gfc

ഞായറാഴ്ചയുടെ ജീവിതാന്ത്യത്തിലെ നാല് സന്ദര്‍ഭങ്ങള്‍



സന്ദര്‍ഭം ഒന്ന്

തെരുവിന്റെ അങ്ങേ അറ്റത്തുള്ള
ഞായറാഴ്ചയുടെ വീടന്വേഷിച്ചാണ്
പോയത്.
അയാള്‍ വീട്ടിലുണ്ടായിരുന്നില്ല,
എന്നല്ല,എന്നെക്കണ്ടതും ആ ചകിരിമീശക്കാരന്‍
പിന്‍‌വാതിലിലൂടെ കഴിച്ചിലായി.
അയാളുടെ കുട്ടിക്കുമ്പളങ്ങ പോലത്തെ ചെക്കന്‍
വാതില്‍ ചെറുതായൊന്ന് തുറന്ന്
പപ്പ ഇവിടില്ലെന്ന് പറഞ്ഞു.
ചപ്രത്തലയുള്ള ഭാര്യ
അയാളുടെ പിന്നാലെ അടുക്കളപ്പുറത്ത്
എത്തിച്ചുനോക്കുന്നതും കണ്ടു.
തത്കാലം ആ നിമിഷത്തെ
അവിടെത്തന്നെ സ്തംഭിപ്പിച്ച്
ഞാന്‍ ഇറങ്ങിനടന്നു.
മഞ്ഞപ്പെയിന്റടിച്ച തകരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ
അയാളുടെ വീട്ടില്‍ ഞാന്‍ പിന്നെ പോയില്ല.

സന്ദര്‍ഭം രണ്ട്

മറ്റൊരു ദിവസം തെരുവിലൂടെ നടക്കുമ്പോള്‍
ചകിരിമീശയുള്ള ഞായറാഴ്ച
തെരുവുപാതയോരത്ത് ചെരിപ്പുകുത്തുകയാണ്.
പൊട്ടിപ്പോയ ചെരിപ്പുകളുമായി
പെണ്ണുങ്ങള്‍ അയാളുടെ മുന്നില്‍ നില്‍പ്പുണ്ട്.
കാലുകള്‍ മാത്രമാണ് അയാളുടെ കാഴ്ച.
നടക്കുന്ന കാലുകളുടെ നദിയാണ്
നഗരമെന്ന് അയാള്‍ പറഞ്ഞേക്കും.
ചൂണ്ടയുമായി അയാള്‍ കരയ്ക്കിരിക്കുന്നു.
അയാള്‍ ഇണക്കിച്ചേര്‍ത്ത ചെരുപ്പുകളിട്ട
കാലുകളും അക്കൂട്ടത്തില്‍ കാണും.
അയാള്‍ അയാളുടെ കറുത്ത കുടവയറും
കാട്ടിയാണിരുപ്പ്.
അതിന്റെ നടുക്ക് പുറത്തേക്ക് തള്ളിനില്‍പ്പുണ്ട്
പൊക്കിള്‍ .
നടന്നടുക്കുന്ന എന്റെ കാലുകള്‍ കണ്ട്
അയാള്‍ പിടഞ്ഞെണീറ്റ് ഓടി
അയാളുടെ ചുറ്റിലും നിന്നിരുന്ന പെണ്ണുങ്ങള്‍
എന്നെ അന്തംവിട്ട് നോക്കി.
ഓടിച്ചിട്ട് പിടിക്കുക എന്റെ ശൈലിയല്ല.
അവിടെ നില്‍ക്കട്ടെ.
അവിടെ നിന്നു
ഓടുന്ന അയാളും
അന്തം വിട്ട പെണ്ണുങ്ങളും.

സന്ദര്‍ഭം മൂന്ന്

ഒരു വൈകുന്നേരം
ചകിരിമീശയുള്ള ഞായര്‍
പാലത്തിന്റെ കൈവരിയിലിരുന്ന്
ബീഡി വലിക്കുന്നു
ഒഴുകിവരുന്ന പുഴയേയോ
മേഘങ്ങള്‍ ചിതറിയ ആകാശത്തെയോ
അയാള്‍ നോക്കുന്നതെന്ന്
നിശ്ചയമില്ല
സ്വന്തം ചോരയെ ചതിക്കുന്ന
ഒരാലോചന അയാളുടെ ഉള്ളില്‍
പ്രവര്‍ത്തിക്കുന്നുണ്ട്
അയാള്‍ അതിന്റെ
വരുതിയിലാണെന്ന് അയാള്‍ക്കറിയില്ല.
ഞാന്‍ മെല്ലെ ചെന്ന് അയാളുടെ തോളത്തുകയ്യിട്ടു.
അയാള്‍ മുഖമുയര്‍ത്തി എന്നെ നോക്കിയതും
പിടഞ്ഞ് താഴെ പുഴയിലേക്ക് ചാടി
നീന്തി നീന്തി ദൂരേക്ക് മറഞ്ഞു.

സന്ദര്‍ഭം നാല്

ചകിരിമീശക്കാരന്‍ ഞായര്‍
തെരുവിലൂടെ നടക്കുകയാണ്
അയാള്‍ ഒരു സിനിമ വിട്ട് വരികയാണ്
അയാള്‍ അല്പം ലഹരിയിലുമാണ്
എന്നെക്കണ്ട് അയാള്‍ ഓടിയില്ല
ഒരു സംശയത്തോടെ നിന്നു
ഞാന്‍ ചിരിച്ചു,അയാളും
അപ്പോള്‍ നിശ്ചലമാക്കിവെച്ചിരുന്ന
ആ പൂര്‍വസന്ദര്‍ഭങ്ങളെല്ലാം
അവയുടെ ചലനാത്മകത വീണ്ടെടുത്തു
ഞാന്‍ കാത്തുവെച്ചിരുന്ന
ആ കത്തിയെടുത്ത്
അയാളുടെ മുഴുത്തവയറില്‍
ആഞ്ഞുകുത്തി
എന്റെ കുത്തുകൊണ്ട്
ഒന്നാമത്തെ സന്ദര്‍ഭത്തിലെ
അയാള്‍ അടുക്കളയില്‍ പിടഞ്ഞുവീണു
രണ്ടാമത്തെ സന്ദര്‍ഭത്തിലെ
അയാള്‍ പാതയോരത്ത് പിടഞ്ഞുവീണു
മൂന്നാമത്തെ സന്ദര്‍ഭത്തിലെ അയാള്‍
പാലത്തില്‍ നിന്ന് കുത്തേറ്റ്
പുഴയിലേക്ക് വീണു
നാലാമത്തെ സന്ദര്‍ഭത്തിലെ
ചകിരിമീശക്കാരന്‍
തെരുവില്‍ത്തന്നെ
കുത്തേറ്റ് മറിഞ്ഞുവീണു
നാലുസന്ദര്‍ഭങ്ങളില്‍ നിന്നുള്ള കരച്ചിലുകള്‍ ഇപ്പോള്‍ കേള്‍ക്കാം

ചപ്രത്തലയുള്ള അയാളുടെ ഭാര്യയും
ചെറുക്കനും ഒന്നാമത്തെ സന്ദര്‍ഭത്തില്‍ നിന്ന് നിലവിളിക്കുന്നു

അവരുടെ മഞ്ഞപ്പെയിന്റടിച്ച വീട് നിലവിളിക്കുന്നു
രണ്ടാമത്തെ സന്ദര്‍ഭത്തില്‍
ചെരുപ്പു നന്നാക്കാന്‍ വന്ന പെണ്ണുങ്ങള്‍
വാവിട്ടുകരയുന്നു
നന്നാക്കിയതും നന്നാക്കാത്തതുമായ
ചെരുപ്പുകള്‍ വാവിട്ടുകരയുന്നു.
അയാളുടെ പണിസാധനങ്ങള്‍ തേങ്ങിതേങ്ങിക്കരയുന്നു
മൂന്നാമത്തെ സന്ദര്‍ഭത്തില്‍
അയാളുടെ ചുണ്ടില്‍ നിന്ന് വേര്‍പെട്ട ബീഡിക്കുറ്റി കരയുന്നു
പാലവും അതിന്റെ കൈവരിയും കരയുന്നു
നാലുസന്ദര്‍ഭങ്ങളില്‍ ഒറ്റയടിക്ക് കുത്തേറ്റവന്‍
മരണക്കരച്ചില്‍ കരയുന്നു.

അതേ സമയം നാലാമത്തെ സന്ദര്‍ഭത്തില്‍ നിന്ന്
അയാളുടെ കുടവയര്‍ പിളര്‍ന്ന്
രക്തം ഒഴുകിവരികയും അതൊരു നദിയായിത്തീരുകയും ചെയ്തു.
എന്നെയും ഈ കൊലപാതകം കണ്ടുനിന്നവരെയും
അത് ഒഴുക്കിക്കൊണ്ടുപോയി
തെരുവിലെ എല്ലാ കടകളുടെയും
ഭാരങ്ങള്‍ അതേറ്റെടുത്തു
മറ്റ് മൂന്നു സന്ദര്‍ഭങ്ങളില്‍ നിന്നും
ഒരേസമയം ഇതേവിധം
മൂന്ന് രക്തനദികള്‍ പുറപ്പെടുകയും
ഒന്നിച്ചുചേരുകയും
അയാളുടെ വീടും പണിസാധനങ്ങളുമെല്ലാം
ഒഴുക്കിക്കൊണ്ടുവരികയും
ഈ തെരുവിനെ ശൂന്യമാക്കി
പാലത്തിനരികിലൂടെ
പുഴയിലേക്ക് ഇറങ്ങിപ്പോവുകയും ചെയ്തു.
ആരുമില്ലാത്ത തെരുവിലൂടെ
എനിക്ക് ഒറ്റയ്ക്ക് നടക്കേണ്ടിവന്നു
ഇരുട്ടിനെ കീറിക്കീറി
വെളിച്ചമുണ്ടാക്കിയാണ് എന്റെ നടപ്പ്
നല്ലവനായ ഞായറാഴ്ചയുടെ
രക്തം
ഒഴുകിയൊഴുകി
കലണ്ടറിലെ ഒരു ഭാഗം ചുവന്നുകിടന്നു.

നമ്മള്‍ നമ്മുടെ തന്നെ പട്ടങ്ങള്‍


മരണങ്ങളെ മുളപ്പിച്ചെടുക്കുന്ന
വൈകുന്നേരത്തിന്റെ വിളുമ്പില്‍
പുകയൂതിക്കൊണ്ടിരിക്കുന്ന വിഷാദങ്ങളേ
സമയം തീര്‍ന്നതുകൊണ്ട്
കീറിക്കളഞ്ഞ ഭാഗ്യക്കുറിയാണ്
എന്നത്തെയും പോലെ ഇന്നത്തെ പകല്‍ .
മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്
ഇനി ഭൂമിയുടെ മുകളില്‍ പറക്കാം .
അന്തം വിടട്ടെ ഇത്ര നാള്‍
നമുക്കു മുകളില്‍ അടയിരുന്ന വീടുകള്‍ .
അവയുടെ മേല്‍ക്കൂരകള്‍
പണ്ടത്തെപ്പോലെ പുല്ലുമേഞ്ഞവ.
അതിനു മുകളില്‍ ഒരു മത്തന്‍‌വള്ളി
പടര്‍ന്നുകയറി കായ്ച്ചു കിടന്നു.
         <>

<>      /

നമ്മള്‍ നമ്മുടെ തന്നെ പട്ടങ്ങള്‍

ആ പഴയ വീഡിയോ ആല്‍ബം ഓര്‍മിച്ച്
നമ്മുടെ നഗരത്തിനു മീതെ നാം നീന്തുന്നു
എനിക്കെതിരെ നീന്തിയെത്തും ഒരുവള്‍
ഏതു സ്വപ്നത്തിലും ഉള്ളതാണവള്‍
രണ്ടു ജലജീവികളെപ്പോലെ ഒരുടല്‍ മറ്റൊന്നിനെ
സാന്ത്വനിപ്പിച്ച് നഗരത്തിനു മീതെ..
തിരക്കുപിടിച്ച നഗരം നമ്മെ കാണുകയില്ല
കാഴ്ചകളുടെ വാല്‍‌വ് അങ്ങോട്ടു മാത്രമാണ്
അപ്പോള്‍
ഭൂമിയിലെ ടെലിഫോണ്‍ ബൂത്തുകളില്‍ നിന്ന്
ഭൂമിയിലെ വാച്ചുകടകളില്‍ നിന്ന്
ഭൂമിയിലെ കലണ്ടറുകളില്‍ നിന്ന്
പൊന്തിപ്പൊന്തിവരുന്നുണ്ട് അക്കങ്ങളുടെ കുമിളകള്‍ .
അവ നിറയുകയും വീര്‍ത്തുവീര്‍ത്തുപൊട്ടുകയും
അവളുടെ മുടിയിഴകളില്‍ കുരുങ്ങുകയും...

സ്വപ്നങ്ങളെ ഭയന്ന് ഞാന്‍ മുറിയടച്ചിടുന്നു
ചില്ലിലൂടെ വെളിച്ചം പോലെ
ചുമരിലൂടെ ഒരു കടല്‍ അകത്തു കടക്കുന്നു
ഈ മുറിയുടെ എല്ലാമെല്ലാം
ആഗ്രഹിക്കാതെ കൈവന്ന സ്ഥാനഭ്രംശത്തില്‍
ആഹ്ലാദിക്കുന്നു
ഉയരുന്ന ജലത്തോടൊപ്പം ഉയരുന്നു നില്‍പ്പുപങ്ക
ആമകളെപ്പോലെ തുഴഞ്ഞ് പുസ്തകങ്ങള്‍
കട്ടിലോടെ ഞാന്‍
വീട് അതിന്റെ വേരുകള്‍ പറിഞ്ഞ് ഒഴുകുന്നു
ഞാനതിന്റെ മേല്‍ക്കൂര പൊളിച്ച് തലപുറത്തിട്ട്
ആകാശത്തിലേക്ക് നോക്കുന്നു.
 :
മുകളില്‍
ആ പഴയ വീഡിയോ ആല്‍ബം ഓര്‍മിച്ച്
ഞങ്ങള്‍ ഇണചേര്‍ന്ന് ഒഴുകുന്നു.
കാഴ്ചയുടെ ആ വാല്‍‌വ് ഇപ്പോള്‍
മുകളിലേക്ക് മാത്രമാണ്.

