gfc

സെക്കന്‍ഡ്‌ഷോ വിട്ടുപോവുന്നു

അനേകം ഉറക്കങ്ങളുടെ
ഒരു കറുത്ത നദിയാണ് രാത്രി.
അതിന്റെ നടുവില്‍ നിശ്ശബ്ദം ചലിക്കുന്ന ഒറ്റത്തോണി പോലെ
സെക്കന്‍ഡ്‌ഷോ വിട്ടുപോവുന്നു ഞാന്‍

മനുഷ്യര്‍ ഉറങ്ങുന്നു.
അവരെപൊതിഞ്ഞ് വീടുകള്‍ ഉറങ്ങുന്നു
ചുറ്റിലും മരങ്ങളും വള്ളികളും ഉറങ്ങുന്നു.

അനേകം ഉറക്കങ്ങളുടെ
കറുത്തുമൂകമായ നദി.
അതിന്റെ തീരത്തു നിന്ന്
ഒരു നായ കുരയ്ക്കുന്നു.
അതിന്റെ കുര ഒന്നിനെയും തൊടുന്നില്ല.
ആ വിസ്മയത്താല്‍ വര്‍ദ്ധിച്ച ഉത്കണ്ഠയോടെ
അത് കൂടുതല്‍ കുരയ്ക്കുന്നു.

ഉറക്കങ്ങളുടെ കുഞ്ഞരുവികള്‍
കൂടുകയും കുഴയുകയും അനന്തതയിലേക്ക്
ഒഴുകുകയും ചെയ്യുന്നു.
സിനിമാക്കഥ ഉറക്കത്തില്‍ ലയിപ്പിച്ച്
നിശ്ശബ്ദം ചലിക്കുന്നു ഞാന്‍.
വീട്ടുമുറ്റങ്ങളിലെ ഒറ്റപ്പെട്ട വെളിച്ചങ്ങള്‍
ഏകാന്തയെക്കുറിച്ചുള്ള ഒരു വിളറിനില്‍പ്പ്.

ഉണരുകയോ ഉറങ്ങുകയോ ചെയ്യാത്ത
എന്റെയീ ചലനം നിശ്ശബ്ദതകള്‍ കൊണ്ടും
നിശ്ചലതകള്‍ കൊണ്ടും പൊതിഞ്ഞുപൊതിഞ്ഞ്
അനശ്വരതയിലേക്ക് എടുത്തുവെക്കുന്നു ആരോ...

മലയാളത്തില്‍ ഒരു പുലര്‍കാലം




ഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ
ഉത്തിഷ്ഠ ഗരുഡധ്വജ
ഉത്തിഷ്ഠ  കമലാകാന്ത
ത്രൈലോക്യം മംഗളം കുരു
ഞാന്‍ എഴുന്നേല്‍ക്കുന്നതിനു മുന്നേ
സംസ്കൃതം എഴുന്നേറ്റിരുന്നു.


മൂത്രമൊഴിച്ച് വീണ്ടും കിടന്നപ്പോള്‍
അറബിയിലും പതിവുപോലെ വിളിയുണ്ടായി
അശ്‌ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്
വ അശ്‌ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്


മറ്റൊരു ദിക്കില്‍ നിന്ന് തൊണ്ടതുറക്കുന്നു
തമിഴില്‍ സൌന്ദര്‍ രാജന്‍


എല്ലാ ഭാഷകളുംവന്നുവിളിച്ചിട്ടും
എന്റെ പാവം മലയാളം മാത്രം
കൂര്‍ക്കം വലിച്ചുറങ്ങുന്നു.





വര :ഡോ.ശ്രീകല

കുതിരവീട്

കുതിരകള്‍ അവയുടെ സ്വപ്നം കാണാന്‍
എന്നെ ക്ഷണിച്ചു.
ഞാനൊരു കുതിരയായി ചരിത്രത്തിലേക്ക് പറന്നു.
ആയുധങ്ങളും നിലവിളികളും രക്തവും നിറഞ്ഞ യുദ്ധക്കളങ്ങള്‍ക്ക് മുകളില്‍.
വിജയങ്ങളേയും പരാജയങ്ങളേയുമല്ല
വേഗതയെ ആരാധിച്ചു
കടിഞ്ഞാണിട്ട് എന്റെ പുറത്തു പറന്നവര്‍
അനേകം തലയറുക്കുന്നതിനിടയില്‍
തലയറ്റുവീണു.
'ശക്തിയുടെ വലിച്ചുമുറുക്കിയ ഒരു കുതിപ്പ് '  എന്ന്
എന്നെ നോക്കിയ
മണ്ണിനെയും ജലത്തെയും ആകാശത്തെയും 
അഗ്നിയെയും രക്തത്തെയും വാളുകളെയും
കടന്ന് ഞാന്‍ പറന്നു.
ഭൂമിയെ ഒരു വിദൂരഗ്രഹമാക്കി പിന്നിലുപേക്ഷിച്ച്
താരമേഘങ്ങള്‍ക്കിടയിലേക്ക്
എന്റെ കുളമ്പടിയൊച്ചകള്‍ കടന്നുപോയി.
അതിവേഗത്തിന്റെ ഒരു ഇടിമിന്നല്‍
എന്റെ തല വെട്ടി ആകാശത്തൊട്ടിച്ചു.
കുതിരമുഖമുള്ള ഒരു ഗ്രഹമെന്ന്
ലോകം എന്നെ ഉണര്‍ന്നുനോക്കി.

ഭൂമിയില്‍ ഏതോ വീട്ടുമുറ്റത്ത്
നാലുകുതിരക്കാലുകള്‍(അവ മാത്രം)
മുളച്ചുപൊന്തി.
ആളില്ലാവീടിന്റെ വാതില്‍ തുറന്ന്
എന്റെ സ്വപ്നം അകത്തേക്കുപോയി.
എല്ലാ ചുമരുകളിലും ഒരു കുതിരത്തല.
അതിന്റെ കണ്ണുകള്‍ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു.
നോക്കിനോക്കി അതിന്റെ കണ്ണിലേക്ക്
ഞാന്‍ കയറിപ്പോയി.
അഗ്നി നിറമുള്ള അന്തരീക്ഷം.
അനേകം കുതിരകള്‍ കടലുപോലെ
നിറഞ്ഞിരിക്കുന്നു.
എല്ലാം ഓടിക്കൊണ്ടിരിക്കുന്നു.
അതിലൊന്നിന്റെ പുറത്തുകയറി
ഞാനും പാഞ്ഞുകൊണ്ടിരുന്നു.
ചുമരിലെ കുതിരത്തലയിലെ
കുതിരക്കണ്ണില്‍ നിന്ന് ഞാനിപ്പോള്‍ മറഞ്ഞുപോയി.
കുതിരത്തലവെച്ച മുറിയില്‍
കുതിരത്തലയ്ക്കു മുന്നില്‍ വന്ന് ഒരാള്‍
കുതിരക്കണ്ണിലേക്ക് നോക്കിയാല്‍
മറുകണ്ണിലൂടെ ഒരു കുതിരക്കടല്‍
മുറിയിലേക്ക്കുളമ്പടിച്ചുവരും.
മുറ്റത്തെ കുതിരക്കാലുകള്‍
വിജനതയോടൊരഭ്യര്‍ഥന നടത്തുന്നുണ്ടായിരുന്നു,
ഈ രഹസ്യം ഇനിയും താങ്ങിനിര്‍ത്തുന്നതില്‍ നിന്ന്
അവയെ ഒഴിവാക്കിത്തരണമെന്ന്...


പൈപ്പില്‍ നിന്ന് ബക്കറ്റിലേക്ക്


പൈപ്പില്‍ നിന്ന് ബക്കറ്റിലേക്ക്
വെള്ളം തുള്ളിതുള്ളിയായി വീഴുന്നു.
വീഴുന്ന ഓരോ തുള്ളി വെള്ളത്തെയും
ബക്കറ്റിലെ വെള്ളം പിടിച്ചുതിന്നുന്നു,
നൊട്ടിനുണയുന്നു...
ബക്കറ്റിലെ വെള്ളത്തിലേക്ക്
വെള്ളത്തുള്ളികള്‍ വീഴുമ്പോള്‍
കേള്‍ക്കുന്ന ഒച്ച അതാണ്-
നൊട്ടി നുണയുന്നതിന്റെ...

പൈപ്പില്‍ നിന്ന് ബക്കറ്റിലെ
ജലോപരിതലം വരെയേ
ഓരോ വെള്ളത്തുള്ളിക്കും സഞ്ചാരമുള്ളൂ
ബക്കറ്റിലെ ജലോപരിതലത്തില്‍ മുട്ടുന്നതോടെ
അതില്ല,തുള്ളികള്‍ ഇല്ല,വെള്ളം മാത്രം

തുടക്കം ഒടുക്കം വരവിന്റെ വേഗം
ഒന്നും
ഒരുതുള്ളിക്ക് നിശ്ചയിക്കാന്‍ പറ്റുന്നില്ല.
ഒരേവിധം കുത്തനെയുള്ള വീഴ്ചയെ
അതിന്റെ ജീവിതം എന്നു വിളിക്കുക
ഒറ്റയ്ക്കുള്ള അതിന്റെ വീഴ്ചയ്ക്കിടയില്‍
ചുറ്റുപാടുകളെ പച്ചകളെ ഒക്കെ അതിവേഗം
കയറ്റിയിറക്കുന്നു അതിന്റെ സുതാര്യത.
കടന്നുപോകുന്ന വായുവിന്റെ ചൂട്
അത് തൊട്ടെടുത്ത് കുറയ്ക്കുന്നു.

