gfc

എല്ലാ വിളക്കുകളും കെടുമ്പോള്‍
നിങ്ങളെ ഒരാള്‍ തൊടും.
അപ്പോള്‍ ഒരിടിമിന്നല്‍ ഉണ്ടാവും.
ഇരുട്ടില്‍ പ്രകാശിച്ചു നില്‍ക്കുന്ന
നിങ്ങളുടെ ഹൃദയത്തെ ഈ ലോകം കാണും.
കെട്ടുപോയ എല്ല്ലാ വിളക്കുകളും അവിടേക്കു വരും.
ഒരു വെളിച്ചത്തിന്റെ പൊട്ടുമായി തിരിച്ചു പോവും.
ആ ഒരു രാത്രി മാത്രമേ
നിങ്ങള്‍ സുഖമായി ഉറങ്ങേണ്ടൂ...
മരങ്ങള്‍ക്കിടയിലുള്ള വീട്ടിലേക്ക്
എല്ലാ പ്രഭാതങ്ങളിലും
ഉറ്റു നോക്കുന്ന വെളിച്ചങ്ങളേ
ഈ ജനല്‍പ്പാളി തുറക്കാന്‍
ഞാനിന്ന് ഉണര്‍ന്നില്ലെങ്കിലും
നിങ്ങള്‍ വരാതെ പോകുമോ?

മത്തന്‍ വള്ളി

അടുക്കളയ്ക്കു പിന്നില്‍ കിടന്ന്
എച്ചില്‍ വെള്ളം കുടിച്ച് വളര്‍ന്നതിന്റെ നിരാശയില്ല
ചാരം തിന്നതിന്റെ  മടുപ്പില്ല
ഇലകളും ഫലങ്ങളും
അടുക്കളക്കാരി കവര്‍ന്നിട്ടും
ജീവിതാസക്തി തീരുന്നുമില്ല.
സ്പ്രിങ് കയ്യുകള്‍
എത്തിച്ചുകൊണ്ടേയിരിക്കും
പിടികിട്ടാത്ത ലോകത്തിനു നേരെ...

ദുസ്സ്വപ്‌നം

ബോംബര്‍ വിമാനങ്ങള്‍ എന്റെ നഗരത്തിനു മീതെ
ചിറകടിച്ചു വരുന്നതും ഭയചകിതരായ ജനക്കൂട്ടത്തോടൊപ്പം
ജീവന്മരണപ്പാച്ചില്‍ നടത്തുന്നതും
ഒരു തീക്കടല്‍ എല്ലാം വിഴുങ്ങിക്കൊണ്ട് പിന്നാലെയെത്തുന്നതും
ഞാന്‍ ഇടയ്കിടെ സ്വപ്നം കാണുന്നു.
ദൂരെ അമേരിക്ക എന്നൊരു രാജ്യമുണ്ട്.
ദരിദ്രന്മാരുടെ നഗരമായ എന്റെ നഗരത്തിലേക്ക്
ബോംബുകളുമായി അവര്‍ വരുമെന്ന്
എപ്പോഴും എന്റെ സ്വപ്‌നം എന്നെ പേടിപ്പിക്കുന്നത്
എന്തിനാവോ?

അമേരിക്ക,ബോംബ് എന്നിവയെക്കുറിച്ച്
ഒന്നുമറിയാത്തവരും
വിമാനത്തെക്കുറിച്ച് കൌതുകമുള്ളവരുമായ
എന്റെകുഞ്ഞുങ്ങള്‍ അവരുടെ അമ്മയോടൊപ്പം
 കിലോമീറ്ററുകള്‍ക്കപ്പുറത്ത് കത്തുന്ന തീ
എല്ലാ സ്വപ്‌നങ്ങളിലും ഞാന്‍ കണ്ടു.
ഓടി രക്ഷപ്പെടാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കില്‍
എന്നൊരാശ ആ തീഗോളം വീഴും മുന്‍പ് ഉണ്ടാവും.
ഒരുവയസ്സുള്ളവള്‍ എങ്ങനെ ഓടും?
അഞ്ചുവയസ്സുള്ളവളും  ആറു വയസ്സുള്ളവനും
എത്ര ഓടും.
മക്കളെ വിട്ട് ഒരമ്മ മാത്രം പറക്കുമോ?
സ്വപ്നത്തിന്റെ രസതന്ത്രം എന്തായാലും എനിക്കറിയില്ല.
എപ്പോഴും ഞാന്‍ രക്ഷപ്പെട്ടു.
ഏതു വിധേനയും ഓടി.
ശവങ്ങളെ കവച്ച്
വിലാപങ്ങളെ കവച്ച്
എപ്പോഴും ഞാന്‍ ...