ജയില്‍പ്പുള്ളി

പ്രഭാതത്തിന്റെ ആകാശത്തിലെ
ഒരു വെളുത്തമേഘവരയിലേക്ക്
നിന്റെ മുടിയിഴകള്‍ നരച്ച് പറക്കുന്നു.
നിന്റെ കണ്ണുകളില്‍ അന്ധതയുടെ
മൂവായിരം കാക്കകള്‍ കൂടുവെക്കുന്നു.
നിന്റെ ചെവികള്‍ ശബ്ദങ്ങളെ ത്യജിക്കുന്നു.
നീ വൃദ്ധനാവുന്നു.

നിന്റെ പ്രേമം മാത്രം കൂടുതല്‍ ചെറുപ്പത്തോടെ
നിന്റെ അകത്ത് കുടുങ്ങിപ്പോയിരിക്കുന്നു.
നീ-നിന്റെ പ്രേമത്തിന്റെ ജയില്‍.
അവന്‍ (നിന്റെ പ്രേമം ) കൂടുതല്‍ ഭീരുവായിരിക്കുന്നു.
അവന്‍ നിന്റെ കണ്ണുകളിലൂടെ നോക്കുന്നു.
പക്ഷേ ആരുമവനെ കാണുന്നില്ല.
അവന്‍ നിന്റെ തൊണ്ടയിലൂടെ പറയുന്നു.
പക്ഷേ ആരുമത് കേള്‍ക്കുന്നില്ല.
ഒരു വയസ്സന്റെ ശബ്ദമെന്ന് തള്ളുന്നു.
അവന്‍ നിന്റെ വിരലുകളാല്‍ സ്പര്‍ശിക്കുന്നു.
പക്ഷേ അതൊരു വയസ്സന്റെ തണുപ്പന്‍ തൊടല്‍.

നിന്റെ പ്രേമം അവന്റെ ഭാവിയോര്‍ത്ത്
നിന്നില്‍ ചകിതനായിക്കഴിയുന്നു.
അവന്‍ എല്ലാ പൂന്തോട്ടങ്ങളിലേക്കും
അവന്റെ കൈകളെത്തിക്കുന്നു.
അവന് ഒരിതള്‍ പോലും കിട്ടുന്നില്ല.
നിന്റെ പ്രേമം എല്ലാ സുഗന്ധങ്ങളിലേക്കും
അതിന്റെ നാസിക വിടര്‍ത്തുന്നു.
അത് ഒന്നുമറിയുന്നില്ല.
ഓര്‍മകള്‍ തിന്നുതിന്ന്
ഓര്‍മയായിപ്പോവുന്നു
നിന്റെ പ്രേമം.

ഞാനുണ്ട്,ഞാനിപ്പോഴുമുണ്ട്...

ഉരുകുന്നു.
നടന്നുപോവുന്ന ആ പെണ്‍കുട്ടി
നടുറോട്ടില്‍ ഉരുകിയുരുകി ഒലിക്കുന്നു.
അവളുടെ പച്ചപ്പാവാട
ഉരുകിപ്പരക്കുന്നു.
നിമിഷം മുന്‍പ്
അരയ്ക്കു താഴെ ഉരുകിപ്പോയതിനാല്‍
അവള്‍
പച്ചപ്പാവാട വട്ടത്തില്‍
കൂമ്പി നില്‍ക്കുന്ന ജലപുഷ്പം.
ഇപ്പോള്‍ ഈ നിമിഷത്തില്‍
ആ പകുതിയും
ചിതറിച്ചിതറിപ്പോകുന്നു.
നടന്നു വരുന്ന മനുഷ്യരെല്ലാം
പൊടുന്നനെ അരയോളം
ഉരുകിയവരായി നിരത്തില്‍
മുറിഞ്ഞുവീഴുന്നു.
ഒഴുകിയൊഴുകി വരുന്ന ആ‍ കാറ്,
അതിനു പിന്നിലെ അസംഖ്യം കാറുകള്‍
അലിഞ്ഞലിഞ്ഞ് പോകുന്നു.
വരുന്ന വരവില്‍ത്തന്നെ
അവയുടെ തലവിളക്കുകളുടെ
വെളിച്ചങ്ങളില്‍ നിന്ന്
നിറങ്ങള്‍ ♫♫♫♫♫ എന്ന്
പറന്നുപോവുന്നു.
കെട്ടിടനിരകള്‍ അവയുടെ
നിറങ്ങളും ഘടനയും ഉപേക്ഷിച്ച
കേവലഘടനകളാവുന്നു.
അവയും
ആ ചതുരങ്ങളും ദീര്‍ഘചതുരങ്ങളും
ത്രികോണങ്ങളും വൃത്തങ്ങളും
ഇളകിപ്പറക്കുന്നു.
മങ്ങിമങ്ങിമങ്ങി മറയുന്നു.
ആളുകള്‍ വന്നിരിക്കാറുള്ള
ഈ പാര്‍ക്കിലെ
മുഴുവന്‍ ചെടികളില്‍ നിന്ന്,
മുഴുവന്‍ പൂക്കളില്‍ നിന്ന്,
മുഴുവന്‍ പൂമ്പാറ്റകളില്‍ നിന്ന്
അവയുടെ നിറങ്ങള്‍ ഇറങ്ങിപ്പോവുന്നു.
ആകൃതികള്‍ മാത്രം അവശേഷിപ്പിച്ച്
ദ്രവ്യം അതിന്റെ പാട്ടിനു പോവുന്നു. 
സുതാര്യതയുടെ ഒരു കടല്‍.
തിരകളുടെ തുമ്പുകളിലെങ്ങാനും
ബോധത്തിന്റെ മീനുകള്‍ കണ്ടേക്കാം


വിദൂരതിയില്‍ നിന്ന് തുടങ്ങിയ ഉരുക്കം
എല്ലാം തകര്‍ത്ത്
ഞാനിരിക്കുന്ന ഈ ഹോട്ടലിനെ സമീപിക്കുന്നു.
എനിക്ക് ചായ അടിക്കുന്ന
ആ മനുഷ്യന്‍ നിന്ന നില്പില്‍
അലിഞ്ഞലിഞ്ഞു പോവുന്നു.
മുന്നിലെ എല്ലാ മേശകളും
ആളുകളും ഉരുകിയുരുകി മായുന്നു.
ഈ മേശപ്പുറത്തുവെച്ച എന്റെ വിരലുകള്‍
ഒരു നിറവുമില്ലാത്ത
ഒരു മണവുമില്ലാത്ത
അഞ്ചുനദികളായി വിരലറ്റങ്ങളില്‍ നിന്ന്
പൊട്ടിപ്പുറപ്പെട്ട് ഒഴുകുന്നു.
ഇളകുന്ന വെള്ളത്തിലെ
തെങ്ങിന്‍ നിഴലുപോലെ
ഉടയുന്നു,
ചിതറുന്നു,
മായുന്നു.
ഞാനുണ്ട്,
ഞാനിപ്പോഴുമുണ്ട്...

കാഴ്ചയുടെ അതാര്യസ്തരം ഒന്നു പൊട്ടിക്കയേ വേണ്ടൂ


നൂറ്റാണ്ടുകളെ കുഴിച്ചെടുക്കുന്ന
ഒരു യന്ത്രം ഇന്നലെ ഉറക്കത്തില്‍ എനിക്ക് കിട്ടി.
നേരം വെളുക്കുന്നതിനു മുന്‍പ്
മറ്റാരും കാണാതെ
കാപ്പിത്തോട്ടത്തില്‍ ഖനനം തുടങ്ങി
ഓരോരോ നൂറ്റാണ്ടുകള്‍ കുഴിച്ചുമൂടിയവ
പുറത്തേക്കു വന്ന് പിന്നിട്ട നൂറ്റാണ്ടിലെ
ജീവിതം അതേപടി തുടര്‍ന്നു
വീടുകള്‍,പാതകള്‍,പൂന്തോട്ടങ്ങള്‍
കൊട്ടാരങ്ങള്‍ ,മണിമാളികള്‍,കൃഷീവലര്‍
സൈനികര്‍,യുദ്ധോപകരണങ്ങള്‍,കാടുകള്‍
ജലപാത്രങ്ങള്‍,മന്ത്രവാദികള്‍...

കാഴ്ചയുടെ ഒരു അതാര്യസ്തരം
ഒന്നു പൊട്ടിക്കയേ വേണ്ടൂ
ഒരിക്കലും തുറക്കാത്ത ആ ജനല്‍
ഒന്ന്ന്നു തുറക്കുകയേ വേണ്ടൂ
കാലം ഒന്നല്ല പലതാണെന്നും
ഓരോരോ കാലത്തിനും
അതാതിന്റെ ജീവിതം നയിക്കാനുള്ള
ഇടമുണ്ടെന്നും ബോധ്യമാവും
ഒരു കാലവും മരിച്ചിട്ടില്ല
ഓരോന്നും അതായി ജീവിക്കുന്നു
അതിലൊന്നില്‍ അനേക വീടുകളിലൊന്നില്‍
ഞാനെന്നെ വിക്ഷേപിച്ചു
നദികളിലൂടെ നീന്തി കരപറ്റി
കൊടുങ്കാടുകളിലെ ചെങ്കുത്തായ കയറ്റങ്ങള്‍ കയറി
ഒരു മന്ത്രവാദിയുടെ താവളത്തിലെത്തി
അയാളെനിക്ക് എടുത്താല്‍ തീരാത്തത്ര
കണ്ണുകളുടെ ഒരു കുട്ട തന്നു
ഞാനതുമായി നടന്നു നടന്ന്
എന്റെ കാപ്പിത്തോട്ടത്തില്‍ തിരിച്ചെത്തി
നൂറ്റാണ്ടുകള്‍ കുഴിച്ചെടുക്കുന്ന യന്ത്രം
കുഴിയിലിട്ടുമൂടി
ഒച്ചയുണ്ടാക്കാതെ വീട്ടില്‍ ചെന്നു
മൂന്നുദിവസം ഒരു മുറിയില്‍ വെച്ചുപൂട്ടി
എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല
കണ്ണുകള്‍ എന്നെ വിളിച്ചുകൊണ്ടിരുന്നു
ആരോ നിങ്ങളെ വിളിക്കുന്നുണ്ടെന്ന്
വീട്ടിലുള്ളവര്‍ എപ്പോഴും സംശയം പറഞ്ഞു
ആരേയും കണ്ടതുമില്ല
നാലാമത്തെ ദിവസം പ്രഭാതത്തില്‍ ഞാനാ മുറി തുറന്നു
ആ മുറി നിറയെ പരതിനടക്കുകയാണ് കണ്ണുകള്‍
അടച്ചിട്ട ജനലിന്റെ അഴികളില്‍
മുകളിലെ ഉത്തരത്തില്‍ ,കഴുക്കോലില്‍ എല്ലാം
അവ പറ്റിപ്പിടിച്ച് ഇരിക്കുന്നു
എല്ലാത്തിനോടും
ഞാന്‍ കുട്ടയില്‍ കയറിയിരിക്കാന്‍ പറഞ്ഞു
അവ അനുസരിച്ചു
കുട്ടയുമെടുത്ത് ഞാന്‍ പുറത്തേക്കിറങ്ങി
താഴ്വരയിലെ വള്ളിച്ചെടികളുടെ ഇലകള്‍ക്കു പകരം
കണ്ണുകളായാലെന്തെന്ന് ഞാന്‍ ചിന്തിച്ചു
വള്ളിച്ചെടികള്‍ ഇലകള്‍ക്കു പകരം
കണ്ണുകള്‍ ഇളക്കി നിന്നു
ഞാന്‍ പിന്നെയും നടന്നു
നിര്‍ജ്ജീവമായ പാതയെ
ഞാന്‍ ദയാപുരസ്സരം നോക്കി
അത് കണ്ണുകളുടെ ഒരു പാതയായിത്തീര്‍ന്നു
കണ്ണുകള്‍ കൊണ്ട് ഞാന്‍ ലോകത്തെ പുതുക്കി
കണ്ണുകള്‍ ചേര്‍ത്തുവെച്ച് മനുഷ്യരെ ഉണ്ടാക്കി
കണ്ണുകള്‍ അടുക്കിയടുക്കി ബഹുനിലക്കെട്ടിടങ്ങള്‍ ഉണ്ടാക്കി
മഴയത്ത് ഉടമസ്ഥന്‍ അഴിച്ചുകൊണ്ടുപോവാതെ
കരഞ്ഞുകൊണ്ടിരിക്കുന്ന ആ പശു വരെ ഇപ്പോള്‍
കണ്ണുകള്‍ കൊണ്ട് ഉണ്ടാക്കിയതാണ്
കണ്ണുകളുടെ പാതയിലൂടെ
കണ്ണുകളുടെ കെട്ടിടങ്ങള്‍ കടന്ന്
കണ്ണുകളുടെ പാലത്തിലൂടെ
കണ്ണുകളുടെ ഒരു നദി കണ്ട്
കണ്ണുകള്‍ നിറഞ്ഞ മരങ്ങളും താഴ്വരകളും കടന്ന്
കണ്ണുകളുടെ ഒരു ജലപാതത്തിലേക്ക് തെന്നിവീണു
എന്റെ കുട്ടയും ഞാനും
കോടിക്കണക്കിന് കണ്ണുകളായി ചിതറി
കാടിന്റെ പച്ചയ്ക്കും ആകാശത്തിന്റെ നീലയ്ക്കുമിടയില്‍ ...

അയയില്‍ കിടക്കുന്ന ജട്ടി

അയയില്‍ കിടക്കുന്ന ജട്ടി കണ്ട-
വളോടെനിക്ക് പാവം തോന്നി
പാവം തോന്നുക എന്നാല്‍
സ്നേഹം തോന്നുക എന്നാണല്ലോ
സ്നേഹം തോന്നുക എന്നാല്‍
കാമം തോന്നുക എന്നാണല്ലോ
കാമം തോന്നുക എന്നാല്‍
സര്‍വതും തോന്നുക എന്നാണല്ലോ
സര്‍വതും തോന്നി എന്ന് പറഞ്ഞാല്‍ മതിയല്ലോ
നമുക്ക് കാമം തോന്നിയിട്ട്
അവള്‍ക്ക് തോന്നാതെ വന്നാല്‍
സങ്കടം തോന്നും
അവളുടെ ജട്ടിയോട് ദേഷ്യം തോന്നും
എന്തൊക്കെ തോന്നി എന്നോര്‍ത്ത്
സങ്കടം തോന്നും
അവനവനോട് പുച്ഛം തോന്നി
എല്ലാറ്റിനും കാരണം ഈ ജെട്ടിയാണ്
അതുകൊണ്ട് ഇത് ഞാനെടുക്കുന്നു
പകരമെന്റേത് കൊടുത്തയക്കാം
നിനക്ക് പാകമാവുമോ എന്തോ...

