gfc

പരിക്ക്

എല്ലാ മുഖ ങ്ങളും പരിക്കു പറ്റിയവയായിരുന്നു;
അച്ഛന്റെ ,അമ്മയുടെ,അനുജത്തിയുടെ,
ഭാര്യയുടെ, കൂട്ടുകാരന്റെ ,എന്റെ....
എല്ലാ ഹൃദയങ്ങളും പരിക്കു പറ്റിയവയായിരുന്നു;
അച്ഛന്റെ ,അമ്മയുടെ,അനുജത്തിയുടെ,
ഭാര്യയുടെ, കൂട്ടുകാരന്റെ ,എന്റെ....
എല്ലാം സ്നേഹത്തിന്റെ പരിക്കുകളായിരുന്നു....;
അച്ഛന്റെ ,അമ്മയുടെ,അനുജത്തിയുടെ,
ഭാര്യയുടെ, കൂട്ടുകാരന്റെ ,എന്റെ....
ഓരോ വയസ്സു കൂടുമ്പോഴും
കണ്ണുകള്‍ കൂടുതല്‍ കലങ്ങിക്കലങ്ങി..
ഓരോ ദിവസം ചെല്ലുംതോറും
കവിളുകള്‍ കുഴിഞ്ഞു കുഴിഞ്ഞ് ...
ഓരോ മണിക്കൂറിലും മുടിയിഴകള്‍
കൊഴിഞ്ഞു കൊഴിഞ്ഞ്...
സ്നേഹത്തിന്റെ പരിക്കുകള്‍
നിറഞ്ഞ ശില്പങ്ങള്‍
മുഖാമുഖം നിസ്സംഗരായി
ഒരേ മ്യൂസിയത്തില്‍ ...

വിടുതി

ആത്മഹത്യ
സമാധാനത്തിനു വേണ്ടിയുള്ള ഒരു ശ്രമമാണ്.
ഉറങ്ങാന്‍ വേണ്ടി വെളിച്ചമണയ്ക്കുന്നതുപോലെ,
ദുസ്സഹമായ ഗന്ധങ്ങളില്‍ നിന്ന്
മൂക്കു പൊത്തുന്നതു പോലെ,
പ്രശ്നങ്ങളുടെ യന്ത്രക്രമത്തില്‍നിന്ന്
ഒരഴിഞ്ഞു ചാടല്‍ ...
വീര്‍പ്പു മുട്ടുന്ന ജീവനെ
ശരീരത്തിന്റെ ജനാലകള്‍ തുറന്ന്
ഒരഴിച്ചുവിടല്‍ ..
ഭാഷയുടെയും ബന്ധങ്ങളുടെയും
എല്ലാ കുരുക്കുകളും ഊരി
വെളുത്ത ചിറകുകളുമായി
നീലാകാശത്തേക്ക് ഒരു പറക്കല്‍ ...
ബോധത്തിന്റെ പാരതന്ത്ര്യത്തില്‍ നിന്ന്
മറവിയുടെ താരമേഘങ്ങളിലേക്ക്
ഒരു വിടുതി.

ഭൂമി

മേഘക്കുടുക്കയില്‍ നിന്ന്
രണ്ടു നക്ഷത്രങ്ങള്‍
കൈയിലെടുത്ത്
ആകാശം ചിരിച്ചു.
താഴെ നിലാവിന്റെ പുതപ്പില്‍
ചുരുണ്ടു കിടന്നുറങ്ങുന്ന ഭൂമി.
എന്തെല്ലാം മറന്നിരിക്കുന്നു ഭൂമി...!
ആകാശം ഭൂമിയുടെ കവിളില്‍ ചുംബിച്ചു.
അവിടെ, കവിളില്‍
ഉണങ്ങിയ കണ്ണുനീരിന്റെ ഉപ്പ്.
(28-8-2000)

അവിഹിതം /ആ വിഹിതം/ആവി ഹിതം

മന്നവാ,
വണ്ടുകളുടെ തണ്ടു കണ്ടുവോ?
തണ്ടുകളുടെ തൊണ്ടുകളയൂ
ശകൂ...(ശ് ശ്..കൂയ്...എന്നും).
ദുഷി അതിശയിച്ചു പോയി,
തണ്ട് മുതിര്‍ന്നു പോയി,
പ്രാസമൊപ്പിച്ച്
ചുണ്ട് കുതിര്‍ന്നുപോയി.
പോയി,
ഇന്റര്‍വെല്‍ ,
പോയി.
ശകു,കുടുംബക്കാര്‍ (കുടുംബത്തിന്
സ്വന്തമായുള്ള കാര്‍ )
മോതിരം വേറെ വഴിക്കും.
നുണ ..ചതി...കുഴി...
നുണക്കുഴി.
ശകൂ...ദുഷീ..
ഇതി ശ്രീ സമാപ്തം.

