gfc

ഫ്ലാഷ്

പെട്ടിവണ്ടിയില്‍ നിന്നുപോകുന്ന കുട്ടികള്‍
മുറുക്കെ പിടിച്ചു നില്‍ക്കും
പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ
അതിവേഗത്തിലോടുമ്പോള്‍
മറിഞ്ഞുവീഴുമോ എന്ന് ഭയക്കുമെങ്ക്kഇലും
അവര്‍ നിലവിളിക്കില്ല.
അസാമാന്യമായ എന്തോ ചെയ്യുകയാണെന്ന്
അവര്‍ പുറത്തു നില്‍ക്കുന്നവരെ
വിശ്വസിപ്പിക്കാന്‍ ശ്രമിച്ച്ചുകൊണ്ടിരിക്കും.
എങ്കിലും നമ്മളത് വിശ്വസിക്കുകയില്ല.
എന്തിന്,ഓര്‍ക്കുക പോലുമില്ല.
ഒരു ഫ്ലാഷ് ന്യൂസ് പോലെ ഏതു കാഴ്ചയെയാണ്
നമുക്ക് ഉപേക്ഷിക്കാനാവാത്തത്.
നമ്മള്‍ ചെറുതായിട്ടല്ലേ
കുട്ടികള്‍ ഉണ്ടായിട്ടുള്ളത്...

എക്കിള്‍

എക്കിള്‍ എന്നത്
നമ്മുടെ ഉള്ളില്‍ കഴിയുന്ന ഒരു ജീവി.
ഗൌരവതരമായ ചില സംഭാഷണങ്ങള്‍ക്കിടയില്‍
നമുക്കും കേള്‍വിക്കാര്‍ക്കുമിടയില്‍
ചാടിവീണ് സംഭാഷണത്തെ കശക്കുന്നു അത്.
ഉടനീളം ഗൌരവം സൂക്ഷിക്കാനാവാത്ത പേരില്‍
പരിഹാസ്യരാവുന്നു നമ്മള്‍.

കുരലുവഴിയുള്ള അതിന്റെ ചാട്ടം നമ്മെ
ചാവി കൊടുത്ത ഒരു യന്ത്രത്തെ പോലെ
ക്ലിപ്തതയോടെ പെരുമാറുന്ന ഒന്നാക്കുന്നു.
കൃത്യമായ ഇടവേളകള്‍ പാലിക്കുന്ന
അതിന്റെ ചാട്ടം നമ്മുടെ നിയന്ത്രണത്തിലല്ല.

ശരീരത്തിന് സ്വന്തം നിലയില്‍ നിയന്ത്രിക്കാനാവാത്തതുകൊണ്ട്
ഇത് ഒരു ആഭ്യന്തരകലാപം എന്ന് ചിലര്‍ തള്ളും.
വിലപ്പെട്ടതെന്നും പവിത്രമെന്നും കരുതുന്ന
ചില കൂടിക്കാഴ്ച്ചകളെ അലങ്കോലപ്പെടുത്തുന്ന
അതിന്റെയീ ഇടപെടല്‍ എങ്ങനെ നാം മറന്നു കളയും?

അറിവിന്റെ ആകൃതിയുള്ള കവിതകള്‍

അറിവിന്റെ ആകൃതിയുള്ള കവിതകളാണ് വിനോദിന്റേത്.അത് രുചി വേണ്ടിടത്ത് കൊഴകൊഴാന്ന് കൂട്ടു നില്‍ക്കുന്നില്ല.സമകാലിക സാഹിത്യ രാഷ്ട്രീയ-രാഷ്ട്രീയേതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കൂട്ടില്‍ അതിന് അംഗത്വം വേണ്ട.ഉണങ്ങിച്ചുളിയുന്നവയെ മിനുക്കി നിര്‍ത്താന്‍ അത് ഉത്സാഹിക്കുന്നുമില്ല.എങ്കിലും കവിതയുടെ ഈ വരണ്ട(DRY) ജീവിതം കവിതയുടേതു മാത്രമാണെന്ന് വിനോദ് വായനക്കാരനെ തിരുത്തുന്നുണ്ട്.എഴുത്തിനേക്കാള്‍ എഴുത്തുകാരന്റെ ജീവിതം തുറിച്ചുനോക്കുന്ന മലയാളിവായനക്കാരനുള്ള ഒരു പ്രഹരം  എന്ന നിലയിലാണ് ഈ കവിത ഞാനാദ്യം വായിച്ചത്.ആ കവിതയുടെ മറ്റു പല മാനങ്ങളും പലരും വെളിപ്പെടുത്തിയതാണ്.