വീട്ടില്‍ ഭാര്യയും കുഞ്ഞുങ്ങളുമില്ലാത്ത ദിവസം

വീട്ടില്‍ ഭാര്യയും കുഞ്ഞുങ്ങളുമില്ലാത്ത ദിവസം
സ്വയംഭോഗം ചെയ്യുകയാണ് ഭര്‍ത്താവ്.

ഒരു പെണ്‍കുട്ടിയേയും വിചാരിക്കാതെ,
ഏകാന്തതയേയോ വിരസതയേയോ
എതിര്‍ക്കുകയെന്ന വ്യാജേന,

ഒരു യന്ത്രം അതിന് ജീവനുണ്ടോ എന്ന്
പരിശോധിക്കും മട്ട്,

ആരും ഏല്‍പ്പിക്കുകയോ
ആരോടും പങ്കിടുകയോ ചെയ്യാത്ത
ഒരു സ്വകാര്യം ഉല്പാദിപ്പിക്കുകയാണ്...

പ്രാപിക്കപ്പെട്ട കുളിമുറിയെ
മലിനയും വിവസ്ത്രയുമാക്കി ഉപേക്ഷിച്ച്
പുതച്ചുമൂടി ഉറങ്ങിക്കൊണ്ടിരിക്കും അയാള്‍
അവളും കുട്ടികളും വാതില്‍ക്കല്‍ വന്ന് മുട്ടും വരെ...



ആ വീട്ടിലൊരിടത്ത് ഒളിച്ചു
താമസിപ്പിച്ചുകൊള്ളാമെന്ന്
കുറ്റകരമായ ഈ സ്വകാര്യതയുമായി
ഒരു ഉടമ്പടിക്കു ശേഷം
അയാള്‍ പതിയെ വാതില്‍ തുറക്കും.

മധ്യേയിങ്ങനെ

അച്ഛന്‍ നോക്കുന്നു
നോട്ടം ഒരു നദി
അതെന്റെ നേരെ കുതിച്ച്
എന്നെ പറിച്ചെടുത്ത്
പ്രകാശവേഗത്തില്‍
തിരിച്ചൊഴുകുന്നു.

അച്ഛന്റെ കണ്ണില്‍ നിന്ന്
അച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അവിടെ നിന്ന്
അച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റെ കണ്ണിലേക്ക്
അനാദിയായ വെള്ളച്ചാട്ടത്തിലേക്ക്
എടുത്തെറിയപ്പെടുന്നു വെറുമൊരു മത്സ്യം

ഒരു നോട്ടത്തില്‍
എത്ര തലമുറ പിന്നിലേക്ക് വലിച്ചുകൊണ്ടുപോവുന്നു
അല്ലെങ്കില്‍ ,
എത്ര തലമുറ പിന്നിലെ ഒരു നോട്ടമാണ്
ഇപ്പോള്‍ അച്ഛന്റെ കണ്ണില്‍ .
അച്ഛന്റെ പിന്നില്‍ വരിപാലിച്ച് ഒളിച്ച് നില്‍ക്കുന്നു
അച്ഛന്റച്ഛന്‍
അതിനു പിന്നില്‍
അച്ഛന്റച്ഛന്റച്ഛന്‍
അതിനു പിന്നില്‍
അച്ഛന്റച്ഛന്റച്ഛന്റച്ഛന്‍
അതിനു പിന്നില്‍
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്‍
അതിനു പിന്നില്‍
അച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്റച്ഛന്‍
നോട്ടനദിയിലെ ഈ ഒഴുകിയൊഴുകിയുള്ള പോക്കു മാത്രം എനിക്കറിയാം
ഭൂതകാലങ്ങളുടെ തുടക്കമറിയില്ല
പിതാക്കന്മാരുടെ കണ്ണില്‍ നിന്ന്
പ്രപിതാക്കന്മാരുടെ കണ്ണിലേക്ക് എറിയുമ്പോള്‍
ലോകം മാറിക്കൊണ്ടിരിക്കുന്നു
ഭൂമി പച്ചച്ച് പച്ചച്ച് കൂടുതല്‍ പച്ചച്ച് വരുന്നു
നദികളില്‍ വെള്ളം കൂടിക്കൂടി വരുന്നു
ഇല്ലാതായ പക്ഷികളും മൃഗങ്ങളും എഴുന്നേറ്റുവരുന്നു
മനുഷ്യഭവനങ്ങളുടെ എണ്ണം കുറഞ്ഞുകുറഞ്ഞുവരുന്നു
മനുഷ്യരുടെ എണ്ണം തന്നെ കുറഞ്ഞുകുറഞ്ഞുവരുന്നു
ഞാന്‍ പുറകോട്ട് പുറകോട്ട് ഒഴുകുന്നു.

മകന്‍ നോക്കുന്നു
അളന്നെടുക്കുന്ന ആ നോട്ടത്തിലുണ്ട് മറ്റൊരു നദി
അതെന്നെ പറിച്ചെടുത്ത്
അവനു പിറക്കേണ്ടുന്ന മകന്റെ കണ്ണിലേക്ക് അതിവേഗം കുതിക്കുന്നു
അവിടെ നിന്ന്
മകന്റെ മകന്റെ മകന്റെ കണ്ണിലേക്ക്
മകന്റെ മകന്റെ മകന്റെ മകന്റെ കണ്ണിലേക്ക്
മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ കണ്ണിലേക്ക്
മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ കണ്ണിലേക്ക്
മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ മകന്റെ കണ്ണിലേക്ക്
അങ്ങനെ അനന്തതയിലേക്ക്
മകന്റെ പിന്നില്‍ അനന്തമായ തലമുറകള്‍ ഒളിച്ചുനില്‍ക്കുന്നു
നോട്ടനദിയിലെ ഈ ഒഴുകിയൊഴുകിയുള്ള പോക്കു മാത്രം എനിക്കറിയാം
ഭാവികാലങ്ങളുടെ ഒടുക്കമറിയില്ല
കണ്ണുകളില്‍ നിന്ന് കണ്ണുകളിലേക്ക് എറിയുമ്പോള്‍
ലോകം മാറിക്കൊണ്ടേയിരിക്കുന്നു
ഭൂമിയുടെ പച്ചപ്പ് കുറഞ്ഞുകുറഞ്ഞുവരുന്നു
നദികള്‍ വറ്റിവറ്റിത്തീരുന്നു
വീടുകള്‍ കൂടിക്കൂടി ഭൂമിയുടെ ഉപരിതലം നിറയുന്നു
കെട്ടിടങ്ങള്‍ക്ക് ഉയരംവെച്ചുകൊണ്ടിരിക്കുന്നു
ആളുകളുടെ എണ്ണം കൂടിക്കൂടിവരുന്നു
ഞാന്‍ അനന്തതയിലേക്ക് ഒഴുകുന്നു

ഞാന്‍ നിന്നിടത്ത് നില്‍ക്കുന്നു
എന്നിട്ടും രണ്ടുവശങ്ങളിലേക്കും കുതിക്കുന്നു
എന്റച്ഛനും എന്റെ മകനും എന്നെ നോക്കുന്നു
അവരുടെ നോട്ടങ്ങള്‍ക്ക് എന്നെ പറിച്ചെടുത്തു കൊണ്ടുപോവാന്‍ കെല്‍പ്പുണ്ട്
എന്റെ നോട്ടത്തിനില്ല.
ഞാന്‍ തലമുറകള്‍ക്കിടയിലെ വിടവ്
തലമുറകള്‍ക്കിടയിലെ ഒരേയൊരു കുറ്റം.

അവന്‍ അഴിച്ചിടുന്ന കാറ്റുകളെ മരങ്ങളുടെ മുടിക്കെട്ടില്‍ കെട്ടിവെക്കുന്നു

ഏറ്റവും അസംതൃപ്തനായ കലാകാരന്‍
എന്നെ വരച്ചുകൊണ്ടിരിക്കുന്നു
ഓരോ നിമിഷവും മാറ്റി വരയ്ക്കുന്നു
അതിവിശാലമായ ക്യാന്‍‌വാസില്‍
ചുറ്റുമുള്ള പ്രകൃതിയെ ആളുകളെ കിളികളെ ഒച്ചകളെ ഒക്കെ
മാറ്റി വരച്ചുകൊണ്ടിരിക്കുന്നു.
അവന്റെ ചിത്രമാണ് ഞാനെന്നോര്‍മിക്കാതെ
ഞാനും വരച്ചുകൊണ്ടിരിക്കുന്നു
എന്റെ അതിമോഹത്തെ നിയന്ത്രിക്കാന്‍
അവന്‍ പാടുപെടുന്നു

വാകമരങ്ങളില്‍ ചുവന്ന പൂക്കളെ വരച്ചുചേര്‍ക്കുന്നു
മഴയുടെ ബ്രഷ് കൊണ്ട് മുറ്റമാകെ പച്ചപ്പുല്ലുകള്‍ വരയ്ക്കുന്നു
മരങ്ങളുടെ ഇലകളെ നനച്ച് തുടച്ച് പ്രകാശിപ്പിക്കുന്നു
ശിഖരങ്ങളെ ചെമ്പന്‍പൂപ്പലുകളുടെ കയ്യുറകള്‍ ഇടുവിക്കുന്നു.
വേനല്‍‌വെയിലെന്ന ടൂളിനാല്‍ ആകാശം തുടച്ചുതുടച്ച് ഇളം നീലയാക്കിയെടുക്കുന്നു
മഴപെയ്യുമിറയത്ത് നിമിഷാര്‍ദ്ധം നില്‍ക്കുന്ന
ജലദളങ്ങളുള്ള പൂവുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു

അവന്‍ വരച്ചവയെ ഞാന്‍ മാറ്റിവരയ്ക്കുന്നു
മഞ്ഞുകാലത്തെ പ്രഭാതങ്ങളില്‍ വായ തുറന്ന് പുകയൂതിക്കൊണ്ടിരിക്കുന്ന മലകളെ
മുത്തച്ഛന്റെ ഛായയില്‍ മാറ്റിവരയ്ക്കുന്നു
അതിരുകളില്‍ അവന്‍ വരച്ച മേഘങ്ങളെ ചിറകുകളാക്കി മാറ്റിവരച്ച്
സമതലത്തെ മാന്ത്രികപ്പരവതാനിയാക്കുന്നു
മലകള്‍ക്കിടയില്‍ മൈലാഞ്ചിയിട്ട് ചെമ്പിപ്പിച്ച മുകള്‍ത്തലപ്പുള്ള കാറ്റാടിക്കാടുകള്‍  നീക്കി
എന്റെ കാമുകിയുടെ ഭഗരോമങ്ങള്‍ വരച്ചുചേര്‍ക്കുന്നു
അവന്റെ വെള്ളച്ചാട്ടങ്ങളെ ഞാന്‍ അടിയുടുപ്പുകളിലേക്ക് ഇറങ്ങിവരുന്ന
കഞ്ചാവുപുകയാക്കിത്തീര്‍ക്കുന്നു
കുളങ്ങള്‍ക്കു മീതെ തെന്നിപ്പറക്കുന്ന തുമ്പികളെ
കൃസരികള്‍ക്കു മുകളില്‍ തെന്നുന്ന വിരലുകളാക്കിമാറ്റുന്നു
പറക്കുന്ന ശലഭങ്ങളെ പറക്കുന്ന യോനികളാക്കി  മാറ്റുന്നു
അവന്‍ വരച്ചുവെച്ച മഴവില്ല് ഒരു കുഞ്ഞുപെണ്‍കുട്ടിയുടെ മുടിക്കാവടിയാല്‍ റദ്ദു ചെയ്യുന്നു
നിശാകാശത്ത് അവന്‍ വരച്ചുവെച്ച നക്ഷത്രങ്ങളെ മിന്നാമിനുങ്ങുകളായ് ഊതിപ്പറപ്പിക്കുന്നു
അവന്‍ അഴിച്ചിടുന്ന കാറ്റുകളെ മരങ്ങളുടെ മുടിക്കെട്ടില്‍ കെട്ടിവെക്കുന്നു

ഏറ്റവും അസംതൃപ്തനായ കലാകാരന്‍
എന്നെ വരച്ചുകൊണ്ടിരിക്കുന്നു
എന്റെ മുടിയിഴകള്‍ അവന്‍ മായ്ക്കുന്നു
എന്റെ കണ്‍പീലികള്‍ വെളുപ്പിക്കുന്നു
എന്റെ മൃദുലമായ തൊലി ചുളിക്കുന്നു
എന്റെ ചലനശേഷി തിരിച്ചെടുക്കുന്നു
മാറ്റിവരയ്ക്കാനുള്ള എന്റെ മോഹം മാത്രം
മാറ്റിവരയ്കാനാവാതെ അവന്റെ ബ്രഷ് തളരുന്നു
ഒടുക്കം തിരമാലകളുടെ മുത്തുപിടിപ്പിച്ച വക്കുകള്‍ ഉയര്‍ത്തി അവന്‍ വിളിക്കുന്നു
ഒറ്റത്തോണിയില്‍ ചെന്ന് ചക്രവാളത്തിലെ ചുവന്ന പൊട്ടും
വെളുത്ത പക്ഷികളെയും മാറ്റിവരയ്ക്കാന്‍ ...

ദ്വാരകാബാര്‍

ഓരോരോ ഞാനുകള്‍ വരുന്നു
ഓരോരോ ഞാനുകള്‍ പോവുന്നു
ഇരുപത്തൊന്നു മേശകള്‍
ഓരോരോ മേശയ്ക്കു ചുറ്റിലും
നന്നാലു ഞാനുകള്‍

-ഞാമ്പറഞ്ഞാ അവനല്ല അവന്റപ്പന്‍ കേക്കും
-ഞാന്‍ വരയ്ക്കുന്ന മാതിരി കേരളത്തില്‍ ഒരു മൈരനും വരയ്കില്ല
-ഞാന്‍ നിങ്ങക്കൊരു പൈന്റു കൂടി വാങ്ങിത്തരും ങാ ഹാ...
-ഞാനൊക്കെ പൂശിയത്ര പെണ്ണുങ്ങളെ നീയൊക്കെ...

