെയായിരുന്നു.
വഴികളെല്ലാം ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന അയാള്‍
വാട്‌സപ്പിലൂടെ നല്‍കിക്കൊണ്ടിരുന്നു.
ഒടുവില്‍ ഞാന്‍ ആ വാടകമുറിയുടെ വാതില്‍ക്കലെത്തി.


2

വാതില്‍ അടച്ചിട്ടില്ല.
അകത്തു കയറിയിരിക്കുക...’
എന്നൊരു സന്ദേശം വന്നു.
ഞാന്‍ അകത്തു കയറിയിരുന്നു.
ചുമരില്‍ ഒരു വലിയഫോട്ടോ
ഫ്രെയിം ചെയ്തുവെച്ചിരിക്കുന്നു.
ഒരു ക്ലോസറ്റിന്റെ പടം.
അതില്‍ ഫ്ലഷ് ചെയ്യാത്ത
മലത്തിന്റെ ഖരാകാരം.
ഇയാള്‍ എന്തൊരു മനുഷ്യനാണെന്ന്
വിചാരിച്ചു.
നോക്കുമ്പോള്‍ ചുമരില്‍
മറ്റൊരിടത്ത് ഒരു ക്ലോക്ക്.
അത് പൂര്‍ണമായും
രോമനിബിഡമായ ഒരു യോനിയാണ്.
അതിന്റെ നടുവില്‍
കറങ്ങിക്കൊണ്ടിരിക്കുന്ന സൂചികള്‍...
സൂചികളല്ല,രണ്ട് ആണ്‍‌ലിംഗങ്ങളാണ്.
അതിപ്പോള്‍
ഒന്നിനു മുകളില്‍ ഒന്ന് എന്ന്
വന്നുനിന്നേക്കും....
ലിംഗവിശപ്പ്,മലാശയം,പുതിയ കാഴ്ചകള്‍
തുടങ്ങിയ കവിതകളൊക്കെ ഓര്‍മിച്ചു.
അവസാനമെഴുതിയത്
കില്ലര്‍ എന്ന കവിതയോ മറ്റോ ആണ്....

തൊണ്ടയിലെ വെള്ളം വറ്റുന്നതു പോലെ തോന്നി.

കുളിക്കുകയാണ്,കാത്തിരിക്കുക.
നിങ്ങള്‍ ഇരിക്കുന്നതിനു മുന്‍പിലുള്ള
മേശയില്‍ ഒരു ആല്‍ബമുണ്ട്.
അത് കാണൂ ...’
എന്നൊരു സന്ദേശം വന്നു.





3

ആല്‍ബം മറിച്ചുനോക്കി.
അത് ഒരു മലയാളിയുടെ
ആല്‍ബമായിത്തോന്നിയില്ല.
കറുത്തവര്‍ഗക്കാരനായ ഒരു വിദേശിയുടെ ചിത്രങ്ങള്‍.
അയാള്‍ ,അയാളുടെ ഭാര്യ,
രണ്ടു പെണ്മക്കള്‍
അവര്‍ ഒരുമിച്ചു നില്‍ക്കുന്ന പലപല മുഹൂര്‍ത്തങ്ങള്‍ .
ഇയാളാണോ വിഷ്ണുപ്രസാദ്?

അങ്ങനെയെങ്കില്‍ അയാള്‍
ഓണ്‍‌ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്ന
പൊഫൈല്‍പ്പടങ്ങളെല്ലാം
ആരുടേതായിരുന്നു?
ആല്‍ബത്തില്‍ പിന്നെയും
ചില ചിത്രങ്ങള്‍ കണ്ടു.
അമേരിക്കന്‍ പ്രസിഡണ്ടുമാരായ
റൊണാള്‍ഡ് റീഗന്‍ ,ജോര്‍ജ്ജ് ബുഷ് ഒന്നാമന്‍
ബില്‍‌ക്ലിന്റണ്‍,ജോര്‍ജ്ജ് ബുഷ് രണ്ടാമന്‍
എന്നിവരോടൊപ്പമുള്ള ചില ചിത്രങ്ങള്‍
ഏതെല്ലാമോ അന്തര്‍ദേശീയ വേദികളുടെയും
സംഭവങ്ങളുടെയും ചിത്രങ്ങള്‍ .

