gfc

പുരുഷസൂക്തം

 


പ്രിയേ

ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ  വെക്കുന്നത്

കാലങ്ങളായുള്ള പുരുഷാധികാരം

നിൻ്റെ മേൽ ഉറപ്പിക്കാനല്ല

തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന്ന് 

നീ ദുഃസ്വപ്നം കാണും പോലെയല്ല

പിടി വിട്ടാൽ നീ ചാടിപ്പോവുമെന്ന

എൻ്റെ അബോധഭയങ്ങളാലല്ല

ഉറക്കത്തിലും ഞാൻ ഒരു കൈ

നിൻ്റെ മേൽ വെക്കുന്നത്

പുരുഷൻ എന്ന നിലയിലുള്ള

എൻ്റെ അരക്ഷിതബോധം കൊണ്ടാണ്

എന്നിൽ ഉരുവാകുന്ന സ്നേഹത്തെ .

അപ്പപ്പോൾ നിന്നിലേക്ക്‌ 

സംക്രമിപ്പിക്കുവാനാണ് എന്ന്

എനിക്ക് കള്ളം പറയണമെന്നില്ല

പ്രിയേ

ഭൂമിയിലെ എല്ലാ സ്ത്രീകളും

നല്ലവരാണ്.

സ്ത്രീകളിൽ മോശപ്പെട്ടവരില്ല

പുരുഷന്മാരിൽ നല്ലവരും

പുരുഷന്മാർ യുദ്ധം ചെയ്യുന്നതായി

ഭാവിക്കുന്നേയുള്ളൂ

ഒരു വംശത്തെ നിലനിർത്താൻ

നിരന്തരം പോരാടുന്നത് സ്ത്രീകളാണ്

അവൻ്റേത് നിസ്സാരമായ ശണ്ഠകളാണ്

സ്വയം മുറിവേൽപ്പിച്ചും മുറിവേറ്റും

അവൻ നിൻ്റെ മാറിലേക്ക് വരുന്നു

എല്ലാ പുരുഷന്മാരും കുഞ്ഞുങ്ങളാണ്;

അവരെ സ്നേഹിക്കുന്ന സ്ത്രീകളുടെ 

കുഞ്ഞുങ്ങൾ.

മകനായും കാമുകനായും ഭർത്താവായും

പിതാവായും കാലങ്ങളായി

പുരുഷൻ സ്ത്രീയെ ആശ്രയിച്ചു കൊണ്ടിരിക്കുന്നു.

ജനിക്കുമ്പോൾ മുറിച്ചുമാറ്റിയ 

ആ പൊക്കിൾക്കൊടിയുടെ

ഓർമ്മയാണ് ഉറങ്ങുമ്പോഴും

നിൻ്റെ ശരീരത്തിൽ വെക്കുന്ന

എൻ്റെയീ കൈ

സ്ത്രീയേ

വിശക്കുന്ന കുഞ്ഞുങ്ങളേയും

സ്നേഹിക്കുന്ന പുരുഷന്മാരേയും

ആശ്വസിപ്പിക്കാൻ പയോധരങ്ങൾ 

ഉള്ളവളേ,

കാലങ്ങളായി നിന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന എൻ്റെ വർഗ്ഗത്തിനു വേണ്ടി

നീ എന്നോടു ക്ഷമിക്കുക.

എൻ്റെയീ കൈ നീ എടുത്തു മാറ്റരുതേ

ഉറക്കത്തിൽ മരണം കൊണ്ടു പോവുമെങ്കിൽ

ഭൂമിയിലെ അവസാനത്തെ മിടിപ്പിലും

ഞാൻ നിന്നെ തൊട്ടിരിക്കുമല്ലോ

എന്നോർത്തല്ല

നിന്നിൽ നിന്ന് ഈ കൈ എടുത്തു മാറ്റുമ്പോൾ മാത്രമേ

മരണം പോലും എന്നിലേക്ക് കടന്നു വരൂ

എന്ന്  ഉറപ്പുള്ളതുകൊണ്ടാണ്.

നിന്നിൽ നിന്ന് പിറന്ന്

നിന്നിലേക്കു തന്നെ വരുന്ന

നിസ്സഹായരും ദുർബലരുമായ

ആണുങ്ങളുടെ നദിയിലെ

ഒരു തുള്ളി വെള്ളം മാത്രമാണ് ഞാൻ.

 മരിച്ചവർക്ക് ആകാശത്തേക്ക് കയറിപ്പോകാനുള്ള പടികളുണ്ടാക്കുന്നു ,വള്ളിച്ചെടികൾ.

ആ പടികളെ ഇലകളെന്ന് വിളിക്കുന്നു ,നമ്മൾ.


വെയിലിനെ വലിച്ചു കുടിക്കുന്ന

ഇലകളുടെ അടിഭാഗത്തേക്ക് നോക്കൂ

മരിച്ചവരിൽ നിന്ന്‌ അഴിഞ്ഞ

ഇളംപച്ച വെളിച്ചം അവിടെ 

കെട്ടിക്കിടക്കുന്നു...

കാമുകീതീയേറ്റർ

 


വഴിയും സത്യവും ജീവനും ഞാനാകുന്നു എന്ന് പറഞ്ഞത് ക്രിസ്തുവാണോ

എൻ്റെ കാമുകിയാണോ എന്ന കാര്യത്തിൽ

എനിക്കിപ്പോൾ സംശയമുണ്ട്.

തീയേറ്ററും സ്ക്രീനും സിനിമയും എന്നല്ല

കൊട്ടക മുതലാളിയും ടിക്കറ്റു തന്നവളും

അവളാണ്., അവൾ മാത്രമാണ്.


പലപ്പോഴായി സിനിമയ്ക്കു കയറിയവർ

പല ഭാഗത്തായി മരിച്ചു കിടപ്പുണ്ട്

മണിക്കൂറുകൾ കഴിഞ്ഞിട്ടും 

ഈ സിനിമ തീരാതായപ്പോൾ 

ഞാൻ അവരെ ഉണർത്താൻ നോക്കിയതാണ് 

ഈ തീയേറ്ററിലെ ജീവനുള്ള ഒരേ ഒരാൾ ഞാനാണ് 

ജീവനുണ്ട് ജീവൻ ഇല്ല എന്ന വേർതിരിവുകളിൽ വലിയ കാര്യമില്ല നമ്മോടൊപ്പം കുറച്ച് ആളുകൾ ഉണ്ടല്ലോ 


ഇടവേള പോയിട്ട് അന്ത്യവേള പോലുമില്ലാത്ത സിനിമ

കോട്ടുവായിടാനോ  കൂവാനോ നിവൃത്തിയില്ല 

അങ്ങനെ വല്ലതും സംഭവിച്ചാൽ

ഐമാക്സ് സ്ക്രീനിൽ നിന്ന് അവൾ ആജ്ഞാപിക്കും

ഈ തീയേറ്ററിൻ്റെ നാലു ചുമരുകൾ

അടുത്തുകൂടി എന്നെ ഞെക്കി ഞെരുക്കും

ഈ സിനിമ അവസാനിക്കുകയില്ല

തീയേറ്ററിനകത്ത് മരിച്ചുവീഴുകയേ

എനിക്ക് വിധിയുള്ളൂ

എൻ്റെ ആശങ്ക വർദ്ധിക്കുമ്പോൾ

ഡോൾബി സിസ്റ്റത്തിൽ

അവളുടെ അലർച്ച:

'എന്നോടുള്ള പ്രേമം കുറയുന്നു.

ഇത് ഞാൻ അനുവദിക്കുകയില്ല.'

പ്രേമമാപിനിയുമായി അവളിപ്പോൾ വരും

പ്രേമക്കുറവിന് ഞാൻ ശിക്ഷിക്കപ്പെടും.

എൻ്റെ രക്തത്തിൽ അവൾ നൃത്തം ചെയ്യും.

ഈ പ്രേമത്തെ നമ്മളെന്തു ചെയ്യും?

 

🫂

ഈ പ്രേമത്തെ നമ്മളെന്തു ചെയ്യും?

വർദ്ധിച്ചുവർദ്ധിച്ചുവരികയല്ലേ ഇത്.


നീ: കിടക്കയ്ക്കടിയിൽ വെച്ചാൽ 

എന്താണ് ഈ പൊങ്ങി നിൽക്കുന്നത് എന്ന് അറിയാൻ ഭർത്താവ് കിടക്ക പൊന്തിച്ചു  നോക്കും


ഞാൻ: അലമാരയിൽ തുണികൾക്കിടയിൽ വെച്ചാൽ

ഭാര്യയോ കുട്ടികളോ കണ്ടുപിടിക്കും


നീ : കുഴിച്ചിട്ടാൽ മുളച്ചു വരും

അപ്പോൾ എല്ലാവരും അറിയും.


ഞാൻ : കല്ലു കെട്ടി കുളത്തിലോ കിണറ്റിലോ

ഇട്ടാൽ

കയറു പൊട്ടിച്ച് നാറ്റവുമായി പൊന്തി വരും


നീ : വാഷ് റൂമിലെ ഫ്ലഷ് ടാങ്കിൽ കവറിൽ പൊതിഞ്ഞിട്ടാൽ

നമ്മളില്ലാത്ത നേരത്ത് പ്ലംബിങ് ജോലിക്ക് വരുന്ന ഏതെങ്കിലുമൊരുത്തൻ

അത് കണ്ടുപിടിക്കും


ഞാൻ:പുസ്തകങ്ങൾക്കിടയിൽ വെച്ചാൽ

ഏതെങ്കിലും വായനാൾ കണ്ടുപിടിക്കും


നീ : ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞാൽ ഏതെങ്കിലും പട്ടി  മുറ്റത്ത് തന്നെ കൊണ്ടുവന്നിടും

🔸

ഈ പ്രേമത്തെ നമ്മൾ എന്തു ചെയ്യും?

ഭൂമിയിലോ ആകാശത്തോ ഇതിനെ സൂക്ഷിക്കാൻ വയ്യാതായിരിക്കുന്നു

നെഞ്ചത്തോ മടിയിലോ

ഇതിനെ വെക്കാൻ വയ്യാതായിരിക്കുന്നു.

ഹൃദയങ്ങളിൽ നിന്ന് ഇത് എപ്പോൾ വേണമെങ്കിലും ചാടാം

അതിപ്പോൾ നീ ടൗണിലേക്കുള്ള ഓട്ടോറിക്ഷയിൽ പോകുമ്പോഴായിരിക്കാം

പുറത്തുചാടിയ നമ്മുടെ പ്രേമത്തെ

ആ ഡ്രൈവർ കണ്ടു പിടിച്ച് 

ഒരു കുറ്റവാളിയെ പോലെ നിന്നെ നോക്കും

പൊതു വാഹനത്തിൽ പണിക്കു പോകുമ്പോൾ ടിക്കറ്റ് എടുക്കാൻ 

കാശു തപ്പുമ്പോൾ 

നമ്മുടെ പ്രേമം എൻ്റെ കീശയിൽ നിന്ന്

പുറത്ത് ചാടും 

യാത്രക്കാർ മുഴുവനും അറിയും 

കുറ്റവാളിയെ പിടിച്ചതിന്റെ ആഹ്ലാദം അവരുടെ മുഖത്ത് നിറയും 

വർദ്ധിച്ചു വർദ്ധിച്ചു വരുന്ന ഈ പ്രേമത്തെ നമ്മൾ എന്തു ചെയ്യും 

ഹൃദയത്തിനകത്ത് ഏഴു പൂട്ടിട്ട് പൂട്ടിയിട്ടും 

ഇടയ്ക്കിടെ അത് പുറത്തേക്ക് വരുന്നു കണ്ണുകളിലെ നക്ഷത്രത്തിളക്കമായോ 

ആവശ്യമില്ലാത്ത സ്ഥലത്തെ പുഞ്ചിരിയായോ  

കവിളുകളിലെ രക്തച്ഛവിയായോ

സംസാരിക്കേണ്ടിടത്തെ മൗനമായോ ഓർമ്മിക്കേണ്ടിടത്തെ മറവിയായോ

ആളുകളുടെ മുന്നിലേക്ക് അത് ചാടുന്നു

അടക്കവും ഒതുക്കവും ഇല്ലാത്ത 

ഈ പ്രേമത്തെ നമ്മൾ എന്തു ചെയ്യും

കാണുന്നവരും കേൾക്കുന്നവരും

അറിയുന്നവരുമായ എല്ലാവരും

ചാരൻമാരായ ഈ ലോകത്ത്

നാൾക്കുനാൾ വളരുന്ന ഈ പ്രേമത്തെ,

ലോകനിയമങ്ങളറിയാത്ത ഈ അക്രമകാരിയെ

നമ്മളെന്തു ചെയ്യും?

നമുക്കു രണ്ടു പേർക്കും കൂടി

ലോകത്തെ സ്വിച്ചോഫ് ചെയ്ത്

ഇതിനെ നടുവിൽ നിർത്തി

വിടാതെ കെട്ടിപ്പിടിച്ചു നിന്നാലോ?

ദീർഘചുംബനം

നിനക്കെന്നെ പ്രേമിക്കാനാവാത്തതിനാൽ

മറ്റൊരാളായ് വന്ന് ഞാൻ നിന്നെ

പ്രേമിക്കും

നിനക്ക് എല്ലാ തരത്തിലും 

ഇഷ്ടമാവുന്ന ഒരാളായി

ഞാനെന്നെ മാറ്റിപ്പണിയും.

പണ്ട് നീ നിരസിച്ച പ്രേമാർത്ഥിയെയാണ്

നീ അപ്പോൾ പ്രേമിച്ചുകൊണ്ടിരിക്കുന്നതെന്ന്

നീ ഒരിക്കലും തിരിച്ചറിയില്ല.

വർഷങ്ങളോളം ദൈർഘ്യമുള്ള 

ഒരു ചുംബനത്തിൽ നാം

തേൻ കുടിച്ചു കൊണ്ടിരിക്കും

കാലങ്ങൾ നമുക്കിടയിലൂടെ

കടന്നു പോകും

നമ്മുടെ ശരീരങ്ങൾ

വീർക്കുകയോ മെലിയുകയോ

ഉണങ്ങുകയോ ചുളിയുകയോ ചെയ്യും

നമ്മുടെ മുടി ഓരോന്നോരോന്നായി വെളുത്ത്

ഒരു നാൾ രണ്ട് അപ്പൂപ്പൻ താടികളാവും

ചിലപ്പോൾ അവ ഒന്നൊന്നായി 

നമുക്കു മുൻപേ കൊഴിഞ്ഞു പോകും

നമുക്കു ചുറ്റും മനുഷ്യരും മൃഗങ്ങളും

സസ്യങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയും

നശിച്ചു കൊണ്ടിരിക്കുകയും ചെയ്യും

നഗരങ്ങൾ ഗ്രാമങ്ങളാവുകയോ

ഗ്രാമങ്ങൾ നഗരങ്ങളാവുകയോ ചെയ്യും

വനങ്ങൾ മരുഭൂമികളാവാം

കുന്നുകൾ സമതലങ്ങളായേക്കാം

പക്ഷേ നാം ഇരുവർ മാത്രം  ഒരേ ചുംബനത്തിൽ, അതിൻ്റെ ലഹരിയിൽ

വിടാതെ തുടരുകയാവും.

ആദ്യം ആരു മരിക്കുമെന്ന ഭയം

എപ്പോഴെങ്കിലും നമ്മെ പിടികൂടും.

ഒടുവിൽ ഒരു നാൾ

ഞാനോ നീയോ മരിക്കും

രണ്ടിലൊരാൾ മരിക്കുന്നതിനു തൊട്ടുമുൻപ്

ഞാൻ ആ രഹസ്യം പറയും

നീ വേണ്ടെന്നു വെച്ച

ആ ആളായിരുന്നു ഞാനെന്ന്.

അപ്പോൾ കണ്ണുകളടച്ച് കവിളിൽ

ഒരുമ്മ കൂടി നൽകി

'എനിക്കത് നേരത്തേ അറിയാമായിരുന്നു'

എന്ന്  നീ പറയുകയില്ലേ?

ഇല്ലേ?

പ്രേമപ്പനി

 എല്ലാ പിണക്കത്തിൻ്റെയും മൂന്നാം നാൾ

അയാൾക്ക് കൃത്യമായി പനി വരും

അപ്പോഴെല്ലാം അവൾ ഓടി വന്നു

ചുക്കുകാപ്പി ഉണ്ടാക്കിക്കൊടുത്തു

പാരസെറ്റാമോൾ കൊടുത്തു

തുണി നനച്ച് ചൂടൊപ്പിക്കൊടുത്തു

പനി മാറി.

പിണക്കവും മാറി


എല്ലാ തവണയും എന്താണിങ്ങനെ?

വെറുതെയിരുന്നപ്പോൾ അവൾ ആലോചിച്ചു.

അയാൾ ഒരു വെണ്ണക്കട്ടിയാണ്.

അവളില്ലാതെ അയാൾക്ക്

ജീവിക്കുവാൻ വയ്യ

സൂര്യവെളിച്ചത്തിലേക്ക് ഇറങ്ങിയാൽ

അലിഞ്ഞു പോയേക്കാവുന്ന ഒരു ജന്തു

അവൾക്കു ചിരി വന്നു, പ്രേമവും


ആണുങ്ങളോളം ദുർബലരായ

ജനവിഭാഗം ഭൂമിയിലില്ല.

ആരോടും ഇതു പറയുകയില്ലെങ്കിലും

അവൾ ഉറപ്പിച്ചു. 

അവൾക്കത്

നല്ല ആത്മവിശ്വാസവും നൽകി.

അവളിപ്പോൾ കൂടുതൽ സുന്ദരിയായി.

അവൾ ഒരു പാട്ടു പാടി

ഒന്നുകൂടി പിണങ്ങുവാൻ

എന്താണൊരു വഴി എന്നവൾ

ആലോചിച്ചു.

ആ മൂന്നാം നാളിലെ പനിയോടാണ്

അവൾക്കിപ്പോൾ പ്രേമം.

അവൾമുഖപ്പൂക്കൾ


അവളുടെ മുഖം മാത്രം മുന്നിൽ

അവളുടെ മുഖം -ഒരു പൂവിതൾ.

അത് തിരിഞ്ഞ് തിരിഞ്ഞ് 

അഞ്ചിതളുകൾ നേടുന്നു.

 പൂവായി മാറുന്നു. 

എൻറെ മുറിയിൽ നോക്കുന്നിടത്തെല്ലാം

അവളുടെ മുഖം -ഒരു പൂവിതൾ.

ഒരു നിമിഷപ്പാതിക്കുശേഷം 

കറങ്ങിക്കറങ്ങി പൂക്കളായിത്തീരുന്നു. എൻറെ മുറി ഒരു പൂന്തോട്ടമാവുന്നു;

അവളുടെ മുഖം കൊണ്ടുണ്ടാക്കിയ അനേകം പൂക്കളുടെ പൂന്തോട്ടം.

ഞാനതിൽ പാറി നടക്കുന്ന 

ഒരേയൊരു ശലഭം.

അടഞ്ഞുകിടക്കുന്ന ഈ മുറി 

സുഗന്ധം നിറഞ്ഞുനിറഞ്ഞ് 

ഇപ്പോൾ പൊട്ടിത്തെറിക്കും.

പ്രേമപ്രഖ്യാപനം

രണ്ടുപേർ പ്രേമത്തിലേക്ക് 

മതം മാറാൻ തീരുമാനിക്കുന്നു

മഴവില്ലുകൾ കൊണ്ട് തീർത്ത 

നീണ്ട മേലുടുപ്പുകൾ അണിയാൻ തീരുമാനിക്കുന്നു

പരസ്പരം ചിറകുകൾ മുളപ്പിക്കാൻ തീരുമാനിക്കുന്നു 

ഹൃദയം പൂക്കൂടയാക്കാൻ തീരുമാനിക്കുന്നു 

മിണ്ടുന്നതും മിണ്ടാത്തതുമായ നേരങ്ങളെ സംഗീതമാക്കാൻ തീരുമാനിക്കുന്നു രണ്ടുപേർ ചില്ലുശരീരികളായി

പുണരാൻ തീരുമാനിക്കുന്നു കാൽവിരലുകൾക്കകത്ത് വേരിറക്കി

ഉടലിനകത്ത് തലച്ചോറ് വരെ നിൽക്കുന്ന ഒരു പൂമരത്തെ,

അതിൻറെ ശാന്തതയെ,

തലച്ചോറിൽ ഇളകിക്കൊണ്ടിരിക്കുന്ന അതിന്റെ പുഷ്പസമൃദ്ധിയെ,

കണ്ണിലൂടെയും മൂക്കിലൂടെയും ചെവിയിലൂടെയും വരുന്ന അതിൻറെ സുഗന്ധത്തെ

 കൊണ്ടുനടക്കാൻ തീരുമാനിക്കുന്നു.

തലച്ചോറിനെ പറവകൾ പറന്നു തീരാത്ത

ആകാശനീലിമയാക്കാൻ തീരുമാനിക്കുന്നു. 

ഒരു ഹൃദയത്തിനകത്ത് മറ്റൊരു ഹൃദയം

ഇട്ടുവെക്കാൻ തീരുമാനിക്കുന്നു 


രണ്ടുപേർ 

രണ്ടുപേർ മാത്രം കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന്

ഒരു വിമാനം തട്ടിയെടുത്ത് പറന്നു പോകാൻ തീരുമാനിക്കുന്നു 

സിസി ക്യാമറകളുടെയും സെക്യൂരിറ്റി വിഭാഗത്തിന്റെയും 

കണ്ണുവെട്ടിച്ച് 

തട്ടിയെടുത്ത വിമാനത്തിലിരുന്ന്

താഴെയുള്ള ആൾക്കൂട്ടത്തിന് 

പറക്കുന്ന ഉമ്മകളും റ്റാറ്റകളും നൽകാൻ തീരുമാനിക്കുന്നു 

യന്ത്രത്തോക്കുകൾ വർഷിക്കുന്ന

വെടിയുണ്ടകൾക്കിടയിലൂടെ കൈപിടിച്ച് പുഞ്ചിരിച്ച് ലോകത്തെ ഇളിഭ്യരാക്കി

നടക്കാൻ തീരുമാനിക്കുന്നു. 


ലോകത്തെ രണ്ടേ രണ്ട് പിടികിട്ടാപ്പുള്ളികളാവാൻ 

രണ്ടേ രണ്ട് ഗൂഢാലോചനക്കാരാവാൻ ലോകത്തിനെതിരെയുള്ള 

മറ്റൊരു ലോകത്തിൻറെ സംസ്ഥാപകരാവാൻ തീരുമാനിക്കുന്നു 


രണ്ടുപേർ പ്രേമിക്കുമ്പോൾ 

പൂക്കൾ കൊണ്ടും മഴവില്ലുകൾ കൊണ്ടും 

ലോകത്തോട് ഒരു യുദ്ധം പ്രഖ്യാപിക്കുന്നു

കാമുകിയെക്കുറിച്ചുള്ള സ്വപ്നത്തിൽ

 സ്നേഹിക്കുന്നവരെ ചതിക്കുകയും

ചതിക്കുന്നവരെ സ്നേഹിക്കുകയും

ചെയ്യുന്നവളേ,

ഇന്നലെ രാത്രി നിന്നെ സ്വപ്നം കണ്ടു.

നീ എൻ്റെ അയൽപക്കത്ത് താമസിക്കുകയായിരുന്നു.

എനിക്ക് നിന്നോടുള്ള കാമത്തിന്

കുറവൊന്നുമുണ്ടായിരുന്നില്ല.

എങ്കിലും ഒരു രഹസ്യവും പുറത്തു വിടാത്ത

പർവതം തന്നെയായിരുന്നു

സ്വപ്നത്തിലും ഞാൻ .


എന്നെ കാണിക്കുവാൻ വേണ്ടി

നീ അപരിചിതരെ ചുംബിച്ചു.

അവരുമായി രതി ചെയ്തു.

എൻ്റെ വിഷാദ മൂക പ്രണയത്തെ

നീ നിൻ്റെ അവഗണനയാൽ

പരിഗണിക്കുകയും 

വർദ്ധിപ്പിക്കുകയും ചെയ്തു.


എൻ്റെ ഓമനേ,

എത്ര കണ്ണുനീർ ഒഴുക്കിയിലാണ്

നീ എന്നിൽ നിന്ന് ഇല്ലാതാവുക?

സ്വപ്നത്തിൽപ്പോലും ശമിപ്പിക്കാതെ

എന്നെ നിത്യമായി

വേദനിപ്പിക്കുന്നവളേ,

പരസ്പരം തൊടാതെ

നമ്മൾ ഒരേ പായയിൽ

കിടക്കുകയായിരുന്നു

രാത്രിയായിരുന്നു

ഉറങ്ങാൻ വേണ്ടിയുള്ള

കിടപ്പായിരുന്നു.

നമ്മോടൊപ്പം

ആരെല്ലാമോ ആ മുറിയിൽ

കിടപ്പുണ്ടായിരുന്നു

ആ വീടിൻ്റെ

പരിസരത്തെവിടെയോ 

ഒരു പുഴ ഒഴുകുന്നുണ്ടാവണം.

നിൻ്റെ ഭർത്താവ്

അവിടേക്ക് പോയിട്ട് എത്ര നേരമായി!

അസൂയക്കാരിയും 

സൂത്രക്കാരിയുമായ

നിൻ്റെ അയൽക്കാരി

നിന്നെ രഹസ്യമായി നിരീക്ഷിക്കുന്നു

നിൻ്റെ ഭർതൃമാതാവിന്

ചോദിച്ചറിയാനുള്ള വിവരങ്ങൾ

സംഭരിക്കുകയാണവൾ.


പ്രിയേ,

പ്രണയത്തിൻ്റെ വിവിധ മാതൃകകൾ 

പണിത്

നിത്യവും തട്ടിയുടയ്ക്കുന്നവളേ

നീ ഉറങ്ങുകയല്ല

നീ ആലോചിക്കുകയാണ്.

ദൈവവും നീയും

ഒരേ വിധം സമാധാനമില്ലാത്തവർ


ദൈവം തൻ്റെ സൃഷ്ടികളിൽ വരുത്തേണ്ട

നവീനതകളെക്കുറിച്ച്,

നീ കാമുകരെ കഷ്ടപ്പെടുത്തുന്ന

പ്രണയത്തിൻ്റെ പുതിയ പദ്ധതികളെക്കുറിച്ച്.