വെറുമൊരു വെള്ളത്തുള്ളി
അല്ലല്ല,ഒന്നിനു പിറകെ ഒന്നായുള്ള
തുള്ളിത്തലമുറവീഴ്ചകള്‍
ഓരോന്നിനേയും നൊട്ടിനുണയുന്നതിന്റെ ഒച്ച
പോകുന്നില്ല കാതില്‍ നിന്ന്
ബക്കറ്റിലെ വെള്ളം വെറും ബക്കറ്റിലെ വെള്ളമല്ല.
എത്രയോ തുള്ളി തിന്നുവളരുന്ന
നിഷ്കളങ്കമെന്ന് ഇത്ര നാള്‍ തെറ്റിദ്ധരിപ്പിച്ച
എന്തോ ഒരു എന്തോ ആണത്...
എനിക്കിപ്പോള്‍ അതിനെ നോക്കുമ്പോള്‍ പേ ടിയാകുന്നു.
അതിന്റെ നൊട്ടിനുണയുന്ന ഒച്ചയെ
ഞാന്‍ കാതുപൊത്തിയടയ്ക്കുന്നു,
അതിന്റെ ഓര്‍മ്മയൊച്ചകള്‍ പിന്നെയും
ചെവിക്കുള്ളില്‍ ഉണ്ടാവുന്നു.
ഞാന്‍ അതിനെ-ആ ബക്കറ്റിനെ-
ഇനി നോക്കുകയില്ല.
എങ്ങനെ വന്നൂ അതീ മുറിയില്‍?
അതിന്റെ ഈ പ്രവര്‍ത്തനം
എന്തുകൊണ്ട് വെളിപ്പെട്ടില്ല ഇത്രകാലം?
തികച്ചും സമാധാനകരമെന്ന് തെറ്റിദ്ധരിപ്പിച്ച്
ക്രൂരത അതിന്റെ പണിചെയ്യുന്നു.

സുപ്രഭാതം



സുപ്രഭാതവുമായി
ഒരു സംഭാഷണത്തിനു ശ്രമിക്കുകയാണ്
സുകുമാരിയമ്മ.
സുപ്രഭാതം പഴയതുപോലല്ല.
മിണ്ടുന്നില്ല ഒന്നും.

വല്ലാത്ത ഗൌരവം പിടിച്ച
അതിന്റെ മോന്തയ്ക്ക് നോക്കി
കൊഞ്ഞനംകുത്തി സുകുമാരിയമ്മ.
അതുകണ്ട് മയിലുകള്‍ ചേക്കിരിക്കുന്ന തെങ്ങുകള്‍ ഒറ്റച്ചിരി.
അതുകേട്ട് അടുത്തതൊടിയിലെ പൂത്താങ്കീരികള്‍ പാറിവന്ന് ചിരി.
അതറിഞ്ഞ തൊടിയാകെ ആടിയാ‍ടിച്ചിരി

ഗേറ്റുകടന്ന് നട്ടുച്ചയ്ക്ക് ഒരു പശു കയറിവരും
സുകുമാരിയമ്മ അതിനെ ഓടിക്കില്ല.
കഞ്ഞിവെള്ളം ബക്കറ്റിലാക്കി കൊണ്ടുക്കൊടുക്കും
ആടിചൊറിഞ്ഞു കൊടുക്കും
വല്ലപ്പോഴും ഒരു നായ വേലി നൂണ്ട് വരും
സുകുമാരിയമ്മ അതിനെ ആട്ടില്ല.
ഒരു വീട്ടില്‍ നിന്ന് അടുത്ത വീട്ടിലേക്ക്
മനുഷ്യര്‍ ഇനി വരുകയില്ലെന്ന് അവര്‍ക്കറിയാം.

ഒറ്റയ്ക്കായിപ്പോയെങ്കിലെന്താ
ആകെയുള്ളൊരു ചെക്കന്‍ കെട്ടിയപെണ്ണുമായ്
ദുബായിലാണെങ്കിലെന്താ
വയസ്സെഴുപതായെങ്കിലെന്താ
അരീംസാധനങ്ങളും ഒറ്റയ്ക്കു വാങ്ങിക്കൊണ്ടന്നാലുമെന്താ
ഒറ്റയ്ക്കു വെച്ചുണ്ടാക്കിത്തിന്നാലുമെന്താ
എന്ന് ഉറക്കെയുറക്കെ ചോദിക്കണമെന്നുണ്ട്.
ചോദിച്ചില്ല
തൊടിയിലെ കിളികള്‍ക്കും പച്ചകള്‍ക്കും പ്രാണികള്‍ക്കും
എല്ലാമറിയാം
അതുകൊണ്ട് ഈ സുപ്രഭാതത്തിന്റെ ചിരിച്ച മുഖത്തേക്ക് നോക്കി
സുകുമാരിയമ്മ ഒരിക്കല്‍ കൂടി പറഞ്ഞു.
ഇനി എവിടക്കുമില്ല,
ഇവിടെത്തന്നെയങ്ങട്ട് കഴിഞ്ഞാ മതി
ഓര്‍മ്മയുടെ ധന്വന്തരംകുഴമ്പിട്ട് വീടപ്പോള്‍
സ്വന്തം കാലുകള്‍ നീട്ടിവെച്ച് ഉഴിഞ്ഞുകൊണ്ടിരുന്നു
തളിരിലകളില്‍ ആരോകൊണ്ടുവെച്ച വെയിലുണ്ണികള്‍ കയ്യുംകാലുമിട്ടടിച്ച്
ള്ളേ ള്ളേ എന്ന് തേനൊലിപ്പിച്ച് ചിരിച്ചുകൊണ്ടിരുന്നു.

ഇടി

ഇടിവെട്ടിയതിന്റെ
അഹങ്കാരത്തിന്
ഒരു കൂണു മുളച്ചു

കൂണു മുളച്ചതിന്റെ
അഹങ്കാരത്തിന്
ഒരിടിവെട്ടി.

ഇടിവെട്ടുകയാണോ
കൂണു മുളയ്ക്കുകയാണോ
ആദ്യം ഉണ്ടായതെന്ന്
ഒരു പണ്ഡിതചര്‍ച്ച നടന്നു.
ബസ്‌ഫേസ്‌ബുക്കാദികളൊക്കെ
വലഞ്ഞു.

ഇതിനിടയില്‍(ഏതിനിടയില്‍?)
ഇടിവെട്ടിയതിന്റെയും
കൂണുപൊട്ടിയതിന്റെയും
ഇടയില്‍‌പെട്ട അഹങ്കാരത്തിനെ
ആരും ഓര്‍ത്തില്ല.
പാവം അഹങ്കാരം!
അത്  സൈന്‍‌ഔട്ട് ചെയ്തു.
അപ്പോള്‍ പിന്നെയുമിടിവെട്ടി
(അല്ല,വെട്ടിയോ...?)

ഓരോ ദിവസവും സംഭവിക്കുന്നത്

കടലിലേക്ക് ഇനി
ഒഴുകുകയില്ലെന്ന് പുഴ തീരുമാനിച്ചു.
വന്നവഴിയിലൂടെ
അത് തിരിച്ചൊഴുകി
മുകളിലേക്ക് മുകളിലേക്ക്.

എല്ലാ പുഴകള്‍ക്കും
ഇതൊരു മാതൃകയാക്കാവുന്നതാണ്.
കുന്നുമ്പുറങ്ങള്‍ക്കും ആകാശങ്ങള്‍ക്കും
എന്തുകൊണ്ട് ഒരു കടലായിക്കൂടാ?
അല്ല,എന്തുകൊണ്ട് പറ്റില്ല?
ഒന്നുമറിച്ചു ചിന്തിക്കാന്‍ എന്താണിത്ര പണി?

പോയിപ്പണിനോക്ക് എന്നുപറഞ്ഞ്  
ആ അശ്രീകരം പിടിച്ച പുഴ
അമ്മച്ചിമാരുടെ ഇടിഞ്ഞമുലകള്‍ പോലെ
താഴേക്കുതന്നെയാണ് ഒഴുകുന്നത്.
വെള്ളച്ചാട്ടം-മാങ്ങാത്തൊലി

സുഗന്ധം

ഇന്നലെ രാത്രി ഒരെട്ടുമണിക്ക്
ബാറില്‍ നിന്ന് കൂടിയതാണ്
എനിക്കതിനോട് ഇഷ്ടമോ അടുപ്പമോ ഇല്ല
വീട്ടിലെത്തി ഉറങ്ങാന്‍ കിടക്കുമ്പോള്‍
നേരിയ പനിയുണ്ടെന്ന് സംശയം.
ഇടയ്ക്കിടെ ഉണര്‍ന്നുനോക്കുമ്പോഴെല്ലാം
അടുത്തുതന്നെ നില്‍ക്കുന്നുണ്ട്
ഒരു സുഗന്ധം എന്നതിനപ്പുറം
അതെങ്ങനെയെന്ന് എനിക്ക് പറയാനാവില്ല.
എന്തിന് എന്റെ കൂടെ വന്നുവെന്ന്
ഞാന്‍ നിശ്ശബ്ദമായി ചോദിച്ചുകൊണ്ടിരുന്നു.