സ്വപ്നങ്ങള്‍ അവയെ രക്ഷിക്കുവാന്‍
എന്നെ രക്ഷിക്കുന്നതാവുമോ?

കുഞ്ഞനന്തന്‍ നായരുടെ ചിരി

[അറുപിശുക്കനായ കുഞ്ഞനന്തന്‍ നായര്‍

കഷ്ടിച്ചു ചിരിച്ചു എന്ന് വരുത്തുകയേയുള്ളൂ എന്ന്
പഞ്ചായത്ത് ചരിത്രത്തില്‍ മേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.]

കുഞ്ഞനന്തന്‍ നായരെ നിങ്ങളറിയും
രെജിസ്ട്രാറായിരുന്നു.
വിരമിച്ചതിനു ശേഷം വീട്ടുവരാന്തയില്‍
ചാരുകസേരയില്‍ കുംഭ തടവിയോ
വളി വിടാന്‍ പാകത്തില്‍
ഒന്ന് ചരിഞ്ഞിരുന്നോ
കുടുംബ മഹിമയും കുനിട്ടും പറഞ്ഞോ
ബോറടിക്കുമ്പോള്‍ കോമഡിഷോകള്‍ കണ്ടോ
മിക്കപ്പോഴുമുണ്ടാവും.


സിഗരട്ടിന്റെ സ്റ്റോക്കു തീരുമ്പോഴോ
അമ്മു ബേക്കറിയിലെ വാട്ടച്ചായ കുടിക്കാന്‍ മുട്ടുമ്പോഴോ
ആനനട നടന്ന് ഇടയ്ക്കൊന്ന് അങ്ങാടിയിലേക്കിറങ്ങും.

ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഒരു ദിവസം
കുഞ്ഞനന്തന്‍ നായര്‍ ചിരിച്ചു തുടങ്ങി.
കുഞ്ഞനന്തന്‍ നായരുടെ പതിവില്ലാത്ത ചിരി കണ്ട്
മൂപ്പരുടെ തൂങ്ങിക്കിടക്കുന്ന മുലകള്‍ ചിരിച്ചു.
അതുകണ്ട് മടക്കുമടക്കായികിടക്കുന്ന വയര്‍ ചിരിച്ചു.
നാട്ടുകാര്‍ ചിരിച്ചു.
വീട്ടുകാര്‍ ചിരിച്ചു.
കടിക്കാന്‍ വന്ന പട്ടി ചിരിച്ചു.
കുത്താന്‍ വന്ന പയ്യ് ചിരിച്ചു.
കുഞ്ഞനന്തന്‍ നായര്‍ പൊട്ടിപ്പൊട്ടി ച്ചിരിച്ചു.
ചിരിച്ചുചിരിച്ചുചിരിച്ച്
കുഞ്ഞനന്തന്‍ നായരുടെ ചിരീടെ കണ്ട്രോള് തെറ്റി.

അന്നുമുതല്‍ അവസരത്തിലും അനവസരത്തിലും
കുഞ്ഞനന്തന്‍ നായര്‍ ചിരിച്ചു.
ചിരിച്ചുചിരിച്ച് തലകുത്തി മറിഞ്ഞു.
ചിരിച്ചുതുടങ്ങിയാല്‍ നിറുത്താന്‍ പറ്റാതെ
പലപ്പോഴും കുഞ്ഞനന്തന്‍ നായര്‍ വലഞ്ഞു.

മരണവീട്ടില്‍ വെച്ചു ചിരിച്ചതിന്
നാട്ടുകാരുടെ വക കണക്കിന് കിട്ടി
മരുമകളോട് നിയന്ത്രണംവിട്ടു ചിരിച്ചതിന്
മകന്റെ വക കിട്ടി
അടിച്ചു തളിക്കാരിയോട് ചിരിച്ചതിന്
ഭാര്യപിണങ്ങി.

എതിര്‍പ്പുകളൊന്നും വകവെച്ചുകൊടുക്കാന്‍
കുഞ്ഞനന്തന്‍ നായരുടെ ചിരിക്ക് ആവുമായിരുന്നില്ല.
മാന്യന്മാരും സര്‍വാദരണീയരും
കുഞ്ഞനന്തന്‍ നായരെ കണ്ടാല്‍ ഒഴിഞ്ഞു മാറി.
പെണ്ണുങ്ങള്‍ കുഞ്ഞനന്തന്‍ നായരുടെ മുഖത്തു നോക്കാണ്ടായി.

