gfc

തിന്നും വിളമ്പിയും

സമയത്ത് മുലപ്പാല്‍ കിട്ടാ‍തായപ്പോള്‍
ഉണ്ണി വിരലീമ്പിത്തുടങ്ങി.
വിശപ്പ് ശക്തമായപ്പോള്‍
രണ്ടു കയ്യും ഒന്നിച്ച് വായിലിട്ട്
തിന്നാന്‍ തുടങ്ങി.

ഇങ്ങനെയാവും അവനവനെ തീറ്റ
ഒരു മനുഷ്യജന്മം തുടങ്ങി വെക്കുന്നത്...
പിന്നെപ്പിന്നെ ഇഷ്ടഭോജ്യമാവും ഒരാള്‍ക്ക് അയാള്‍.
മറ്റുള്ളവര്‍ക്കും വിളമ്പിത്തുടങ്ങും...

എത്ര തിന്നാലും വിളമ്പിയാലും തീരാത്ത
ഈ വിഭവം എത്ര ഇച്ഛാഭംഗങ്ങളുടെ
ഒരു ജീവിതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്...

എന്റടുത്താ കളി.

ഇന്നലെ മുറ്റത്തുവിരിഞ്ഞ
പൂവിനോട് ഞാന്‍ ചോദിച്ചു:

അല്ല,കണ്ടിട്ടില്ലല്ലോ ഇതേ വരെ
ആരാ...എന്താ‍...

താന്‍ ഒരു പൂവാണെന്നും
പ്രത്യുത്പാദനം എന്ന ധര്‍മം നിര്‍വഹിക്കാന്‍
ചെടിയെ സഹായിക്കാനായി വന്നതാണെന്നുമൊക്കെ
അതു പറഞ്ഞു നോക്കി.
ഞാനുണ്ടോ വിടുന്നു:

ഒരു പൂവിനെയൊക്ക തിരിച്ചറിയാനുള്ള
ബുദ്ധി എനിക്കുണ്ട്.
പൂ എന്ന് തെറ്റിദ്ധരിപ്പിച്ച്
എന്റെ മുറ്റത്ത് കടന്നുകൂടി
എന്റെ രഹസ്യങ്ങള്‍
പിടിച്ചെടുക്കാന്‍ നിയുക്തനായ
സി.ഐ.എ എജന്റല്ലേ നീ
സത്യം പറ

അയ്യോ,ഞാന്‍ വെറുമൊരു പൂവ് മാത്രമാണ്

എന്റെ പേര് ചെമ്പരത്തീന്നാ



ഞാനീ പുസ്തകമൊന്നു നോക്കട്ടെ
അഞ്ചിതള്‍,ചുവന്ന നിറം,കേസരം
ജനിദണ്ഡ്,പുഷ്പവൃതി,എല്ലാമുണ്ട്.
നീ ചെമ്പരത്തിയല്ല,
നീയാണ് ഹിബിസ്കസ് റോസാ സൈനന്‍സിസ്.
നീ ഒരു ചാരക്കേസാണെന്ന്
എനിക്കാദ്യമേ തോന്നിയതാണ്
എന്റടുത്താ കളി.

കോഴിയമ്മ

ഒരു മുട്ടയിട്ടതിന്
ഇത്രയധികം നിലവിളിക്കാനുണ്ടോ എന്ന്
ജിമ്മി എന്ന നായ ചോദിച്ചു,
നന്ദിനിക്കുട്ടി എന്ന പശു ചോദിച്ചു
പഞ്ചവര്‍ണം എന്ന തത്ത ചോദിച്ചു
ഒക്കത്ത് നിറയെ ചക്കക്കുട്ടികളുമായി
നില്‍ക്കുന്ന പ്ലാവമ്മ ചോദിച്ചു
ആകാശവാണിയില്‍ നിന്ന് ഒഴുകിവരുന്ന
യേശുദാസ് ചോദിച്ചു
തെങ്ങോലയില്‍ തൂങ്ങുന്ന കാറ്റു ചോദിച്ചു
കുട്ടിയും കോലും കളിക്കുന്ന കുട്ടികള്‍ ചോദിച്ചു
വാഴകളും ചേമ്പുകളും ചോദിച്ചു
വെളിച്ചെണ്ണ തേച്ച വെയിലു ചോദിച്ചു
കുളിച്ചലക്കി, തീണ്ടാരിപ്പുതപ്പ് പായില്‍
പൊതിഞ്ഞു വരുന്ന തങ്കമണി ചോദിച്ചു

ആരു ചോദിച്ചിട്ടെന്താ...
നിലവിളിച്ചുകൊണ്ടേയിരുന്നു കോഴിയമ്മ.

പിന്നെയും ചോദ്യങ്ങളുണ്ടായി.
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്
ഓം ലെറ്റുണ്ടാക്കാന്‍ എടുത്തുകൊണ്ടുപോയ
മുട്ട തിരിച്ചു കിട്ടുമോ?
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്നാളെ മുതല്‍
മുട്ടയിടലില്‍ നിന്ന് വിടുതി കിട്ടുമോ?
ഇങ്ങനെ നിലവിളിച്ചതുകൊണ്ട്
നിന്റെ ത്യാഗ മന:സ്ഥിതി മനസ്സിലാക്കി
വിരുന്നുകാര്‍ വരുമ്പോള്‍
നിന്നെ അറുക്കാതിരിക്കുമോ?
നിന്റെ നിലവിളി ഒരാഹ്വാനമായി സ്വീകരിച്ച്
കോഴികളായ കോഴികളൊക്കെ
സംഘടിക്കുമോ?
ഭരണഘടന തിരുത്തുമോ?

ഇതൊക്കെ കേട്ട്
നിങ്ങളൊക്കെ ആരാ എന്താ
ഞാനിട്ട മുട്ട,ഞാനിട്ട കരച്ചില്‍ എന്ന്
പരിഹസിച്ചുകൊണ്ട്
കോഴിയമ്മ
ഒറ്റ ഓട്ടം വെച്ചുകൊടുത്തു

അമ്മ‌-മകള്‍

ഉറക്കത്തില്‍ മോള് പറഞ്ഞു:
ഉണ്ണി കളിക്കാന്‍ വരുന്നില്ല.
ഉണ്ണി ഉറങ്ങുകയല്ലേ എന്ന് അമ്മ.
അതു കേട്ടുണര്‍ന്നപ്പോഴാണ്
മോള്‍ക്ക് മനസ്സിലായത്.
താന്‍ കണ്ടതൊന്നും
അമ്മ കണ്ടില്ലെന്ന്.