അമ്മാമയ്ക്ക് ഒരു കോഴിയുണ്ടായിരുന്നു.
അമ്മാമ കടയ്ക്കു പോവുമ്പോള്‍
കോഴിയും കൂടെപ്പോവും
അമ്മാമ കല്യാണത്തിനു പോവുമ്പോള്‍
കോഴിയും കൂടെപ്പോവും
അമ്മാമയുടെ ഈ പിന്നാലെപ്പോക്കുകാരന്‍
ഞാന്‍ ഭൂമിയില്‍ വരും മുന്‍പേ
ജീവിതത്തില്‍ നിന്ന് പിരിഞ്ഞു.
കുറച്ചുകൊല്ലങ്ങള്‍ക്കു മുന്‍പ്
അമ്മാമയും മരിച്ചു.

ഓരോ മനുഷ്യനെയും
എന്തൊക്കെയോ  പിന്‍തുടരുന്നുണ്ടാവണം.
ഉപേക്ഷിക്കപ്പെട്ട ഒരു നായക്കുട്ടി
പ്രഭാതസവാരിക്കിറങ്ങിയ നിങ്ങള്‍ക്കുപിന്നാലെ
വാലാട്ടി വന്നത് ഓര്‍ക്കുന്നില്ലേ?

ചില നിറങ്ങളും മണങ്ങളും ശബ്ദങ്ങളും
ഇറങ്ങിനടക്കുന്നുണ്ട്
(ഏതെങ്കിലും ചാക്കില്‍ കെട്ടി അവയെ ആരെങ്കിലും
കരകടത്തിയതാണോ എന്ന് എനിക്കറിയില്ല.)
ഒരിഷ്ടം തോന്നുമ്പോള്‍ അവ നമ്മുടെ കൂടെ
കൈപിടിച്ച്പോരുന്നു.
എന്തിന് എന്നു ചോദിക്കുമ്പോള്‍
ഈ നിശ്ശബ്ദതയില്‍
കേള്‍ക്കാത്ത ഒരു മറുപടി
ആരെങ്കിലും പറയുന്നുണ്ടാവുമോ?

ഇന്ന് പുലര്‍ച്ചയ്ക്ക് ഞാനിതെഴുതിക്കഴിഞ്ഞപ്പോള്‍
ആ സുഗന്ധം എന്നെ വിട്ടുപോയിരിക്കുന്നു.
ഒരുപക്ഷേ ഇതുവായിക്കുന്ന നിങ്ങളുടെ
സമീപത്ത് അത് നില്‍ക്കുന്നുണ്ടാവാം.

(അ)നീതി

ജനാധിപത്യം
ഭയാധിപത്യം

ഒച്ചകളുടെ ഭാണ്ഡം




ഒച്ചകളും കാഴ്ചകളും മണങ്ങളും 
കോര്‍ത്തു കൂവിപ്പായുന്ന ഒരു
തുന്നല്‍ സൂചിയാണ് തീവണ്ടി.ഇന്നലെ വണ്ടിയിറങ്ങുമ്പോള്‍
കോര്‍ത്തെടുത്ത ഒച്ചകള്‍ 
കെട്ടിപ്പൊതിഞ്ഞ ഭാണ്ഡം 
തീവണ്ടി എന്റെ തലയില്‍ വെച്ചു തന്നു.

പിച്ചക്കാര്‍ അതിലിരുന്ന് പാട്ടു പാടി 
കള്ളുകുടിയന്മാര്‍ അതിലിരുന്ന് തെറി പറഞ്ഞു.

തര്‍ക്കങ്ങളും കോട്ടുവായകളും മോങ്ങലുകളും
തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും
അതില്‍ കിടന്ന് വിങ്ങി.ചായ കാപ്പി വെള്ളം ചോറ് ബിരിയാണിയെന്ന്
ചില ഒച്ചകള്‍ പലഭാഗങ്ങളിലേക്ക്
ഞെങ്ങി ഞെരുങ്ങിപ്പോയി.ചിലപ്പോള്‍ മൊബൈല്‍‌വിളിപാട്ടുകളുടെ
കാടിളകി,വര്‍ത്തമാനങ്ങള്‍ പറന്നു.
പരാതികളും പരിഭവങ്ങളും ദീര്‍ഘശ്വാസങ്ങളും
തിരിഞ്ഞും മറിഞ്ഞും കിടന്നു.

വയസ്സന്മാരുടെ മാരകമായ ബഡായികള്‍
ചുറ്റുമുള്ളവരെ അപകര്‍ഷത്തിലാക്കുന്ന
ഉദ്യോഗസ്ഥരുടെ ശമ്പളപ്പേച്ചുകള്‍
ഇക്കണ്ടതല്ല ലോകമെന്ന് വിഭ്രമിപ്പിക്കുന്ന
കൌമാരക്കാരുടെ‍ പുതുലോകകഥകള്‍
എല്ലാം കണക്കാണെന്ന് അവസാനിക്കുന്ന
മധ്യവയസ്കരുടെ‍ രാഷ്ട്രീയചര്‍ച്ചകള്‍

പോകും വഴികളില്‍ നിന്ന് പെറുക്കിയെടുത്ത
ഏതോ സ്റ്റേഷന്‍ പരിസരത്തെ വെങ്കിടേശ സുപ്രഭാതം,

ഏതോ മധ്യാഹ്നബാങ്കുവിളി,
രാജ്യത്തെ തകിടം മറിച്ചുകളയുമെന്ന
പ്രതീതിയുണ്ടാക്കുന്ന പ്രസംഗങ്ങള്‍ ,
വിജനമായ മേച്ചില്‍ക്കുന്നുകളില്‍ നിന്നുള്ള
കന്നുകാലികളുടെ ഒറ്റതിരിഞ്ഞ നീളന്‍ പ്രാര്‍ഥനകള്‍
റഫി റഹ്മാന്‍ ലത യേശുദാസ്,

ഒരു രാജ്യത്തിന്റെ അങ്ങേത്തല മുതല്‍ 
ഇങ്ങേത്തല വരെ കൊടുമ്പിരിക്കൊള്ളുന്ന
ശബ്ദങ്ങള്‍ ശബ്ദങ്ങള്‍ ശബ്ദങ്ങള്‍

വയ്യ, ഒറ്റയേറുകൊടുത്തു നഗരനിരത്തിലേക്ക്.
ഒച്ചകളുടെ ഭാണ്ഡം നഗരനിരത്തില്‍ അഴിഞ്ഞുകിടന്നു
ഓരോരോ ഒച്ചകള്‍ ഓരോരോ വഴിക്ക് എഴുന്നേറ്റു നടന്നു.
പെട്ടെന്നൊരു ഗതാഗതതടസ്സത്തില്‍
മുടന്തി നിന്നൂ നഗരം.


അഴിഞ്ഞുകിടന്ന ഭാണ്ഡത്തില്‍
ഒരു കൊച്ചുകുഞ്ഞിന്റെ കരച്ചില്‍ മാത്രം
എവിടേക്കും എഴുന്നേറ്റുപോവാനാവാതെ കരഞ്ഞു.

ഞാനതിനെയെടുത്ത് എന്റെ വീട്ടിലേക്ക് പോയി.
വീട്ടിലെത്തിയപ്പോള്‍ എന്റെ ചെറിയ കുട്ടി
അതവളുടെ കരച്ചിലാണെന്ന് പറഞ്ഞ്
എടുത്തുകൊണ്ടു പോയി.


ഉറക്കത്തില്‍ ഒച്ചകളുടെ ഒരു രാജ്യം കൂവിവിളിച്ച്.
പാളത്തിലെവിടെയോ കൊണ്ടുവെച്ച ബോംബു പോലെ
ഇപ്പോള്‍ പൊട്ടിത്തെറിക്കുമെന്ന് എന്റെ ഹൃദയം.
ഒരു തുരംഗപാതയിലേക്ക് കടന്നതുപോലെ
കാഴ്ചകളൊക്കെ മറഞ്ഞ്.

