gfc

ചെതുമ്പല്‍

കടല്‍‌വഴികളോര്‍മയില്ല
പിടിക്കപ്പെടുകയും അറുക്കപ്പെടുകയും ചെയ്ത
മീനുകളെയും ഓര്‍മയില്ല
ആരേയും കാത്തിരിക്കുകയുമല്ല
എന്നിട്ടും എന്തു വെളിച്ചമാണീ ചെതുമ്പലുകളില്‍

കാട് മല പുഴ

കാടിനറിയില്ല കാടെന്താണെന്ന്
വിറകു പെറുക്കാന്‍ വരുന്ന പെണ്ണുങ്ങളോടും
ആനക്കൊമ്പൂരാന്‍ വരുന്ന കള്ളന്‍‌മാരോടും
കാട്  ചോദിക്കും കാടെന്താണെന്ന്

മലയ്ക്കറിയില്ല മലയെന്താണെന്ന്
ഉയരം മോഹിച്ചെത്തും ആരോഹകരോടും
മുട്ടിയുരുമ്മി നടക്കുന്ന മേഘങ്ങളോടും
മല ചോദിക്കും മലയെന്താണെന്ന്

പുഴയ്ക്കുമറിയില്ല പുഴയെന്താണെന്ന്
ഒഴുക്കിനെ മുറിച്ചുപോവുന്ന കാലുകളോടും
തന്റെ ഇടുക്കുകളിലും കക്ഷങ്ങളിലും  ഒളിച്ചു കളിക്കുന്ന
മീനുകളോടും പുഴയും ചോദിക്കും പുഴയെന്താണെന്ന്

ഉള്‍ക്കാട്ടില്‍ വെച്ച് കാടിന്റെ ചോദ്യം കേട്ട ചില പെണ്ണുങ്ങള്‍
പൊന്തയോ മരമോ ആയി.
വീട്,കെട്യോന്‍,കുട്ടികള്‍ എല്ലാം അവര്‍ മറന്നുപോയി.
മലമുകളില്‍ കാതുപൊട്ടുന്ന നിശ്ശബ്ദതയില്‍
ചോദ്യം കേട്ട ചെറുപ്പക്കാര്‍ താഴ്വരയിലേക്ക് ചാടിയെങ്കിലും
ഇതേ വരെ താഴെയെത്തിയിട്ടില്ല.
പുഴയുടെ കുറുക്കിയെടുത്ത മൌനത്തില്‍
പതുങ്ങി നില്‍ക്കുന്ന ചോദ്യത്തില്‍ തടഞ്ഞു വീണ യാത്രക്കാര്‍
എവിടെക്കെന്നില്ലാതെ ഇപ്പോഴും ഒഴുകി നടക്കുകയാണ്.

വിജയന്‍ vs വിജയന്‍

കാപ്പിച്ചുള്ളല്‍ പെറുക്കാനും
കറി വെക്കാനൊരു ചക്കയിടാനും
പറമ്പിലേക്ക് പോയതാണ് മാമി.
കാപ്പിയും കുരുമുളകും
നിറഞ്ഞു നില്‍ക്കുന്ന
തണവും മറവുമുള്ള പറമ്പ്.
ചക്ക കുത്തിത്തള്ളിയിടുമ്പോള്‍
കാപ്പിത്തണലില്‍ ഇരിക്കുന്നുണ്ടൊരാള്‍
ആരാദ്? എന്ന് മാമി ചോദിക്കെ
കൊങ്ങിണി വേലിയും ട്രഞ്ചും ചാടിക്കട-
ന്നോടിപ്പോകുന്നയാള്‍.
പാവം വിജയന്‍!
തൂറാന്‍ കുത്തിരിക്ക്ണോടത്ത്‌ന്ന്
എന്നെ കണ്ടോടിപ്പോയി.
എന്ന് മാമി വീട്ടില്‍ വന്ന് പറഞ്ഞതില്‍ പിന്നെ
വിജയേട്ടനെ കാണുമ്പോഴൊക്കെയും
മൂപ്പരെ ഗൌരവോം പ്രമാണിത്തവും വകവെക്കാതെ
പാതി തൂറിയ നിലയില്‍
ഒരു വിജയേട്ടന്‍ കൊങ്ങിണിവേലിയും ട്രഞ്ചും
കുതിച്ചു ചാടി ഓടുന്നു...