നിത്യമായി വിഭാവനം ചെയ്യുന്നു.

ദൈവതുല്യയാണ് നീ

പ്രണയത്തിൻ്റെ മനുഷ്യദൈവം.


നീ എന്നെ നോക്കുന്നേയില്ല

ലോകം മുഴുവൻ ഞാൻ എന്നെ തിരഞ്ഞു.

നിൻ്റെ മനസ്സിനകത്തെവിടെയോ

ഞാനുണ്ടെന്ന തോന്നൽ,

എന്നാൽ അത് ഉറപ്പിക്കാൻ പറ്റായ്ക

നിൻ്റെ അസൂയക്കാരിയായ അയൽക്കാരിയേക്കാളും

എന്നെ നീചനാക്കുന്നു.

ഇനിയും സമയമുണ്ട്.

നിൻ്റെ ഭർത്താവ് തിരിച്ചു വന്നിട്ടില്ല.

നിൻ്റെ ഭർത്താവ്,

നിൻ്റെ കുഞ്ഞിൻ്റെ അച്ഛൻ

നിൻ്റെ ശരീരത്തിൻ്റെ ഉടമയെണ്

നീ തെറ്റിദ്ധരിപ്പിക്കുന്നൊരാൾ 

അത്ര മാത്രം.

ലോകത്തെ അനേകം കാര്യങ്ങളിൽ

അപ്രധാനമായ ഒന്നു മാത്രമാണ്

അയാൾക്ക് നീ.

ഒരു കാമുകനോ ? നീ വിലപിടിച്ച രത്നം ...

പല വിധത്തിൽ മോഷ്ടിക്കാൻ ശ്രമിച്ച് 

പരാജയപ്പെട്ട,

ഏറ്റവും നിപുണനായ മോഷ്ടാവിനെയും 

അപകീർത്തിപ്പെടുത്തുന്ന...


എല്ലാം ശരിയാണ്.

എങ്കിലും ഇങ്ങനെ വാഴ്ത്തുന്നത് എന്തിനാണ്.

പരാജിതൻ്റെ കണ്ണീരല്ലാതെ മറ്റെന്താണിത്?


നീ എന്താണ് കണ്ണു തുറക്കാത്തത്?

ഞാനും കണ്ണു തുറക്കുന്നില്ലല്ലോ

ഈ വീട് മേഘങ്ങൾക്കിടയിലെവിടെയോ

കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ദ്വീപോ ?

പ്രിയേ, നാം മരിച്ചുപോയിരിക്കുമോ?

നിൻ്റെ ഭർത്താവ് ഇനി ഒരിക്കലും

തിരിച്ചു വരില്ലയോ?

എങ്കിലും നിൻ്റെ അയൽക്കാരി

ഇപ്പോഴും നമ്മെ നിരീക്ഷിക്കുന്നുണ്ട്.

മരിച്ചിരിക്കാം,

എങ്കിലും നമ്മളിങ്ങനെ

ഒരേ പായയിൽ അടുത്തടുത്ത്

കിടക്കുന്നത് എന്തിനാണ്?

എനിക്ക് കണ്ണീർ പൊട്ടുന്നല്ലോ

എനിക്ക് എഴുന്നേൽക്കാനോ

നിന്നെ ചുംബിക്കാനോ കഴിയുന്നില്ലല്ലോ

ഒരു ബസ്സിലെ യാത്രക്കാർ നാടകം കളിക്കുന്നു

 


🎭


'ബസ്സിൽ ഒരു പാമ്പ് '

ഓടുന്ന ബസ്സിനുള്ളിൽ

ഒരുവൾ വിളിച്ചു പറഞ്ഞു.

എല്ലാവരും അതു കേട്ട്

അവളെ നോക്കി ഒരുമിച്ചു

ചോദിച്ചു:

'ബസ്സിൽ ഒരു പാമ്പോ?'

അവൾ അവരെ നോക്കിപ്പറഞ്ഞു:

'അതെ ഒരു പാമ്പ് '

അതു കേട്ട് എല്ലാവരും

ഇരുന്ന സീറ്റിൽ നിന്ന്

രണ്ടടി അവളുടെ അടുത്തേക്ക് ചാടി

 പഴയ അമേച്വർ നാടകത്തിലേതുപോലെ

ഒരുമിച്ചു ചോദിച്ചു:

'എവിടെ എവിടെ '

ബസ്സ് സഡൻ ബ്രേക്കിട്ട് നിർത്തി

ഡ്രൈവറും കണ്ടക്ടറും 

പാഞ്ഞു വന്നു

അവരും ചോദിച്ചു :

'എവിടെ ?എവിടെ? '

അതു കേട്ട്

യാത്രക്കാരെല്ലാം 

നിന്ന നിൽപ്പിൽ നിന്ന്

അവളുടെ അടുത്തേക്ക്

രണ്ടടി കൂടി ചാടി

ആ ചോദ്യം ആവർത്തിച്ചു:

'എവിടെ? എവിടെ? '

'ദാ ഇവിടെ ഉണ്ടായിരുന്നു

ഇപ്പോൾ കാണാനില്ല'

അവൾ പറഞ്ഞു

യാത്രക്കാരെല്ലാം 

ഒരേ സ്വരത്തിൽ

അത് ഏറ്റു പറഞ്ഞു:

'ദാ ഇവിടെ ഉണ്ടായിരുന്നു

ഇപ്പോൾ കാണാനില്ല' .

എന്നിട്ട് എല്ലാവരും

പൊട്ടിച്ചിരിച്ചു

എല്ലാവരും എല്ലാ സീറ്റിനടിയിലും തപ്പി

എവിടെയും കാണാനില്ല

ഡ്രൈവറും കണ്ടക്ടറും 

നിരാശരായി മടങ്ങി

യാത്രക്കാരെല്ലാം 

പഴയ സ്ഥാനങ്ങളിൽ

പോയി ഇരുന്നു

ഡ്രൈവർ വീണ്ടും 

വണ്ടി സ്റ്റാർട്ട് ചെയ്തു.

അയാൾ പറഞ്ഞു:

'ആ പാമ്പ്

ആരുടെ കാലിൻ്റെടേലേക്കാണ്

പോയത്?' 

യാത്രക്കാരെല്ലാം ഒരു കോറസായി

ആ ചോദ്യം ആവർത്തിച്ചു:

'ആ പാമ്പ്

ആരുടെ കാലിൻ്റെടേലേക്കാണ്

പോയത്?'

പാമ്പ് മിണ്ടിയില്ല.

എല്ലാവർക്കും

അവരുടെ കാലിൻറിടയിൽ

ഒരു അനക്കം തോന്നിച്ചു

പക്ഷേ ,സംഗതി

ആരും പുറത്തു പറഞ്ഞില്ല.

അടുത്തിരിക്കുന്ന ആൾക്ക്

ഇത് മനസ്സിലായിട്ടുണ്ടോ

എന്ന ഒരു കള്ളനോട്ടം 

മാത്രം നോക്കി.

നോട്ടങ്ങളിടയുമ്പോൾ 

അവരിലൊരാൾ ചോദിച്ചു :

'ആ പാമ്പ്

ആരുടെ കാലിൻ്റെടേലേക്കാണ്

പോയത്?'

അതു കേൾക്കെ  മറ്റേയാൾ

ഇങ്ങനെ മറുപടി പറയും :

'ആ.....?'

നിശബ്ദതയെ നിങ്ങൾ ഇന്ന് എന്ത് ചെയ്യും ?

 

🐾


നിശബ്ദതയെ ഞാൻ ഇന്ന് മുറിച്ചു മുറിച്ചു തിന്നും 

എൻറെ നിരാശയിലിട്ട് ഞാൻ 

മുക്കിമുക്കിത്തിന്നും 

ആരും എന്നോട് ചോദിക്കാൻ വരില്ല

ലോകം നമ്മളോട് നിശബ്ദമായിരിക്കും പോലെ 

നാം ലോകത്തോടും ചിലപ്പോഴൊക്കെ നിശബ്ദമായിരിക്കും. 

ആരാണ് ആദ്യം സംസാരിച്ചു തുടങ്ങുക എന്ന ഒരു അഹം ഇടയ്ക്കൊക്കെ 

ആർക്കാണ് ഉണ്ടാവാത്തത്?

എപ്പോഴും 

അങ്ങോട്ട് മാത്രം വിളിക്കുന്ന 

ഒരു കാമുകൻ്റെ 

ആത്മനിന്ദയോടെയുള്ള കാത്തിരിപ്പാണത് 


ഒരുതവണയെങ്കിലും ലോകം ആദ്യം എന്നോട് സംസാരിച്ചു തുടങ്ങട്ടെ  എന്നുള്ള കാത്തിരിപ്പ് 

നഗരത്തിലെ കടവരാന്തയിൽ കാത്തിരിക്കുന്ന 

ഒരു തെരുവ് ബാലന്റെ കാത്തിരിപ്പ് പോലെയാണത് 

ലോകം പല ദിശകളിൽ സഞ്ചരിക്കുന്നുണ്ടെങ്കിലും 

ഒരിക്കലും അത് അവനിലേക്ക് വന്നു ചേരുന്നില്ല 


അതുകൊണ്ടാണ് സുഹൃത്തുക്കളേ,

നിശബ്ദത എന്നെ കൊന്നു തിന്നുന്നതിനു മുൻപ്

ഞാൻ അതിനെ കൊന്ന് 

കറിവെച്ച് കഴിക്കാൻ പോകുന്നത്


പെട്ടെന്നൊരു ദിവസം ലോകം മിണ്ടാതിരിക്കുന്നത് മനപ്പൂർവമാണ്

അതിന് കൃത്യമായ പദ്ധതികൾ ഉണ്ട് 

ഇര മാത്രം അറിയാത്ത 

ഒരു ആസൂത്രണത്തിന്റെ

നിർവഹണത്തിന് മുൻപുള്ള മൗനമാണത്

ഹാംഗർ

  


നക്ഷത്രങ്ങൾക്കിടയിൽ 

മേഘങ്ങളിൽ കുരുക്കിയിട്ട 

ഹാംഗറുകളിൽ 

നനഞ്ഞ നാലഞ്ച് ഷർട്ടുകൾ 

കാറ്റിലാടുന്നു.

കിഴക്കോട്ട് കാറ്റ് വരുമ്പോൾ 

എല്ലാ ഷർട്ടുകളും കിഴക്കോട്ട് വളയുന്നു.

പടിഞ്ഞാട്ട് കാറ്റ് വരുമ്പോൾ 

പടിഞ്ഞാട്ട് വളയുന്നു.

അവിടെ കിടക്ക് എന്ന് ഹാംഗറുകൾ പറയുന്നു.

കൂട്ടിയിട്ട് കത്തിച്ച പുകവള്ളികളിൽ ചവിട്ടി

മേഘങ്ങളിലേക്ക് കയറിപ്പോകുന്നുണ്ട്

അനായാസം ഒരുവൾ .

കുടുക്കുകൾ ഇടാത്തതും 

നനഞ്ഞതുമായ ഷർട്ടുകൾ 

മരണത്തിന്റെ രൂപകങ്ങൾ എന്ന്

ഭൂമിയിലെ മലകൾ മുകളിലേക്ക് നോക്കി പറയുന്നു.

മഞ്ഞിൽ കാണുന്ന 

പതിന്നാല് കൂർമ്പൻ മരങ്ങൾ അങ്ങനെയല്ല;

കൂർമ്പൻ തൊപ്പികൾ വച്ച 

പതിന്നാല് കാമുകരാണ്.

അവൾ താഴെയിറങ്ങിവന്നിട്ട് വേണം

മഞ്ഞുപാളികളിലൂടെ  വഴുതിയിറങ്ങി നൃത്തം ചെയ്യുവാൻ...


പക്ഷേ ഈ രാത്രി പെട്ടെന്ന് കാണാതാകുന്നു 

ആരോ അതിനെ മോഷ്ടിച്ചു കൊണ്ടു പോയിരിക്കുന്നു 

ആകാശത്ത് ആ നാല് ഷർട്ടുകളിൽ ഒരെണ്ണം മാത്രം 

ഒരു പ്രേത സിനിമയിൽ എന്നപോലെ തൂങ്ങിക്കിടക്കുന്നു 

അത് വലുതായി വലുതായി വരുന്നു

ലോകത്തിനു പുറത്താവുന്ന ഭൂഖണ്ഡങ്ങളെക്കുറിച്ച്

 

🌑


ലോകം ചിലപ്പോഴൊക്കെ നിലയ്ക്കുന്നുണ്ട്.


പ്രോഗ്രാം എറർ കാരണം 

അറ്റകുറ്റപ്പണികൾക്കായ്

നിറുത്തിവെച്ചതാണെന്നാണ് അവൾ പറഞ്ഞത്.

അങ്ങനെയൊരു സന്ദർഭത്തിലല്ലാതെ 

ഞങ്ങളുടെ കൂടിക്കാഴ്ച്ച അസാധ്യമായിരുന്നു.

ലോകം നിലച്ചു.

ഞാനും അവളും മാത്രം ലോകത്തിനു പുറത്തായിരുന്നു.

ആരാണ് സ്റ്റാച്യൂ എന്ന് പറഞ്ഞതെന്നറിയില്ല.

നിന്ന നിൽപ്പിൽ പ്രതിമകളായിപ്പോയവരുടെ

നഗരത്തിലൂടെ ആധി പിടിച്ച് നടക്കുമ്പോഴാണ്

നിലച്ച വാഹനങ്ങൾക്കിടയിലൂടെ

ചലിക്കുന്ന ഒരേയൊരു അപരജീവനായി

അവൾ എനിക്കു മുന്നിൽ വന്നുപെട്ടത്.

ആദ്യമായി കാണുന്ന രണ്ടു മനുഷ്യർ പരസ്പരം നോക്കി

ഇത് എന്തൊരത്ഭുതമാണ് എന്ന്

ഒരേ സ്വരത്തിൽ അപരനെക്കുറിച്ച് 

പറഞ്ഞ ആദ്യത്തെ 

ചരിത്ര സന്ദർഭം ഇതായിരിക്കാം.

ചരിത്രം ഈ സന്ദർഭത്തെ പരിഗണിക്കാനിടയില്ലെങ്കിലും.

കൂടുതലൊന്നും പറയേണ്ടി വന്നില്ല.

പരസ്പരം എല്ലാം വിനിമയം ചെയ്യപ്പെട്ടതു പോലെ

ഞങ്ങൾ കൈകൾ ചേർത്തു പിടിച്ച്

കടൽക്കരയിലേക്ക് നടന്നു

ആകാശത്ത്  പറക്കുന്നതിനിടയിൽ 

ഉറച്ചു പോയ പക്ഷികൾ ,മേഘങ്ങൾ

ദൂരെ ഉറഞ്ഞ കടൽ

വന്ന വരവിൽ ഉറച്ചു പോയ തിരമാല

ഒരു നിമിഷം കൂടി ലോകം ചലിച്ചിരുന്നെങ്കിൽ

പരുന്തുവായിലകപ്പെടേണ്ടിയിരുന്ന 

മത്സ്യവ്യം അതിൻ്റെ

തൊട്ടുമുന്നിൽ കൊക്കു പിളർത്തി നിൽക്കുന്ന പരുന്തും.

ആരുടെ കയ്യിലാണ് 

ഈ ചലച്ചിത്രത്തിൻ്റെ റിമോട്ട് .

ഞങ്ങൾ നഗരത്തിലേക്ക് 

തിരിച്ചു നടന്നു.

പാതയിൽ ഉറച്ചു പോയ 

മനുഷ്യരുടെ പോക്കറ്റിൽ കയ്യിട്ട്

വാലറ്റുകൾ എടുത്തു

അവരെ ഇക്കിളിയാക്കി

ഉമ്മ വെച്ചു നോക്കി

ഉടുപ്പുകളഴിച്ച് നഗ്നരാക്കി

ലൈംഗികാവയവങ്ങളിൽ പിടിച്ചു.

ആരും അനങ്ങിയതേയില്ല.

ഉറച്ച വാഹനങ്ങൾ 

ഉപയോഗശൂന്യമായിരുന്നു.

നിശ്ചലരായ മനുഷ്യർക്കിടയിൽ

നടുറോഡിൽക്കിടന്ന്

ഞങ്ങൾ ഉറച്ച ആകാശത്തെ നോക്കി.

വിരസതയും നിശ്ശബ്ദതയും

കൂടിക്കൂടി വന്നു.

ആകെയുള്ള വിനോദം

അതു മാത്രമാണെന്ന് 

ഞങ്ങൾക്ക് മനസ്സിലായി.

നമ്മൾ പരസ്പരം

കണ്ടു പിടിക്കാത്ത 

രണ്ടു ഭൂഖണ്ഡങ്ങളാണ്

അവൾ പറഞ്ഞു.

നീ വാസ്കോ ഡി ഗാമ

ഞാൻ വെസ്പുച്ചി

നീ എന്നിലേക്കും

ഞാൻ നിന്നിലേക്കും

കപ്പലോടിക്കാൻ പോകുന്നു.

അനങ്ങാതെ നിൽക്കുന്ന

മനുഷ്യക്കാലുകൾക്കിടയിൽ കിടന്ന്

ഞങ്ങൾ 

രണ്ടു ഭൂഖണ്ഡങ്ങളിലെ

അഗ്നിപർവ്വതങ്ങളും

തടാകങ്ങളും കണ്ടുപിടിച്ചു

എൻ്റെ നാവ് നീണ്ടുനീണ്ട്

അവളുടെ ഉൾവനങ്ങളിലേക്കും

അവളുടെ നാവ് നീണ്ടുനീണ്ട്

എൻ്റെ ഉൾവനങ്ങളിലേക്കും

രണ്ട് എൻഡോസ്കോപിക് 

ഉപകരണങ്ങൾ പോലെ

കടന്നുചെന്നു

അവളുടെ പർവതങ്ങൾ

പുകഞ്ഞു പൊട്ടി 

ലാവയൊഴുകി.

നിശ്ചലമായ കാലത്തിൽ

ഞങ്ങൾ തണുത്തു കിടന്നു.

ആ കിടപ്പിൽ

ഞങ്ങൾ ഗ്രാമത്തിലെ 

ഏതോ വീട്ടിൽ കടന്നു ചെല്ലുന്നതും

ഭക്ഷണം കഴിക്കുന്നതും

പ്രതിമപ്പെട്ട വീട്ടുകാരെയും 

അവരുടെ നായയേയും

കോഴികളേയും കണ്ട്

ചിരിക്കുന്നതും സ്വപ്നം കണ്ടു.

പൊടുന്നനെ ലോകം വീണ്ടും

ചലിക്കാൻ തുടങ്ങി.

ആളുകൾ ഞങ്ങളെ ചവിട്ടി

തലങ്ങും വിലങ്ങും നടന്നു.

വാഹനങ്ങൾ ഇരമ്പിപ്പാഞ്ഞു.

ഞാനും അവളും

രണ്ടു വശങ്ങളിലേക്ക് 

എഴുന്നേറ്റ് ഓടി.


പിന്നീട് ഒരിക്കലും

ഞാൻ അവളെ കണ്ടിട്ടില്ല.

ലോകം വീണ്ടും ഒരു ദിവസം നിലയ്ക്കും.

അന്ന് നിശ്ചലമായ ആൾക്കൂട്ടത്തിനിടയിലൂടെ

അവൾ കടന്നു വരും.

എനിക്ക് ഉറപ്പാണ്.

പ്രപഞ്ചം ഒരു കാമുകനു വേണ്ടി പ്രവർത്തിക്കുന്ന വിധം

 

🌹

പ്രേമത്തിലേക്ക് തിരിച്ചു വരൂ

പ്രേമത്തിലേക്ക് തിരിച്ചു വരൂ എന്ന്

മഞ്ഞും മഴയും വെയിലും നിലാവും അവളോട് മാറിമാറിപ്പറഞ്ഞു 

ജനൽ തുറക്കുമ്പോൾ തല നീട്ടി വന്ന പനിനീർപ്പൂവ് 

പൂക്കളുടെ ഉത്സവം നടത്തുന്നതിനിടെ സുഗന്ധങ്ങളുടെ മെസ്സേജുകൾ (ക്ഷണക്കത്തുകൾ) അയക്കുന്ന കാപ്പിത്തോട്ടം 

നിഗൂഢകാമുകിമാരായി ജനിച്ച് 

ചുവന്ന സാരിയുടെ അറ്റം കടിച്ച്

കാമുകന്മാരെ പാളിനോക്കുന്ന ചെമ്പരത്തികൾ 

സമയം കിട്ടുമ്പോൾ എല്ലാവരും അവളോട് അതുതന്നെ പറഞ്ഞു 


വാട്ട്സപ്പും മെസഞ്ചറും ഇനി തുറക്കുകയില്ലെന്ന് 

അവൾ പ്രതിജ്ഞ എടുത്തിട്ടുണ്ട് 

അവൾ അവളുടെ കാമുകനോട് പിണങ്ങിയിരിക്കുന്നു 

അയാളുടെ നൂറായിരം വിളികളെ

അവളുടെ ഫോൺ തടുത്ത് വച്ചിരിക്കുന്നു


പശുവിന് കൊടുക്കാൻ പിണ്ണാക്ക്

വാങ്ങാൻ പോകുന്ന വഴിയിൽ 

അവളെ കാത്തുകാത്തു നിന്ന വരിക്കപ്ലാവ് അവളോട് പറഞ്ഞു 

നീ അറിഞ്ഞില്ലേ നിൻറെ കാമുകൻ ഇപ്പോൾ ഒരു മരക്കൊമ്പ് നോക്കി നടക്കുകയാണ്.

ട്രാവൽ വ്ളോഗ് നടത്തുന്ന നാകമോഹൻ എന്ന പക്ഷി 

ഞാനും കണ്ടിരുന്നു അയാളെ

ഇതൊന്നും അത്ര ശരിയല്ല എന്ന് 

അവളെ തറപ്പിച്ചു നോക്കുന്നു.

ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന നത്ത് 

ചിറകുകൊണ്ട് ചുണ്ട് ചൊറിഞ്ഞ്

സാക്ഷ്യം പറഞ്ഞു 

ആ ചങ്ങാതി ഉറങ്ങാതെ ഇന്നലെയും കൂടി...


പ്രേമത്തിലേക്ക് തിരിച്ചു വരൂ

പ്രേമത്തിലേക്ക് തിരിച്ചു വരൂ എന്ന്

ലോകം മുഴുവൻ ഒറ്റ ഓർക്കസ്ട്രയായി തിരയടിച്ചു.

പ്രപഞ്ചം മുഴുവൻ ആ കോന്തന്റെ ആളുകളാണോ എന്ന് 

ഒരുവേള അവൾ സംശയിച്ചെങ്കിലും 

ഈ പ്രേമത്തിൽ ഇനി സംശയിക്കാനില്ല എന്ന് 

അവൾ ഉറപ്പിച്ചു. 

അവൾ അവളുടെ മൊബൈൽ ഫോൺ

കാലങ്ങൾക്ക് ശേഷം തുറന്നു 

അതിലെ വാട്സാപ്പിൽ നിന്നും

മെസഞ്ചറിൽ നിന്നും പുറത്തേക്ക് ഒഴുകിവന്നു 

പതിനായിരക്കണക്കിന് 

ചുവന്ന ഹൃദയങ്ങൾ ചിത്രശലഭങ്ങൾ

ചുംബനക്കൊതിയുള്ള ചുണ്ടുകൾ

പക്ഷികൾ നക്ഷത്രങ്ങൾ പൂവുകൾ മഴവില്ലുകൾ നാനാജാതി സ്മൈലികൾ...

അതൊരു നദിയായിരുന്നു 

ആ നദിയിൽ അവൾ ഒലിച്ചുപോയി;

അവളുടെ പഴയ കാമുകൻറെ അടുത്തേക്ക്.

അപ്പോൾ,

ഇനി മിടിക്കാമല്ലോ എന്നു പറഞ്ഞ് ലോകത്തെ ഘടികാരങ്ങളെല്ലാം

പ്രേമം പ്രേമം എന്ന് 

പഴയതുപോലെ വീണ്ടും മിടിച്ചു തുടങ്ങി

രണ്ടു വാക്കുകൾ

എല്ലാ മനുഷ്യരും ലോകത്തോട് പറയുന്നു 

'എന്നെ സ്നേഹിക്കൂ' എന്ന്.

നിശബ്ദമായി, എന്നാൽ ഉച്ചത്തിലും

ആളുകൾ ജീവിതമുടനീളം 

ഇതുതന്നെ പറയുന്നു.

ആരും കേൾക്കുന്നില്ലെങ്കിലും 

എല്ലാവരും ഇത് ഉരുവിടുന്നു.

ഒരർത്ഥത്തിൽ ,

ഓരോ മനുഷ്യനും 

യാചന നിറഞ്ഞ രണ്ടു വാക്കുകളാണ്.

മനുഷ്യൻ എന്നായിരുന്നില്ല 

'എന്നെ സ്നേഹിക്കൂ' എന്നായിരുന്നു

മനുഷ്യന് ഇടേണ്ടിയിരുന്ന പേര്.


 മനുഷ്യർ 

എഴുതിക്കൂട്ടുന്ന കവിതകൾക്ക് 

നെടുങ്കൻ പ്രഭാഷണങ്ങൾക്ക് ലേഖനങ്ങൾക്ക്,അറുന്നൂറിൽപ്പരം

പുറങ്ങളുള്ള നോവലുകൾക്ക് കഥാസമാഹാരങ്ങൾക്ക് 

ലോകം മുഴുവനുമുള്ള 

ഗ്രന്ഥപ്പുരകളിലെ ഗ്രന്ഥങ്ങൾക്ക്

നൂറ്റാണ്ടുകളോളം കേട്ടാലും 

തീരാത്ത പാട്ടുകൾക്ക് 

കണ്ടുതീരാത്ത സിനിമകൾക്ക്

നാടകങ്ങൾക്ക് 

മറ്റ് എന്ത് അർത്ഥമാണുള്ളത്?

എന്നെ സ്നേഹിക്കൂ

എന്നെ സ്നേഹിക്കൂ എന്ന

പല സ്ഥായികളിലുള്ള

അർത്ഥനകളല്ലേ 

വിലാപങ്ങളല്ലേ അവയെല്ലാം?


