gfc

പശുവിനെ വിശാഖ് വായിക്കുന്നത്

പശു എന്ന കവിതയ്ക്ക് ഒരു നിരൂപണം വന്നിരിക്കുന്നത് വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തുന്നു.ഇവിടെ വായിക്കാം

രൂപകങ്ങള്‍

പിന്നിലെ ചക്രം പോയ കാറ്,
ചാവി കേടായാതുകൊണ്ട് ചാടാത്ത തവള,
അകത്തെ പീ‍പ്പി പോയതുകൊണ്ട്
ഊമയായ തത്ത,
സ്വിച്ച് പോയതുകൊണ്ട്
ചിത്രങ്ങള്‍ മാറാത്ത ചിത്രപ്പെട്ടി,
തുള വീണതുകൊണ്ട്
ഇനിയെന്നും ചുങ്ങിക്കിടക്കേണ്ട
പ്ലാസ്റ്റിക് ബലൂണ്‍,
ഏതോ അപകടത്തില്‍ പെട്ട് തകര്‍ന്ന
ബൈക്കും ബൈക്കു യാത്രികനും,
കിലുങ്ങാത്ത കിലുക്കാം‌പെട്ടി,
ഒരുഭാഗം ഉരുകിപ്പോയ പാവ...

എത്രയെത്ര കളിപ്പാട്ടങ്ങളാണ്
ഈ മൂലയില്‍ ചിതറിക്കിടക്കുന്നത്!
എന്തു പ്രസരിപ്പോടെ
എന്തെന്തു ഒച്ചപ്പാടുകളോടെ
കയറിവന്നവ,
ഏതൊക്കെ ഉത്സവപ്പറമ്പുകളില്‍ നിന്ന്
കൂടെ വന്നവ,
ഏതൊക്കെ നഗരങ്ങളില്‍ നിന്ന്
ബഹുദൂരം സഞ്ചരിച്ചവ...

അച്ഛന്റെയോ അമ്മയുടേയോ
ആരുടെ ജീവിതത്തിന്റെ രൂപകങ്ങളാണ്
മക്കളേ നിങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്....?

പശു

ഒരു ദിവസമെങ്കിലും
കെട്ടുപൊട്ടിച്ച് ഓടിയില്ലെങ്കില്‍
സ്വാതന്ത്ര്യത്തെക്കുറിച്ച്
തനിക്കൊരു സ്വപ്നവുമില്ലെന്ന്
കരുതുമല്ലോ എന്ന് കരുതിയാവണം
ഇടയ്ക്കിടെ കയറു പൊട്ടിച്ച്
ഓടുമായിരുന്നു
അമ്മായീടെ പയ്യ്.

പയ്യ് മുന്‍പേ ,
അമ്മായി പിന്‍പേ.
മുന്നിലുള്ളതിനെ മുഴുവന്‍
കോര്‍ത്തുകളയും എന്ന മട്ട്.
ആരും മാറി നില്‍ക്കും.
പിടിക്കണേ തടുക്കണേ
എന്നൊക്കെ അമ്മായി.
കേട്ടത് തിരിച്ചറിയുമ്പോഴേക്കും
അമ്മായിയും പയ്യും
കടന്നു പോയിട്ടുണ്ടാവും.
രണ്ടു കിലോമീറ്റര്‍ ഓടിയാല്‍
പയ്യിന് ആവശ്യത്തിന് സ്വാതന്ത്ര്യമായി.
അണച്ചണച്ച് അതൊരിടത്ത് നില്‍ക്കും.
പണ്ടാരപ്പയ്യ് എന്ന് അതിന്റെ
നടുപ്പുറത്ത് ഒരടി വീഴും.
പിന്നെ രണ്ടാളും സാവകാശം
വീട്ടിലേക്ക്...

ഇത്ര സൌമ്യരായ രണ്ടു ജീവികളാണോ
കുറച്ചുമുന്‍പ് അങ്ങോട്ടു പോയതെന്ന്
അച്ചുവേട്ടന്റെ കടയില്‍ ചായ കുടിക്കുന്നവര്‍
മൂക്കത്ത് വിരല്‍ വെക്കും...

കയറുപൊട്ടിച്ചോടിയ
ആ രണ്ടു കിലോമീറ്ററാവണം
പശു പിന്നീടെപ്പോഴും അയവിറക്കുന്നത്.