ആരോ ഒരു ശില്പം കൊത്തുന്നതിന്റെ ഒച്ച

ഓരോ കല്ലിനകത്തും മനുഷ്യരുടെ ഒരു കാടുണ്ട്
ചരിത്രത്തില്‍ നിന്നും ഓടുന്നവര്‍ പിന്നെ
കല്ലുകളില്‍ കയറിയിരിക്കുന്നു.
പാറകളുടെ അകംചുവരുകളില്‍ പുറം ലോകത്തെ തിരഞ്ഞ്
അവരുടെ കണ്ണുകള്‍ ഉരസിക്കൊണ്ടിരിക്കും
പാറകള്‍ക്കുള്ളില്‍ പുതുലോകത്തിന്റെ ഒച്ചകളിലേക്ക്
അവരുടെ ചെവികള്‍ ചരിച്ചുവെച്ചുകൊണ്ടിരിക്കും.
ഒരുകൂട്ടം ശില്പികള്‍ ഉളികളും മഴുകളുമേന്തി
പ്രാകൃതരായ വനവേടരെപ്പോലെ കൂവിപ്പൊളിച്ച്
കല്ലുകളിലേക്ക് കൊത്തിയിറങ്ങിപ്പോകും.
പരതിക്കൊണ്ടിരിക്കുന്ന കണ്ണുകള്‍ ,പാര്‍ത്തിരിക്കുന്ന ചെവികള്‍
ഓടിയോടി ചരിത്രത്തില്‍ നിന്ന് പുറത്തായ കാലുകള്‍
തീ പോലെ ഇനിയും കെടാത്ത ചില ഹൃദയങ്ങള്‍
മനുഷ്യര്‍ ‍-മനുഷ്യര്‍ ‍- മനുഷ്യര്‍
ശരിക്കുള്ള മനുഷ്യര്‍ കല്ലുകള്‍ക്കകത്താണെന്ന്
ശില്പികള്‍ പറഞ്ഞുകൊണ്ടിരിക്കും.
അവരുടെ ഭാര്യമാരും മക്കളും മിത്രങ്ങളും
എന്തു നല്ല മനുഷ്യന്മാരായിരുന്നു
ഇനിയിപ്പോ പറഞ്ഞിട്ടെന്താ...എന്ന്
പറഞ്ഞു തുടങ്ങുമ്പോള്‍
ആരോ ഒരു ശില്പം കൊത്തുന്നതിന്റെ ഒച്ച
പരിസരത്തെപ്പോഴും കേട്ടുതുടങ്ങും
അദൃശ്യതയില്‍ അശ്രവ്യതയില്‍ ഒരു ശില്പം
ഉരുവപ്പെടുന്നുണ്ട്.
തെളിവുകളില്ലാതെ ഇക്കാലത്ത് ആരും
ഒന്നും വിശ്വസിക്കുകയില്ല.
നിങ്ങള്‍ ജീവിച്ചിരിക്കുന്നുവെന്നു പോലും
ആളുകളെ വിശ്വസിപ്പിച്ചെടുക്കാന്‍ നല്ല പാടാണ്.

കല്ലിനകത്തേക്ക് കൊത്തിക്കൊത്തിക്കയറിപ്പോയ ശില്പി
മനുഷ്യമഹാവനം കണ്ട് അന്തംവിട്ടു.
ആരെയെങ്കിലും ഈ അത്ഭുതം കാണിക്കാന്‍ തിടുക്കപ്പെട്ട്
പുറത്തേക്കിറങ്ങാന്‍ നോക്കി.
കൊത്തിക്കയറിയ വഴി കാണുന്നില്ല.
കല്ലിനകത്തെ മനുഷ്യവനത്തിലൂ‍ടെ
അയാള്‍ വേവലാതിപ്പെട്ട് ഓടി.
കല്ലിനുള്ളില്‍ അകപ്പെട്ട ശില്പി പിന്നെന്തു ചെയ്യും?
കല്ലില്‍ ചെവിചേര്‍ക്കൂ,കേള്‍ക്കാം
അയാള്‍ പുറത്തേക്ക് കൊത്തുന്ന ഒച്ച 

ഓ എന്നാ പറയാനാ

എടാ തോമസുകുട്ടീ
അപ്പനൊണ്ടാരുന്ന കാലം മൊതല് നമ്മളങ്ങനെയാ
നമ്മക്ക് വേണംന്ന് തോന്നിയാ
എന്നാ കൊടുത്തിട്ടാ‍യാലും വാങ്ങിച്ചേക്കും
വേണ്ടാന്ന് തോന്നിയാ അപ്പൊത്തന്നെ
കിട്ടിയ വിലയ്ക്കങ്ങ് വില്‍ക്കും.
കാര്യം കെട്ടിയ പെണ്ണാന്നേലും
എത്ര കാലവാ ഇങ്ങനെ ഒരുമിച്ചു കഴിയുന്നേ
ഈ മനുഷേരൊക്കെ ദാമ്പ്ത്യജീവിതത്തിലെ മടുപ്പ്
മറച്ചുവെച്ച് എങ്ങനെയാന്നോ ജീവിക്കുന്നേ
താത്പര്യവൊള്ള ഒരുത്തനെ കിട്ടിയപ്പോ
ഞാനങ്ങ് കച്ചവടമൊറപ്പിച്ചു
അത്യാവശ്യം നല്ല എടവാടാരുന്നു
എന്നാലും കന്നുകാലിയെപിടിച്ചുകൊടുക്കും‌പോ-
ലങ്ങ് കൊടുക്കാന്‍ പറ്റുവോ?
ഒന്നുമറിയാത്തതുപോലെ നമ്മളങ്ങ് ചെന്ന്
അവക്കടെയടുത്ത് ഒരാരോപണമങ്ങ് കാച്ചി
നിനക്ക് ആ ചങ്ങാതിയോട് പ്രേമമല്യോടീ എന്ന്
ആദ്യവൊക്ക അവളൊന്ന് എതിര്‍ത്തു നോക്കി
പിന്നെപിന്നെ
ഏതായാലും നമ്മടെ കെട്ട്യോനായിട്ട് ഉന്നയിച്ച
ഒരാരോപണവല്ല്യോ
അത് സത്യമാണെന്ന് സ്ഥാപിക്കേണ്ടത് നമ്മടെ
ഉത്തരവാദിത്തമല്ല്യോ
എന്നൊക്കെ അവക്കും തോന്നിക്കാണണം.
അങ്ങനെ അവരു തമ്മില്‍ പൊരിഞ്ഞ പ്രേമമായി
ഒരു ദിവസം നമ്മളറിയാതെ അവളങ്ങ് സ്ഥലം വിട്ടു.
ആദ്യം അതറിഞ്ഞപ്പോ ഒരു സ്വാതന്ത്ര്യം കിട്ടിയ പോലാ തോന്നിയെ.
അവക്കും തോന്നിക്കാണണം.
ഇപ്പോ ഓര്‍ക്കുമ്പോ ചെറിയ സങ്കടം വരുന്നൊണ്ട്
സത്യത്തി ഇപ്പൊഴാ ഞാനവളെ ശരിക്കും സ്നേഹിക്കുന്നെ.
ഇനിയിപ്പോ പറഞ്ഞിട്ടെന്നാ
നീ ഒരു ലാര്‍ജ് കൂടിയൊഴിച്ചേ...

കഫപ്രകൃതി

കഫം കൊണ്ടുള്ള തൊടിയിലെ
കഫം കൊണ്ടുള്ള വീട്ടിലെ
കഫം കൊണ്ടുള്ള ആളെ കണ്ട്
തിരികെ വീടെത്തുമ്പോള്‍
അതാ...
കഫം കൊണ്ടുള്ള തൊടി
കഫത്തില്‍ പെട്ട് മാവുകള്‍ പ്ലാവുകള്‍
കഫത്തില്‍ പെട്ട് തുമ്പികള്‍ പൂമ്പാറ്റകള്‍
കഫത്തില്‍ പെട്ട് ഉമ്മറത്തോട്ടം
കഫത്തില്‍ പെട്ട കാറ്റ് ഇളകിയിളകി
കഫം കൊണ്ടുള്ള ആകാശം
കഫം കൊണ്ടുള്ള വീട്(പഴേ മട്ടിലുള്ളത്)
ചുമരുകള്‍ നേര്‍ത്തു സുതാര്യമായത്
ജനലുകള്‍ തൊട്ടാല്‍ പൊട്ടുന്നത്
വാതിലുമങ്ങനെ
ഭാരക്കുറവു ബാധിച്ചിളകിയിളകി
കണ്ണാടിക്കു മുന്നില്‍ ചെന്നു നില്‍ക്കുമ്പോള്‍
കഫം കൊണ്ടൊരു ഞാന്‍
ഉരുകിയുരുകി നില്‍ക്കുന്നു.

സുപ്രതീക്ഷാമുനമ്പ്

എപ്പോഴും പ്രതീക്ഷയാണ്
കുറച്ചുനേരം സമീപത്തൊന്നും കാണാതായാല്‍
എല്ലാ മുറികളിലും കയറിനോക്കും.
കത്തുകയും വേവുകയും ചെയ്യുന്ന അടുക്കളയില്‍
കളിപ്പാട്ടങ്ങളും മുഷിഞ്ഞ തുണികളും
അരാജകജീവിതം നയിക്കുന്ന മുറിയില്‍
(ആ മുറിയില്‍ കടക്കുന്നത് അവയ്ക്ക് ഇഷ്ടമല്ല.
തങ്ങളുടെ താന്തോന്നിജീവിതത്തിലേക്ക്
എന്തിന് എത്തിനോക്കുന്നുവെന്ന് അവ പുച്ഛിക്കും.
ആ മുറിയില്‍ കയറിയപ്പൊഴെല്ലാം
കയറിവന്നിരുന്നു ഒരു കലഹം.)
ഇരുട്ട് ഒരു വേതാളമായിതൂങ്ങിക്കിടക്കുന്ന
അനാദിമുറികളില്‍
കുളിമുറിയില്‍ കക്കൂസില്‍ തട്ടിന്‍പുറത്ത്
ഓരോമുറിയില്‍ ചെല്ലുമ്പോഴും
മുകളിലേക്ക് നോക്കും
രണ്ടുകാലുകള്‍ തൂങ്ങുന്നുണ്ടോ എന്ന്.
(കല്യാണം കഴിഞ്ഞ കാലം മുതല്‍ ഇങ്ങനെയാണ്
ആരോടെങ്കിലും ഇതു പറയാനാവുമോ?
കുട്ടികള്‍ ഒന്നായി രണ്ടായി മൂന്നായി
പ്രതീക്ഷ ഒട്ടും കുറഞ്ഞിട്ടില്ല.
കുറച്ചുനേരം കാണാതാവുമ്പോള്‍
എപ്പോഴും കൂടെയുള്ള ആ ഒച്ച
കേള്‍ക്കാതാവുമ്പോള്‍
എല്ലാ മുറികളിലും അയാള്‍ ...)