പ്രാണസങ്കടം

പാപസാനുവില്‍ പകച്ചു നില്‍ക്കുന്നു
നീലമേഘങ്ങള്‍ക്കസ്പൃശ്യനായി ഞാന്‍.
നിലവിളിക്കുന്ന ചില്ലകള്‍ നീട്ടി
കരുണ യാചിക്കുന്നു ദൈവമേ...
കിളി വരാത്തൊരീ കൊമ്പില്‍ നിന്നെന്റെ
ഹരിത പത്രങ്ങളെല്ലാം കൊഴിഞ്ഞുപോയ്.
പ്രണയ മുദ്രകള്‍ കൈവിട്ടൊരെന്നെ നീ
മിന്നലായ് വന്നു പ്രാപിച്ചുകൊള്ളുക.
കത്തിനില്‍ക്കട്ടെ കനല്‍മരമായിഞാന്‍ ,
ഭൂമിയുടെ കാതില്‍ ഇടിമുഴക്കമായ്
നിറയട്ടെ ,വഴിയട്ടെ പ്രാണന്‍.

രാമനാഥന്റെ പ്രേതം

ഒരു വിശുദ്ധ രാത്രിയില്‍
വീട്ടില്‍ ഞാനൊറ്റ പുതച്ചുറങ്ങുന്നു
പുറത്തുനിന്നൊരാള്‍ ചുമച്ച്
വീടിന്റെ വാതില്‍ തുറന്നുകേറുന്നു.
കറുത്തു നീണ്ടൊരാള്‍,കഴുത്തറ്റം
നിശാവസ്ത്രം കണ്ണിലഗ്നി
കയ്യില്‍ കെട്ട മെഴുതിരി.
കട്ടിലിന്നോരം ചേര്‍ന്ന് നില്‍ക്കുന്നു.
അസ്ഥികള്‍ പോലുള്ള വിരലുകള്‍ നീട്ടിത്തൊടുന്നു.
നെഞ്ചില്‍ പതുങ്ങും വിരലിന്‍ തണുപ്പും
ഒരു ശാന്തമാം പുരുഷശബ്ദവും
ഉറക്കം കെടുത്തിയെന്നെയുമുണര്‍ത്തുന്നു.
വലിച്ചിട്ട കസേരയിലിരുന്നു കൊണ്ടാഗതന്‍
ഒരു ചിരി ചിരിക്കുന്നു.
എതിരെ ഞാനിരിക്കുന്നു.
‘ഞാന്‍ രാമനാഥന്റെ പ്രേതം’
ആഗതന്റെ ശബ്ദം തുടര്‍ന്നു:
‘ഈ മനോഹര രാത്രിയില്‍ നിന്നെ
ക്കാണുവാനായി വന്നു.
ഇവിടെ നീയിന്നൊറ്റയ്ക്കുറങ്ങയാണെന്നറിഞ്ഞു.
കുടിക്കുവാനൊരു കോപ്പ മദ്യമാവാം
നമുക്കിന്നു വെളുക്കുവോളമൊരുമിച്ചുകൂടാം.’
അത്രയും പറഞ്ഞ് പിന്നെയുമൊരു
വല്ലാത്ത ചിരിയില്‍ മുഴുകുന്നു രാമനാഥന്റെ പ്രേതം.
പൊടുന്നനെ കനലു പോലെ തുറിച്ചുനോക്കുന്നു.
നഖം നീണ്ട വിരലുകള്‍ കൊണ്ട്
മദ്യം നിറച്ച ഗ്ലാസ്സെടുക്കുന്നു.
ഒറ്റ വലിയില്‍ കാലിയാക്കുന്നു.
കസേരയില്‍ ചാരിയമരുന്നു.
നീണ്ട താടിയില്‍ മദ്യത്തുള്ളികള്‍ തിളങ്ങുന്നു.
ഇലക്ട്രിക് വെളിച്ചത്തില്‍ പാറ്റകള്‍ പറക്കുന്നു.
പല്ലികള്‍ കാത്തിരിക്കുന്നു.
പുറത്തിരുട്ടിന്റെ കോട്ടയില്‍
കടവതിലിന്റെ ചിറകടികള്‍
കാലനെക്കാണുന്ന നായ്ക്കളുടെ
നിര്‍ത്താത്ത മോങ്ങല്‍
മന്ത്രവാദം തുടരുന്ന മൂങ്ങകള്‍
‘ഇപ്പൊഴേ വരാനൊക്കൂ,
ഇതു വിജനമാം രാവാണല്ലോ’
അത്രയും പറഞ്ഞ് പിന്നെയും
തുറിച്ചു നോക്കുന്നു രാമനാഥന്റെ പ്രേതം.
വീണ്ടും നിറഞ്ഞഗ്ലാസ്സെടുക്കുന്നു
ഒറ്റ മോന്തലില്‍ ശൂന്യത നിറയ്ക്കുന്നു.
നനഞ്ഞ താടിയുഴിയുന്നു.
‘എനിക്ക് ഗതി കിട്ടിയില്ല ചങ്ങാതി.’
ഒരു നേര്‍ത്ത കരച്ചിലു പോലെ
മൊഴിയുന്നു പ്രേതം.