ഒന്നാമത്തെ ഞാന്‍ പത്തി വിരിക്കുന്നതിന്‍ അല്പം മീതെ
രണ്ടാമത്തെ ഞാന്‍ പത്തി വിരിക്കുന്നു
അതിന്‍ മീതെ മൂന്നാമത്തെ ഞാന്‍ പത്തി വിരിക്കുന്നു
അതിനും മീതെ നാലാമത്തെ ഞാന്‍ പത്തി

ഞാന്‍
ഞാന്‍
ഞാന്‍
ഞ്യാന്‍

ഇരുപത്തൊന്നു മേശകള്‍
ഓരോരോ മേശയ്ക്കു ചുറ്റിലും
നന്നാലു ഞാനുകള്‍
ഓരോ മേശയുടെ കരയിലും
താമരപ്പൂകണക്ക് വര്‍ണവെളിച്ചപ്പൂവുകള്‍
അസ്സല് താമരക്കുളം
മീനുകളുടെയോ
തവളകളുടെയോ
നീര്‍ക്കോലികളുടെയോ
തലകള്‍ കണക്കിന്
ഓരോ മേശയ്ക്കു ചുറ്റിലും
പൊന്തുന്നു ഞാന്‍ തലകള്‍ .

ഒടുക്കം എല്ലാ ഞാനുകളും
വിസര്‍ജ്ജിച്ച മേശപ്പുറങ്ങള്‍
ഒരു ഞാനുമില്ലാത്ത ഒരുത്തന്‍
തുടച്ചുവൃത്തിയാക്കി അകത്തേക്ക് പോവുന്നു
ഞാനുകള്‍ ഒന്നൊന്നായി
നഗരവനത്തിലേക്ക്

പ്രേമപ്പഴഞ്ചരക്ക്

ആകാശം ഒരു നീലചിത്രം
മേഘങ്ങളുടെ ഉടുപ്പുകള്‍ ഊരിയെറിഞ്ഞും
പക്ഷികളുടെ റിങ്ടോണുകളുള്ള
മൊബൈല്‍ ഫോണുകള്‍ വലിച്ചെറിഞ്ഞും
രണ്ട് നീല ഉടലുകള്‍ ഒരു നാണവുമില്ലാതെ
ദോണ്ടെ അവിടെക്കിടന്ന്,നമ്മുടെ മുന്നീക്കിടന്ന്
ഇണ ചേരുന്നു.
എനിക്ക് കമ്പിയായിട്ട് മേല
നിനക്കും അങ്ങനെയെന്ന് കരുതുന്നു
'പിന്നല്ലാതെ' എന്ന് നീയിപ്പോള്‍ ഉറപ്പിച്ചുപറയും.

മുള്ളെടുക്കുമ്പോള്‍ അമ്മ പറയും
ദൂരെ ഇലകളിലേക്ക് നോക്കാന്‍ .
ആര്‍ക്ക് ഏത് മുള്ളെടുക്കാനാണ്
ദൂരെ നിന്റെ കാണാത്ത മുഖത്തോട്ട്
ഞാന്‍ നോക്കിയിരിക്കുന്നത് എന്റെ പച്ചിലേ?

പ്രണയം ചിലപ്പോള്‍ വിശ്വസിക്കാവുന്ന ഒരു നുണയാണ്.
ഒരുപറ്റം സങ്കടങ്ങള്‍ പറന്നിറങ്ങുന്ന പച്ചപ്പുല്‍മേടാണ് ഞാന്‍ .
സങ്കടങ്ങളെ ഞാന്‍ സന്തോഷമെന്ന് വിളിച്ച് നിരന്തരം കളിയാക്കും
നാണംകെട്ട് അവ എന്നില്‍ നിന്ന് ഓടിപ്പോകും.
അവയ്ക്ക് അവയുടെ അസ്തിത്വത്തില്‍ വിശ്വാസമുണ്ട്.

പ്രണയമേ നീയില്ലായിരുന്നെങ്കില്‍
ഭൂമി ഒരു അനാഥഗ്രഹമായേനേ എന്ന്
ഞാന്‍ നിനക്കൊരു എസ്.എം.എസ് അയയ്ക്കുന്നു.
അത് വായിച്ച് നീ ഒരു വളി വിടുന്നു
എന്റെ വ്യാജ വള്ളുവനാടന്‍ കാല്പനികത
ലജ്ജിച്ച് കുളിക്കാന്‍ പോകുന്നു.
അവള്‍ കുളിക്കും കുളക്കടവില്‍ എന്ന പാട്ട് വെച്ച്
ചരിത്രത്തില്‍ ആരോ ഉറങ്ങിപ്പോയിരിക്കുന്നു.

നിശ്ശബ്ദതയുടെ മഷി കൊണ്ട്
എല്ലാ വികാരങ്ങളേയും എഴുതുന്നു
മലഞ്ചെരിവിലെ മരങ്ങളുടെ പെന്‍‌സില്‍ മുനകള്‍ .
ജനല്‍‌സീറ്റുകളിലിരുന്ന് യാത്ര ചെയ്യുമ്പോള്‍
അതുങ്ങളുടെ കരച്ചില്‍ കാറ്റത്തുവന്നുതൊടും.
വേദനയുടെ മുഖത്ത് ഞാന്‍ കാര്‍ക്കിച്ച് തുപ്പും.

ക്രൂരതയുടെ കണ്ണുകള്‍ എവിടെ നിന്നും തുറക്കും
അതിന് ശരീരമില്ല.
ഉള്ളവരുടെ ശരീരത്തില്‍ കടന്നുകൂടി
അവരുടെ കണ്ണുകളിലൂടെ അത് അതിന്റെ കണ്ണുകള്‍
പുറത്തേക്ക് തള്ളിപ്പിടിക്കും..
ഏറ്റവും പ്രിയപ്പെട്ടവരുടെ കണ്ണുകളില്‍ക്കൂടിപ്പോലും
അതിന്റെ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

സന്തോഷിക്കാന്‍ യാതൊന്നുമില്ലെങ്കില്‍
ഞാനെന്നെ കൂട്ടിക്കൊണ്ടുപോയി
മറവിയിലേക്ക് തള്ളിയിടും.
മറവി കുടിച്ച്
മറവി തിന്ന്
മറവിയായി വളര്‍ന്ന്
മറവിയായി മരിക്കാന്‍
എല്ലാവരും അവനവനെ ഉന്തിയിടാന്‍ വന്ന
മലമുകളില്‍ നിന്ന്
ഞാന്‍ ഒരു ഉദയം കാണുന്നു.
ഒരു സിന്ദൂരപ്പൊട്ട് കാണുന്നു.
വെളുത്ത പക്ഷികളുടെ മാടിവിളിക്കുന്ന കൈകള്‍ കാണുന്നു.
സത്യം നമുക്കറിയുവാന്‍ മാര്‍ഗമില്ല.
നമുക്ക് വേണ്ടതിനെ നമുക്ക് സത്യമെന്ന് വിളിക്കാം.
അതുകൊണ്ട് ഞാന്‍ നിന്നെ വിശ്വസിക്കുന്നു.
നിന്നെ മാത്രം വിശ്വസിക്കുന്നു

ഈ നീലചിത്രം എനിക്കിനി കാണുവാന്‍ വയ്യ.
നമുക്ക് കെട്ടിപ്പിടിച്ചുരുളുവാന്‍
ഭൂമിയിലെ എല്ലാ ഉദ്യാനങ്ങളും നദികളും വിരിച്ചിടുവാന്‍
ദൈവത്തിന് ഒരു എസ്.എം.എസ് അയച്ചിട്ടുണ്ടെന്ന്
നിനക്കൊരു എസ്.എം.എസ് അയയ്ക്കുന്നു.
നീ അത് വായിച്ച് വീണ്ടും കാല്പനികതയ്ക്കു നേരെ ഒരു വളി വിടുന്നു.

നിന്റെ മുലകളെ അനുകരിച്ച്
കുന്നുകള്‍ മരങ്ങളെ ഒന്നാകെ പൂവിടുവിച്ച്
നിറംവെച്ചിരിക്കുന്നു.
നിന്റെ മുലഞെട്ട് ഒരു പിങ്ക്പൂമരം
ഉമ്മവെക്കുവാന്‍ ഞാന്‍ അടുക്കുമ്പോള്‍
എന്റെ അദൃശ്യമായ മൂക്കില്‍ നിന്ന് പുറപ്പെടുന്ന ജീവവായുവില്‍
അതിന്റെ ഇലകളും പൂക്കളും
അത്യാഹ്ലാദത്താല്‍ പിടയ്കുന്നു.

എന്റെ പ്രേമപ്പഴഞ്ചരക്കുമായി വരുന്ന ഒരു ലോറി
നിയന്ത്രണം കിട്ടാതെ നിന്നിലേക്ക് മറിയുന്നു
നീ അതേ കിടപ്പ് കിടക്കുന്നു,ഞാനും.

പട്ടാപ്പകല്‍ 11.30 ന് അഥവാ സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ച് 60 കിലോമീറ്റര്‍ സ്പീഡില്‍ ഒരു കവിത

പട്ടാപ്പകല്‍ 11.30 ന്
ഞങ്ങള്‍ ഒരു തുറന്ന ജീപ്പില്‍ പുറപ്പെട്ടു
ഞങ്ങളുടെ ഡ്രൈവര്‍ ഞങ്ങളെ നോക്കുകില്ല
എന്ന ഉറപ്പില്‍
ഞങ്ങള്‍ ഞങ്ങളുടെ തുണികളൊക്കെ ഊരി
വണ്ടിയുടെ ചുറ്റുമുള്ള കമ്പികളില്‍ കെട്ടിയിട്ടു
വണ്ടി ഒരു അറുപതു കിലോമീറ്റര്‍ സ്പീഡില്‍ വിട്ടു
പോകുന്ന വഴിക്ക് നാല് കവലയുണ്ട്
വേണമെങ്കില്‍ കവലയുടെ എണ്ണം കൂട്ടാം
കാറ്റ് ഞങ്ങളെ അടിച്ച് പിന്നോട്ട്
കാറ്റത്ത് എന്റെ പാന്റ്സും അവളുടെ ചുരിദാറും പിന്നോട്ട്
ഞാനും അവളും കെട്ടിപ്പിടിച്ച് കൂക്കിവിളിച്ചു
ഡ്രൈവര്‍ തിരിഞ്ഞുനോക്കിയോ?
നോക്കിയാല്‍ ഞങ്ങള്‍ക്ക് പുല്ലാണ്
ഞങ്ങള്‍ ചൂളമടിച്ചു
പാട്ടുപാടി
അലറി
വഴിയിലുള്ള മരങ്ങളെ മുഴുവന്‍ പേരെടുത്തുവിളിച്ചു
പ്ലാവേ മാവേ കാറ്റാടീ
കള്ളക്കശുമാവേ മൈരന്‍ റബറേ
എന്നിങ്ങനെ അന്നോളം ആരും വിളിക്കാത്തത്ര സ്നേഹത്തില്‍

ഒന്നാമത്തെ കവല വന്നു
കവലയില്‍ ആളുകള്‍ എന്തൊക്കെ ചെയ്യും
അല്ല,എന്തൊക്കെ ചെയ്യണം?
ഒരുത്തി,അല്ലല്ല,കുറേ ഒരുത്തികള്‍
പച്ചക്കറി വാങ്ങിച്ച് നില്‍ക്കട്ടെ
ഇറച്ചിക്കടക്കാരന്‍ ഇറച്ചിവെട്ടട്ടെ
ഓട്ടോ ടാക്സിക്കാര്‍ പതിവുപോലെ
വായും പൊളിച്ച് നില്‍ക്കട്ടെ
ബസ്‌സ്റ്റോപ്പില്‍ കോളേജ് പിള്ളേര്‍
മൊബൈല്‍ ഫോണ്‍ ചെവിയിലമര്‍ത്തി
ചിരിച്ചും പറഞ്ഞും ചുവക്കട്ടെ
ഞങ്ങളുടെ വണ്ടി പരമാവധി വേഗത കുറയ്ക്കുന്നു
കവല മുഴുവന്‍ ഞങ്ങളെ നോക്കുന്നു
ഞങ്ങള്‍ ഫുള്‍ഡാന്‍സാണ്.
നോക്കിനില്‍ക്കുന്ന അമ്മാവന്മാരെ നോക്കി പൂരപ്പാട്ടാണ്.
അവളുടെ ബള്‍ബ് കണ്ട് ചില വല്യപ്പന്മാര്‍ നാക്ക് നീട്ടുന്നുണ്ട്
എന്റെ മുരിങ്ങക്കായ കണ്ട് ചില അമ്മായിമാര്‍ കണ്ണുപൊത്തുന്നുണ്ട്
ഒലക്കേടെ മൂട്
കോപ്പിലെ സദാചാരം
വണ്ടി പെട്ടെന്ന് വേഗത കൂട്ടി ഒറ്റപ്പോക്കാണ്
ഒരു കവല ഒന്നാകെ ഷോക്കടിച്ച് നില്‍പ്പാണ്
എന്തോ ഒരു മൈര് തലയ്ക്കു ചുറ്റും കറങ്ങുമ്പോലെ
എല്ലാവര്‍ക്കും തോന്നുകയാണ്.
ഞങ്ങടെ ഡ്രൈവര്‍ നല്ല വിടല് വിട്ടു
അവളെന്നെ കെട്ടിപ്പിടിച്ച് രണ്ടുകവിളിലും കടിച്ചു
അടുത്ത കവലയിലും ഇങ്ങനെതന്നെ ചെയ്തു
പ്രേമം മൂത്ത് ആ കവല
ഞങ്ങടെ പിന്നാലെ കുറച്ചുദൂരം ഓടി
ഞങ്ങളെ ജയിക്കാന്‍ പറ്റുമോ
ഞങ്ങള് നല്ല വിടല് വിട്ടു
മുരിങ്ങക്കായ കാട്ടി വിരട്ടി
മൂന്നാമത്തെ കവല കല്ലെറിഞ്ഞു
നാലാമത്തെ കവല പിടിച്ചുവെച്ച്
ഞങ്ങള് മൂന്നെണ്ണത്തിനേം
നല്ല ചാര്‍ത്ത് ചാര്‍ത്തി
ഫുട്ബോള് തട്ടുമ്പോലെ തട്ടി
കയ്യും കാലും പിടിച്ച് ഒരു വിധം കഴിച്ചിലായി.