ഇപ്പോള്‍ അയാള്‍ പേടിച്ചുകരഞ്ഞ സ്വപ്നം
ഇങ്ങനെയായിരുന്നു:
അവളെ കാണാനില്ല
കുട്ടികളോട് ചോദിച്ചു
അവര്‍ ഒന്നും മിണ്ടുന്നില്ല.
ശത്രുക്കളെപ്പോലെ നോക്കുക മാത്രം ചെയ്ത്
അവര്‍ തങ്ങളുടെ കളികളിലേക്ക് പിന്‍‌തിരിഞ്ഞു
അവളുടെ ഒച്ചയുമില്ല
ഓരോരോ മുറികളിലായി പരതി
ഒരിടനാഴിയില്‍ ചെന്നു നില്‍ക്കുമ്പോള്‍
അയാളുടെ കാലില്‍ ഒരു തുള്ളിച്ചോര വീണു
സംശയത്തോടെ അതു നോക്കിനില്‍ക്കുമ്പോള്‍
എല്ലായിടത്തും ഇറ്റുവീഴുന്നുണ്ട് ചോര
എല്ലാ മുറികളിലും മച്ചില്‍ നിന്ന് ചോര പെയ്യുന്നു.
മുകളിലേക്ക് നോക്കുമ്പോള്‍
മച്ചായി പരന്നുകിടക്കുന്നത് അവളാണ്.
ഒരറ്റത്ത് അവളുടെ തല താഴേക്ക് തൂങ്ങി നില്‍ക്കുന്നു

ഒരു സ്വപ്നം കണ്ടതുകൊണ്ട് അയാളുടെ പ്രതീക്ഷയ്ക്ക്
വല്ല കുറവുമുണ്ടാവുമോ?
ആകെയുള്ള ഒരു പ്രതീക്ഷയും യാഥാര്‍ഥ്യമായി (ഇനി
എന്താണൊരു പ്രതീക്ഷ!)
എന്ന് വിശ്വസിച്ചിട്ടാവുമോ
അയാള്‍ പേടിച്ചുകരഞ്ഞത്...

കുടല്‍ക്കരെ

കൃമികള്‍ അവ കഴിഞ്ഞുകൂടുന്ന
ശരീരത്തെക്കുറിച്ച് വല്ലതും ചിന്തിക്കുമോ?
എന്റെയീ വയറിനകത്ത് മടങ്ങിമടങ്ങിക്കിടക്കുന്ന
കുടലിന്റെ ഉള്‍പ്പേശികളില്‍ അരിച്ചുനടക്കുന്ന കൃമികള്‍
എന്റെ ഒറ്റക്കവിതയും ഇന്നേവരെ വായിച്ചിട്ടില്ല.
ഞാനാ‍ണ് അവയുടെ അന്നദാതാവ് എന്ന വിചാരം പോലും
അവയ്ക്കുണ്ടാവില്ല.
ഞാന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ പങ്കുപറ്റി
അവ വളരുന്നു അര്‍മാദിക്കുന്നു ഇണചേരുന്നു പെരുകുന്നു
കുടല്‍ ഒരു ദേശമാണെന്ന് അവ കരുതുന്നു..
കാലാകാലങ്ങളില്‍ മഴയും വെയിലും കിട്ടുന്നതുപോലെ
ഭക്ഷണവും വെള്ളവും അവരുടെ ദേശത്തേക്ക് ഇറങ്ങിവരുന്നു.
എന്റെ ഉത്ഭവം അവരുടെ ചരിത്രപുസ്തകത്തില്‍ കാണില്ല.
ഞാന്‍ മരിച്ചുകഴിഞ്ഞാലും ദിവസങ്ങള്‍ കഴിഞ്ഞേ എന്റെ മരണം
അവ സ്ഥിരികരിക്കൂ.
എന്റെ സമ്പത്തോ തൊഴിലോ വിദ്യാഭ്യാസമോ
എന്തെന്ന് അവയ്ക്കറിഞ്ഞുകൂടാ.
എന്റെ രതിയോ ശരീരാധ്വാനമോ മനപ്രയാസങ്ങളോ
അവയെ അലട്ടുന്നില്ല.
സദ്യകളുടേയും ഉപവാസങ്ങളുടെയും നാളുകളില്‍ മാത്രം
ഈ കുടലിനപ്പുറത്തെന്താണെന്ന് അവ കുടല്‍ക്കരയിലിരുന്ന്
ആലോചിക്കും...
അവയ്ക്കും കാണില്ലേ തലച്ചോറ്?

അവ പാര്‍ക്കുന്ന ഈ ദേശം ഒരു ശരീരമാണെന്നതുപോലെ
നാം പാര്‍ക്കുന്ന ഈ ദേശം ആരുടെ ശരീരമാണ്?
അവിടേക്ക് സമയാസമയങ്ങളില്‍ ഇറങ്ങിവരുന്ന
അരിച്ചാക്കുകള്‍ പച്ചക്കറികള്‍ ഇന്ധനങ്ങള്‍ മരുന്നുകള്‍
വൈദ്യുതകാന്തിക തരംഗങ്ങള്‍ യുദ്ധോപകരണങ്ങള്‍ എല്ലാം ആരുടെ മായാജാലമാണ്?
അവിടേക്ക് ഇറങ്ങിവന്ന കൊടിതോരണങ്ങളിലും
അദൃശ്യമായ പ്രസ്ഥാനങ്ങളിലേക്ക് ചേര്‍ത്തൊട്ടിക്കുന്ന
ഭയപ്പശയിലും എപ്പോഴാണ് നാം വഴുതിവീണത്?
ആരാണ് ഇവിടേക്ക്നമുക്കുവേണ്ടാത്ത വിഷവാതകങ്ങളും ദ്രാവകങ്ങളും
വീണ്ടും വീണ്ടും തുറന്നുവിടുന്നത്?
നമ്മുടെ വിലയില്ലാത്ത ചാവുകള്‍ക്കുമുകളില്‍
വീണ്ടും വീണ്ടും വന്നു വീഴുന്ന ഭക്ഷണമെന്താണ്?
പകുതിവെന്ത വാര്‍ത്തകള്‍ക്കു മുകളില്‍ വീഴുന്ന പകുതിവെന്ത വാര്‍ത്തകളോ
അന്യദേശങ്ങളുടെ മാലിന്യങ്ങളോ കൂട്ടക്കുരുതികളോ ആത്മഹത്യകളോ അപമാനങ്ങളോ
ആഘോഷങ്ങളുടെയും ആര്‍ഭാടങ്ങളുടെയും അലര്‍ച്ചയോ?
എന്തൊരു തിരക്കു പിടിച്ചതാ‍ണീ ലോകം
എന്നൊരു പരസ്യവാചകം പെട്ടെന്ന് പടരുന്നുണ്ട്.
തല ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു പഴുതുപോലുമില്ലെങ്കില്‍
എങ്ങനെയാണ് ഒരു കൃമി ചിന്തിക്കുക കുടലേ?
ഈ കുടല്‍ക്കരയിലിരുന്ന് ചിന്തിച്ചാല്‍
എത്ര ഉയരത്തില്‍ പൊങ്ങും നമ്മുടെ ചോദ്യങ്ങള്‍ ?
ചിന്തിക്കാന്‍ ആവതില്ലാത്തതുകൊണ്ടാവുമോ
ഞാന്‍ നിങ്ങളിലേക്കും നിങ്ങള്‍ എന്നിലേക്കും
ഒന്നും ചിന്തിക്കാതെ ആര്‍ത്തിപിടിച്ച് ഇങ്ങനെ അരിച്ചുകയറുന്നത്?

പുള്ളിസ്സാരി










വെയിലിന്റെ പുള്ളിസ്സാരി
അഴിച്ചഴിച്ച് പോകുന്നു
ദുശ്ശാ‍സനന്റെ മണ്ടക്കാര്‍
അഴിക്കേണനുസരിച്ച് ഓള്ക്ക്
സാരികൊടുത്തുകൊണ്ടിരുന്നു
ഒരു തെണ്ടിസ്സൂര്യന്‍