തെക്കിനിയിലിരുണ്ട മൂലയ്ക്ക്
കെട്ടിത്തൂങ്ങിയാടും ശവത്തെ
കണ്ടതാണല്ലോ നീയും...
ഒരു ബീഡിക്ക് തീ പിടിപ്പിച്ചു ഞാന്‍
ഓര്‍ക്കുവാന്‍ ശ്രമിക്കുമ്പോള്‍
വീണ്ടുമൊരു മൌനത്തിലാഴുന്നു പ്രേതം.
രക്തം പൊട്ടിയൊഴുകുന്നകാലും
ഈച്ചകളാര്‍ക്കും ശവത്തിന്റെ
കണ്ണുകളുമോര്‍ത്തു ഞാന്‍.
‘മരിച്ചിട്ടെന്തു നേടി?’അഗതിയുടെയാത്മഗതം
മനസ്സിന്റെ കുന്നുകളില്‍ പ്രതിധ്വനിക്കുന്നു.
‘മരിച്ചിട്ടെന്തു നേടി ,മലിനമാമെന്റെ
മനസ്സു പോലും തിരിച്ചെടുത്തില്ലദൈവം.’
അറിയാത്ത സ്നേഹത്തിന്‍ വേരുകള്‍
തിരഞ്ഞു കൊണ്ടലയുവാനാണ് വിധി.
ഒക്കെയും മടുക്കുന്നു ചങ്ങാതീ
രാത്രിഗന്ധികള്‍ പൂക്കുന്ന ശ്യാമയാമങ്ങളില്‍
പാട്ടു പാടി ഞാനലഞ്ഞുവേകാന്തനായ്.
പാതിരാവിന്റെ കല്പടവിലെന്റെ
ശോകരാഗം തളം കെട്ടി നിന്നു.
ഇരുളു മൂടുന്ന ഭൂമി മുഴുവനും
സ്വന്തമായ് മാറ്റി.
പക്ഷേ എവിടെയാണിപ്പൊഴും സ്നേഹം..?
മറവിയില്‍ പണ്ടേ മറവു ചെയ്തോരേ,
മറവിയുടെ ശവപ്പെട്ടി ഭേദിച്ച് രാത്രിയുടെ
നെഞ്ചത്തിരിക്കുന്നു ഞാന്‍.
ഇറ്റു സ്നേഹം നിഷേധിച്ച്
പാവമാമെന്റെ നരജന്മം നശിപ്പിച്ച
നിര്‍ദ്ദയ വൃന്ദ്ങ്ങളേ..
നിങ്ങളെയൊക്കെയും കൂടെ ഞാനെടുക്കും
ഒറ്റയ്ക്കലഞ്ഞു മടുത്തു ഞാന്‍.
സ്നേഹം നടിച്ചവര്‍, ബന്ധു മിത്രാദികള്‍
ഒക്കെയുമിനിവരും രാവുകളിലുറക്കം കെട്ട്
എന്റെയീ വാക്കുകള്‍ കേള്‍ക്കും.
മിഴിയുടെ നെരിപ്പോടില്‍ കനല്‍ത്തരി ചിതറുന്നു.
പൊടുന്നനെ സങ്കടത്തിന്റെ ചില്ലുപാളികള്‍ക്കപ്പുറം
ഒക്കെയും കെട്ടു പോവുന്നു.
രണ്ടു മഴത്തുള്ളികള്‍ മാത്രം കാത്തുനില്‍ക്കുന്നു.
‘ഞാന്‍ ..ഞാന്‍ ഗതികെട്ടൊരാത്മാവ്
ഈ രാത്രി നിന്നുറക്കം കെടുത്തിയോ ?
എന്റെ പ്രിയ സുഹൃത്തേ,
നിന്നെ ഞാന്‍ ശല്യപ്പെടുത്തിയോ..?’
വികാരഭരിതനായ് പ്രേതമെന്‍ തോളുകള്‍
കുലുക്കിയാരായുന്നു.
മൂകനായ് നില്‍ക്കുന്നൊരെന്നെ
നിറകണ്ണോടെ നോക്കി മൊഴിയുന്നു പ്രേതം.
‘ക്ഷമിക്ക്...,ക്ഷമിക്ക് ഞാന്‍ പോണു
നിനക്കു ഞാന്‍ ശല്യമായെങ്കില്‍.’
വീണ്ടും തുറന്നടയുന്നു വാതില്‍.
പുറത്തു നിന്നൊരു കൊടുങ്കാറ്റകന്നു പോകുന്നു.
ജനലഴികളിലൂടെ ഇരുട്ടില്‍ ഞാന്‍ പരതുന്നു.
ആരുമില്ലവിടെ,
ദൂരെ നിന്നൊരു പാട്ടു കേള്‍ക്കുന്നുവോ...
നിശാഗന്ധികള്‍ പൂത്ത ഗന്ധമെത്തുന്നുവോ...
തോളിലപ്പൊഴുമൊരു തണുപ്പ് തോന്നുന്നു
ഓര്‍മയില്‍ രണ്ട് നിറകണ്ണ് തെളിയുന്നു.
- 1995 ഫെബ്രുവരി