ഒറ്റയ്ക്ക് പുറത്തിറങ്ങാത്ത
ഒറ്റയ്ക്ക് കളിക്കാത്ത
ഒറ്റയ്ക്ക് മാമുണ്ണാത്ത
ചീച്ചിയിടാന്‍ പോലും
ഒറ്റയ്ക്കു പോവാത്ത
ഏതു കുട്ടിയും
ഒറ്റയ്ക്കു സ്വപ്നം കാണാന്‍
വിധിക്കപ്പെട്ടിരിക്കുന്നുവെന്ന്
അപ്പോള്‍ മാത്രമാണ്
അവള്‍ക്ക് മനസ്സിലായത്.

അമ്മയ്ക്ക് അമ്മയുടേതെന്നും
മകള്‍ക്ക് മകളുടേതെന്നും
കൃത്യമായി വിഭജിച്ച,
പരസ്പരം കടന്നുചെല്ലാനാവാത്ത
ലോകങ്ങളുണ്ടെന്ന തിരിച്ചറിവ്
ഭയപ്പെടുത്തിയതുകൊണ്ടാവുമോ
പിന്നെ അവള്‍ ഉറങ്ങാഞ്ഞത്?

ശൂന്യത

ഒരു വെറും കടലാസ്
കയര്‍ക്കുകയാണ്.
ഇതാണ് കവിത
ഇതാണ് കവിത
എന്ന് കുത്തുകയാണ്.
ഇതിനേക്കാള്‍ നന്നായി
ഒന്നും എഴുതുകയില്ലെന്ന്
ഒന്നും എഴുതിയിട്ടില്ലെന്ന്
ഒന്നും എഴുതേണ്ടതില്ലെന്ന്
ഒരടയാളം പോലുമില്ലാത്ത
അരപ്പായക്കടലാസ്
പ്രസംഗിക്കുകയാണ്.

അതിന്റെയൊരു രീതി

എഴുതിത്തീര്‍ന്ന ഒരു പേനയെക്കുറിച്ച്
അനുതാപങ്ങള്‍ സൂക്ഷിക്കുന്നതെന്തിന് ?
കുപ്പയിലേക്ക് അതിനെ വലിച്ചെറിയണം.
അതിന്റെ സങ്കടങ്ങള്‍ ഒച്ചുകളോ
പഴുതാരകളോ ആയി വീട്ടിനുള്ളിലേക്ക്
വീണ്ടും അരിച്ചു വരാതെ നോക്കണം.
വേണമെങ്കില്‍ വലിച്ചെറിഞ്ഞ പേന
എന്ന പേരില്‍ ഒരു കവിതയെഴുതാം.
ഒരു അനുസ്മരണാഘോഷത്തിനും സ്കോപ്പുണ്ട്.

സന്തോഷിക്കുക.
അതിനു മീതെ മോട്ടോര്‍ സൈക്കിളോടിച്ച്,
അതിനു മീതെ കുടിച്ച് കൂത്താടി,
അതിനു മീതെ ബോധം കെട്ട് കിടന്ന്,
അതിനുമീതെ പുഴുക്കളെപ്പോലെ ഇഴഞ്ഞ്,
അതിനുമീതെ ആര്‍ത്തുവിളിച്ച്,
ഓരോ അന്ത്യത്തിന്റെയും നിസ്സാരതയെ
‘നിസ്സാരത നിസ്സാരത’എന്ന് പുച്ഛിക്കുന്നതാണ്
അതിന്റെയൊരു രീതി.

കരുണാമയന്‍

കരുണാമയന്‍ നന്നായി ചിരിക്കും
വിശേഷങ്ങള്‍ ചോദിക്കും
നിങ്ങളുടെ സങ്കടങ്ങള്‍
അയാളുടേതാണെന്ന മട്ടില്‍
കണ്ണു നിറയ്ക്കും
ആരെയെങ്കിലും
സഹായിക്കാതെ
ഉറക്കം വരില്ല.

കരുണാമയന്‍ ദിവസവും കടതുറക്കും
കൂളിങ്ഫിലിമൊട്ടിച്ച ചില്ലുമറകള്‍
തുടച്ചുമിനുക്കിവെക്കും.
വരുന്നവരോട് ഇരിക്കാന്‍ പറയും.
ചായ വേണമോ എന്ന് ചോദിക്കും.
അകത്തുപോകും.
ഉടുപ്പുമാറും.
കൂട്ടില്‍ നിന്നൊന്നിനെ പിടിക്കും.
കഴുത്തുമുറിക്കും
പൂട പറിക്കും.
കാലും കുടലും
വേര്‍പെടുത്തും.
ആവശ്യം നോക്കി
ചെറുതാക്കിയോ
വലുതാക്കിയോ
കഷ്ണംകഷ്ണമാക്കും.
കാരി ബാഗിലാക്കും.
നന്നായി കയ്യും മുഖവും
കഴുകും.
ഉടുപ്പു മാറും.
കാരി ബാഗ്
കാത്തിരിക്കുന്നവന്
കൈമാറുമ്പോള്‍
നല്ലൊരു ചിരി പിന്നെയും വരുത്തും.
പണം വാങ്ങി വലിപ്പിലിടും.
ബാക്കി വല്ലതുമുണ്ടെങ്കില്‍
കൊടുക്കും.

കരുണാമയന്‍ നന്നായി ചിരിക്കും
വിശേഷങ്ങള്‍ ചോദിക്കും
നിങ്ങളുടെ സങ്കടങ്ങള്‍
അയാളുടേതാണെന്ന മട്ടില്‍
കണ്ണു നിറയ്ക്കും
ആരെയെങ്കിലും
സഹായിക്കാതെ
ഉറക്കം വരില്ല.

മരക്കൊമ്പിലെ അതിഥി


തണുപ്പേ
ചുരുണ്ട് ചുരുണ്ട് ഒരാള്‍
തന്റെ ഉള്ളിലേക്ക് പോവുന്നത് കാണുന്നില്ലേ.
സ്വന്തം ഉള്ളില്‍ ഒളിച്ചിരിക്കുന്ന ഒരാളെ നിനക്ക്
പിടികൂടാനാവുമോ?
ജയിക്കുമായിരിക്കും.
ഈ ശരീരവും ഞാന്‍ സ്വന്തമാക്കിയെന്ന്
വിളിച്ചു പറയുമായിരിക്കും.
മഞ്ഞു വീണ മരച്ചില്ലകളില്‍
ഇപ്പോള്‍ ഏതു മാംസമാണ്
ചവച്ചുകൊണ്ടിരിക്കുന്നത് ചപ്രത്തലയാ.
നിന്റെ തുടയ്ക്കാത്ത ചിറിയിലും
പീള കെട്ടിയ കണ്ണുകളിലും
ഒരതൃപ്തി തൂങ്ങിനില്‍ക്കുന്നു.
ഇത്ര രാവിലേ നീ എന്തിനാ ഇങ്ങോട്ടു വന്നത്?
മുറ്റമടിക്കുന്നവള്‍ നിന്നെ കണ്ടിട്ടില്ല.
കണ്ടിരുന്നെങ്കില്‍ ഈ പ്രഭാതത്തിന്റെ നിശ്ശബ്ദത
ഇപ്പോള്‍ കെട്ടുപോയേനേ...