നമ്മുടെ സെൽഫികൾ

നമ്മുടെ ഉടുത്തൊരുങ്ങലുകൾ

നമ്മുടെ യാത്രകൾ

യാത്രകളിൽ നമ്മൾ പ്രദർശിപ്പിക്കുന്ന നമ്മുടെ വാഹനങ്ങൾ

നമ്മുടെ സുഗന്ധങ്ങൾ

രുചിയുടെ മാന്ത്രികപ്പെരുമകൾ

നമ്മുടെ നൃത്തച്ചുവടുകൾ

എല്ലാം ആ രണ്ടു വാക്കുകളുടെ 

കള്ളക്കടത്തിന് നാം

തെരഞ്ഞെടുത്ത മാർഗ്ഗങ്ങൾ മാത്രമല്ലേ?


അത്ര ലളിതമായ ഒരു വിനിമയത്തെ

സർഗ്ഗാത്മകത കൊണ്ട്

സങ്കീർണമാക്കിത്തീർക്കുവാനുള്ള

അനഭിലഷണീയവും

അനിയന്ത്രിതവുമായ  ഇച്ഛയുടെ

രക്തസാക്ഷിത്വത്തിൽ നിന്ന്

ചിലപ്പോഴെങ്കിലും

ചിലർ രക്ഷപ്പെടുന്നു.


ചിലരാവട്ടെ

ജീവിതം മുഴുവൻ 

തൊണ്ടക്കുഴിയിൽ

ഈ രണ്ടു വാക്കുകളെ

ഒളിച്ചുവെക്കുന്നു.

മറ്റെല്ലാം പറയുന്നു,

ഇതുമാത്രം

ശബ്ദപ്പെടുത്താതെ പോകുന്നു.

ആരോടും വെളിപ്പെടുത്താതെ 

എന്നാൽ വെളിപ്പെടുത്താൻ അത്യാശയുണ്ടായിരുന്ന 

ആ രണ്ടു വാക്കുകളുമായി

മരിച്ചുപോകുന്നു .


അല്ലെങ്കിലും,

നമ്മുടെ തൊണ്ടക്കുഴിയിൽ കുഴിച്ചിട്ട

ആ രണ്ടു വാക്കുകൾ

ആരും കണ്ടെത്താതെ

ആരും സ്വീകരിക്കാതെ

ജീവിക്കുന്നതിന്

മരിച്ചുകൊണ്ടിരിക്കുക

എന്നു തന്നെയാവില്ലേ  അർത്ഥം?

ശില്പം

 നിൽക്കുന്നവളേ,

അനന്തകാലങ്ങളായി

ഒരേ നിൽപ്പ് നിൽക്കും 

നിൻറെ കാൽച്ചുവട്ടിൽ 

ഒരു വള്ളിച്ചെടിയായി 

ഞാൻ മുളച്ചു. 

നിൻറെ കാലടികളെ മുത്തി 

കാൽത്തണ്ടുകളെ ചുറ്റി 

ഇലകളാൽ പൊതിഞ്ഞ് 

മുകളിലേക്ക് കയറി 

മുട്ടുകളിലും തുടകളിലും ചുംബിച്ച് 

ആവേശത്തോടെ വളർന്നു.

നിതംബത്തിലും യോനിയിലും ചുറ്റിപ്പടർന്ന് മത്തുപിടിച്ച് 

എൻറെ തളിരിലകൾ ആടി 

നിൻറെ അംഗവടിവിനു 

കോട്ടം തട്ടാത്ത വിധം 

വയറും മുലകളും പൊതിഞ്ഞു.

നിന്റെ മുലകൾ 

രഹസ്യമായി തന്ന പാല് കുടിച്ച് 

ഞാൻ പിന്നെയും വളർന്നു 

കഴുത്ത് കടന്ന് ശിരസ്സ് പൊതിഞ്ഞ് 

കാറ്റിൽ പറക്കുന്ന  മുടികളിൽ

നിറയെ സുഗന്ധമുള്ള 

വെളുത്ത പൂവുകൾ നിറച്ചു 

മേഘങ്ങൾ തഴുകിപ്പോകുന്ന 

ആ ഉയരത്തിൽ നിന്ന് 

നീ ആദ്യമായി കണ്ണുതുറന്നു 

ചുണ്ടുകളിൽ ഞാനൊരു തളിരിലയാൽ ചുംബിച്ചു

കാലങ്ങളുടെ കാത്തിരിപ്പ് സഫലമായെന്ന് 

തോന്നിപ്പിച്ച് 

നിൻറെ കണ്ണുകൾ നിറഞ്ഞു


പ്രണയം കുടിച്ച് ഞാൻ കൂടുതൽ പച്ചച്ചു നിൻറെ മുലകളിലും നാഭിയിലും 

വെളുത്ത പൂങ്കുലകൾ  പുറപ്പെടുവിച്ച്

നിന്നെ സുഗന്ധപൂരിതയാക്കി 

രാത്രിയിൽ ആകാശത്തു നിന്ന് 

രണ്ടു നക്ഷത്രങ്ങളെ പറിച്ചെടുത്ത്  

കൈകളിൽ വച്ചുതന്നു. 

നമുക്ക് ചുറ്റുമുള്ള സമതലങ്ങളിൽ

ഇരുട്ടിൽ മയങ്ങിക്കിടക്കുന്ന 

ധാന്യവയലുകളിലേക്ക് 

പ്രണയത്തിന്റെ ഒരു പ്രകാശക്കടൽ 

നിന്റെ കൈകളിൽനിന്നോ 

ചുണ്ടുകളിൽ നിന്നോ 

ഇപ്പോൾ ഇറങ്ങിവന്നു 


നിന്നെ പൊതിഞ്ഞുവെച്ച എന്റെ ഇലകൾ  

ആഹ്ലാദത്തിന് മറ്റൊരു രൂപകമില്ലെന്ന്

രാവു മുഴുവൻ 

കാറ്റത്ത് കിലുകിലാ ചിരിച്ചു

രതി

ഇടുപ്പുകൾ ഘടിപ്പിച്ച് 

എൻ്റെ പങ്കാളി  

മുകളിലിരുന്ന് ആടിക്കൊണ്ടിരിക്കുന്നു.

ഞാൻ ഇപ്പോൾ ഒരു ശവത്തെപ്പോലെ കിടക്കുകയാണ്.

 ഒരു തുള്ളി രേതസ്സ് പോലും വിട്ടുകൊടുക്കാതിരിക്കാൻ 

ശരീരത്തെ ശവമാക്കി 

ഓർമ്മകളുടെ കാട്ടിലേക്ക് 

ഇറങ്ങിപ്പോവുകയാണ്.

അവളിപ്പോൾ എൻറെ ഇടുപ്പിൽ 

ഭ്രമണം ചെയ്യുന്ന ഭൂമി.

സമുദ്രങ്ങൾ ഏന്തുന്ന ഭൂമി.

ഞാൻ,ഫാസ്റ്റ് ഫോർവേഡടിച്ച ഒരു ചലച്ചിത്രം .

കാടുകൾ,കെട്ടിടങ്ങൾ,ആളുകൾ സംഭാഷണങ്ങൾ 

എല്ലാം ഓടിമറയുന്നു.

ഒരു ലാറ്റിനമേരിക്കൻ 

മദ്യ വില്പനശാലയിലോ

ആസ്ട്രേലിയൻ മരുഭൂമിയിലോ

ഒരു കൊറിയൻ തെരുവിലോ 

ഞാൻ മദ്യപിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നു.

ഞാൻ മരിച്ചു പോകുന്നു. 

ഏതോ പൂന്തോട്ടത്തിൽ 

ഞാൻ മുളച്ചു വരുന്നു.

മാനുകളും ശലഭങ്ങളും പറക്കുന്നു. 

എന്റെ ഇടുപ്പിൽ 

ഒരു വസന്തം ഭ്രമണം ചെയ്യുന്നു.

പരിചിത ശിരസ്സുകളെ അലിയിപ്പിച്ച്

ജലസ്ഫടികത ഒഴുകുന്നു. 

അനേകം മുഖങ്ങളിലൂടെ ഒരു നദി ഒഴുകിപ്പോകുന്നു. 

ആഴങ്ങളും പർവ്വതങ്ങളും 

നമുക്കുള്ളിൽ തന്നെയെന്ന് 

അവൾ എൻറെ ചെവിയിൽ 

പിറുപിറുക്കുന്നുണ്ട്.

എൻ്റെ ഉടൽ ഒരു ഡിൽഡോ;

അവളുടെ ചിറകുകൾ വീണ്ടെടുക്കാനുള്ള മാജിക് ബാറ്റൺ.

കൂടിക്കൂടി വരുന്ന നിന്റെ കിതപ്പ്.

അതിലേക്ക്,അതിൻറെ അഴിഞ്ഞ മുടിയിലേക്ക് 

ഇരുണ്ടുവരുന്ന രാത്രികൾ,

വെള്ളച്ചാട്ടങ്ങൾ, നിഗൂഢശീതളതകൾ,

പായലും പന്നലും പിടിച്ച പാറപ്പുറങ്ങൾ.

നെഞ്ചിൽ, 

അവളുടെ ചുണ്ടുകൾ കണ്ടുപിടിക്കുന്ന എൻറെ മുലക്കണ്ണുകൾ.


ഞാൻ,എന്നെ തടവിലിട്ടിരിക്കുന്ന ശവം.

ഭൂതകാലങ്ങളുടെ ഇരുണ്ട ഗുഹകളിൽ ഞാൻ അന്ധനായി നടക്കുന്നു.

ഗുഹാഭിത്തികളിൽ 

ചേറുപറ്റിയ എൻറെ കൈകൾ ,

ജന്തുക്കൾ ഗുഹകളിൽ പാർപ്പിച്ച ചൂര്.


ഒറ്റ കൊലമഴയിലൂടെ ഭൂപടത്തിലെ

മുഴുവൻ നദികളും നിറഞ്ഞുണരുന്നത് പോലെ,

ഒറ്റ ഇടിമിന്നൽ അനേകം വേരറ്റങ്ങളുമായി സംക്രമിക്കുന്നത് പോലെ 

ഞാൻ ഉണരുന്നു. 

തുറന്നുവെച്ച പുസ്തകം പോലുള്ള അവളുടെ പകുത്ത മുടിയിൽ 

ചുണ്ടുകൾ അമർത്തിവെച്ച് 

ഞാൻ എന്നെ കുതിരയാക്കുന്നു.

രണ്ടു കൈകളിലും വലിച്ചുപിടിച്ചിരിക്കുന്ന 

അവളുടെ മുടികളിലൂന്നി ഞാൻ കുതിക്കുന്നു. 

തുറന്നു വച്ച അവളുടെ പുസ്തകം 

ഞാൻ രണ്ടായി കീറുന്നു 

അതിൻറെ താളുകൾ 

തുമ്പികളോ

വെയിൽ നാളികളോ ആയി 

പറന്നു മങ്ങുന്നു.

മാജിക് മഷ്റൂം

ചാറ്റ് ബോക്സിൽ

ഞാനും അവളും പ്രണയികൾ.

ഞങ്ങൾക്കൊന്ന് തൊടണമെന്നുണ്ട്


ചാറ്റ് ബോക്സിൽ

അവൾ ഒരു വാക്കു വെക്കുന്നു

ഞാനും ഒരു വാക്കു വെക്കുന്നു. 


പൊടുന്നനെ

എൻ്റെയും  അവളുടെയും വാക്കുകൾ

രണ്ടു വിരലുകളായി 

പരിണമിച്ച്

പരസ്പരം തൊടുന്നു.


ഒരു വിരൽ മറ്റേ വിരലിനെ

ആശ്വസിപ്പിക്കുന്നു

സ്നേഹിക്കുന്നു

ചൂടും തണുപ്പും

കൈമാറുന്നു.


ഇൻബോക്സിൽ

വീണ്ടും വീണ്ടും

അവൾവിരലുകൾ

അവയെ അപ്പപ്പോൾ തൊടുന്ന

എൻ്റെ വാക്കുകളുടെ

പ്രണയവിരലുകൾ


എല്ലാ വാക്കുകളെയും

വിരലുകളാക്കുന്ന

മാജിക് മഷ്റൂം

ആരുടെ ഹൃദയത്തിൽ നിന്നാണ്

കണ്ടെടുത്തതെന്ന് മാത്രം

ഞങ്ങൾക്കിപ്പോൾ 

ഓർമ്മയില്ല

രത്നഖനി


☀️

ഇന്നത്തെ പാതിരാവിൽ 

എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ

നീ ഒഴുകിയൊഴുകിവരണം


എൻ്റെ കൂടെ ശയിക്കണം


ഉമ്മകളുടെ ആയിരം റോസാപ്പൂവുകൾ പറിച്ചെടുക്കണം


നിൻ്റെ മാറിടങ്ങൾ തുറന്നിട്ട ,

വെണ്ണിലാവിൽ

അനന്തകാലങ്ങളോളം 

എനിക്ക് ഘനീഭവിച്ചു കിടക്കണം


പെൺകുട്ടികൾ തുടകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച ആ രത്നം

ഇന്നു രാത്രി ഞാൻ നിന്നിൽ നിന്ന് കണ്ടെത്തും


ഒരു സമയം ഒരു രത്നം മാത്രം കുഴിച്ചെടുക്കാൻ അനുവദിക്കുന്ന

ഒരു രത്നഖനിയാണ് നീയെന്ന്

എന്നോട് നീ വാദിച്ചുകൊണ്ടിരിക്കും


പുലർച്ചയ്ക്ക്, വാടിയ പൂക്കൾക്കിടയിൽ നിന്ന് നിലാവിലേക്ക് ഒരു കാറ്റ് തിരിച്ചു പറക്കും


അതിനു ശേഷം നെഞ്ചിൻകൂട്ടിൽ നിന്ന് 

എൻ്റെ ഒരേയൊരു ഹൃദയം

നഷ്ടപ്പെട്ടതായി ഞാൻ തിരിച്ചറിയും

ലഹരി

 

💋


എനിക്ക് നീ ഒരു പൂന്തോട്ടമാണ്


നിന്നെ കാണുമ്പോൾ ഹൃദയം ഒരു ശലഭം പോലെ ഇളകിപ്പറക്കുന്നു


നിൻ്റെ പൂക്കളിലെല്ലാം അത് തേൻ കുടിച്ച് മയങ്ങുന്നു


ഒരു ആനന്ദക്കാറ്റ് മാത്രം അലയടിക്കുന്നു


ലോകത്തെ ഞാൻ മറന്നു കഴിഞ്ഞു


ജീവിതത്തിന് മരണം എന്നുകൂടി അർത്ഥമുണ്ടെന്ന്

ഈ ലഹരിയുടെ തോട്ടം 

എന്നോട് പറയുന്നു.

❤️

എൻ്റെ ഹൃദയം അതിൻ്റെ ഏറ്റവും അന്തസ്സുറ്റ മരണം തെരഞ്ഞെടുത്തിരിക്കുന്നു

ചാറ്റ് വിൻഡോ ഒരു നദിയാണ്

പ്രണയിക്കുമ്പോൾ

ചാറ്റ് വിൻഡോ ഒരു നദിയാണ് 

പൂക്കളും പഴങ്ങളും ശലഭങ്ങളും

ചുണ്ടുകളും ചുംബനങ്ങളും ഹൃദയങ്ങളും

വാക്കുകളുടെ നിലയ്ക്കാത്ത ജലവും

അതിലൂടെ ഒഴുകിപ്പോകുന്നു.

വികാരങ്ങളുടെ പക്ഷിക്കൂട്ടം

അതിനുമുകളിലൂടെ ഒഴുകിപ്പോകുന്നു.


വിദൂരസ്ഥയായ എൻറെ കാമുകീ,

വാക്കുകളില്ലായിരുന്നെങ്കിൽ 

മനുഷ്യർ എന്ത് ചെയ്യുമായിരുന്നു എന്ന്

ഞാനിപ്പോൾ അത്ഭുതപ്പെടുന്നു


നിന്നിൽ ജീവിക്കുന്ന എന്നെ എനിക്ക് എന്നേക്കാൾ ഇഷ്ടമാണ്.

പരസ്പരമുള്ള ഈ ഇഷ്ടമറിയിക്കാൻ

എത്ര വാക്കുകളുടെ പൂവുകളും

ഫലങ്ങളും ആണ് നാം ഈ നദിയിലേക്ക്

പറിച്ചെറിയുന്നത് !

എത്രതന്നെ പറിച്ചെറിഞ്ഞിട്ടും 

നമുക്ക് മതിയാകുന്നില്ല 

പുതിയ പുതിയ പൂക്കൾക്കും പഴങ്ങൾക്കുമായി 

ചില്ലകളിലേക്ക് നിരന്തരം കയ്യെത്തിച്ചുകൊണ്ടിരിക്കുകയല്ലേ നമ്മൾ.


ഇടയ്ക്കെല്ലാം ഉമ്മകളുടെ കടവിലേക്ക് ഞാൻ തുഴഞ്ഞു പോകുന്നു 

പൂക്കൾ പറിക്കുന്ന മെഴുകുശില്പം പോലെ 

നീ അക്കരെനിൽക്കുന്നു 

അവിടെയുള്ള ഹരിതരാശിയിലാകെ

അനുനിമിഷം ജനിക്കുന്ന പൂക്കളുടെ 

മാലബൾബുകൾ മിന്നുന്നു 

വലിച്ചുകെട്ടിയ നീലാകാശത്ത്

നക്ഷത്രങ്ങൾ മിന്നിത്തുടങ്ങുമ്പോൾ

കൈകൾ കൂട്ടിപ്പിടിച്ച് നഗ്നരായി 

നാം ഈ നദിയിലൂടെ ഒഴുകിപ്പോകുന്നു.

ഡിസംബർ

 


ഡിസംബർ,

അവസാനത്തെ മാസമേ 

അവസാനത്തെ ദിവസം പോലെ

അവസാനത്തെ നിമിഷം പോലെ

അവസാനത്തെ ശ്വാസം പോലെ

നീ എന്തിനാണ് ഈ മരണത്തിൻ്റെ

തണുപ്പണിയുന്നത്?

നിശ്ശബ്ദമായിരിക്കുന്നത്?

ഇലകളെ ഉപേക്ഷിക്കുന്നത്?


വൈകുന്നേരങ്ങളുടെ വാൻഗോഗ് മരത്തലപ്പുകൾക്കും പാടങ്ങൾക്കും കുന്നുകൾക്കും മഞ്ഞച്ചായമടിക്കുന്നതിനിടയിലുടെ എൻ്റെ ബസ്സ് കടന്നുപോകുന്നു.

ഡിസംബർ, 

നീ  രക്തം വറ്റിയ കവിളുമായി മഞ്ഞുകുപ്പായമിട്ട് നിൽക്കുന്നു.

തണുപ്പിൻ്റെ ഞരമ്പുകളിലൂടെ പ്രണയത്തിൻ്റെ മഴവില്ലുകൾ ഒഴുകിപ്പോവുന്നു

മേഘങ്ങൾക്കിടയിൽ നിന്ന് പാപ്പ

ഒഴിഞ്ഞ ആകാശത്ത് 

നക്ഷത്രങ്ങൾ തൂക്കുന്നു


ഡിസംബർ ,

നീ ഒന്നും മിണ്ടുന്നില്ല

ഇല പൊഴിക്കുന്നു

വിദൂരമഞ്ഞിൽ 

പ്രണയത്തേയും കാമുകിമാരെയും വരയ്ക്കുന്നു.

ഡിസംബർ,

നീ എന്നെ കരയിക്കുന്നു '

ചിലപ്പോൾ മനുഷ്യൻ

 


നന്നായി വിയർത്ത ദിവസങ്ങളിൽ

അയാൾ സ്വന്തം കക്ഷങ്ങൾ മണത്തു നിറയെ രോമങ്ങൾ ഉള്ള ആ കുഴികളിൽ

അയാൾ കിടന്നുറങ്ങാൻ കൊതിച്ചു.

സ്വന്തം കക്ഷങ്ങളെ സ്നേഹിക്കുന്ന ആദ്യത്തെ മനുഷ്യനാണോ അയാൾ എന്ന് അയാൾ സംശയിച്ചു 

സ്വന്തം കക്ഷങ്ങളെ പ്രേമിക്കുന്നത് 

ഒരു ക്രിമിനൽ കുറ്റമൊന്നുമാവില്ല

എങ്കിലും മറ്റൊരാളോട് അത് പറയുന്നത് ആലോചിക്കാനായില്ല 

സ്വന്തം കക്ഷങ്ങളെ പ്രേമിക്കുന്നതിനേക്കാൾ നിഗൂഢമായ

മറ്റൊരു പ്രേമം ഉണ്ടാവില്ല 

അയാൾ കക്ഷങ്ങളിൽ തലോടി മണത്തു രാത്രികളിൽ വിടരുന്ന ഏതോ പൂക്കളുടെ മദഗന്ധമാണതിന് 

ഒരാൾക്ക് സ്വയം സ്നേഹിക്കാനല്ലാതെ എന്തിനാണ് സുഗന്ധം പൊട്ടിവിരിയുന്ന

ഈ രോമക്കുഴികൾ 

മറ്റെല്ലാം മറന്ന് അയാൾ അയാളുടെ കക്ഷങ്ങളിലേക്ക് ചുരുണ്ടു.

മദിപ്പിക്കുന്ന,

ആ കറുത്ത കാടിൻറെ ഗന്ധത്തിൽ

അയാൾ മയങ്ങി

സ്വർണ്ണം


 ഇല പൊഴിയൻ മരങ്ങൾ 

ഡിസംബർ സന്ധ്യയുടെ രക്തത്തിൽ

കൈമുക്കിനിൽക്കുന്നു.

കൊറ്റികളുടെ സമാധാനസംഘം

സൂര്യനുമപ്പുറം ഒരു കടലുണ്ടെന്ന് 

ഉറച്ചുവിശ്വസിച്ചു പറക്കുന്നു.

ജനൽ പിടിച്ചു പറക്കുന്ന 

അമ്മമാരുടെ വ്യോമപാതയിൽ 

വെളുത്ത പഞ്ഞിക്കിടക്കകൾ അഴിച്ചിട്ടിരിക്കുന്നു 


വീടുകളിൽ ചാരിവച്ച പ്രണയങ്ങൾ മേൽക്കൂരകളിൽ കായ്ച്ചുകിടക്കുന്ന

നക്ഷത്രങ്ങൾ പൊതിഞ്ഞു പിടിക്കാൻ 

ഒരു ഇലക്കൈ നീട്ടുന്നു 


വ്യാളീമുഖമുള്ള നിലാവ് 

ദിക്കുകളെ കീറി 

സമയമായോ എന്ന് പാളി നോക്കുന്നു. 


ലോകം മുഴുവൻ,

ഇലകൾ കൊഴിഞ്ഞു കൊണ്ടിരിക്കുന്ന

ഭൂമിയുടെ അന്തരീക്ഷം മുഴുവൻ,

സ്വർണ്ണനിറമുള്ള 

നിലം തൊടാത്ത ഇലകൾ നിറഞ്ഞിരിക്കുന്നു.


മനുഷ്യനും നായയും ഒരു ഉപന്യാസം

 


കൊറോണ കുത്തിമറിച്ചിട്ട രാത്രിയിൽ വേദന കടിച്ചമർത്തി കിടക്കുമ്പോൾ ദൂരദിക്കിൽ നിന്ന് പട്ടികളുടെ ഒച്ചപ്പാട് എന്തോ പൊതുവേ നിശബ്ദമായ ഈ രാത്രിയിലെ 

പട്ടികളുടെ വിദൂരമായ ഒച്ചപ്പാട് 

ന്യൂസ് ചാനൽ തർക്കങ്ങളെയും സോഷ്യൽ മീഡിയ ഭക്തജനങ്ങളെയും 

ഓർമിപ്പിച്ചു.

ആദിമ മനുഷ്യൻറെ ആജ്ഞാനുവർത്തിയായി 

കടന്നുവന്ന ഈ ജന്തു 

മനുഷ്യ ജീവിതങ്ങളെ മാറ്റിമറിച്ചതോർത്ത് ഞാൻ വിസ്മയിച്ചു. 

ആദിമൻ 

എവിടെയും ഇരിപ്പുറപ്പിച്ചില്ല 

അയാൾ സഞ്ചരിച്ചു കൊണ്ടേയിരുന്നു നായയാണ് അയാളോട് 

ബൗണ്ടറി എന്ന ആശയം 

ആദ്യമായി അവതരിപ്പിക്കുന്നത്.


എല്ലാ നായ്ക്കളും ഒരു ബൗണ്ടറിയുമായാണ് ജനിച്ചു വീഴുന്നത്.

ബൗണ്ടറികൾ കടക്കുന്നുണ്ടോ എന്ന

നിരന്തരമായ തർക്കവും നിരീക്ഷണവുമാണ് എല്ലാ നായ്ക്കളുടെയും ജീവിതം.

സത്യത്തിൽ

ഈ ബൗണ്ടറി എന്ന ആശയം ഇല്ലായിരുന്നെങ്കിൽ 

നായ്ക്കളുടെ ജീവിതം വിരസമായേനെ.


ഇപ്പോൾ 

നാം നിരന്തരം കാണുകയും കേൾക്കുകയും ചെയ്യുന്നത് 

എന്താണ്? 

മതത്തിന്റെ ബൗണ്ടറി

രാഷ്ട്രീയത്തിന്റെ ബൗണ്ടറി

ദേശത്തിന്റെ ബൗണ്ടറി 

ലിംഗഭേദത്തിന്റെ ബൗണ്ടറി

എന്തിന്,

വീടിന്റെയും പറമ്പിന്റെയും ബൗണ്ടറി അവയെക്കുറിച്ചുള്ള നിരന്തരമായ ഒച്ചപ്പാടാണ്..

ഒരു പാർട്ടിയും 

എതിർ പാർട്ടിയിൽ നിന്നും 

ഒന്നും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല

ഒന്നും കൊടുക്കാനും ഉദ്ദേശിക്കുന്നില്ല

പ്രൈംചർച്ചയിലെ ഒരു വക്താവും 

ഒരു തെറ്റും ബോധ്യപ്പെട്ടാലും അംഗീകരിക്കുകയില്ല 

കാരണം ഇവിടെ ലക്ഷ്യം ഒന്നേയുള്ളൂ

എത്ര കുപ്പ നിറഞ്ഞതാണെങ്കിലും 

ഓരോ ബൗണ്ടറിയും സംരക്ഷിക്കുവാൻ ദൃഢപ്രതിജ്ഞ എടുത്തവരാണവർ നേതാവിന്റെ ബൗണ്ടറി കാക്കുന്ന 

ഭക്തജനസംഘം 

മതവിശ്വാസങ്ങളുടെ  ബൗണ്ടറി കാക്കുന്ന കോമഡി സംഘം 


എല്ലാ മനുഷ്യരും 

നിരന്തരമായി ഒച്ച വെച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിൽ നിന്ന് 

ഒരു മിനിട്ട് കണ്ണെടുത്ത് 

ഏതെങ്കിലും ഒരു നായയെ നോക്കൂ...