അതുകൊണ്ട് പുള്ളിസ്സാരി മാത്രേ
കണ്ടുള്ളൂ

വെയിലിനെക്കുറിച്ച് പിന്നേമ്പിന്നേം
ഒരു നീലമേഘം പ്രസംഗിക്കും
പോട്ടം പിടിക്കണ പുഴുപ്പല്ലന്‍പുഴ
ഓള്‍ടെ പല സെയ്സിലുള്ള പോട്ടങ്ങള്‍
ഓളങ്ങളില്‍ പിന്നേമ്പിന്നേം നിരത്തിവെക്കും
ദുശ്ശാസനന്റെ മണ്ടക്കാര്‍
താറിട്ടതും ഇടയ്ക്കിടെ ഇടാന്‍ മറന്നതുമായ
റോട്ടിലൂടെ അഴിച്ചഴിച്ചങ്ങനെപോകും...
ഓള്‍ടെ ഒടുക്കത്തെ കീറാത്ത പുള്ളിസ്സാരി
ഒടുക്കം ഞാനും ദുശ്ശാസനനും കൂടി
82ല്‍ പൂട്ടിപ്പോവുകയും 2000ല്‍
ഭൂമീലെ സകല എടപാടുകളും ക്ലോസാക്കുകയും ചെയ്ത
അയ്യപ്പേട്ടന്റെ കടേന്റെ മുന്‍പില് നിര്‍ത്തും
ഓരോ വെറുങ്ങലിച്ച ചായ വാങ്ങിക്കുടിക്കും.
ഞാനൊരു ചത്ത ഈച്ചേനെ
ചായേന്ന് പുറത്തേക്ക് തോണ്ടിയിടും
അപ്പൊ ദുശ്ശാസനനും കിട്ടും ഒരീച്ച
അപ്പൊ ഞമ്മടെ നീലമേഘം
ഇനി വെയിലിനെക്കുറിച്ച് പ്രസംഗിക്കൂലാന്ന്
താണുകേണു പറയും...
ഞങ്ങള്‍ക്കതു കേള്‍ക്കാം.(ദുശ്ശാസനന്‍
എന്നെ നോക്കി ചിരിക്കും)നിങ്ങള്‍ക്കത് കാണാം.
അപ്പൊ ആ പോട്ടം പിടിക്കണ പുഴുപ്പല്ലന്‍ പുഴ
കടയടച്ച് കുടേംകൊണ്ട് മുഖം മറച്ച്
കുണുങ്ങിക്കുണുങ്ങി എറണാങ്കുളത്തൂടെ
പോണത് ഞങ്ങടെ മുന്നീക്കൂടേണ്..
ഞങ്ങള് നോക്കുമ്പോ ഒരു വൈബ്രേറ്ററ്
മുന്നീക്ക് ചാടി വടിക്കാന്‍ തുടങ്ങി.
മുന്നീക്ക് നോക്കുമ്പോ
ഓള്‍ടെ സാരില്ല,ഓളില്ല
അയ്യപ്പേട്ടന്റെ കടേം ല്ല
ദുശ്ശാസനാ നീ എവടെപ്പോയീന്ന്
ഞാന്‍ നെഞ്ചത്തടിച്ച് നെലവിളിക്കുമ്പോലെ
ഒരു മഴ ഒലിച്ചൊലിച്ചുവന്ന്
എന്നേങ്കൊണ്ട് പോയി...
എന്നെ നിങ്ങ ആരെങ്കിലും കണ്ടാ....?

കാപ്പിപ്പൂക്കളുടെ മണം

കാപ്പിമരങ്ങള്‍ക്ക് മീതെ
കോടമഞ്ഞിന്റെ പാട വകഞ്ഞ്
കാപ്പിപ്പൂക്കളുടെ മണത്തില്‍
ഡങ്കട്ടക്കാ ഡങ്കട്ടക്കാ കൂയ് കൂയ് കൂയ്
ആ‍‌അ‌അ‌അ ആ‍‌അ‌അ‌അ ആ‍‌അ‌അ‌അ എന്ന്
ഒരു പണിയക്കളി ആടിയാടി വരുന്നുണ്ട്


കവാത്ത്‌പണിക്കു വന്നിരുന്ന കെമ്പന്‍
അട്ടകടിക്കാതിരിക്കാനുള്ള വലിയ ഷൂസും
കവാത്തുകത്തിയുമായി തോട്ടത്തിലൂടെ പോയതാണ്
പണിമാറ്റി പോയത് നേരാണെങ്കില്‍
ഏതെങ്കിലും പ്രഭാതത്തില്‍
വളഞ്ഞ കാലുകള്‍ മുന്നോട്ട് വെച്ച്
ടക് ടക് എന്നു വരേണ്ടതാണ്.
.
വര്‍ഷങ്ങള്‍ കഴിഞ്ഞു
പടരുന്ന **റെക്കകള്‍ ആരോ കോതുന്നു
ബലമില്ലാത്ത*കമ്പിച്ചീറുകള്‍ ആരോ ഒടിച്ചുകളയുന്നു
ഒച്ചകേട്ട ദിക്കിലേക്ക് നോക്കുമ്പോള്‍
ഒരു കറുത്ത കുള്ളന്‍ കാപ്പിത്തോട്ടത്തിലെ ഇരുട്ടായി മാറുന്നു.

ഇടിയും മഴയും...
ചരിഞ്ഞ കുന്നില്‍ നിരന്നു നിന്നിരുന്ന
പണിയരും പണിച്ചികളും
കുള്ളന്‍‌കാപ്പിമരങ്ങളായി .
കാപ്പിമരങ്ങളായ പണിയര്‍
മനുഷ്യരായ പണിയന്മാരെ
കാപ്പിത്തോട്ടങ്ങളിലേക്ക് വിളിച്ചു.
തലമുറ തലമുറയായി അവര്‍
കാപ്പിത്തോട്ടങ്ങളിലേക്ക് ഒഴുകി
ചിലപ്പോള്‍ കാപ്പിത്തോട്ടം
ചുവന്നുരുണ്ട കാപ്പിപ്പഴങ്ങളുടെ
വളകളണിഞ്ഞ കാപ്പിക്കൈകള്‍ കാട്ടി.
അനേകം പണിയരുടെ കൈകള്‍
ഓരോ കാപ്പിച്ചുവട്ടില്‍ നിന്നും പൊന്തിവന്നു.
കാപ്പിപ്പഴങ്ങളുടെ വളകള്‍ അഴിഞ്ഞഴിഞ്ഞ്
ചാക്കുകളും കുട്ടകളും നിറഞ്ഞു.
കാപ്പിപ്പഴങ്ങള്‍ തമ്പ്രാന്റെ മുറ്റത്ത്
ഉണങ്ങുകയും കറുക്കുകയും ചെയ്തു.
ഒരു ടില്ലര്‍ വന്നു കയറുംവരെ
മുറ്റത്തെ കുഴികളില്‍ പണിയര്‍ കാപ്പിക്കുരു
കുത്തിക്കൊണ്ടിരുന്നു:സ്സെ..സ്സെ..സ്സെ..

കാപ്പിത്തോട്ടത്തില്‍ ഒറ്റയ്ക്ക് പോയാല്‍
മൊട്ടുകളും കവരകളുമുള്ള കാപ്പി
പണിയനോ പണിച്ചിയോ ആയി
അനങ്ങിത്തുടങ്ങും.
സൂക്ഷിച്ചുനോക്കിയാല്‍
‘’എനായ്ത്തവാ എന്ന്ചോദിക്കും.


പുതുമഴേന്റെ പിറ്റേന്ന്
തലമുറകളുടെ സുഗന്ധം കാപ്പിത്തോട്ടങ്ങള്‍ക്കു
മുകളിലൂടെ പറന്നു
കാപ്പിമരങ്ങള്‍ അവയുടെ വായ തുറന്ന്
വെളുവെളുത്ത പല്ലുകള്‍ കാട്ടിച്ചിരിച്ചു.
കുന്നുകയറുന്ന വണ്ടിയിലിരുന്ന്
കാപ്പിത്തോട്ടങ്ങളുടെ ചിരി കണ്ടു.
പൊരിച്ചാക്കുകള്‍ മറിഞ്ഞുകിടക്കുന്ന മാതിരി.




**റെക്ക-ഭൂമിക്ക് തിരശ്ചീനമായി വളരുന്ന പാര്‍ശ്വശാഖകള്‍
*കമ്പിച്ചീറ്-കമ്പച്ചികിറ്,തായ്ത്തടിയില്‍ നിന്ന് പൊട്ടി ലംബമായി വളരുന്ന ചെറുശിഖരങ്ങള്‍