ഒരു പോലീസുകാരന്റെ ലഘുജീവചരിത്രം.

കൊള്ളമുതലുമായി പോകുന്ന രാത്രിയെ
സൂര്യന്‍ എന്ന പോലീസുകാരന്‍ പിന്തുടര്‍ന്നു.
സേവനകാലം കഴിഞ്ഞിട്ടും തിരുമാലിയുടെ
കോളറില്‍ പിടികിട്ടിയില്ല.
വിടവാങ്ങല്‍ ചടങ്ങിലെ പ്രസംഗത്തില്‍
അയാള്‍ പറഞ്ഞു:‘സത്യം കണ്ടെത്തുക പോലെ
പ്രധാനമാണ് അന്വേഷണവും.
കള്ളനെ പിടിക്കാനായില്ലെങ്കിലും
തിരിച്ചറിയുക പ്രധാനമാണ്.’
പെട്ടെന്ന് തിരമാലകളില്‍ പൊന്തിയ
ഒരു തിമിംഗലം സൂര്യനെ വിഴുങ്ങി.
അന്വേഷണം ഇനിയും തുടരുമായിരിക്കും...
(2001 ജൂണ്‍ 2)

ഒഴിയല്‍

ബലൂണില്‍ നിന്ന് ഒഴിഞ്ഞുപോവുന്ന
വായുവിനോട് ബലൂണ്‍ ചോദിച്ചു:
‘എന്താണ് പരമമായ ദു:ഖം?’
കാറ്റിന്റെ മറുപടി ഇങ്ങനെയായിരുന്നു:
എനിക്ക് നിന്നില്‍ നിന്ന് ഒഴിഞ്ഞുപോവാം,
അവനവനില്‍ നിന്ന് ഒഴിയാനാവാത്തതാണ്
പരമമായ ദു:ഖം.

2001 മെയ് 13

ജീവനേ...

വിട്ടു പോയ ജീവനേ
നീ ഈ ശവത്തിന്റെ
എത്ര ദുര്‍ഗന്ധങ്ങളെ
ഇത്രനാള്‍ അടക്കിവെച്ചു.
ഇപ്പോഴിതാ എല്ല ദുര്‍ഗന്ധങ്ങളും
ചങ്ങല പൊട്ടിച്ചു വരുന്നു...
ജീവനേ നീ വെറും
ദുര്‍ഗന്ധങ്ങളുടെ
കാവല്‍ക്കാരനായിരുന്നോ..?

ഓളും ഓള്‍ടെയൊരു കാമുകനും

അവള്‍
ഭയന്നപ്പോഴൊക്കെ ഒരു പല്ലി.
പ്രണയത്തിന്റെ വാലു മുറിച്ചിട്ട്
‘അതു താനല്ലിയോ ഇത്’ എന്ന്
ചുവരിനെ ,തറയെ ,മോന്തായത്തെ
ആശങ്കപ്പെടുത്തി...രക്ഷപ്പെട്ടു.
ഈ പ്രണയവാല്‍
എങ്ങനെ തുന്നിച്ചേര്‍ക്കുമെന്ന്
‘മന:ശാസ്ത്രജ്ഞനോട് ചോദിക്ക്’
എന്ന പംക്തിയിലേക്ക്
എഴുതിചോദിച്ചാലോ
എന്നായി കാമുകന്‍.