ബുക്കും പേപ്പറുമെടുക്കെന്ന്
മാസാന്ത്യ വിരട്ടു വിരട്ടുന്ന സ്ഥലം എസ് ഐയെക്കണ്ട്
ചിരിച്ചു മറിഞ്ഞപ്പോഴാണ്
കുഞ്ഞനന്തന്‍ നായര്‍ക്ക് ലോക്കപ്പ് മര്‍ദ്ധനം തരമായത്.

ഓരോ ഇടിയിലും ചിരിക്കുന്ന നായരെ
പോലീസ് ജീപ്പില്‍ തന്നെ വീട്ടില്‍ കൊണ്ടാക്കി
താണു തൊഴുതു മടങ്ങി
എസ് ഐ യും സംഘവും.

ഒടുവില്‍ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന്
കുഞ്ഞനന്തന്‍ നായരെ ഒരു മനശ്ശാസ്ത്രജ്ഞനെ കാണിച്ചു.

മരുന്നു കഴിച്ച് കഴിച്ച് കുഞ്ഞനന്തന്‍ നായരുടെ ചിരി വറ്റി.
ആ വലിയ ചിരിയുടെ ഒരു ചെറിയ പരാഗം മാത്രം
കുഞ്ഞനന്തന്‍ നായരുടെ മുഖത്ത് ഇപ്പോഴും ബാക്കിയുണ്ട്.
എങ്കിലും കോമഡിഷോകള്‍ കാണാന്‍
ഇപ്പോള്‍ കുഞ്ഞനന്തന്‍ നായര്‍ക്ക് അനുവാദമില്ല.

ട്രാഫിക് ജംഗ്‌ഷനിലെ പ്രതിമ

ചലനത്തിന്റെ പ്രളയത്തിനകത്ത്
ഒരു പ്രതിമയുടെ നില്‍പ്പ്
എന്തൊരു ഇടങ്ങേറ് പിടിച്ചതാണ്.
‘പേ..പേ...’ എന്ന് അലറുന്ന വാഹനങ്ങള്‍
അതിനെ നോക്കി കണ്ണുരുട്ടുന്നുണ്ട്
അത് അനങ്ങുമോ...?
എല്ലാ‍ വേഗങ്ങളോടും അതിന് പരിഹാസം.
നിശ്ചലത കൊണ്ട് അഹങ്കാരത്തെ ആവിഷ്കരിക്കുകയായാണ്
അതെന്ന് ഒരു ലെയ്‌ലാന്‍ഡ് ലോറി
ഒരു മാരുതിക്കാ‍ാറിനോട് പറഞ്ഞു.
എല്ലാറ്റിനേയും എതിര്‍ത്തുള്ള അതിന്റെയീ നില്‍പ്പിനെ
ഇടിച്ചു തെറിപ്പിക്കണമെന്ന്
ഒരു ടാങ്കര്‍ ലോറി മുറുമുറുത്തു.
ഒരു പ്രതിമയ്ക്കും തന്റെ ജീവിതത്തില്‍ പങ്കില്ലെന്ന്
തെരുവുവിളക്ക് അതിന്റെ അറിവു വിളമ്പി.
ചലനത്തിന്റെ ഈ കടലില്‍ കൂട്ടിയിടിച്ച് തകരുകയാ‍ണോ
നിശ്ചലതയായി ദ്രവിച്ചമരുകയാണോ ഭേദമെന്ന് അപ്പോള്‍
ഒരു ഓട്ടോറിക്ഷയും ബൈക്കും തര്‍ക്കമുണ്ടാ‍യി

കയ്യില്‍ നീട്ടിപ്പിടിച്ചിരുന്ന വടി മുറിഞ്ഞു പോയിട്ടും
ഇപ്പോഴും വടി പിടിച്ചിട്ടുണ്ടെന്ന മട്ടില്‍ കൈ നീട്ടി നില്‍ക്കുന്ന ഈ പ്രതിമ
ഒരു മണ്ടനാണെന്ന് ചാരാ‍യത്തിന്റെ മണമുള്ള ട്രാഫിക് പോലീസുകാരന്‍
അതിനെ ചൂണ്ടി പറഞ്ഞുകൊണ്ടിരുന്നു.
പ്രതിമയാണെങ്കിലും ക്ഷമിക്കുന്നതിന് ഒരതിരില്ലേ...
തന്റെ രണ്ടു ചെവികളും അടച്ചുപിടിച്ച് അത് അലറി.
“എന്നെ ഒന്ന് മാ‍റ്റി സ്ഥാപിക്കിനെടാ എരണംകെട്ടവന്മാരേ...”