പോത്ത്

പോത്തിറച്ചി തിന്ന് മണിക്കൂറുകള്‍ കഴിഞ്ഞ്
ശരീരമൊന്ന് വിയര്‍ത്തുകഴിഞ്ഞാല്‍
വിയര്‍പ്പിനാകെ ഒരു പോത്തുമണം വരും.
താനൊരു പോത്താണെന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങും.
തലയില്‍ ഭംഗിയായി വളഞ്ഞ രണ്ടു കൊമ്പുകള്‍
മുളച്ചിട്ടുണ്ടോ എന്ന് പരതിനോക്കും.
മുക്രയിട്ടുകൊണ്ട് ഒരോട്ടമാണ് പിന്നെ.
വഴിയിലാരെയെങ്കിലും കണ്ടാല്‍
ഒന്ന് പിന്നോട്ടാഞ്ഞ് മുന്നിലേക്ക് ഓടിയടുത്ത്
നെറ്റി കൊണ്ടൊരു ഇടിയാണ്.
ചോര പൊട്ടിയാലും കുഴപ്പമില്ല.
അകത്തെ പോത്തിനെ അകപ്പെടുത്താന്‍ വയ്യ.
തനിക്ക് കാണിക്കാന്‍ ഒരു സ്വഭാവമില്ലാത്തതുകൊണ്ടാവണം
കഴിക്കുന്നതെല്ലാം അതിന്റെ സ്വഭാവം കാണിച്ചുകൊണ്ടിരിക്കുന്നു.
ജീവനുള്ള പോത്തിനോട് അറപ്പും അവഗണനയുമാണെങ്കിലും
മസാല ചേര്‍ന്ന് വെന്ത അതിന്റെ ഇറച്ചിയില്‍ നിന്ന്
അയാള്‍ക്ക് രക്ഷയുണ്ടായിരുന്നില്ല.
ഇഷ്ടമില്ലാത്തതൊക്കെ മസാല കൂട്ടി വേവിച്ചെടുത്താല്‍
ഇഷ്ടമാവുമായിരിക്കും.
പോത്തുകളോട് ഒരു ചര്‍ച്ചയ്ക്ക് വകുപ്പില്ല.
അവര്‍ വേദനിഷേധികളും നിര്‍മമരുമാണ്.
പ്രായമായ വല്ല്യുമ്മമാര്‍ ജപമാല എണ്ണിയിരിക്കും‌ പോലെ
അവര്‍ അയവെട്ടുകമാത്രം ചെയ്യുന്നു.
അനാകര്‍ഷകത്വം കൊണ്ടുപോലും
സ്വന്തം ശരീരത്തെ രക്ഷിക്കാന്‍ കഴിയാത്തവര്‍
ഭാവിയോ ഭൂതമോ അയവെട്ടുന്നത്?
ചന്തയില്‍ നിന്ന് ചന്തയിലേക്ക് ഓടുന്നതിനിടയില്‍
തിരിച്ചുതിരിച്ച് പലവട്ടം ഒടിഞ്ഞ അതിന്റെ വാല്
ഇടയ്ക്കിടെ പിടിച്ചുടയ്ക്കുന്ന അതിന്റെ വൃഷണം
ഒന്നും കണ്ടിട്ട് ഒരു കാര്യവുമില്ലെങ്കിലും
ആര്‍ദ്രവും വിശാലവുമായ രണ്ട് കണ്ണുകള്‍
പോത്തിറച്ചി തിന്ന് മണിക്കൂറുകള്‍ കഴിഞ്ഞാല്‍
ഒക്കെയും ഓര്‍മ്മ വരും...

സൂര്യാഘാതം

പന്തുകളി

നട്ടുച്ച,
ഉഴുതിട്ട പൊടിക്കണ്ടം.
അവിടെ,  എനിക്കു മാത്രം കാണാവുന്ന
(വെയിലിന്റെ) ചില്ലുശില്പങ്ങള്‍
കാല്‍പ്പന്തുകളി കളിക്കുന്നു.

പാടത്തിനു ചുറ്റുമുള്ള പറമ്പില്‍
തെങ്ങിന്‍ തലപ്പുകളുടെ ഗാലറികള്‍
പല പ്രായത്തിലും തരത്തിലും പെട്ട കാറ്റുകള്‍
ആവേശത്തോടെ കയ്യടിക്കുന്നു
ചൂളം വിളിക്കുന്നു
തുള്ളിച്ചാടുന്നു.

ഉത്സവം കഴിഞ്ഞ കോമരം പോലെ
ഞാന്‍ തല താഴ്ത്തിപ്പോകുന്നു.

കൊന്നമരം

പൂമരങ്ങളെക്കുറിച്ചുള്ള
സകല സൌന്ദര്യസങ്കല്പങ്ങളെയും
കൊന്നു കൊലവിളിച്ചു നില്‍ക്കുന്ന
നിന്നെ ‘കൊന്നമര‘മെന്നേ വിളിക്കൂ

തോട്ടംനന

കവുങ്ങിന്‍‌തോപ്പില്‍
മലര്‍ന്ന് കിടന്ന് ആകാശത്തേക്ക് നോക്കുമ്പോള്‍
എല്ലാ കവുങ്ങുകളും തലപ്പുകള്‍ അടുപ്പിച്ചുപിടിച്ച്
അവനെ നോക്കി നില്‍ക്കും

കവുങ്ങിന്‍പൂക്കളുടെ മണം കുടിച്ച്
ഒരു വെള്ളച്ചാല്‍ ഒഴുകും.

കവുങ്ങുകള്‍ വെള്ളം കുടിച്ചുകുടിച്ച്
അവിടെയാകെ ഒരു തണുപ്പുണ്ടാവും
ചിലപ്പോള്‍ അയാള്‍ ഉറങ്ങിപ്പോവും

തോട്ടംനനക്കാരാ തോട്ടംനനക്കാരാ
വരുന്നില്ലേ എന്ന് ഭാര്യയോ വീടോ
സ്വപ്നത്തില്‍ വന്നു വിളിക്കുന്നതുകേട്ട്
അയാള്‍ എഴുന്നേറ്റ് നടക്കും.
ഒരു കാറ്റ് വന്ന് കവുങ്ങുകളെ ചിരിപ്പിക്കും.

നിദ്ര















നൂറ്റാണ്ടുകളായി ഞാന്‍ ഉറങ്ങുകയാണ്
എനിക്കരികില്‍ കിടന്നവള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്
എഴുന്നേറ്റുപോയി.
തലയ്ക്കരികില്‍ കുടിക്കുവാന്‍ വെച്ചിരുന്ന
വെള്ളക്കുപ്പിയും എഴുന്നേറ്റുപോയി
ഞങ്ങള്‍ക്കിടയില്‍ കിടന്നിരുന്ന കുഞ്ഞുങ്ങളും
വളര്‍ന്നു വളര്‍ന്ന് എവിടേക്കോ പോയി
ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ വെച്ചിരുന്ന പാട്ട്
ഉറക്കം പിടിച്ചപ്പോഴേ നിലച്ചു
ഉറങ്ങിക്കൊണ്ടിരുന്നതിനുമീതെ
കറങ്ങിക്കൊണ്ടിരുന്ന പങ്ക
ക്ഷീണിച്ച് പണി നിര്‍ത്തി.
ഉറങ്ങിയിരുന്ന മുറിയുടെ ചുമരുകള്‍
പല ദിക്കുകളിലേക്ക് നടന്നുപോയി.
മേല്‍ക്കൂര പറന്നുപോയി

നൂറ്റാണ്ടുകളായി ഞാന്‍ ഉറങ്ങുകയാണ്
ഉറക്കത്തില്‍ പരതുകയാണ്
എനിക്കരികില്‍ കിടന്നവളെ
എനിക്കും അവള്‍ക്കുമിടയില്‍ കിടന്ന കുട്ടികളെ
കറങ്ങിക്കൊണ്ടിരുന്ന പങ്കയുടെ സ്വിച്ച്
തലയ്ക്കുംഭാഗത്ത് കുടിച്ചുവെച്ച വെള്ളക്കുപ്പി
ഉറക്കം തുടങ്ങുമ്പോള്‍ അരികിലുണ്ടായിരുന്നതൊന്നും
ഇപ്പോഴും അവിടെയുണ്ടെന്ന് ഉറപ്പു കിട്ടുന്നില്ല
ഉണരാന്‍ പറ്റുന്നുമില്ല.

എന്റെ ഉറങ്ങുന്ന ശരീരത്തിനു മീതെ
വെയിലും നിലാവുമൊഴുകി
വഴിതെറ്റിവന്ന മഴക്കാലനദി
എനിക്കു മുകളിലൂടെ ഒലിച്ചുപോയി
മീനുകള്‍ എന്റെ ശരീര രന്ധ്രങ്ങള്‍ വീടുകളാക്കി
ഒളിച്ചു കളിച്ചു
എന്റെ തൊലിപ്പുറത്തു നിന്ന് ജലസസ്യങ്ങള്‍
മുളച്ചുപൊന്തി.
ഞാന്‍ പരതിക്കൊണ്ടിരുന്നു.
അവളെ,കുഞ്ഞുങ്ങളെ പങ്കയുടെ സ്വിച്ച്,
കുടിച്ചുവെച്ച വെള്ളക്കുപ്പി...
ഒരു മത്സ്യം പിടി തരാതെ വഴുതിപ്പോയി
പായലോ മുടിയോ എന്നറിയാതെ
ഞാന്‍ കുഴങ്ങിപ്പോയി
ഉറങ്ങുന്നവനോട് ദയവു തോന്നുമ്പോള്‍
കുപ്പിവെള്ളം വെള്ളമായിത്തന്നെവന്ന്
പിടിതരുമോ?
സംശയിക്കാന്‍ ‘ഇട’യില്ല
നൂറ്റാണ്ടുകളായി ഞാന്‍ ഉറങ്ങുന്നു.