തേള്‍കൊല

കിടപ്പു മുറിയിലേക്ക് വഴിതെറ്റിവന്നതായിരുന്നു ആ തേള്‍.ചൂലുമായി വരുന്ന എന്നെക്കണ്ട്പാവപ്പെട്ട ആ ജീവി തിരിഞ്ഞു നടന്നു.പക്ഷേ ഞാനതിനെ അടിച്ചടിച്ചുകൊന്നു.അതെന്നെ കടിച്ചിരുന്നില്ല.എട്ടുകാലികളെ, പാറ്റകളെ ,പഴുതാരകളെ, പാമ്പുകളെ.... എന്നെ ഉപദ്രവിക്കുമെന്ന ഭയം കൊണ്ട് ഞാന്‍ തല്ലിക്കൊന്നു.പക്ഷേ ഇന്നോളം ഒരുജീവി പോലും എന്നെ ഉപദ്രവിച്ചില്ല.ഭയം കൊണ്ട് ഞാനവയെ കൊന്നു.എന്നാല്‍ അവ ഭയം കൊണ്ട് തിരിഞ്ഞുനടക്കാനേ ശ്രമിച്ചുള്ളൂ.ഹിംസയുടെ കാരണം ഭയമാണോ...?

അവയവം

മിണ്ടുന്നവരെയൊക്കെ
കാണണമെന്ന്
രണ്ട് ചെവികള്‍ക്ക്
മോഹമുണ്ടായി.
എത്ര സൂക്ഷ്മത
പുലര്‍ത്തിയിട്ടും
ചെവികള്‍ക്ക്
ഒന്നും കാണാനായില്ല.
കാണുന്നവരുടെയൊക്കെ
സംസാരം കേള്‍ക്കണമെന്ന്
രണ്ട് കണ്ണുകള്‍ക്കും
മോഹമുണ്ടായി.
എത്ര സൂക്ഷ്മത
പുലര്‍ത്തിയിട്ടും
കണ്ണുകള്‍ക്ക്
ഒന്നും കേള്‍ക്കാനായില്ല.
(24-4-2000)

