gfc

ഭരണകൂടങ്ങളുടെ ജീവിതം എന്നല്ലെങ്കില്‍ കെട്ടുകഥകളുടെ കവിതയെന്ന് വിളിക്കൂ

1942 ല്‍ രണ്ടാം ലോകമഹായുദ്ധകാലത്താണ് നാസി ജര്‍മ്മനിയിലെ ഒരു ശാസ്ത്രജ്ഞനായ മാക്സ് ലേമാന്‍ Art of disappearance എന്ന ഗ്രന്ഥത്തിലൂടെ വസ്തുക്കള്‍ക്ക് മാത്രമല്ല സംഭവങ്ങള്‍ക്കും ജഡത്വമുണ്ടെന്ന് സമര്‍ഥിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു സംഭവത്തിനേയും വസ്തുക്കളേയും അവയുടെ അഭാവത്തില്‍പ്പോലും അവയുടെ പ്രതീതി നിലനിര്‍ത്താനാവുമെന്ന് ഫ്രിറ്റ്സ് ലങ്കി എന്ന ശാസ്ത്രജ്ഞന്‍ തന്റെ പരീക്ഷണങ്ങളിലൂടെ തെളിയിച്ചു.
ലാന്‍ഡ് ഷട്ടില്‍ താമസിച്ചുകൊണ്ടിരുന്ന ലങ്കി അവിടെ നിന്ന് എഴുപത് കിലോമീറ്റര്‍ ദൂരെയുള്ള മ്യൂണിക്കില്‍ പോയി
മടങ്ങിവരുന്ന സമയമത്രയും ലങ്കിയുടെ വീട്ടുകാര്‍ക്ക് അദ്ദേഹം വീട്ടില്‍ത്തന്നെ ഉള്ളതായും പതിവുകാര്യങ്ങളില്‍
ഏര്‍പ്പെടുന്നതായും അനുഭവപ്പെട്ടു.

ലങ്കി തന്റെ പരീക്ഷണങ്ങള്‍ തുടര്‍ന്നപ്പോള്‍ അദ്ദേഹത്തെ ഒരേ സമയം പലസ്ഥലങ്ങളില്‍ കാണുന്ന അനുഭവം പലര്‍ക്കും ഉണ്ടായി.ഇതിനെത്തുടര്‍ന്ന് ജര്‍മ്മന്‍ ഭരണകൂടം ലങ്കിയെ അറസ്റ്റു ചെയ്ത് നിരന്തരമായി ചോദ്യം ചെയ്ത് ലങ്കിയുടെ
കണ്ടുപിടുത്തം ചോര്‍ത്തിയെടുത്തു.ലങ്കിയെ വിട്ടയച്ച് രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം ശൂന്യതയില്‍ അപ്രത്യക്ഷമായി.

ലങ്കിയുടെ കണ്ടുപിടുത്തം പ്രയോജനപ്പെടുത്തി ഭരണകൂടം
അയാളുടെ കൊല മറച്ചുവെക്കാന്‍ ചെയ്തതാവാം വീട്ടിലെ
ആ രണ്ടു ദിവസത്തെ സാന്നിദ്ധ്യം.

നിലവില്‍ ഒരിടത്ത് ഇല്ലാത്ത ഒരു സംഭവത്തിന്റെയോ വസ്തുക്കളുടെയോ സാന്നിദ്ധ്യത്തെ ഇങ്ങനെ കുറച്ചുസമയം സംരക്ഷിച്ചു നിര്‍ത്തുന്ന ഈ കണ്ടുപിടുത്തത്തെ സംബന്ധിച്ച്
ലങ്കി ജര്‍മ്മനിയിലെ ഒരു പ്രസാധകസ്ഥാപനത്തിന് ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ നല്‍കിയിരുന്നു.ലങ്കിയുടെ
തിരോധാനത്തിനുശേഷം ഈ പുസ്തകം അവര്‍ പ്രസിദ്ധീകരിച്ചു.നാസിജര്‍മ്മനി ഈ പുസ്ത്കത്തിന്റെ മുഴുവന്‍ പ്രതികളും പിടിച്ചെടുത്ത് നശിപ്പിച്ചു.വിതരണം ചെയ്യപ്പെട്ട പുസ്തകശാലകളിലേയും പ്രസാധകസ്ഥാപനങ്ങളിലേയും മുഴുവന്‍ ജീവനക്കാരേയും പുസ്തകം വാങ്ങിച്ചവരേയും കൊന്നുകളഞ്ഞു.

ലോകയുദ്ധാനന്തരം ഈ കണ്ടുപിടുത്തം അമേരിക്കയുടെ കൈവശമെത്തിച്ചേര്‍ന്നു.അവര്‍ പലരാജ്യങ്ങള്‍ക്കും ചില രഹസ്യ ഉടമ്പടികളോടെ ഈ കണ്ടുപിടുത്തം വില്‍ക്കുകയുണ്ടായി.ഭരണകൂടങ്ങള്‍ക്കല്ലാതെ പൌരന്മാര്‍ക്ക് ഈ കണ്ടുപിടുത്തം ഉപയോഗിക്കാന്‍ അവസരം നല്‍കരുതെന്നാണ് അതിലൊരു നിബന്ധന.

1975ല്‍ അമേരിക്കയുമായുള്ള ഒരു രഹസ്യ ഉടമ്പടി പ്രകാരം ഇന്ത്യക്കും ഈ കണ്ടുപിടുത്തം ലഭിച്ചു.അടിയന്തിരാവസ്ഥക്കാലത്ത് ഭരണകൂടം കൊലചെയ്തവരെ സംബന്ധിച്ച ദുരൂഹത വര്‍ദ്ധിപ്പിക്കാന്‍ ഈ കണ്ടുപിടുത്തം സമര്‍ഥമായി ഉപയോഗിച്ചു.വീട്ടില്‍ത്തന്നെയിരിക്കുന്നതായി തോന്നിച്ച വിപ്ലവകാരി അതേസമയം പോലീസ്ക്യാമ്പില്‍ കൊല്ലപ്പെടുകയായിരിക്കും..വിമാനത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നേതാവ് മണിക്കൂറുകള്‍ക്കു മുന്‍പ് കൊല്ലപ്പെട്ടിട്ടുണ്ടാവും.

ഭരണകൂടങ്ങളില്‍ നിന്ന് എങ്ങനെയോ ഈ രഹസ്യം ഭീകരസംഘടനക്ക്കള്‍ക്കും ചില കുറ്റവാളികള്‍ക്കും ലഭിച്ചു.നമ്മുടെ മുറ്റത്തു കിടക്കുന്ന കാര്‍ അവിടെത്തന്നെ കിടക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിച്ച് കാറുമായി കള്ളന്‍ കടന്നുകളഞ്ഞിരിക്കും.അവന്‍ സുരക്ഷിതമായ ഒരിടത്ത് എത്തിക്കഴിയുമ്പോഴാവും നമ്മുടെ കാര്‍ നമ്മുടെ മുറ്റത്തിലെന്ന് നാം തിരിച്ചറിയുന്നത്.പക്ഷേ നമ്മുടെ കാര്‍ എന്ന് എപ്പോള്‍ അപ്രത്യക്ഷമായിയെന്ന നമ്മുടെ സാക്ഷ്യങ്ങള്‍ തെറ്റായിരിക്കും.