ആല്‍ബം തിരിച്ചുവെക്കുന്നതിനിടയില്‍
മറ്റൊരു ആല്‍ബം കാണാനിടയായി.
അതു നിറയെ കുറ്റകൃത്യങ്ങളുടെ യും
കുറ്റവാളികളുടെയും ചിത്രങ്ങളായിരുന്നു.
ഭീകരര്‍ തലയറുക്കുന്നത്
ബലാല്‍ക്കാരം ചെയ്യപ്പെട്ട് വിവസ്ത്രരായി
ചോരയൊലിപ്പിച്ച് സ്ത്രീകള്‍ കിടക്കുന്നത്
കൊലപാതക ദൃശ്യങ്ങള്‍
മുറിഞ്ഞുകിടക്കുന്ന തലകള്‍
കത്തി കുത്തിക്കയറ്റിയ ഒരു പുരുഷലിംഗം.
ചതഞ്ഞരഞ്ഞ കുഞ്ഞുങ്ങള്‍
അപകടദൃശ്യങ്ങള്‍.
ബോംബ് സ്ഫോടനം നടന്ന് ചാമ്പലായ സ്ഥലങ്ങള്‍
ചിതറിത്തെറിച്ചതും പൊള്ളിയതുമായ
കാലുകള്‍ ,കൈകള്‍,ശരീരങ്ങള്‍
ലോകത്തിന്റെ വിവിധകോണുകളില്‍
നിന്നുള്ളവയാണതെല്ലാം.
കണ്ടുകൊണ്ടിരുന്ന ആല്‍‌ബത്തില്‍ നിന്ന്
തലപ്പൊക്കി നോക്കിയപ്പോള്‍
അയാള്‍ മുന്നില്‍...




4

-ഞാന്‍ ലോത്ത്
നിങ്ങളന്വേഷിക്കുന്ന കവി ഞാനല്ല.
-അപ്പോള്‍ വിഷ്ണുപ്രസാദ്...?
-അയാള്‍ മരിച്ചുപോയില്ലേ
-അപ്പോള്‍ നിങ്ങളല്ലേ എന്നെ
...?
-അതെ,മരണാനന്തരം അയാളുടെ അക്കൌണ്ട്
ഞാനാണിപ്പോള്‍ കൈകാര്യം ചെയ്യുന്നത്.

എന്ത് തെമ്മാടിത്തരമാണ്
നിങ്ങള്‍ ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചില്ല.
അസാമാന്യമായ ഉയരവും തടിയുമുള്ള
അയാള്‍ എന്നോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു.
ഒരു കപ്പ് കാപ്പികൊണ്ടുവന്നു തന്നു.
ആകെ അന്തം വിട്ടിരിക്കുന്ന
എന്നെ നോക്കി അയാള്‍ പൊട്ടിച്ചിരിച്ചു.

-വിഷ്ണുപ്രസാദിനെ നിങ്ങള്‍ കണ്ടിട്ടില്ല.
ഞാന്‍ തന്നെയാണ് അയാള്‍ എന്ന് നിങ്ങള്‍ക്ക്
വിശ്വസിക്കുന്നതിന് എന്താണ് തടസ്സം?

എനിക്ക് വാക്കുകളുണ്ടായില്ല.
എനിക്കെതിരെയിരുന്ന്
ഒരു കപ്പ് കാപ്പി മൊത്തിക്കുടിച്ച്
അയാള്‍ പറഞ്ഞുതുടങ്ങി:

മരിച്ചുപോയവരുടെ അക്കൌണ്ടുകള്‍
ഹാക്ക് ചെയ്ത് അവരുടെ
ഓണ്‍ലൈന്‍ ജീവിതം നിലനിര്‍ത്തുന്ന
ഒരു നെറ്റ്‌വര്‍ക്കിലാണ് ഞാനിപ്പോള്‍.
മരിച്ചുപോയവരുടെ അക്കൌണ്ടുകള്‍ വഴി
ലോകത്തെക്കുറിച്ച് പഠിക്കുകയും
നിയന്ത്രിക്കുകയുമാണ് ലക്ഷ്യം.
ഓണ്‍ലൈനില്‍ നിങ്ങള്‍ സംസാരിക്കുകയോ
സംവദിക്കുകയോ ചെയ്യുന്നവര്‍
ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ ആവണമെന്നില്ല.
മരണാനന്തരം അവരുടെ അക്കൌണ്ടുകള്‍
ഞങ്ങള്‍ ഏറ്റെടുക്കുന്നു.
അവര്‍ക്കുവേണ്ടി ഞങ്ങള്‍ കാമിക്കുന്നു,
സംവദിക്കുന്നു,
രാഷ്ട്രീയവിശകലനങ്ങളും പ്രതികരണങ്ങളും നടത്തുന്നു.
നിങ്ങളുടെ കവിയുടെ അക്കൌണ്ട് മാത്രമല്ല,
ലോകത്തെമ്പാടുമുള്ള നൂറുകണക്കിനാളുകളുടെ
അക്കൌണ്ടുകള്‍ ഞാന്‍ കൈകാര്യം ചെയ്യുന്നുണ്ട്.
മരിച്ചവര്‍ക്ക് പരാതിയില്ലാത്തതുകൊണ്ട്
ഭരണകൂടമോ ഇന്റെര്‍നെറ്റ് സ്ഥാപനങ്ങളോ
ഇതറിയുന്നില്ല.
കൃത്യമായി പഠിച്ച് ചെയ്യുന്നതിനാല്‍
മരിച്ചവരുടെ ബന്ധുക്കളില്‍ നിന്നോ
മരണവിവരമറിഞ്ഞ സുഹൃത്തുക്കളില്‍ നിന്നോ
മറഞ്ഞു നില്‍ക്കാന്‍ കഴിയാറുണ്ട്.
മരിച്ചുപോയവരുടെ പേരിലുള്ള
വ്യാജപ്രൊഫൈലുകളാണ് കൂടുതല്‍ സുരക്ഷിതം.
എന്തെങ്കിലും പ്രശ്നങ്ങള്‍ ഉയരുന്നുണ്ടെന്ന് ബോധ്യപ്പെടുന്ന നിമിഷം
ഞങ്ങള്‍ ആ അക്കൌണ്ട് ഡിലിറ്റ് ചെയ്യും.
എന്നെപ്പോലെ ആയിരങ്ങള്‍ ഈ മേഖലയില്‍
ജോലിചെയ്യുന്നുണ്ട്.
നമുക്കിടയിലുള്ള ലോകത്ത്
മറഞ്ഞുകിടക്കുന്ന ഒരു ലോകമുണ്ട്.
ആലീസ് അത്ഭുതലോകത്തിലേക്കെന്ന പോലെ
ചിലര്‍ മാത്രം ആ മുയലിനു പിറകേ പോകുന്നു.
നാം നടക്കുന്ന ലോകത്ത്
മറ്റൊരു ലോകം നടക്കുന്നു.
നിങ്ങള്‍ തുറക്കുന്ന അതേ വാതില്‍
ചിലപ്പോള്‍ ചിലര്‍ക്ക് മറ്റൊരിടത്തെ കാണിക്കുന്നു.

നമ്മുടെ കട്ടിലിനടിയില്‍,
ക്ലോസറ്റില്‍,
അന്ധതയില്‍
മറ്റൊരു ലോകം മറഞ്ഞുകിടക്കുന്നു.
വിജനമായ വഴിയിലൂടെ
നിങ്ങള്‍ പോകുമ്പോള്‍
നിങ്ങളെ മുട്ടിയുരുമ്മി
ഒരാള്‍ക്കൂട്ടം പോകുന്നുണ്ട്.
നിങ്ങളുടെ ചുമരുകള്‍ക്കുള്ളില്‍
ഒരു തെരുവ് ചലിക്കുന്നുണ്ട്.
നിങ്ങളറിയുന്നില്ല...
നിങ്ങളറിയുന്നില്ല...

അയാള്‍ വികാരഭരിതനായി നിര്‍ത്തി.



5

എല്ലാം ശരി,നിങ്ങള്‍ തന്നെയാണോ
സോദോമില്‍ നിന്ന്
ഒളിച്ചോടിയ ലോത്ത് എന്ന് ഞാന്‍
പരിഹസിച്ചുചോദിച്ചു.
എന്നെ ഞെട്ടിച്ചുകൊണ്ട്
അയാള്‍ പറഞ്ഞു :
ഞാന്‍ തന്നെയാണ് അയാള്‍ .
ഞാന്‍ തന്നെയാണ് ഉപ്പുതൂണായിത്തീര്‍ന്ന
എഡിത്തിന്റെ ഭര്‍ത്താവ്.
എന്റെ കണ്ണുനീരിന്റെ
ഉപ്പുകൊണ്ടാണ് അവളെ ഉണ്ടാക്കിയിട്ടുള്ളത്. ‘
അയാള്‍ എന്നെ അകത്തേക്ക് കൊണ്ടു പോയി.
അകത്തെ അരണ്ട വെളിച്ചത്തില്‍
ചുമരില്‍ ഒരു പടം കണ്ടു.
ഇതാണെന്റെ എഡിത്ത്.
ഞാന്‍ വരച്ചതാണ് .’അയാള്‍ പറഞ്ഞു.
ഇതിനിടയില്‍ അയാള്‍
ഫ്രിഡ്ജില്‍ നിന്ന് മദ്യമെടുത്ത്
രണ്ടു ഗ്ലാസുകളിലൊഴിച്ച്
ഒന്ന് എന്റെ നേരെ നീട്ടി.
അയാള്‍ കഴിച്ചുതുടങ്ങി.
അയാളുടെ കണ്ണുകളില്‍
കപ്പലുകളും കലാപങ്ങളും തീമഴയും
നിറയുന്നതുപോലെ തോന്നി.
ഞങ്ങള്‍ വീണ്ടും ഇരുന്നു.
അയാള്‍ പറഞ്ഞു തുടങ്ങി:
നിങ്ങളറിയാത്ത ഒരു സോദോമിന്റെ കഥ ഞാന്‍ പറയാം.’
അയാള്‍ വീണ്ടും മദ്യമൊഴിച്ച് കഴിച്ചുകൊണ്ട്
ആ നീണ്ട കഥ പറഞ്ഞു :