പ്രണയവും സമയവും

അവതരിപ്പിക്കുന്നു,പ്രണയം
(സ്പോണ്‍സേഡ് ബൈ ക്ലോസപ് ടൂത്ത് പേസ്റ്റ് )
രണ്ടു നിലക്കെട്ടിടത്തിന്റെ മുകളില്‍
ആളില്ലാത്ത തക്കത്തിന്
ക്ലോസപ്പിന്റെ ചുവന്ന പ്ലവത്തില്‍
143 കുറിച്ചത്
പത്താം ക്ലാസില്‍ 210 കിട്ടില്ലെന്ന്
ഉറപ്പിച്ച ഒരു പെണ്‍കുട്ടിയുടെ ബുദ്ധിമാന്ദ്യം.
കമ്പ്യൂട്ടര്‍ കാലത്ത് പ്രണയത്തിന്
ഒരുമ്പെടാന്‍ ജീനില്‍ ഒരു മന്ദബുദ്ധിയുടെ
ഗുപ്തഗുണമെങ്കിലും ഉണ്ടാവണം.
ഭാവിയെക്കുറിച്ച് വേവലാതിപ്പെടാന്‍
ജനിതകത്തില്‍ 3:1എന്ന അനുപാതം
നല്ലത് തന്നെ.
ക്ലോസപ്പിന്റെ ചുവന്ന മണത്തില്‍
പ്രണയത്തിന്റെ വായ്നാറ്റമുണ്ടെന്ന്
വ്യവസ്ഥാപിത മന്ദബുദ്ധിയായ
കവി അറിയുന്നതെങ്ങനെ?
പക്ഷേ കൂറകള്‍ക്കും പാറ്റകള്‍ക്കുമുള്ള വിധം
അയാള്‍ക്ക് രണ്ട് സ്പര്‍ശിനികള്‍ ഉണ്ടായിരുന്നു.
അത് കണ്ണുള്ളവര്‍ കണ്ടിരുന്നു.
പ്രകാശം ,ശബ്ദം,ഗന്ധം എന്നിവയ്ക്ക്
ഒരു പരാസമുണ്ട്.
സ്പര്‍ശത്തിനും ഒരു പരാസമുണ്ട്.
അതില്‍ പ്രണയമെന്ന ഒരു സ്പര്‍ശം മാത്രം
നാഡികള്‍ എങ്ങനെയോ പിടിച്ചെടുക്കും.
പക്ഷേ പഴയ ട്യൂബ് ലൈറ്റുകള്‍ കത്തുന്നത്ര
സാവകാശമാണതിന്റെ ചിരി.
I LOVE YOU എന്ന് ഹിന്ദി സിനിമകളില്‍
പാടിപ്പറക്കുന്നതു പോലെ അയാള്‍ ജനല്‍ തുറന്നു പറന്നു.
മലയാള സിനിമയിലേതു പോലെ
അവരുടെ പാട്ടുസീനില്‍
ആ പ്രദേശത്തെ മുഴുവന്‍
ആണുങ്ങളും പെണ്ണുങ്ങളും
കയ്യും കാലും ചന്തിയും ആട്ടിക്കൊണ്ടിരുന്നു.
തമിഴ് സിനിമയിലേത് പോലെ
നായകന്‍ നടന്നു വരുമ്പോള്‍
അന്തരീക്ഷത്തില്‍
‘ബാഷ...ബാഷ...’ എന്ന് ആരോ
പരിചയപ്പെടുത്തി.
ഇംഗ്ലീഷ് സിനിമയില്‍
കപ്പല്‍ മുങ്ങും പോലെയോ
അമേരിക്കയെ കടലെടുക്കും പോലെയോ
കൊറ്റുങ്കാറ്റും ഉല്‍ക്കയും ഭൂമിയെ
പുഴക്കിയെടുക്കുന്നതു പോലെയോ
പ്രണയം അവരെ ബാധിച്ചു.
പാട്ടുസീനുകള്‍ കഴിഞ്ഞപ്പോഴാണ്
ക്ലൈമാക്സ്.
സംഭവം ഇതാണ്-സമയം.
പ്രണയത്തിനും സമയത്തിനും
ഇടയ്ക്കെന്ത് എന്ന് സാമ്പ്രദായികര്‍ .
പ്രണയത്തിന് കണ്ണില്ല കാതില്ല
എന്നൊക്കെ ചില .....കള്‍ .
പ്രണയത്തിന് ഉള്ളതെന്ത്?
ഫീഡ്ബാക്ക്.../...ഫോര്‍വാഡ്
പട്ടുസീന്‍ ....അതിനു ശേഷം...?
നായിക പ്രണയിക്കുന്നില്ല.
അതിന്...?
കവി പ്രണയിക്കുന്നു....
മന്ദബുദ്ധി പ്രണയിച്ചപ്പോള്‍
ട്യൂബ് ലൈറ്റ് കവി പ്രണയിച്ചില്ല.
ട്യൂബ് ലൈറ്റ് പ്രണയിച്ചപ്പോള്‍
ഫ്യൂസൂരിയ ഡാഷ്
മേഘങ്ങള്‍ക്കിടയില്‍
ഒളിച്ചിരിപ്പാണ്.
നമുക്കെന്തുകൊണ്ട് ഒരേ സമയം
പ്രണയിക്കാനാവുന്നില്ല.....?
ഉദാഹരണത്തിന് എട്ടുമണി,
എട്ടുമണി എന്ന കുറ്റി കൊണ്ട്
പ്രണയത്തെ തറച്ചു നിര്‍ത്താനാവാത്തതെന്ത്..?

വിനിമയം

വേദനകളുടെ തീകൂട്ടിയ നെഞ്ച്
എനിക്ക് പറിച്ചുതന്നിട്ട്
അവള്‍ പറഞ്ഞു:
എന്റെ ഹൃദയം നിനക്കുള്ളതാണ്.
അവളുടെ മിടിപ്പുകളുടെ ഭാണ്ഡം
സ്വീകരിച്ചപ്പോള്‍
എന്റെ ചോര കത്തി.
ആകാശത്തിന്റെ ഒരു കഷ്ണം
തടാകത്തിലേക്ക് തകര്‍ന്നുവീണു.
ആ ഒഴിവില്‍ നിലാവിന്റെ
മൊട്ടത്തല കണ്ടു.
ഞാന്‍ സന്തോഷിച്ചു.
പക്ഷേ.....
(3-8-2000)

നീലകണ്ഠന്‍

ഞാന്‍
പ്രണയത്തിന്റെ
വിഷം തിന്നിരിക്കുകയാണ്.
തലച്ചോറ്
ഒരു ചിതല്‍പ്പുറ്റു പോലെ
തകര്‍ന്നിരിക്കുയാണ്.
ഹൃദയം എന്ന മുഷ്ടിയോളം പോന്ന
ചോരക്കട്ട വെള്ളമായിരിക്കുന്നു.
ശ്വാസകോശം എന്ന തേനീച്ചക്കൂട്ടിലേക്ക്
ആരോ കല്ലെറിഞ്ഞിരിക്കുന്നു.
കണ്ണുകളില്‍ നിന്ന്
കൃഷ്ണമണികള്‍ ‍ ഇറ്റുവീഴുന്നു.
കൈകാലുകള്‍ പൂതലിക്കുന്നു.
ശവങ്ങളെ ആളുകള്‍ക്ക് ഭയമാണ്,
വിഷം തിന്നവരെയും.
അതുകൊണ്ട്
ആരും എന്നോട്
അടുക്കുന്നില്ല.

