gfc

തോമസ് നീ എവിടെയാണ്?

 ന്ന് വെളുപ്പിന് അഞ്ചു മണിക്ക് അഞ്ചു മിനിട്ടുള്ളപ്പോള്‍ തോമസ് തന്റെ ഏകാന്തമായ മുറിയില്‍ ടി .പി രാജീവന്റെ പാലേരിമാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവലിലെ
രണ്ടാം പുസ്തകം  ഏഴാമധ്യായം പേജ് 123 ലെ ‘ഇല്ലെങ്കി ഈ കയറ് ഞാനഴിച്ചുകൊണ്ടോവും.നീ അവിടെ കെടക്കും’ എന്ന് മുസ്ല്യാര്‍ കുന്നും‌പുറത്തെ വേലായുധനോട് പറയുന്നതു വരെ വായിച്ചുവെച്ച് കൃത്യം ഒരു മിനുട്ട് നേരം എന്തോ ആലോചിച്ച് മുന്‍‌വശത്തെ വാതിലിലൂടെ പുറത്തിറങ്ങി താന്‍ സ്ഥിരമായി മൂത്രമൊഴിക്കാറുള്ള തെങ്ങിന്‍ ചുവട്ടില്‍ മൂത്രമൊഴിച്ച്(തെങ്ങിന്‍ തടിയിലൂടെ മൂത്രമൊഴിച്ച് അത് താഴേക്ക് ഒഴുകിവരുന്നത് നോക്കി നില്‍ക്കുക അയാളുടെ ഒരു പതിവായിരുന്നു.അന്നും അതുണ്ടായി.)ഇറങ്ങിയ വാതിലിലൂടെ അകത്തു കയറുന്നതിനിടെയാണ്  അസാധാരണമായ വെളിച്ചത്തില്‍ ഒരു ചോദ്യചിഹ്നത്തെ തോമസ് കണ്ടുമുട്ടുന്നത്.

 തന്നെപ്പോലെതന്നെ നിവര്‍ന്നു നില്‍ക്കുന്നതെങ്കിലും തന്റെ ഇരട്ടിയിലേറെ ഉയരമുണ്ടാകാനിടയുള്ള ആ നെടുങ്കന്‍ ചോദ്യചിഹ്നത്തിനു മുന്നില്‍ മാനുഷികമായ പ്രത്യേകതകള്‍ കൊണ്ടോ സമയത്തിന്റെയോ സ്ഥലത്തിന്റെയോ പ്രത്യേകതകള്‍ കൊണ്ടോ അയാള്‍ക്ക്  വഴിപ്പെടേണ്ടി വന്നു.എല്ലാ ചോദ്യചിഹ്നങ്ങള്‍ക്കുമുള്ളതു പോലെ അതിനുമുണ്ടായിരുന്നു അതിനടിയില്‍ ഇവിടെ നിന്നാണ് തെറിച്ചുപോയതെന്ന് അടയാളപ്പെടുത്താന്‍ താഴെ ചരിത്രത്തിന്റെ അപമാനങ്ങള്‍ സഹിച്ച് തലതാഴ്ത്തി ഒരിടം(ഇന്ത്യയ്ക്കു താഴെ ഭൂപടത്തില്‍ ശ്രീലങ്ക പോലെ).ചോദ്യചിഹ്നത്തിന്റെ ആ വേര്‍പെട്ടു നില്‍ക്കുന്ന ചുവട് സമചതുരാകൃതിയിലുള്ള ഒരു പീഠം കണക്കെ തോമസിനെ ക്ഷണിച്ചു.തോമസ് അതിനു മുകളില്‍ കയറി നിന്ന് മുകളിലേക്കു നോക്കി.
മുകളില്‍ ആ ചോദ്യചിഹ്നം വെളിച്ചം ചൊരിഞ്ഞ് എവിടെയെങ്കിലും തൂങ്ങിനില്‍‌ക്കുകയാണെന്ന ഭാവമില്ലാതെ വായുവില്‍ ഇപ്പോള്‍ ജനിച്ചതേയുള്ളൂ എന്ന് ഫ്രഷ്നെസ്സോടെ അങ്ങനെ തൂങ്ങിനില്‍‌ക്കുകയാണ്.അചേതനമല്ലെന്ന് കാണിക്കുവാന്‍ 10-15 ഡിഗ്രിയില്‍ അതിന് ഒരു അനക്കവുമുണ്ട്.


