gfc

ചലം

കഴുത്തറുത്തിട്ട പശുവിനെപ്പോലെ
പെയ്യുന്ന  മഴ .
അതിന്റെ ഒച്ചയിലേക്ക് കാതുവെച്ച്
വാലാട്ടിക്കിടക്കുന്ന ഞാൻ.
രാവിലെ മുതൽ വൈദ്യുതിയെ
ആരോ വെളിച്ചത്തിന്റെ ഒരു പിയാനോ ആക്കുന്നുണ്ട്.
അത് വന്നും പോയും തുടരുന്നു.

എന്റെ രാജ്യത്ത് ആളുകൾ ഓരോ നിമിഷവും മരിച്ചു വീഴുന്നു.
എനിക്കതിൽ ഒന്നുമില്ല.
എന്റെ രാജ്യത്ത് ഓരോ നിമിഷവും മനുഷ്യർ അപമാനിക്കപ്പെടുന്നു.
എനിക്കതിൽ ഒന്നുമില്ല.
എന്റെ രാജ്യത്തെ കുഞ്ഞുങ്ങൾ പ്രാണവായു തിരഞ്ഞുതിരഞ്ഞ് മരിക്കുന്നു.
എനിക്കതിൽ ഒന്നുമില്ല.
എന്റെ രാജ്യത്ത് പശു മാംസം കഴിച്ച മുസ്ലീങ്ങളെ അടിച്ചടിച്ച് കൊല്ലുന്നു.
എനിക്കതിൽ ഒന്നുമില്ല.
എന്റെ രാജ്യത്ത് ഫാസിസ്റ്റ് വിരുദ്ധ എഴുത്തുകാരെ
ആളുകൾ ബൈക്കിലെത്തി ഒന്നൊന്നായി വെടിവച്ചു കൊല്ലുന്നു.
എനിക്കതിൽ ഒന്നുമില്ല.

കഴുത്തറുത്തിട്ട പശുവിന്റെ ചോരയുടെ ഉപമയിൽ ഈ മഴ അടങ്ങുന്നില്ല.
അതിലേക്ക് ചേർത്ത് വച്ച എന്റെ കാത്
ഒന്നുമില്ലെന്നു ഞാൻ വിശ്വസിച്ചിരുന്ന തലയിലേക്ക് എന്താണ് വലിച്ചെടുക്കുന്നത്?
എനിക്കതിൽ ഒന്നുമില്ല.

ഇപ്പോൾ
കേടുവന്ന ഒരു മത്തങ്ങയെ ഓർമിപ്പിച്ച്
ചുമരിലൂടെ അത് സൂക്ഷിച്ചു വച്ച ചലവും ഒലിപ്പിച്ച്
ഈ മുറിയിൽ എന്റെ തല പൊട്ടിത്തെറിക്കുന്നു.
എനിക്കതിൽ ഒന്നുമില്ലെന്ന് പറയണമെന്നുണ്ടായിരുന്നു.
പക്ഷേ
ഈ ചുമരുകളിൽ
കൊഴുത്ത ചലമൊലിക്കുന്നു...

കവി പുറത്താക്കപ്പെട്ടവനാണ്

സുഹൃത്തുക്കൾക്ക് അയാൾ കോമാളിയും  ബന്ധുക്കൾക്ക് അയാൾ കുപ്പയുമാണ്.
വീടിനകത്തിരിക്കുമ്പോഴും
അയാൾ വീടിനു പുറത്താണ്.
അയാൾ തന്നെ അയാളുടെ വീട്.
അയാൾ ആത്മാവുകൊണ്ട് പിച്ചക്കാരനാണ്.
അയാളുടെ ചോറും വെള്ളവും കിണ്ണവും
എന്നും പുറത്താണ്.
ഉത്തരവാദിത്തങ്ങളുടെ ഒരു ലോകത്ത് നിരുത്തരവാദിത്തത്തിന്റെ മഹനീയമാതൃകയായി
ചൂണ്ടിക്കാണിക്കാൻ അയാൾ സ്ഥാപിക്കപ്പെട്ടു.
ജീവിതത്തിൽ ഒരിക്കൽ പോലും
അയാൾക്ക് സ്നേഹം മതിയായിട്ടില്ല.
തൃപ്തിയുടെ ഒരു ഗ്രന്ഥി ഛേദിച്ചു കളഞ്ഞ് അയാളെ ഭൂമിയിലേക്ക് പറഞ്ഞയച്ചു.

പക്ഷേ,
മരിച്ചിട്ടും മരിക്കാത്ത കവികളുടെ
അദൃശ്യ ഭൂഖണ്ഡത്തിലേക്ക്
അയാൾ നടന്നടുക്കുന്നത്
ആർക്ക് തടുക്കാനാവും?

അല്ലെങ്കിലും,ആർക്കുവേണം പരാജയങ്ങളുടെ സ്മാരകങ്ങൾ?

അച്ഛാ,
പെൻസിൽ കളഞ്ഞു പോയതിന് രണ്ട് കിലോമീറ്റർ തല്ലിയോടിച്ചതും
നുണ പറഞ്ഞതിന് ചുമരിൽ തല കൂട്ടിയിടിച്ചതും
പറഞ്ഞു തെറ്റിയപ്പോൾ കഫംതീനീ എന്ന് വിളിച്ചതും
സ്നേഹം കൊണ്ടാണെന്ന് വിചാരിച്ചിരുന്നു.

ആരുമില്ലെന്ന് ഉറപ്പിച്ച് വീടുവിട്ട്
മാസമൊന്ന് കഴിഞ്ഞപ്പോൾ
കണ്ണു നിറച്ച് കാണാൻ വന്നിരുന്നു. തിരിച്ചുവിളിച്ചിരുന്നു.
കൂടെയുണ്ടാകുമെന്ന് തോന്നിപ്പിച്ചിരുന്നു.

മതം നോക്കാതെ ഒരുവളെ കൂടെക്കൂട്ടിയപ്പോൾ
നിങ്ങളെന്നെ ഉപേക്ഷിച്ചതെന്താണ്?
എത്ര മർദ്ദിച്ചിട്ടും
തോൽക്കാത്ത ഒരു മനുഷ്യൻ 
എന്റെയുള്ളിൽ ഉണ്ടായതു കൊണ്ടാവുമോ?
സ്വന്തം മക്കളോട് തോൽക്കാതെ ഒരു പിതാവും പൂർത്തിയാവുന്നില്ലെന്നചരിത്രസത്യം
എന്നെയും കൊത്തുന്നതു വരെ കാത്തിരിക്കുകയാവുമോ?

കുറ്റബോധങ്ങളുടെ പകൽ

കുറ്റബോധങ്ങളുടെ പകലേ
ഭൂമിയുടെ ഒളിച്ചിരുപ്പേ
മരങ്ങളുടെയും ചെടികളുടെയും മിണ്ടാതിക്കലേ
ഇതിളതളായ് മരിച്ചുകൊണ്ടിരിക്കുന്ന
പൂവാണു ഞാൻ.
എനിക്കു  മുകളിൽ ഈ കൊഴുത്തുകറുത്ത മൗനം
കോരിയൊഴിക്കാതിരിക്കൂ...
അതിന്റെ കനത്ത ഭാരത്തിൽ നിന്ന്
എന്നെ വിടുവിക്കൂ.