(27-7-2000)

(27-7-2000)

അവശിഷ്ടം

സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നതുകൊണ്ട്(ജാമ്യം)
എല്ലാ അവയവങ്ങള്‍ക്കും സമ്പൂര്‍ണ സ്വതന്ത്ര്യം നല്‍കി.
ഇടതുകാല്‍ കുണ്ടനിടവഴിയിലൂടെ കന്യാകുമാരിയിലേക്ക്
കൊക്കിച്ചാടിപ്പോയി.
വലതുകാല്‍ പഞ്ചായത്തുറോട്ടിലൂടെ
ഗോകര്‍ണത്തേക്ക് പോയി.
വലം കണ്ണ് ബംഗാള്‍ ഉള്‍ക്കടലിലേക്കും
ഇടം കണ്ണ് അറബിക്കടലിലേക്കും
തിരഞ്ഞു തിരഞ്ഞു പോയി.
വലതു ചെവി ഡല്‍ഹിയിലേക്കും
ഇടതുചെവി തിരുവനന്തപുരത്തേക്കും വിമാനടിക്കറ്റെടുത്തു...
നാക്ക് വഴിയോരത്തെ ഏതോ ബേക്കറിയിലേക്കും
തൊണ്ട ഏതോ വിദേശ മദ്യഷാപ്പിലേക്കും
കയറിപ്പോയി.
മൂക്ക് ഒരു പബ്ലിക് ടോയ്ലറ്റിലേക്കും
ചുണ്ടുകള്‍ ഏതോ ഇണയുടെ പിന്നാലെയും പോയി.
വലതുകൈ മാങ്ങ പൊട്ടിക്കാനും
ഇടതുകൈ ആരെയോ തോണ്ടാനും പോയി.
ഇനിയും ചിലതൊക്കെ പോയ വഴി
ഇവിടെ പറയുന്നില്ല.
എല്ലാം അതാതിന്റെ വഴിക്ക് പോയിട്ടും
ഒരു' ഞാന്‍ ' ഇപ്പോഴും ബാക്കിയാണ്...!

ദൈവ വിചാരം

എന്റേത്
ഒറ്റമുറിയില്‍ വാടകപ്പാര്‍പ്പ്.
ഒറ്റവാതിലില്‍ ലോകം ത്യജിക്കാം,
അതേ വാതിലില്‍ ലോകമൊന്നായ് കടക്കാം,
ഒറ്റയാവാം,ചെറ്റയാവാം.
ഒറ്റ ചെറ്റയായി വിരിഞ്ഞു ഞാന്‍.
പറ്റുബുക്കിലെ പാപക്കണക്കുകള്‍
ദൈവമേ നീ എഴുതിതള്ളണം.
ഞാനൊരു മൂന്നാം ലോകജീവിയല്ലിയോ.
കടം കൊടുപ്പുകാരുടെയും കൂട്ടിക്കൊടുപ്പുകാരുടെയും
ലോകമല്ലിയോ...
എന്റെ തെറ്റ് പൊറുക്കണം.
നൂല്‍പ്പാലത്തില്‍ നടത്തരുത്.
സര്‍ക്കസ് പഠിച്ചിട്ടില്ല.
വറചട്ടിയിലിടരുത്.
എന്റെ മാംസത്തിന് രുചിയുണ്ടാവില്ല.

ദൈവമേ നൂല്‍പ്പാലം കെട്ടാനുള്ള
കോണ്ട്രാക്റ്റ് എനിക്ക് തരണം.
നൂല്‍പ്പാലത്തിലൂടെയുള്ള നടത്തിപ്പിന്റെയും
വറചട്ടിയിലെ പിടച്ചിലിന്റെയും
തത്സമയ സംപ്രേഷണാവകാശം
എനിക്കു തന്നാല്‍
ഞാനൊരു ചാനലു തുടങ്ങും.
തമ്പുരാനേ...നിന്റെ കൃപ.