രാജ്യത്തെ കൊലപാതകം /മോഷണം/ബലാത്സംഘം/കള്ളക്കടത്ത് തുടങ്ങിയ കുറ്റങ്ങളിലെല്ലാം ഈ കണ്ടുപിടുത്തം ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.കുറ്റവാളി കുറ്റം ചെയ്യുന്ന സമയത്ത് അയാളുടെ സാന്നിദ്ധ്യം മറ്റൊരു സ്ഥലത്ത് സൃഷ്ടിച്ച് സംഭവം ദുരൂഹമാക്കിത്തീര്‍ക്കുകയും നിയമപരിരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.

ഭരണകൂടങ്ങള്‍ ഈ കണ്ടുപിടുത്തവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രഹസ്യമാക്കിവെച്ചിരിക്കുന്നു.ഇന്റെര്‍നെറ്റില്‍ ഇതുമായി ബന്ധപ്പെട്ട ലിങ്കുകളൊന്നും ലഭ്യമല്ല.ഇതു സംബന്ധിച്ച് ഇന്റെര്‍നെറ്റില്‍ 1990 ലും 2012 ലും ജര്‍മ്മനിയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള രണ്ടു സൈറ്റുകളില്‍ ലേഖനങ്ങള്‍ വന്നു.ആ സൈറ്റുകള്‍ ഉടനടി ഇല്ലാതാക്കി.ലേഖനമെഴുതിയ മനുഷ്യരെക്കുറിച്ചോ സൈറ്റ് നടത്തിയിരുന്നവരെക്കുറിച്ചോ പിന്നീട് യാതൊരു വിവരവുമില്ല.

ഈ കണ്ടുപിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ച പലറിപ്പോര്‍ട്ടര്‍മാരും ദുരൂഹമായി അപ്രത്യക്ഷമായി.

ഇത്രയും കാര്യങ്ങള്‍ നിങ്ങള്‍ക്കെവിടെ നിന്ന് ലഭിച്ചുവെന്ന ഒരു ചോദ്യത്തിന്റെ യുക്തി നിങ്ങളില്‍ നിന്ന് സ്വാഭാവികമായും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.എനിക്ക് ജീവിക്കണമെന്നുള്ളതിനാല്‍ ആ രഹസ്യം ഞാന്‍ വെളിപ്പെടുത്തുകയില്ല.

നമ്മുടെ ജീവിതത്തേക്കാള്‍ പ്രധാനമാണ് ഭരണകൂടങ്ങളുടെ ജീവിതം.നാം അവയെ ചോദ്യം ചെയ്യുന്നതിനുമുന്‍പേ അവ നമ്മെ തിന്നിരിക്കും.കാലത്തിന്റെ ബഹുനിലക്കെട്ടിടങ്ങള്‍ ഇരുവശവും നിറഞ്ഞ പാതയിലൂടെ ഭരണകൂടങ്ങളുടെ ദിനോസര്‍ ജീവിതങ്ങള്‍ നടക്കുന്നു.അവയുടെ കാലടികള്‍ പെടാത്ത ഒഴിവിലൂടെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടുനടക്കുന്ന നടപ്പാണ് നമ്മുടെയൊക്കെ ജീവിതം

മേഘങ്ങള്‍

ഇവിടെ നിന്ന് നോക്കുമ്പോള്‍
വയലിനക്കരെ
കാറ്റാടി മരങ്ങള്‍ നിറഞ്ഞ കുന്നില്‍
ഒരു വിളക്കുണ്ട്.
മരങ്ങള്‍ക്കിടയിലൂടെ
ഇരുട്ട് കടന്ന്
അതിന്റെ മിന്നിച്ച
ഇവിടെയെത്തുന്നു..
കാറ്റിലുള്ള അതിന്റെ
ചാഞ്ചല്യം
നല്ലതു തന്നെ.
അനക്കമുള്ളതിനെ
ജീവനുള്ളത് എന്ന്
തെറ്റിദ്ധരിച്ച് ശീലിച്ചിട്ടുള്ളതിനാല്‍
എന്റെ ഏകാന്തതയോട്
അതിന്റെ അനക്കം
എന്തോ വിനിമയം ചെയ്യുകയാണെന്ന്
എന്റെ ഉപബോധം കരുതുണ്ടാവാം.

എനിക്കറിയാം,
ഞാന്‍ കണ്ടിട്ടില്ലെങ്കിലും
അവിടെ ഒരു വീടുണ്ടാവാം.
എനിക്കറിയാം,
ഞാന്‍ കണ്ടിട്ടില്ലെങ്കിലും
ആ വീട്ടില്‍ ഒരച്ഛനും അമ്മയും
ഒരു കുഞ്ഞും താമസമുണ്ടാവും.
കുഞ്ഞ് ഇപ്പോള്‍ ഉറങ്ങുകയാണ്.
ഒരു ചെറുശബ്ദം അതിനെ
ഉണര്‍ത്തിയേക്കാം.
അമ്മ സൂക്ഷിച്ച്
അടുക്കളയില്‍ ഒരു പണി ചെയ്യുകയാണ്.
അച്ഛന്‍ ഇപ്പോള്‍ വരും.
കുഞ്ഞ് ഉറങ്ങുന്നതിനു മുന്‍പ്
ഉണര്‍ത്തിയതാണ്
ആ വെളിച്ചത്തെ.
കാറ്റില്‍ അത് ആടുന്നുണ്ട്.
ഒരു ചെറുശബ്ദത്തില്‍
കുട്ടി ഉണരാമെന്നതു പോലെ
കാറ്റ് വീര്‍പ്പടക്കി നില്‍ക്കുന്നുണ്ട്.
ഒരു ചെറുശബ്ദം
അവിടെ
ഇപ്പോള്‍ ഉണ്ടാവും.
എനിക്കറിയാം...
ഒരു കാറ്റ് ഇപ്പോള്‍ ഉണ്ടാവും.എനിക്കറിയാം,
ആ കുന്നിനു മുകളില്‍
ചന്ദ്രന്‍ ഉദിച്ചുവരുന്നുണ്ട്.
രണ്ടു മേഘങ്ങള്‍ പരസ്പരം
നോക്കിയിരുപ്പുണ്ട്.
അവയ്ക്ക് ഒന്നുമറിയില്ല.
ഈ ജനല്‍
എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ്
തുറന്നതാണ്.
എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള
ഞാനാണ്
ജനലിനിപ്പുറത്തെ ഞാന്‍.
എനിക്കറിയാം,
വര്‍ഷങ്ങള്‍ കഴിഞ്ഞ്
ഞാനെഴുതേണ്ട ഒരു
സന്ദര്‍ഭമാണ് ഇതെന്ന്...