കുമ്പള വള്ളികൾക്കു മുകളിൽ
വെളിച്ചം മരിച്ചുകിടക്കുന്നു .
ഇന്നലെ കുടിച്ചുവെച്ച ചായഗ്ലാസിൽ
ഉറുമ്പുകളുടെ ധൃതിപിടിച്ച ആൾക്കൂട്ടം.

മൗനത്തിന്റെ മുകളിൽ
രണ്ടു ക്ലോക്കുകളുടെ നൃത്തം.
നഷ്ടം നഷ്ടമെന്ന്
കൈകൾ കൂട്ടിയടിച്ചും  മലർത്തിക്കാട്ടിയും
മിടിക്കുന്നു.

കുറ്റബോധങ്ങളുടെ പകലേ
നീലരക്തമൊഴുകുന്ന കുഴലേ
ബന്ധുക്കൾ കാവലിരിക്കുന്ന നിർജ്ജീവതേ
നിന്റെ ശീതീകരണിയിൽ
ഞാൻ മരവിച്ചുകൊണ്ടിരിക്കുന്നു.

അവൾ പല്ലുതേക്കുന്ന ശബ്ദത്തിൽ

അവൾ പല്ലുതേക്കുന്ന ശബ്ദം,
അതിനകത്ത് മങ്ങിയവെട്ടത്തിൽ
പുല്ലുകളുടെ മക്കൾ മുളയ്ക്കുന്നു.
അവൾ പല്ലുതേക്കുന്ന ശബ്ദത്തിന്
ഒരു അമീബയുടെ ആകൃതിയാണ്.
അടിനിലയ്ക്കും മുകൾ നിലയ്ക്കുമിടയിൽ
ഗോവണിയിലെവിടെയോ അത് തൂങ്ങുന്നു.
വലിയ ഒച്ചയുള്ള പാട്ടു പോലെ പ്രവർത്തിക്കുകയും
എല്ലാ മുറികളിലേക്കും ചൂലുപോലുള്ള നഖങ്ങൾ നീട്ടുകയും ചെയ്യുന്നു .
അടുക്കളയിലെ പിഞ്ഞാണത്തെ കരയിപ്പിച്ച്
തട്ടിത്താഴെയിടുന്നു.

അവൾ പല്ലുതേക്കുന്ന ശബ്ദം:
ഉള്ളംകൈ വിസ്താരത്തിൽ ഒരു കൊഴുത്ത ദ്രവദ്വീപ്.
അതിൽ രണ്ടുറുമ്പുകൾ പുറത്തേക്കു പോവാൻ
യത്നിച്ചു കൊണ്ടിരിക്കുന്നു.
അവൾ പല്ലുതേക്കുന്ന ശബ്ദത്തിൽ നിന്ന്
തിളങ്ങുന്ന കത്തിമുനകൾ ഒഴുകി വന്ന്
ഉറങ്ങുന്ന എന്നെ വരഞ്ഞുകൊണ്ടിരിക്കുന്നു.
ഓരോ വരയിലും ക്രമമായി ഒരേ വലിപ്പമുള്ള
രക്തമുത്തുകൾ  ഉണ്ടായി വരികയും
രക്തമുത്തുകൾ കോർത്ത വരകളായിത്തീരുകയും ...

അവൾ പല്ലുതേക്കുന്ന ശബ്ദത്തിൽ
അകറ്റി വെച്ച തുടകൾക്കിടയിൽ നിന്ന്
കുറ്റബോധങ്ങളുടെ ഒരു പകൽ പുറത്തേക്ക്
വഴുതിവീഴുന്നു.

അവൾ പല്ലുതേക്കുന്ന ശബ്ദം,
അവളുടെ വിലകൂടിയ ചാരൻ
ഏതെല്ലാം മുറികളിൽ ആരെല്ലാം ഉണരുന്നുവെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
അതിന്റെ കൺവെട്ടത്ത് പെടാതിരിക്കാൻ
ഞങ്ങളെല്ലാം കണ്ണടച്ചുകിടക്കുന്നു.

കുടിയൻ

രാവിലെ കവി കെ.സി അലവിക്കുട്ടിയുടെ കോൾ ഉണ്ടായിരുന്നു.
കവിത കാണാനില്ല എന്നോ മറ്റോ പറയാനാണ് വിളിച്ചത്.
ഉറക്കപ്പിച്ചിലായിരുന്നതുകൊണ്ട് ശരിക്ക് മനസ്സിലായില്ല.
രാവിലെ പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത്:
കവിത കാണാതായിരിക്കുന്നു.
പൂക്കളിൽ നിന്ന്
ശലഭങ്ങളിൽ നിന്ന്
കിളികളിൽ നിന്ന്
മരങ്ങളിൽ നിന്ന്
ഗ്രാമത്തിലെ നടവഴികളിൽ നിന്ന്
വയലുകളിൽ നിന്ന്
അത് അപ്രത്യക്ഷമായിരിക്കുന്നു.

ഞാനും എന്റെ ഒരു സുഹൃത്തും കൂടി
ഒരു വണ്ടി വിളിച്ച്‌ പാഞ്ഞു.
കവിത നഷ്ടപ്പെട്ടിട്ട് അധികനേരമായിട്ടില്ല.
വഴിയോരമരങ്ങളേയും കാറ്റിനേയും
ശ്രദ്ധിച്ചാൽ അതറിയാം.
കവിതയില്ലാതെ ഈ ഭൂമി എങ്ങനെ ജീവിക്കും?
വഴിയിൽ കണ്ടവരോടെല്ലാം ഞങ്ങൾ ചോദിച്ചു.
കവിത എങ്ങോട്ടാണ് പോയത്?
കവിതയ്ക്ക് എന്താണ് സംഭവിച്ചത്?
ആളുകൾ ഒന്നും പറഞ്ഞില്ല.
അവർ മുന്നോട്ടു വിരൽ ചൂണ്ടുക മാത്രം ചെയ്തു .
ഞാനും എന്റെ ചങ്ങാതിയും
ആശങ്കാകുലരായി പരസ്പരം നോക്കി.
കവിത നഷ്ടപ്പെട്ട ഒരു വാഹനത്തിൽ
അതിവേഗം പോവുക അസാധ്യമാണ്.
എങ്കിലും ഒരു ചീത്തപ്പേരു വരുത്തിവെക്കാൻ താത്പര്യമില്ലാത്തതിനാൽ വാഹനം
സാമാന്യം വേഗത്തിൽ പോകാൻ തയ്യാറായി.
ഒരു പക്ഷേ കവിത നഷ്ടപ്പെട്ട ഒരു ലോകം
അതിവേഗം ഞങ്ങളെ ഉപേക്ഷിക്കുന്നത്
വാഹനത്തിന്റെ വേഗതയായി തെറ്റിദ്ധരിച്ചതാവാനും ഇടയുണ്ട്.