ഗോപുരം

ഒന്നും എണ്ണാന്‍ സമ്മതിക്കുകയില്ല ലോകം
ഒക്കത്തിനും ഒരു കണക്ക് വേണ്ടേ.
എണ്ണുന്നതെന്തിന് എന്നാവും.
ഭ്രാന്തിന് എത്ര വാതിലുകള്‍ ഉണ്ടെന്ന്
എണ്ണാമെന്ന് കരുതി ഓരോ വാതിലിനു നേരെയും
വിരല്‍ ചൂണ്ടി എണ്ണിത്തുടങ്ങി:
പ്രണയം,മരണം,പ്രസവം,മര്‍ദ്ദനം,ഭയം...
എത്ര ഗോപുര ദ്വാരങ്ങളാണ് ഈ പണ്ടാരത്തിന്.
ചിലതൊക്കെ മനോഹരങ്ങളായ വാതിലുകള്‍
ചിലതൊക്കെ വിചിത്രമായ ചിത്രപ്പണികള്‍ ചെയ്തത്.


ഒറ്റയ്ക്ക് കിട്ടിയതിനാലാവണം ഓരോ വാതിലും
പ്രത്യാശയോടെ എന്നെ നോക്കിക്കൊണ്ടിരുന്നു.
പ്രസവം എന്ന വാതില്‍ മാത്രം അടഞ്ഞുകിടന്നു.
ഓരോ വാതില്‍ക്കലും എത്തുമ്പോള്‍
ഒന്ന് കയറി നോക്കിക്കൂടെടാ എന്ന്
ആരോ ഒരാള്‍ പറയുന്നുണ്ടായിരുന്നു.
പിന്നീട് കാണാന്‍ വെച്ചിരുന്ന ഒരു സ്വപ്നം
അപ്പോള്‍ തെളിഞ്ഞു വന്നു
ഞാനുണ്ട് ഏതോ വാതില്‍ തുറന്ന്
അകത്തു കയറുന്നു.
വാതിലുകള്‍ അങ്ങനെയാണല്ലോ,
അകത്തേക്കു കടക്കാം,പുറത്തേക്കിറങ്ങാം
പുറത്തേക്കിറങ്ങാന്‍ നോക്കുമ്പോള്‍
ഒറ്റ വാതിലുമില്ല...
പ്രണയത്തിന്റെ,മരണത്തിന്റെ ,മര്‍ദ്ദനത്തിന്റെ,ഭയത്തിന്റെ...
ഒരു വാതിലെങ്കില്‍ ഒരു വാതില്‍
എന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞു കൊണ്ടിരുന്നു

വറുഗീസ് പുണ്യാളന്‍

വറുഗീസേ, വറുഗീസേ
എല്ലാം പോയല്ലോ
ഒരു ദിനേശ് ബീഡി
പോലും വലിക്കാതെ..
കമ്പനി കൂടാന്‍ ഒരു തുള്ളി
കള്ളു പോലും കുടിക്കാതെ
ഒരു പെണ്ണിന്റെയും
പൊക്കിള്‍‍ക്കുഴിയിലേക്ക്
ഒളിഞ്ഞു നോക്കാതെ
മാന്യന്മാരിലെ മാന്യനായി
നീ ഒണ്ടാക്കിയ ജീവിതം
ഇന്നലെ പെയ്ത മഴയില്‍
ഒലിച്ചു പോയല്ലോ.

സത്സ്വഭാവികളുടെ സത്സ്വഭാവിയായ നിന്നെ
മറിയാമ്മയ്ക്ക് ഇഷ്ടമായി.
കല്യാണവും കഴിഞ്ഞു.
കാലക്രമത്തില്‍ മൂന്ന്
കൊച്ചുങ്ങളുടെ അച്ഛനുമായി.
രണ്ടു സുന്ദരികളും ഒരു സുന്ദരനും.

സുന്ദരനായ നിന്റെ മകന്‍ മത്തായി
പുകവലിച്ച് നിന്റെ മോന്തയ്ക്ക് വിട്ടും
കുടിച്ച് പെരുവഴിയില്‍ തുണിയില്ലാതെ കിടന്നും
നാട്ടിലുള്ള പെണ്‍പിള്ളേരെ പിഴപ്പിച്ചും
നീ നല്ലൊരു തന്തയായിരുന്നുവെന്ന്
എല്ലാവരെക്കൊണ്ടും പറയിപ്പിച്ചു.

എന്നിട്ട് നീ പഠിച്ചോ?
ഇല്ല.
എന്നിട്ടും നീ ബീഡി വലിച്ചില്ല.


അളിയന്‍ അമേരിക്കയില്‍നിന്നു വരുമ്പോള്‍
കൊണ്ടുവന്ന പ്രത്യേക തരം സിഗരറ്റ് പോലും
വലിച്ചു നോക്കാന്‍ നിനക്ക് തോന്നിയില്ല.
"കര്‍ത്താവേ നീ എന്നെ പ്രലോഭനങ്ങളില്‍ നിന്ന്
മാറ്റി നിര്‍ത്തേണമേ..." എന്ന് നീ
അപ്പോഴും പുലമ്പിക്കൊണ്ടിരുന്നു.
മറിയാമ്മയുടെ ചീര്‍പ്പിലേക്കല്ലാതെ
ഒരു പണിക്കാരിപ്പെണ്ണുങ്ങളുടേയും
ശരീരത്തിലേക്ക് നീ കമ്പിതഗാത്രനായ്
മൂര്‍ച്ഛിച്ച് വീണില്ല.

എന്നിട്ടെന്തായി..?
നിന്റെ മൂത്ത മകള്‍ ഫിലോമിന
ഒരു നായരുചെക്കനേം കൂട്ടി വീട്ടില്‍ വന്നു
അപ്പാ‍ ഞങ്ങളെ അനുഗ്രഹിക്കണമെന്നു പറഞ്ഞു.
കണ്ണു നിറച്ച്, കടലുള്ളിലൊതുക്കി
നീ അനുഗ്രഹിച്ചു.

രണ്ടു മാസം കഴിഞ്ഞപ്പോ
അവള്‍ക്ക് മതിയായി പൊറുതി.
അവള്‍ വേറൊരുത്തനെ
സംഘടിപ്പിച്ച്
വീട്ടിലേക്ക് വന്നു.
അപ്പനായ നിന്റ ഹൃദയം ആരു കണ്ടു..?