പക്ഷേ, എനിക്കറിയില്ല,
ആ വീടിന് എന്തു സംഭവിച്ചുവെന്ന്,
ആ അച്ഛന്‍ തിരിച്ചുവന്നുവോ എന്ന്..,
ആ അമ്മ ഇപ്പോഴും ഉണ്ടോ എന്ന്...,
ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട്
ഞാനും ആ കുന്നിന്‍‌മുകളിലെ
മേഘങ്ങളെപ്പോലെ
ഒന്നൂമറിയാത്തവനായിത്തീര്‍ന്നിരിക്കുന്നു.






നിരാശയുടെ അറ്റമില്ലാത്ത കവിത



നിരാശയുടെ വാതില്‍
നിരാശയുടെ ജനല്‍
നിരാശയുടെ ചുമര്
നിരാശയുടെ ആണി
നിരാശയുടെ ചുറ്റിക
നിരാശയുടെ കലണ്ടര്‍
നിരാശയുടെ കിടക്ക
നിരാശയുടെ കുളിമുറി
നിരാശയുടെ വീട്
നിരാശയുടെ കാറ്റ്
നിരാശയുടെ വഴി
നിരാശയുടെ ചെവി
നിരാശയുടെ ഹൃദയം
നിരാശയുടെ കണ്ണ്
നിരാശയുടെ കാലുകള്‍
നിരാശയുടെ വിസ്തൃതി
നിരാശയുടെ വിജനത
നിരാശയുടെ ചലച്ചിത്രഗാനം
നിരാശയുടെ പട്ടണം
നിരാശയുടെ ബസ് സ്റ്റാന്‍ഡ്
നിരാശയുടെ മദ്യശാല
നിരാശയുടെ ആള്‍ത്തിരക്ക്
നിരാശയുടെ ആകാശം
നിരാശയുടെ ചിറക്
നിരാശയുടെ കുന്നുകള്‍
നിരാശയുടെ നദി
നിരാശയുടെ നട്ടുച്ച
നിരാശയുടെ സായാഹ്നം
നിരാശയുടെ വെയില്‍
നിരാശയുടെ മഞ്ഞ്
നിരാശയുടെ മഴ
നിരാശയുടെ കനല്‍
നിരാശയുടെ നാല്പതു വര്‍ഷം

നിരാശയുടെ അസ്ഥിയില്‍
നിരാശയുടെ ചാരം
നിരാശയുടെ ആശ
നിരാശയുടെ നിരാശ
നിരാശയുടെ ജീവിതം
നിരാശയുടെ ഭക്ഷണം
നിരാശയുടെ കളിസ്ഥലം
നിരാശയുടെ വിസര്‍ജ്യം

നിരാശയുടെ രക്തം
നിരാശയുടെ പുഞ്ചിരി
നിരാശയുടെ വെടിയുണ്ടകള്‍
നിരാശയുടെ നെഞ്ച്
നിരാശയുടെ ശവം
നിരാശയുടെ ശവപ്പെട്ടി
നിരാശയുടെ കുഴിമാടം
നിരാശയുടെ മണ്ണ്
നിരാശയുടെ കാലടികള്‍
നിരാശയുടെ മരങ്ങള്‍
നിരാശയുടെ കാറ്റ്
നിരാശയുടെ ഇലകള്‍
നിരാശയുടെ പൊഴിയല്‍
നിരാശയുടെ കുതിരപ്പട
നിരാശയുടെ കാലാള്‍പ്പട
നിരാശയുടെ പൊരുതല്‍
നിരാശയുടെ വിജയങ്ങള്‍
നിരാശയുടെ അധിനിവേശങ്ങള്‍
നിരാശയുടെ കൊടികള്‍
നിരാശയുടെ ഉച്ചഭാഷിണികള്‍
നിരാശയുടെ തോരണങ്ങള്‍
നിരാശയുടെ മഴവില്ലിലേക്ക്
ചൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂളം വിളിച്ചുപോവുന്ന നിരാശയുടെ തീവണ്ടി.

നിരാശയുടെ രാജ്യം
നിരാശയുടെ അബ്ദുള്‍ നാസര്‍ മദനി
നിരാശയുടെ അരുണാഷാന്‍ ബാഗ്
നിരാശയുടെ അരുന്ധതീ റോയ്
നിരാശയുടെ മേധാപഠ്കര്‍
നിരാശയുടെ ഈ റോം ശര്‍മ്മിളാ ചാനു
നിരാശയുടെ സോണിസോറി
നിരാശയുടെ മന്‍‌മോഹന്‍ സിങ്
നിരാശയുടെ സോണീയാഗാന്ധി
നിരാശയുടെ ഉമ്മന്‍‌ ചാണ്ടി
നിരാശയുടെ അച്ചുതാനന്ദന്‍
നിരാശയുടെ ഗാന്ധി
നിരാശയുടെ നെഹ്രു
നിരാശയുടെ അംബേദ്കര്‍
നിരാശയുടെ ശ്രീനാരായണഗുരു
നിരാശയുടെ ബുദ്ധന്‍
നിരാശയുടെ ബാലചന്ദ്രന്‍ ചുള്ളിക്കാട്
നിരാശയുടെ സിവിക് ചന്ദ്രന്‍
നിരാശയുടെ സി.കെ ജാനു
നിരാശയുടെ വര്‍ഗ്ഗീസ്
നിരാശയുടെ ചെഗുവേര
നിരാശയുടെ ജോണ്‍
നിരാശയുടെ അയ്യപ്പന്‍
നിരാശയുടെ ഇ.എം.എസ്സ്
നിരാശയുടെ യേശുദാസ്
നിരാശയുടെ സാമ്രാജ്യങ്ങള്‍
നിരാശയുടെ ജയിലുകള്‍
നിരാശയുടെ വ്യവസായശാലകള്‍
നിരാശയുടെ കൃഷിയിടങ്ങള്‍
നിരാശയുടെ കലാപങ്ങള്‍
നിരാശയുടെ ഗുജറാത്ത്
നിരാശയുടെ ബീഹാര്‍
നിരാശയുടെ പശ്ചിമബംഗാള്‍
നിരാശയുടെ ത്രിവര്‍ണപതാക
നിരാശയുടെ ദേശീയഗാനം

ലിംഗവിശപ്പ്

ഒന്ന് പണിയാന്‍ തരുമോ എന്ന്
അവളോട് ചോദിക്കാഞ്ഞതിന്റെ ഖേദം
ഇന്നും തീര്‍ന്നിട്ടില്ല.
ചോദിച്ചിരുന്നെങ്കില്‍ എന്തായേനേ?
അവളോട് മാത്രമല്ല
എത്രയോ സ്ത്രീകളോട്
ചോദിക്കാന്‍ മുട്ടിയതാണ്...

മനസ്സില്‍ കിടത്തിയും
ഇരുത്തിയും നിര്‍ത്തിയും
കാമശാസ്ത്രത്തിലെ മുഴുവന്‍ മുറകളും
അഭ്യസിച്ചതാണ്...

എന്നാലും
ഒരിക്കല്‍പ്പോലും ചോദിച്ചില്ല.
ലിംഗത്തിന്റെ വിശപ്പോളം
ഒന്നുമുണ്ടായിട്ടില്ല,
എന്നിട്ടും...