 വഴിയരികിൽ കണ്ട മലകൾ നദികൾ  അംബരചുംബികൾ മേഘങ്ങൾ
എല്ലാം കവിതയറ്റു നിന്നു.
കവികളായ സുഹൃത്തുക്കളിൽ നിന്നെല്ലാം
മൊബൈൽ വിളികൾ വരുന്നുണ്ട്.
എല്ലാവരും എന്തെല്ലാമോ പുലമ്പുന്നുണ്ട്.
കവിത എവിടേക്കാണ് നിഷ്ക്രമിച്ചത്?
ലോകത്തിലെ കാവ്യപുസ്തകങ്ങളെല്ലാം
വെറും കടലാസുകളായിത്തീർന്നിരിക്കുമോ?
ഞങ്ങൾ പരസ്പരം സംസാരിച്ചില്ല

മധ്യാഹ്നവും സായാഹ്നവും കടന്ന്
ഞങ്ങളുടെ വാഹനം മുന്നോട്ടു പോയി.
അപ്പോൾ പാതയിലൂടൊരാൾ
വഴിയരികിലെ മരങ്ങളിൽ നിന്ന്
പൂക്കളിൽ നിന്ന്
കിളികളിൽ നിന്ന്
മനുഷ്യരിൽ നിന്ന്
നീണ്ടൊരു കുഴലിട്ട്
കവിത വലിച്ചു കുടിക്കുന്നത് ഞങ്ങൾ കണ്ടു.

ലോകത്തുള്ള കവിത മുഴുവൻ
വലിച്ചു കുടിച്ച് ഇയാൾ എങ്ങോട്ടാണീ പോവുന്നത്?
വാഹനത്തിന്റെ വേഗത കുറച്ച് ഞങ്ങൾ അയാളെ അനുഗമിച്ചു.
ലോകം അയാൾക്കു പിന്നിൽ തളർന്നു കിടന്നു.
അയാളെ പിടികൂടി അയാളുടെ കുഴലു വാങ്ങി
വലിച്ചെറിയണമെന്ന് ഞങ്ങൾ നിശ്ചയിച്ചു.
വാഹനം ഒരു ഭാഗത്തുവെച്ച് ഞങ്ങൾ അയാളുടെ പിന്നാലെ നടന്നു .

പൊടുന്നനെ അയാളെയും ഞങ്ങളെയും വേർപെടുത്തി ഭൂമി പിളർന്നുമാറി.
പിളർപ്പിലെ നിലയില്ലാത്ത ആഴം ഭയപ്പെടുത്തി.
ഞങ്ങൾ സ്തബ്ധരായി നോക്കിനിൽക്കെ
ആ കവിതക്കുടിയൻ തിരിഞ്ഞു നോക്കാതെ
കവിത വലിച്ചു കുടിച്ച് അകന്നകന്നു പോയി.

ഞാനല്ലാതെ ആരിനിയുമെന്ന് വിസ്മയിക്കുന്നു!

ഞാനെന്നെ മറന്നു മറന്നു കിടന്ന
ആശുപത്രി മുറിയിൽ
മരണത്തിന് ഒരു നിമിഷം മുമ്പ്
സ്വന്തം ചോരയിലേക്ക് അള്ളിപ്പിടിച്ചിറങ്ങി രക്തക്കുഴലുകളിലൂടെ നീന്തി
ശരീര കലകളിൽ പിടിച്ചുപിടിച്ച്
ഹൃദയത്തിനടുത്തുള്ള
പാറക്കൂട്ടത്തിൽ പോയിരുന്ന്
താഴ്വരയിലേക്കു നോക്കി .

കൊഴുത്ത ചോരയുടെ  ചിറകുകൾ
ഇരുവശങ്ങളിലേക്കും വിടർത്തി ഞരമ്പുകളിലൂടെ കുതിരപ്പടകൾ പാഞ്ഞു.
യുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും ചരിത്രം.
അനേക കാലങ്ങളും രാഷ്ട്രങ്ങളും  ഉറങ്ങിക്കിടക്കുന്ന ചരിത്രത്തിന്റെ  മ്യൂസിയമാണ് ഞാൻ.
പോർമുഖങ്ങളിൽ നിന്നുള്ള കരച്ചിലുകളും
ചിന്നംവിളികളും വാദ്യഘോഷങ്ങളും കേട്ട്
ഞാൻ ഉറങ്ങിപ്പോയി.
വംശാവലിയുടെ കഥയുടെ
ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലെ അവസാനത്തെ രംഗമായിരുന്നു.

ഞാനെന്റെ ആദിമ കോശം കണ്ടെത്തി. അഗാധമായ,അനന്തമായ ഇരുട്ടിലേക്ക്
ഒരു പര്യവേഷണപേടകമെന്ന മട്ടിൽ
ഞാൻ നിപതിച്ചു.

വനവൃക്ഷച്ചുവട്ടിൽ എന്റെ ഉറക്കം.
ഞാൻ ആദിമ മനുഷ്യൻ, അനാഥൻ, ഏകാന്തൻ.
എന്റെ വിശപ്പ് ജീവനുള്ളതിനെയെല്ലാം തിന്നു.
എന്റെ ശരീരം ഞാൻ തിന്ന മൃഗങ്ങളുടെ ഒരു തോട്ടം.
ആനയും കടുവയും കുതിരയും മാനും മുയലും
എന്റെ പേശികളിൽ ഉരുകിച്ചേർന്നു.
പരസ്പരം പോരടിച്ചിരുന്ന രണ്ടു കടുവകൾ
എന്റെ ഇടതുകൈയിൽ
നിസ്സഹായരായ രണ്ടു കോശങ്ങളായി
പ്രതികാരമമർത്തി അടുത്തടുത്ത് കഴിഞ്ഞു.

ഞാൻ നടന്നു .
എന്റെ കണ്ണുകളിൽ ഞാൻ പിടിച്ചു തിന്ന
വണ്ടുകളുടെ കൂട്ടമിരമ്പി
എന്റെ തലച്ചോറ് തേനീച്ചകളുടെ മുട്ടകൾ
എന്റെ മുലക്കണ്ണുകൾ ജീവിച്ചിരിക്കുമ്പോൾ പ്രണയം പൂർത്തിയാവതെ കൊല്ലപ്പെട്ട രണ്ടു  മാനുകളുടെ എത്തിനോക്കുന്ന ചുണ്ടുകൾ
എന്റെ കാലുകളിൽ തൊലിക്കുള്ളിൽ ഞരമ്പുകളെന്ന് തള്ളി നിൽക്കുന്നു
പെരുമ്പാമ്പുകൾ
എന്റെ നഖങ്ങളിലേക്ക് ഇറങ്ങി നിൽക്കുന്നു
അകപ്പെട്ട കാട്ടാനയുടെ വിരലുകൾ
ഞാൻ ഒരു മനുഷ്യനേയല്ല;
ജീവജാലങ്ങളുടെ സഞ്ചയം.
അകത്ത് അനേകം കുറുകുന്ന പക്ഷികൾ,
കാടുകൾ...

ഞാൻ നടന്നു.
എന്റെ ശിരസ്സ് കുരുവികളായി ചിതറി.
കാലുകൾ മണ്ണിരകളായി അഴിഞ്ഞു .
ബാഹുക്കളിൽ നിന്ന് കടുവകൾ പുറത്തുചാടി.
ഹൃദയം നിശ്ശബ്ദമായി .
പടയാളിയെ ഉപേക്ഷിച്ച്
രക്തനദിയിലൂടെ ഓടി വന്ന ഒറ്റക്കുതിര
വേഗത കുറഞ്ഞു കുറഞ്ഞ് നിന്നു.