ട്രാഫിക് പോലീസുകാരന്‍ കണ്ണു തുടച്ച് നോക്കുമ്പോള്‍
അതേ പ്രതിമ ,അതേ നില്പ് ,
ഇല്ലാത്ത വടിപിടിക്കാന്‍ നീട്ടിപ്പിടിച്ച കൈ.
‘ചാരായത്തിന്റെ ഓരോരോ കഴിവുകള്‍’
ട്രാഫിക് പോലീസുകാരന്‍ അപ്പോള്‍ തന്നെ ലീവെടുത്ത്
വീട്ടിലേക്കു പോവാന്‍ തീരുമാനമായി...

അവിചാരിതമായി

അവിചാരിതമായി
ആഴ്ചയിലൊരിക്കല്‍
കരണ്ട് പോയില്ലെങ്കില്‍,
പോയില്ലെങ്കില്‍?

അവിചാരിതമായി
മാസത്തില്‍ ഒരു ഹര്‍ത്താലെങ്കിലും
ഉണ്ടായില്ലെങ്കില്‍,
ഉണ്ടായില്ലെങ്കില്‍?



അവിചാരിതമായി
ഒരു തമാശയെങ്കിലും
ചീറ്റിപ്പോയില്ലെങ്കില്‍,
ചീറ്റിപ്പോയില്ലെങ്കില്‍?


ഒരു മനുഷ്യജന്മത്തില്‍
ഒരു അപവാദത്തിനോ
പാരവെപ്പിനോ
ഇരയായില്ലെങ്കില്‍,
ഇരയായില്ലെങ്കില്‍?

ഒരു രോഗമെങ്കിലും പിടിപെട്ട്
ഒരിക്കലെങ്കിലും തളര്‍ന്നു കിടന്നില്ലെങ്കില്‍
കിടന്നില്ലെങ്കില്‍?

അവിചാരിതമായി ഒരു ബോറനെ സഹിക്കാന്‍
നിങ്ങടെ ഒന്നോ രണ്ടോ ദിവസം
പാഴായില്ലെങ്കില്‍,
പാഴായില്ലെങ്കില്‍?


അവിചാരിതമായി
ചാവുക ഭേദം.

കവി

കഥ വേണം
കുട്ടികള്‍ക്കായാലും
വലിയ‍വര്‍ക്കായാലും
കഥയില്ലാത്തവരെ
ആര്‍ക്കും വേണ്ട,
കഥ കഴിഞ്ഞവരെയും.
കഥയില്ലായ്മ കൊണ്ട്
കവിയായിപ്പോയീ ഞാന്‍ .

(2008 ഫെബ്രുവരി)

വിള്ളല്‍

പഴയ ചലച്ചിത്രഗാനങ്ങള്‍
ചട്ടംകെട്ടിയതുകൊണ്ട്
മലകള്‍ക്ക് നദികളോട്
എന്തെങ്കിലും തോന്നാന്‍ ന്യായമുണ്ട്.
മൂത്തുനരച്ച ഒരു മലയ്ക്ക്
ഒഴുകിയൊഴുകി മടുത്ത്
കെട്ടിക്കിടക്കുന്ന ഒരു നദിയോട്
എന്തു തോന്നാനാണ്?
പ്രേമം വിഡ്ഢിത്തമെന്ന്
പുതുകാലത്തിന് യോജിക്കുംവിധം
പഠിച്ചുവെച്ചതുകൊണ്ടൊന്നുമല്ല...
ഒരേപോലെ ഒരേകാലത്ത്
താഴ്വരകളെ ചുവപ്പിക്കുന്ന
വാകകള്‍ കണ്ട് എന്തൊരുഭംഗി
എന്നു പറയാന്‍ അറച്ചിട്ടാണ്...
ഒരു തവണ മാത്രമേ
ഒരാള്‍ക്ക് പ്രേമിക്കാന്‍ കഴിയൂ എന്ന്
എത്ര തവണ പ്രേമിക്കാന്‍ ശ്രമിച്ചിട്ടാണ്
മനസ്സിലായത്...
ജീവിതത്തെ രണ്ടായി പിളര്‍ക്കുന്ന ഒരു വിള്ളല്‍
ഒരിക്കല്‍ മാത്രമേ ഉണ്ടാവൂ...