വെളിപ്പെടുത്തുന്നതോടെ
അപമാനത്തിന്റെ നരകത്തിലേക്ക്
തള്ളിയിട്ടുകളയുമോ
എന്ന ഭയത്താല്‍
സ്വന്തം ലിംഗത്തെയും
അതിന്റെ അനാദിയായ വിശപ്പിനെയും
പിന്‍‌വലിച്ച്
അങ്ങനെയൊരു ജീവി
ഇവിടെ പാര്‍ക്കുന്നില്ലെന്ന്
എല്ലാവരേയും പോലെ
ഞാനും ഒരു ബോര്‍ഡ് വെക്കുന്നു.

കടുകിട തെറ്റിയാല്‍
ബലാല്‍‌സംഗം ചെയ്തുപോവുന്ന
ആ കുറ്റവാളി ഞാന്‍ തന്നെയാണ്.

കൂട്ടുകാരാ,
ശുക്ലം വീണ് കീറിപ്പോവുന്ന
നമ്മുടെ അടിവസ്ത്രങ്ങള്‍
നുണ പറയുന്നില്ല.

നമ്മള്‍ ഒളിച്ചിരിക്കുന്നു...


അനിശ്ചിതത്വങ്ങളുടെ ലോകത്ത്
നമ്മള്‍ ഒളിച്ചിരിക്കുകയാണ്
നമ്മുടെ ഈ ഒളിച്ചിരുപ്പിനു മാത്രമാണ്
ഇവിടെ നിശ്ചിതത്വം

നമ്മള്‍
രണ്ടു കള്ളന്മാര്‍
അല്ലെങ്കില്‍  പിടിച്ചുപറിക്കാര്‍
അല്ലെങ്കില്‍  ഒളിച്ചോടിയ പ്രണയികള്‍
അല്ലെങ്കില്‍ സ്വവര്‍ഗ്ഗരതിക്കാര്‍
അല്ലെങ്കില്‍ കലാപകാരികള്‍ പിടിച്ചുകൊല്ലാന്‍ സാധ്യതയുള്ള
രണ്ടു പ്രാണികള്‍

ഞാന്‍ ആണും നീ ഒരു പെണ്ണുമാവാം
മറിച്ചുമാവാം
ഒരു പക്ഷേ നാം രണ്ടും ആണുങ്ങളാവാം
മറിച്ചുമാവാം

എന്തായാലും
വെളിച്ചത്തിന്റെ കടല്‍ തിളച്ചൊഴുകുന്ന
റോഡരികില്‍
കൂട്ടിയിട്ട ടാര്‍വീപ്പകള്‍ക്കിടയില്‍
ഒളിച്ചിരിക്കുന്ന രണ്ടുപേരാണ് നാം.

ആക്രോശങ്ങള്‍ ഉയരുന്നുണ്ട്
ആയുധങ്ങളോ അഗ്നിയോ
ഓടിയടുക്കുന്നുണ്ട്
ഭയത്തിന്റെ പൂപ്പല്‍ പിടിച്ച
നമ്മുടെ കണ്ണുകള്‍ക്ക്
നമ്മെ കാണാതാവുന്നുണ്ട്.
ഞാന്‍ ഒരു കുട്ടിയോ വൃദ്ധനോ യുവതിയോ ആവാം.
നീയുമതെ.

നമ്മുടെ വിയര്‍പ്പുമണങ്ങള്‍
പരസ്പരം വരിയുന്ന രണ്ട് ഉരഗങ്ങളെപ്പോലെ
എന്തെങ്കിലും ഉല്പാദിപ്പിച്ചേക്കാം.
എന്തായാലും ലോകത്തിനു പറ്റാത്ത
രണ്ടുപേരാണ് നമ്മള്‍ .
നമ്മെ അവര്‍ പിടിക്കും.
അടുത്ത നിമിഷത്തിലോ
അതിന്റടുത്ത നിമിഷത്തിലോ
എന്നൊരു സംശയമേയുള്ളൂ.
മരണത്തെക്കുറിച്ചുള്ള അനന്തമായ സാധ്യതകളില്‍
ഏതാണ് നമുക്ക് ലഭിക്കുക എന്ന
അനിശ്ചിതത്വത്തിന്റെ ഘനമുണ്ട്
നമ്മുടെ നെഞ്ചുകള്‍ക്ക്.
നമ്മുടെ മിടിപ്പുകള്‍ ,
നമ്മുടെ അകത്ത് നിന്ന്
ആരോ പുറത്തേക്കെറിയുന്ന,
നമ്മുടെ തന്നെ നെഞ്ചില്‍ തട്ടി വീഴുന്ന കല്ലുകള്‍ .

ഒരു കമ്പോ കല്ലോ കത്തിയോ പന്തമോ
നമുക്കു മുന്നിലുള്ള റോഡിലൂടെ പാഞ്ഞുപോവുന്നു.
ഇരയുടെ ഗന്ധമറിഞ്ഞുറപ്പിച്ച ഹിംസ്രജന്തുക്കളെപ്പോലെ
നമ്മെ തിരഞ്ഞുവന്നവര്‍
ടാര്‍വീപ്പകള്‍ക്കരികില്‍
അവരുടെ ഓട്ടം നിര്‍ത്തിയിട്ടുണ്ട്.
നമുക്കവരുടെ കാലുകള്‍ മാത്രം കാണാം.
അവ പലദിശകളില്‍ സമാധാനമില്ലാതെ ചലിക്കുന്നു.


അടുത്ത നിമിഷം
അല്ലെങ്കില്‍ അതിനടുത്ത നിമിഷം...

ഞാന്‍ എന്താണെന്ന് എനിക്ക് നിശ്ചയമില്ലാത്തതുപോലെ.
നീ ആണോ പെണ്ണോ എന്ന് എനിക്കറിയില്ല.
ആരാകിലെന്ത്?
എന്റെ പരുക്കന്‍ ചുണ്ടുകള്‍
 നിന്റെ ചുണ്ടുകളില്‍ സഞ്ചരിക്കുന്നു.
ഈ ടാര്‍വീപ്പകള്‍ അകറ്റിമാറ്റുന്ന നിമിഷം
വെളിച്ചം നമ്മളെ ഒറ്റിക്കൊടുക്കും.
പാമ്പുകളെയെന്നപോലെ തല്ലിച്ചതച്ച് ,
അതുമല്ലെങ്കില്‍ ഒറ്റക്കുത്തിന് നെഞ്ചോ വയറോ പിളര്‍ത്തി,
അതുമല്ലെങ്കില്‍ പെട്രോളോ മണ്ണെണ്ണയോ ഒഴിച്ച് കത്തിച്ച് ,
അതുമല്ലെങ്കില്‍ തലയറുത്ത് ചോര ചീറ്റിച്ച്  ,
അതുമല്ലെങ്കില്‍ .....
(മരണം എത്രയേറെ സാധ്യതകളുള്ള
ഒരു ആവിഷ്കാര മാധ്യമമാണ് !)

അടുത്ത നിമിഷം

അല്ലെങ്കില്‍ അതിനടുത്ത നിമിഷം...