സമുദ്രലംഘനം

ഇതാ കിടക്കുന്നു
സമുദ്രമെന്നവള്‍.
ഇതൊക്കെ
ലംഘിക്കാന്‍
തനിക്കൂക്കു
പോരുമോ
എന്ന് ഞാനാം
കുരങ്ങന്‍.
നീയിതും
ഇതിലപ്പുറവും
പറ്റിക്കുമെന്ന്
ജാംബവാന്‍
ചങ്ങാതി.
കണ്ണടച്ച്
‘രാമാ’ എന്നു വിളിച്ച്
ആഞ്ഞുചാടി.
എന്റെ പിടലിക്ക്
പിടിച്ച് വിഴുങ്ങുകയായ്,
സമുദ്രമേ
നിന്റെ
യോനിയില്‍
നിന്നൊരു തിര.

പ്രകൃതി പക്ഷം

എല്ലാം ഒരേ പോലെയല്ല.
എല്ലാ മരങ്ങള്‍ക്കും ഒരേ ഉയരമല്ല.
എല്ലാ പൂക്കള്‍ക്കും ഒരേ ആകൃതിയില്ല.
എല്ലാ മനുഷ്യരും ഒരേ പോലെ ചിന്തിക്കുന്നില്ല.
ഒരു നിമിഷം പോലെ മറ്റൊരു നിമിഷമില്ല.
ഓരോ പുഞ്ചിരിയും ഓരോ കരച്ചിലും ഓരോന്നാണ്.
അസമത്വമാണ് പ്രപഞ്ചത്തിന്റെ സ്വഭാവവും സൌന്ദര്യവും.

(2003 ആഗസ്റ്റ്)

ചാതുര്യം

സൂര്യവെളിച്ചത്തെ ചതുരങ്ങളായി മുറിച്ച്
നിലത്തിട്ട ജനാല
ചോരക്കറ വീണ നിഴല്‍ക്കളങ്ങളില്‍
ചൂണ്ടി പറയുകയാണ്:
‘സൂര്യന്‍ ചതുരാകൃതിയിലാണ്.’
എന്റെ ജനാലേ..,
നീ എന്നെയും മുറിച്ച്
ചതുരങ്ങളാക്കി
മറ്റുള്ളവരോട് പറയും
‘വിഷ്ണു പ്രസാദ് ചതുരാകൃതിയിലാണ്..’എന്ന്.
കാറ്റും വെളിച്ചവും കടക്കാന്‍
സ്ഥാപിച്ച നീ
ഈ പണി ചെയ്തത്
ശരിയായോ...?

(27-7-2000)

അവസരവാദി

,ഞാനും അവനും ഒന്നിച്ചാണ്
മല കയറിയത്.
മല മുകളിലെത്തിയപ്പോള്‍
അവനെ കാണാനില്ല.
അവനൊരു കല്ലായി മാറി.
ഞാനും അവനും ഒന്നിച്ചാണ്
കാട്ടില്‍ പോയത്.
നടുക്കാട്ടിലെത്തിയപ്പോള്‍
അവനെ കണാനില്ല.
അവനൊരു മരമായി മാറി.
ഞാനും അവനും ഒന്നിച്ചാണ്
പുഴയിലിറങ്ങിയത്.
മുങ്ങി നിവര്‍ന്നപ്പോള്‍
അവനെ കാണാനില്ല.
അവന്‍ വെള്ളമായി മാറിയിരുന്നു.
ഞാനവനെ വിളിച്ചു:
‘അവസരവാദീ...’
അവന്‍ വിളി കേട്ടില്ല.
പക്ഷേ, അവന് പറയാനുള്ളത്
എനിക്കറിയാമായിരുന്നു:
‘അവസരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍....’

29-6-2000

ഉഭയ ജീവിതം

കരയില്‍ നിന്ന് കുളത്തിലേക്ക്
കാല് തെറ്റി വീണ്
ഒരു തവള മുങ്ങിമരിച്ചു.
കഥകള്‍ തിന്ന് ജീവിച്ചിരുന്ന
ഒരു ചിതല്‍ അബദ്ധ്ത്തില്‍
ഒരു കവിത തിന്ന് ചത്തു.
ക്യാമറയിലൂടെ ഒരാള്‍
നോക്കിയതുകൊണ്ട്
നടന്നു പോയ ഒരാള്‍
ചിത്രമായി നടുറോഡില്‍
മറിഞ്ഞു വീണു.

17-4-2000

വിളക്ക്

പട്ടാപ്പകല്‍ മുറിയില്‍
ഒരു വിളക്കിരിക്കുന്നതു കണ്ട്
അയാല്‍ എറിഞ്ഞുടച്ചു.
രാത്രിയായപ്പോഴാണ്
ഉടഞ്ഞ വിളക്ക് കൂടിച്ചേര്‍ന്ന്
വീണ്ടും ഒരു വിളക്കായി
രൂപപ്പെടുകയില്ലെന്ന്
അയാള്‍ക്ക് മനസ്സിലായത്.