എന്നിട്ട് നീ പഠിച്ചോ..?
ഇല്ല.
എന്നിട്ടും നീ കുടിച്ചില്ല.


പറമ്പിലെ തെങ്ങില്‍ നിന്ന് കള്ളുംകുടവുമായി
ഇറങ്ങുന്ന ഭാസ്കരന്‍
എത്ര നിര്‍ബന്ധിച്ചിട്ടും ഒരു തുള്ളി
പോലും തൊട്ടില്ല .
മറിയാമ്മയുടെ കള്ളപ്പത്തിലൂടെ മാത്രമേ
കള്ളിനെ താനറിയൂ എന്ന് അപ്പോഴും നീ ശഠിച്ചു.

ഒടുക്കം മൂന്നാമത്തവള്‍ കത്രീന...
സുന്ദരിയായ അവളെക്കാണാന്‍
ആരുടെയോ ഭാഗ്യം കൊണ്ട്
എം.ബി.എ.ക്കാരന്‍ ചെക്കന്‍ വന്നു.
ചെക്കനു പേര് പൌലോസ്.
പൌലോസിനു കത്രീനയെ പിടിച്ചു.
പിന്നെ ഒന്നും നോക്കിയില്ല
എല്ലാം എടിപിടീന്നായിരുന്നു.
മനസമ്മതം കഴിഞ്ഞു.
ഒരു മാസം കഴിഞ്ഞ് കല്യാണം.
കത്തടിച്ച് നാട്ടുകാരെ മുഴുവന്‍ വിളിച്ചു
ഒരു ദിവസം വെളുപ്പാങ്കാലത്ത്
കത്രീന തല്യ്ക്കും ഭാഗത്ത്
കത്തെഴുതിവെച്ച്
ഒരുത്തന്റെ കൂടെ ഓടിപ്പോയി.

അങ്ങനെ....
അങ്ങനെ വറുഗീസേ നിന്റെ മാനം
കപ്പലു കയറി.
നിന്റെ എല്ലാം പോയല്ലോ..
കുരുമുളകിന്റേയും കാപ്പിയുടേയും ചാക്കുകെട്ടുകള്‍
ആര്‍ക്കു വേണ്ടിയാണെടാ അടുക്കിവെച്ചിരിക്കുന്നത്?

വറുഗീസേ വറുഗീസേ
നിനക്കൊന്ന് നിലവിളിച്ചൂടറാ
നിനക്കൊരു ബീഡി കത്തിച്ചൂടറാ
നിനക്കൊരു കുപ്പി പൊട്ടിച്ചൂടറാ
നിനക്ക് ഏതെങ്കിലുമൊരുത്തീന്റെ
മുലയ്ക്ക് പിടിച്ചൂടറാ...

ഇനി ആരെക്കാട്ടാനാണെടാ
നീ പുണ്യവാളന്‍ ചമയുന്നത്
വറുഗീസേ നിന്റെ മറിയാമ
ഇപ്പോ എന്താ ചെയ്യണേന്ന്
ഒന്ന് നോക്കിയേ....

ഉറക്കം ഉണര്‍വ്

ഒരുറക്കം
അതിന്റുള്ളിലൊരൊറക്കം
അതിന്റുള്ളിലൊരൊറക്കം
അതിന്റുള്ളിലൊരൊറക്കം
അതിന്റുള്ളിലൊരൊറക്കം
അതിന്റുള്ളിലൊരൊറക്കം
-----------------------------
-----------------------------
ഏറ്റവും ഉള്ളില്‍ ഒരു കുഞ്ഞ്യേ
ഉണര്‍വ്
ഉറങ്ങാതെ ഉഷാറായങ്ങനെ


ഒരു ഉണര്‍വ്
അതിന്റുള്ളിലൊരൊണര്‍വ്
അതിന്റുള്ളിലൊരൊണര്‍വ്
അതിന്റുള്ളിലൊരൊണര്‍വ്
അതിന്റുള്ളിലൊരൊണര്‍വ്
--------------------------
--------------------------
ഏറ്റവും ഉള്ളില്‍ ഒരു ഉറക്കം
ഉണരാതെ സുഖായിട്ടങ്ങനെ

അക്രമം

സമയം ക്രമിക്കുകയാണ്
ലോകം തച്ചുടച്ച് പണിയണം.
ഒമര്‍ഖയാം മുന്തിരിസത്ത് പോയി
മരണത്തിനപ്പുരത്തുള്ള
മാറ്റിപ്പണിയലിലാണ് മൂപ്പര്‍.
നക്ഷത്രങ്ങള്‍ കണ്ട് കണ്ട് മടുത്തു
ആകാശത്ത് കടലും
ഭൂമിയില്‍ മേഘങ്ങളുമായി
സ്ഥാനം മാറ്റണം.
കടല്‍ ജീവികള്‍ പുളയ്ക്കുന്ന
പ്രകാശമാനമയ ആകാശം വേണം.
മനുഷ്യര്‍ തലകുത്തി നടക്കണം.
മൃഗങ്ങള്‍ പറക്കണം.
പക്ഷികള്‍ കോണ്‍ക്രീറ്റ് വീടുകള്‍ വെച്ച്
വെളുപ്പാ‍ന്‍കാലത്ത്
ചയ വെച്ച് കുടിച്ച് പത്രം വായിക്കണം.
സമയം ക്രമിക്കുകയാണ്.
മരങ്ങള്‍ നടക്കുകയും മിണ്ടുകയും വേണം.
ഒരു ലോറിയില്‍
കുറെമനുഷ്യരെ ഒരു പോത്ത് വണ്ടിയോടിച്ച്
കൊണ്ടുപോയി അറവുശാലയില്‍ തള്ളണം.
പതിവു കാഴ്ച്ചകള്‍ മടുത്തു.
പര്‍വതങ്ങള്‍ക്ക് തിളങ്ങുന്ന
നിറങ്ങളുണ്ടാവണം
പൊന്നിന്റേയും വെള്ളിയുടേയും
മലകള്‍ മാത്രം മതി
ആണുങ്ങള്‍ പ്രസവിക്കുകയും
പെണ്ണുങ്ങള്‍ പീഡനം നടത്തുകയും ചെയ്യണം
വാമൊഴി പരിപൂര്‍ണമായും സംഗീതവല്‍ക്കരിക്കണം.
അക്ഷരങ്ങള്‍ക്ക് ത്രിമാനരൂപം ഉണ്ടാവുകയും
അവയ്ക്ക് തോന്നും പോലെ
പുസ്തകങ്ങളില്‍ തുള്ളി നടക്കാനും
തോന്നിയേടത്ത് ഇരിക്കാനും
സ്വാതന്ത്ര്യം വേണം
കെട്ടിടങ്ങളുടെ ചുമരുകള്‍
തന്നിഷ്ടം പോലെ വളയുകയും പുളയുകയും
ചിരിക്കുകയും ചെയ്യണം.
റോഡുകള്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍
ഒരിക്കലും കൊണ്ടു ചെന്നെത്തിക്കാതെ
ആളുകളെ ചുറ്റിക്കണം
നക്ഷത്രങ്ങള്‍ ക്രിക്കറ്റു ബോളുകളാവണം
സൂര്യനേയും ചന്ദ്രനേയും ഒരു പൊതുചടങ്ങില്‍ വെച്ച്
വീതിച്ചു തിന്നണം.