ലക്ഷ്യസ്ഥാനത്തെത്തിയപ്പോള്‍ അവള്‍ക്കൊരു സംശയം.
അല്ല,കുട്ടാ...നമ്മളീ കാട്ടിയതൊക്കെ
ആരെങ്കിലും കണ്ടോ?
ഞാന്‍ ആലോചിച്ചുനോക്കി
പിന്നെയും ആലോചിച്ചുനോക്കി
ഹേയ് ആരും കണ്ടിട്ടില്ലാ മോളേ.
ഉറപ്പുവരുത്താന്‍
ഒന്നാമത്തെ കവലയിലേക്ക് ഫോണ്‍ ചെയ്തു
അവരാരും ഒന്നും കണ്ടിട്ടില്ലെന്ന് പറഞ്ഞു
രണ്ടാമത്തെ കവലയിലേക്ക് ഫോണ്‍ ചെയ്തു
അവരും ഒന്നും കണ്ടിട്ടില്ലെന്ന് പറഞ്ഞു
മൂന്നാമത്തെയും നാലാമത്തെയും
കവലയിലേക്ക് ഫോണ്‍ ചെയ്തു
അവരും അതു തന്നെ പറഞ്ഞു
എന്നാപ്പിന്നെ നമുക്ക് ഒന്നുകൂടിപ്പോയാലോ
എന്നായി അവള്‍
തിരിക്കെടാ വണ്ടി
ഞങ്ങള്‍ അലറി
വണ്ടി തിരിഞ്ഞു
നാലാമത്തെ കവല ഒന്നാമത്തെ കവലയെപ്പോലെ
ഞങ്ങളെ സ്വീകരിച്ചു
മൂന്നാമത്തെ കവല രണ്ടാമത്തെ കവലയെപ്പോലെ
പിന്നാലെയോടി
രണ്ടാമത്തെകവല കല്ലെറിഞ്ഞു
ഒന്നാമത്തെകവല പിടിച്ചുവെച്ച് ചവിട്ടിക്കൂട്ടി
കയ്യുംകാലും പിടിച്ച് രക്ഷപ്പെട്ടു.
ഒടുവില്‍ തുടങ്ങിയ സ്ഥലത്ത് എത്തി
അപ്പോള്‍ അതേ സംശയം
അവള്‍ വീണ്ടും ചോദിക്കുകയാണ്
അല്ല ,കുട്ടാ...
ഞാന്‍ വീണ്ടും ഫോണ്‍ ചെയ്യുകയാണ്
ആരും ഒന്നും കണ്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ്
എന്നാപ്പിന്നെ വിഡ്രാ വണ്ടി...
ഞങ്ങടെ വണ്ടി ഇതാ കൂക്കിവിളിച്ചുവരുന്നു
മരങ്ങളേ മലകളേ
മാറിനിക്കിനെടാ...കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്

നോക്കിനോക്കി നില്‍ക്കുമ്പോള്‍

.അനേകം വേട്ടക്കാരില്‍

ഒരുവന്‍ മാത്രമാണ് ഞാന്‍

ഞങ്ങള്‍ ഓടുകയാണ്

ഞങ്ങളുടെ നായ്ക്കള്‍

കുരച്ചുകൊണ്ട് മുന്നില്‍

കാടുകള്‍ക്കും തോട്ടങ്ങള്‍ക്കുമിടയിലൂടെ

ഞങ്ങളുടെ ഓട്ടം.

ഞങ്ങളുടെ കൈയില്‍

നെടുങ്കന്‍ വില്ലുകള്‍

അമ്പുറയില്‍ അമ്പുകള്‍

ഞങ്ങള്‍ ഒരേതരത്തില്‍

ഒച്ചയുണ്ടാക്കി ഓടുന്നു

ഞങ്ങളുടെ ബലിഷ്ഠമായ കാലുകള്‍

എല്ലാ മുള്‍പ്പൊന്തകളേയും

ചവിട്ടി ഓടുന്നു

ചാവക്കാടുകളില്‍ നിന്ന്

മുയലുകള്‍ പിടഞ്ഞോടുന്നു

ഞങ്ങളുടെ നായ്ക്കള്‍

ഏതുമുയലിനെയും പിടിക്കും

അവ മണത്തുമണത്തു കണ്ടെത്തുന്നു

അവ മുയലുകളെ ഓടിച്ചോടിച്ച് തളര്‍ത്തുന്നു

വില്ലുകളില്‍ നിന്ന് അമ്പുകള്‍ പാഞ്ഞുപോവുന്നു

കാട്ടുമുയലുകള്‍ പിടഞ്ഞുവീഴുന്നു



ഞങ്ങള്‍ മല കയറുന്നു

ഞങ്ങളുടെ കൈയില്‍ വില്ലുകള്‍

പിടിക്കപ്പെട്ട മുയലുകള്‍

ആര്‍പ്പുവിളികള്‍

അമ്പുകുത്തിമലയുടെ ന്ന അരികിലൂടെ

ഞങ്ങള്‍ കയറിക്കയറിപ്പോവുകയാണ്.

കാടുമുഴുവന്‍ താഴ്വരയില്‍

ഞങ്ങളെ നോക്കിനില്‍ക്കുകയാണ്

അനേകം പാടങ്ങള്‍ക്കും വീടുകള്‍ക്കുമപ്പുറത്തുള്ള കുന്നില്‍

നിങ്ങളും നോക്കിനില്‍ക്കുകയാണ്

നിങ്ങള്‍ അഞ്ചുപേരും നോക്കി നില്‍ക്കുകയാണ്

പക്ഷേ നിങ്ങള്‍ ഞങ്ങളെ കാണുന്നില്ല

കാരണം,ഞങ്ങള്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ

ഒരു ദിവസമാണ് ഇങ്ങനെ മലകയറിപ്പോകുന്നത്.

കഴിഞ്ഞുപോയ സമയങ്ങളിലേക്ക്

നിങ്ങളുടെ കണ്ണുകള്‍ കുതിരയോടിച്ച് പോകുന്നു

കാടുകളും കാട്ടുപുഴകളും കടക്കുന്നു

മലയതിരില്‍ ഞങ്ങളുടെ വരി കാണുന്നു

നിങ്ങളുടെ കുന്നിന്‍പുറത്തിരുന്ന്

വിസ്മയത്തോടെ കാണുന്നു

മലയതിരിലൂടെ ഞങ്ങള്‍ നടന്നുപോവുന്നു

ഞങ്ങളുടെ കൈയില്‍ വില്ലുകള്‍

ഞങ്ങളുടെ കൈയില്‍ തൂക്കിപ്പിടിച്ച മുയലുകള്‍

നടന്നു തീരാത്ത ഞങ്ങള്‍

ഞങ്ങളുടെ ബലിഷ്ഠമായ കാലുകള്‍

നിങ്ങള്‍ ഞങ്ങളെത്തന്നെ നോക്കിനോക്കി നില്‍ക്കുന്നു

അങ്ങനെ നിന്ന നില്‍പ്പില്‍

ഞങ്ങള്‍ നിങ്ങളുടെ നേരെ ഓടിവരുന്നതു കാണുന്നു

നിങ്ങള്‍ അഞ്ചുപേരും കൂടുതല്‍ വിസ്മയത്തിലാവുന്നു

ഞങ്ങള്‍ ഓടി വരുന്നു

ഞങ്ങളുടെ വേട്ടനായ്ക്കള്‍ മുന്നില്‍ കുതിച്ചുവരുന്നു

ഞങ്ങളുടെ ചെകിടടപ്പിക്കുന്ന ആര്‍പ്പുവിളികള്‍

നിങ്ങളുടെ അടുത്തേക്ക് വരുന്നു

ഓടുമ്പോള്‍ വികസിക്കുന്ന ഞങ്ങളുടെ നെഞ്ച്

രക്തം കുതിക്കുന്ന ഞരമ്പുകളുള്ള കാലുകളുടെ പാച്ചില്‍

നിങ്ങളുടെ അടുത്തേക്കടുത്തേക്ക് വരുന്നു

ചാവക്കാടുകള്‍ക്ക് മീതെ കുറേ കൈകളും

കാലുകളും നായ്ക്കളും മാത്രം പാഞ്ഞുവരുന്നു ഇപ്പോള്‍..

ഒന്നൊന്നായി അമ്പുകള്‍ വന്നുതറയ്ക്കുന്നു നിങ്ങളെ

പാറയുടെയോ മരങ്ങളുടെയോ ജലാശയത്തിന്റെയോ

പ്രാചീനമായ ഒരു ജൈവഗന്ധം നിങ്ങളെ മൂടുന്നു

നായ്ക്കള്‍ കുരച്ചും മണത്തും നിങ്ങളുടെ ചുറ്റും നടക്കുന്നത്

ബോധമില്ലാഞ്ഞിട്ടും നിങ്ങള്‍ അറിയുന്നു..

പഴയമട്ടില്‍ ഒരു കവിത

രാത്രി എത്ര കെട്ടിപ്പിടിച്ചാലും
പ്രഭാതം പിടിവിടുവിച്ച് ഉണര്‍ന്ന് എഴുന്നേല്‍ക്കും
മുറ്റം തൂക്കും ,ചായ വെക്കും
കിളികളുടെ പാട്ട് വെക്കും’
എല്ലാ ഇലകളും മഞ്ഞ് വീഴ്ത്തി കഴുകിവെക്കും
വഴിയോരങ്ങള്‍ക്ക് കാണാന്‍ പാകത്തില്‍
പൂക്കളെ വിടര്‍ത്തിനിര്‍ത്തും
... എല്ലാം ഒരുക്കിവെച്ച്
തണുത്ത കാറ്റിന്‍ കൈകളാല്‍
തലോടി വിളിക്കും

വിളികേട്ട് ഉണര്‍ന്നവന്‍
സുന്ദരമായ പ്രഭാതത്തിലൂടെ
ബൈക്കെടുത്തു പോവുന്നു
കിളിയൊച്ചകള്‍ അവനെ വരവേല്‍ക്കുന്നു
പൂക്കളുടെ ചിരികള്‍ അവന്‍ എറ്റുവാങ്ങുന്നു
പ്രഭാതസവാരിക്കു പോവുന്ന സുഹൃത്തിനോട്
ഒന്നോ രണ്ടോ പറഞ്ഞ് കുത്തിമലര്‍ത്തി
ബൈക്കില്‍ ചീറിപ്പാഞ്ഞുപോകുന്നു

ഒരു വാഹനവും വരാത്ത റോഡിന്റെ കറുത്ത വിരിപ്പില്‍
ചോരയുടെ ചുവന്ന പൂവുകള്‍ നെഞ്ചത്തുവെച്ചുള്ള
അയാളുടെ അവസാനത്തെ ഉറക്കത്തിനുപോലും
ഈ പ്രഭാതത്തിന്റെ ഭംഗി കെടുത്തരുതെന്നുണ്ട്
കിളികള്‍ പാട്ടുനിര്‍ത്തുന്നില്ല.
പൂക്കള്‍ അവയുടെ നിഷ്കളങ്കമന്ദഹാസം
അവസാനിപ്പിക്കുന്നില്ല
കാറ്റിന്റെ ഒന്നും സംഭവിച്ചിട്ടില്ലെന്ന
തണുത്ത തലോടല്‍ എല്ലായിടത്തുമുണ്ട്.

നഗരമേ...

എന്തും സംഭവിക്കാവുന്ന ആ രാത്രി

എന്തെങ്കിലും സംഭവിപ്പിക്കുന്നതിനുവേണ്ടി

ഉറങ്ങിക്കിടക്കുന്ന ഗ്രാമത്തിലെ

എല്ലാ വീടുകളില്‍ നിന്നും

എല്ലാ മനുഷ്യരുടെയും

നാവുകള്‍ പുറത്തേക്ക് നീണ്ടു നീണ്ടു വന്നു.

വാതിലോ ജനാലയോ തുറന്ന്

പുറത്തേക്ക് എത്തിനോക്കി.

‘പൂമുഖക്കിളിവാതില്‍ അടയ്ക്കുകില്ല

കാമിനീ നിന്നെ ഞാന്‍ ഉറക്കുകില്ലാ’

എന്നൊരു റേഡിയോ ഗാനം വെച്ച് ആരോ അപ്പോള്‍

ഉറങ്ങിപ്പോയിരുന്നു

അത് കേട്ട് അവയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു

നേരിയ നിലാവില്‍

കയറിയിറങ്ങുന്ന കാറ്റ് അതിലൊന്നിനെക്കണ്ട്

കുറച്ചുനേരം മിണ്ടാതായി.

മരങ്ങളെക്കണ്ടും നിലാവു കണ്ടും കൊതിപൂണ്ട

അവ സ്വന്തം വീട്ടുമുറ്റത്തെ വിജനതയില്‍

സര്‍പ്പിളാകൃതിയില്‍ മുകളിലേക്ക്

വളഞ്ഞുവളഞ്ഞുയര്‍ന്ന്

പുതിയതരം ഒരു മരമെന്ന് നടിച്ചു

അവയുടെ മുകളറ്റത്തെ കൂര്‍പ്പില്‍

നിലാവ് ഒലിച്ചിറങ്ങി ഉമിനീരില്‍ചേര്‍ന്നു.

നാവുമരങ്ങള്‍ ഒന്നൊന്നായി

അഴിഞ്ഞടിഞ്ഞ് ഇരുട്ടിലേക്ക് നീണ്ടു തുടങ്ങി.

നീളുവാന്‍ ഒരു വിചാരമേ വേണ്ടിയിരുന്നുള്ളൂ.

അവയാവട്ടെ എത്രയോ കാലമായി

ഇങ്ങനെയൊക്കെ വിചാരിക്കുന്നു

കാണുന്ന വീടുകളിലും മരങ്ങളിലും

അവ ചുറ്റിപ്പിടിച്ചുകയറി

ദൂരത്തുള്ള കുന്നുകളുടെ കറുത്ത അരികുകള്‍

നക്കിയെടുത്തു

പേടിയില്ലാതെ ഒറ്റയ്ക്ക് അലഞ്ഞുനടന്ന മേഘങ്ങളെ

പിടിച്ച് ഉമിനീരില്‍ അലിയിച്ചുകളഞ്ഞു

പാടത്തും വഴിപ്പുല്ലുകളിലും തുപ്പല്‍‌പത വീഴ്ത്തി

അവ നഗരത്തെ തിരഞ്ഞുചെന്നു

പലവഴിക്ക് നീണ്ടുവന്ന നാവുകള്‍

തെരുവുകളില്‍ചുറ്റിപ്പിണഞ്ഞ് ഇണചേര്‍ന്നു

മഞ്ഞവെളിച്ചത്തിന്റെ നിസ്സഹായത

എല്ലായിടത്തും കായ്ച്ചുനിന്നിരുന്നു

ഉറങ്ങിക്കിടക്കുന്ന സെക്യൂരിറ്റി ജീവനക്കാരെ

നക്കിയുറക്കിയോ ചുറ്റിപ്പിടിച്ച് വലിച്ചെറിഞ്ഞോ

നഗരമരങ്ങളിലേക്ക് അവ പടിപടിയായി

ഇഴഞ്ഞിഴഞ്ഞ് കയറി

ഫ്ലാറ്റുകളില്‍ ഉറങ്ങുന്ന ചീര്‍ത്തതും ചുവന്നതുമായ

മനുഷ്യരെ അവ നക്കിത്തോര്‍ത്തി.