സുഷിരകാണ്ഡത്തില്‍ ഒരു മനുഷ്യന്റെ സ്വര്‍ഗ്ഗാരോഹണശ്രമം കാണാം.നരകത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്കുള്ള തന്റെ നോട്ടത്തിന് തന്റെ തന്നെ നഷ്ടബോധം കരടായി നില്‍ക്കുന്നു.നഷ്ടബോധം എന്ന ഈ കരടിനെ കടക്കാനുള്ള ശ്രമം അതിനെ പാപമോ പുണ്യമോ ആയി പരിണമിപ്പിച്ചേക്കാം.ഈ അപ്രവചനീയതയെ നേരിടുക എന്നത് ലക്ഷ്യങ്ങളുടെ കൃത്യതയുള്ള ഒരാള്‍ക്ക് നിശ്ചയമായും ഒരു പ്രതിസന്ധിയാണ് .ഇത്തരം സന്ദിഗ്ദ്ധതകളിലാണ് വിനോദിന്റെ കവിതകള്‍ പൊതുവെ അഭിരമിക്കുന്നത്.ലോകത്തെക്കുറിച്ച് ധനാത്മകമോ ഋണാത്മകമോ ആയ ഏതു തരം വീക്ഷണമാണ് അവ മുന്നോട്ടുവെക്കുന്നതെന്ന് ഒരു കണക്കെടുപ്പുകാരനെപ്പോലെ നോക്കുമ്പോള്‍ പ്രത്യാശകളുടെ ബാരോമീറ്ററിലെ ഏറ്റവും ചെറിയ അങ്കനങ്ങളിലെവിടെയോ അവ നിശ്ചലമായി നില്‍ക്കുന്നത് കാണാം.ഈ താഴ്ന്ന അങ്കനത്തിലേക്ക് അതിനെ ഇടിച്ചു നിര്‍ത്തുന്നത് അതിനു പൂരകമായത്ര നിരാശകളുടെ ഘനം തന്നെയാവണം.അസാധ്യതകളുടെ വിരസവ്യംഗ്യം എന്ന് ജീവിതത്തെ സൂചന എന്ന കവിതയില്‍ കവി തിരിച്ചറിയുന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.വെളിച്ചം ഇരുട്ടിനെക്കുറിച്ചും കാഴ്ചകള്‍ നിഴലിനെക്കുറിച്ചുമുള്ള സൂചനകളാണ്.പക്ഷേ വെളിച്ചം കൊണ്ട് കാണാനാവില്ല ഇരുട്ടിനെ.നിഴലിനെ നിറം തേച്ച് ചിത്രമാക്കാനുമാവില്ല.അസാധ്യതകള്‍ അസാധ്യതകള്‍ തന്നെ.