അവ്യക്തത

വ്യക്തമാക്കാന്‍ ശ്രമിക്കുന്തോറും
അത് അതല്ലാതാവുന്നതിനാല്‍
അവ്യക്തതയെ അവ്യക്തത എന്ന നിലയില്‍
എങ്ങനെ ആവിഷ്കരിക്കുമെന്ന്
ഞാന്‍ ഭയപ്പെട്ടു തുടങ്ങി.
ഏത് വര വരച്ചാലും തെളിഞ്ഞു പോവും
എന്ത് ഒച്ചവെച്ചാലും അത് കേട്ടു പോവും
വര,വാക്ക്,ഒച്ച,ദൃശ്യം ഏതുകൊണ്ടായാലും
അടയാളപ്പെടുത്താനുള്ള എല്ലാ ശ്രമവും
അതിനെ അതല്ലാതാക്കും.
എങ്കിലും ഈ ലോകം എത്ര ഭംഗിയായി
അവ്യക്തതകളെ ആവിഷ്കരിക്കുന്നു.
സുഖമെന്നോ ദുഃഖമെന്നോ
ഇരുളെന്നോ വെളിച്ചമെന്നോ
ജീവനെന്നോ ജഡമെന്നോ
സ്വപ്നമെന്നോ സത്യമെന്നോ
ഒരിക്കലും വ്യക്തമാക്കുകയില്ല
ഒന്നിനേയും...

പൊന്ത

കൊല്ലിയിലേക്ക് ചരിച്ചു വെച്ചതു പോലെ കാപ്പിത്തോട്ടം.
കാപ്പിത്തോട്ടത്തിന്റെ വടക്കേ അതിരില്‍ പൊന്ത.
ചെമ്പുറവുകളുള്ള ആത്തിക്കണ്ടങ്ങളുടെ വരമ്പിലൂടെ
വള്ളിട്രൌസറിട്ട ചെക്കന്‍ വടക്കോട്ട് നടക്കുന്നു.
പൊടുന്നനെ പൊന്തയില്‍ നിന്ന് കൊല്ലിയിലേക്ക് ഒരേറ്.
നടുങ്ങിപ്പോയി ,ശത്രുക്കളില്ലാത്ത ബാല്യം.
വരമ്പത്തു നിന്ന് പൊന്തയിലേക്ക്
അന്തം വിട്ട് നോക്കി നിന്നു കുറച്ചു നേരം.
പൊന്തയ്ക്ക് ഒരനക്കവുമില്ല,ഇരുട്ടാണതില്‍.

തോന്നിയതാവുമെന്ന് കരുതി നടന്നപ്പോള്‍
വീണ്ടും ഒരേറ് വന്നു.
തലയ്ക്കു കൊള്ളാതെ താഴേക്കു വീണ
കല്ലില്‍ നിന്ന് പൊന്തയിലേക്ക് പകച്ചു നോക്കി.
കമ്യൂണിസ്റ്റ് പച്ചകള്‍ കാട്ടി പൊന്ത അപ്പോഴും
കൈമലര്‍ത്തി.
കയറി നോക്കിയില്ല,ഓടിപ്പോയതുമില്ല.
പിന്നെയും പലതവണ അക്കരെയുള്ള
വീട്ടിലേക്ക് കൊല്ലികടന്ന് പോകുമ്പോള്‍
ചീറി വന്നിട്ടുണ്ട് ഏറുകള്‍.
അരക്ഷിതമായ ഒരു ലോകത്തിന്റെ നിഗൂഢതകള്‍
അങ്ങനെ തന്നെയിരിക്കട്ടെ എന്നു കരുതിയിട്ടാവാം
കയറിച്ചെന്നില്ലൊരിക്കലും
ആ പൊന്തയുടെ മാനം കെടുത്താന്‍.
ആരായിരിക്കും,എന്തിനായിരിക്കും
ആറുവയസ്സുള്ള ഒരു കുട്ടിക്കു നേരെ
എറിഞ്ഞതെന്ന അത്ഭുതം
അതുകൊണ്ടാവണം ഇപ്പോഴും ബാക്കി നില്‍ക്കുന്നു.
ആ പൊന്ത ഇന്നുമുണ്ടാവും കൊല്ലിയും.
എറിഞ്ഞവന്‍ എവിടെയാവും?
ക്രൂരത
ഒരു കൊല്ലനെപ്പോലെ
നിങ്ങളെയെടുത്ത് ഉലയില്‍ വെക്കും
കനലില്‍ കിടന്ന് ചുവക്കുമ്പോള്‍
പെട്ടെന്നെടുത്ത് അടിച്ച് പരത്തും.
വെള്ളത്തിലിട്ട് കെടുത്തും.
മൂര്‍ച്ചപ്പെടുത്തും.
ഏതു പണിക്കും
പാകത്തിലാക്കും...

സ്നേഹം,വെറുപ്പ്

രണ്ടു പേര്‍
നല്ല പരിചയമുള്ളവര്‍
നിങ്ങള്‍ക്കും എനിക്കും.
ഒരേ പാര്‍ക്കില്‍
ഒരേ ബെഞ്ചില്‍ തൊട്ടുതൊട്ട്
ഇരിക്കുന്നുണ്ട്.
ഒന്നിച്ചാണ് നടപ്പ്
കിടപ്പ്,ഊണ്,ഉറക്കം
എപ്പോഴും ഒരാളുടെ
തൊട്ടടുത്ത്
മറ്റെയാള്‍ ഉണ്ടാവും.
പക്ഷേ ഒന്നുണ്ട്
ഒരാളെ മാത്രമേ കാണൂ
ഏതെങ്കിലും ഒരാളെ.
നല്ല സൂക്ഷ്മ ദൃഷ്ടിയുള്ളവര്‍ക്കേ
രണ്ടാളെയും ഒരുമിച്ചു കാണൂ
ഒരാളെ കാണുമ്പോള്‍
മറ്റെയാള്‍ അരികില്‍ തന്നെയുണ്ടാവും.
നാമത് കാണില്ല.
മറ്റെയാളെ കാണുമ്പോള്‍
ആദ്യത്തെയാള്‍
അരികിലുണ്ടാവും
നാമത് കാണില്ല.
നിശ്ശബ്ദത ഒരു വിശപ്പാണ്