ആ മനുഷ്യരാവട്ടെ അഗാധനിദ്രയില്‍

ഫ്ലാറ്റുകളില്‍ നിന്ന് താഴേക്ക് വീഴുന്ന ഒരു സ്വപ്നത്തില്‍

പെട്ടുപോയി.

നഗരത്തിലെ എല്ലാ മനുഷ്യരും

ഒരേ സമയം

വളരെ   സാ  വ   കാ    ശം

ഫ്ലാറ്റുകളില്‍ നിന്ന്

താഴേക്ക് വീഴുന്നു

മറ്റുള്ളവരുടെ വീഴ്ചകള്‍ കൂടി

അവര്‍ക്ക് കാണാനാവുന്നു.

അവര്‍ ഒരിക്കലും താഴെ എത്തിച്ചേരുന്നതേയില്ല.

താഴെ

കോടിക്കണക്കിന് നാവുകള്‍

പാമ്പുകളെപ്പോലെ ഇഴഞ്ഞുനടക്കുന്നു

താഴേക്ക് തലകുത്തിവീഴുന്ന അവരെ

കൊത്തിവിഴുങ്ങാന്‍ അവയെല്ലാം ഒന്നായി

ഉയര്‍ന്നുവന്ന് നഗരമേ എന്ന്  പൊളിക്കുന്നു.

റാ

ററററററററ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചെഴുതുന്നു
എല്ലാ റ കളും വരിക്ക് നില്‍ക്കുന്നു
എല്ലാ റ കളുടെയും നടയിലൂടെ ഒരു കാര്‍ കടന്നുപോവുന്നു
റ കള്‍ അവയുടെ കാലുകള്‍ അകറ്റിവെക്കുന്നു
ഒരു പാണ്ടിലോറി കടന്നുപോവുന്നു
ഒരു വെടിയുണ്ട ചീറിപ്പായുന്നു
മറുതലയ്ക്കല്‍ നടന്നുപോവുന്ന ഒരാള്‍ മരിച്ചുവീഴുന്നു
മരിച്ചവന്റെ ചുറ്റും ആളുകള്‍ ഓടിക്കൂടി
ഇങ്ങേത്തലയ്ക്കലേക്ക് നോക്കുന്നു
ഇങ്ങേത്തലയ്ക്കല്‍ ഒരു പീരങ്കി സജ്ജമാവുന്നു
വെടി പൊട്ടുന്നു
റ കള്‍ ആകാശത്ത് ചിതറുന്നു
എല്ലാം കൂടിച്ചേര്‍ന്ന് ഒരു പൂവായ്
നഗരത്തിനുമുകളില്‍ നില്‍ക്കുന്നു
ഇതളിതളായ്
എല്ലാ റകളെയും ഒരു കൊക്കയിട്ട് വലിച്ച്
താഴെ എത്തിക്കുന്നു
നിരത്തി നിര്‍ത്തി ഉത്സവത്തിനു കൊണ്ടുപോയാലോ
എന്ന് ചിന്തിക്കുന്നു,വേണ്ടെന്ന് വെക്കുന്നു.
എല്ലാ റകളെയും വരിക്കു നിര്‍ത്തി ഒരു ഒളിച്ചുകളി
ആരംഭിക്കുന്നു.
എല്ലാവരുടെ കയ്യിലും തോക്ക്
എല്ലാവരും ശത്രുക്കള്‍
കണ്ടാലുടന്‍ വെടി
ഓരോ റയുടെ കാലിലും ഓരോരുത്തര്‍
ഒളിഞ്ഞുനില്‍ക്കുന്നു,പാളിനോക്കുന്നു
ഓരോന്നിനെ ഓരോന്നിനെ തട്ടി മുന്നേറുന്നു
അവസാനത്തെ റയുടെ കാലും വെടിപ്പാക്കി
വിജയസൂചകമായ ചിഹ്നം കാണിച്ച്
കാമുകിയെകെട്ടിപ്പിടിച്ച് ഉമ്മവെച്ചുകൊണ്ടിരിക്കുമ്പോള്‍
ഒരു കള്ള റ പിന്നില്‍ നിന്ന് ഒറ്റ വെടിയാണ്

മരിച്ചുവീഴുന്നു
എല്ലാ റകളും ഒരു പുഷ്പചക്രമായി
എന്റെ നെഞ്ചത്തുകേറുന്നു
മരിച്ചവര്‍ക്കുവേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്ത
കള്ളക്കരച്ചില്‍ എനിക്കും കിട്ടുന്നു
ചടങ്ങുകള്‍ക്കുശേഷം ഒരു റ അവളെ/എന്റെ കാമുകിയെ
പൊക്കിയെടുത്ത് ഹേയ് എന്ന ആഹ്ലാദശബ്ദം പുറപ്പെടുവിച്ച്
ഉമ്മവെക്കുന്നു
പുണരുന്നു
ഇറുകെപ്പുണരുന്നു
പിടുത്തം വിടാതെ അടുത്തുകണ്ട മുറിയിലേക്ക് പോകുന്നു
വാതിലടയുന്നു

അവള്‍ ഒരു റയുടെ പുറത്തേറി നഗരം ചുറ്റുന്നു
ആകാശത്ത് ഒരു ഒരു റ വിരിഞ്ഞ്
റ ഭരണം പ്രഖ്യാപിക്കുന്നു
ഞാന്‍ മണ്ണിനടിയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു
എന്റെ ആത്മാവ് റ ആകൃതിയില്‍
ഒരു രാത്രി പുറത്തിറങ്ങുന്നു
അവളുടെ വാതിലില്‍ മുട്ടിവിളിക്കുന്നു
റ എന്നു കരുതി അവള്‍ സ്വീകരിക്കുന്നു
ഞാനാരാണെന്ന് അവളോട് പറയുന്നു
അവള്‍ പേടിക്കുന്നു
ഞാനെന്റെ റ -കാലുകളിലിട്ട്
അവളെ ഞെക്കിഞെക്കിക്കൊല്ലുന്നു
പറന്നുപറന്നു പോകുന്നു
കറുത്തരാത്രിയുടെ റ
റാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

മേഘങ്ങള്‍ക്കിടയില്‍ നിന്ന്
തന്റെ കൈകളില്‍ വാരി
ഒരു കുഞ്ഞുകുട്ടിയെയെന്ന പോലെ
ദൈവം നിന്നെ താഴോട്ടിടുന്നു

ഒരു ദേവതയെപ്പോലെ
നീ താഴേക്ക് ഇറങ്ങിവരുന്ന ഇറക്കത്തില്‍
നിന്നെ സ്പശിക്കുന്ന ശൂന്യതയുടെ എല്ലാ കണികകളും
പ്രകാശത്തിന്റെ നിറവായിത്തീരുന്നു

ഭൂമി നിറയെ പൂമരങ്ങള്‍
അതിനിടയില്‍ ഒരൊറ്റക്കാമുകന്റെ
കോടികോടി കൈവെള്ളകള്‍
നിന്നെ താങ്ങിനിര്‍ത്തുവാന്‍
പൊന്തി നില്‍ക്കുന്നു

ആ കൈകളില്‍ത്തന്നെ
നീ വന്നുവീഴുന്നു
നിന്റെ വീഴ്ചയെക്കുറിച്ച്
ദുഃസ്വപ്നം കണ്ട ഒരു മേഘം
നാണക്കേട് മറയ്ക്കാന്‍ ഇടിവെട്ടിപ്പോവുന്നു

ഭൂമി ഇപ്പോള്‍ ഒരാഘോഷമാണ്

എല്ലാ മരങ്ങള്‍ക്കും മീതെ
മഴവില്ലുകളുടെ റ
അതിലിരുന്നാണ് പക്ഷികളുടെ പാട്ട്
ചിത്രശലഭങ്ങളുടെ ഒരു കാട്/ഘോഷയാത്ര
അതിനിടയിലൂടെ പറന്നുപോകുന്നു

എന്റെ ഉമ്മകള്‍ നിനക്ക് കാവല്‍ നില്‍ക്കുന്നു

എന്റെ ഉമ്മകള്‍ നിനക്ക് കാവല്‍ നില്‍ക്കുന്നു

നീ ഉണരുമ്പോള്‍ അവ ഒന്നൊന്നായി വന്ന്

നിന്റെ ചുണ്ടുകളിലും കവിളുകളിലും പൊതിയുന്നു.

ഇനിയും ചിലവ നിന്റെ കഴുത്തില്‍ ,

കഴുത്തിലെ മറുകില്‍ ,

മാറിടത്തില്‍ ,

അടിവയറ്റില്‍ ,



നീ മുറ്റമടിക്കുമ്പോള്‍

മുഖം കഴുകുമ്പോള്‍

പല്ലുതേക്കുമ്പോള്‍

മൂത്രമൊഴിക്കാനിരിക്കുമ്പോള്‍

നിന്റെ ഇരുകവിളുകളിലും

അവ പെരുമാറുന്നു

നീ കുളിക്കുമ്പോള്‍

അവ നിന്റെ ശരീരമാകെ പൊതിയുന്നു



നീ കോളേജില്‍ പോകുമ്പോള്‍

വഴിയോരത്തെ ചെടികളുടെ ഇലമറവില്‍

അവ പമ്മിയിരിക്കുന്നു

നീ നോക്കിപ്പോയാല്‍ അവ ചുണ്ടത്തൊട്ടുന്നു

നീ മലയാളം ക്ലാസില്‍ ബോറടിച്ചിരിക്കുമ്പോള്‍

ബ്ലാക്ക് ബോഡില്‍ നിന്ന്

ഒരുമ്മ പാഞ്ഞുവരുന്നു

നീ കുനിഞ്ഞിരിക്കുമ്പോള്‍

നിന്റെ ഡസ്കില്‍ ഒരുമ്മയുടെ ദാരുശില്പം

അതിന്റെ ചുണ്ടുകള്‍ ചലപ്പിക്കുന്നു

നിന്റെ ചുണ്ടുകള്‍ അതില്‍ ചേര്‍ത്തുവെച്ച്

നീ ഉറങ്ങിപ്പോകുന്നു

നീ വായനശാലയില്‍ പോകുമ്പോള്‍

അവ നിന്റെ പിന്നാലെ വരുന്നു

നിന്റെ മുടിക്കെട്ടിലെ സുഗന്ധത്തില്‍

ഇറങ്ങിനടക്കുന്നു



രാത്രിയില്‍ നീ നിലാവു കാണുമ്പോള്‍

രാത്രിഗന്ധികളുടെ വിമാനങ്ങളില്‍ വന്നിറങ്ങുന്നു

നിന്റെ നെറ്റിയില്‍ പതിയെ പതിയുന്നു

നീ ഉറങ്ങുമ്പോള്‍ നിന്റെ കണ്ണുകളില്‍

മൃദുലമായ് മുദ്രവെച്ച്

നിന്റെ ശ്വാസത്തില്‍ കറങ്ങി നടക്കുന്നു.



നിനക്കുമാത്രം കാണാവുന്ന ചുണ്ടുകളുടെ

ബലൂണുകള്‍ പലനിറങ്ങളില്‍

നീ പോകുന്നിടത്തെല്ലാം പറക്കുന്നു



നീയിപ്പോള്‍ നിറയെ പൂക്കളുള്ള പൂന്തോട്ടത്തില്‍

ഒരു പൂമ്പാറ്റ

മറ്റാരും ഇതറിയുന്നില്ലെങ്കിലും.