ജീവിതത്തെ അത്രയേറെ അപഗ്രഥിക്കുകയും ഉള്‍ക്കാഴ്ചകളിലേക്ക് തുറന്നിടുകയും ചെയ്യുന്ന കവിതകള്‍ ബ്ലോഗിലെങ്കിലും വിനോദിന്റെ മാത്രം പ്രത്യേകതയാണ്.മടക്കവിവരണം എന്ന കവിതയില്‍ ഇതു വരെ വന്നത് അവനവനെ കാണാനാനെന്ന് പറയാതെ പറയുന്നുണ്ട് കവി.തന്നോടു തന്നെയുള്ള തര്‍ക്കമാണ് പലപ്പോഴും വിനോദിനു കവിത.ഒരു താര്‍ക്കികന്റെയോ രസതന്ത്രജ്ഞന്റെയോ കൃത്യത അയാള്‍ എപ്പോ‍ഴും തന്റെ കവിതയില്‍ ആവാഹിക്കാന്‍ ശ്രമിക്കുന്നു.
കണ്ണാടിയില്‍ എന്ന കവിത നോക്കൂ.മൂന്നുകാലങ്ങളിലേക്ക് ഒരു മുഖത്തെ പിടിച്ചുവെച്ചുള്ള നോട്ടമുണ്ടതില്‍.
(പ്രിസം എന്ന കവിത ഇതിനോട് ചേര്‍ത്തു വായിക്കേണ്ട ഒന്നാണെന്ന് തോന്നുന്നു.)കണ്ണാടിയിലെ കാലം നോട്ടം എന്ന അര്‍ഥത്തില്‍ സങ്കീര്‍ണമാവുന്നു.ഒരര്‍ഥത്തില്‍  സങ്കീര്‍ണമായ ലോകത്തെ തന്റെ നോട്ടങ്ങളിലൂടെ  അഴിക്കുകയോ പിരിക്കുകയോ തന്നെയാണ് വിനോദ് കവിതയില്‍ ചെയ്യുന്നത്.ഈ കവിതയ്ക്ക് ലതീഷ് മോഹന്‍ എഴുതിയ ഒരു കമന്റ് പ്രസക്തമായിതോന്നുന്നു.
:latheesh mohan said...
ഭൂതം, ഭാവി,വര്‍ത്തമാനം എന്നിങ്ങനെ സ്ഥലകാലങ്ങളുടെ കെട്ടുപാടില്‍ വിനോദിന്റെ കവിതകള്‍ കുടുങ്ങി പോകുന്നത്, വല്ലാത്തൊരു ഊര്‍ജ നഷ്ടത്തിനും ചെറുപ്പ നഷ്ടത്തിനും ഇടയാക്കുന്നുണ്ടോ എന്നൊരു തോന്നല്‍..

അറിവ് വാര്‍ദ്ധക്യ സഹജമായ ഒന്നായി കരുതിപ്പോരുന്ന ഒരു സാമ്പ്രദായികതയില്‍ വിശ്വസിക്കുക കൊണ്ടാവണം വിനോദിന്റെ കവിതകളില്‍ നമ്മെപ്പോലുള്ള സാധാരണ വായനക്കാര്‍ക്ക്(ലതീഷ് മോഹന്‍ നിശ്ചയമായും ഒരു സാധാരണ വായനക്കാരനല്ല.) ചെറുപ്പത്തെ കാണാന്‍ കഴിയാതെ പോകുന്നത്.

തന്റെ കാലത്ത് മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വരള്‍ച്ച കവി അടയാളപ്പെടുത്തുന്നുണ്ട് ഒഴിവിടത്തെപ്പറ്റിപറഞ്ഞു നോക്കുന്നു എന്ന കവിതയില്‍.എന്തും കെട്ടിപ്പൊക്കാന്‍ ഉറപ്പുള്ള ഉറപ്പുകള്‍/ഇടം/നിരപ്പ് ചെങ്കല്‍ മടയായി മാറുന്നത് വേദനാജനകവും സുപരിചിതവുമായ വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്.ഈ പരിണതി ഒട്ടും ആകസ്മികമല്ലെന്നതാണേറ്റവും വേദനാകരം.

ക്യൂ എന്ന്ന കവിതയ്ക്ക് റോബിയുടെ ഒരു കമന്റ് രസകരമാണ്:
റോബി said...
വിനോദിന്റെ കവിത വായിക്കുന്നത്‌ സിഐഡി പണിയാകണമെന്ന മുന്‍ധാരണയില്‍ ഇന്നലെ ആദ്യം കണ്ടപ്പോള്‍ ബുദ്ധി കൊണ്ടു വായിച്ചു.ഒരിടത്തുമെത്തിയില്ല്ല..:)ഇന്നു രാവിലെ ഒന്നു വായിച്ചപ്പോള്‍ പുതിയൊരു വെളിച്ചം.ഇനി നാളെ ഒന്നു കൂടി നോക്കണം..:)
വായനക്കാരനെ അത്രയെളുപ്പം പരിഗണിക്കുന്നതല്ല ആ കവിതകള്‍.കൌതുകത്തിന് പടച്ചുണ്ടാക്കിയതല്ല അവ.
വിവര്‍ത്തനം എന്ന കവിതയില്‍ ഒരു കൊറിയന്‍ അനുഭവമുണ്ട്.ബാറിന്റെ ചവിട്ടുപടികളിലൊന്നില്‍ ഏങ്ങിക്കരയുന്ന ഒരാള്‍.കിം-മോങ്-ഹൊ എന്നാണ് അയാളുടെ പേര്,ടാക്സി ഡ്രൈവര്‍.അയാള്‍ സൊജുവിന്റേയും സിഗരറ്റിന്റേയും മണം തെറിപ്പിച്ച് പലതും പറഞ്ഞു.ലോകത്തിലെ എല്ലാ മനുഷ്യരും പാവങ്ങളാണ് എന്നായിരിക്കില്ല അയാള്‍പറഞ്ഞതെങ്കിലും കവി അങ്ങനെ മനസ്സിലാക്കുന്നു.ഈ മനസ്സിലാക്കലാവണം വിനോദിനെ കവിയാക്കുന്നത്.(കിം-മോങ്-ഹൊ=എന്തിനാ‍ടാ മോങ്ങുന്നേ എന്ന് ഒരു വായനക്കാരന്റെ വിവര്‍ത്തനം)