6



ആദ്യത്തെ കലാപത്തിനു ശേഷം
സോദോമില്‍ വിരലിലെണ്ണാവുന്ന
സ്ത്രീകള്‍ മാത്രമേ ബാക്കിയായുള്ളൂ.
ഗൊമ്‌റയില്‍ നിന്നുള്ള സൈന്യം
സ്ത്രീകളെ മുഴുവന്‍ പ്രാപിച്ച ശേഷം
കൊന്നും ചുട്ടും നശിപ്പിച്ചു.
അതിലും ഉള്‍പ്പെടാഞ്ഞവര്‍
ആത്മഹത്യചെയ്തുകൊണ്ടിരുന്നു.
മലകള്‍ ചുറ്റി നിന്ന സോദോമില്‍
മരണത്തിന്റെ ദുര്‍ഗന്ധം കെട്ടിക്കിടന്നു.
അമ്മയില്ലാത്ത മക്കള്‍ അലഞ്ഞു നടന്നു.
ഭാര്യയോ കാമുകിയോ നഷ്ടപ്പെട്ട
പുരുഷന്മാര്‍ സ്വയംഭോഗം ചെയ്തുകൊണ്ടിരുന്നു.
എല്ലാം അമേരിക്കയുടെ പണിയായിരുന്നു.
എന്നും അമേരിക്കയുണ്ട്.
തങ്ങളുടെ ആധിപത്യം അംഗീകരിക്കാത്ത
രാജ്യത്തെ ആക്രമിക്കാന്‍ അവര്‍
പലവിധ ന്യായങ്ങള്‍ കണ്ടെത്തും.

ലോകത്തെ മുഴുവന്‍ നശിപ്പിക്കാനുള്ള
ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നോ  
ഇടപെടേണ്ടുന്ന മനുഷ്യാവകാശലംഘനങ്ങള്‍
നടക്കുന്നെന്നോ പ്രചരിപ്പിക്കും...
സമ്പത്തു കൊള്ളയടിക്കാനും
തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ കൈക്കലാക്കാനും
ഇത്തരം കള്ളക്കഥകള്‍ പ്രയോഗിക്കാമെന്ന്
അവര്‍ കണ്ടെത്തിയിട്ടുണ്ട്.
കഥകളാണ് ലോകത്തെ ഏറ്റവും മാരകമായ ആയുധങ്ങള്‍ .
കെട്ടുകഥകള്‍ കൊണ്ട് ഏത് രാജ്യത്തെയും ഗ്രൌണ്ട് സീറോ ആക്കാം.
ലോകത്തെ മുഴുവന്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും
നേതൃത്വം നല്‍കുന്നത് സോദോം ആണെന്ന്
അമേരിക്ക ആരോപിച്ചു.

ചരിത്രം ഇത്രയെങ്കിലും സുതാര്യമാകും മുന്‍പ്
ഉപഗ്രഹക്കണ്ണുകള്‍ ഭൂമിക്ക് കാവലിരിക്കും മുന്‍പ്
ഇന്ത്യന്മഹാസമുദ്രത്തില്‍ മുങ്ങിപ്പോയ
ദ്വീപുരാജ്യങ്ങളായിരുന്നു സോദോമും ഗൊമ്‌റയും.

തൊട്ടടുത്തുള്ള ഗൊമ്‌റക്കാര്‍ സോദോമിനെ
ഇടയ്ക്കിടെ ആക്രമിച്ചിരുന്നു.
രാജ്യവിസ്തൃതി എന്ന പ്രാചീനപ്രലോഭനമാവണം
അവരെ അതിന് പ്രേരിപ്പിച്ചിരുന്നത്.
ആക്രമണങ്ങള്‍ എല്ലാം വിനോദങ്ങളുമായിരുന്നു.
മനുഷ്യന് ഭക്ഷണവും രതിയും മാത്രം പോരാ...
സമാധാനലംഘനങ്ങള്‍ വേണം.
യുദ്ധങ്ങള്‍ തിന്നാണ് ചരിത്രം വളരുന്നത്.

വളര്‍ച്ചയ്ക്കു വെമ്പിനില്‍ക്കുന്ന ചരിത്രമാണ്
മനുഷ്യരെ യുദ്ധക്കളങ്ങളിലേക്ക് പറഞ്ഞുവിടുന്നത്.