മീന്‍ വെട്ടുമ്പോള്‍

മീന്‍ വെട്ടുമ്പോള്‍
പൂച്ചയുടെ വാല്,കാലുകള്‍ എന്നിവ
ഒരു ജിംനാസ്റ്റിക് കളിക്കാരനെപ്പോലെയാവും.
കൊതി ഒന്നിന്റെ ഉടലില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍
എത്ര പ്രത്യക്ഷമാണ്.
ഓരോ തുള്ളി വെള്ളത്തിനുമറിയാം സമുദ്രത്തിലേക്കുള്ള വഴി.
സമുദ്രത്തിനറിയാം മേഘങ്ങളിലേക്കുള്ള വഴി.
എനിക്ക് മാത്രം അറിഞ്ഞുകൂടാ നിന്നിലേക്കുള്ള വഴി.

ഗര്‍ഭസ്ഥന്‍

ഈ ലോകം ഒരു ഗര്‍ഭപാത്രം.
ഞാനോ,അതില്‍ ഉറങ്ങുന്ന ശിശുവും.
ജനിക്കുമ്പോള്‍ ഈ ലോകം എനിക്ക് നഷ്ടമാവും...

ഇടപാട്

കുറേ നേരം ആകാശം ഭൂമിയിലേക്ക് പെയ്യും
പിന്നെ ഭൂമി ആകാശത്തിലേക്ക് പെയ്യാന്‍ തുടങ്ങും.
കൊടുക്കുക-വാങ്ങിക്കുക
വാങ്ങിക്കുക-കൊടുക്കുക
ഇടപാടുകളുടെ ലോകം തന്നെ.
ഒരൊഴിവ് എത്ര നിറവുകളെ സ്വപ്നം കാണും

ചപ്ലിചിപ്ലി

ലവേര്‍സ് റോഡില്‍ കയറി നിന്ന തവള
ദൂരെ നിന്ന് പാഞ്ഞു വരുന്ന ജീപ്പ് തന്റെ
പ്രണയിനിയെന്ന് തെറ്റിദ്ധരിച്ച് കാത്തു നിന്നു.
ഇനിയിപ്പോള്‍ ചപ്ലിചിപ്ലിയായ അതിനെ
ഒരു ജന്തു ശാസ്ത്ര വിദ്യാര്‍ഥിക്ക്
ആല്‍ബമുണ്ടാക്കാനേ പറ്റൂ..

പാ‍ട്ട്

നാമിങ്ങനെ എത്ര ദൂരം പോവും?
എത്ര ദൂരം നമ്മെ സ്വീകരിക്കും,
അതുവരെ.
നാമിങ്ങനെ എത്ര കരച്ചിലുകള്‍
കൊട്ടിപ്പാടും.
എത്ര കരച്ചിലുകള്‍ നമ്മെ കൊട്ടിപ്പാടിക്കുന്നുവോ,
അത്രയും.
എത്ര വിശപ്പുകളെ തീറ്റിപ്പോറ്റാനാണ്
ഒരു ജീവിതം?
എത്രയോ മകനേ..എത്രയോ...

ആകാശത്തൊരു പുള്ളിപ്പുലി
ഭൂമിയിലൊരു മാന്‍പേട
പാട് മോനേ പാട്
പുള്ളിപ്പുലിയെ കണ്ട്
ഓടിയല്ലോ മാന്‍പേട
ഏഴുകടലുണ്ട്
അതിനോടുവാന്‍
ഏഴു കരയുണ്ട്
അതിനോടുവാന്‍
എത്രയോ ഓടിയത്
അപ്പോഴുമുണ്ട് ആകാശം.
അവിടെയുണ്ട് പുള്ളിപ്പുലി.

മരണകാന്തി

സൂര്യനെ വിടാതെ നോക്കിക്കൊണ്ടിരിക്കും സൂര്യകാന്തി.
മരണത്തെ വിടാതെ നോക്കിക്കൊണ്ടിരിക്കും ചില ജീവിതങ്ങള്‍.
അവയെ മരണകാന്തികള്‍ എന്നു വിളിക്കുകയാണ് ഞാന്‍.
ഇപ്പോള്‍ എവിടെയുമുണ്ടവ.
എല്ലാ വഴിയോരങ്ങളിലും പൊന്തകളിലും അതിന്റെ മഞ്ഞച്ചിരിയാണ്.
എല്ലാ പരിശോധനാഫലങ്ങളും അപഗ്രഥിച്ച് ഒടുക്കം ഡോക്ടര്‍ പറഞ്ഞു:
ഇപ്പോള്‍ താങ്കളും ഒരു മരണകാന്തിയായിരിക്കുന്നു.
നാലാളറിഞ്ഞാല്‍ മോശമാണ്
ഈ മഞ്ഞച്ചിരി പുറത്തുവരുത്താതെ നോക്കണം.’

അപ്പോള്‍ ഹഹഹ എന്നോ ഹിഹിഹി എന്നോ
ഞാന്‍ ചിരിച്ചുകാണണം.

മെഴുകുപെന്‍സിലുകള്‍

ദേഷ്യം,സങ്കടം,വെറുപ്പ്
എന്നിങ്ങനെ മൂന്നു കളറുകള്‍
ഉരച്ചു തീര്‍ക്കുകയാണു ഞാന്‍.
നിങ്ങളുടെ പേനകള്‍ കൊണ്ട്
ഇതിനു മുകളില്‍ എഴുതണ്ട.
പിന്നീട് അവ നിറം പിടിക്കുകയില്ല.

മുറിച്ചുമാറ്റല്‍

‘നോക്കൂ,ഞാന്‍ നിന്നെ തൊട്ടിട്ടേയില്ല’
ശരിയാണല്ലോ,അവളുടെ വിരലുകള്‍
മുറിച്ചുകളഞ്ഞിരിക്കുന്നു.

‘ഞാന്‍ നിന്നെ നോക്കിയിട്ടേയില്ല’
ശരിയാണല്ലോ,അവളുടെ കണ്ണുകള്‍
കുത്തിപ്പൊട്ടിച്ചിരിക്കുന്നു...


‘ഞാന്‍ നിന്നോട് മിണ്ടിയിട്ടേയില്ല’
ശരിയാണ്,അവളുടെ കയ്യില്‍ ഇപ്പോള്‍
പിഴുതെടുത്ത നാവാണ്...