പേടിക്കഥ

അരമണിക്കൂര്‍ ദൈഘ്യമുള്ള ഒരു
ജീവിയാണ്  പവര്‍ക്കട്ടെന്ന് കുട്ടികള്‍
തിരിച്ചറിഞ്ഞു തുടങ്ങി.
കറന്റു പോവുമ്പോഴല്ല അത് വരുന്നത്,
അതു വരുമ്പോഴാണ് കറന്റു പോവുന്നത്.
ബള്‍ബുകള്‍ പൊടുന്നനെ കണ്ണടയ്ക്കും,
ചാനലുകള്‍ ബ്ലും എന്ന് ഇരുട്ടില്‍ മുങ്ങും,
കഴുത്തറുത്തിട്ട കോഴിയുടെ ഉടല്‍ പോലെ
ഫാന്‍ പിടഞ്ഞു പിടഞ്ഞ് നിലയ്ക്കും.
എങ്കിലും മിന്നാമിനുങ്ങുകളെ കണ്ടു തുടങ്ങും.
വിപ്ലവകവിത കത്തിച്ചുപിടിച്ച് ചീവീടുകള്‍ തെളിയും.
അമ്മയുടെ ഭീഷണിയെത്തുടര്‍ന്ന്
കുട്ടികള്‍ കണ്ണടച്ചുകിടക്കും, അറിയാതെ ഉറങ്ങിപ്പോവും.
ആകാശത്തൂന്നൊരു ഇടിയൊച്ചകേട്ട് ഞെട്ടും.

അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ജീവി
ഒരുമണിക്കൂര്‍,ഒന്നരമണിക്കൂര്‍,രണ്ട് മണിക്കൂര്‍ എന്നിങ്ങനെ
അതിന്റെ ആയുര്‍ദൈര്‍ഘ്യം കൂട്ടിക്കൂട്ടി വരികയാണെന്ന്
ഒരു പേടിക്കഥ
പിള്ളേരോട് പറയാന്‍ ഞാന്‍ തയ്യാറെടുക്കുകയാണ്,
നാളെയാവട്ടെ.

കൊണ്ടുപോവാത്തവ

ശരിയാണ് മക്കളേ,
താമസം മാറുമ്പോള്‍ നമ്മളീ വീടിനെ
കൊണ്ടു പോവുകയില്ല.
നിങ്ങളോടിക്കളിച്ച ദിവസങ്ങള്‍
ഈ മുറ്റത്തു തന്നെ വാശിപിടിച്ചു നില്‍ക്കും.
അച്ഛനുമമ്മയും കെട്ടിപ്പിടിച്ചുകിടന്ന പഴയ ഉറക്കങ്ങള്‍
മുറി വിട്ടിറങ്ങില്ല.
സ്കൂള്‍ വിട്ടുവരുന്ന നിങ്ങളെ,
റേഷന്‍ വാങ്ങിവരുന്ന നിങ്ങടെ അമ്മയെ
ഞാന്‍ നോക്കി നിന്ന നോട്ടം
ആ ജനാലയില്‍ തന്നെയുണ്ട്;
എന്നെ നോക്കിക്കൊണ്ട്.
ഉമ്മറത്തിണ്ണയിലെ നമ്മുടെ ഇരിപ്പുകള്‍
ഓരോരോ തൂണുകള്‍ ചാരി
പരസ്പരം നോക്കി
അവിടെത്തന്നെ ഇരിപ്പാണ്.
പുതിയ വീട്ടിലേക്കു പോയവരെ തിരഞ്ഞ്
ഒരു പഴയവീടും ഓട്ടോറിക്ഷ വിളിച്ച്
ഏതെങ്കിലുമൊരുനാള്‍ ചെല്ലുകയില്ല.
അതുകൊണ്ട്,
അവസാനമായി ഒന്ന് നോക്കിക്കോളൂ.
വീട്ടുസാധനങ്ങളടുക്കിയ നമ്മുടെ ലോറി
പുറപ്പെടുകയാണ്.
നിങ്ങള്‍ സന്തോഷത്തിലല്ലേ...