മുല കുടിക്കുന്നു

അല്ലയോ കാമുകീ

നീ നിന്റെ ബ്ലൌസിന്റെ കുടുക്കുകളൂരി

നിന്റെ മുലകള്‍ എന്റെ വായില്‍ തള്ളിവെക്കുന്നു

മുപ്പത്തൊന്‍പതുവയസ്സുള്ള ഞാന്‍

അവ കുടിക്കുന്നു

ഇടത്തേമുല കുടിക്കുമ്പോള്‍

വലത്തേ മുലയ്ക്ക് സങ്കടമാവുമെന്ന് കണ്ട്

വലത്തേ മുലയും കുടിക്കുന്നു

വലത്തേ മുലകുടിക്കുമ്പോള്‍

ഇടത്തേ മുല കരയുന്നു

രണ്ടു മുലകളും ഒരുമിച്ച് കുടിച്ച്

പരിഭവം മാറ്റുന്നു

മൈക്കല്‍ ജാക്സന്റെ

ആല്‍ബത്തിലേതുപോലെ

കടപുഴകിയ മരങ്ങള്‍

എഴുന്നേറ്റു നില്‍ക്കുന്നു

ചത്തുചീഞ്ഞ ആനകള്‍

മുറികൂടി എഴുന്നേറ്റു നടക്കുന്നു

കഴിഞ്ഞ വര്‍ഷം വണ്ടിയിടിച്ചുമരിച്ച പട്ടി

മുറ്റത്ത് വാലാട്ടിനില്‍ക്കുന്നു

ഞാനതിനെ തലോടുന്നു

ഞാന്‍ പിന്നെയും നിന്റെ മുല കുടിക്കുന്നു

വര്‍ഷങ്ങള്‍ എന്നില്‍ നിന്ന് ഓടിപ്പോകുന്നു

പതിന്നാലുവയസ്സില്‍

പ്രീതാടാക്കീസില്‍

സിനിമ കണ്ടിരിക്കുന്നു

അനുരാധ തുള്ളുന്നു

പത്തുവയസ്സില്‍

വള്ളിട്രൌസറിട്ട കുട്ടി

കുളക്കരയിലിരിക്കുന്നു

പച്ചപ്പായലില്‍ പരല്‍‌മീനുകള്‍

ഓടുന്നു

ഞാന്‍ പിന്നെയും നിന്റെ

മുല കുടിക്കുന്നു

അഞ്ചു വയസ്സുള്ള കുട്ടി

സ്കൂള്‍ വിട്ടോടുന്നു

ആദ്യം വീട്ടിലെത്തണം

മൂന്നുവയസ്സില്‍

കാപ്പിത്തോട്ടത്തില്‍

ഒളിച്ചിരിക്കുന്നു

അമ്മ തിരഞ്ഞു നടക്കുന്നു

ആറാം മാസത്തില്‍

കൈകാലിട്ടടിച്ച് ചിരിക്കുന്നു

ഞാന്‍ പിന്നെയും നിന്റെ

മുലകുടിക്കുന്നു

ഞാനിപ്പോള്‍ നിന്റെ

ഗര്‍ഭപാത്രത്തില്‍ വളരുന്നു

എനിക്കുവേണ്ടി നിന്റെ

പാല്‍ഞരമ്പുകള്‍ ഉണരുന്നു

നീ നിന്റെ വീര്‍ത്ത അടിവയര്‍

തടവി പുഞ്ചിരിക്കുന്നു

45º ചരിവില്‍

ഇളംനീല ആകാശത്തേക്ക്

ഒരു ചെറുപ്പക്കാരന്‍ 45º ചരിവില്‍

ഉയര്‍ന്നു ചാടുന്നു

അയാളുടെ കൈകള്‍ വിടര്‍ന്നിരിക്കുന്നു

ഞാനാണ് ആ ചെറുപ്പക്കാരന്‍

താഴെയുള്ള കുളവും ചുറ്റുമുള്ള

പൂച്ചെടികളും ഉയര്‍ന്നു ചാടുന്നു

ആകാശം നിറയെ 45º ചരിവില്‍

ചുവന്ന ചുണ്ടുകള്‍ ഒട്ടിച്ചുവെക്കുന്നു

എന്റെ ചെറുപ്പക്കാരിയും ഞാനും

ഒഴുകിപ്പോവുന്നു

മരങ്ങള്‍ക്കിടയില്‍ അവള്‍ ഒളിക്കുന്നു

അവളുടെ ഉടയാടകള്‍

മുടിത്തുമ്പിലെ വെളുത്ത റിബണുകള്‍

അവളെ കാണിച്ചുതരുന്നു

ഞങ്ങള്‍ കിരീടംവെച്ച രണ്ടു മരങ്കൊത്തികളായ്

പറന്നുപോകുന്നു

ഞങ്ങള്‍ക്കു പിന്നാലെ ഞങ്ങളുടെ ശബ്ദങ്ങള്‍

ഉരുണ്ടുരുണ്ട് പോരുന്നു

ആകാശം മടുക്കുമ്പോള്‍

ഞങ്ങള്‍ രണ്ട് പുഴമീനുകളായ്

ജലം ചിതറി നീന്തുന്നു

ഒരൊറ്റപ്പൂ പറിച്ച് നീട്ടുന്നു

ഒരു വെള്ളച്ചാട്ടത്തില്‍

ചിതറുന്ന നീര്‍മുത്തുകളാവുന്നു

ഞങ്ങള്‍ വീണ്ടും ഞങ്ങളാവുന്നു

ഈ ഇളംനീല ആകാശത്തേക്ക്

കൈകള്‍ വിടര്‍ത്തി

45º ചരിവില്‍ ഞങ്ങള്‍ ഉയര്‍ന്നുചാടുന്നു

ലോകം ആ ഒറ്റ ഫ്രെയിം

എല്ലാ കാലത്തേക്കുമായ്

ചില്ലിട്ടുവെക്കുന്നു.

ഒരു കറുപ്പ് വെളുപ്പ് വയലാര്‍ ഗാനം

വിരഹിയും ദുഃഖിയുമായ
ഒരാള്‍ നടക്കുകയാണ്
ലോകത്തെല്ലാവര്‍ക്കുമുണ്ട്
എപ്പോഴുമുണ്ട് ഒരു കാമുകി
അവള്‍ക്ക് വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട്
അവളുടെ ഹൃദയം അയാളെയോര്‍ത്ത്
പടപടാ എന്ന് മിടിച്ചുകൊണ്ടിരിക്കുന്നു
അയാള്‍ പാടുകയാണ്
ഒരു കറുപ്പുവെളുപ്പുഗാനത്തില്‍
മുഴുവന്‍ കറുപ്പും മുഴുവന്‍ വെളുപ്പുമല്ലാതെ
ലോകത്തെ മുഴുവന്‍ ദുഃഖവും
എന്റേതാണെന്ന് പ്രഖ്യാപിച്ച്
പുഴയോരത്തുകൂടി നടക്കുകയാണ്
നമുക്കയാളോട് കഠിനമായ സഹതാപമുണ്ട്
പുഴ അപ്പോള്‍ വെറുമൊരു പുഴയല്ല
അതിനു ജീവനുണ്ട് വികാരമുണ്ട്
(വേറെ എന്തൊക്കെയോ ഉണ്ട്)
അത് വലിഞ്ഞുമുറുകുന്നു
വലിഞ്ഞുവലിഞ്ഞുപൊട്ടുന്നു
ഞാന്‍ കണ്ടിട്ടുണ്ട്,നിങ്ങളും
നമുക്കും ഒരു ഹൃദയമുണ്ടെന്ന്
നമ്മളെ ഓര്‍മിപ്പിക്കുന്നു
മിടിച്ചുകൊണ്ടല്ല,വേദന കൊണ്ട്
ഞാനിപ്പോള്‍ ഉരുകിപ്പോവുമേ എന്ന്
ആത്മാവില്‍ നിശ്ശബ്ദമായി തലതല്ലിക്കൊണ്ട്

അന്ന് പാട്ടുകേള്‍ക്കുമ്പോഴും
അയാള്‍ നടക്കുകയായിരുന്നു
ഇന്ന് കേള്‍ക്കുമ്പോഴും
അയാള്‍ അതേ തീരത്തുകൂടി നടക്കുകയാണ്
ഇനിയും അയാള്‍ നടക്കും
അയാളുടെ കാലുകള്‍ കഴയ്ക്കില്ല
ദുഃഖം അത്രയ്ക്ക് കെല്‍പ്പുള്ളതാണ്
അയാളും അവളും അവരുടെ
കറുപ്പു‌വെളുപ്പു ഗ്രാമത്തില്‍
ലോകം അവസാനിച്ചാലും പാടിക്കൊണ്ടിരിക്കും
അയാള്‍ അയാളല്ല
ഞാന്‍ തന്നെയാണെന്ന്
ഞാനെന്നെ വിട്ടുകൊടുക്കും
അങ്ങനെയുള്ള തീരത്തുകൂടി
കാലങ്ങളായി നടക്കുന്നുവെന്നത് മറന്നാണ്
എന്റെയീ ഡപ്പാംകൂത്ത് ജീവിതമെന്ന്
ആ പാട്ട് ഇനിയൊരീക്കല്‍ കേള്‍ക്കുമ്പോള്‍ ഞാനോര്‍ക്കും

ഒരാള്‍ക്ക് എന്തൊക്കെ ജീവിതങ്ങളുണ്ട്!
ഇതെല്ലാം കൂടി നയിക്കാന്‍
ആകെ ഒരാളേയുള്ളൂ
അതുകൊണ്ട്, മുഴുവനായും
ഈ കറുപ്പുവെളുപ്പു ഗാനത്തിലേക്ക്
ഞാന്‍ ഒളിച്ചോടുന്നു
ഇപ്പോള്‍ ഞാനിരിക്കുന്നിടത്ത് ഞാനില്ല...

മൌനത്തെക്കുറിച്ച് അവള്‍ എഴുതാന്‍ പറഞ്ഞ കവിത

അവളില്‍ നിന്നുവരുന്ന എല്ലാറ്റിനേയും
ഞാന്‍ സ്നേഹിക്കുന്നു
മൌനവും അവളില്‍ നിന്ന് വരുന്നു
അതിനെയും ഞാന്‍ സ്നേഹിക്കുന്നു
അതിനോട് ഇരിക്കാന്‍ പറയുന്നു
കസേര വലിച്ചിട്ടുകൊടുക്കുന്നു
അത് ഇരിക്കുന്നു
അത് എന്നെ നോക്കുന്നു
ഞാന്‍ അതിനെയും നോക്കുന്നു
ഞങ്ങള്‍ പരസ്പരം അങ്ങനെ
നോക്കിനോക്കിയിരിക്കുന്നു
നോട്ടത്തില്‍ അനേകം കിലോമീറ്റര്‍
ദൈര്‍ഘ്യത്തില്‍ കയറുകള്‍ പിരിച്ചുകൊണ്ടിരിക്കുന്നു
ചുമ്മാ ഇരിക്കണ്ടല്ലോ എന്നു കരുതി
അതിന് ചായകൊടുക്കുന്നു
അത് കുടിക്കുന്നു
ചോറ് കൊടുക്കുന്നു
അത് തിന്നുന്നു
അതിന് മൂത്രമൊഴിക്കണമെന്ന് ആംഗ്യം കാണിക്കുന്നു
മൂത്രപ്പുര കാണിച്ചുകൊടുത്ത്
ഞാന്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു.
അത് അകത്തു കയറി വാതില്‍
ചാരുന്നു
ഒരൊച്ചയുമില്ല
ഞാന്‍ ഒളിഞ്ഞുനോക്കുന്നു
അത് വാതില്‍ തള്ളിത്തുറന്ന്
പുറത്തേക്ക് വരുന്നു
അതിന്റെ മുഖം ഒരുകൊട്ട
പുറത്ത് ഒന്ന് നടന്നിട്ട് വരാമെന്ന്
ഞാന്‍ അതിനെ കൂട്ടുന്നു
അതിനെ ഇങ്ങനെ കണ്ടാല്‍ പോര
എനിക്കുവേണ്ടി അതെന്തോ ഒളിപ്പിക്കുന്നു
അത് കണ്ടല്ലേ പറ്റൂ
പക്ഷേ എങ്ങനെ?സമ്മതിക്കുമോ?
കാര്യം പറഞ്ഞുനോക്കി
എനിക്കു കാണണം
അതിനു പരിഭ്രമമായി
ആളില്ലാത്ത സ്ഥലം
അങ്ങനെ കാണിച്ചു തന്നാല്‍
അത് ഇല്ലാതാവുമെന്ന്
അതിന്റെ ദയനീയമായ
വെളിപ്പെടുത്തല്‍ ..
എനിക്ക് സഹിച്ചില്ല
അതിന്റെ മിനുങ്ങുന്ന
ഉടുതുണി ഞാന്‍ വലിച്ചുകീറി.
അത് വെപ്രാളപ്പെട്ട് എന്നെ തള്ളിയിട്ട് ഓടി
ഞാന്‍ പിന്നാലെഓടി
ഒരുവിധം പിടികൂടി
വലിച്ചുകീറിയ വിടവുകളില്‍
ചില അവ്യക്തപദങ്ങള്‍ വന്നു നില്‍പ്പുണ്ട്
സാമാധാനിപ്പിച്ച് തിരികെ കൊണ്ടുനടന്നു
രാത്രിയാവുന്നു
അധിക നേരമായ് സന്ദര്‍ശക്കുള്ള മുറിയില്‍
മൌനം കിടിച്ചിരിക്കുന്നു..എന്ന കവിത ചൊല്ലി നോക്കി
അതിന് കുറ്റബോധം തോന്നി
കുടിച്ചുകൊണ്ടിരുന്ന ഗ്ലാസ് അവിടെത്തന്നെവെച്ചു
അതിനെ ഞാന്‍ ഉള്ളംകൈയില്‍ എടുത്തു
ഞാന്‍ മൊബൈല്‍ എടുത്തു
അതിനെ ഇങ്ങോട്ടുപറഞ്ഞയച്ചവളുടെ
മൊബൈല്‍ സംഖ്യ അമര്‍ത്തി
അപ്പുറത്ത് അവള്‍ ഉണര്‍ന്നു
മൌനത്തെ ഉള്ളംകൈയിലെടുത്ത്
ഒറ്റ ഊത്ത് കൊടുത്തു
ടെലഫോണ്‍ ടവറുകളില്‍ നിന്ന്
ടവറുകളിലേക്ക്
ഒരു കാക്കക്കൂട്ടമായി അത് പറന്നു
അവളുടെ മൊബൈല്‍ വഴി
പറന്നിറങ്ങി
അവളുടെ അനേകം കാക്കപ്പുള്ളി വാതിലുകളിലൂടെ
അകത്തേക്ക് കയറിപ്പോയി.
അവളെക്കൊതിച്ച് അവളുടെ
രക്തത്തിലേക്ക് കയറിപ്പോയ
കാക്കകള്‍ പണ്ട് അഴിച്ചുവെച്ച കറുപ്പുകളാണ്
അവളുടെ കാക്കപ്പുള്ളികള്‍
അവള്‍ക്ക് ഒടുക്കത്തെ പ്രേമമാണ്.
അവളുടെ മൌനം അവളുടെ പ്രേമമാണ്
ഇപ്പോള്‍ എല്ലാ കാക്കകളും
അവളുടെ ഉള്ളില്‍ രാവും പകലും കലമ്പുന്നു
അവള്‍ക്ക് ഉറക്കമില്ല
മൌനത്തെ അടിച്ചോടിച്ച്
ഞാന്‍ സമാധാനമായി ഉറങ്ങുന്നു
എന്നില്‍ നിന്ന് നൂറ് ഉമ്മകള്‍
നൂറ് കൊറ്റികള്‍
കോടമഞ്ഞ് കടന്ന്
അവള്‍ക്കുവേണ്ടി പറന്നുപോകുന്നു
ഞാന്‍ കൊടുക്കുന്ന എല്ലാ ഉമ്മകളും
അത്-ആ മൌനം പിടിച്ചുവാങ്ങിത്തിന്നുന്നു
ഞാന്‍ അവള്‍ക്കുകൊടുക്കുന്നതെല്ലാം
കൈപ്പറ്റുന്നത് അവനാണ്
പാവം അവള്‍
പാവം

ചിതറുന്നു

ആകാശത്തിന്റെ നീലജലത്തിലേക്ക്

മുടിയഴിച്ചിട്ട് ഭൂമിയില്‍ തൂങ്ങിനില്‍ക്കുന്നു

മരക്കൂട്ടങ്ങള്‍



ഭൂമിയെ ഇറിക്കിപ്പിടിച്ച്

തൂങ്ങിനില്‍ക്കുന്നു വീടുകള്‍



ആകാശത്തിന്റെ ആകാശമായി ഭൂമി

അതില്‍ തൂങ്ങിനിന്നുകൊണ്ട്

നടന്നുപോകുന്നു മനുഷ്യര്‍



കാട്ടില്‍ തലകീഴായ് തൂങ്ങിക്കിടന്ന്

ഒരു മാന്‍കൂട്ടം ഓടുന്നു



നഗരപാതകളില്‍ പറ്റിപ്പിടിച്ച് തൂങ്ങിക്കിടന്ന്

വാഹനങ്ങള്‍ ഓടുന്നു



മേഘങ്ങള്‍ വിക്ഷേപിച്ചതാണെന്നെ

ഭൂമിയില്‍ പൂക്കളായ് ചിതറുവാന്‍



ഞാനിതാ അതിവേഗം താഴേക്കുവരുന്നു

സമുദ്രങ്ങള്‍ തിരക്കൈകള്‍ നീട്ടി നില്‍ക്കുന്നു

പാറക്കൂട്ടങ്ങള്‍ പടച്ചട്ടകളേന്തി നില്‍ക്കുന്നു



ചിതറുന്നു

ചുവന്നപൂവുകളായ്.