ആരോ വെളുത്ത തുണിയാലെന്റെ ശരീരത്തെ
മറച്ചുവെക്കുന്നു.
ഇനി നടക്കാനില്ലെന്ന് വിരലുകൾ കെട്ടുന്നു .
ആരുടെയോ കരച്ചിൽ കലർന്ന കാറ്റ് എന്നെ തൊടുന്നു .
ഞാനല്ലാതെ ആരിനിയുമെന്ന് വിസ്മയിക്കുന്നു!

കാക്ക

ഒരിടത്തിരുന്ന് കാ കാ എന്നൊച്ചവെക്കുന്ന കാക്ക
കേൾക്കുന്ന എല്ലാ കാതുകളിലും ഒരു കാക്കയെ ഉണ്ടാക്കുകയാണ്.

ഒറ്റ വാക്കു കൊണ്ട് ,
അത് പുറപ്പെടുവിക്കുന്ന
ഒറ്റ നിമിഷം കൊണ്ട്
ഒരായിരം കാക്കകൾ .

പിന്നെയോ?
ചെവിയിൽ ഉരുവപ്പെട്ട ആ കാക്ക
നിശ്ശബ്ദമായി കാ കാ എന്ന് ഒച്ചവെക്കുന്നു.
ചെവി ഒരു കാക്ക കടലാവുന്നു.
കാക്കകളെ തുറന്നു വിടാൻ ഈ തലയോട്ടി
ഒന്നു തുറന്നു തരുമോ പ്രഭാതമേ ?

വെളിച്ചത്തിന്റെ കരച്ചിൽ

ഒരു ദിവസം ഉച്ചയക്ക് ഒറ്റയ്ക്കു വീട്ടിലിരിക്കുമ്പോൾ വാതിൽ മുട്ടി വിളിച്ച്
പരിചയപ്പെടുത്തിയെന്ന് ഭാര്യയോട് പറഞ്ഞു.
അങ്ങാടിയിലെ അരിക്കടകളുടെ അറ്റത്ത്
ഒരു സിഗരറ്റു വലിക്കാനുള്ള മറവിലേക്ക് നിന്നപ്പോഴാണെന്ന് കൂട്ടുകാരോട് പറഞ്ഞു.
പാർക്കിൽ വെച്ചാണെന്നും റെസ്റ്റോന്റിൽ വെച്ചാണെന്നും പോലീസുകാരോട് മാറ്റി മാറ്റിപ്പറഞ്ഞു.

വെളിച്ചത്തിന്റെ കരച്ചിൽ എന്നാണത്രേ
അയാൾ അയാളെ പരിചയപ്പെടുത്തിയത്.
അയാളുടെ സന്ദർശനത്തിനു മുൻപോ പിൻപോ എന്ന് ഈ മനുഷ്യന് നിശ്ചയമില്ല;
എല്ലായിടത്തും വെളിച്ചം കുറഞ്ഞു വരുന്നതായി തോന്നിയിരുന്നു.
കൂടുതൽ വെളിച്ചത്തിനു വേണ്ടി എപ്പോഴും
ഈ മനുഷ്യൻ ദാഹിച്ചു.

മറ്റൊരു വിചിത്ര സംഭവവുമുണ്ടായി.
എവിടെയോ കുടുങ്ങിക്കിടക്കുന്ന
വെളിച്ചത്തിന്റെ കരച്ചിൽ ഈ മനുഷ്യനോട്
സംസാരിച്ചുതുടങ്ങി.
തന്നെ രക്ഷിക്കണമെന്ന് വെളിച്ചത്തിന്റെ കരച്ചിൽ ഈ മനുഷ്യനോട് പറഞ്ഞു കൊണ്ടിരുന്നു.
എവിടെ നിന്നാണ് ഈ ശബ്ദമെന്ന്
ആദ്യമൊന്നും ഈ മനുഷ്യന് മനസ്സിലായില്ല.

പതിവിലേറെ അസ്വസ്ഥനായി
ഏതോ പുസ്തകം വായിക്കാൻ ശ്രമിച്ച്
ഉറക്കം തൂങ്ങുമ്പോൾ
വെളിച്ചത്തിന്റെ കരച്ചിൽ വിളിക്കുന്നത്
ഈ മനുഷ്യൻ കേട്ടു.
ആരേയും കാണാനില്ല.
എവിടെയോ ഒരാൾ കുടുങ്ങിക്കിടക്കുന്നുണ്ട്.
വീടിന്റെ ചുമരുകളിൽ ചെവി ചേർത്തു.
അപ്പോൾ
വെളിച്ചത്തിന്റെ കരച്ചിൽ അയാളെ രക്ഷിക്കണമെന്ന് കേഴുന്നത്
ഈ മനുഷ്യൻ വ്യക്തമായി കേട്ടു .

വീടു പണിയുമ്പോൾ കട്ടകൾക്കും സിമന്റിനുമിടയിൽ താൻ കുടുങ്ങിപ്പോയിയെന്ന്
വെളിച്ചത്തിന്റെ കരച്ചിൽ പറഞ്ഞു.
അപ്പോൾ നിങ്ങളല്ലേ അന്നെന്നെ വന്നു പരിചയപ്പെട്ടതെന്ന് ഈ മനുഷ്യൻ ചോദിക്കുന്നുണ്ട്.
അതിന് പ്രത്യേകിച്ചൊരുത്തരവും
വെളിച്ചത്തിന്റെ കരച്ചിൽ നൽകുകയുണ്ടായില്ല.
പകരം  പിറുപിറക്കുകയും കരയുകയും
ചീത്ത വിളിക്കുകയും ചെയ്തുകൊണ്ടിരുന്നു.

അങ്ങനെയാണ്
നിരന്തര സമ്മർദ്ധങ്ങളാൽ
നല്ലവനും അസ്വസ്ഥനുമായ ഈ മനുഷ്യൻ
ചുമരുകൾ ഒന്നൊന്നായി പൊളിച്ചുതുടങ്ങിയത്.
ഓരോ ചുമരു പൊളിക്കുമ്പോഴും
മറ്റൊരു ചുമരിലിരുന്ന്
വെളിച്ചത്തിന്റെ കരച്ചിൽ
താനിവിടെയാണ് കുടുങ്ങിക്കിടക്കുന്നത് മണ്ടാ
എന്ന് ഈ മനുഷ്യനോട്
വിളിച്ചു പറഞ്ഞു.

പണിക്കുപോയ ഭാര്യയും
പഠിക്കാൻ പോയ കുട്ടികളും തിരിച്ചെത്തുമ്പോൾ
നല്ലവനായ ഈ മനുഷ്യൻ
പരിപൂർണ സന്തോഷവാനായി
ചുമരുകളില്ലാത്ത വീട്ടിലേക്ക്
അവരെ ചിരിച്ചു കൊണ്ട്
സ്വീകരിക്കുകയാണ് ഉണ്ടായത്.
ചുമരുകൾക്കിടയിൽ നിന്ന് പുറത്തു വന്ന
വെളിച്ചത്തിന്റെ കരച്ചിലാവട്ടെ
അവിടെ ആ വീട്ടിൽ പരന്നുകിടന്നിരുന്നു.