സോദോം ആണുങ്ങളുടെ ഒരു തരിശായി.
ചോരയുടെ വാടയ്ക്കു മുകളില്‍ ശുക്ലത്തിന്റെ
ദീനഗന്ധം പരന്നു.
അവിടേക്കാണ് നിങ്ങളുടെയീ ലോത്ത്
അമേരിക്കയുടെ പ്രതിനിധിയായി വരുന്നത്.
അബ്രഹാമല്ല,അമേരിക്കയാണ് എന്നെ
ഇങ്ങോട്ട് പറഞ്ഞയയ്ക്കുന്നത്.
തകര്‍ന്ന രാജ്യത്തെ പുനരുജ്ജീവിപ്പിക്കുക
എന്നതായിരുന്നു എന്നെ നിയോഗിക്കുമ്പോള്‍
അമേരിക്ക ലോകത്തോട് പറഞ്ഞ ന്യായം.
ഞാനും എന്റെ കുടുംബവും സോദോമില്‍ കഷ്ടപ്പെട്ടു.
അമേരിക്കയുടെ ആളുകളെന്ന നിലയില്‍
സോദോമികള്‍ ഞങ്ങളെ ആക്രമിച്ചില്ല.
അവര്‍ ഞങ്ങളെ ബഹുമാനിച്ചിരുന്നില്ല.
അവര്‍ ഞങ്ങളെ വെറുത്തു.
പക്ഷേ,ജീവിക്കാന്‍ അനുവദിച്ചു.
ആത്മനിന്ദ കൊണ്ട് ഞാന്‍ തകര്‍ന്നു.
എന്റെ വിയോജിപ്പുകള്‍
ഞാന്‍ അമേരിക്കന്‍ ഭരണകൂടത്തെ
അറിയിച്ചുകൊണ്ടിരുന്നു.
അമേരിക്ക എനിക്ക് നല്‍കിക്കൊണ്ടിരുന്ന
ശമ്പളം തടഞ്ഞു.
ജീവിതം ദുരിതപൂര്‍ണമായി.
സോദോമില്‍ വല്ലപ്പോഴും
എത്തിപ്പെടുന്ന
സഞ്ചാരികള്‍ക്ക് താമസവും ഭക്ഷണവും നല്‍കിയാണ്
ജീവിതം മുന്നോട്ടുകൊണ്ടുപോയത്.
സോദോമില്‍ ജീവിതം ദുസ്സഹമായി.
തെരുവുകളിലെല്ലാം പുരുഷന്മാരായ
സ്വവര്‍ഗരതിക്കാരായി.
സ്വവര്‍ഗരതിക്കാരുടെ സ്വര്‍ഗമായി സോദോം.
സ്വവര്‍ഗരതിക്കാരായ സഞ്ചാരികള്‍ സോദോം തേടിപ്പിടിച്ചെത്തി.
ആണ്‍ ‌-ആണ്‍ രതിയുടെ അലര്‍ച്ചകള്‍
ഓരോ തെരുവിടകളിലും നിറഞ്ഞു.
ഞാന്‍ എന്റെയും സോദോമിന്റെയും അവസ്ഥകള്‍
അമേരിക്കയെ എഴുതിയറിയിച്ചുകൊണ്ടിരുന്നു.

അങ്ങനെയാണ് നിജസ്ഥിതി പഠിക്കുന്നതിന്
രണ്ടു പ്രതിനിധികളെ അയയ്ക്കാമെന്ന്
അമേരിക്കയുടെ സന്ദേശം ഒരു മഞ്ഞുകാലത്ത്
എനിക്കു ലഭിക്കുന്നത്.
എല്ലാ ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ
സോദോമിന്റെ പ്രവേശനദ്വാരത്തില്‍
ഞാന്‍ കാത്തുനിന്നു.
എല്ലാ വൈകുന്നേരങ്ങളിലും
നിരാശനായി വീട്ടിലേക്കു മടങ്ങി.
അടുപ്പില്‍ പട്ടിണി മാത്രം പുകഞ്ഞു.
 ഏഷ്യന്‍ രാജ്യങ്ങളില്‍ പലതും
അമേരിക്കന്‍ മേല്‍ക്കോയ്മയെ
പലപ്പോഴും ചോദ്യം ചെയ്തു.
ഏഷ്യയില്‍ തങ്ങള്‍ക്ക് ഒരു സൈനികത്താവളം
അനിവാര്യമാണെന്ന് അമേരിക്കന്‍ ഭരണകൂടം
തിരിച്ചറിഞ്ഞു.
സോദോം അതിനു പറ്റിയ ഇടമാണെന്ന് കണ്ടിരുന്നു.
സോദോമിനെ അമേരിക്ക സൈനികത്താവളമാക്കുമെന്ന
അഭ്യൂഹം എല്ലായിടത്തും പരന്നു.
സോദോം ജനതയെ മുഴുവന്‍ ഇല്ലാതാക്കുവാനുള്ള
ക്രൂരത അമേരിക്കയ്ക്കുണ്ടെന്ന് അമേരിക്കന്‍ വിരുദ്ധര്‍
പ്രചരിപ്പിച്ചുകൊണ്ടിരുന്നു.
സോദോമില്‍ ധാരാളം രഹസ്യയോഗങ്ങള്‍ നടന്നു.
അമേരിക്കയ്ക്കു വേണ്ടിയുള്ള രഹസ്യജോലികള്‍
നിര്‍ത്തിവെച്ചില്ലെങ്കില്‍
എന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന്
സോദോമിലെ ഒരുകൂട്ടം ആളുകള്‍
എന്നെ വളഞ്ഞുവെച്ചു ഭീഷണിപ്പെടുത്തി.
ഞാന്‍ എന്റെ ജീവിതാവസ്ഥകള്‍ നിരത്തി
.
ജീവിക്കാന്‍ കഷ്ടപ്പെടുകയാണ്.
അമേരിക്കയുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ല.
എന്നെല്ലാം ആണയിട്ടു.