വാക്കുകളുടെ പെരുങ്കല്ലുകള്‍ കെട്ടിവെച്ച് ഭാഷയുടെ തണുത്ത ആഴത്തിലേക്ക് കൂപ്പുകുത്തുന്ന കവിത എന്ന് വിനോദ് ഒരു കവിതയില്‍ പറയുന്നുണ്ട്.എന്തെല്ലാം തലങ്ങളാണീയൊരു കാവ്യപ്രസ്താവനയില്‍ ഒളിച്ചിരിക്കുന്നത്?മരണം/മോചനം തന്നെയാണ് കവിത.അത് കേവലമായ ഒരു മരണവുമല്ല.ഉറപ്പിച്ച ഒരു ആത്മാഹുതിയാണ്.മരണത്തിലേക്ക്/മോക്ഷത്തിലേക്ക് ധ്യാനിച്ചും ഇന്ദ്രിയ നിഗ്രഹത്തിലൂടെയും സഞ്ചരിച്ചിരുന്ന സന്യാസപാരമ്പര്യങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട് ഇത്.

മലയാളവായനക്കാര്‍ക്ക് ഒരു പുതിയ കാവ്യാനുഭവം സമ്മാനിക്കും വിനോദിന്റെ പുസ്തകം.വിനോദിനും ബുക്ക് റിപ്പബ്ലിക്കിനും എന്റെ ആശംസകള്‍.

അടക്കം

ശവങ്ങളുടെ തണുപ്പു കൊണ്ട്


നിറഞ്ഞ ഒരു പകല്‍

പ്രപഞ്ചത്തെ നിശ്ശബ്ദതയുടെ

പെട്ടിയില്‍ അടക്കം ചെയ്തു;

മരങ്ങളെ നിന്ന നില്‍പ്പില്‍,

കിളികളെ ഇരുന്ന ഇരിപ്പില്‍,

വഴിക്കളെ കിടന്ന കിടപ്പില്‍.

സ്വപ്നങ്ങളുടെ നരകം

അപ്പോള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

പ്രകാശത്തിന്റെ കുറച്ചു

വെളുത്ത പൂവുകള്‍ വിതറി

സൂര്യന്‍ മേഘങ്ങളുടെ

ഒരു കരിങ്കൊടി വെച്ച് തലകുനിച്ചു.

നിലച്ച മിടിപ്പുകള്‍ നക്ഷത്രങ്ങളാവുമെന്ന്

ഒരു മഴവില്ല് എഴുതിവായിച്ചു.

മരത്തലയന്‍

സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍
അയാളുടെ ശിരോദ്വാരങ്ങളിലൂടെ
പൂവുകളും വള്ളികളും പുറത്തേക്ക്
ഇറങ്ങി വന്നു.
കോഴിമുട്ടയുടെ തൊണ്ട് പിളര്‍ന്ന്
കോഴിക്കുഞ്ഞ് വരുമ്പോലെ
തല പൊട്ടിപ്പിളര്‍ന്ന് ചില്ലകള്‍ കൂട്ടിപ്പിടിച്ച്
ഒരു മരത്തല പൊന്തി വന്നു.
സാവകാശം ചില്ലകള്‍ നിവര്‍ത്തി.
രണ്ട് കാലുകളില്‍ അത്
ഈ വഴിയിലൂടെ ഇപ്പോള്‍
നടന്നു പോയി...