പച്ചിലകളുടെ ആകാശം



മേടമാസത്തിലെ ആ തെളിഞ്ഞ ദിവസം
എന്റമ്മാവന്റെ മൂന്നേക്കര്‍ പറമ്പിലെ
324 മരങ്ങളിലും
324 കുട്ടേട്ടന്മാര്‍ ചോല വെട്ടാന്‍ കയറുന്നു
മരങ്ങളില്‍ നിന്ന് അണ്ണാന്മാര്‍ ഓടിപ്പോകുന്നു.
മരങ്ങളില്‍ നിന്ന് മരംകൊത്തികള്‍ പറന്നുപോകുന്നു.
മരങ്ങളില്‍ നിന്ന് ഉറുമ്പിന്‍‌കൂടുകള്‍ വീഴുന്നു
കുട്ടേട്ടന്മാര്‍ മരപ്പൂപ്പലുകളുടെ വെളുത്തപൊടിയണിയുന്നു
കുട്ടേട്ടന്മാര്‍ മരപ്പൂപ്പലുകളുടെ മണമണിയുന്നു


324 കുട്ടേട്ടന്മാരുടെയും പിന്നിലിരുന്ന്
324 വെട്ടുകത്തികള്‍ മരം കയറുന്നു.
ഇലകളുടെ കുഞ്ഞുകുഞ്ഞ് ആകാശങ്ങള്‍
താഴേക്ക് വരുന്നു.
മേടമാസസൂര്യന്‍
കുട്ടേട്ടന്മാരെ കിഴക്കു നിന്നും
പടിഞ്ഞാറു നിന്നും തലയ്ക്കു മുകളില്‍ നിന്നും
കണ്ണാടി പിടിച്ച് കണ്ണഞ്ചിപ്പിക്കുന്നു.
മരങ്ങള്‍ പുളിയുറുമ്പുകളെ വിട്ട് കടിപ്പിക്കുന്നു
പൊത്തോന്ന് വീഴാന്‍ പോയ കുട്ടേട്ടന്മാരെ
പാവമല്ലേന്ന് കരുതി
പിടിക്കാന്‍ കൊമ്പു നല്‍കുന്നു മരങ്ങള്‍.
എന്നിട്ടും
പച്ചിലകളുടെ ആകാശം
തകര്‍ന്നു വീഴുന്നു

എല്ലാ മരങ്ങളും കരയുന്നു
എല്ലാ കൊമ്പുകളും കരയുന്നു
വീണ ചില്ലകള്‍ വീണീടത്ത് കരയുന്നു.


എല്ലാ മരങ്ങളുടെയും ചുവട്ടില്‍
ഒറ്റത്തോര്‍ത്തുമുടുത്ത്
സാധുബീഡി വലിച്ച്
മുകളിലേക്ക് നോക്കി നില്‍ക്കുന്നുണ്ട്
324 മട്ടില്‍ 324 പേരായി
എന്റെ ഒറ്റ അമ്മാവന്‍ .


എല്ലാ മരച്ചുവട്ടിലും
പുളിയുറുമ്പിന്റെ മണമുള്ള പെണ്ണുങ്ങള്‍
വീണുകൊണ്ടിരിക്കുന്ന കൊമ്പുകള്‍ കോതുന്നു.
സകലമരങ്ങളുടെയും പശമണങ്ങള്‍ ഒന്നിച്ചുചേര്‍ന്ന പറമ്പില്‍ നിന്ന്
പറന്നുപോകുന്നു തത്തകള്‍
മരങ്ങള്‍ മറന്നുവെച്ച ആകാശങ്ങളെ കുട്ടേട്ടന്മാര്‍ വീണ്ടെടുക്കുന്നു
കാപ്പിത്തോട്ടത്തിനു നടുവില്‍
സംന്യാസിമാരെപ്പോലെ നില്‍ക്കുന്നു
ചില്ലകളെല്ലാം പോയ മരങ്ങള്‍


ഒരു മാസം പിന്നിടുമ്പോള്‍
‘തോറ്റിട്ടില്ല തോറ്റിട്ടില്ല...’
എന്നു പറഞ്ഞുകൊണ്ട്
324 മരത്തലപ്പുകളില്‍ നിന്നും
പറന്നുപോയ തത്തപ്പച്ചകള്‍തല നീട്ടും.
വീണ്ടും പച്ചിലകളുടെ ആകാശം പണിയും.

ഹരിതബലി

തുമ്പയായും
തൊട്ടാവാടിയായും
മുക്കുറ്റിയായും
പൂവാംകുരുന്നിലയായും
തകരയായും
കാക്കപ്പൂവായും
ഞാന്‍
ഭൂമി കാണാന്‍ പുറപ്പെട്ടു.

വീടുകെട
ഒരടി മണ്ണു ചോദിച്ച നീ
ഭൂമി മുഴുവന്‍
മുറിച്ചുമുറിച്ച്
മതില്‍ കെട്ടി.
മതില്‍ക്കകത്ത്
വീടു കെട്ടി.
വീട്ടുമുറ്റം സിമന്റിട്ട്
എല്ലാ പുരയിടങ്ങളില്‍ നിന്നും
എന്നെ പുറത്താക്കി.

കാടുകള്‍ തീയിട്ട്
കാട്ടുമൃഗങ്ങളെ കൊന്ന്
കാട്ടരുവികളെ തളച്ച്
രണ്ടാമത്തെ അടി മണ്ണും
കൈവശപ്പെടുത്തി

പെരുവഴിയോരത്ത്
പൊന്തിയപ്പോള്‍
തൊഴിലുറപ്പെന്ന് പറഞ്ഞ്
പറിച്ചിട്ടു.
ഒരിക്കലും തലയുയര്‍ത്താതിരിക്കാന്‍
റൌണ്ടപ്പ് അടിച്ചു.
അങ്ങനെ വാടിക്കരിഞ്ഞ്
മൂന്നാമത്തെ അടി മണ്ണും വിട്ടുതന്ന്
പാതാളത്തിലേക്ക്
നീ ചവിട്ടിത്താഴ്ത്തിയ
പച്ചയാണ് ഞാന്‍.

ഒരു തിരുവോണത്തിന്
തിരിച്ചുവരണമെന്നുണ്ട്
.ചവിട്ടിത്താഴ്ത്തുന്ന നിന്റെ
കാലടികള്‍ ഒന്ന് മാറ്റിയെങ്കില്‍...

കുനാന്‍ പോഷ്പോറ അഥവാ കവി മുഹമ്മദ് അലിയുടെ ആത്മകഥയിലെ ഒരു ഭാഗം


അലി,
പത്തുവയസ്സുള്ള നീ അന്ന്
എന്നെ നോക്കി വാവിട്ടുകരഞ്ഞുകൊണ്ട്
അകന്നുപോവുന്നത് മുകള്‍ നിലയിലെ
ജനാലയിലൂടെ എനിക്ക് കാണാമായിരുന്നു.
നിന്നെയും എന്റെ അച്ഛനെയും മൂന്ന് ആങ്ങളമാരെയും
അവര്‍ ചോദ്യം ചെയ്യാനെന്ന പേരില്‍
കൊണ്ടുപോവുകയായിരുന്നു.
നിങ്ങളെ മാത്രമല്ല
കുനാനിലെയും പോഷ്പോറയിലെയും
മുഴുവന്‍ ആണുങ്ങളെയും
ആ രാത്രി അവര്‍ ആട്ടിത്തെളിച്ചുകൊണ്ടുപോയി.

