വല്യേച്ചിയുണ്ടായിരുന്നപ്പോള്‍
വീട് ഒരുകുരുവിക്കൂട്
എല്ലാ മുറികളിലും ഒച്ചപ്പാടുകളുടെ വെളിച്ചം
പുറത്തുനിന്ന് നോക്കുമ്പോള്‍ തന്നെ കാണാം
അലയടിക്കുന്ന ജീവിതാനന്ദം
ഓരോ പ്രഭാതത്തിലും അടുക്കളപ്പിന്നില്‍
എച്ചില്‍പ്പാത്രങ്ങള്‍ കലമ്പും
കാക്കകള്‍ പങ്കുചോദിച്ചുവരും
മുറ്റമടിക്കുമ്പോള്‍ ചൂലുണ്ടാക്കുന്ന ഒച്ചകള്‍
അര്‍ധവൃത്താകാരത്തില്‍ മുറ്റമാകെ പതിയും
കിണറ്റിന്‍ കരയില്‍ വല്യേച്ചി നില്‍ക്കെ
കേള്‍ക്കാം കപ്പിക്കരച്ചില്‍
കിണറ്റിലേക്കോടുന്ന തൊട്ടിച്ചെത്തം
വരുവാനിഷ്ടമില്ലെന്നുള്ള
വെള്ളത്തിന്‍ തുളുമ്പിവീഴ്ചകള്‍
വെയില്‍ ചായുമ്പോള്‍ തുടങ്ങും പേന്‍നോട്ടം
വെയില്‍പോലുംവല്യേച്ചിക്ക്തലകാട്ടും.
വല്യേച്ചിയുള്ളപ്പോഴെന്നും
കുളിമുറിയില്‍ ഒരു മുടിയുണ്ട
വഴക്കടിച്ചുനില്‍ക്കും
കണ്ണാടിവെച്ച ചുമരില്‍
കണ്‍മഷിയും കുങ്കുമവും ചേര്‍ന്ന
വല്യേച്ചിയുടെ വിരല്‍പ്പാടുകള്‍
ഒരു പൂന്തോട്ടച്ചിത്രമെന്ന്തോന്നും
വല്യേച്ചി പോയതില്‍പ്പിന്നെ
എല്ലാമുറികളിലും ഇരുട്ടുകൂടി
ഒരു മൌനം വളര്‍ന്നുവളര്‍ന്ന്
തൊടിയിലെ കിളികളുടെ
പാട്ടുകള്‍ വരെ തിന്നു.
കാറ്റ് മരക്കൊമ്പുകളെ മറന്നു.
അണ്ണാരക്കണ്ണന്മാരുടെ
ചില്ലയില്‍നിന്ന് ചില്ലയിലേക്കുള്ള
ഓട്ടമില്ല.
മുറ്റതെ പനിനീര്‍ത്തോട്ടം കാടുമൂടി.
ഒരുപൂവും നീട്ടാതെ മുള്ളുകള്‍
കാട്ടി നില്‍ക്കുന്നു അത്...
അയയില്‍ നനച്ചിട്ട ഒരു പാവാട
കാറ്റത്ത് ഒച്ചപ്പെടുന്നുവെന്ന് തോന്നും
ആളുകള്‍ പതുങ്ങിനില്‍ക്കുമ്പോലെ
ഒച്ചകളും പതുങ്ങിനില്‍ക്കുന്നുണ്ടാവാം..
അയയില്‍ ഒന്നുമുണ്ടാവില്ല.
കുട്ടിക്കൂറയുടേയോ ചന്ദ്രികയുടേയോ മണം
ഇപ്പോള്‍ വേലിയില്‍ പടര്‍ന്നു നില്‍ക്കുന്ന
മുല്ലപ്പൂക്കളോട് തര്‍ക്കത്തിന് പോകില്ല.
എന്നാലും അളിയന്റെ സമ്മതംവാങ്ങി
ഒരു ദിവസം വല്യേച്ചി വിരുന്നു വരും
അന്ന് ഇളകുന്ന സാരിയുടെ ഞൊറികളില്‍ പിടിച്ച്
കാറ്റ് തിരിച്ചു വരും
വളകിലുക്കങ്ങളില്‍ നിന്ന് കിളികള്‍
പാട്ടുകള്‍ തിരിച്ചെടുക്കും.
അണ്ണാരക്കണ്ണന്മാര്‍
ഒറ്റദിവസത്തേക്ക് തിരിച്ചുവരും.
കണ്ണാടിയും കുളിമുറിയും
അനസൂയയും പ്രിയംവദയുമായി
വര്‍ത്തമാനങ്ങള്‍ ചോദിക്കും.
അടുപ്പ്ശ്വാസം തിരിച്ചറിഞ്ഞ്
ആളിക്കത്തും
വൈകുന്നേരം പോകുമ്പോള്‍
കണ്ണുനിറയും
എല്ലാര്‍ക്കും...