വെളിച്ചത്തിന്റെ കരച്ചിലിനെ മോചിപ്പിച്ച
ഈ മനുഷ്യൻ അപ്പോൾ എങ്ങനെയാണ്
കുറ്റവാളിയാകുന്നത് പോലീസുകാരാ?

ഹൊറർ

ഈ നഗരത്തിൽ
ഞാനെപ്പോഴാണ്
വണ്ടി ഇറങ്ങിയതെന്ന്
ഓർമ്മയില്ല.
എന്തിനാണ്
ഞാൻ ഇവിടെത്തന്നെ
വന്നതെന്നും
ഓർക്കാനാവുന്നില്ല.

അവിഹിത ബന്ധത്തിനിടയിൽ
പിടിക്കപ്പെട്ട
മറുനാടൻ തൊഴിലാളിയെപ്പോലെ
ആത്മനിന്ദയും മൗഢ്യവും നിറഞ്ഞ
സൂര്യനെ
ഈ നഗരത്തിനു മുകളിൽ
കെട്ടിടങ്ങളേക്കാൾ ഉയരത്തിലല്ലാതെ
ആരോ കെട്ടിത്തൂക്കിയിട്ടിരിക്കുന്നു.

വഴിയരികിലെ യാചകർ,
കാറിനകത്ത്  പത്രം വായിക്കുന്ന നിലയിലുമല്ലാതെയും
ടാക്സി ഡ്രൈവർമാർ,
റസ്റ്റോറന്റിൽ നിന്ന്
ഭക്ഷണം എടുക്കുകയോ വിളമ്പുകയോ ചെയ്യുന്ന നിലയിൽ ബെയറർമാർ,
മദ്യശാലയുടെ തറയിലേക്ക്
കണ്ണുകളൂന്നിയ നിലയിൽ
കുടിയന്മാർ,
മൊബൈലിൽ
ഏതോസന്ദേശം  നോക്കുന്ന നിലയിൽ ചെറുപ്പക്കാർ ,
എല്ലാവരും നിന്നനിൽപ്പിൽ
ഇരുന്ന ഇരുപ്പിൽ
സ്വിച്ചിട്ടതുപോലെ  ഉറങ്ങുന്നു.

എല്ലാവരും ഉറങ്ങുന്ന
ഈ പകൽ നഗരം
ശിൽപ്പങ്ങളുടെ
ഒരു മ്യൂസിയത്തിലൂടെയെന്ന പോൽ
എന്നെ നടത്തിക്കുന്നു .

എനിക്ക് ആരെയും
ഉണർത്തുവാൻ
തോന്നിയില്ല.
പകലുറങ്ങുന്ന എല്ലാ മനുഷ്യരും
കൂടിയ ദയ അർഹിക്കുന്നു.
ഒരു അനക്കം കൊണ്ട്
ഈ നഗരം ഉണരുമെങ്കിൽ
അതേതുവിധമാവുമെന്ന ഭയം
എനിക്ക് അടക്കാനായില്ല.

ദാഹിച്ചപ്പോൾ
ഞാൻ വെള്ളമെടുത്തു കുടിച്ച
കടയിലെ കടക്കാരനോ
വിശ്രമിക്കാൻ
മുറി അന്വേഷിച്ചുചെന്ന
ലോഡ്ജിലെ മാനേജരോ
ഉണർന്നതേയില്ല.

ഉറങ്ങിക്കിടക്കുന്ന നഗരവഴികൾ
ഉറങ്ങാത്തതായി എന്നെക്കൂടാതെ
കുറച്ചു കാക്കകളെയും പട്ടികളെയും കാണിച്ചുതന്നു.

ബസ് സ്റ്റാൻഡിലെ
നിർത്തിയിട്ട ബസ്സുകളിലും
റെയിൽപ്പാളങ്ങളിൽ നിശ്ചലമായ 
തീവണ്ടിയിലും
ആളുകൾ പല നിലയിലിരുന്ന് ഉറങ്ങുന്നു.

വിവിധ മാതൃകകളിലുള്ള
കൂർക്കം വലികൾ മാത്രം നിറഞ്ഞ ഈ നഗരം ഒരു പ്രേത സിനിമയാണെന്നും
ഞാനതിന്റെ വഴികളാൽ വരിഞ്ഞുമുറുക്കപ്പെടുവാൻപോകുന്ന
ഇരയാണെന്നുമുള്ള
തോന്നൽ ഹൃദയമിടിപ്പ് കൂട്ടി.

മാറാല പിടിച്ച കെട്ടിടത്തിന്റെ തുറന്നിട്ട ജനാലയിലൂടെ ഒരു കാക്ക ദുരൂഹവും ഭയജനകമായ മട്ടിൽ നോക്കി.
ഒരിരുട്ട് അഴിഞ്ഞുവന്നു.

അപ്പോൾ ഒരു ഒഴിഞ്ഞ വാഹനം വന്നു നിന്ന് അതിന്റെ വാതിൽ തുറക്കുകയും
എന്നെ ...

നൃത്തശാല

പെരുന്തൽമണ്ണയിൽ നിന്ന്
പട്ടാമ്പിയിലേക്കു പോകുന്ന ബസ്സിൽ
ഡ്രൈവറുടെ എതിർവശത്ത്
നാലു പേർക്കിരിക്കാവുന്ന സീറ്റിൽ
മുഴുക്കൈ നീല ബ്ലൗസും നീലസാരിയുമണിഞ്ഞ്
പ്രേമം നിറഞ്ഞൊരു പെൺകുട്ടി തനിച്ചിരിക്കുന്നു.

അവളുടെ കണ്ണുകൾക്ക്
ഈ പ്രപഞ്ചത്തെ മുഴുവൻ
ഊറ്റിക്കുടിക്കാനുള്ള കെൽപ്പുണ്ട്.
അവളൊന്ന് നോക്കിയിരുന്നെങ്കിൽ
ബസ്സിലെ മുഴുവൻ ആളുകളും
പറന്നു വന്ന്
അവളുടെ കണ്ണുകൾക്കുള്ളിലേക്ക്
അപ്രത്യക്ഷമായേനേ...
ഭാഗ്യവശാൽ അതുണ്ടായില്ല.

(ഇടയ്ക്കെപ്പോഴോ വൃദ്ധനായ ഈ കവി
ബസ്സിൽ കയറുകയും പെൺകുട്ടിയുടെ
അടുത്തിരിക്കുകയും പ്രണയത്തിന്റെ കാന്തികവലയം താങ്ങാനാവാതെ
കുറച്ചു കഴിഞ്ഞ് പിൻസീറ്റിലേക്ക് മാറിയിരിക്കുകയും ചെയ്യുന്നുണ്ട്.)

അവൾക്കും ഡ്രൈവർക്കുമിടയിൽ
മാറി മാറിയുള്ളനോട്ടത്തിന്റെ
അദൃശ്യമായ ഒരു പാലമുണ്ട്.
അവൾക്കു വേണ്ടിയാണിപ്പോൾ
അയാളീ ബസ്സോടിക്കുന്നത്.
പ്രണയവും മരണവും
രണ്ടല്ലെന്ന് അതിവേഗത കൊണ്ട്
ത്രസിപ്പിക്കുകയാണയാൾ.
ഇടിച്ചു ഇടിച്ചില്ല എന്ന വക്കത്ത്
എത്ര വാഹനങ്ങളെയാണ് വെട്ടിമാറ്റി
അയാൾ മുന്നേറുന്നത് !
നിർഭയമായ വേഗതയിലേക്ക് അഴിച്ചുവിട്ട്
അവളുടെ പ്രണയാതതിയുടെ മർദ്ദനില
ഉയർത്തിക്കൊണ്ടേയിരിക്കുകയാണയാൾ.