കഴിഞ്ഞതെല്ലാം കഥകള്‍
വരാന്‍ പോകുന്നവയും കഥകള്‍
ജീവിതം കഥകളാണ് സുഹൃത്തേ...

മനുഷ്യരുടെ യുദ്ധങ്ങളത്രയും
ഏകാന്തതകള്‍ക്കെതിരെയായിരുന്നു.
എല്ലാ യുദ്ധങ്ങള്‍ക്കുശേഷവും അത്
കുരുതിക്കളങ്ങളില്‍ ആകാശത്തോളം ഉയരത്തില്‍
എഴുന്നേറ്റു നിന്നു.
നിസ്സാരനായ മനുഷ്യനെ ഒറ്റ,ഒറ്റയെന്ന് പരിഹസിച്ചു.

ഒരു ദിവസം സന്ധ്യക്ക് രണ്ട് വിദേശികള്‍
എന്റെ വീട് അന്വേഷിച്ചു വന്നു.
ജോര്‍ജ്ജ് എന്നും സെബാസ്റ്റ്യന്‍ എന്നുമായിരുന്നു
അവരുടെ പേരുകള്‍ .

അവര്‍ ക്ഷീണിതരായിരുന്നു.
എന്റെ വീട് അന്വേഷിച്ചുനടക്കുന്നതിനിടയില്‍
തദ്ദേശീയര്‍ അവരെ പിടിച്ചുവെച്ച് ചോദ്യം ചെയ്തു.
മര്‍ദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഓടിരക്ഷപ്പെട്ടു.
അങ്ങനെയാണ് വെള്ളമെടുക്കാന്‍ പോയ
എന്റെ മകള്‍ അവരെ കാണുന്നത്.
അവളാണ് അവരെ വീട്ടിലേക്ക്
കൂട്ടിക്കൊണ്ടുവരുന്നത്.
വന്നപാടെ തങ്ങള്‍ അമേരിക്കന്‍ പ്രതിനിധികളാണെന്നും
അപകടത്തിലാണെന്നും എന്നോടു പറഞ്ഞു.


ഞാനവരെ വീട്ടില്‍ കയറ്റി വാതിലടച്ചു.
അവര്‍ പറഞ്ഞു തുടങ്ങി :






അമേരിക്ക സൊദോമും ചുറ്റുമുള്ള ചെറുദ്വീപുകളും
നാളെ ആക്രമിക്കാന്‍ പോവുകയാണ്.
നിന്നെയും കുടുംബത്തെയും രക്ഷിക്കാനാണ്
ഞങ്ങളിവിടെ വന്നത്.
അമേരിക്കയെ അവിശ്വസിക്കുന്നവര്‍
അതിന്റെ ഫലം അനുഭവിക്കുക തന്നെ ചെയ്യും.
സോദോമും ഗൊമ്‌റയും കൂട്ടക്കുരുതി നടത്തി
നാളെ വെടിപ്പാക്കും.
അങ്ങനെ ഇന്ത്യന്‍മഹാസമുദ്രത്തില്‍
നമുക്കൊരു സൈനികത്താവളമുണ്ടാവും.
ഇവിടെ നിന്ന് ഏഷ്യയിലെ ഏത് രാജ്യങ്ങളേയും
നമുക്ക് നിയന്ത്രിക്കാനാവും.
എന്റെ ഭാര്യയും മക്കളും
അതുകേട്ട് ഭയവിഹ്വലരായി.
ഞാനവര്‍ക്ക് കുടിക്കാനും കഴിക്കാനും
എന്തെങ്കിലുമെടുക്കാന്‍ ഭാര്യയോട് നിര്‍ദ്ദേശിച്ചു.
പെട്ടെന്ന് ഒരു ജനക്കൂട്ടം എന്റെ
വീടിനെ സമീപിക്കുന്ന ശബ്ദം കേട്ടു.
വാതിലില്‍ തുടര്‍ച്ചയായുള്ള മുട്ടും
ലോത്ത് ഇവിടെ ഇറങ്ങിവാടാ പട്ടീ...’
എന്ന ആക്രോശവും കേള്‍ക്കാം.
ഞാന്‍ വാതില്‍ തുറന്നു.
ആയിരക്കണക്കിന് സോദോമികള്‍
എന്റെ വാതില്‍‌ക്കല്‍ നില്‍ക്കുന്നു:
ആ അമേരിക്കക്കാരെ ഇങ്ങോട്ട് ഇറക്കിവിട് 
 ഞങ്ങള്‍ക്കവരെ ആവശ്യമുണ്ട്...’