തൂക്കം

വഴിയോരക്കടമുന്നില്‍
വളഞ്ഞ് തൂങ്ങിയ വാഴക്കുലേ
എത്ര അണ്ണാക്കുകളിലേക്ക്
വിന്യസിക്കാനുള്ള പഴങ്ങളുമായാണ്
അടക്കിപ്പിടിച്ചുള്ള ഈ തൂക്കം!
ഒന്നൊന്നായ് ഉരിഞ്ഞു തീരുമ്പോള്‍
കുറച്ചുനേരമെങ്കിലും ഒറ്റപ്പഴവുമില്ലാതെ
കെട്ടിത്തൂങ്ങിക്കിടക്കുന്ന ഒരു നേരമുണ്ട്.
അന്നേരം നീ വിചാരിക്കുമോ?
പലവിധ അണ്ണാക്കുകളിലേക്ക്
ഇറങ്ങിപ്പോയ പഴങ്ങള്‍,
അരഞ്ഞരഞ്ഞ് തൊണ്ട വഴി ആമാശയത്തിലേക്ക്  പോയവ,
തിരികെ പഴങ്ങളായി നീണ്ടുരുണ്ട് രൂപപ്പെട്ട്
ഉരിഞ്ഞ തോലിലേക്ക് വീണ്ടും കയറിയിരുന്ന്
ഉരിയാപ്പഴങ്ങളായ് അതാത് പടലകളില്‍
അതാത് കണ്ണികളില്‍
വന്നു നില്‍ക്കേണമേ എന്ന്...
അപ്പോള്‍ നിന്നെപ്പെറ്റ വാഴ ഇങ്ങനെ വിചാരിക്കുമോ?
വെട്ടിപ്പോയ കുല വീണ്ടും വെട്ടാക്കുലയായ് വന്നുകൂടുമെന്ന്...
വെട്ടുകത്തിയാല്‍ കുലയും വാഴയും രണ്ടാക്കിയ
ആ മുറിവ് മാഞ്ഞു മാഞ്ഞ് ഇല്ലാതാകുമെന്ന്...

പേനകള്‍

എന്റെ പോക്കറ്റുകളില്‍
പേനകള്‍ ഇരിക്കുന്നില്ല.
എല്ലാം എന്നെ വിട്ടുപോകുന്നു.
ഇതിപ്പോള്‍ എത്രാമത്തെ
പേനയാണെന്ന് ചോദിക്കരുത്.
ആയിരക്കണക്കിന് പേനകള്‍
ചാടിപ്പോയിട്ടുണ്ട് എന്റെ
പോക്കറ്റുകളില്‍ നിന്ന്.
ഞാനവയെ കവിതയെഴുതി
പീഡിപ്പിച്ചതുകൊണ്ടാണോ
ചാടിപ്പോയതെന്ന് സംശയമില്ലാതില്ല.
ഏതെങ്കിലും പേന സ്വേച്ഛയാലല്ലാതെ
ചാടിപ്പോയിട്ടുണ്ടാവുമോ?
തിരിച്ചുവന്നെടുക്കുമെന്ന് കരുതി
എവിടെയെങ്കിലും കാത്തിരുന്നുവോ?
വീണ്ടുമെപ്പോഴെങ്കിലും കണ്ട്
നിശ്ശബ്ദം നിലവിളിച്ചോ?
ഒരു നിശ്ചയമില്ലയൊന്നിനും..

ചാടിപ്പോവുന്നപേനകള്‍
എവിടേക്കാണ് പോവുന്നത്?
എഴുതിയെഴുതി മടുക്കുമ്പോള്‍
അവ മറ്റേതോ വിരലുകളെ
തിരഞ്ഞു പോവുകയാവുമോ?
പേനകള്‍ എന്തായാലും
സാധാരണ ഉപകരണങ്ങളല്ല.
അവയ്ക്ക് ജീവനുണ്ട്,മടുപ്പുണ്ട്.
അതുകൊണ്ടല്ലോ അവര്‍
ചാടിപ്പോക്കുകാരായത്.
എന്നിട്ടും ഇന്നാള്‍ ഒരു പേന
ചാടിച്ചാടിപോകുന്നതു കണ്ടെന്ന്
ഒരാളും നമ്മളോട് പറഞ്ഞില്ല.
എത്ര രഹസ്യം നിറഞ്ഞ
ഏതു വഴികളിലേക്കാണ്
അവ ചാടിപ്പോകുന്നത്?

ഇപ്പോള്‍ ഇതെല്ലാം
എഴുതിക്കൊണ്ടിരിക്കുന്നു
ഒരു പേന.
എന്നാകും
എവിടേക്കാവും
എപ്പോഴാവും
ഇതിന്റെ ചാടിപ്പോക്ക്?
എവിടെയാവും ആ രഹസ്യം
ഒരാള്‍(?) എഴുതിവെച്ചിരിക്കുക...?