(പ്രണയം മരണം എന്നിങ്ങനെ പേരുകളുള്ള
രണ്ടു കുതിരകളെ പൂട്ടിയ വണ്ടിയാണിതെന്നും
ഏതെങ്കിലും ഒന്നേ അവശേഷിക്കൂ എന്നും
എനിക്കു തോന്നുന്നുണ്ട്.
വിട്ടേക്കൂ.
ഭീരുക്കൾക്ക് അങ്ങനെ പലതും തോന്നും. )

അവൾ അയാളിലേക്കും
അയാൾ അവളിലേക്കും
ഇരുന്നിടത്തിരുന്ന് ഒഴുകിക്കൊണ്ടിരുന്നു.
മലയാളം, തമിഴ്, ഹിന്ദി പ്രണയചലച്ചിത്രഗാനങ്ങൾ
ഒന്നൊന്നായി
ഇറങ്ങിവരികയാണ് ബസ്സിലേക്ക്.

ഓടുന്ന ബസ്സിൽ
'ഇത്ര വേഗത വേണ്ട പൊന്നേ
പേടിയാവുന്നു 'എന്നവൾ
ഉമ്മ വെച്ചതു പോലെ
അയാൾ ചിരിക്കുന്നു.
ബസ്സ് ഒരു നൃത്തശാലയാകുന്നു.
ഓടുന്ന ബസ്സിൽ
ഡ്രൈവറും ആ പെൺകുട്ടിയും
നൃത്തം ചെയ്യുന്നു.
ഇത്രയും ഗായകർ
ഇത്രയും ഗാനരചയിതാക്കൾ
ഇത്രയും സംഗീതസംവിധായകർ
അവർക്കു വേണ്ടിയാണീ
പാട്ടുകൾ ചെയ്തതെന്നപോൽ
അത്രയും ചലച്ചിത്രങ്ങളിലെ
നായകനും നായികയുമായി
നിറഞ്ഞാടുകയാണവർ.

പ്രണയത്തിന്റെ മാന്ത്രികതയാൽ
വർണദീപാലംകൃതമാകുന്ന ബസ്സിൽ
യാത്രക്കാരെല്ലാം നൃത്തം ചെയ്തു ചെയ്ത്
ഓരോരോ സ്റ്റോപ്പുകളിലിറങ്ങിപ്പോയി.

എല്ലാ അപകടങ്ങളേയും തരണം ചെയ്ത്
വീരോചിതമായി പട്ടാമ്പിയിലെത്തി
മറവിൽ നിന്ന് സിഗരറ്റു വലിക്കുന്ന അയാളോട്
ഞാൻ ചോദിച്ചു:
'ഇത്രയും നേരം പാട്ടിനൊത്ത്
ആ നീലസാരിയുടുത്ത പെൺകുട്ടിയുമായി
ബസ്സിൽ നൃത്തം ചെയ്യുകയും
ഒരേസമയം ഡ്രൈവർ സീറ്റിലിരുന്ന്
അതിവേഗത്തിൽ ബസ്സോടിച്ചിവിടെ
എത്തിക്കുകയും ചെയ്തതിന്റെ
രഹസ്യമെന്താണ്?'

മൃതശരീരങ്ങളുടെ മ്യൂസിയം

സ്നോഡെത്ത് എന്ന ഐസ് ക്രീം പാർലറിലിരുന്ന്
ഓരോ ഐസ് ക്രീം കഴിച്ചു തീർന്നപ്പോഴാണ്
ചിത്രകാരി കൂടിയായ പ്രമീള സുജാതയോട്
ആ രഹസ്യ മ്യൂസിയത്തെക്കുറിച്ചു പറയുന്നത്.

ഭർത്താക്കന്മാരുടെ കുറ്റങ്ങൾ പറഞ്ഞു പറഞ്ഞ്
അവർ മൂസിയത്തിലെത്തിയത് അറിഞ്ഞില്ല.
മ്യൂസിയത്തിന് പല എൻട്രൻസുകളുണ്ട്.
ഒരു എൻട്രൻസിലൂടെ ഒരാളെയേ പ്രവേശിപ്പിക്കൂ.
രണ്ടു പേരും രണ്ടു വഴികളിലൂടെ മ്യൂസിയത്തി നകത്ത് കടന്നു.
പ്രമീളയെ നോക്കി ആ മൂസിയം സൂക്ഷിപ്പുകാരൻ ചിരിച്ചുവോ?

ഇതൊരു അണ്ടർ ഗ്രൗണ്ട് മൂസിയമാണ്.
ഇതു വളരെ രഹസ്യമായി പ്രവർത്തിക്കുന്ന ഒന്നാണ്.
ഇടുങ്ങിയ പല വിധ ശാഖകളുള്ള ഇരുണ്ട ഗുഹ.
നടക്കുന്നതിനനുസരിച്ച് കാഴ്ചക്കാരന്റെ സാന്നിദ്ധ്യം മനസ്സിലാക്കി ചെറിയ പ്രകാശം ഉണ്ടായി വരും.

സുജാത വളരെ പതുക്കെ നടന്നു.
കട്ട ഇരുട്ടാണ്.
കുറച്ചു ദൂരം നടന്നപ്പോൾ ചെറിയ ഒച്ചകൾ
വിദൂരതയിൽ നിന്നെന്ന പോൽ കേട്ടുതുടങ്ങി.
പെട്ടെന്ന് ഒരു മിന്നൽ വെളിച്ചത്തിൽ
ഗുഹയുടെ ചുമരുകളിൽ നിന്ന് തടിയൻനായ്ക്കൾ
സുജാതയുടെ നേർക്ക് കുരച്ചു ചാടി .
സുജാത ഓടി .
ഒരു ആൾക്കൂട്ടം തന്റെ പിന്നാലെ
പാഞ്ഞു വരുന്ന ഒച്ച .
തല്ല്, കൊല്ല് എന്നെല്ലാമുള്ള ആക്രോശങ്ങൾ,
ആരുടെയോ ദയനീയ വിലാപം...
സുജാത തിരിഞ്ഞു നോക്കി .
മുന്നിലെ ശവപേടകത്തിൽ കാലു തടഞ്ഞ്
അവൾ മുഖമടച്ചു വീണു.

കലാപങ്ങളിൽ കൊല്ലപ്പെട്ടവരുടെ
മൃതശരീരങ്ങളാണ് മ്യൂസിയത്തിലുള്ളത്.
രാജ്യമെങ്ങുമുള്ള കലാപങ്ങൾ !
ശവശരീരങ്ങൾ കൂടിയ വിലയ്ക്കു വാങ്ങി
രഹസ്യമായി ഇവിടെ എത്തിക്കും.
മരണത്തിലേക്കെത്തിച്ച കലാപങ്ങളുടെയും
മരണവീട്ടിലെ വിലാപങ്ങളുടെയും
ലൈവ് സൗണ്ട് ട്രാക്ക് ഓരോ
മൃതശരീരത്തിനു സമീപവുംസജ്ജമാക്കിയിട്ടുണ്ട്.