ഈ പ്രഭാതത്തിനു മീതെ

ചിതറുന്നു.

പശു അഥവാ സൌമ്യത റീലോഡഡ്

പശു എന്നെ നോക്കുന്നു
അതിന്റെ കണ്ണുകളില്‍ നിന്ന് സ്നേഹം
അതിന്റെ മുലക്കണ്ണുകളില്‍ നിന്ന് പാല്‍
ഞാനതിനെ തഴുകുന്നു
അതിന്റെ നെറ്റി
അതിന്റെ ആടി ചൊറിഞ്ഞുകൊടുക്കുന്നു.
എന്റെകൈ മാത്രം ഇറങ്ങിപ്പോയി
അതിനെ എല്ലായിടവും തലോടുന്നു
അത് നിന്നു തരുന്നു
ചുരത്തുന്നു
ഇപ്പോള്‍ ആകാശത്ത് നില്‍ക്കുന്നു
അതിന്റെ പാല്‍ പ്രപഞ്ചത്തെ മൂടുന്നു
ചിലപ്പോള്‍ പുരാതനമായ
എന്റെ തൊഴുത്തില്‍ അത്.

അത് ഉറങ്ങുന്നു-അയവെട്ടുന്നു
അതിന് എന്തിനീ കൊമ്പുകള്‍ ?
സൌമ്യതയ്ക്ക് എന്തിനീ...?
പച്ചപ്പുല്ല് നീട്ടുന്നു
അത് ചവച്ചുചവച്ച് എന്നെനോക്കുന്നു
എന്നെ നക്കുന്നു
ഞാന്‍ ഉറങ്ങുന്നില്ല
എവിടെയോ ഒരു മുറിവുണ്ട്
ഒരു അവയവം ഇറങ്ങിപ്പോയിട്ടുണ്ട്
ബോധത്തിന്റെ മിന്നല്‍‌വഴികളില്‍
എന്റെ പശു
അതിന്റെ കാല്‍ മാത്രം
അതിന്റെ വാല്‍ മാത്രം
അതിന്റെ കണ്ണുകള്‍ മാത്രം
ബാക്കിയെല്ലാം അതിനോടൊപ്പം ഉണ്ടാവാം.

അതെന്നെ സ്നേഹിക്കുന്നു
അതിന്റെ സ്നേഹം ഒരു നാക്കായി
ഇറങ്ങിവരുന്നു
എന്നെ നക്കുന്നു
എല്ലാ രാവുകളിലും
എല്ലാ പകലുകളിലും
എല്ലാ നിമിഷങ്ങളിലും
കണ്ണടച്ചാലും ഒരു പാല്‍‌വെളിച്ചത്തില്‍
ഞാന്‍ കിടക്കുന്നു
അത് എന്റെ അരികില്‍.
എനിക്ക് പിന്നെയും എന്തോ നഷ്ടമായിട്ടുണ്ട്
ഒരവയവം കൂടി കാണാതായിട്ടുണ്ട്
ഏതാണ് എന്ന് അറിയില്ല
കൂടുതല്‍ ചിന്തിക്കാന്‍ തോന്നുന്നില്ല
എന്റെ പശു
അതിന്റെ മുലകള്‍
അതിന്റെ പാല്‍
അതില്‍ ബോധമില്ലാതെ
എനിക്കു കിടക്കണം

ഞാനും അതും ഒഴിവുസമയങ്ങളില്‍
ചന്തയില്‍ പോകാറുണ്ട്
അപ്പോള്‍ അത് എന്നെപ്പോലെ
വസ്ത്രങ്ങള്‍ ധരിക്കും
രണ്ടുകാലില്‍ നടക്കും
സിഗരട്ട് വലിക്കും
ബാറിലിരുന്ന് മദ്യപിക്കും
ഞാനും എന്റെ പശുവും.
അത് ചോദിക്കും:
‘എന്നെക്കുറിച്ചെഴുതി
നിങ്ങള്‍ കവിയായി.
എന്നിട്ട് എനിക്കെന്ത്?
ചുമ്മാതെ എന്ന് അത് ചിരിക്കും
എനിക്ക്
എനിക്ക്
ഇനി അധികമൊന്നും നഷ്ടപ്പെടാനില്ല
കുറേ അവയവങ്ങള്‍ കാണാതായിട്ടുണ്ട്
ഓര്‍ക്കാന്‍ നേരമില്ല
പാല്‍ ഒഴുകുന്നു
അത് നില്‍ക്കരുത്
എനിക്ക് തലോടണം

കുട്ടികള്‍ പറയുന്നു:
എല്ലാ കീശകളും കാലിയാണ്
ഭാര്യ പറയുന്നു:
പ്രസവിക്കാത്ത ഒരു പശു
പാല്‍ തരുന്നുവെന്നത്
ഒരു വ്യാജഭാവന മാത്രമാണ്

എന്റെ പശു എന്നോട് പറയുന്നു
അതിനെ കൊന്നോളാന്‍...
ഞാനതിനെ കൊല്ലാന്‍ ശ്രമിക്കുന്നു
അപ്പോള്‍ അറിയുന്നു
ആയുധമെടുക്കാന്‍ എനിക്ക് കൈകള്‍ ഇല്ല.
അതിന്റെ അടുത്തേക്ക് നീങ്ങാന്‍
എനിക്ക് കാലുകള്‍ ഇല്ല
അത് ചിരിക്കുന്നു
അത് ചുരത്തുന്നു
ഇറങ്ങിപ്പോയ എന്റെ കൈ അതിനെ തലോടുന്നു
അതിപ്പോള്‍ എന്റെ കൈയല്ല
അതെന്നെ അനുസരിക്കില്ല
ഞാന്‍ പാലില്‍ ഉറങ്ങിക്കിടക്കുന്നു
എന്റെ പശു അരികില്‍ക്കിടന്ന് ചിരിക്കുന്നു
മിന്നല്‍‌വഴികളില്‍
അതിന്റെ കണ്ണുകള്‍ തെളിയുന്നു
ഞാന്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക്
അതിന്റെ ക്രൂരനോട്ടത്താല്‍
എടുത്തെറിയപ്പെടുന്നു
ഞാന്‍ കാണുന്നു
എന്നെക്കൊന്നിരിക്കുന്നു
എന്റെ ഇറച്ചി മുഴുത്ത മുട്ടിപ്പലകയില്‍ വെച്ച്
വെട്ടിക്കൊണ്ടിരിക്കുന്നു
എന്റെ ചോര തെറിക്കുന്നു
എന്റെ പശു അടുക്കളയില്‍
തിരക്കിട്ട് നടക്കുന്നു
എന്നെ കറിവെച്ച് തിന്നുകൊണ്ടിരിക്കുന്നു

രണ്ടുകുന്നുകളുടെ കവിത

(അപ്പോള്‍ ഒരു കവിത പറയാം.ശ്രദ്ധിച്ചിരിക്കണേ....എന്നിട്ടെന്തുണ്ടായി?എന്നിട്ടെന്തുണ്ടായി എന്ന് ഇടയ്ക്കിടെ ചോദിക്കണേ... )

അക്കരെയാണ് പറക്കുന്ന്
ഇക്കരെയാണ് പുഷ്പംകുന്ന്
പറക്കുന്നിന് പുഷ്പം കുന്നിനോട് പ്രേമം
പുഷ്പംകുന്നിനുമുണ്ട് പ്രേമം
പക്ഷേ,അടുക്കാന്‍ പറ്റണ്ടേ
അനങ്ങാന്‍ പറ്റണ്ടേ...
അടുത്തുപോയാല്‍ ഇടയ്ക്കുള്ള
പാടങ്ങളും കുളങ്ങളും റോഡുകളും
ശ്വാസം മുട്ടി മരിച്ചുപോവില്ലേ
അനങ്ങിപ്പോയാല്‍
പറക്കുന്നിലുള്ള നൂറ്റഞ്ചുവീടുകളും
പുഷ്പംകുന്നിലെ തൊണ്ണൂറ്റാറു വീടുകളും
അതറിയില്ലേ?കിടുങ്ങില്ലേ?
അതുകൊണ്ട് അടക്കിപ്പിടിച്ച്
ഒരു കുന്ന് മോഹം അപ്പുറത്തും
ഒരു കുന്ന് മോഹം ഇപ്പുറത്തും
കുന്നുകൂടിക്കിടന്നു.

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?


എന്നാല്‍ ,ആരുമറിയാതെ ഒരു നാള്‍
കുന്നുകള്‍ക്ക് ചിറകുമുളച്ചു
പുഷ്പംകുന്നിലെ കൃഷിപ്പണിക്കാരോ
പറക്കുന്നിലെ തെങ്ങുകയറ്റക്കാരോ
ആ ചിറകുകള്‍ കണ്ടില്ല
രണ്ടു കുന്നുകളിലെയും
വളഞ്ഞുപോവുന്ന വഴികളോ
ചെങ്കല്ലു കയറ്റുന്ന ലോറികളോ
നാനാജാതിക്കിളികളോ
കിണറ്റിന്‍ വക്കത്ത് അപ്പിയിടാറുള്ള
കുറുക്കന്മാരോ അറിഞ്ഞതേയില്ല.


എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?


സുന്ദരന്മാരില്‍ സുന്ദരനായിരുന്ന
ഒരു കറമ്പന്‍ രാത്രിയായിരുന്നു അത്
രണ്ടുകുന്നുകള്‍ക്കുമിടയിലൂടെ
നിവര്‍ന്നുകിടക്കുന്ന റോഡിലൂടെ
അവസാനത്തെ ബസ്സും പോയി
ഷാപ്പില്‍ നിന്നോ തീയേറ്ററില്‍ നിന്നോ
കടയടച്ചോ വരുന്നവരുടെ ഒറ്റപ്പെട്ട
സൈക്കിളുകള്‍ കുന്നുകയറിപ്പോയി
വെളിച്ചംകൊണ്ട് അടയാളമിട്ട്
എല്ലാവീടുകളും ഉറങ്ങിപ്പോയി
പുഷ്പം കുന്ന് മെല്ലെ അതിന്റെ
ചിറകുകള്‍ ആദ്യമായി വിടര്‍ത്തി
പറക്കുന്നിന്റെ തോളില്‍ വെച്ചു.
പറക്കുന്നും അതിന്റെ ചിറകുകള്‍ വിടര്‍ത്തി.
അവര്‍ ആകാശത്തേക്ക് പറന്നുപൊങ്ങി.
രണ്ടുകുന്നുകള്‍ പറിഞ്ഞുപോയ
ആനക്കരയുടെ ഭൂപടം താഴെ.

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?



പറക്കുന്നും പുഷ്പംകുന്നും
തോളോടുതോള്‍ ചേര്‍ന്നുപറന്നു
നക്ഷത്രങ്ങള്‍ അതുകണ്ട് തലകുത്തിവീണു
പാടങ്ങള്‍ കടന്ന്
പുഴ കടന്ന്
കുറ്റിപ്പുറം പാലം കടന്ന്
അറബിക്കടല്‍ കടന്ന്
പറന്നുപോയി.
ഒരു രാത്രി കൊണ്ട് കാണാവുന്നതൊക്കെ കണ്ട്
പറയാവുന്നതൊക്കെ പറഞ്ഞ്
കേള്‍ക്കാവുന്നതൊക്കെ കേട്ട്
ചെയ്യാവുന്നതൊക്കെ ചെയ്ത്
നേരം വെളുക്കാനായപ്പോള്‍ തിരിച്ചുവന്നു

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?

തിരിച്ചുവന്നപ്പോഴല്ലേ പുകില്
താഴെ രണ്ടുകുന്നുകള്‍ കാണാതായതറിഞ്ഞ്
ജനം തടിച്ചുകൂടിയിരിക്കുന്നു.
പത്രക്കാര്‍ എഴുതിയെടുക്കുന്നു
ചാനലുകാര്‍ വണ്ടികളുമായി എത്തിയിരിക്കുന്നു
കുന്നുകളിലെ കാണാതായ ജനങ്ങളുടെ
ബന്ധുക്കള്‍ അലമുറയിടുന്നു
ഫയര്‍ ഫോഴ്സും പോലീസും

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?


ഇരിക്കേണ്ടിടത്ത് ഇരിക്കാന്‍ സ്ഥലമില്ലാതെ
ഇനി എന്തു ചെയ്യുമെന്നറിയാതെ
പുഷ്പം കുന്ന് ആകാശത്ത് നിലയുറപ്പിച്ചു
ആരോ മുകളിലേക്കു നോക്കിയപ്പോള്‍
അതു കണ്ടു
ഒരു കുന്ന് -ആകാശത്ത്.
എല്ലാ ക്യാമറകളും കണ്ണുകളും ആകാശത്തേക്ക്
അപ്പോള്‍ ആകാശത്തുള്ള പുഷ്പംകുന്നിന്റെ
അതിരില്‍ താഴേക്ക് നോക്കി പുഷ്പംകുന്നുകാര്‍
കുന്നിന്‍ വക്കിന് ആളുകളെക്കൊണ്ട് ഒരു അതിര്
അതിരിലേക്ക് അതിവേഗം ഓടിച്ചുവന്ന
ഒരു സൈക്കിള്‍ ബ്രേക്കുപിടിച്ച് നില്‍ക്കുന്നു
അതിരില്‍ നിന്ന് താഴേക്ക് എത്തിനോക്കുന്നു
സ്കൂളിലേക്ക് പോവാന്‍ യൂണിഫോമിട്ടെത്തിയ കുട്ടികള്‍
കക്ഷത്ത് ഡയറിയുള്ള പഞ്ചായത്തംഗം,
തൊഴിലുറപ്പിനു പോകാന്‍ വന്ന പെണ്ണുങ്ങള്‍
രാവിലെ തെണ്ടാനിറങ്ങിയ ഒരു നായ
പശുവിനെക്കെട്ടാന്‍ വന്ന ആള്‍,പശു

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?


എന്നിട്ടെന്തുണ്ടാവാന്‍
താഴെയുള്ളവര്‍ മുകളിലേക്കും
മുകളിലുള്ളവര്‍ താഴേക്കും അങ്ങനെ നോക്കി നിന്നു
ലോകാവസാനം വരെ

എന്നിട്ടെന്തുണ്ടായി?
എന്നിട്ടെന്തുണ്ടായി?


എന്നിട്ട്&%$33##