എങ്കിലും ഒരു ചോദ്യമുണ്ട്:
എന്നെക്കുറിച്ച് വിചാരിച്ചിട്ടേയില്ലെന്ന് വരുത്താന്‍
നിന്റെ തലച്ചോറിനെ ഇനി എന്തു ചെയ്യാന്‍ പോവുന്നു...

ക്രമേണ

ക്രമേണ ഞാനും നീയും ഓരോ തെറി വാക്കുകളായിത്തീരുന്നു.
തൊടുകയില്ല,അതിനെ വിശുദ്ധമായ നാവുകള്‍.
ഒരു ജന്മത്തിന്റെ ചവര്‍പ്പ് അങ്ങന്നെ തൊടുക്കുന്നതിന്
പരസ്പരം കാണുമ്പോള്‍ സ്നേഹപൂര്‍ണമായി
അതുകൊണ്ടാണ് എന്തടാ മൈ... എന്ന്
ഞാനിപ്പോഴും വിളിക്കുന്നത്.

പച്ചരി,വെളിച്ചെണ്ണ

എട്ടരയ്ക്കുള്ള അവസാനത്തെ ട്രിപ്പിന്
പള്ളിപ്പടിയിലിറങ്ങി നടക്കുമ്പോള്‍
കാലുകള്‍ക്ക് തീരെ ബലമുണ്ടായിരുന്നില്ല.
വൈകിട്ടെന്താ പരിപാടി എന്ന്
ലാലേട്ടന്‍ ചോദിക്കാറുള്ളതുകൊണ്ട്
മുടക്കാറില്ല ,മിനുങ്ങല്‍.
ഇന്നേ വരെ വാളുവെച്ചിട്ടില്ല,
വഴിയില്‍ കിടന്നിട്ടില്ല.
വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം
എന്ന തത്വം കൃത്യമായി പാലിച്ചിരുന്നു.

സെല്‍ഫോണിന്റെ വെളിച്ചത്തില്‍
നടക്കുമ്പോള്‍ ഒരു മന്ദസ്മിതം കയറി വന്നു:
രാവിലത്തെ പോക്കിന് സ്കൂള്‍ കുട്ടിയുടെ
.......പിടിച്ചത്
വൈകിട്ടത്തെ വരവിന്
.......തോണ്ടിയത്
ശരീരങ്ങള്‍ക്കിടയിലൂടെ
മുന്നോട്ടും പിന്നോട്ടുമുള്ള തുഴച്ചില്‍
അത്രയൊക്കെയേ ഉള്ളൂ പരമാനന്ദം.

ഒരു മിനുട്ട് വൈകിയതിന്
പിന്നില്‍ വരുന്ന വണ്ടിക്കാരോട്
തല്ലുകൂടിയത്,
സ്റ്റോപ്പിലിറക്കാത്തതിന്റെ തെറി,
‘മുന്നോട്ടു പോവട്ടെ,
പിന്നോട്ടു പോവട്ടെ’
തുടങ്ങിയ ആഹ്വാനങ്ങള്‍ക്കിടയില്‍
യാത്രക്കാരുടെ ഇടം തിരിച്ചില്‍...
ഇങ്ങനെ സമ്മര്‍ദ്ധങ്ങളുടെ
ഒരു ബസ്സുമായാണ് നാലഞ്ചു
ജീവനക്കാര്‍ പറക്കുന്നത്.

രാവിലെ കൃത്യമായി കുറി തൊടണം
ഷേവു ചെയ്യണം,ഇല്ലെങ്കില്‍ ലൈനുകള്‍
അടുത്ത വണ്ടിക്ക് കാത്തു നില്‍ക്കും.
ആദ്യത്തെ ട്രിപ്പ് തുടങ്ങുമ്പോള്‍
ഭഗവതിക്കാവില്‍ ഒരു രൂപ
കാണിക്കയിട്ടേ പുറപ്പെടൂ...

ടിം...ടിം...
അതാ കിടക്ക്‍ണൂ
പച്ചരി, വെളിച്ചെണ്ണ.
ഇറങ്ങിപ്പോയ ജീവന്‍ നിലാവത്ത്
ഒന്നു കൂടി തിരിഞ്ഞു നോക്കി,
സമീപത്തു കിടക്കുന്ന ആ സാധനം.

നഗ്നത

എന്നെ നോക്കൂ...
ഞാന്‍ നഗ്നനായിരിക്കുന്നു.
ഇതുവരെ ഞാന്‍ ഒളിപ്പിച്ചുവെച്ചിരുന്ന
എന്റെ ലിംഗം വെളിപ്പെട്ടുകഴിഞ്ഞു.
പെടുക്കുമ്പോഴും കുളിക്കുമ്പോഴും
എന്തിന്,ഭോഗിക്കുമ്പോള്‍
ഇണയെക്കൂടിക്കാട്ടാതെയും
എത്ര ശ്രദ്ധിച്ചാണ്
ഞാനതിനെ ഒളിപ്പിച്ചിരുന്നത്.
ഇന്നിതാ പൊതുസ്ഥലത്ത്
അഴിഞ്ഞു വീണിരിക്കുന്നു
അതിനെ മൂടിവെച്ച തുണികള്‍.
പൊടുന്നനെ ഒരു നഗരം
നിലയ്ക്കുകയാണ്.
ഒരു ട്രാഫിക് ബ്ലോക്ക്
പല ആവൃത്തികളിലുള്ള
ശബ്ദത്തില്‍ നിലവിളിക്കുന്നു.
ആള്‍ക്കൂട്ടം ഒരു ചെമ്പരത്തിപ്പൂവിന്റെ
ഇതളുകളാണെങ്കില്‍
ഞാനിപ്പോള്‍ അതിന്റെ ജനിദണ്ഡാണ്.