ഭയം

നീ എന്നെ പ്രണയിക്കുന്നുവെന്ന് പറഞ്ഞതിന്റെ
മൂന്നാം ദിവസം ഒരു ഭയം ചിറകടിച്ചു
നിന്ന നില്പില്‍ മരങ്ങള്‍ അപ്രത്യക്ഷമായി
കിളികള്‍ പാട്ടു നിര്‍ത്തി
ഇരുട്ടിന്റെ ഒരു സൂര്യന്‍
ചിറി തുടച്ച് എന്നെ നോക്കി
ഞൊടിനേരം കൊണ്ട്
മുള്ളുകള്‍ പൊന്തി ആകാശം മുട്ടി.
കറുത്ത തുണികളിട്ട കുറേ പേര്‍ വന്ന്
എന്നെ ബലമായി വലിച്ചുകൊണ്ടു പോയി
പൊട്ടക്കിണറ്റിലേക്ക് തള്ളിയിട്ടു.
കിണറ്റിനടിയില്‍ നിന്നുള്ള എന്റെ കരച്ചിലിനെ
കിണറിന്റെ വാവട്ടത്തില്‍
അനേകം ചിരികള്‍ വെട്ടിവീഴ്ത്തി.

നിങ്ങളെ കേള്‍ക്കുന്നതിന് നിങ്ങള്‍ ചെയ്യേണ്ടത്...

ഒന്ന് കേള്‍ക്കാന്‍ ശ്രമിക്കൂ
എത്ര തവണയായി ഞാന്‍ പറയുന്നു....
കേള്‍ക്കുന്നതിനു വിരോധമില്ല
ഒരു തടസ്സമേയുള്ളൂ
എന്താണത്
നിങ്ങള്‍ സംസാരിക്കുന്നതു തന്നെ

സ്വാര്‍ഥം

എന്നെ മാത്രം തഴുകിയൊഴുകൂ എന്ന്
ഒരു മലയും നദിയോട് പറയില്ല
എനിക്കു മാത്രം പറക്കുവാന്‍
ഈ ആകാശം ഒരുക്കിവെക്കൂവെന്ന്
ഒരു കിളിയും പറയില്ല
എനിക്കുമാത്രം നില്‍ക്കുവാന്‍
ഈ ഭൂമിയെന്ന്
ഒരു പുല്‍ക്കൊടിയും പറയില്ല
എനിക്കു മാത്രം...
എനിക്കു മാത്രം നീയെന്ന്
എന്നിട്ടും എന്താണ്
എന്നെക്കൊണ്ടിങ്ങനെ പറയിപ്പിക്കുന്നത്

ജുഗുപ്ത്സ

ചോരയൊലിക്കുന്നവരുടെ നഗരം
അതിന്റെ തലയറുത്ത് ഓടയിലേക്കെറിഞ്ഞു.
അതവിടെക്കിടന്ന് ചീഞ്ഞ് പുഴുക്കളുണ്ടായി.
കണ്ണിലൂടെയും മൂക്കിലൂടെയും വായിലൂടെയും
പുറത്തിറങ്ങി.
മനുഷ്യരോളം വലുതായി.
അവ ഓരോന്നായി കയറിവന്ന്
ഈ റോഡിലൂടെ
വിവിധ ദിശകളിലേക്ക്
വിവിധ കെട്ടിടങ്ങളിലേക്ക്
വിവിധ ഓഫീസുകളിലേക്ക്
അരിച്ചരിച്ചു പോയി.
മഴ പെയ്തുകൊണ്ടിരിക്കുന്നു.
എല്ലാ വിളക്കുകാലുകളും
ഛര്‍ദ്ദിച്ചു നില്‍ക്കുന്നു.
ഒരു തെരുവുകുട്ടി
ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക്
നിലവിളിച്ചുകൊണ്ട് ഓടുന്നു....

നിങ്ങളൊക്കെ നിങ്ങളായതുകൊണ്ട്

ഇച്ഛാനുസരണം
ചൊറിയാനും മാന്താനും
വളയ്ക്കാനും തിരിക്കാനും
ആവാത്തതിനെ
കൈകള്‍ എന്നു വിളിക്കരുത്.