അലി,
22 വര്‍ഷങ്ങള്‍ കഴിഞ്ഞു
നിനക്കറിയാമല്ലോ
നമുക്ക് നീതി ലഭിച്ചില്ല.
അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന്
ഇന്ത്യന്‍ഭരണകൂടവും മാധ്യമങ്ങളും
ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നു.
എല്ലാ അന്വേഷണങ്ങളും റദ്ദാക്കി.
അതൊരു കെട്ടുകഥയാണെന്ന്
പ്രഖ്യാപിച്ചു.


അലി,
ആ രാത്രി ഇന്ത്യന്‍ പട്ടാളം
ആണുങ്ങളെയെല്ലാം കൊണ്ടുപോയ ശേഷം
തിരിച്ചുവന്നു
പാതിരയായിട്ടുണ്ട്.
വീടുകളില്‍ നിന്ന് ഭയത്തിന്റെ അടിത്തട്ടില്‍ നിന്നു മാത്രം
പുറപ്പെടുന്ന ആ പ്രത്യേക ശബ്ദത്തില്‍
നിലവിളികള്‍ ഉയര്‍ന്നു.
തോക്കിന്‍ മുനയില്‍
പതിമൂന്ന് വയസ്സു മുതല്‍
എണ്‍പതു വയസ്സു വരെയുള്ള സ്ത്രീകളെ
ബലാത്സംഗം ചെയ്തു.
പിറ്റേ ദിവസം രാവിലെ
ഒന്‍പതുമണി വരെ നീണ്ടു നിന്നു അത്...

അലി,
അഭിമാനിക്കാന്‍ ഒന്നുമില്ലെങ്കിലും
നിന്റെ അമ്മ അന്ന് രക്ഷപ്പെട്ടു.
നീയടക്കമുള്ള ആണുങ്ങളെ
അന്ന് പിടിച്ചുകൊണ്ടുപോവുമ്പോള്‍
ഞാന്‍ മുകള്‍ നിലയിലായിരുന്നല്ലോ...
എല്ലാ വീടുകളില്‍ നിന്നും സ്ത്രീകളുടെ
അലമുറകള്‍ കേട്ടുതുടങ്ങി

പട്ടാളക്കാരുടെ അലര്‍ച്ചകളും ബൂട്ടൊച്ചകളും
കുറച്ചുപട്ടാളക്കാര്‍ നമ്മുടെ വീട്ടിലും കയറി
അവര്‍ എല്ലാ മുറികളിലും കയറി
പരിശോധിക്കാന്‍ തുടങ്ങി
കോണിപ്പടി കയറി ഒരാള്‍
മുകളിലേക്ക് വരുന്ന ശബ്ദവും കേട്ടു.

ഭയത്താല്‍ ബോധശൂന്യയാവുമെന്ന്
എനിക്കു തോന്നി.
അറിയാതെ എന്റെ ഉടുതുണിയിലാകെ
മലം വിസര്‍ജ്ജിച്ചു.
ഞാനെന്റെ മലം രണ്ടു കൈകളിലുമെടുത്ത്
മുഖത്തും മുടിയിലും മുലകളിലും
എന്നല്ല ,ശരീരമാകെ പുരട്ടി.
എന്തിനാണ് ഞാനങ്ങനെ ചെയ്യുന്നതെന്ന്
എനിക്കറിയില്ലായിരുന്നു.
കോണിപ്പടി കയറിവന്ന  ആ പട്ടാളക്കാരനും
അവന്റെ പിന്നാലെ വന്ന മറ്റുള്ളവരും
മേലാകെ തീട്ടം പുരണ്ട എന്നെ കണ്ട്
കാര്‍ക്കിച്ചു തുപ്പി മൂക്കുപൊത്തി
അതിവേഗം ഇറങ്ങിപ്പോയി.
സ്വന്തം മലമായിരുന്നു
അലീ എന്റെ കാവല്‍ക്കാരന്‍ .

നൂറുകണക്കിന് സ്ത്രീകള്‍ക്ക്
അവരുടെ മാനം നഷ്ടപ്പെട്ടപ്പോള്‍
നിന്റെ അമ്മ രക്ഷപ്പെട്ടുവെന്നതില്‍
അഭിമാനിക്കാന്‍ ഒന്നുമില്ല അലി
അഭിമാനിക്കാന്‍ ഒന്നുമില്ല.

-------------------------------------------------------------
സമകാലിക കാശ്മീരി കവിതയിലെ പുതുതലമുറ എഴുത്തുകാരില്‍ ഏറ്റവും പ്രശസ്തനായ മുഹമ്മദ് അലിയുടെ അഭിമാനിക്കാന്‍ ഒന്നുമില്ല എന്ന ആത്മകഥയിലെ ഒരുഭാഗത്തിന്റെ സ്വതന്ത്ര ആഖ്യാനം.മുഹമ്മദ് അലി 1982 ല്‍
ജമ്മു കാശ്മീരിലെ കപ്‌വാര ജില്ലയിലെ കുനാന്‍ പോഷ്പോറ എന്ന ഗ്രാമത്തില്‍ ജനിച്ചു.കുനാന്‍ പോഷ്‌പോറ സംഭവം നടക്കുമ്പോള്‍ അലിക്ക് ഒന്‍പതു വയസ്സായിരുന്നു.സംഭവസമയത്ത് അദ്ദേഹത്തിന്റെ പിതാവ് അനന്തനാഗ് ജില്ലയിലെ അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു.മാതാവ് റാബിയ പില്‍ക്കാലത്ത് ഈ സംഭവം മകനോട് വിവരിച്ചിട്ടുള്ളതാണ്.

ദുരൂഹവും നിഗൂഢവുമായ ഒരു സംഭവവിവരണം

കാഴ്ച ഒന്ന്

അല്ലെങ്കില്‍ എങ്ങനെയാണ്
മെലിന്‍ഡ കുര്യന്‍ എന്ന സെയില്‍സ് ഗേള്‍
തുണിക്കടയില്‍ തനിച്ചായത്?

പൊടുന്നനെയുള്ള ഹര്‍ത്താലിന്റെയോ
പൊലീസ് ലാത്തിച്ചാര്‍ജിന്റെയോ
കുട്ടയിലേക്ക് ഒക്കത്തിനേയും
പെറുക്കിയിട്ട് നഗരം കാലിയാക്കിയത് ആരാണ്?
നഗരം കാലിയാവേണ്ടത് ഒരാവശ്യമായിരുന്നു.
എല്ലാം ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന്
ബുദ്ധിമാന്മാര്‍ എത്രകാലമായി പറയുന്നു
എന്തായാലും
എങ്ങനെയായാലും
മെലിന്‍ഡകുര്യന്‍ എന്ന പണിക്കാരി
അര്‍മാദം ടെക്സ്റ്റൈത്സില്‍ തനിച്ചായി.
താക്കോല്‍ പെങ്കൊച്ചിന്റെ കയ്യില്‍ കൊടുത്ത്
കടമുതലാളി ഷഫീക്ക് കട പുറത്തു നിന്ന് ഷട്ടറിട്ട്
ബൈക്കെടുത്ത് പാഞ്ഞുപോയി.