അവരെന്റെ അതിഥികളാണ്.
വെറുതെ പൊല്ലപ്പുണ്ടാക്കരുതെന്ന്
ഞാനവരോട് പറഞ്ഞു.

വെള്ളക്കാരന്റെ കുണ്ടീല്
ഞങ്ങളുടെ കുണ്ണ കയറുമോന്ന് നോക്കട്ടെ
നീ ചെലയ്ക്കാതെ അവരെ ഇറക്കിവിട്  
എന്ന് ജനക്കൂട്ടത്തില്‍ നിന്ന് ആരോ വിളിച്ചുപറഞ്ഞു.

ഞാന്‍ അവരോട് കേണു:
ഭോഗിക്കാനാണെങ്കില്‍ നിങ്ങള്‍ക്ക്
ഞാനെന്റെ പെണ്‍മക്കളെ നല്‍കാം.
അവരെ വെറുതെ വിടണം.
അവരെന്റെ അതിഥികളാണ്.’
അതുകേട്ട് ജനം ആര്‍ത്തുചിരിച്ചു:

നിന്റെ പെണ്‍‌മക്കളേയും ഭാര്യയേയും
ഭോഗിക്കാന്‍ നിന്റെ സമ്മതമൊന്നും വേണ്ട.
ഞങ്ങള്‍ക്കതില്‍ പുതുമയൊന്നുമില്ല.
അവരെ വിട്ടു തന്നില്ലെങ്കില്‍
നിന്നെ ഞങ്ങള്‍ക്ക് പണിയേണ്ടിവരും...’
എന്തുപറയണമെന്നറിയാതെ
ഞാന്‍ വിവശനായി.
ലോകത്ത് സര്‍വാധികാരങ്ങളുമുള്ള
അമേരിക്കയുടെ ഒരു പൌരന്‍
എന്ന നിലയില്‍ ഞാന്‍ അഹങ്കരിച്ചിരുന്നു.
പക്ഷേ ഈ രാത്രിയില്‍ഞാന്‍ നിസ്സഹായന്‍ .

ഇവനോട് പറഞ്ഞുനിന്നിട്ട് കാര്യമില്ല
എന്നുപറഞ്ഞ് ജനം എന്നെ തട്ടിമാറ്റി
വീടിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു.
ഞാന്‍ വാതില്‍ തള്ളിപ്പിടിച്ച് ജനത്തെ
അകറ്റാന്‍ ശ്രമിച്ചു.
ആളുകള്‍ തൊഴിച്ചും ഉന്തിയും
വലിയ മരമുട്ടികള്‍ ഉപയോഗിച്ച് അടിച്ചും
വാതില്‍ പൊളിച്ചു.
വഴി കിട്ടിയ സമുദ്രം പോലെ ജനം അകത്തേക്ക് ഒഴുകി.
ഞാനും ഭാര്യയും മക്കളും പുറത്തേക്കോടി.
ഇരുട്ടില്‍ ഒരു പൊന്തയില്‍ കയറി ഒളിച്ചു.
സെബാസ്റ്റ്യനേയും ജോര്‍ജ്ജിനേയും