ആരാധിക്കാൻ തോന്നുന്നില്ലേ ;

അത് മനുഷ്യചരിത്രത്തിന് നൽകിയ സംഭാവനയോർത്ത്..


ഒരു ബൗണ്ടറിയും തകർക്കപ്പെട്ടിട്ടല്ല,

ഇപ്പോൾ, ഇപ്പോൾത്തന്നെ തകർക്കപ്പെടുമെന്ന തോന്നൽ 

നിരന്തരം ഉത്പാദിപ്പിക്കണം

ഇല്ലെങ്കിൽ പൊളിറ്റിക്സ് ഇല്ല 

ഇല്ലെങ്കിൽ എൻജോയ്മെൻറ് ഇല്ല ഇല്ലെങ്കിൽ ലൈേഫേ ഇല്ല.


🔸🔸🔸



പൊടി

  


ഞാൻ പ്രമീളയെ സ്നേഹിച്ചിട്ടില്ല 

പ്രമീള എന്നെയും സ്നേഹിച്ചിട്ടില്ല 

പക്ഷേ ഞങ്ങൾക്കിടയിൽ 

ഉറപ്പായും ഒരു പ്രണയമുണ്ടായിരുന്നു ഞങ്ങൾ അത് കണ്ടതേയില്ല 

കണ്ടവർ പറഞ്ഞുമില്ല 

ഞങ്ങൾ കാണാത്ത 

ഞങ്ങൾ അറിയാത്ത 

ഞങ്ങളുടെ പ്രണയം 

ഞങ്ങളെ കാത്ത് 

ഏഴായിരം വർഷങ്ങൾ 

ഒരു മരക്കൊമ്പിലിരുന്ന്

 ഏഴായിരം  വർഷങ്ങൾ 

ഒരു മലമുകളിലിരുന്ന്

ഏഴായിരം വർഷങ്ങൾ 

ഒരു വഴിവക്കിലിരുന്ന് 

പോക്കുവരവുകളുടെ തിരയടിച്ച്

പൊടിഞ്ഞു പോയി.

തിരിച്ചെടുക്കാനാവാത്ത 

തിരിച്ചു കൂടിച്ചേരാത്ത 

ഞങ്ങളുടെ പ്രേമത്തിന്റെ പൊടി 

ഈ ലോകം മുഴുവൻ 

പറന്നു നടക്കുന്നു.

അതിലൊരു പൊടിയെ 

എന്നെങ്കിലും കണ്ട് 

ഇതെന്റെ ആരോ ആണോ എന്ന് രണ്ടിടങ്ങളിൽ 

ഞാനും പ്രമീളയും 

സംശയിച്ചു നിൽക്കുന്നു 

ഞങ്ങളുടെ പ്രേമത്തിന് 

ആ കഥ പറയണമെന്നുണ്ട്.

അതിന് മിണ്ടാനാവില്ലല്ലോ 

ഞങ്ങൾക്കത് 

ആരു പറഞ്ഞുതരാനാണ് ;

ദുഃഖത്തിന്റെ വെള്ളച്ചാട്ടങ്ങൾ 

തുറന്നുവിടുന്ന ആ കഥ ...?

കോടക്കടൽ

  


നട്ടുച്ചയെ ഇരുട്ടാക്കാൻ 

എവിടെനിന്നോ ഇറങ്ങിവന്നു 

ഒരു കോടക്കടൽ 

ആഭ്യന്തര കലാപത്തിൽ 

ഒളിച്ചോടിയ പ്രസിഡണ്ടിനെ ഓർമിപ്പിച്ച് സൂര്യൻ ഇരുട്ടിൽ മറഞ്ഞു 

ദാരുണമായതെന്തോ 

സംഭവിക്കാൻ പോവുകയാണെന്ന മട്ടിൽ മരങ്ങളിൽ ഇലകൾ അനങ്ങാതെ നിന്നു.

പക്ഷികൾ പാട്ട് നിർത്തി.

നേരിയ ചാറ്റൽ മഴയും തണുപ്പും മാത്രം എല്ലാ വീടുകളുടെയും 

വാതിലിലും ജനലിലും മുട്ടി.

യുദ്ധഭൂമിയിലേക്ക് വരുന്ന 

ഏതോ പ്രമുഖരാജ്യത്തിൻറെ സൈന്യം പോലെ 

കോടയ്ക്ക് കനം വെച്ചു.

വീടുകളും മരങ്ങളും ആളുകളും 

അതിൽ പൊടിഞ്ഞു പൊടിഞ്ഞു ചേർന്നു.

ദൂരങ്ങളെ തിന്ന് അത് എന്നെ ചുറ്റി നിൽക്കുന്നു.

തിന്നാനോ കൊല്ലാനോ ഭാവമെന്ന് 

വെളിപ്പെടുത്തുന്നില്ല.

അത് ലോകത്തെ ക്ഷണനേരത്താൽ

മായ്ച്ച രാക്ഷസാകാരമുള്ള മന്ത്രവാദി.

കൈകളിലിരുത്തി 

അതെന്നെ കൊണ്ടുപോകുന്നത്

എൻറെ വീട്ടിലേക്ക് തന്നെയാവുമോ?

മരങ്ങളും പക്ഷികളും മനുഷ്യരും ലയിച്ച അതിൻറെ കട്ടിത്തിരയിൽ 

ഞാനെൻറെ മുഖം ചേർത്തു.


എൻ്റെ അടഞ്ഞ കണ്ണുകൾക്കുള്ളിൽ 

ക്ഷേത്രഗോപുരങ്ങളിൽ നിന്ന്

ഇറങ്ങി വന്ന 

ആയിരക്കണക്കിന് ശില്പങ്ങൾ നടന്നു പോവുന്ന

പ്രാചീനവും ഇരുണ്ടതുമായ ഒരു തമിഴ്ത്തെരുവ്,

എൻ്റെ കവിളിൽ

ഈർപ്പം നിറഞ്ഞ ഒരു ശ്വാസം.

മോഹനിദ്ര

 


മഴശേഷമുള്ള രാത്രിയുടെ

ഗർഭപാത്രത്തിൽ

ഇലകൾ ഒട്ടിയിരിക്കുന്ന കാട് -

നനഞ്ഞ മുടിയുള്ള കുഞ്ഞ്.


ഇരുട്ടിൻ്റെ അംനിയോട്ടിക് ദ്രവം

കുത്തിയൊലിക്കുന്ന 

ചീവീടൊച്ചയുടെ വഴിവെളിച്ചം


വളഞ്ഞുപുളഞ്ഞു കെട്ടുപിണഞ്ഞ

വഴി അഴിഞ്ഞുകിടക്കുന്നു

അതിലൊരിടത്ത് ഏകാകിയായ

തേക്കുമരത്തിനരികിൽ

ഒരു കടുവ ആകാശത്തെ നോക്കി

വിസ്മയിച്ചിരിക്കുന്നു.


മേഘങ്ങൾ മുലമൂടി നീക്കി

ഒരു മുഴുതിങ്കളിനെ കാട്ടുന്നു.

ഇപ്പോൾ പണിതീർത്ത

രൂപലാവണ്യമുള്ള ചിറകുകൾ കാട്ടി

കടവാതിലുകൾ പല ദിശയിൽ പറന്ന്

ആകാശത്തെയും ഭൂമിയെയും കൊതിപ്പിക്കുന്നു.


കടുവ മിന്നാമിനുങ്ങുകളുടെ ഉടുപ്പിട്ട് നക്ഷത്രങ്ങളിലേക്ക് നടക്കുന്നു.


മഴശേഷമുള്ള രാത്രിയുടെ ഗർഭപാത്രത്തിൽ തണുപ്പിൻ്റെ മുട്ടകൾ വിരിയുന്നു.

എല്ലാ മരങ്ങളിലും ഇഴഞ്ഞു കയറുന്നു.

തുഞ്ചത്തെത്തി വജ്രക്കണ്ണുകളും ഇരട്ടനാക്കുകളും കൊണ്ട്

ആകാശത്തെ തൊടുന്നു.

വേഗം കൂടിയ ഭ്രമണം കൈവരിച്ച്

ലോകം മോഹനിദ്രയിലേക്ക് മറിയുന്നു.

ഗുഹകൾ

 


ഗ്രാമത്തിലെ കണ്ണെത്തുമതിരുകളിലെല്ലാം 

വലിയ മലകളുണ്ടെന്നും

അവയിലെല്ലാം വലിയ ഗുഹകളുണ്ടെന്നും

ഇന്നു രാവിലെ എനിക്കു തോന്നുന്നു.

എന്റെ തോന്നലുകൾ തെറ്റാറില്ല.


പ്രാചീന ലിപികളും ചിത്രങ്ങളുമുള്ള

ഇരുണ്ട ഗുഹകൾ,

ആളനക്കമില്ലാത്ത ഗുഹകൾ.

അവ ,മനുഷ്യരെ ആഗ്രഹിക്കുന്നു.


തുറന്നു പിടിച്ച അവയുടെ വായിൽ നിന്ന്

പരക്കുന്ന നിരാശ,

എന്നെത്തന്നെ നോക്കുന്ന അവയുടെ നോട്ടം.

എത്രയോ ജീവിതം കണ്ട ചുളിഞ്ഞ നെറ്റിക്കു താഴെ നിന്ന് പുറപ്പെടുന്ന നോട്ടം

ജനലുകൾ കടന്ന് വരുന്നുണ്ട്.


നമ്മൾ(ആണും പെണ്ണും ) ഗുഹകൾ തിരഞ്ഞു പോവുന്നതെന്തിനാണ്?

നമ്മുടെ തന്നെ കാലങ്ങൾ 

നമ്മൾ അവിടെ മറന്നുവെച്ചിട്ടുണ്ടെന്ന് നമുക്കറിയാം.

ആ നിഗൂഡത നമുക്കെപ്പോഴോ വെളിപ്പെടുന്നുണ്ട്.

ഇണയെ കൂട്ടി നാമവിടെ പോയി നോക്കുന്നു.

അവിടെ മുഴുവൻ പരതി

ഒരു തുമ്പും കിട്ടിയില്ലെങ്കിലും

നമ്മുടെ ഉള്ളിലെ കുറ്റാന്വേഷക/കൻ

ആ ഫയൽ മറ്റൊരിക്കൽ തുറന്നുനോക്കാനായി

പൂട്ടിവെക്കുന്നു.


നമ്മൾ (ആണും പെണ്ണും )

മറന്നു വെച്ചിട്ടുള്ള ആ താക്കോൽ

ഏത് മലമുകളിലാണെന്ന് നമുക്കറിയില്ല.

അതിനല്ലെങ്കിൽ, എന്തിനാണ് കഷ്ടപ്പെട്ട്

നമ്മൾ 

ഈ മലകൾ കയറുന്നത്?


ഗുഹകൾ, അവയ്ക്ക് പറയണമെന്നുണ്ട്.


പറയാനാവാത്ത ഏതോ പ്രതിസന്ധിഘട്ടത്തിൽ ശബ്ദം വിഴുങ്ങിയവരാണ് അവ...


അവയുടെ തുറന്നു പിടിച്ച വായകളിലൂടെ

അകത്തേക്കകത്തേക്ക് പോയി നോക്കുന്നു;

എവിടെയാണ് മറഞ്ഞിരിക്കുന്ന കാലത്തിന്റെ ശബ്ദമെന്ന് ...

ഇരുട്ടിൽ നിന്ന് കനപ്പെട്ട ഒരൊച്ച കേട്ടതുകൊണ്ടാണോ നാം മടങ്ങി വന്നത്?


ഗ്രാമത്തിനു ചുറ്റും മലകളുണ്ട്.

ആദിമ മനുഷ്യരുടേതു പോലെ നൂറ്റാണ്ടുകളുടെ ചുളിവും രോമങ്ങളുമുള്ള മലകൾ.

അവയുടെ പാതിയുറക്കം തൂങ്ങിയ കണ്ണുകൾ

നമ്മെ പ്രതീക്ഷിക്കുന്നുണ്ട്.

എല്ലാ മലകളിലും  ഗുഹകളുണ്ട്.

എല്ലാ ഗുഹകൾക്കും അണ്ണാക്കിൽ 

ചെറുനാക്കുകളുണ്ട്

അവയുടെ വായ്ക്കകത്ത് ഉമിനീരുറവയുണ്ട്.

എല്ലാ ഗുഹകളിലും നമ്മളുണ്ട് (ഒരാണും ഒരു പെണ്ണും വീതം)

ഗുഹകളിലുള്ള നമ്മൾ 

വീടുകളിലിരിക്കുന്ന

നമ്മളെ കാണുന്നുണ്ട്.

എല്ലാം 

മേഘങ്ങൾ മുന്നിൽ നിന്ന്

മറച്ചുപിടിക്കുകയാണ്.

*ബബ്ലിമൂസ്


🔸🔸🔸

നീ സ്കൂൾ മാറി വന്നവളായിരുന്നു

നിന്നെ പ്രേമിക്കാൻ ഞാൻ

എല്ലാവരേക്കാൾ തയ്യാറെടുത്തു.

സ്കൂൾ മാറി വരുന്ന പെൺകുട്ടികളെപ്പോലെ

സർവഥാ പ്രേമാർഹരായി

മറ്റാരാണുള്ളത്?


എല്ലാ ദിവസവും ഞാൻ നിന്നെ സ്വപ്നം കണ്ടു.

അന്ന് ഡിഷ് ആൻറിനയില്ലെങ്കിലും

ഞാൻ നിന്നിലേക്ക് തിരിച്ചു വെച്ച ഡിഷ് ആൻറിനയായിരുന്നു.

നീ സംപ്രേഷണം ചെയ്യാഞ്ഞിട്ടും

നീ നായികയായ അനേകം സിനിമകൾ

എൻ്റെ സ്ക്രീനിൽ ഞാൻ തനിച്ചുകണ്ടു.


അങ്ങനെയിരിക്കെയാണ്

നിൻ്റൊപ്പം സ്കൂൾ മാറി വന്ന സണ്ണി

എന്നോടാ രഹസ്യം പറഞ്ഞത് ..

വെറുമൊരു ബബ്ലിമൂസിനു വേണ്ടി

നീ നിൻ്റെ...


വെറുമൊരു ബബ്ലിമൂസിനു വേണ്ടി

നീ നിൻ്റെ വില പിടിച്ച ഉമ്മ

ഒരുത്തനു നൽകി


അന്നു മുതൽ എല്ലാ ബബ്ലിമൂസ് 

മരങ്ങളേയും ഞാൻ വെറുത്തു.

എപ്പോഴെങ്കിലും ഒരു ബബ്ലിമൂസ്

തിന്നേണ്ടി വന്നപ്പോൾ

പ്രതികാരദാഹിയായ ഡ്രാക്കുളയെപ്പോലെ

ഞാനത് നിർവ്വഹിച്ചു


എനിക്കു കിട്ടേണ്ട ഉമ്മയായിരുന്നു

വെറുമൊര് ബബ്ലിമൂസ് വഴിതിരിച്ചുവിട്ടത്.

നിൻ്റെ കലവറയിൽ ഇനിയും അനേകം

ഉമ്മകളുണ്ടെന്ന് വിവേകം വെച്ചപ്പോഴേക്കും

നാം രണ്ടു ലോകങ്ങളിലായിക്കഴിഞ്ഞിരുന്നു.


അജിതേ,

സത്യം പറയാമല്ലോ

എൻ്റെ പറമ്പിൽ വെട്ടിക്കളയാത്ത

ഒരു ബബ്ലിമൂസ് മരം ഇപ്പോഴുമുണ്ട്.

പക്ഷേ, എന്താണെന്നറിയില്ല,

കായ്ക്കുന്നേയില്ല

*ബബ്ലിമൂസ് -ബബ്ളൂസ് - കമ്പിളിനാരകം

നീർക്കോലിയെഴുതിയ കവിതകൾ

 

1

നീർക്കോലി ഒരു കവിയായിരുന്നു

എല്ലാ നീർക്കോലികളും അങ്ങനെ തന്നെയായിരുന്നു

താമസിച്ചു വന്നിരുന്ന കുളത്തെക്കുറിച്ച്

അത് വ്യാകുലപ്പെട്ടു.

വെള്ളത്തിൽ ക്കിടന്ന് വെയിലിനെ നോക്കി

ചിലപ്പോഴെല്ലാം ഒരു ബുദ്ധിജീവിയെപ്പോലെ

കണ്ണട വെച്ച് പ്രപഞ്ചത്തെ നോക്കി

വെള്ളത്തിൽ മിന്നുന്ന പരലുകളെക്കുറിച്ചും

നഷ്ടമായ പൂർവിക സമ്പത്തുകളുടെ

ഓർമ്മകളുടെ വീർപ്പിൽ 

കഴിയും തവളകളെക്കുറിച്ചും

സൈനിക ജീവിതത്തിൽ നിന്ന് വിരമിച്ച

ഞണ്ടുകളെക്കുറിച്ചും

വെയിലിന് നിഴൽക്കുപ്പായമടിക്കുന്ന

ഈറ്റക്കാടിനെക്കുറിച്ചും

നീർക്കോലി കവിതയെഴുതിയിട്ടുണ്ട്.

കുളത്തിൻ്റെ തണുപ്പ് അതിന് വലിയ ഇഷ്ടമാണ്.

വകഞ്ഞ കറുകകൾക്കിടയിൽ

കയറിക്കിടന്ന് 

അത് മേഘങ്ങളിൽ ഒരു കവിതയെഴുതി


2


പൂർണചന്ദ്രൻ വെളിച്ചം ചാറുന്ന 

കുളത്തിനു നടുക്ക്

ഒരു വലിയ വെള്ളാമ്പൽ

അതിനു ചുറ്റുമായിരുന്നു

നീർക്കോലികളുടെ നൃത്തം

കുളത്തിൻ്റെ ഉപരിതലത്തിൽ

അനേകം ആമ്പൽ മൊട്ടുകൾ പോലെ

അവയുടെ തലകൾ

ഇരുട്ടും വെളിച്ചവും അട്ടിമറിഞ്ഞു

പൊങ്ങുകയും താഴുകയും ആടുകയും ചെയ്ത്

ഘോര സർപ്പങ്ങളെപ്പോലെ പിണഞ്ഞു


നേരം വെളുത്തപ്പോൾ കുളത്തിൻ്റെ വക്കിലെ

ഓടക്കാടുകളുടെ ഇലകളിൽ നിന്ന് 

മഞ്ഞൊലിച്ചു.

രത്നക്കല്ലു പതിച്ച കിരീടവും വെച്ച്

നീർക്കോലി ആമ്പൽത്തണ്ടുകളിൽ ചുറ്റി.

വെള്ളത്തിൻ്റെ പർവതങ്ങളിൽ കയറി

വെള്ളത്തിൻ്റെ മേഘങ്ങളിലും മരങ്ങളിലും കയറി

മേഘങ്ങളുടെ പഞ്ഞിത്തലയിണകളിൽ നിന്ന്

നക്ഷത്രങ്ങൾ കടിച്ചെടുത്തു

കൈക്കുമ്പിളിൽ കുടിനീർ കോരിയ

പെൺകുട്ടിയെ

കടിച്ചെടുത്ത് തുഴഞ്ഞു

കുളം നദിയായി കടലായി

അനന്തവും വർണാഭവുമായ

ജലലോകങ്ങളായ് ...

എന്റെ രാഷ്ട്രത്തിന്റെ ആകാശത്ത്

എന്റെ രാഷ്ട്രത്തിന്റെ ആകാശത്ത്
ഒരു രാത്രി ഒരു തല ഉദിച്ചു വന്നു.
ആ രാത്രി പുറത്തിറങ്ങിയവരെല്ലാം
ആകാശത്ത് ഒരു തല കണ്ട് സ്തബ്ദരായി.

കുന്നുകളിൽ നിന്നും സമതലങ്ങളിൽ നിന്നും
കാടുകളിൽ നിന്നും കായലുകളിൽ നിന്നും
നദികളിൽ നിന്നും നഗരങ്ങളിൽ നിന്നും
അവരതിനെ നോക്കി നോക്കി വിസ്മിതരായി

ആദ്യമൊക്കെ സംശയിച്ചും
പിന്നെപ്പിന്നെ ഉറപ്പിച്ചും
അവർ ആ തലയെ നോക്കി വിളിച്ചു :
ഹിറ്റ്ലർ ... ഹിറ്റ്ലർ ...
മുറിമീശയുള്ള ആ ഭീകരൻ തല
എന്റെ രാജ്യത്തെ നോക്കിച്ചിരിച്ചു.
ആകാശത്തു നിന്ന് ചോര പെയ്തു.

ഞങ്ങൾ ഭയന്ന് കതകടച്ചും കണ്ണടച്ചും കിടന്നു.
ഉണർന്നപ്പോഴും ഇരുട്ടിന്റെ ചിറകുവിരിച്ച്
ആ തല അവിടെത്തന്നെ നിന്നു .
അതിന്റെ മുഖരോമങ്ങൾ വളർന്നു
അത് ഞങ്ങളെ നോക്കി വിളിച്ചു :
'ഭായിയോം ബഹനോം ...'
പക്ഷേ, രക്തമൊഴുകുന്ന ഒരു വാൾത്തല
അദൃശ്യമായ കരങ്ങളാൽ
മേഘങ്ങൾക്കിടയിൽ നിന്ന്
അത് വലിച്ചൂരി
ഞങ്ങളുടെ വീടുകളിലേക്ക് ചൂണ്ടി.
അതിന്റെ വാൾത്തല നീണ്ടു നീണ്ടു വന്ന്
ഞങ്ങളുടെ വീട്ടു വാതിലുകളിൽ കുത്തി നിന്നു.

ആ വാൾത്തലയുടെ അസഹ്യമായ ചൂടിൽ
ഞങ്ങളുടെ പാടങ്ങൾ കരിഞ്ഞു.
ഞങ്ങളുടെ കർഷകർ സ്വന്തം മണ്ണിൽ
കരിഞ്ഞു വീണു.
ഞങ്ങളുടെ കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ
പിടഞ്ഞു വീണു.

'ഹിറ്റ്ലർ ഹിറ്റ്ലർ ഇറങ്ങിപ്പോകൂ
ഞങ്ങളുടെ രാജ്യത്തിന്റെ ആകാശം
തിരിച്ചു തരൂ 'എന്ന്
ഒഴിഞ്ഞ പാത്രങ്ങൾ മുട്ടി ഞങ്ങൾ പാടി.

ഓരോ വീടുകളിൽ നിന്നും ഞങ്ങൾ ഇറങ്ങി
വരി വരിയായി നടന്ന് തെരുവുകളിൽ കൂടി
മനുഷ്യരായ മനുഷ്യരെല്ലാം കെട്ടിപ്പിടിച്ച് കരഞ്ഞു.
ആകാശത്തേക്ക് നോക്കി
ഞങ്ങൾ ഉച്ചത്തിൽ പാടി :
ഹിറ്റ്ലർ ഹിറ്റ്ലർ ഇറങ്ങിപ്പോകൂ
ഹിറ്റ്ലർ ഹിറ്റ്ലർ ഇറങ്ങിപ്പോകൂ

ഞങ്ങളുടെ പാട്ടുകൾ മേഘങ്ങളായി പൊന്തി
മേഘങ്ങളിൽ ഞങ്ങൾ കരുതി വെച്ചിരുന്ന ഇടിവാളുകൾ
ആ തല നൂറായ് നുറുക്കി കടലിലെറിഞ്ഞു
നക്ഷത്രങ്ങൾ വീണ്ടും തെളിഞ്ഞു.
മനുഷ്യർ മനുഷ്യരെ സ്നേഹിച്ചില്ലെങ്കിൽ
ആ തല നമ്മുടെ ആകാശത്ത് വീണ്ടുമുദിക്കുമെന്ന്
ഞങ്ങൾ ഞങ്ങളുടെ കുട്ടികളോട് പറഞ്ഞു

ഹൂല ഹൂപ്



ആദ്യമാദ്യം ഇത് പ്രൊഫസറാണ് കാണുന്നത്.
വൈകുന്നേരത്തെ ചായയ്ക്കു ശേഷം അദ്ദേഹം മുറ്റത്തിറങ്ങി കവലയിലേക്കുള്ള റോഡിലേക്ക് നോക്കി നിൽക്കും.

വീട്ടിൽ നിന്ന് കവലയിലേക്ക് നാല് പോയിൻറുകളുണ്ട്.
വീട്, സർവീസ് സ്റ്റേഷൻ, കയറ്റം,കവല.
വീട്ടിൽ നിന്ന് നൂറു മീറ്റർ കഴിഞ്ഞാൽ
ഒരൊന്നൊന്നര കയറ്റമാണ് .
കയറ്റത്തിനപ്പുറം കെട്ടിടങ്ങൾ പുറംതിരിഞ്ഞു നിൽക്കുന്ന കവല.
ഈ കയറ്റത്തിലേക്ക് നോക്കി നിൽക്കുന്ന ഒരു വൈകുന്നേരം പ്രൊഫസർ അതു കണ്ടു.

കയറ്റത്തിൽ
നുരച്ചു വളർന്ന് മാഞ്ഞു കൊണ്ടിരിക്കുന്ന വർണാഭമായ
ഏക കേന്ദ്ര വൃത്തങ്ങളുടെ നടുവിൽ സ്പോർട്സ് സ്യൂട്ടിട്ട ഒരു യുവതി
കേൾക്കാത്ത ഏതോ സംഗീതത്തിനനുസരിച്ച് കായികാഭ്യാസങ്ങൾ നടത്തുന്നു.
വേഗത്തിലാണ് പ്രകടനം.