ലിയോ ,ഡിയോ ,റിയോ എന്നീ പേരുകളുള്ള
മൂന്ന് ആണ്‍ബൊമ്മകളെ
ചില പുതിയ ഇനം തുണികള്‍
ധരിപ്പിക്കുകയായിരുന്നു അവള്‍.
പെട്ടെന്ന് ലിയോ എന്ന ആണ്‍ബൊമ്മ
അതിന്റെ കൈകളെടുത്ത്
അവളുടെ ചുമലില്‍ വെച്ചു.
അവള്‍ അന്തം വിട്ട് ഒന്ന് നോക്കിയതേയുള്ളൂ.
അത് അവളെയുമെടുത്ത് സ്റ്റോറിലേക്ക് നടന്നു
മറ്റു രണ്ടു ബൊമ്മകള്‍ അവരെ പിന്തുടര്‍ന്നു.
അവള്‍ കരഞ്ഞപ്പോള്‍
ബൊമ്മ അവളുടെ വാ പൊത്തിപ്പിടിച്ചു
സ്റ്റോര്‍ റൂമിലെ തുണികള്‍ക്കിടയില്‍ കിടത്തി

ബൊമ്മകള്‍ അവളെ മാറി മാറി....
അവര്‍ ശരിക്കും ബൊമ്മകളായിരുന്നു
എന്നിട്ടും ആണുങ്ങള്‍ എന്ന നിലയിലുള്ള
അവരുടെ ഉത്തരവാദിത്തം അവര്‍ നിര്‍വഹിച്ചു.

കാഴ്ച രണ്ട്


ഒരു മണിക്കൂര്‍ കഴിഞ്ഞു
നഗരം സജീവമായി
കടമുതലാളി ഷഫീക്ക് തിരിച്ചുവന്നു.
(ഒരു മണിക്കൂര്‍ നേരത്തേക്ക് ഒരു ഹര്‍ത്താലും ഉണ്ടാവില്ല
ഇപ്പോള്‍ അര്‍മാദം ടെക്സ്റ്റൈത്സിന്റെ

ഇതു വല്ല പൊലീസ് ലാത്തിച്ചാര്‍ജ്ജോ മറ്റോ ആവും)
ഷട്ടര്‍ തുറന്നു
ആ ചില്ലുകൂട്ടില്‍ ഏറ്റവും പുതിയ സാരി ചുറ്റി
നില്‍ക്കുന്നതാണ് മെലിന്‍ഡ എന്ന ബൊമ്മ
ഫൈബറുകൊണ്ടോ മറ്റോ ആണ്
അവള്‍ ശരിക്കും ഒരു ബൊമ്മയാണ്
അതിനെ ഉണ്ടാക്കിയിരിക്കുന്നത്
കടയില്‍ നല്ല തിരക്കാണ്.
ലിയോ ,ഡിയോ,റിയോ
എന്ന മൂന്ന് സെയില്‍‌സ് ബോയ്സ്
തുണി വാങ്ങാന്‍ വന്നവര്‍ക്കു മുന്നില്‍
ഇത്തവണ അവര്‍ ബൊമ്മകളേയല്ല.


പല ഡിസൈനിലുള്ള തുണികള്‍
ചിരിച്ചുകൊണ്ട് വിരിച്ചിടുകയാണ്.
അവര്‍ ശരിക്കും മൂന്ന് മനുഷ്യരാണ്.

സത്യവാങ്മൂലം

കാഴ്ചക്കാരന്‍ എന്ന നിലയില്‍ എന്റെ
സത്യവാങ്മൂലമാണിത്
ഒന്നാമത്തെ സന്ദര്‍ഭത്തില്‍
സത്യമായും ഞാന്‍ മെലിന്‍ഡകുര്യന്‍ എന്ന
സെയിത്സ് ഗേളിനെയാണ് കണ്ടത്
അവര്‍ തികച്ചും ഒരു മനുഷ്യസ്ത്രീയായിരുന്നു.
എന്നാല്‍ റിയോ ,ഡിയോ,ലിയോ
എന്ന മൂന്ന് ആണ്‍ബൊമ്മകളാണ്
അവരെ ബലാത്സംഗം ചെയ്യുന്നത്
ബൊമ്മകളാണെങ്കിലും അവര്‍ക്ക്
ചലനശേഷി പെട്ടെന്ന് കൈവന്ന വിചിത്ര സംഭവമുണ്ടായി
പക്ഷേ,അപ്പോഴും അവര്‍ക്ക് പ്ലാസ്റ്റിക് ശരീരം തന്നെയായിരുന്നു
ഉണ്ടായിരുന്നത്.

രണ്ടാമത്തെ സന്ദര്‍ഭത്തില്‍
കൃത്യമായും മെലിന്‍ഡ ഒരു ബൊമ്മയാണ്.
മെലിന്‍ഡ ഒരു മനുഷ്യസ്ത്രീയായിരുന്നുവെന്നതിന്
രണ്ടാമത്തെ സന്ദര്‍ഭത്തില്‍ ഒരു തെളിവും അവശേഷിക്കുന്നില്ല.
ഉദാഹരണത്തിന് കടമുതലാളി ഷഫീക്ക്
ഒന്ന് വിസ്മയിക്കുക പോലും ചെയ്യുന്നില്ല.
ഉപഭോക്താക്കളും അസാധാരണമായി
എന്തെങ്കിലും സംഭവിച്ചതിന്റെ സൂചനകള്‍ നല്‍കുന്നില്ല.
ലിയോ,ഡിയോ,റിയോ എന്നീ മൂന്നുപേരും
തികച്ചും മനുഷ്യരാണ്.
അവര്‍ ബൊമ്മകളോ പ്ലാസ്റ്റിക് ശരീരികളോ അല്ല.
രണ്ട് ആശയങ്ങള്‍ രണ്ടു സന്ദര്‍ഭങ്ങളിലുണ്ടായത്
കൂട്ടിവെക്കുക മാത്രമാണ് എഴുത്തുകാരന്‍ എന്ന നിലയില്‍
ഞാന്‍ ചെയ്തത്
അത് ആശയക്കുഴപ്പമായിട്ടുണ്ടെങ്കില്‍
ഈ ആശയക്കുഴപ്പം സത്യമാണെന്ന് മാത്രമേ
എനിക്കിപ്പോള്‍ പറയാനാവൂ

ജനുവരിയിലെ രാത്രികളില്‍ മലമടക്കുകളില്‍


ജനുവരിയിലെ വൈകുന്നേരങ്ങളില്‍
തണുപ്പുകള്‍ എഴുന്നേറ്റുവരികയാണ്
കാപ്പിത്തോട്ടങ്ങളില്‍ നിന്ന്
കാപ്പിമരങ്ങളുടെ ചുവട്ടില്‍ നിന്ന്
അവയുടെ സ്വകാര്യതകളില്‍ നിന്ന്
അവയുടെ നിഗൂഢതകളില്‍ നിന്ന്
മരിച്ച ഒരു ഗോത്രജനതയെപ്പോലെ
കറുത്ത്
വിറച്ചുവിറച്ച്
വളരെ സാവകാശം
അവ്യക്തതകളില്‍ നിന്ന് ഉരുവപ്പെട്ട്
എന്തോ ആഭിചാരത്തിനെന്ന പോലെ