രണ്ടു ബിന്ദുക്കള്‍ തമ്മില്‍

സര്‍,
രണ്ടു ബിന്ദുക്കള്‍ തമ്മില്‍
എപ്പോഴും തുല്യ അകലം ആയിരിക്കുമെന്ന്
താങ്കള്‍ പറഞ്ഞത് തെറ്റാണ്.
xഎന്ന ബിന്ദുവില്‍ നിന്ന്
y എന്ന ബിന്ദുവിലേക്കും
yഎന്ന ബിന്ദുവില്‍ നിന്ന്
xഎന്നബിന്ദുവിലേക്കും
ഒരേ ദൂരമാണ് എന്നാണല്ലോ
താങ്കള്‍ പറഞ്ഞത്.
ഇന്നലെ ഞാന്‍ അളന്നു നോക്കിയിരുന്നു സര്‍.
ഞാന്‍ എന്ന ബിന്ദു വില്‍ നിന്ന് നീ എന്ന ബിന്ദുവിലേക്കും
നീ എന്ന ബിന്ദുവില്‍ നിന്ന് ഞാന്‍ എന്ന ബിന്ദുവിലേക്കുമുള്ള
ദൂരം എങ്ങനെ അളന്നിട്ടും തുല്യമാകുന്നില്ല സര്‍.
ഞാന്‍ എന്ന ബിന്ദുവില്‍ നിന്ന് നീ എന്ന ബിന്ദുവിലേക്കുള്ള
ദൂരം എപ്പോഴും കുറവാണ് സര്‍.
----------------------------------------------------------------------
അനുബന്ധം:മുകളില്‍ പറഞ്ഞ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍
രണ്ടു ബിന്ദുക്കള്‍ തമ്മിലുള്ള ദൂരം നിര്‍ണയിക്കുന്നതില്‍ അളക്കുന്ന
ആളെക്കൂടി ഒരു ഘടകമായി പരിഗണിക്കുന്നതിന് ലോക അളവുനിര്‍ണയ
ഗണിതജ്ഞ സമ്മേളനം തീരുമാനിച്ചു.
-----------------------------------------------------------------------

സമ്മേളനത്തില്‍ ഉയര്‍ന്നുകേട്ട ഒരു ചോദ്യം:
രണ്ടു തവണയും അളക്കാനുപയോഗിച്ച മാനകം
ഒന്നായിരുന്നോ?

അപ്പോള്‍ പറഞ്ഞു വന്നത് എന്താന്ന് വെച്ചാല്‍...

ഞാനിങ്ങനെ പോവുകയാണ്
വീട്ടിലേക്കാണ്.
വൈകുന്നേരമാണ്.
ഇടവഴിയാണ്.
ഇരുവശവും
കൂറ്റന്‍ മരങ്ങളാണ്.
ഞാന്‍ അതുങ്ങളെ
നോക്കുന്നതേയില്ല.
എന്റെ തല താണിട്ടാണ്.
മരങ്ങളില്‍ നിന്ന്
ചാടുന്നുണ്ട് വലിയ വലിയ
കറുത്തു തടിച്ച നിഴലുകള്‍.
എല്ലാറ്റിന്റേയും കയ്യില്‍
ഓരോ വാള്‍.
എന്നെ വെട്ടാനാണ്.
ഒരു വെട്ടും എനിക്ക് കൊണ്ടില്ല.
എല്ലാ നിഴലുകളും പിന്നിലേക്ക്
മറിഞ്ഞു വീണ് ചത്തുകിടന്നു.
വീടു വരെ ഇങ്ങനെ
കറുത്ത രാക്ഷസന്മാരുടെ
കണക്കിനുള്ള നിഴലുകള്‍
വാളുമായി എന്റെ മേളിലേക്ക്
ചാടിവീണു.
എന്നിട്ടും എനിക്കൊട്ടും വേദനിച്ചില്ല.
തുള്ളിച്ചോരയും ചിന്തിയില്ല.
ഞാനിപ്പോള്‍ വീട് പറ്റിയിരിക്കുന്നു.
എന്നാല്‍ ശരി,
ഒന്ന് ഉറങ്ങണം.
പിന്നെക്കാണാം.

ടോപ് ആംഗിള്‍

രണ്ടാം നിലയിലെ സ്റ്റുഡിയോക്കാരന്‍
ഒന്നാം നിലയിലെ ബേക്കറിക്കാരനേക്കാള്‍
ബഹുമാന്യനാണെന്ന് സ്വയം കരുതിപ്പോന്നു.
അതിന് അയാള്‍ക്കൊരു കാരണവുമുണ്ട്.
രണ്ടാം നിലക്കാരന്റെ കാഴ്ച്ചകള്‍
രണ്ടാം നിലക്കാരന്റേതു മാത്രമാണ്
എന്നതു തന്നെ.
റോഡ് രണ്ടു കൂട്ടര്‍ക്കും മുന്‍പിലുള്ള
കാഴ്ച്ചകളുടെ ഒരു നദിയായിരുന്നു.
സ്റ്റുഡിയോക്കാരന്‍ എപ്പോഴും താഴേക്ക്
നോക്കിയിരുന്നു.
നിശ്ചല ദൃശ്യങ്ങളുടേ ഒരു പരമ്പര
ഓരോ നോട്ടത്തിലും അയാള്‍
കഴുകിയെടുക്കും.
എല്ലാ കാഴ്ച്ചകളും മേല്‍ക്കോണില്‍ ആയിരിക്കും.
കഷണ്ടിക്കാരുടെ കഷണ്ടി,
ബ്ലൌസിനുള്ളിലെ മാംസം,
വാഹനങ്ങളുടെ മുകള്‍ ഭാഗം,
വെയ്റ്റിങ് ഷെഡ്ഡിലെ പെണ്‍കുട്ടികള്‍
എതിര്‍ ഭാഗത്തുള്ള തുണിക്കട,
സ്വര്‍ണക്കട
എല്ലാറ്റിലേക്കും കടന്നു ചെല്ലും
മേല്‍ക്കോണിലുള്ള അയാളുടെ നോട്ടങ്ങള്‍.

തങ്ങളെ ഒരാള്‍ നോക്കുന്നുണ്ടെന്നറിയാതെ
താന്താങ്ങളുടെ ജീവിതങ്ങളില്‍ മുഴുകുന്നവരെ
ഇങ്ങനെ മേല്‍ക്കോണില്‍
നോക്കിക്കൊണ്ടിരിക്കുന്നതുകൊണ്ട്
സ്റ്റുഡിയോ ഉണ്ടാക്കുന്ന ധന നഷ്ടം
ഒരു നഷ്ടമായി അയാള്‍ കണക്കാക്കിയിരുന്നില്ല.

------

വലിയ പ്രശ്നം...
വലിയ പ്രശ്നം...
മരിച്ചുവെന്ന് ഒരു ശവം
എങ്ങനെയാണ് തെളിയിക്കുക?

എന്തായാലും
ജീവനുണ്ടെന്ന് ഒരു ജീവിതം
തെളിയിക്കുന്നതിനേക്കാള്‍
ശ്രമകരമല്ല അത്...

നിശ്ശബ്ദമാവുക,
നിശ്ചലമാവുക,
കത്തിക്കാനോ കുഴിച്ചുമൂടാനോ
വിട്ടുകൊടുക്കുക.

ഇല്ലാതാകുവാന്‍ വേണ്ടിയാണ്
ഉണ്ടാവുന്നതെന്ന വരിയില്‍
വിളക്കുവെക്കുക.