പലപ്പോഴായി ഇങ്ങനെ കണ്ടപ്പോൾ
പ്രൊഫസർ കയറ്റത്തിലേക്ക് നടന്നു.
അവിടെയെത്തുമ്പോൾ വർണപ്രഭാവലയങ്ങളുടെ ഗുഹയില്ല,
അതിന്റെ കേന്ദ്രമായി ചാടിക്കൊണ്ടിരിക്കുന്ന യുവതിയുമില്ല.
തിരികെ വീട്ടിൽ വന്ന്
കയറ്റത്തിലേക്കു നോക്കിയാൽ അതുണ്ട്.

മാർഗരറ്റ്, എലിസബത്ത്, ഡയാന
ഇതിലേതെങ്കിലും ഒരു പേര്
അവൾക്കിടാമെന്ന് പ്രൊഫസർ നിശ്ചയിച്ചു.
ഒരു ദിവസം രണ്ടോ മൂന്നോ തവണ
മാർഗരറ്റിനെക്കാണാൻ
പ്രൊഫസർ കയറ്റം കയറിപ്പോവും .
പിന്നീടത് ആറും ഏഴും തവണയായി .
ഒടുവിലത് ഇരുപതും ഇരുപത്തഞ്ചുമായി.

എല്ലാവരും കണ്ടുപിടിച്ചു.
പ്രൊഫസർക്ക് സുഖമില്ല.
പ്രൊഫസർ പുറത്തിറങ്ങുന്നത്
ഭാര്യയും കുട്ടികളും കർശനമായി വിലക്കി.

പ്രൊഫസർ വീടിന്റെ രണ്ടാം നിലയിൽ നിന്ന് നോക്കുമ്പോൾ എലിസബത്ത് അക്രോബാറ്റിക്
ഡാൻസിലാണ്.
കാതടപ്പിക്കുന്ന സംഗീതമുണ്ട്.
എത്ര ദിവസമാണ് ഈ ഇരുപ്പ്!
പ്രൊഫസർ ആരോടും മിണ്ടാതെ
പതിയെ പുറത്തിറങ്ങി.
പക്ഷേ, എല്ലാവരും ഇതറിഞ്ഞു.
തടുത്തു.
പ്രൊഫസർ വാശിപിടിച്ചു.
പോവരുതെന്ന് ഭാര്യയും കുട്ടികളും പറഞ്ഞു.
അയൽക്കാർ പറഞ്ഞു.
കയറ്റത്തിൽ നിന്ന് ഡയാന
വർണവെളിച്ച വലയങ്ങൾക്കകത്ത് തിമിർക്കുന്നു.
പ്രൊഫസർക്ക് സഹിക്കാനായില്ല.
ഭാര്യയും കുട്ടികളും അയൽക്കാരും
പ്രൊഫസറെ പിന്നിൽ നിന്ന് വിളിച്ചു.
പോകല്ലേ ... പോകല്ലേ...
പ്രൊഫസർ നടന്നുനടന്നുപോയി.

എല്ലാവരും നോക്കിനിൽക്കെ ഒരാൾ
അപ്രത്യക്ഷമാവുന്നതെങ്ങനെ?
പോലീസുകാരൻ പ്രൊഫസറുടെ ഭാര്യയെ
സംശയത്തോടെ നോക്കി :
-നിങ്ങളുടെ പേരെന്താണെന്നാ പറഞ്ഞത്?
- മാർഗരറ്റ് .
- ഈ പരാതിയിൽ ഡയാന എന്നാണല്ലോ
എഴുതിയിരിക്കുന്നത്?
- പ്രൊഫസറുടെ മൃതശരീരം നിങ്ങൾ എവിടെയാണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത്?
നിങ്ങൾ ബുദ്ധിമാനാണ് എന്നു പറഞ്ഞ്
എലിസബത്ത് പോലീസുകാരന് ഒരുമ്മ കൊടുത്തു.
അനന്തരം,
പോലീസുകാരനേയും കൂട്ടി
കയറ്റത്തിലേക്ക് നോക്കാൻ പറഞ്ഞു.
അവിടെ,
വർണപ്രഭാവലയങ്ങൾക്കകത്ത്
അക്രോബാറ്റിക് ഡാൻസ് ചെയ്യുന്നു പ്രൊഫസർ.

മാർഗരറ്റും പോലീസുകാരനും കൂടി
കയറ്റത്തിലേക്ക് നടന്നു.
കുട്ടികൾ അതു നോക്കി നിന്നു.
മൂന്നു മിനിട്ടിനു ശേഷം അവർ -
പ്രൊഫസർ, മാർഗരറ്റ്, പോലീസുകാരൻ -
മൂന്നു പേരും
വർണപ്രഭാവലയങ്ങൾക്കകത്ത്
കുട്ടികൾക്കഭിമുഖമായി
കായികാഭ്യാസപ്രകടനങ്ങൾ നടത്തുന്നത്
അവർക്ക് കാണായി .

രണ്ട് മിസ്സിംങ് കേസുകൾ കൂടി
ഫയൽ ചെയ്യപ്പെട്ടു:
1) പ്രൊഫസറുടെ ഭാര്യ മാർഗരറ്റ് (51)
വെളുത്ത നിറമുള്ള തടിച്ച് ഉയരം കുറഞ്ഞ സ്ത്രീ
2) തോമസ് (40)
യൂണിഫോമിലുള്ള പോലീസുകാരൻ.
____________________________________________

ചലം

കഴുത്തറുത്തിട്ട പശുവിനെപ്പോലെ
പെയ്യുന്ന  മഴ .
അതിന്റെ ഒച്ചയിലേക്ക് കാതുവെച്ച്
വാലാട്ടിക്കിടക്കുന്ന ഞാൻ.
രാവിലെ മുതൽ വൈദ്യുതിയെ
ആരോ വെളിച്ചത്തിന്റെ ഒരു പിയാനോ ആക്കുന്നുണ്ട്.
അത് വന്നും പോയും തുടരുന്നു.

എന്റെ രാജ്യത്ത് ആളുകൾ ഓരോ നിമിഷവും മരിച്ചു വീഴുന്നു.
എനിക്കതിൽ ഒന്നുമില്ല.
എന്റെ രാജ്യത്ത് ഓരോ നിമിഷവും മനുഷ്യർ അപമാനിക്കപ്പെടുന്നു.
എനിക്കതിൽ ഒന്നുമില്ല.
എന്റെ രാജ്യത്തെ കുഞ്ഞുങ്ങൾ പ്രാണവായു തിരഞ്ഞുതിരഞ്ഞ് മരിക്കുന്നു.
എനിക്കതിൽ ഒന്നുമില്ല.
എന്റെ രാജ്യത്ത് പശു മാംസം കഴിച്ച മുസ്ലീങ്ങളെ അടിച്ചടിച്ച് കൊല്ലുന്നു.
എനിക്കതിൽ ഒന്നുമില്ല.
എന്റെ രാജ്യത്ത് ഫാസിസ്റ്റ് വിരുദ്ധ എഴുത്തുകാരെ
ആളുകൾ ബൈക്കിലെത്തി ഒന്നൊന്നായി വെടിവച്ചു കൊല്ലുന്നു.
എനിക്കതിൽ ഒന്നുമില്ല.

കഴുത്തറുത്തിട്ട പശുവിന്റെ ചോരയുടെ ഉപമയിൽ ഈ മഴ അടങ്ങുന്നില്ല.
അതിലേക്ക് ചേർത്ത് വച്ച എന്റെ കാത്
ഒന്നുമില്ലെന്നു ഞാൻ വിശ്വസിച്ചിരുന്ന തലയിലേക്ക് എന്താണ് വലിച്ചെടുക്കുന്നത്?
എനിക്കതിൽ ഒന്നുമില്ല.

ഇപ്പോൾ
കേടുവന്ന ഒരു മത്തങ്ങയെ ഓർമിപ്പിച്ച്
ചുമരിലൂടെ അത് സൂക്ഷിച്ചു വച്ച ചലവും ഒലിപ്പിച്ച്
ഈ മുറിയിൽ എന്റെ തല പൊട്ടിത്തെറിക്കുന്നു.
എനിക്കതിൽ ഒന്നുമില്ലെന്ന് പറയണമെന്നുണ്ടായിരുന്നു.
പക്ഷേ
ഈ ചുമരുകളിൽ
കൊഴുത്ത ചലമൊലിക്കുന്നു...

കവി പുറത്താക്കപ്പെട്ടവനാണ്

സുഹൃത്തുക്കൾക്ക് അയാൾ കോമാളിയും  ബന്ധുക്കൾക്ക് അയാൾ കുപ്പയുമാണ്.
വീടിനകത്തിരിക്കുമ്പോഴും
അയാൾ വീടിനു പുറത്താണ്.
അയാൾ തന്നെ അയാളുടെ വീട്.
അയാൾ ആത്മാവുകൊണ്ട് പിച്ചക്കാരനാണ്.
അയാളുടെ ചോറും വെള്ളവും കിണ്ണവും
എന്നും പുറത്താണ്.
ഉത്തരവാദിത്തങ്ങളുടെ ഒരു ലോകത്ത് നിരുത്തരവാദിത്തത്തിന്റെ മഹനീയമാതൃകയായി
ചൂണ്ടിക്കാണിക്കാൻ അയാൾ സ്ഥാപിക്കപ്പെട്ടു.
ജീവിതത്തിൽ ഒരിക്കൽ പോലും
അയാൾക്ക് സ്നേഹം മതിയായിട്ടില്ല.
തൃപ്തിയുടെ ഒരു ഗ്രന്ഥി ഛേദിച്ചു കളഞ്ഞ് അയാളെ ഭൂമിയിലേക്ക് പറഞ്ഞയച്ചു.

പക്ഷേ,
മരിച്ചിട്ടും മരിക്കാത്ത കവികളുടെ
അദൃശ്യ ഭൂഖണ്ഡത്തിലേക്ക്
അയാൾ നടന്നടുക്കുന്നത്
ആർക്ക് തടുക്കാനാവും?

അല്ലെങ്കിലും,ആർക്കുവേണം പരാജയങ്ങളുടെ സ്മാരകങ്ങൾ?

അച്ഛാ,
പെൻസിൽ കളഞ്ഞു പോയതിന് രണ്ട് കിലോമീറ്റർ തല്ലിയോടിച്ചതും
നുണ പറഞ്ഞതിന് ചുമരിൽ തല കൂട്ടിയിടിച്ചതും
പറഞ്ഞു തെറ്റിയപ്പോൾ കഫംതീനീ എന്ന് വിളിച്ചതും
സ്നേഹം കൊണ്ടാണെന്ന് വിചാരിച്ചിരുന്നു.

ആരുമില്ലെന്ന് ഉറപ്പിച്ച് വീടുവിട്ട്
മാസമൊന്ന് കഴിഞ്ഞപ്പോൾ
കണ്ണു നിറച്ച് കാണാൻ വന്നിരുന്നു. തിരിച്ചുവിളിച്ചിരുന്നു.
കൂടെയുണ്ടാകുമെന്ന് തോന്നിപ്പിച്ചിരുന്നു.

മതം നോക്കാതെ ഒരുവളെ കൂടെക്കൂട്ടിയപ്പോൾ
നിങ്ങളെന്നെ ഉപേക്ഷിച്ചതെന്താണ്?
എത്ര മർദ്ദിച്ചിട്ടും
തോൽക്കാത്ത ഒരു മനുഷ്യൻ 
എന്റെയുള്ളിൽ ഉണ്ടായതു കൊണ്ടാവുമോ?
സ്വന്തം മക്കളോട് തോൽക്കാതെ ഒരു പിതാവും പൂർത്തിയാവുന്നില്ലെന്നചരിത്രസത്യം
എന്നെയും കൊത്തുന്നതു വരെ കാത്തിരിക്കുകയാവുമോ?

കുറ്റബോധങ്ങളുടെ പകൽ

കുറ്റബോധങ്ങളുടെ പകലേ
ഭൂമിയുടെ ഒളിച്ചിരുപ്പേ
മരങ്ങളുടെയും ചെടികളുടെയും മിണ്ടാതിക്കലേ
ഇതിളതളായ് മരിച്ചുകൊണ്ടിരിക്കുന്ന
പൂവാണു ഞാൻ.
എനിക്കു  മുകളിൽ ഈ കൊഴുത്തുകറുത്ത മൗനം
കോരിയൊഴിക്കാതിരിക്കൂ...
അതിന്റെ കനത്ത ഭാരത്തിൽ നിന്ന്
എന്നെ വിടുവിക്കൂ.

കുമ്പള വള്ളികൾക്കു മുകളിൽ
വെളിച്ചം മരിച്ചുകിടക്കുന്നു .
ഇന്നലെ കുടിച്ചുവെച്ച ചായഗ്ലാസിൽ
ഉറുമ്പുകളുടെ ധൃതിപിടിച്ച ആൾക്കൂട്ടം.

മൗനത്തിന്റെ മുകളിൽ
രണ്ടു ക്ലോക്കുകളുടെ നൃത്തം.
നഷ്ടം നഷ്ടമെന്ന്
കൈകൾ കൂട്ടിയടിച്ചും  മലർത്തിക്കാട്ടിയും
മിടിക്കുന്നു.

കുറ്റബോധങ്ങളുടെ പകലേ
നീലരക്തമൊഴുകുന്ന കുഴലേ
ബന്ധുക്കൾ കാവലിരിക്കുന്ന നിർജ്ജീവതേ
നിന്റെ ശീതീകരണിയിൽ
ഞാൻ മരവിച്ചുകൊണ്ടിരിക്കുന്നു.

അവൾ പല്ലുതേക്കുന്ന ശബ്ദത്തിൽ

അവൾ പല്ലുതേക്കുന്ന ശബ്ദം,
അതിനകത്ത് മങ്ങിയവെട്ടത്തിൽ
പുല്ലുകളുടെ മക്കൾ മുളയ്ക്കുന്നു.
അവൾ പല്ലുതേക്കുന്ന ശബ്ദത്തിന്
ഒരു അമീബയുടെ ആകൃതിയാണ്.
അടിനിലയ്ക്കും മുകൾ നിലയ്ക്കുമിടയിൽ
ഗോവണിയിലെവിടെയോ അത് തൂങ്ങുന്നു.
വലിയ ഒച്ചയുള്ള പാട്ടു പോലെ പ്രവർത്തിക്കുകയും
എല്ലാ മുറികളിലേക്കും ചൂലുപോലുള്ള നഖങ്ങൾ നീട്ടുകയും ചെയ്യുന്നു .
അടുക്കളയിലെ പിഞ്ഞാണത്തെ കരയിപ്പിച്ച്
തട്ടിത്താഴെയിടുന്നു.

അവൾ പല്ലുതേക്കുന്ന ശബ്ദം:
ഉള്ളംകൈ വിസ്താരത്തിൽ ഒരു കൊഴുത്ത ദ്രവദ്വീപ്.
അതിൽ രണ്ടുറുമ്പുകൾ പുറത്തേക്കു പോവാൻ
യത്നിച്ചു കൊണ്ടിരിക്കുന്നു.
അവൾ പല്ലുതേക്കുന്ന ശബ്ദത്തിൽ നിന്ന്
തിളങ്ങുന്ന കത്തിമുനകൾ ഒഴുകി വന്ന്
ഉറങ്ങുന്ന എന്നെ വരഞ്ഞുകൊണ്ടിരിക്കുന്നു.
ഓരോ വരയിലും ക്രമമായി ഒരേ വലിപ്പമുള്ള
രക്തമുത്തുകൾ  ഉണ്ടായി വരികയും
രക്തമുത്തുകൾ കോർത്ത വരകളായിത്തീരുകയും ...

അവൾ പല്ലുതേക്കുന്ന ശബ്ദത്തിൽ
അകറ്റി വെച്ച തുടകൾക്കിടയിൽ നിന്ന്
കുറ്റബോധങ്ങളുടെ ഒരു പകൽ പുറത്തേക്ക്
വഴുതിവീഴുന്നു.

അവൾ പല്ലുതേക്കുന്ന ശബ്ദം,
അവളുടെ വിലകൂടിയ ചാരൻ
ഏതെല്ലാം മുറികളിൽ ആരെല്ലാം ഉണരുന്നുവെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
അതിന്റെ കൺവെട്ടത്ത് പെടാതിരിക്കാൻ
ഞങ്ങളെല്ലാം കണ്ണടച്ചുകിടക്കുന്നു.

കുടിയൻ

രാവിലെ കവി കെ.സി അലവിക്കുട്ടിയുടെ കോൾ ഉണ്ടായിരുന്നു.
കവിത കാണാനില്ല എന്നോ മറ്റോ പറയാനാണ് വിളിച്ചത്.
ഉറക്കപ്പിച്ചിലായിരുന്നതുകൊണ്ട് ശരിക്ക് മനസ്സിലായില്ല.
രാവിലെ പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത്:
കവിത കാണാതായിരിക്കുന്നു.
പൂക്കളിൽ നിന്ന്
ശലഭങ്ങളിൽ നിന്ന്
കിളികളിൽ നിന്ന്
മരങ്ങളിൽ നിന്ന്
ഗ്രാമത്തിലെ നടവഴികളിൽ നിന്ന്
വയലുകളിൽ നിന്ന്
അത് അപ്രത്യക്ഷമായിരിക്കുന്നു.

ഞാനും എന്റെ ഒരു സുഹൃത്തും കൂടി
ഒരു വണ്ടി വിളിച്ച്‌ പാഞ്ഞു.
കവിത നഷ്ടപ്പെട്ടിട്ട് അധികനേരമായിട്ടില്ല.
വഴിയോരമരങ്ങളേയും കാറ്റിനേയും
ശ്രദ്ധിച്ചാൽ അതറിയാം.
കവിതയില്ലാതെ ഈ ഭൂമി എങ്ങനെ ജീവിക്കും?
വഴിയിൽ കണ്ടവരോടെല്ലാം ഞങ്ങൾ ചോദിച്ചു.
കവിത എങ്ങോട്ടാണ് പോയത്?
കവിതയ്ക്ക് എന്താണ് സംഭവിച്ചത്?
ആളുകൾ ഒന്നും പറഞ്ഞില്ല.
അവർ മുന്നോട്ടു വിരൽ ചൂണ്ടുക മാത്രം ചെയ്തു .
ഞാനും എന്റെ ചങ്ങാതിയും
ആശങ്കാകുലരായി പരസ്പരം നോക്കി.
കവിത നഷ്ടപ്പെട്ട ഒരു വാഹനത്തിൽ
അതിവേഗം പോവുക അസാധ്യമാണ്.
എങ്കിലും ഒരു ചീത്തപ്പേരു വരുത്തിവെക്കാൻ താത്പര്യമില്ലാത്തതിനാൽ വാഹനം
സാമാന്യം വേഗത്തിൽ പോകാൻ തയ്യാറായി.
ഒരു പക്ഷേ കവിത നഷ്ടപ്പെട്ട ഒരു ലോകം
അതിവേഗം ഞങ്ങളെ ഉപേക്ഷിക്കുന്നത്
വാഹനത്തിന്റെ വേഗതയായി തെറ്റിദ്ധരിച്ചതാവാനും ഇടയുണ്ട്.

 വഴിയരികിൽ കണ്ട മലകൾ നദികൾ  അംബരചുംബികൾ മേഘങ്ങൾ
എല്ലാം കവിതയറ്റു നിന്നു.
കവികളായ സുഹൃത്തുക്കളിൽ നിന്നെല്ലാം
മൊബൈൽ വിളികൾ വരുന്നുണ്ട്.
എല്ലാവരും എന്തെല്ലാമോ പുലമ്പുന്നുണ്ട്.
കവിത എവിടേക്കാണ് നിഷ്ക്രമിച്ചത്?
ലോകത്തിലെ കാവ്യപുസ്തകങ്ങളെല്ലാം
വെറും കടലാസുകളായിത്തീർന്നിരിക്കുമോ?
ഞങ്ങൾ പരസ്പരം സംസാരിച്ചില്ല

മധ്യാഹ്നവും സായാഹ്നവും കടന്ന്
ഞങ്ങളുടെ വാഹനം മുന്നോട്ടു പോയി.
അപ്പോൾ പാതയിലൂടൊരാൾ
വഴിയരികിലെ മരങ്ങളിൽ നിന്ന്
പൂക്കളിൽ നിന്ന്
കിളികളിൽ നിന്ന്
മനുഷ്യരിൽ നിന്ന്
നീണ്ടൊരു കുഴലിട്ട്
കവിത വലിച്ചു കുടിക്കുന്നത് ഞങ്ങൾ കണ്ടു.

ലോകത്തുള്ള കവിത മുഴുവൻ
വലിച്ചു കുടിച്ച് ഇയാൾ എങ്ങോട്ടാണീ പോവുന്നത്?
വാഹനത്തിന്റെ വേഗത കുറച്ച് ഞങ്ങൾ അയാളെ അനുഗമിച്ചു.
ലോകം അയാൾക്കു പിന്നിൽ തളർന്നു കിടന്നു.
അയാളെ പിടികൂടി അയാളുടെ കുഴലു വാങ്ങി
വലിച്ചെറിയണമെന്ന് ഞങ്ങൾ നിശ്ചയിച്ചു.
വാഹനം ഒരു ഭാഗത്തുവെച്ച് ഞങ്ങൾ അയാളുടെ പിന്നാലെ നടന്നു .

പൊടുന്നനെ അയാളെയും ഞങ്ങളെയും വേർപെടുത്തി ഭൂമി പിളർന്നുമാറി.
പിളർപ്പിലെ നിലയില്ലാത്ത ആഴം ഭയപ്പെടുത്തി.
ഞങ്ങൾ സ്തബ്ധരായി നോക്കിനിൽക്കെ
ആ കവിതക്കുടിയൻ തിരിഞ്ഞു നോക്കാതെ
കവിത വലിച്ചു കുടിച്ച് അകന്നകന്നു പോയി.

ഞാനല്ലാതെ ആരിനിയുമെന്ന് വിസ്മയിക്കുന്നു!

ഞാനെന്നെ മറന്നു മറന്നു കിടന്ന
ആശുപത്രി മുറിയിൽ
മരണത്തിന് ഒരു നിമിഷം മുമ്പ്
സ്വന്തം ചോരയിലേക്ക് അള്ളിപ്പിടിച്ചിറങ്ങി രക്തക്കുഴലുകളിലൂടെ നീന്തി
ശരീര കലകളിൽ പിടിച്ചുപിടിച്ച്
ഹൃദയത്തിനടുത്തുള്ള
പാറക്കൂട്ടത്തിൽ പോയിരുന്ന്
താഴ്വരയിലേക്കു നോക്കി .

കൊഴുത്ത ചോരയുടെ  ചിറകുകൾ
ഇരുവശങ്ങളിലേക്കും വിടർത്തി ഞരമ്പുകളിലൂടെ കുതിരപ്പടകൾ പാഞ്ഞു.
യുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും ചരിത്രം.
അനേക കാലങ്ങളും രാഷ്ട്രങ്ങളും  ഉറങ്ങിക്കിടക്കുന്ന ചരിത്രത്തിന്റെ  മ്യൂസിയമാണ് ഞാൻ.
പോർമുഖങ്ങളിൽ നിന്നുള്ള കരച്ചിലുകളും
ചിന്നംവിളികളും വാദ്യഘോഷങ്ങളും കേട്ട്
ഞാൻ ഉറങ്ങിപ്പോയി.
വംശാവലിയുടെ കഥയുടെ
ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലെ അവസാനത്തെ രംഗമായിരുന്നു.

ഞാനെന്റെ ആദിമ കോശം കണ്ടെത്തി. അഗാധമായ,അനന്തമായ ഇരുട്ടിലേക്ക്
ഒരു പര്യവേഷണപേടകമെന്ന മട്ടിൽ
ഞാൻ നിപതിച്ചു.

വനവൃക്ഷച്ചുവട്ടിൽ എന്റെ ഉറക്കം.
ഞാൻ ആദിമ മനുഷ്യൻ, അനാഥൻ, ഏകാന്തൻ.
എന്റെ വിശപ്പ് ജീവനുള്ളതിനെയെല്ലാം തിന്നു.
എന്റെ ശരീരം ഞാൻ തിന്ന മൃഗങ്ങളുടെ ഒരു തോട്ടം.
ആനയും കടുവയും കുതിരയും മാനും മുയലും
എന്റെ പേശികളിൽ ഉരുകിച്ചേർന്നു.
പരസ്പരം പോരടിച്ചിരുന്ന രണ്ടു കടുവകൾ
എന്റെ ഇടതുകൈയിൽ
നിസ്സഹായരായ രണ്ടു കോശങ്ങളായി
പ്രതികാരമമർത്തി അടുത്തടുത്ത് കഴിഞ്ഞു.

ഞാൻ നടന്നു .
എന്റെ കണ്ണുകളിൽ ഞാൻ പിടിച്ചു തിന്ന
വണ്ടുകളുടെ കൂട്ടമിരമ്പി
എന്റെ തലച്ചോറ് തേനീച്ചകളുടെ മുട്ടകൾ
എന്റെ മുലക്കണ്ണുകൾ ജീവിച്ചിരിക്കുമ്പോൾ പ്രണയം പൂർത്തിയാവതെ കൊല്ലപ്പെട്ട രണ്ടു  മാനുകളുടെ എത്തിനോക്കുന്ന ചുണ്ടുകൾ
എന്റെ കാലുകളിൽ തൊലിക്കുള്ളിൽ ഞരമ്പുകളെന്ന് തള്ളി നിൽക്കുന്നു
പെരുമ്പാമ്പുകൾ
എന്റെ നഖങ്ങളിലേക്ക് ഇറങ്ങി നിൽക്കുന്നു
അകപ്പെട്ട കാട്ടാനയുടെ വിരലുകൾ
ഞാൻ ഒരു മനുഷ്യനേയല്ല;
ജീവജാലങ്ങളുടെ സഞ്ചയം.
അകത്ത് അനേകം കുറുകുന്ന പക്ഷികൾ,
കാടുകൾ...

ഞാൻ നടന്നു.
എന്റെ ശിരസ്സ് കുരുവികളായി ചിതറി.
കാലുകൾ മണ്ണിരകളായി അഴിഞ്ഞു .
ബാഹുക്കളിൽ നിന്ന് കടുവകൾ പുറത്തുചാടി.
ഹൃദയം നിശ്ശബ്ദമായി .
പടയാളിയെ ഉപേക്ഷിച്ച്
രക്തനദിയിലൂടെ ഓടി വന്ന ഒറ്റക്കുതിര
വേഗത കുറഞ്ഞു കുറഞ്ഞ് നിന്നു.