  ള്ള് പൊള്ളയായ ത്രിമാനാകൃതിയിലുള്ള ചോദ്യചിഹ്നത്തിന്റെ അകത്തേക്ക് പുസ്തകത്തില്‍ വായിച്ച എന്തോ ഒന്ന് കാണുന്നില്ലല്ലോ എന്ന മട്ടില്‍ തോമസ് നോക്കിക്കൊണ്ടിരുന്നു.അപ്പോള്‍ മുകളില്‍ നിന്ന് താഴേക്ക് ഒരു കയര്‍ താണു വന്നു.അതിന്റെ ചതഞ്ഞ തലയില്‍ പിടിച്ച് തോമസ് ഒരു മെയ്യഭ്യാസിയെപ്പോലെ മുകളിലേക്ക് ചുരുണ്ടുചുരുണ്ടു ചെന്ന് ചോദ്യചിഹ്നത്തിന്റെ ആദ്യ ഖണ്ഡത്തിന്റെ അടിഭാഗത്ത് തൊട്ടു.ക്രമേണ അതിനകത്തേക്ക് പിടിച്ചുകയറി കുത്തനെ നില്‍-ക്കുന്ന ഭാഗത്തൂടെ പിടിച്ചുപിടിച്ച്  പൊള്ളയായ അതിന്റെ ശരീരത്തിലൂടെ ഏറ്റവും മുകള്‍പരപ്പിലെ  ആ വളവില്‍ അതേ വിധം വളഞ്ഞുകിടന്നു.

 ചോദ്യത്തിനകത്തു തന്നെയുണ്ട് ഉത്തരം എന്ന ഏതോ പ്രസ്താവനയാവണം തോമസിന്റെ പ്രചോദനം.ചോദ്യചിഹ്നത്തിന്റെ ആ വളഞ്ഞ അറ്റത്തിനകത്തെത്തുവാന്‍ തോമസ് കിണഞ്ഞു ശ്രമിച്ചു. ഇനി ഒരിഞ്ച് മുന്നോട്ട് പോകാനാവില്ലെന്ന് തോമസിന്  ബോധ്യമായപ്പോള്‍ ഈ വളവില്‍ നിന്ന് തന്റെ ശരീരത്തെ എങ്ങനെ പുറത്തുകടത്താമെന്നായി അയാളുടെ ചിന്ത.പക്ഷേ അപ്പോഴാണ് ഒരു കാര്യം ബോധ്യമായത്.ചോദ്യചിഹ്നത്തിന്റെ ഈ വളവില്‍ എവിടേക്കും നീങ്ങാനാവാത്തവിധം താന്‍ കുടുങ്ങിപ്പോയിരിക്കുന്നുവെന്ന്..

 കിടപ്പിലെപ്പോഴോ തോമസ് ഒന്നു കണ്ണടച്ചു തുറന്നപ്പോള്‍ തനിക്കു കടക്കാനോ തൊടാനോ പറ്റാത്ത മറ്റേ അറ്റത്തു നിന്ന് വലിയൊരു ബഹളം കേട്ടു.വിശാലമായ അതിന്റെ അടിഭാഗത്തുനിന്ന് ഒരു ജനക്കൂട്ടം തോമസിനെ നോക്കി എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്.ചരിത്ര പുസ്തകങ്ങളില്‍ 
വായിച്ച മഹാന്മാരും അക്കൂട്ടത്തിലുണ്ട്.ചരിത്രത്തിലെവിടെയും ഇല്ലാത്ത യുവതികളും അമ്മമാരും കുട്ടികളും ആണുങ്ങളും അക്കൂട്ടത്തിലുണ്ട്. തോമസ് വീണ്ടും ഒന്ന് കണ്ണടച്ചു തുറന്നപ്പോള്‍ ആരുമില്ല. ഒരു ശബ്ദവുമില്ല.

 പിറ്റേ ദിവസം  പ്രഭാതം സൂര്യവെളിച്ചത്തെ ജനല്‍‌വഴിയെത്തിച്ച തോമസിന്റെ മുറി ശൂന്യമായിരുന്നു.അവിടെ എപ്പോള്‍ വേണമെങ്കിലും പൊട്ടിമുളയ്ക്കാവുന്ന ഒരു ചോദ്യമുണ്ട്:
തോമസ് നീ എവിടെയാണ്?