സുജാത ആ ശവപേടകത്തിനു മുന്നിൽ തളർന്നിരുന്നു.
മരിച്ചു കിടക്കുന്ന മനുഷ്യന്റെ കണ്ണുകൾ.
ബന്ധുജന വിലാപം താഴ്ന്ന ശബ്ദത്തിൽ നിന്ന്
ക്രമേണ ഉയർന്നു തുടങ്ങി.
ചുമരിൽ അയാളുടെ പേരും ചിത്രവും വിവരങ്ങളും തെളിഞ്ഞു:
____________
പേര്:
ജനനം: 1963
മരണം: 2015
മൃതശരീരം ശേഖരിച്ചത്: ദാദ്രി, ഉത്തർപ്രദേശ്
____________________________________________

നേരിയ വെളിച്ചത്തിൽ
ആ ശവ പേടകത്തിനു ചുറ്റുമിരുന്ന്
കരയുന്ന ബന്ധുക്കളെ
അവ്യക്തമായി സുജാത കണ്ടു.
ഒരു മരണവീട്ടിലാണ് താനെന്
സുജാത ഉറപ്പിച്ചു.
ആരോ തല്ലിക്കൊന്നതാണ് ഈ മനുഷ്യനെയെന്ന് അവിടെ കൂടിയവർ
അടക്കം പറയുന്നത് കേട്ടു.
കരച്ചിലുകളെ പിന്നിലാക്കി
സുജാത മുന്നോട്ടു നടന്നു.
ഒരു പൂച്ച വിലങ്ങനെ
കടിപിടികൂടുന്ന ശബ്ദത്തിൽ
ചാടിയോടി .
വവ്വാലുകൾ അവളെത്തട്ടിപ്പറന്നു.

മറ്റൊരു ശവപേടകം സുജാതയെ സമീപിച്ചു.
ചന്ദനത്തിരികളുടെയും കുന്തിരിക്കത്തിന്റെയും മണം.
പ്രാർഥനകളും മണിയടിയും.
ഒരു സ്ത്രീയുടെ വികൃതമാക്കപ്പെട്ട ശരീരം.
കുഞ്ഞുങ്ങളുടെ കരച്ചിൽ.
ഒരു പുരുഷന്റെ അടക്കിപ്പിടിച്ചകരച്ചിൽ..

മുന്നോട്ടു പോവുന്തോറും
കണ്ണുനീറിക്കൊണ്ടിരുന്നു .
ചോരയുടെ മണം വ്യാപിച്ചു.
കുട്ടികളുടെയും വൃദ്ധരുടെയും
ശവപേടകങ്ങൾ കണ്ടു.
യുവാക്കളുടെ ശവപേടകങ്ങൾ കണ്ടു.
എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും
ശവപേടകങ്ങൾ കണ്ടു.
കൊല വാഹനങ്ങളുടെ ഇരമ്പലും
വെടിയൊച്ചകളും കേട്ടു .
കരച്ചിലുകൾക്ക് ഒറ്റ ഭാഷയായിരുന്നു.
മറ്റെല്ലാ ഭാഷകളും അതിൽ ലയിച്ചു.

മരണം നിറഞ്ഞു കിടക്കുന്ന
അനേകം ശാഖകളുള്ള ഈ ഗുഹയിൽ നിന്ന്
എങ്ങനെയാണ് പുറത്തിറങ്ങുകയെന്നറിയാതെ
സുജാത ആദ്യമൊക്കെ ചെറിയ ശബ്ദത്തിൽ
പ്രമീളയെ  വിളിച്ചുകൊണ്ടിരുന്നു.
ഏതു വഴിക്ക് തിരിഞ്ഞാലും
അവിടെല്ലാം ശവ പേടകങ്ങൾ, വിലാപങ്ങൾ ...
ഇരുട്ടിൽ പരുപരുത്ത ഗുഹാഭിത്തികളിൽ
പിടിച്ചുപിടിച്ച് സുജാത നടന്നു.
തന്റെ നിസ്സഹായമായ അവസ്ഥയോർത്ത്
ശബ്ദമില്ലാതെ കരഞ്ഞു.
പ്രമീളയെ ഉറക്കെയുറക്കെ വിളിച്ചു.

സുജാത നടന്നു നടന്ന്
ഛിന്നഭിന്നമായ ശവങ്ങൾ കൊരുത്തിട്ട
ശവപേടകങ്ങളെ ചുറ്റി
വെന്തു കരിഞ്ഞ് ചുരുണ്ടു കിടക്കുന്ന
ശവങ്ങളെക്കണ്ട്
തീ ആളിപ്പടരുമൊച്ചയും ആർപ്പുവിളിയും
കരച്ചിലുകളും പിന്നിട്ട്
നിശ്ശബ്ദമായ ഒരിടത്തെത്തി.
അവിടെ ഒരു ശവപേടകത്തിൽ
ആരെയാണോ അവൾ അലമുറയിട്ടു വിളിച്ചിരുന്നത്
അവൾ, അവളുടെ പ്രമീള കിടക്കുന്നു.
ശവപേടകത്തിൽ ആഞ്ഞടിച്ച്
സുജാത പ്രമീളയെ വിളിച്ചുകൊണ്ടിരുന്നു .
പ്രമീള ഉണർന്നില്ല.
കരഞ്ഞു കരഞ്ഞ് തളർന്ന്
ചില്ലു പേടകത്തിൽ തല വെച്ച്
അർദ്ധബോധത്തോടെ സുജാത കിടന്നു .

എപ്പോഴോ എഴുന്നേറ്റ്
വേച്ചു വേച്ച് സുജാത പിന്നെയും നടന്നു.
അവസാനത്തെ ശവപേടകത്തിനു മുന്നിൽ
ഇനിയൊന്നും കാണുവാൻ വയ്യെന്ന് കണ്ണടച്ചപ്പോൾ
അത്രയും പരിചിതമായ ശബ്ദത്തിൽ
ആരോ കരയുന്നതു കേട്ട് കണ്ണു തുറന്നപ്പോൾ
സുജാത അവളെത്തന്നെ കണ്ടു ;
ആ ശവ പേടകത്തിനുള്ളിൽ ശാന്തയായി.
______

വായനക്കാരേ,
ഒരു അജ്ഞാത മെയിലിൽ നിന്നു കിട്ടിയ വിവരങ്ങളാണ് മുകളിലുള്ളത്.
ഇതൊരു യഥാർത്ഥ സംഭവമാണെന്നാണ്
മെയിലിൽ പറയുന്നത്.
ഞാനും അങ്ങനെ വിശ്വസിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതലറിയാൻ
ഒരെഴുത്തുകാരൻ എന്ന നിലയിൽ
എനിക്കാഗ്രഹമുണ്ട്.
കഴിയുമെങ്കിൽ
ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി സഹായിക്കൂ.. :
ഈ മൂസിയം എവിടെയാണ്?
ആരാണിതിന്റെ സൂക്ഷിപ്പുകാരൻ?
ഇത്ര രഹസ്യമായി ഇത്തരമൊരു മ്യൂസിയം നടത്തിപ്പോരുന്നതിന്റെ ഉദ്ദേശ്യമെന്താണ്?
എല്ലാ നിയമങ്ങളുടെയും കണ്ണുവെട്ടിച്ച് ഇതെങ്ങനെ നിലനിൽക്കുന്നു?
പ്രമീള എങ്ങനെയാണ് ശവപേടകത്തിൽ വന്നത് ?സുജാതയും?
സുജാത തന്റെ തന്നെ ശവം കാണുന്നതിന്റെ കാരണമെന്താണ്?
സുജാതയും പ്രമീളയും മൂസിയത്തിനു പുറത്തു വരുമോ?
മൂസിയം സൂക്ഷിപ്പുകാരൻ എന്തിനാണ് ചിരിച്ചത്?