ആരോ വെളുത്ത തുണിയാലെന്റെ ശരീരത്തെ
മറച്ചുവെക്കുന്നു.
ഇനി നടക്കാനില്ലെന്ന് വിരലുകൾ കെട്ടുന്നു .
ആരുടെയോ കരച്ചിൽ കലർന്ന കാറ്റ് എന്നെ തൊടുന്നു .
ഞാനല്ലാതെ ആരിനിയുമെന്ന് വിസ്മയിക്കുന്നു!

കാക്ക

ഒരിടത്തിരുന്ന് കാ കാ എന്നൊച്ചവെക്കുന്ന കാക്ക
കേൾക്കുന്ന എല്ലാ കാതുകളിലും ഒരു കാക്കയെ ഉണ്ടാക്കുകയാണ്.

ഒറ്റ വാക്കു കൊണ്ട് ,
അത് പുറപ്പെടുവിക്കുന്ന
ഒറ്റ നിമിഷം കൊണ്ട്
ഒരായിരം കാക്കകൾ .

പിന്നെയോ?
ചെവിയിൽ ഉരുവപ്പെട്ട ആ കാക്ക
നിശ്ശബ്ദമായി കാ കാ എന്ന് ഒച്ചവെക്കുന്നു.
ചെവി ഒരു കാക്ക കടലാവുന്നു.
കാക്കകളെ തുറന്നു വിടാൻ ഈ തലയോട്ടി
ഒന്നു തുറന്നു തരുമോ പ്രഭാതമേ ?

വെളിച്ചത്തിന്റെ കരച്ചിൽ

ഒരു ദിവസം ഉച്ചയക്ക് ഒറ്റയ്ക്കു വീട്ടിലിരിക്കുമ്പോൾ വാതിൽ മുട്ടി വിളിച്ച്
പരിചയപ്പെടുത്തിയെന്ന് ഭാര്യയോട് പറഞ്ഞു.
അങ്ങാടിയിലെ അരിക്കടകളുടെ അറ്റത്ത്
ഒരു സിഗരറ്റു വലിക്കാനുള്ള മറവിലേക്ക് നിന്നപ്പോഴാണെന്ന് കൂട്ടുകാരോട് പറഞ്ഞു.
പാർക്കിൽ വെച്ചാണെന്നും റെസ്റ്റോന്റിൽ വെച്ചാണെന്നും പോലീസുകാരോട് മാറ്റി മാറ്റിപ്പറഞ്ഞു.

വെളിച്ചത്തിന്റെ കരച്ചിൽ എന്നാണത്രേ
അയാൾ അയാളെ പരിചയപ്പെടുത്തിയത്.
അയാളുടെ സന്ദർശനത്തിനു മുൻപോ പിൻപോ എന്ന് ഈ മനുഷ്യന് നിശ്ചയമില്ല;
എല്ലായിടത്തും വെളിച്ചം കുറഞ്ഞു വരുന്നതായി തോന്നിയിരുന്നു.
കൂടുതൽ വെളിച്ചത്തിനു വേണ്ടി എപ്പോഴും
ഈ മനുഷ്യൻ ദാഹിച്ചു.

മറ്റൊരു വിചിത്ര സംഭവവുമുണ്ടായി.
എവിടെയോ കുടുങ്ങിക്കിടക്കുന്ന
വെളിച്ചത്തിന്റെ കരച്ചിൽ ഈ മനുഷ്യനോട്
സംസാരിച്ചുതുടങ്ങി.
തന്നെ രക്ഷിക്കണമെന്ന് വെളിച്ചത്തിന്റെ കരച്ചിൽ ഈ മനുഷ്യനോട് പറഞ്ഞു കൊണ്ടിരുന്നു.
എവിടെ നിന്നാണ് ഈ ശബ്ദമെന്ന്
ആദ്യമൊന്നും ഈ മനുഷ്യന് മനസ്സിലായില്ല.

പതിവിലേറെ അസ്വസ്ഥനായി
ഏതോ പുസ്തകം വായിക്കാൻ ശ്രമിച്ച്
ഉറക്കം തൂങ്ങുമ്പോൾ
വെളിച്ചത്തിന്റെ കരച്ചിൽ വിളിക്കുന്നത്
ഈ മനുഷ്യൻ കേട്ടു.
ആരേയും കാണാനില്ല.
എവിടെയോ ഒരാൾ കുടുങ്ങിക്കിടക്കുന്നുണ്ട്.
വീടിന്റെ ചുമരുകളിൽ ചെവി ചേർത്തു.
അപ്പോൾ
വെളിച്ചത്തിന്റെ കരച്ചിൽ അയാളെ രക്ഷിക്കണമെന്ന് കേഴുന്നത്
ഈ മനുഷ്യൻ വ്യക്തമായി കേട്ടു .

വീടു പണിയുമ്പോൾ കട്ടകൾക്കും സിമന്റിനുമിടയിൽ താൻ കുടുങ്ങിപ്പോയിയെന്ന്
വെളിച്ചത്തിന്റെ കരച്ചിൽ പറഞ്ഞു.
അപ്പോൾ നിങ്ങളല്ലേ അന്നെന്നെ വന്നു പരിചയപ്പെട്ടതെന്ന് ഈ മനുഷ്യൻ ചോദിക്കുന്നുണ്ട്.
അതിന് പ്രത്യേകിച്ചൊരുത്തരവും
വെളിച്ചത്തിന്റെ കരച്ചിൽ നൽകുകയുണ്ടായില്ല.
പകരം  പിറുപിറക്കുകയും കരയുകയും
ചീത്ത വിളിക്കുകയും ചെയ്തുകൊണ്ടിരുന്നു.

അങ്ങനെയാണ്
നിരന്തര സമ്മർദ്ധങ്ങളാൽ
നല്ലവനും അസ്വസ്ഥനുമായ ഈ മനുഷ്യൻ
ചുമരുകൾ ഒന്നൊന്നായി പൊളിച്ചുതുടങ്ങിയത്.
ഓരോ ചുമരു പൊളിക്കുമ്പോഴും
മറ്റൊരു ചുമരിലിരുന്ന്
വെളിച്ചത്തിന്റെ കരച്ചിൽ
താനിവിടെയാണ് കുടുങ്ങിക്കിടക്കുന്നത് മണ്ടാ
എന്ന് ഈ മനുഷ്യനോട്
വിളിച്ചു പറഞ്ഞു.

പണിക്കുപോയ ഭാര്യയും
പഠിക്കാൻ പോയ കുട്ടികളും തിരിച്ചെത്തുമ്പോൾ
നല്ലവനായ ഈ മനുഷ്യൻ
പരിപൂർണ സന്തോഷവാനായി
ചുമരുകളില്ലാത്ത വീട്ടിലേക്ക്
അവരെ ചിരിച്ചു കൊണ്ട്
സ്വീകരിക്കുകയാണ് ഉണ്ടായത്.
ചുമരുകൾക്കിടയിൽ നിന്ന് പുറത്തു വന്ന
വെളിച്ചത്തിന്റെ കരച്ചിലാവട്ടെ
അവിടെ ആ വീട്ടിൽ പരന്നുകിടന്നിരുന്നു.

വെളിച്ചത്തിന്റെ കരച്ചിലിനെ മോചിപ്പിച്ച
ഈ മനുഷ്യൻ അപ്പോൾ എങ്ങനെയാണ്
കുറ്റവാളിയാകുന്നത് പോലീസുകാരാ?

ഹൊറർ

ഈ നഗരത്തിൽ
ഞാനെപ്പോഴാണ്
വണ്ടി ഇറങ്ങിയതെന്ന്
ഓർമ്മയില്ല.
എന്തിനാണ്
ഞാൻ ഇവിടെത്തന്നെ
വന്നതെന്നും
ഓർക്കാനാവുന്നില്ല.

അവിഹിത ബന്ധത്തിനിടയിൽ
പിടിക്കപ്പെട്ട
മറുനാടൻ തൊഴിലാളിയെപ്പോലെ
ആത്മനിന്ദയും മൗഢ്യവും നിറഞ്ഞ
സൂര്യനെ
ഈ നഗരത്തിനു മുകളിൽ
കെട്ടിടങ്ങളേക്കാൾ ഉയരത്തിലല്ലാതെ
ആരോ കെട്ടിത്തൂക്കിയിട്ടിരിക്കുന്നു.

വഴിയരികിലെ യാചകർ,
കാറിനകത്ത്  പത്രം വായിക്കുന്ന നിലയിലുമല്ലാതെയും
ടാക്സി ഡ്രൈവർമാർ,
റസ്റ്റോറന്റിൽ നിന്ന്
ഭക്ഷണം എടുക്കുകയോ വിളമ്പുകയോ ചെയ്യുന്ന നിലയിൽ ബെയറർമാർ,
മദ്യശാലയുടെ തറയിലേക്ക്
കണ്ണുകളൂന്നിയ നിലയിൽ
കുടിയന്മാർ,
മൊബൈലിൽ
ഏതോസന്ദേശം  നോക്കുന്ന നിലയിൽ ചെറുപ്പക്കാർ ,
എല്ലാവരും നിന്നനിൽപ്പിൽ
ഇരുന്ന ഇരുപ്പിൽ
സ്വിച്ചിട്ടതുപോലെ  ഉറങ്ങുന്നു.

എല്ലാവരും ഉറങ്ങുന്ന
ഈ പകൽ നഗരം
ശിൽപ്പങ്ങളുടെ
ഒരു മ്യൂസിയത്തിലൂടെയെന്ന പോൽ
എന്നെ നടത്തിക്കുന്നു .

എനിക്ക് ആരെയും
ഉണർത്തുവാൻ
തോന്നിയില്ല.
പകലുറങ്ങുന്ന എല്ലാ മനുഷ്യരും
കൂടിയ ദയ അർഹിക്കുന്നു.
ഒരു അനക്കം കൊണ്ട്
ഈ നഗരം ഉണരുമെങ്കിൽ
അതേതുവിധമാവുമെന്ന ഭയം
എനിക്ക് അടക്കാനായില്ല.

ദാഹിച്ചപ്പോൾ
ഞാൻ വെള്ളമെടുത്തു കുടിച്ച
കടയിലെ കടക്കാരനോ
വിശ്രമിക്കാൻ
മുറി അന്വേഷിച്ചുചെന്ന
ലോഡ്ജിലെ മാനേജരോ
ഉണർന്നതേയില്ല.

ഉറങ്ങിക്കിടക്കുന്ന നഗരവഴികൾ
ഉറങ്ങാത്തതായി എന്നെക്കൂടാതെ
കുറച്ചു കാക്കകളെയും പട്ടികളെയും കാണിച്ചുതന്നു.

ബസ് സ്റ്റാൻഡിലെ
നിർത്തിയിട്ട ബസ്സുകളിലും
റെയിൽപ്പാളങ്ങളിൽ നിശ്ചലമായ 
തീവണ്ടിയിലും
ആളുകൾ പല നിലയിലിരുന്ന് ഉറങ്ങുന്നു.

വിവിധ മാതൃകകളിലുള്ള
കൂർക്കം വലികൾ മാത്രം നിറഞ്ഞ ഈ നഗരം ഒരു പ്രേത സിനിമയാണെന്നും
ഞാനതിന്റെ വഴികളാൽ വരിഞ്ഞുമുറുക്കപ്പെടുവാൻപോകുന്ന
ഇരയാണെന്നുമുള്ള
തോന്നൽ ഹൃദയമിടിപ്പ് കൂട്ടി.

മാറാല പിടിച്ച കെട്ടിടത്തിന്റെ തുറന്നിട്ട ജനാലയിലൂടെ ഒരു കാക്ക ദുരൂഹവും ഭയജനകമായ മട്ടിൽ നോക്കി.
ഒരിരുട്ട് അഴിഞ്ഞുവന്നു.

അപ്പോൾ ഒരു ഒഴിഞ്ഞ വാഹനം വന്നു നിന്ന് അതിന്റെ വാതിൽ തുറക്കുകയും
എന്നെ ...

നൃത്തശാല

പെരുന്തൽമണ്ണയിൽ നിന്ന്
പട്ടാമ്പിയിലേക്കു പോകുന്ന ബസ്സിൽ
ഡ്രൈവറുടെ എതിർവശത്ത്
നാലു പേർക്കിരിക്കാവുന്ന സീറ്റിൽ
മുഴുക്കൈ നീല ബ്ലൗസും നീലസാരിയുമണിഞ്ഞ്
പ്രേമം നിറഞ്ഞൊരു പെൺകുട്ടി തനിച്ചിരിക്കുന്നു.

അവളുടെ കണ്ണുകൾക്ക്
ഈ പ്രപഞ്ചത്തെ മുഴുവൻ
ഊറ്റിക്കുടിക്കാനുള്ള കെൽപ്പുണ്ട്.
അവളൊന്ന് നോക്കിയിരുന്നെങ്കിൽ
ബസ്സിലെ മുഴുവൻ ആളുകളും
പറന്നു വന്ന്
അവളുടെ കണ്ണുകൾക്കുള്ളിലേക്ക്
അപ്രത്യക്ഷമായേനേ...
ഭാഗ്യവശാൽ അതുണ്ടായില്ല.

(ഇടയ്ക്കെപ്പോഴോ വൃദ്ധനായ ഈ കവി
ബസ്സിൽ കയറുകയും പെൺകുട്ടിയുടെ
അടുത്തിരിക്കുകയും പ്രണയത്തിന്റെ കാന്തികവലയം താങ്ങാനാവാതെ
കുറച്ചു കഴിഞ്ഞ് പിൻസീറ്റിലേക്ക് മാറിയിരിക്കുകയും ചെയ്യുന്നുണ്ട്.)

അവൾക്കും ഡ്രൈവർക്കുമിടയിൽ
മാറി മാറിയുള്ളനോട്ടത്തിന്റെ
അദൃശ്യമായ ഒരു പാലമുണ്ട്.
അവൾക്കു വേണ്ടിയാണിപ്പോൾ
അയാളീ ബസ്സോടിക്കുന്നത്.
പ്രണയവും മരണവും
രണ്ടല്ലെന്ന് അതിവേഗത കൊണ്ട്
ത്രസിപ്പിക്കുകയാണയാൾ.
ഇടിച്ചു ഇടിച്ചില്ല എന്ന വക്കത്ത്
എത്ര വാഹനങ്ങളെയാണ് വെട്ടിമാറ്റി
അയാൾ മുന്നേറുന്നത് !
നിർഭയമായ വേഗതയിലേക്ക് അഴിച്ചുവിട്ട്
അവളുടെ പ്രണയാതതിയുടെ മർദ്ദനില
ഉയർത്തിക്കൊണ്ടേയിരിക്കുകയാണയാൾ.

(പ്രണയം മരണം എന്നിങ്ങനെ പേരുകളുള്ള
രണ്ടു കുതിരകളെ പൂട്ടിയ വണ്ടിയാണിതെന്നും
ഏതെങ്കിലും ഒന്നേ അവശേഷിക്കൂ എന്നും
എനിക്കു തോന്നുന്നുണ്ട്.
വിട്ടേക്കൂ.
ഭീരുക്കൾക്ക് അങ്ങനെ പലതും തോന്നും. )

അവൾ അയാളിലേക്കും
അയാൾ അവളിലേക്കും
ഇരുന്നിടത്തിരുന്ന് ഒഴുകിക്കൊണ്ടിരുന്നു.
മലയാളം, തമിഴ്, ഹിന്ദി പ്രണയചലച്ചിത്രഗാനങ്ങൾ
ഒന്നൊന്നായി
ഇറങ്ങിവരികയാണ് ബസ്സിലേക്ക്.

ഓടുന്ന ബസ്സിൽ
'ഇത്ര വേഗത വേണ്ട പൊന്നേ
പേടിയാവുന്നു 'എന്നവൾ
ഉമ്മ വെച്ചതു പോലെ
അയാൾ ചിരിക്കുന്നു.
ബസ്സ് ഒരു നൃത്തശാലയാകുന്നു.
ഓടുന്ന ബസ്സിൽ
ഡ്രൈവറും ആ പെൺകുട്ടിയും
നൃത്തം ചെയ്യുന്നു.
ഇത്രയും ഗായകർ
ഇത്രയും ഗാനരചയിതാക്കൾ
ഇത്രയും സംഗീതസംവിധായകർ
അവർക്കു വേണ്ടിയാണീ
പാട്ടുകൾ ചെയ്തതെന്നപോൽ
അത്രയും ചലച്ചിത്രങ്ങളിലെ
നായകനും നായികയുമായി
നിറഞ്ഞാടുകയാണവർ.

പ്രണയത്തിന്റെ മാന്ത്രികതയാൽ
വർണദീപാലംകൃതമാകുന്ന ബസ്സിൽ
യാത്രക്കാരെല്ലാം നൃത്തം ചെയ്തു ചെയ്ത്
ഓരോരോ സ്റ്റോപ്പുകളിലിറങ്ങിപ്പോയി.

എല്ലാ അപകടങ്ങളേയും തരണം ചെയ്ത്
വീരോചിതമായി പട്ടാമ്പിയിലെത്തി
മറവിൽ നിന്ന് സിഗരറ്റു വലിക്കുന്ന അയാളോട്
ഞാൻ ചോദിച്ചു:
'ഇത്രയും നേരം പാട്ടിനൊത്ത്
ആ നീലസാരിയുടുത്ത പെൺകുട്ടിയുമായി
ബസ്സിൽ നൃത്തം ചെയ്യുകയും
ഒരേസമയം ഡ്രൈവർ സീറ്റിലിരുന്ന്
അതിവേഗത്തിൽ ബസ്സോടിച്ചിവിടെ
എത്തിക്കുകയും ചെയ്തതിന്റെ
രഹസ്യമെന്താണ്?'

മൃതശരീരങ്ങളുടെ മ്യൂസിയം

സ്നോഡെത്ത് എന്ന ഐസ് ക്രീം പാർലറിലിരുന്ന്
ഓരോ ഐസ് ക്രീം കഴിച്ചു തീർന്നപ്പോഴാണ്
ചിത്രകാരി കൂടിയായ പ്രമീള സുജാതയോട്
ആ രഹസ്യ മ്യൂസിയത്തെക്കുറിച്ചു പറയുന്നത്.

ഭർത്താക്കന്മാരുടെ കുറ്റങ്ങൾ പറഞ്ഞു പറഞ്ഞ്
അവർ മൂസിയത്തിലെത്തിയത് അറിഞ്ഞില്ല.
മ്യൂസിയത്തിന് പല എൻട്രൻസുകളുണ്ട്.
ഒരു എൻട്രൻസിലൂടെ ഒരാളെയേ പ്രവേശിപ്പിക്കൂ.
രണ്ടു പേരും രണ്ടു വഴികളിലൂടെ മ്യൂസിയത്തി നകത്ത് കടന്നു.
പ്രമീളയെ നോക്കി ആ മൂസിയം സൂക്ഷിപ്പുകാരൻ ചിരിച്ചുവോ?

ഇതൊരു അണ്ടർ ഗ്രൗണ്ട് മൂസിയമാണ്.
ഇതു വളരെ രഹസ്യമായി പ്രവർത്തിക്കുന്ന ഒന്നാണ്.
ഇടുങ്ങിയ പല വിധ ശാഖകളുള്ള ഇരുണ്ട ഗുഹ.
നടക്കുന്നതിനനുസരിച്ച് കാഴ്ചക്കാരന്റെ സാന്നിദ്ധ്യം മനസ്സിലാക്കി ചെറിയ പ്രകാശം ഉണ്ടായി വരും.

സുജാത വളരെ പതുക്കെ നടന്നു.
കട്ട ഇരുട്ടാണ്.
കുറച്ചു ദൂരം നടന്നപ്പോൾ ചെറിയ ഒച്ചകൾ
വിദൂരതയിൽ നിന്നെന്ന പോൽ കേട്ടുതുടങ്ങി.
പെട്ടെന്ന് ഒരു മിന്നൽ വെളിച്ചത്തിൽ
ഗുഹയുടെ ചുമരുകളിൽ നിന്ന് തടിയൻനായ്ക്കൾ
സുജാതയുടെ നേർക്ക് കുരച്ചു ചാടി .
സുജാത ഓടി .
ഒരു ആൾക്കൂട്ടം തന്റെ പിന്നാലെ
പാഞ്ഞു വരുന്ന ഒച്ച .
തല്ല്, കൊല്ല് എന്നെല്ലാമുള്ള ആക്രോശങ്ങൾ,
ആരുടെയോ ദയനീയ വിലാപം...
സുജാത തിരിഞ്ഞു നോക്കി .
മുന്നിലെ ശവപേടകത്തിൽ കാലു തടഞ്ഞ്
അവൾ മുഖമടച്ചു വീണു.

കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെ
മൃതശരീരങ്ങളാണ് മ്യൂസിയത്തിലുള്ളത്.
രാജ്യമെങ്ങുമുള്ള കലാപങ്ങൾ !
ശവശരീരങ്ങൾ കൂടിയ വിലയ്ക്കു വാങ്ങി
രഹസ്യമായി ഇവിടെ എത്തിക്കും.
മരണത്തിലേക്കെത്തിച്ച കലാപങ്ങളുടെയും
മരണവീട്ടിലെ വിലാപങ്ങളുടെയും
ലൈവ് സൗണ്ട് ട്രാക്ക് ഓരോ
മൃതശരീരത്തിനു സമീപവുംസജ്ജമാക്കിയിട്ടുണ്ട്.

സുജാത ആ ശവപേടകത്തിനു മുന്നിൽ തളർന്നിരുന്നു.
മരിച്ചു കിടക്കുന്ന മനുഷ്യന്റെ കണ്ണുകൾ.
ബന്ധുജന വിലാപം താഴ്ന്ന ശബ്ദത്തിൽ നിന്ന്
ക്രമേണ ഉയർന്നു തുടങ്ങി.
ചുമരിൽ അയാളുടെ പേരും ചിത്രവും വിവരങ്ങളും തെളിഞ്ഞു:
____________
പേര്:
ജനനം: 1963
മരണം: 2015
മൃതശരീരം ശേഖരിച്ചത്: ദാദ്രി, ഉത്തർപ്രദേശ്
____________________________________________

നേരിയ വെളിച്ചത്തിൽ
ആ ശവ പേടകത്തിനു ചുറ്റുമിരുന്ന്
കരയുന്ന ബന്ധുക്കളെ
അവ്യക്തമായി സുജാത കണ്ടു.
ഒരു മരണവീട്ടിലാണ് താനെന്
സുജാത ഉറപ്പിച്ചു.
ആരോ തല്ലിക്കൊന്നതാണ് ഈ മനുഷ്യനെയെന്ന് അവിടെ കൂടിയവർ
അടക്കം പറയുന്നത് കേട്ടു.
കരച്ചിലുകളെ പിന്നിലാക്കി
സുജാത മുന്നോട്ടു നടന്നു.
ഒരു പൂച്ച വിലങ്ങനെ
കടിപിടികൂടുന്ന ശബ്ദത്തിൽ
ചാടിയോടി .
വവ്വാലുകൾ അവളെത്തട്ടിപ്പറന്നു.

മറ്റൊരു ശവപേടകം സുജാതയെ സമീപിച്ചു.
ചന്ദനത്തിരികളുടെയും കുന്തിരിക്കത്തിന്റെയും മണം.
പ്രാർഥനകളും മണിയടിയും.
ഒരു സ്ത്രീയുടെ വികൃതമാക്കപ്പെട്ട ശരീരം.
കുഞ്ഞുങ്ങളുടെ കരച്ചിൽ.
ഒരു പുരുഷന്റെ അടക്കിപ്പിടിച്ചകരച്ചിൽ..

മുന്നോട്ടു പോവുന്തോറും
കണ്ണുനീറിക്കൊണ്ടിരുന്നു .
ചോരയുടെ മണം വ്യാപിച്ചു.
കുട്ടികളുടെയും വൃദ്ധരുടെയും
ശവപേടകങ്ങൾ കണ്ടു.
യുവാക്കളുടെ ശവപേടകങ്ങൾ കണ്ടു.
എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും
ശവപേടകങ്ങൾ കണ്ടു.
കൊല വാഹനങ്ങളുടെ ഇരമ്പലും
വെടിയൊച്ചകളും കേട്ടു .
കരച്ചിലുകൾക്ക് ഒറ്റ ഭാഷയായിരുന്നു.
മറ്റെല്ലാ ഭാഷകളും അതിൽ ലയിച്ചു.

മരണം നിറഞ്ഞു കിടക്കുന്ന
അനേകം ശാഖകളുള്ള ഈ ഗുഹയിൽ നിന്ന്
എങ്ങനെയാണ് പുറത്തിറങ്ങുകയെന്നറിയാതെ
സുജാത ആദ്യമൊക്കെ ചെറിയ ശബ്ദത്തിൽ
പ്രമീളയെ  വിളിച്ചുകൊണ്ടിരുന്നു.
ഏതു വഴിക്ക് തിരിഞ്ഞാലും
അവിടെല്ലാം ശവ പേടകങ്ങൾ, വിലാപങ്ങൾ ...
ഇരുട്ടിൽ പരുപരുത്ത ഗുഹാഭിത്തികളിൽ
പിടിച്ചുപിടിച്ച് സുജാത നടന്നു.
തന്റെ നിസ്സഹായമായ അവസ്ഥയോർത്ത്
ശബ്ദമില്ലാതെ കരഞ്ഞു.
പ്രമീളയെ ഉറക്കെയുറക്കെ വിളിച്ചു.

സുജാത നടന്നു നടന്ന്
ഛിന്നഭിന്നമായ ശവങ്ങൾ കൊരുത്തിട്ട
ശവപേടകങ്ങളെ ചുറ്റി
വെന്തു കരിഞ്ഞ് ചുരുണ്ടു കിടക്കുന്ന
ശവങ്ങളെക്കണ്ട്
തീ ആളിപ്പടരുമൊച്ചയും ആർപ്പുവിളിയും
കരച്ചിലുകളും പിന്നിട്ട്
നിശ്ശബ്ദമായ ഒരിടത്തെത്തി.
അവിടെ ഒരു ശവപേടകത്തിൽ
ആരെയാണോ അവൾ അലമുറയിട്ടു വിളിച്ചിരുന്നത്
അവൾ, അവളുടെ പ്രമീള കിടക്കുന്നു.
ശവപേടകത്തിൽ ആഞ്ഞടിച്ച്
സുജാത പ്രമീളയെ വിളിച്ചുകൊണ്ടിരുന്നു .
പ്രമീള ഉണർന്നില്ല.
കരഞ്ഞു കരഞ്ഞ് തളർന്ന്
ചില്ലു പേടകത്തിൽ തല വെച്ച്
അർദ്ധബോധത്തോടെ സുജാത കിടന്നു .