ആളുകള്‍ പൊക്കിയെടുത്ത് ആഘോഷപൂര്‍വം
നടന്നുനീങ്ങുന്നത്
ഞങ്ങള്‍
ഒളിച്ചിരുന്നു കണ്ടു.
ജനം അവരുടെ ഉടുതുണികള്‍ വലിച്ചൂരിയെറിഞ്ഞു.
ജനക്കൂട്ടത്തിനിടയില്‍ അവര്‍ നഗ്നരായി തലതാഴ്ത്തി നിന്നു.
ആളുകള്‍ അവരെ മതിലിനോട് ചേര്‍ത്തുനിര്‍ത്തി
ഗുദദ്വാരത്തിലൂടെ ഭോഗിക്കാന്‍ തുടങ്ങി.
അവര്‍ നിലവിളിച്ചുകൊണ്ടിരുന്നു.
അതുകേള്‍ക്കെ ജനങ്ങള്‍ ആര്‍ത്തുവിളിച്ചു.
ആളുകള്‍ ഉദ്ധരിച്ച ലിംഗങ്ങളുമായി
അവരെ മാറിമാറി സമീപിച്ചുകൊണ്ടിരുന്നു.
സോദോമില്‍ നിറയെ അവരുടെ നിലവിളി ഉയര്‍ന്നു.
അവര്‍ ഏതാണ്ട്
മരിച്ചു.
ശുക്ലത്താല്‍ മൂടിക്കിടന്ന അവരുടെ പിന്‍ഭാഗത്തേക്ക്
ആളുകള്‍ സംഘമായി വന്ന് സ്വയംഭോഗംചെയ്തുകൊണ്ടിരുന്നു.
ജോര്‍ജ്ജിന്റെയും സെബാസ്റ്റ്യന്റെയും ശരീരങ്ങള്‍
ശുക്ലത്താല്‍ അഭിഷിക്തമായി.
ഭയവും ഉത്കണ്ഠയും നിറഞ്ഞ
ഞങ്ങള്‍ പൊന്തക്കാട്ടില്‍ നിന്ന് ഇറങ്ങിയോടി.

ആളുകള്‍ ഞങ്ങളെക്കണ്ട് ഞങ്ങളുടെ പിന്നാലെയോടി
ജീവന്മരണ ഓട്ടത്തിനിടയില്‍ എന്റെ ഭാര്യ മറിഞ്ഞുവീണു.
അവളെ അവര്‍ എടുത്തുകൊണ്ടുപോയി.
ലോത്ത് ...ലോത്ത് ...എന്നെ രക്ഷിക്കൂ’ എന്ന് അവള്‍
നിലവിളിക്കുന്നുണ്ടായിരുന്നു.
അവളെ രക്ഷിക്കാനാവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.
ഞാനെന്റെ പെണ്‍മക്കളെ ചേര്‍ത്തുപിടിച്ച് കരഞ്ഞു.
ഞങ്ങള്‍ ഓടിക്കൊണ്ടേയിരുന്നു.
കടല്‍ത്തീരത്ത് ചെന്നപ്പോള്‍
പുറപ്പെടാന്‍ നില്‍ക്കുന്ന ഒരു യാത്രാക്കപ്പല്‍ കിട്ടി.
പിറ്റേദിവസം ഉച്ചയാവുമ്പോഴേക്കും
അമേരിക്കന്‍ വിമാനങ്ങള്‍
സോദോമിനെ സമീപിക്കുന്നത് കാണാമായിരുന്നു.
സോദോമിനും ഗൊമ്‌റയ്ക്കും മുകളില്‍
ബോബുകള്‍ വര്‍ഷിച്ചുകൊണ്ടിരുന്നു.
ദൂരെ ആ ദ്വീപുകളില്‍ നിന്ന് തീ
ആകാശത്തോളം പൊന്തിപ്പരക്കുന്നത് കാണാമായിരുന്നു.
പൊട്ടിത്തെറികളും കൂട്ടനിലവിളികളും
നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള ഞങ്ങളുടെ
കപ്പലിലേക്ക് കേള്‍ക്കാമായിരുന്നു




7



ലോത്ത് ഉണ്ട്.
പക്ഷേ ലോത്ത് ഒരു കെട്ടുകഥയാവാം.
ഞാന്‍ ഉണ്ട്
ഞാനും ഒരു കെട്ടുകഥയാവാം.
നിങ്ങള്‍ ഉണ്ട്.
നിങ്ങളും ഒരു കെട്ടുകഥയല്ലെന്ന്
എങ്ങനെ പറയാനാവും?
ഞാന്‍ തന്നെയാണോ ഞാനെന്ന്
ഞാനെങ്ങനെ അറിയും?
ലോത്തിനെക്കണ്ട് മടങ്ങിവരും വഴി
മറ്റൊരു കാറപകടത്തില്‍
ഞാന്‍ കൊല്ലപ്പെടുന്നുണ്ട്
.
ലോത്ത്,വിഷ്ണുപ്രസാദ്,ഞാന്‍ ,നിങ്ങള്‍
എല്ലാ അക്കൌണ്ടുകളും തുടരുന്നുണ്ടാവണം.
അതുകൊണ്ടല്ലേ
നിങ്ങളുടെ ചാറ്റ്‌ബോക്സില്‍
എന്റെ ഒരു ഹായ് ഇപ്പോള്‍
പൊന്തിവരുന്നത്?