'ഇരു ' ത്തം

ഇല - ഭൂമി

ഇലയിൽ ഭൂമി.
ഇപ്പോൾ ഉരുണ്ടു വീഴുമോ?

ഭൂമി - ചെരുപ്പ്

ഭൂമിയുടെ ചെരുപ്പ്,
ഭൂമി ആകാശത്ത് അഴിച്ചു വെച്ചത്.
നിശാകാശത്ത് മേഘങ്ങൾക്കിടയിൽ
ഒഴുകും ചെരുപ്പുകൾ.

ചെരുപ്പ് - വെള്ളം

ചെരുപ്പിനെ ഉള്ളിലേക്കു കൂട്ടാത്ത വെള്ളം.
വെള്ളപ്പുറത്തെ സഞ്ചാരം.
നിശ്ചലതയിലേക്കുള്ള തിരസ്കാരം.

വെള്ളം -നിഴൽ

വെള്ളത്തിൽ കാലിട്ടിരിക്കും നിഴലുകൾ,
നിഴൽക്കാലുകൊത്തും മീനുകൾ,
നിഴൽച്ചൂണ്ടയിൽ കുരുങ്ങും മീനുമായി
പറക്കും മേഘങ്ങൾ.

നിഴൽ - കെട്ടിടം

കെട്ടിടം ചുറ്റുന്ന നിഴൽ,
(പൈപ്പു കടിച്ചു പിടിച്ച വില്ലൻ)
ആരെ അന്വേഷിക്കുന്നു?
ആരാണ് ഈ ബഹുനിലമാളികയിൽ നിന്ന്
ഇറങ്ങിവരാനുള്ളത്?

കെട്ടിടം - ജനൽ

ജനലുകളൊഴിച്ച് ബാക്കിയെല്ലാം
മാഞ്ഞു പോയ ബഹുനിലക്കെട്ടിടം.
ജനലുകളെ യഥാസ്ഥാനങ്ങളിൽ നിർത്തി
എവിടേക്കു പോയി?
എല്ലാ ജനലുകളിലും
പുറത്തേക്ക് തള്ളുന്ന
ഉൽക്കണ്ഠത്തലകൾ.

ജനൽ - തെരുവ്

തെരുവിനെ വലിച്ചു കുടിക്കും ജനൽ .
റോഡുകളും
ആളുകളും
കെട്ടിടങ്ങളും
പിടിവള്ളിയില്ലാതെ
അതിൻ വായിലേക്കൊഴുകുന്നു.

തെരുവ് -കാർ

തെരുവ് ഒരു കാറിനെ
ഉള്ളംകൈയിലെടുത്ത്
പൊടിച്ചിടുന്നു.

കാർ - പാറ്റ

മലർന്നുകിടക്കുന്ന കാർ :പാറ്റ
മലർന്നു കിടക്കുന്ന പാറ്റ: അപകടത്തിൽപെട്ട കാർ

പാറ്റ -തേങ്ങ

എല്ലാരുമുറങ്ങിക്കിടക്കെ
മുഴുത്തേങ്ങയുമായി പറന്നുപോകുന്നു പാറ്റ

തേങ്ങ -ചിരവ

അത്രയും ബന്ധമുള്ള ബദ്ധവൈരികൾ.
നിർബന്ധിത ഇണചേരൽ.

ചിരവ-പക്ഷി

ചിരവ,അടുക്കളയിലെ പക്ഷി
കിരീടം വെച്ചത്,
ഇരുട്ടിലൂടെ പറന്നു പോവുന്നു .

ഡെസ്പാസീത്തോ

നഗരത്തിലെ ഡാൻസ്ബാർ
ഈ രാത്രി പൊട്ടിത്തെറിക്കുന്നു.
എല്ലാ തെരുവുകളിലും പാതകളിലും
വീടുകൾക്കു മുന്നിലും അതിന്റെ ഒരു കഷ്ണം.
കുടിച്ചു കൊണ്ടിരിക്കുന്നവരുടെ ഒരു മേശ,
ആടിക്കൊണ്ടിരിക്കുന്നവരുടെ ഒരു കൂട്ടം.
ഒരു സംഗീതം എല്ലാ ജനലുകളും തകർത്ത്
എല്ലാ കാതുകളിലേക്കും പ്രവഹിക്കുന്നു.
ഡിംലൈറ്റുകളുടെയും ലേസർ വെളിച്ചങ്ങളുടെയും മിന്നാമിന്നികൾ
എങ്ങും നൃത്തം ചെയ്യുന്നു.
ഡെസ്പാസീത്തോ

ഉറങ്ങിക്കിടക്കാൻ ഇനി വയ്യെന്ന്
ലോകം തെരുവിലേക്കിറങ്ങുന്നു.
എല്ലാവരും ഗായകരും നർത്തകരുമാകുന്ന
മഹത്തായ സ്വപ്നത്തിലേക്ക് ഉണരുന്നു.

രാനഗരങ്ങളെ പിടിച്ചെടുക്കുന്നു
പൊട്ടിത്തെറിക്കുന്ന ഡാൻസ്ബാർ.
സംഗീതത്തിന്റെ മിന്നലുകൾ കടന്നുപോകും
മേഘവഴികളാകുന്നു തലച്ചോറുകൾ .
പൊട്ടിപ്പുറപ്പെട്ട നൃത്തത്തിൻ
നദികളാവുന്നു കാലുകൾ.

ലോകം ഒരു കരീബിയൻ ദ്വീപാകുന്നു.
എല്ലാ മനുഷ്യരും കൈ പിടിച്ചു കൈ പിടിച്ച്
ഒരേ പാട്ടിന്റെ ചങ്ങലയാവുന്നു.
നർത്തകർ ചവിട്ടുന്നിടത്തു നിന്നെല്ലാം
നക്ഷത്രങ്ങൾ ഒഴുകിപ്പോവുന്നു.

കരീബിയൻ കടൽ ചില്ലുതിരമാലകളുയർത്തി
ഏഴുസമുദ്രങ്ങളേയും വിളിക്കുന്നു.
ഏഴുവൻകരകളെയുമെടുത്ത്
കരീബിയൻ ദ്വീപുകൾ നൃത്തം ചെയ്യുന്നു:
പസീത്തോ പസീത്തോ സോവേ സോവേ സീത്തോ
💋💋💋💋💋💋💋💋💋💋💘💘💋💋💋💋

ഡെസ്പാസീത്തോ : ഏറ്റവും കൂടുതൽ ആളുകൾ കണ്ട യൂറ്റ്യൂബ് മ്യൂസിക് വീഡിയോ.