എപ്പോഴോ എഴുന്നേറ്റ്
വേച്ചു വേച്ച് സുജാത പിന്നെയും നടന്നു.
അവസാനത്തെ ശവപേടകത്തിനു മുന്നിൽ
ഇനിയൊന്നും കാണുവാൻ വയ്യെന്ന് കണ്ണടച്ചപ്പോൾ
അത്രയും പരിചിതമായ ശബ്ദത്തിൽ
ആരോ കരയുന്നതു കേട്ട് കണ്ണു തുറന്നപ്പോൾ
സുജാത അവളെത്തന്നെ കണ്ടു ;
ആ ശവ പേടകത്തിനുള്ളിൽ ശാന്തയായി.
______

വായനക്കാരേ,
ഒരു അജ്ഞാത മെയിലിൽ നിന്നു കിട്ടിയ വിവരങ്ങളാണ് മുകളിലുള്ളത്.
ഇതൊരു യഥാർത്ഥ സംഭവമാണെന്നാണ്
മെയിലിൽ പറയുന്നത്.
ഞാനും അങ്ങനെ വിശ്വസിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതലറിയാൻ
ഒരെഴുത്തുകാരൻ എന്ന നിലയിൽ
എനിക്കാഗ്രഹമുണ്ട്.
കഴിയുമെങ്കിൽ
ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി സഹായിക്കൂ.. :
ഈ മൂസിയം എവിടെയാണ്?
ആരാണിതിന്റെ സൂക്ഷിപ്പുകാരൻ?
ഇത്ര രഹസ്യമായി ഇത്തരമൊരു മ്യൂസിയം നടത്തിപ്പോരുന്നതിന്റെ ഉദ്ദേശ്യമെന്താണ്?
എല്ലാ നിയമങ്ങളുടെയും കണ്ണുവെട്ടിച്ച് ഇതെങ്ങനെ നിലനിൽക്കുന്നു?
പ്രമീള എങ്ങനെയാണ് ശവപേടകത്തിൽ വന്നത് ?സുജാതയും?
സുജാത തന്റെ തന്നെ ശവം കാണുന്നതിന്റെ കാരണമെന്താണ്?
സുജാതയും പ്രമീളയും മൂസിയത്തിനു പുറത്തു വരുമോ?
മൂസിയം സൂക്ഷിപ്പുകാരൻ എന്തിനാണ് ചിരിച്ചത്?

'ഇരു ' ത്തം

ഇല - ഭൂമി

ഇലയിൽ ഭൂമി.
ഇപ്പോൾ ഉരുണ്ടു വീഴുമോ?

ഭൂമി - ചെരുപ്പ്

ഭൂമിയുടെ ചെരുപ്പ്,
ഭൂമി ആകാശത്ത് അഴിച്ചു വെച്ചത്.
നിശാകാശത്ത് മേഘങ്ങൾക്കിടയിൽ
ഒഴുകും ചെരുപ്പുകൾ.

ചെരുപ്പ് - വെള്ളം

ചെരുപ്പിനെ ഉള്ളിലേക്കു കൂട്ടാത്ത വെള്ളം.
വെള്ളപ്പുറത്തെ സഞ്ചാരം.
നിശ്ചലതയിലേക്കുള്ള തിരസ്കാരം.

വെള്ളം -നിഴൽ

വെള്ളത്തിൽ കാലിട്ടിരിക്കും നിഴലുകൾ,
നിഴൽക്കാലുകൊത്തും മീനുകൾ,
നിഴൽച്ചൂണ്ടയിൽ കുരുങ്ങും മീനുമായി
പറക്കും മേഘങ്ങൾ.

നിഴൽ - കെട്ടിടം

കെട്ടിടം ചുറ്റുന്ന നിഴൽ,
(പൈപ്പു കടിച്ചു പിടിച്ച വില്ലൻ)
ആരെ അന്വേഷിക്കുന്നു?
ആരാണ് ഈ ബഹുനിലമാളികയിൽ നിന്ന്
ഇറങ്ങിവരാനുള്ളത്?

കെട്ടിടം - ജനൽ

ജനലുകളൊഴിച്ച് ബാക്കിയെല്ലാം
മാഞ്ഞു പോയ ബഹുനിലക്കെട്ടിടം.
ജനലുകളെ യഥാസ്ഥാനങ്ങളിൽ നിർത്തി
എവിടേക്കു പോയി?
എല്ലാ ജനലുകളിലും
പുറത്തേക്ക് തള്ളുന്ന
ഉൽക്കണ്ഠത്തലകൾ.

ജനൽ - തെരുവ്

തെരുവിനെ വലിച്ചു കുടിക്കും ജനൽ .
റോഡുകളും
ആളുകളും
കെട്ടിടങ്ങളും
പിടിവള്ളിയില്ലാതെ
അതിൻ വായിലേക്കൊഴുകുന്നു.

തെരുവ് -കാർ

തെരുവ് ഒരു കാറിനെ
ഉള്ളംകൈയിലെടുത്ത്
പൊടിച്ചിടുന്നു.

കാർ - പാറ്റ

മലർന്നുകിടക്കുന്ന കാർ :പാറ്റ
മലർന്നു കിടക്കുന്ന പാറ്റ: അപകടത്തിൽപെട്ട കാർ

പാറ്റ -തേങ്ങ

എല്ലാരുമുറങ്ങിക്കിടക്കെ
മുഴുത്തേങ്ങയുമായി പറന്നുപോകുന്നു പാറ്റ

തേങ്ങ -ചിരവ

അത്രയും ബന്ധമുള്ള ബദ്ധവൈരികൾ.
നിർബന്ധിത ഇണചേരൽ.

ചിരവ-പക്ഷി

ചിരവ,അടുക്കളയിലെ പക്ഷി
കിരീടം വെച്ചത്,
ഇരുട്ടിലൂടെ പറന്നു പോവുന്നു .

ഡെസ്പാസീത്തോ

നഗരത്തിലെ ഡാൻസ്ബാർ
ഈ രാത്രി പൊട്ടിത്തെറിക്കുന്നു.
എല്ലാ തെരുവുകളിലും പാതകളിലും
വീടുകൾക്കു മുന്നിലും അതിന്റെ ഒരു കഷ്ണം.
കുടിച്ചു കൊണ്ടിരിക്കുന്നവരുടെ ഒരു മേശ,
ആടിക്കൊണ്ടിരിക്കുന്നവരുടെ ഒരു കൂട്ടം.
ഒരു സംഗീതം എല്ലാ ജനലുകളും തകർത്ത്
എല്ലാ കാതുകളിലേക്കും പ്രവഹിക്കുന്നു.
ഡിംലൈറ്റുകളുടെയും ലേസർ വെളിച്ചങ്ങളുടെയും മിന്നാമിന്നികൾ
എങ്ങും നൃത്തം ചെയ്യുന്നു.
ഡെസ്പാസീത്തോ

ഉറങ്ങിക്കിടക്കാൻ ഇനി വയ്യെന്ന്
ലോകം തെരുവിലേക്കിറങ്ങുന്നു.
എല്ലാവരും ഗായകരും നർത്തകരുമാകുന്ന
മഹത്തായ സ്വപ്നത്തിലേക്ക് ഉണരുന്നു.

രാനഗരങ്ങളെ പിടിച്ചെടുക്കുന്നു
പൊട്ടിത്തെറിക്കുന്ന ഡാൻസ്ബാർ.
സംഗീതത്തിന്റെ മിന്നലുകൾ കടന്നുപോകും
മേഘവഴികളാകുന്നു തലച്ചോറുകൾ .
പൊട്ടിപ്പുറപ്പെട്ട നൃത്തത്തിൻ
നദികളാവുന്നു കാലുകൾ.

ലോകം ഒരു കരീബിയൻ ദ്വീപാകുന്നു.
എല്ലാ മനുഷ്യരും കൈ പിടിച്ചു കൈ പിടിച്ച്
ഒരേ പാട്ടിന്റെ ചങ്ങലയാവുന്നു.
നർത്തകർ ചവിട്ടുന്നിടത്തു നിന്നെല്ലാം
നക്ഷത്രങ്ങൾ ഒഴുകിപ്പോവുന്നു.

കരീബിയൻ കടൽ ചില്ലുതിരമാലകളുയർത്തി
ഏഴുസമുദ്രങ്ങളേയും വിളിക്കുന്നു.
ഏഴുവൻകരകളെയുമെടുത്ത്
കരീബിയൻ ദ്വീപുകൾ നൃത്തം ചെയ്യുന്നു:
പസീത്തോ പസീത്തോ സോവേ സോവേ സീത്തോ
💋💋💋💋💋💋💋💋💋💋💘💘💋💋💋💋

ഡെസ്പാസീത്തോ : ഏറ്റവും കൂടുതൽ ആളുകൾ കണ്ട യൂറ്റ്യൂബ് മ്യൂസിക് വീഡിയോ.

റോങ്സൈഡിൽ വരുന്ന ജീപ്പ് എന്ന കവിത


🚙🚙🚙🚙🚙🚙🚙🚙🚙🚙🚙🚙🚙🚙

റോങ്സൈഡിൽ വരുന്ന ജീപ്പ് എന്ന കവിത
മഞ്ഞിന്റെ വെളുത്ത പാടകെട്ടിയ ജനലുകൾ നോക്കി
മുറിയിലെ വൈദ്യുത വെളിച്ചം അണച്ച് ഇരുട്ടിലാണ് കവി എഴുതുന്നത്.
ജനലിലൂടെ പുറത്തേക്കു നോക്കുംതോറും അയാൾക്ക് കരച്ചിൽ കൂടിക്കൂടി വന്നു.
ഇത്ര നേരത്തെ മരിക്കേണ്ടായിരുന്നു...

ഈ കവിത ഈ വെളുപ്പാൻ കാലത്ത് ദില്ലിയിൽ പ്രഭാത്ഷേണായി എന്ന വൃദ്ധൻ വായിച്ച് അസ്വസ്ഥനാവുകയും
കക്കൂസിൽ പലതവണ പോവുകയും മരുമകളെയും മകനെയും വിളിക്കാൻ
ധൈര്യമില്ലാതെ
ലൈറ്റണച്ച്
ഉറക്കം വരാതെ
റോങ്സൈഡിൽ വരുന്ന ജീപ്പിനെ കണ്ട് കിടക്കുകയുമാണ്

അനുപംഭാട്യ, ജീവൻ അലോക്, നതാലിയ ജോസഫ് എന്നിവർ ഈ കവിതയെ പല സന്ദർഭങ്ങളിലായി അനുകരിച്ചെഴുതുകയും ദിവസങ്ങൾക്കുള്ളിൽ വാഹനാപകടങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തു.

അങ്ങനെയാണ് ഈ കവിത ഒരു കൊല്ലുന്ന കവിതയാവുന്നത് ;
കവിതയിലെ പതിമൂന്നാം നമ്പർ മുറി.
വാടകക്കാരൻ ഫാനിൽ കെട്ടിത്തൂങ്ങി ചത്തതിനാൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന മുറി
തിരക്കുള്ള ദിവസം കസ്റ്റമറുടെ നിർബന്ധത്താൽ മാനേജർ തുറക്കുകയാണ്.
മാറാല, മാറാല, മാറാല എന്നൊരു സംഗീതത്തിലേക്ക് ജനൽ വഴി വെളിച്ചമിറങ്ങുന്നു.
പൊടുന്നനെ
ഡ്രം സെറ്റിലെ സിമ്പലിൽ ആഞ്ഞടിച്ചതു പോലെ
മാനേജറും ആ ചെറുക്കനും ആഞ്ഞു തുമ്മുന്നു .

കവിത തുടങ്ങുന്നതിങ്ങനെയാണ്:

നമ്മൾ എവിടെ നിന്നാണ് വരുന്നതെന്ന് എത്ര ശ്രമിച്ചിട്ടും ഓർക്കാനാവുന്നില്ല.
റോംങ് സൈഡിൽ ഒരു ജീപ്പ് വരുന്നുണ്ടായിരുന്നു.
അത്ര വേഗത്തിലൊന്നുമല്ല.
വളവായിരുന്നു.
പക്ഷേ, അത് ഓടിക്കുന്നയാൾക്ക് എൺപതുകളിലെ സിനിമകളിലെ വില്ലന്മാരുടെ മുഖഛായയുണ്ടായിരുന്നത് ഞാൻ കണ്ടു/ ശ്രദ്ധിച്ചു.
ഞാനത് കണ്ടത് / ശ്രദ്ധിച്ചത് വണ്ടിയിൽ നിന്ന് തെറിച്ച് മുകളിലേക്ക് പറക്കുമ്പോഴായിരുന്നു.
നമ്മുടേത്  ഇരുചക്രവാഹനം തന്നെ.
നല്ല സ്പീഡിലായിരുന്നു.
ഇടിച്ചതും വണ്ടി ജീപ്പിന്റെ മുൻഭാഗത്ത് കുരുങ്ങി .
നിന്റെ ശവം ജീപ്പിന്റെ ബോണറ്റിലേക്ക് തെറിച്ചു.
ബുള്ളറ്റിന്റെ പിന്നിൽ നിന്ന് ഞാൻ മുകളിലേക്കും.
അവസാനത്തെ പറക്കൽ.
ജീപ്പ് നിൽക്കുന്നു.
അതിലുള്ളവരെല്ലാം നിലവിളിക്കുന്നു.
ആകാശത്ത് കരണം മറിയുന്ന എന്നെ നോക്കുന്നു .
ഇടിയുടെ ശബ്ദം കേട്ട്  ആളുകൾ ഓടി വരുന്നു.
അതിനു മുൻപേ ഞാൻ റോഡിൽ
തലയടിച്ചു വീണ് ചോരയൊലിപ്പിച്ചു കിടക്കുന്നു.
മൊബൈൽ കമ്പനി അതിന്റെ പുതിയ ഓഫർ കേൾപ്പിക്കുവാൻ നിന്റെ ഫോണിൽ വിളിച്ചുകൊണ്ടിരിക്കുന്നു,
ജീപ്പിനു മുന്നിൽ കുരുങ്ങിക്കിടക്കുന്ന നിന്റെ ശവം
ഒറ്റനോട്ടം മാത്രം നോക്കി ആളുകൾ മറയത്തേക്കു പോവുന്നു.
ആളുകൾ കൂടിക്കൂടി വരുന്നു;വാഹനങ്ങളും.
എന്നെ ഒരു വണ്ടിയിൽ കയറ്റിക്കൊണ്ടു പോവുന്നു.
വഴിയിലെവിടെയോ വെച്ച് ഞാനും....

അപകടമരണങ്ങൾക്കു ശേഷവും നാം എഴുന്നേറ്റു വന്ന് നമ്മുടെ ബുള്ളറ്റ് തിരയുന്നുണ്ട്.
അതവിടെയില്ല.

ചോര പറ്റിയ റോഡിലൂടെ
വാഹനങ്ങൾ ഇപ്പോഴും കുതിക്കുന്നുണ്ട്.
റോങ് സൈഡിൽ വന്ന ആ ജീപ്പ്
വളവിനപ്പുറത്ത് ഇപ്പോഴും ഒളിച്ചിരിക്കുന്നുണ്ടെന്ന് നീ എന്നോടു പറഞ്ഞു.

അത് സത്യമാണോ എന്ന് അറിയണമെങ്കിൽ നാം വീണ്ടും നമ്മുടെ ബുള്ളറ്റ് കണ്ടുപിടിക്കണം
അത് അസാധ്യമായതിനാൽ
നമ്മൾ ആ അപകടവളവിനപ്പുറം
നെടിയ മരങ്ങളുടെ പിന്നിൽ ഒളിച്ചുനിന്നു.
ദിവസങ്ങളോളം നിന്നപ്പോൾ
ഒരു രാത്രി ഒരു കാർ വന്നു.
അപ്പോൾ എതിർവശത്തുനിന്ന്
റോങ്സൈഡിൽ ആ ജീപ്പ്...

ഡിം ലൈറ്റുകളുടെ മിടിപ്പുകളും ആളുകളുടെ ബഹളങ്ങളും പിന്നിലാക്കി
നമ്മൾ കൈപിടിച്ച് ഒട്ടും തിരക്കില്ലാതെ വെറുതേ നടന്നു.

'റോങ് സൈഡിൽ വരുന്ന ജീപ്പ് ഒരു കവിതയല്ല. അപകട വിവരണം എങ്ങനെയാണ് കവിതയാകുന്നത് ? 'എന്ന കമന്റിട്ട
ജഗദീഷ് കുമാർ അന്നു രാത്രി ഉറങ്ങിയില്ല
ഇരുകണ്ണിലും വെളിച്ചം നിറച്ച്
റോങ്സൈഡിൽ ഒരു ജീപ്പ്
കണ്ണടക്കുമ്പോഴെല്ലാം ഇരച്ചു വരുന്നു.

ലോകത്ത് എക്കാലത്തും
കവിത മനസ്സിലാവാത്തവരും കവിയശപ്രാർത്ഥികളും ഉള്ളതിനാൽ
ആ കവിതയ്ക്കും വൗ എന്നും ഹൃദയാകൃതിയുള്ള വികാരചിഹ്നങ്ങളും കമന്റുകളായി വന്നു .
പക്ഷേ തിരുവനന്തപുരത്തുനിന്നുള്ള നിർമൽകുമാർ
ആ കവിതയിലെ വരികൾക്കിടയിലൂടെ
ഒരു ജീപ്പ് കടന്നു പോകുന്നതും
ബുള്ളറ്റിന്റെ ഇരപ്പും കേട്ടു.

വരികൾക്കിടയിലൂടെ കൈ പിടിച്ചു നടന്ന ഞങ്ങൾ
അയാളെ കൈ വീശിക്കാണിച്ചു.
അയാൾ ഞെട്ടി.
വിൻഡോ ക്ലോസ് ചെയ്ത് പുറത്തു പോയി. ഒറ്റയ്ക്കു നിന്നു മൂത്രം ഒഴിച്ച് ചിന്തിച്ചുകൊണ്ടിരുന്നു.
പക്ഷേ,രണ്ടു കാര്യങ്ങളും അയാൾക്ക് നിർത്താൻ കഴിഞ്ഞില്ല.

വാഴത്തോട്ടം നൃത്തം ചെയ്യുന്നു

റഷീദിന്റെ വാഴത്തോട്ടം നൃത്തം ചെയ്യുന്നു വശങ്ങളിലെ പത്തടിവഴികളെ
ഒന്നിച്ചെടുത്ത് തോളത്തിട്ട്
കാലുകൾ താളത്തിൽ ചവിട്ടി
പച്ചിലക്കൈകൾ ചലിപ്പിക്കുന്നു.
കാണുന്നു,നമ്മളിത്  കാണുന്നു
പരസ്പരം മിണ്ടാതെ
നമ്മുടെ വീടുകളിലെ മട്ടുപ്പാവുകളിലിരുന്ന് അത്ഭുതത്തെ വലിച്ചു വലിച്ചു കുടിക്കുന്നു.

റഷീദിന്റെ വാഴത്തോട്ടം നൃത്തം ചെയ്യുന്നു
കൊറ്റികളുടെ വെള്ളപ്പൂക്കൾ
അതിനിടയിൽ നിന്ന് നുരച്ചു പൊന്തുന്നു
വശങ്ങളിലേക്ക് വളഞ്ഞു മായുന്നു
പകലല്ല രാത്രിയല്ല മഴയല്ല വെയിലല്ല
സമയത്തിന്റെ ഒരു കുറ്റിയിലുമല്ല
വിട്ടു കളഞ്ഞ ഒരു വേളയല്ല
സമയത്തിന്റെ ഒരു കണക്കുപുസ്തകത്തിലും വരാതെ രക്ഷപ്പെട്ട  സമയം
മനുഷ്യർ മാത്രമായ നമ്മുടെ മുന്നിൽ വെളിപ്പെടുന്നു

അകത്തേക്കകത്തേക്ക് കുഴിച്ചുപോയാൽ
മരണത്തിനു കൊടുക്കാൻപോലും
തയ്യാറാകും മട്ടിൽ
ശ്വാസത്തെ അടക്കിപ്പിടിച്ചാൽ
കേൾക്കാവുന്ന ഗൂഢസംഗീതത്തിൽ
ചെയ്യുന്നു,
കിടത്തിയുറക്കിയ പച്ചവിരിപ്പോടെ
അരികിലെ കുളത്തെ എടുത്തു പൊക്കി
നൃത്തം ചെയ്യുന്നു.
റഷീദിന്റെ വാഴത്തോട്ടം നൃത്തം ചെയ്യുന്നു.

കുലച്ച തുമ്പിക്കൈകൾ വളച്ചു പിടിച്ച്
ക്രമത്തിലാടുന്നു,വട്ടത്തിൽ ചലിക്കുന്നു
മണൽ കലർന്ന വയൽമണ്ണ് മെതിക്കുന്നു
മെതിച്ച മണ്ണിൽ വിയർപ്പുറവ പൊട്ടുന്നു

ഇരുളോ വെളിച്ചമോ എന്ന് തിരിക്കാത്ത വേള
ഒരേ വാഴത്തോട്ടത്തിലേക്ക് നോക്കി നാമിരിക്കെ
അത്ഭുതം,അത് നൃത്തം ചെയ്യുന്നു!!
അതിലേക്ക് നോക്കി നോക്കി
നാം ഉറങ്ങിപ്പോകുന്നു
നമ്മുടെ മട്ടുപ്പാവുകളിൽ
നമ്മുടെ കസേരകളിൽ നമ്മളുറങ്ങുന്നു
പ്രപഞ്ചത്തിന്റെ മാന്ത്രികത നമ്മെ ഭയപ്പെടുത്താതിരിക്കാൻ
നമ്മളുറങ്ങുന്നു
ഉറക്കത്തിൽ രണ്ടുവെളുത്ത  കൊറ്റികളായ് പറന്നുവന്നു നോക്കുന്നു,
നൃത്തം ചെയ്യുന്ന വാഴത്തോട്ടത്തെ.

തവളക്കരച്ചിലുകളുടെ മഴയിൽ
അനക്കമില്ലായ്മ നടിച്ച് ഇരുട്ടിന്റെ മറപറ്റി
അത് മാന്ത്രികവിദ്യ പഠിക്കുന്നു.
നമ്മുടെ അശ്രദ്ധ അത് ശ്രദ്ധിച്ചുകൊണ്ടേയിരിക്കുന്നു.

അതിവാചാലമായ ഒരു കവിതയില്‍ നിന്റെ മൃതശരീരം സൂക്ഷിക്കുന്നു


നീ വെടിയേറ്റു മരിച്ചുവീഴുന്നു
നിനക്കിനി ഒന്നും തെളിയിക്കാന്‍ കഴിയില്ല
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അഞ്ചിന്
പകല്‍ വീട്ടില്‍ കുട്ടികളുമായി കളിച്ചിരുന്നതോ
തൊട്ടടുത്ത ടൌണില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതോ
വൈകിട്ട് കൂട്ടുകാരനോടൊപ്പം രണ്ടെണ്ണമടിച്ചതോ...ഒന്നും.

മാവോയിസ്റ്റ്,ഐ.എസ് ഭീകരന്‍ ,സിമി
നീ ഏതാണെന്ന് ഞാന്‍ തീരുമാനിക്കും.
നിനക്ക് ചരിത്രമില്ല,തെളിവുകളില്ല
നീ ജീവിച്ചിരുന്നിട്ടുകൂടിയില്ല.
ഏറിയാല്‍
മരിച്ചുകിടക്കുന്ന നിന്റെ കീശയില്‍
ഒരു ലഘുലേഖ മടക്കിവെക്കും.
അതുമല്ലെങ്കില്‍
നിന്റെ വീട്ടിലെ അലമാരയിലൊരു പുസ്തകം.
അത്ര മതി ,നിന്നെയൊക്കെ കൊല്ലാനുള്ള ന്യായം.
ജീവിച്ചിരിക്കുമ്പോള്‍ നീ കണ്ടിട്ടുപോലുമില്ലാത്ത ഒരു തോക്ക്
മരിച്ചുകിടക്കുന്ന നിന്റെ കൈകളില്‍ പിടിപ്പിക്കും.
ജീവിതത്തില്‍ ഒരാള്‍ക്കൂട്ടത്തില്‍ വെച്ച്
കൂട്ടിമുട്ടിപ്പോലും കണ്ടിട്ടില്ലാത്തവര്‍
നിനക്കെതിരെ സാക്ഷിമൊഴി നല്‍കും.
പോകാത്ത വഴിയില്‍ നീ പോയെന്നു പറയും.
ഭരണകൂടമല്ല,
നിന്റെയൊക്കെ മരണകൂടമാണ് ഞാന്‍.
എനിക്കെതിരെയുള്ള വാക്കുകള്‍ നോക്കുകള്‍,ആലോചനകള്‍
ഒന്നും ഉണ്ടായില്ലെങ്കില്‍പ്പോലും
ഇനിയും ഉണ്ടാവാതിരിക്കാന്‍
ഇടയ്ക്കിടെ ഓരോ കൊല നടത്തേണ്ടതുണ്ട്.
എനിക്ക് ജീവിക്കണം.
എന്റെ ശബ്ദത്തിനുമുകളില്‍ ഉയരരുത്
ഒരു ശബ്ദവും.
ഞാന്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നുവെന്ന തോന്നല്‍
ഉണ്ടാക്കിയെടുത്ത് ചീഞ്ഞ രാഷ്ട്രീയ അശ്ലീലങ്ങള്‍
എനിക്ക് കുഴിച്ചുമൂടണം.
നീ മരിച്ചാലെന്ത്?
വ്യവസ്ഥയെ നിലനിര്‍ത്തുവാന്‍
എനിക്ക് ഭക്ഷണമായതില്‍ നിനക്ക് അഭിമാനിക്കാം.