അങ്ങനെ കാണുന്നതല്ല
ഇതൊന്നും
എന്നാല്‍ കാണാനിടയുണ്ട് താനും

അവര്‍ റോഡരികിലെ വീടുകളിലേക്ക്
അടഞ്ഞ വാതിലുകളിലൂടെ തുറക്കാതെ തന്നെ
അടഞ്ഞ ജനലുകളിലൂടെ തുറക്കാതെ തന്നെ
ചുമരുകളെ നിസ്സാരമായി കടന്നും അവ പൊളിക്കാതെ തന്നെ
അകത്തേക്ക് കയറിപ്പോവുന്നു

തണുപ്പുകള്‍ വീടുകളിലേക്ക് കയറിപ്പോവുന്നു

തണുപ്പുകള്‍
കറുത്ത കുള്ളന്മാരായ
ചുരുണ്ടമുടിയുള്ള പ്രേതങ്ങള്‍

അകത്ത്
തണുപ്പുകള്‍ ഞെക്കിക്കൊല്ലുന്നവരുടെ
ചങ്കില്‍ കെട്ടിയ ഒച്ചകള്‍
ശബ്ദം പുറത്തുവരാതെ നിശ്ശബ്ദതയിലേക്ക്
മരിച്ചുവീഴുന്ന ഒച്ചകള്‍
ഇരുട്ടായി പുറത്തേക്ക്
അടുക്കളവഴിയോ
തട്ടിന്‍പുറത്തെ
മരയഴികളിലൂടെയോ
വരുന്നുണ്ട്

വെള്ളത്തിലേക്ക് പ്രസവിച്ചിട്ട
കുഞ്ഞുങ്ങളെപ്പോലെ വായുവില്‍ നീന്തിനീന്തി...

പിന്നെയും രാത്രി പിന്നിടുമ്പോള്‍
മരക്കൊമ്പുകളില്‍ തൂങ്ങിക്കിടക്കാറുണ്ട്
മരിച്ച തണുപ്പുകളുടെ ശവശരീരങ്ങള്‍

രാത്രി
അജ്ഞാത ശവങ്ങളുടെ ഒരു മോര്‍ച്ചറി

നിശ്ശബ്ദ വിലാപങ്ങളുടെ
ഒരു വെളുത്ത സാരി കാറ്റില്‍ പൊന്തുന്നത്
ഒറ്റയ്ക്ക് നടക്കുന്നവര്‍ കാണുന്നു

വനകല്പന



ചുരത്തിലെ മരങ്ങള്‍ക്കിടയില്‍
വെട്ടേറ്റുകിടക്കുന്നു വൈകുന്നേര സൂരിയന്‍
അല്ലല്ല
ചുരത്തിലെ മരങ്ങള്‍ക്കിടയില്‍
കാവിവസ്ത്രമണിഞ്ഞ ഒരു സംന്യാസി
വൈകുന്നേര സൂരിയന്‍
എങ്ങോട്ടും പോകുന്നില്ല
എല്ലാ മരങ്ങള്‍ക്കിടയിലും
അയാളുടെ
കാവിമുണ്ടിന്‍ പറക്കല്‍
എല്ലാ ഇലകളിലും
അയാളുടെ
ധ്യാനം

ക്രമേണ മുളനാഴിയില്‍ ഇരുട്ട് ഒഴിച്ച്
നിശ്ശബ്ദതയില്‍ ഉറപ്പിക്കുന്നു
മരങ്ങളെ /കാടിനെ

കാടിന്റെ ഇരുള്‍വട്ടത്തിനു പുറത്തേക്ക്
360 ദിക്കുകളിലേക്കും
ഒരുമിച്ച് കടവാതിലുകള്‍
പറന്നുപോകുന്നു

കാടിനുമുകളില്‍
ചന്ദ്രനുണ്ടാവുന്നു.
അത് ഉരുകി കാടിന്റെ ഏറ്റവും ഉയരത്തിലുള്ള
ഇലയുടെ കറുത്തശില്പത്തില്‍
ഇറ്റുവീഴുന്നു
അത് ഒലിച്ചിറങ്ങി
അടുത്ത ഇലയില്‍ ഇറ്റു വീഴുന്നു
വലതുഭാഗത്തെ ഇലയില്‍ ഇറ്റുവീഴുന്നു
ഇടതുഭാഗത്തെ ഇലയില്‍ ഇറ്റുവീഴുന്നു
അവിടെ നിന്ന് ഒലിച്ചിറങ്ങി അടുത്ത ഇലയില്‍ ഇറ്റുവീഴുന്നു
അവിടെ നിന്ന് ഒലിച്ചിറങ്ങി അടുത്ത ഇലയില്‍ ഇറ്റുവീഴുന്നു
അവിടെ നിന്ന് ഒലിച്ചിറങ്ങി അടുത്ത ഇലയില്‍ ഇറ്റുവീഴുന്നു
അവിടെ നിന്ന് ഒലിച്ചിറങ്ങി അടുത്ത ഇലയില്‍ ഇറ്റുവീഴുന്നു
അവിടെ നിന്ന് ഒലിച്ചിറങ്ങി അടുത്ത ഇലയില്‍ ഇറ്റുവീഴുന്നു
അവിടെ നിന്ന് ഒലിച്ചിറങ്ങി അടുത്ത ഇലയില്‍ ഇറ്റുവീഴുന്നു
അവിടെ നിന്ന് ഒലിച്ചിറങ്ങി അടുത്ത ഇലയില്‍ ഇറ്റുവീഴുന്നു
അവിടെ നിന്ന് ഒലിച്ചിറങ്ങി അടുത്ത ഇലയില്‍ ഇറ്റുവീഴുന്നു
--------------------------------------------------------
--------------------------------------------------------

റ്റു
വീ

ഴു

ന്നു

നിലാവുകൊണ്ടുള്ള ഒരു കാടുണ്ടാവുന്നു
വെള്ളിക്കാലുകള്‍
വെള്ളിക്കയ്യുകള്‍
വെള്ളി ഇലകള്‍
നിശ്ശബ്ദതയുടെ മന്ത്രവാദിനി പാര്‍ക്കുന്ന
ഇരുള്‍മാളികയുടെ
കറുത്ത താഴികക്കുടങ്ങളില്‍ ഇറ്റുവീണ്
ഒലിച്ചിറങ്ങുന്നു
ലോഹം

വെളുത്ത കാട്ടിലൂടെ
വെള്ളിയില്‍ തീര്‍ത്ത ഒരു പുലിയുടെ ശില്പം
ഓടുന്നു
ചന്ദ്രനു നേരെ പറക്കുന്നു
ചെറുതായി
ചെറുതായി
ചെറുതായി
ചന്ദ്രനില്‍ ചെന്ന് ഒട്ടുന്നു