മരങ്ങള്‍ക്കില്ല കൈകള്‍.
ഉണ്ടായിരുന്നെങ്കില്‍
എല്ലാ ഇത്തിക്കണ്ണികളും
അവ പറിച്ചിട്ടേനേ.
വെട്ടാന്‍ വരുന്നവനെ
കഴുത്തുമുറുക്കി കൊന്നേനേ.
തേങ്ങയിടാന്‍ കയറുന്ന
കുമാരേട്ടനെ കൂട്ടിപ്പിടിച്ച്
നിലത്തടിച്ചേനേ
ചില്ലയിലിരുന്ന് അപ്പിയിടുന്ന
കിളികളെ തല്ലിപ്പറത്തിയേനേ

സത്യം പറയാലോ
മരങ്ങളേ,
നിങ്ങള്‍ മരങ്ങള്‍ മാത്രമായതുകൊണ്ട്
ഞങ്ങളൊക്കെ ഞങ്ങളായിജീവിച്ചു പോവുന്നു.

അകത്തോ പുറത്തോ

നിങ്ങള്‍
അകത്തേക്കു നോക്കി പുറത്തെ വായിച്ചുകൊണ്ടിരിക്കുകയോ
പുറത്തേക്കു നോക്കി അകത്തെ വായിച്ചുകൊണ്ടിരിക്കുകയോ
അകത്തേക്കു നോക്കി അകത്തെത്തന്നെ വായിച്ചുകൊണ്ടിരിക്കുകയോ
പുറത്തേക്കു നോക്കി പുറത്തെത്തന്നെ വായിച്ചുകൊണ്ടിരിക്കുകയോ
അതോ,അകത്തും പുറത്തുമല്ലാതെ ഒന്നിന്റെ പിന്നാലെ പായുകയോ
അകത്തോ പുറത്തോ എന്നറിയാതെ ഉഴറുകയോ?

ഒരനക്കമുണ്ട്,നിശ്ചയം.
ചിലപ്പോള്‍ അങ്ങനെയാണ്
തെക്കു നിന്നു വരുന്ന വാഹനത്തിന്റെ ഒച്ച
വടക്കു നിന്ന് വാഹനം വരുന്നുവെന്ന് തോന്നിപ്പിക്കും.
കിഴക്കു നിന്നു വരുന്ന ഒരു ഗന്ധത്തെ തിരഞ്ഞ്
നാം പടിഞ്ഞാട്ടു പോവും...

തിരയുന്നുണ്ടാവും നമ്മെയും ഒരാള്‍.
കിഴക്കുള്ള നമ്മെ തിരഞ്ഞ്
അയാള്‍ പടിഞ്ഞാട്ട് നടക്കുകയാവും.
നമ്മള്‍ അയാളുടെ അകത്തോ പുറത്തോ
അകത്തും പുറത്തുമല്ലാതെയോ
എന്ന് ഉഴറുകയാവും...

മടക്കിവെക്കാത്തത്

ആര്‍ക്കും കയറിയിരിക്കാന്‍
ഇരുന്നുകൊടുക്കുന്ന കസേര
തന്റെ ജീവിതത്തെക്കുറിച്ചാലോചിച്ച്
ഒരേ ഇരുപ്പാണ്
മുന്‍‌പുറത്തുള്ള കസേര
പറമ്പിലെ വാഴക്കുണ്ടയെ
തെങ്ങുകളെ
വെയിലറയ്ക്കുമ്പോള്‍ പാടിത്തുള്ളി വരുന്ന
പൂത്താങ്കീരികളെ
ആവിപൊങ്ങുന്ന നട്ടുച്ചയെ
വെള്ളിവാര്‍പ്പുമായി വരുന്ന
കുംഭമാസ നിലാവിനെ
കുറ്റിരുട്ടില്‍ ഭയം ജപിക്കുന്ന കൂമനെ
എല്ലാറ്റിനേയും നിസ്സംഗമായി നേരിട്ട്
ഈ ഉമ്മറത്ത് ഒരേ ഇരിപ്പാണ്.
ആരാലും മടക്കിവെക്കപ്പെടരുതെന്ന്
പിറക്കും മുന്‍പേ തീര്‍ച്ചപ്പെടുത്തിയതിനാല്‍
നിങ്ങള്‍ക്ക് കയറിയിരിക്കാന്‍
അന്തമില്ലാത്ത ഈ ഇരുപ്പിനേക്കാള്‍
പാകവും പ്രതീകാത്മകവുമായ
ദുരന്തം വേറെയെന്തുണ്ട്?