ജനാധിപത്യത്തെക്കുറിച്ചുള്ള
നിന്റെ ആശങ്ക നിന്റെ അവസാന ശ്വാസത്തിലും
ഞാന്‍ കേട്ടു.
ജനാധിപത്യം എന്നത് ജനങ്ങള്‍ക്കു മുകളില്‍
ഭരണപക്ഷത്തിനുള്ള ആധിപത്യം എന്നേയുള്ളൂ.
ഭരിക്കുന്നവര്‍ മാറുന്നില്ല.
മാറുന്നുവെന്ന് നടിക്കുന്നുവെന്നേയുള്ളൂ.
ഒരു കാല്‍ മുന്നോട്ടുവെക്കുമ്പോള്‍
ഒരുകാല്‍ പിന്നില്‍ ഉള്ളതുപോലെ
ഇരുകാലുകള്‍ മാറിമാറി,
അതല്ലാതെ മറ്റൊന്നും ഈ നടപ്പില്‍
വരികയുമില്ല.

എന്റെ ചിഹ്നങ്ങള്‍-എന്റെ ഇരകളെ
കണ്ടെത്തുന്നതിനുള്ള സൂചകങ്ങള്‍.
എഴുന്നേറ്റു നില്‍ക്കൂ
വരിനില്‍ക്കൂ
നിശ്ശബ്ദരാവൂ
എന്നെല്ലാം ഞാന്‍ പറഞ്ഞുകൊണ്ടിരിക്കും.
അനുസരിക്കാത്തവരെല്ലാം ഒന്നൊന്നായി മരിച്ചുവീഴും.

സംശയത്തിന്റെ ഒരു കണിക മതി
നിന്റെയൊക്കെ കുടുംബം കുളംകോരും.
ആ പഴയ രാജാവു തന്നെയാണ് അധികാരത്തില്‍.



ഇരയെന്ന് പ്രഖ്യാപിച്ച്
ചിലരെ ഞാന്‍ വെറുതെവിട്ടെന്നു വരും.
ഭയത്തിന്റെ കൊടുംവിഷം തിന്ന മൃഗം
കാടിന്റെ ഏതതിരുവരെ ഓടുമെന്ന്
കാണുവാനുള്ള കൌതുകമാണത് .
ജയിക്കും എന്ന് ഉറപ്പുള്ള ഗെയിമില്‍
ഇരയ്ക്ക് അല്പം സാവകാശം നല്‍കുന്നത് തെറ്റല്ല.

ആരോപണങ്ങള്‍ക്കു ചേരുകയില്ല നിന്റെയീ വസ്ത്രങ്ങള്‍ .
അതിനാല്‍  അഴിച്ചുമാറ്റുന്നു
ഭീകരന്മാര്‍ക്കുള്ള യൂണിഫോം നിനക്കുപാകത്തിലുള്ള ഒന്ന്
തയ്ച്ചുകൊണ്ടുവന്നത് അണിയിക്കുന്നു.
നിനക്കിത് ഇഷ്ടപ്പെടാതിരിക്കില്ല.
ചില ജീവിതങ്ങളും അതിവാചാലമായ കവിതകളും
പാഴായെന്നു വരും.
പക്ഷേ നിന്റെ മരണം പാഴാകുന്നില്ലെന്ന്
മാത്രം നീയോര്‍ക്കുക .

വെളിച്ചത്തിന്റെ കാടുള്ള ജലത്തില്‍

ഈയിടെ അവള്‍
കണ്ണടയ്ക്കുമ്പോഴെല്ലാം
വിശാലമായ ജലപ്പരപ്പിന്നടിയില്‍
നീന്തിക്കൊണ്ടിരിക്കുന്ന ഒരാളെ കാണുന്നു.
അയാള്‍ ആരാണെന്ന് അവള്‍ക്കറിഞ്ഞുകൂടാ.
അയാള്‍ എന്തിനാണിങ്ങനെ അന്തമില്ലാതെ
നീന്തുന്നതെന്ന് അവള്‍ക്കറിഞ്ഞുകൂടാ.
പക്ഷേ അയാള്‍ പ്രയാസപ്പെടുന്നുണ്ട്.
മുകള്‍പ്പരപ്പിലേക്ക് ഒരിക്കലും നീന്തിയെത്താനാവാത്ത
ഒരാളാവണം അയാള്‍.
മുകള്‍പ്പരപ്പില്‍ അയാളെ തടയുന്നതെന്തെന്നും
അവള്‍ക്കറിയില്ല.
ചില്ലുകൂട്ടില്‍ പെട്ട ഒരു ശലഭത്തെപ്പോലെ
ജലശരീരത്തിന്റെ എല്ലാ അതിരുകളിലും
അയാള്‍ ഒരു പഴുത് തിരയുന്നു.
അയാളെപ്രതി ഓര്‍ത്തോര്‍ത്ത്
അവള്‍ ജനാല വഴി ഒഴുകിപ്പോവും
മേഘങ്ങളില്‍ ചെന്നുതൊടും.
കെട്ടിടങ്ങള്‍ക്കു മുകളിലൂടെ
ഒഴുകിപ്പോവുന്ന മധ്യവയസ്കയായ സുന്ദരിയെ
പാര്‍ക്കിലിരിക്കുന്ന കൌമാരക്കാരും
തിരക്കേറിയ പാതയില്‍
കാറോടിക്കുന്നവരും കാണും.


അവളുടെ ഭര്‍ത്താവെന്ന് തോന്നിക്കുന്നൊരാള്‍
അവളെ തിരിച്ചുവിളിക്കും.
അവള്‍ തിരിച്ചുവന്ന് പഴയപടി
പച്ചക്കറി അരിഞ്ഞുകൊണ്ടിരിക്കും.
അവള്‍ ഡ്രൈവു ചെയ്യുകയാണ് ,
ഡ്രൈവു ചെയ്യുകയാണ് എന്ന്
ഇനിയും മുറിക്കാത്ത ഒരു തക്കാളി
അവളെ ഓര്‍മിപ്പിക്കും.
തക്കാളിനിറമുള്ള ഒരു കാറില്‍
പിന്നെ അവളെങ്ങോട്ടോ പോകും.
വഴിയോരമരച്ഛായകള്‍
കാറിന്റെ ചില്ലിലൂടെ കടന്നുപോകും
അപ്പോള്‍ ഒരു നീലനീലത്തടാകം തെളിയും.
അതിനടിയില്‍ അയാള്‍ നീന്തുന്നുണ്ട്
അയാളുടെ ശ്വാസം മുകള്‍പ്പരപ്പില്‍ വന്ന്
കുമിളകുമിളയായി പൊട്ടുന്നുണ്ട്
അയാള്‍ക്ക് ഒരിക്കലും മുകളിലെത്താനാവുന്നില്ല.
വിജനവും ഏകാന്തവുമായ ജലക്കൂടില്‍
നീന്തിത്തളര്‍ന്നിരിക്കുന്നു അയാള്‍.
അവളുടെ തക്കാളി നിറമുള്ള കാര്‍
ആ ജലാശയത്തിനകത്ത് ഒരു പുതിയ ജലജീവിയെപ്പോലെ
പൊയ്ക്കൊണ്ടിരിക്കുന്നു.
വെളിച്ചത്തിന്റെ കാടുള്ള ജലത്തില്‍
നീന്തിക്കൊണ്ടിരുന്ന അയാള്‍ അവളുടെ
കാറിന്റെ ചില്ലുപാളിയില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നു,
ചില്ലില്‍ മുഖം ചേര്‍ത്ത് ആഞ്ഞാഞ്ഞുശ്വസിക്കുന്നു

മരിച്ചുപോയ ആരോ ഒരാളാണ് അയാള്‍.
പക്ഷേ എത്രയായിട്ടും അയാളെ ഓര്‍ക്കാനാവുന്നില്ല.

അപ്പോള്‍ അവള്‍ മൂന്നു കാഴ്ചകള്‍ കൂടി കാണുന്നുണ്ട്:

ഒന്ന് :ജലാശയത്തിനടിയില്‍ നീന്തുന്ന ആ മനുഷ്യന്‍
അവളുടെ കാര്‍ വിട്ട് ദൂരേക്ക് നീന്തിനീന്തിപ്പോകുന്നു.

രണ്ട്:ജലാശയത്തിനരികില്‍ അതിനകത്തേക്ക് വീണ ഒരു കാറിനെ നോക്കിനില്‍ക്കുന്ന
ഒരാള്‍ക്കൂട്ടത്തിന്റെ പലനിറപ്രതിച്ഛായകള്‍ ഇളകിയിളകി ഒന്നാവുന്നു.

മൂന്ന്: അവളുടെ വീടിന്റെ കിടപ്പുമുറിയുടെ ജനാല തുറന്ന്
അവളുടെ ഭര്‍ത്താവ് അവളെ തിരിച്ചുവിളിക്കുന്നു.

പറക്കല്‍


മലയിടുക്കുകളിലെ മരക്കൂട്ടത്തലപ്പുകളില്‍ നിന്ന്
കാറ്റ് പലദിശകളില്‍ വലിച്ചുകൊണ്ടുപോകുന്നു കോടയെ.
ചങ്ങലയിട്ട കൈകാലുകളാല്‍ അത് വേച്ചുവേച്ച് പടരുന്നു.
പാതയോരമരത്തില്‍ ഉയരത്തിലൊരു കൊമ്പില്‍
ഇരിക്കുന്നു പൂവന്‍ കോഴി.
മരകൊമ്പിലിരുന്ന് അത് ഞാന്‍ പോകും ബസ്സിലേക്ക്
നോക്കും പ്രഭാതം.

നൂറ്റാണ്ടുകളോളം തലമുറകളായി
വളര്‍ത്തിയിട്ടും കൂട്ടില്‍ കയറാതെ
മരക്കൊമ്പ് അന്തിയുറങ്ങാനുള്ള ഇടമെന്ന്
ഒരു പൂവന്‍‌കോഴി ഇടയ്ക്കിടെ പിറവിയെടുക്കുന്നു.
എത്ര പുനര്‍ജനിച്ചിട്ടും
പരിഷ്കരിക്കപ്പെടാതിരിക്കാന്‍
അത്ര ആഴത്തില്‍
എവിടെയാവും അതിനുള്ളില്‍
ഈ ആദിമ ചോദന കുഴിച്ചിട്ടിരിക്കുന്നത്?
അത്ര ഉയരത്തില്‍ പറക്കുന്നൊരു
പക്ഷിയല്ലാഞ്ഞിട്ടും
പക്ഷി തന്നെ ഞാന്‍ എന്ന്
എന്തിനാണിങ്ങനെ തിരിച്ചറിയുന്നത് !
എത്ര തവണ കൊല്ലപ്പെട്ടിട്ടും
ഭാരിച്ച ശരീരവുമായി
കൂടുവേണ്ട മരക്കൊമ്പു മതിയെന്ന്
അത് ഉയരത്തിലേക്ക് പറക്കുന്നു.
കോട കടന്നു പോകും ബസ്സിന്‍ ജനാലയിലൂടെ
തല പിന്നിലേക്കിട്ട് നോക്കവേ
കുഴിച്ചിട്ടിരിക്കാം നമ്മിലും ചില പറക്കലുകളെന്ന്
ഒരാള്‍ കോടയില്‍ മാഞ്ഞുപോകുന്നു.

മറുകണ്ടം ചാടുന്നവളേ...




പഴയതുപോലല്ല കാര്യങ്ങള്‍
കിടന്ന കിടപ്പാണ്
പൊങ്ങുന്നേയില്ലെന്നല്ല
ഇടയ്ക്കിടെ പൊങ്ങാറുള്ള
ഈ വിളിയൊഴികെ
ഇട്ടേച്ചുപോയ കാലത്തിന്
ഒരു ചവിട്ടുകൊടുക്കാനുള്ള
മോഹമൊഴികെ

ഉറങ്ങുകയല്ല ലോന
ഉറങ്ങുകയില്ല ലോന
കഫത്തിന്റെ വള്ളി കയറിപ്പിടിച്ച
ശബ്ദത്തില്‍ വിളിക്കുകയാണ്
മറുകണ്ടം ചാടുന്നവളേ
ചാടുന്നവളേ
വളേ
ളേ
ളേ

കിടന്ന കിടപ്പാണ്
കിടന്നിടത്താണ് മൂത്രം
കിടന്നിടത്താണ് മലം
പൊങ്ങുന്നില്ല
ഓര്‍മകളുടെയോ
സ്വപ്നങ്ങളുടെയോ
ഭാവനയുടെയോ
ഒരു പൊങ്ങുതടി.
ഏലീ എനിക്കു വെള്ളം വേണം
ഏലീ എനിക്കു വിശക്കുന്നു
ഏലീ എനിക്കു തണുത്തിട്ട് പാടില്ല
ഏലീ എടീ നശിച്ചവളേ
നീ ഏത് മാവന്റൊപ്പം കിടന്ന് മറിയുകാടീ
ഏലീ
ഏലീ
...

അപ്പുറത്തെ മുറി എപ്പോഴും
അപ്പുറത്തെ മുറിവാണ്
അവിടെ നിന്നാണ് ചോര
ഒച്ചകളുടെ പാതിര
ഒലിച്ചൊലിച്ച് നിറയുന്നത്
കട്ടിലു തകരും മട്ടില്‍ അവിടെ എന്താണ്?
എല്ലാവരുമുറങ്ങുന്ന നടുരാത്രിയില്‍
ഉറങ്ങാത്ത നായ്ക്കളുടെ ഓരി കേള്‍ക്കാന്‍
ഉണര്‍ത്തിക്കിടത്തിയതെന്തിനെന്ന് ലോന

ഉണ്ടുണ്ട്
പ്രതികാരമുണ്ട്
പ്രതികരണവുമുണ്ട്
ഏലിയുടെ പൊങ്ങാത്തവനെ
സഹതാപമറിയിക്കാന്‍ വരുന്ന
എല്ലാവര്‍ക്കുമുണ്ട്
ആയിരം കരിമ്പൂച്ചകളെ തിന്നിട്ടുള്ളവാനാണ്
ലോനയെന്ന് ഒരു തരിപ്പുവരും
നിന്റമ്മ ഒളിച്ചോടിപ്പോയ കഥ വല്ലതും
നിനക്കറിയാമോടാ ചെറുക്കാ എന്ന് കൊച്ചാക്കും.
അവളു പെഴച്ചുണ്ടായതാ നീ എന്ന്
കിടന്ന കിടപ്പിലും അവന്റെ അടിവേരു തപ്പും.

ഏലീ നീയൊന്നിങ്ങ് വന്നേ
ഏലീ എന്തൊരൊച്ചയാണിത്
ഏലീ എന്റെ അണ്ണാക്കിലേക്ക്
കുറച്ചു വാറ്റുചാരായം ഒഴിച്ചുതാടീ
ഏലീ ആരാണവിടെ
ഏലീ ഏലീ ഏ...

എല്ലാം കഴിഞ്ഞ് ഏലിയെത്തുമ്പോള്‍
അരണ്ടമുറിയില്‍ ലോനയുടെ ഒരു നോട്ടം
അവളെ കാത്തുകിടക്കുന്നു.
അവളുടെ കൃഷ്ണമണികളിലൂടെ
അത് തലച്ചോറിലേക്കോ
ഹൃദയത്തിലേക്കോ
കൊത്തിപ്പറിക്കാന്‍ പോകുന്നു.
വേണ്ട വേണ്ടെന്ന് തിരിയുമ്പോള്‍
ഒരു പന്തികേട്
ലോനയുടെ മൂക്കില്‍ കൈ വെച്ചു നോക്കുന്നു.
ലോനയുടെ നാഡി പിടിച്ചുനോക്കുന്നു.

(കിടന്ന കിടപ്പില്‍ നിന്ന് അയാള്‍ പൊടുന്നനെ ചാടി എഴുന്നേല്‍ക്കുന്നതായും
ആ വീടിനെ വിറപ്പിക്കും മട്ടില്‍ മറുകണ്ടം ചാടുന്നവളേ...വളേ..ളേ...എന്ന് അയാള്‍ അലറുന്നതായും ഏലി ഇടയ്ക്കിടെ ഇപ്പോഴും ഭാവന ചെയ്യാറുണ്ട്.)

വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള കവിത


പറിച്ചെറിഞ്ഞ മുല പോലൊരു കുന്ന് .
അതിന്റെ വര്‍ത്തുളതയെ നൂറ്റാണ്ടുകളായി
തഴുകിക്കൊണ്ടിരിക്കുന്ന തോട്ടുവെള്ളത്തിന്റെ വിരലുകള്‍ .
അതിന്റെ മുലഞെട്ടിലാണ് കുട്ടേട്ടന്റെ വീട് .
അവിടെയിരുന്ന് ഞാനും കുട്ടേട്ടനും പ്ലംബറാശാനും
ഒന്നാമത്തെ പെഗ്ഗൊഴിക്കുമ്പോള്‍ മഴ തുടങ്ങുന്നു.

ജനല്‍ച്ചതുരം കാട്ടുന്നു താഴ്‌വരയില്‍
തീപ്പെട്ടികള്‍ വെച്ചപോലെ എന്ന പഴയ ഉപമയില്‍
മരങ്ങള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന വീടുകള്‍ .
കുന്ന് അഴിച്ചിട്ട കള്ളിക്കുപ്പായമെന്ന് വയലുകള്‍ കീഴെ.
അതില്‍ കണ്ടം പൂട്ടുന്ന ട്രാക്ടറിന് കാവല്‍ നില്‍ക്കുന്ന കൊറ്റികള്‍ .

കുട്ടേട്ടന്‍ ഓര്‍മിച്ചു:
തൊഴിലാളിയെ വെട്ടിക്കൂട്ടി ആത്തിക്കണ്ടത്തില്‍ താഴ്ത്തിയ മഠത്തില്‍മത്തായി,
ആ മത്തായിയെ പറഞ്ഞുറപ്പിച്ചുകൊന്ന നക്സലൈറ്റുകള്‍
ആ നക്സലൈറ്റുകളെ വേട്ടയാടിയ പോലീസ്
കേണിച്ചിറയിലെ തോട്ടങ്ങളിലൂടെ ഓടിക്കൊണ്ടിരുന്നു
തലയില്ലാത്ത അയാളുടെ കാലുകള്‍

വാഴകള്‍ തണുത്തുവിറച്ചു
കിളികള്‍ മഴയെ ചീത്തവിളിച്ചുപറന്നു
ആകാശം കറുത്തുവന്നു

മൂന്നാമത്തെ പെഗ്ഗില്‍ കൃഷ്ണന്‍ കുട്ടി നായരെ അനുസ്മരിപ്പിക്കുന്ന
പ്ലംബറാശാന്‍ വ്യാജമായി ചീറി :ങാ ! എന്നോട് കളിക്കണ്ട
എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു.
ട്രാക്ടറുകളല്ല തൊപ്പിക്കുട ചൂടിയ മനുഷ്യരാണ്
എരുതുകളെ കെട്ടിയ നുകത്തണ്ടില്‍ ചവിട്ടി നിന്ന് പായുന്നതെന്ന്
തന്നോടുതന്നെ പറഞ്ഞു .

മഴവെള്ളം കടലാക്കിയ പാടത്തുനിന്ന്
വെള്ളം മുകളിലേക്കുമുകളിലേക്ക് കയറിക്കയറിവന്നു.
താഴ്വരയിലെ ആദ്യത്തെ അടുക്ക് വീടുകളെ അത് മൂടി.
പെട്ടിപ്രമാണങ്ങളും സമ്പാദ്യങ്ങളുമെടുത്ത് വളര്‍ത്തുമൃഗങ്ങളെ തെളിച്ച്
ആളുകള്‍ കുന്നിന്‍‌മുകളിലേക്ക് കയറുന്നു .
വെള്ളം കയറാത്ത ബന്ധുവീടുകള്‍ തിരഞ്ഞ്
കുട്ടികളെയെടുത്ത സ്ത്രീകള്‍ ഇടുക്കുവഴികളിലൂടെ കുന്നുകയറുന്നു.
കുന്നിന്‍പുറത്തെ ഗോത്രവര്‍ഗ്ഗക്കാരുടെ ചുടലയില്‍ നിന്ന്
മഴവെള്ളച്ചാലുകളുടെ തീനാളങ്ങള്‍ താഴ്വരകളിലേക്ക് ഒഴുകുന്നു.

ആശാന്‍ ഓര്‍ത്തു:പൈപ്പുകള്‍ കൂട്ടിപ്പിടിക്കുന്ന മണിമാളികകള്‍
വെള്ളവും വിസര്‍ജ്യവും ഓടിക്കൊണ്ടിരിക്കുന്ന ചുമരുകള്‍
വിസര്‍ജ്യങ്ങള്‍ കെട്ടിക്കിടക്കുന്ന ക്ലോസറ്റുകള്‍
ഒരു പെഗ്ഗ് വലിച്ച് ആ ഓര്‍മ തുപ്പിക്കളഞ്ഞു ആശാന്‍ .

നീര്‍ക്കോലിപ്പരുവത്തിലുള്ള മഴവള്ളികള്‍
പെരുമ്പാമ്പുകളായി വായ പിളര്‍ന്ന്
ഭൂമിയിലേക്ക് വീണുകൊണ്ടിരുന്നു

കുട്ടേട്ടന്‍ കുട്ടന്മാഷെ ഓര്‍ത്തു:ദയാകരേട്ടന്റെ ടോര്‍ച്ച് വെട്ടത്തില്‍
പാതിരാത്രിയില്‍ വൈക്കോല്‍‌കളത്തില്‍
പാട്ടുകാരിട്ടീച്ചറെ കെട്ടിപ്പിടിച്ചുറങ്ങുന്നു കുട്ടന്മാഷ്.പാറമുനമ്പേല്‍ മേരിയുടെ കൊച്ച്
പതിനൊന്ന് വയസ്സില്‍ മരിക്കുന്നു.
കുട്ടന്മാഷ് നാടകവും വിപ്ലവവുമായി ചുരമിറങ്ങുന്നു.
അയാളുടെ വിപ്ലവലേഖനങ്ങള്‍ ചുരം കയറിക്കൊണ്ടിരുന്നു
കുട്ടേട്ടന്‍ വായിച്ചുകൊണ്ടിരുന്നു.

മഴവെള്ളം കുതിച്ചുകയറി.
രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും നിര വീടുകള്‍
വെള്ളത്തിനടിയിലായി.
ലൈംഗികത്തൊഴിലാളി പ്രമീളയും അവളുടെ രണ്ട് കസ്റ്റമേഴ്സും
കഴുത്തോളം വെള്ളത്തില്‍ വീട്ടില്‍ നിന്ന് പുറത്തേക്കൊഴുകിപ്പോന്നു.
വാറ്റുകാരന്‍ ചെട്ട്യാര്‍ വാറ്റുകലത്തോടെ ഒഴുകിനടക്കുന്നു.
കള്ളന്‍‌കുമാരന്‍ പകുതിയും മുങ്ങിയ ഒരു മരത്തിന്റെ കൊമ്പില്‍
പേടിച്ചുവിറച്ചിരിക്കുന്നു.

അരക്കുപ്പിയേ തീര്‍ന്നുള്ളൂ.
അടുത്തപെഗ്ഗില്‍ നിന്ന് കാറ്റുകള്‍ ഇറങ്ങിവന്നു.
മരങ്ങളെ കടപുഴക്കി.
മേഘങ്ങളെ തച്ചുടച്ച് വലിയവലിയ കുളങ്ങളെ ഭൂമിയിലേക്ക് മറിച്ചിട്ടു.
മുത്തങ്ങസമരത്തിനു ശേഷം ഒളിവില്‍പ്പോയ ജാനുവിനെ
നമ്പിക്കൊല്ലിയില്‍ നിന്ന് നാട്ടുകാര്‍ പിടിച്ചുകൊടുത്തു.
അടികൊണ്ട് വീര്‍ത്ത കവിളുമായി
അവര്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ നില്‍ക്കുന്നു.
ഞങ്ങളുടെ ബൈക്ക് പുതിയൊരു കുപ്പിയുമായി
നമ്പ്യാര്‍കുന്ന് പോയി തിരിച്ചുവരുന്നു
ബൈക്കില്‍ മൂന്നാമതിരിക്കുന്ന ആശാന്‍
ചിറകുവെച്ച് പറക്കുന്നു.
അയാള്‍ ഒരു തുമ്പിയാണ്.
മുലഞെട്ടൊഴികെ മുല മുഴുവന്‍ വെള്ളത്തില്‍ മൂടി.
ഇരുട്ടും വെള്ളവും കൂടി ഭൂമിയെ ഇപ്പോള്‍ വിഴുങ്ങും.
ഒലിച്ചുപോവുന്നവരുടെ ഒച്ചകള്‍
ഒഴുകിപ്പോവുന്ന വാഹനങ്ങള്‍
ഒഴുകിപ്പോവുന്ന വളര്‍ത്തുമൃഗങ്ങള്‍
മുകള്‍പ്പരപ്പിലെ ചുടലയില്‍ നിന്ന്
മണ്ണടിഞ്ഞ ഗോത്രജനത എഴുന്നേല്‍ക്കുന്നു
മഴയെ നോക്കി അവര്‍ പാടുന്നു
തുടിയുടെയും ചീനിയുടെയും താളത്തില്‍
മേഘങ്ങള്‍ തലയിലെടുത്ത് അവര്‍ നൃത്തം ചെയ്യുന്നു.
ഞങ്ങള്‍ അവസാനത്തെ പെഗ്ഗൊഴിച്ച്
ഇരുട്ടിലേക്ക് നോക്കിയിരിക്കുന്നു
ജനല്‍പ്പാളികളില്ലാത്ത,
വാതിലുകളില്ലാത്ത വീട്ടിലേക്ക്
മഴവെള്ളം കുതിച്ചുകയറിവരുന്നു.

അനേകം ശവങ്ങളോടെ
വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ഈ കവിത
നിങ്ങളുടെ അടുത്തേക്ക് ഒഴുകിയെത്തുന്നു.
നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന
വരികളുടെ അക്ഷരങ്ങള്‍ വലിയകല്ലുകളായി
ഇടിഞ്ഞ് വീഴുന്നു
അക്ഷരങ്ങള്‍ക്കിടയിലെ മണ്ണ് കലങ്ങിച്ചേര്‍ന്ന വെള്ളം
നിങ്ങളെയുമെടുത്ത് ഒഴുകുന്നു
വായിച്ചുകൊണ്ടിരിക്കുന്നവരില്‍ നിന്നെല്ലാം
അനേകം കൈവഴികളായി ഒഴുകി വന്ന്’
തെരുവുകളെയും പാതകളെയും മുക്കി
ജലം ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു.
നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഈ കവിത
ഞാന്‍ ഇപ്പോള്‍ എഴുതാന്‍ തുടങ്ങുന്നു....