എനിക്കു മീതെ ഒഴുകിക്കൊണ്ടിരുന്ന നദി
ദാരുണമായി കൊല്ലപ്പെട്ടു.
വെയിലിന്റെ മുള്‍ക്കാടുകള്‍ പൊന്തിയ
ഒരു മരുഭൂമി എനിക്കു ചുറ്റുമുണ്ടായി
സഞ്ചാരികളെയും കൊണ്ട് പോകുന്ന
ഒട്ടകങ്ങള്‍ കടന്നുപോയി
മുള്‍ച്ചെടികളുടെ നിഴല്‍ വല്ലപ്പോഴും വീണു
മരുപ്പാമ്പുകള്‍ എനിക്കുമുകളിലൂടെ
ഇഴഞ്ഞുപോയി...
ഞാന്‍ പരതിക്കൊണ്ടിരുന്നു

തല














പഴയകഥയില്‍ ഞാനൊരു പട്ടാളക്കാരനാണ്.
ഒരു പെണ്ണിന്റെ ശവമേറ്റി കാട്ടിലൂടെ നടക്കുകയാണ്.
ആ പെണ്ണ് നീയാണ്.
രാത്രിയായപ്പോള്‍ ഞാനൊരു മരച്ചുവട്ടില്‍ കിടന്നു.
ഉറക്കത്തിനിടയില്‍ ഒരു തലയണ വേണമെന്നു തോന്നി.
നിന്റെ ശവം അരികിലുണ്ടല്ലോ
ഞാനതിന്റെ കാലില്‍ തല വെച്ചുകിടന്നു
നിന്റെ ജീര്‍ണിച്ച കാലെല്ലുകള്‍ എന്നെ വേദനിപ്പിച്ചു.
അവയുടെ വെളുവെളുപ്പ് വലിച്ചുനീട്ടി
വേണമെങ്കില്‍ ഒരു നിലാവുണ്ടാക്കാം.
എല്ലുകളുടെ ദുര്‍ഗന്ധമാണ് ദുര്‍ഗന്ധം.
ഞാന്‍ നിന്റെ വയറ്റില്‍ തലവെച്ചുകിടന്നു.
മാംസളമായ അനേകം പൂവുകള്‍
വിരിയുന്നതിന്റെ ഒരോര്‍മയും
ചീയുന്നതിന്റെ ഒരു മണവും ഉണ്ടായി.
സമയത്തിന് തിന്നാനോ വിസര്‍ജ്ജിക്കാനോ
പറ്റാത്തവരുടെ വയറാണ് വയറെന്ന്
നിന്റെ വയര്‍ ഒച്ചപ്പെട്ടുകൊണ്ടിരുന്നു.
ഞാന്‍ നിന്റെ ശവത്തിന്റെ
നെഞ്ചിലേക്ക് തലമാറ്റിവെച്ച് കിടന്നു.
നിന്റെ മുലകളില്‍ നിന്ന് കാട്ടുചോലകള്‍ പോലെ
പാലൊഴുകി വന്നു.
അതില്‍ അനേകം കുഞ്ഞുങ്ങള്‍ കരഞ്ഞുകൊണ്ട്
ഒഴുകിപ്പോവുന്നത് ഞാന്‍ കണ്ടു.
ഞാന്‍ നിന്റെ ഇടുപ്പില്‍ തലവെച്ചുകിടന്നു.
ഗര്‍ഭപാത്രത്തിന്റെ മണം അതില്‍ നിന്ന് ഇറങ്ങിവന്നു.
ഞാന്‍ എന്റെ അമ്മയെക്കുറിച്ച് ഓര്‍ത്തു.
അമ്മമാരെക്കുറിച്ച് ഓര്‍ക്കുന്നതിനേക്കാള്‍
ദുഃഖകരമായി മറ്റൊന്നുമില്ല.
ഞാന്‍ കണ്ണുതുറന്നു നോക്കി.
ദുഃഖവും എകാന്തതയും കുറ്റപ്പെടുത്തലും നിറഞ്ഞ
നിന്റെ കണ്ണുകളുടെ അനേകം പ്രതികള്‍ ആകാശത്ത്.
ഇറുകെ കണ്ണടച്ച് ഞാന്‍ നിന്റെ കവിളില്‍
തല വെച്ചു കിടന്നു.
നിന്റെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ ഒഴുകിവന്ന്
എന്റെ തലയൊലിപ്പിച്ചുകൊണ്ടുപോയി.
അതുണ്ടാക്കിയ വെള്ളപ്പൊക്കത്തിന് വഴികൊടുത്ത്
മരങ്ങളും ചെടികളും ഇപ്പോഴും ചാഞ്ഞുകിടപ്പുണ്ട്.
നിന്റെ ശവം ഞാനുപേക്ഷിക്കുന്നു
കിളികള്‍ കൊത്തിത്തിന്ന് കിളികളായും
വേരുകള്‍ തിന്ന് മരങ്ങളായും ചെടികളായും
മണ്ണ് തിന്ന് മണ്ണായും
വെയില്‍ തിന്ന് വെയിലായും
മഴ തിന്ന് മഴയായും
കാറ്റ് തിന്ന് കാറ്റായും
ജന്മാന്തരങ്ങള്‍ കഴിഞ്ഞും
നീയെന്നെ പിന്‍‌തുടരുമെന്നതിനാല്‍
തലയില്ലാത്ത ഈ ഉടലിലെ കാലുകള്‍
വലിച്ചുവെച്ച് ഞാനോടിക്കൊണ്ടിരിക്കുന്നു.
നിന്റെ കണ്ണീര്‍ ഒലിപ്പിച്ചുകൊണ്ടുപോയ എന്റെ തല
പുഴയോരത്തെ മുളങ്കൂട്ടത്തിലിരുന്ന്
ഇപ്പോള്‍ ഈ കഥ പറയുന്നു.

പുതുക്കല്‍

ജീവനില്ലാത്തവയും
സ്നേഹവും പരിഗണനയും
അര്‍ഹിക്കുന്നുണ്ട്.
രാവിലെ എഴുന്നേറ്റുവരുമ്പോള്‍
എന്നും മുഖം കഴുകാറുള്ള പൈപ്പ്
ആദ്യമായ് ശ്രദ്ധയില്‍ പെട്ടു.
എത്ര അടച്ചുപൂട്ടിയാലും
തുള്ളിവെള്ളം ഓരോ നിമിഷത്തിനും
അതു വിട്ടുകൊടുക്കുന്നു.
അതിന്റെ പഴകിക്കറുത്ത മുഖത്ത്
നോക്കി നിന്നപ്പോള്‍ അതിങ്ങനെ:
എത്രകാലമായ് ഞാന്‍ നിന്റെ മുന്നിലുണ്ട്!
വീട്ടിലുള്ളപ്പോഴൊക്കെ നീയെന്റെ അരികില്‍
വന്ന് മുഖം കഴുകുന്നു.
നീയെന്നെ പിടിക്കുന്നു,തിരിക്കുന്നു.
നിന്റെ മുഖംകഴുകുന്നു
അടയ്ക്കുന്നു,പോകുന്നു.
നീയെന്നെ നോക്കുന്നേയില്ല
നോക്കിയതേയില്ല
ഈ നിമിഷം വരെ.
നിനക്കിതെങ്ങനെ കഴിഞ്ഞു!
ജീവനില്ലാത്തതുകൊണ്ട്
എന്നെ പരിഗണിക്കേണ്ടതില്ലെന്ന്
എന്നെ സ്നേഹിക്കേണ്ടതില്ലെന്ന്
എങ്ങനെയോ ഒരറിവ് നിന്നില്‍ കടന്നു കൂടിയിട്ടില്ലേ?
നീ പോലുമറിയാതെ
നിന്നിലിങ്ങനെ പ്രവര്‍ത്തിക്കുന്ന
അറിവുകളെക്കുറിച്ച് നീയീപ്പോള്‍ അത്ഭുതപ്പെടുന്നു.
ഉറക്കം,ഉണര്‍വ്,സ്ഥിതി
ഇതെല്ലാം നിന്നെപ്പോലെ എനിക്കുമുണ്ട്.
വളഞ്ഞുകുത്തിയുള്ള ഈ നില്‍പ്പിനെക്കുറിച്ച്
ഒന്നാലോചിച്ച് നോക്കൂ.
അതിനും ഒരു ജീവിതമുണ്ട്...

പൈപ്പിന്റെ ഈ വക വര്‍ത്തമാനങ്ങള്‍ ‍കേട്ട്
മുറ്റത്തു കിടന്ന വര്‍ത്തമാനപ്പത്രത്തെ നോക്കിയപ്പോള്‍
എന്തുകൊണ്ടോ എനിക്കതിനെ അങ്ങനെ നോക്കാനായില്ല.
ഇന്നലെ വരെ വായിച്ച മട്ടില്‍ ഇന്ന് അതിനെ
വായിക്കാനാവില്ലെന്ന് എനിക്കു മനസ്സിലായി.
അറിവ് വലിയ പ്രശ്നമാണ്
അടുക്കളയിലെ കത്തിയെ നോക്കി
അനേകം മീനുകളെ അരിഞ്ഞിട്ടുണ്ട് അത്.
എച്ചില്‍ക്കിണ്ണങ്ങളെ നോക്കി
ചൂലിനെ നോക്കി
മുറത്തെ നോക്കി
ചുമരിനെയും ടൂത്ത്ബ്രഷിനെയും നോക്കി.
നോക്കുന്നതില്‍ അല്പം ശ്രദ്ധ കൊടുക്കുന്നത്
എത്ര ഭയാനകമായി പുതുക്കുന്നു ലോകത്തെ!

കവിതയുടെ ഡിജിറ്റല്‍ സാധ്യതകള്‍

കവിത ബ്ലോഗിലെഴുതുന്നു.ചാനലുകളില്‍  ഇരുന്ന് വായിക്കുന്നു.അരങ്ങുകളില്‍ കവിത വായിക്കുന്നു.കവിത ബ്ലോഗില്‍ ചൊല്ലിയിടുന്നു.കവി കവിത വായിക്കുന്നതിന്റെ വീഡിയോ പശ്ചാത്തല പ്രകൃതി ഉള്‍പ്പെടുത്തികാണിക്കുന്നു.ഇതിലപ്പുറം മലയാളകവിത ഈ ഇന്റെര്‍നെറ്റ്യുഗത്തില്‍ എന്തു ചെയ്തു?എന്തെല്ലാം ചെയ്യാം?ഈ ലിങ്കുകള്‍ നോക്കൂ...    ഒന്ന്     രണ്ട്