gfc

പൂര്‍വഭാഷാവര്‍ജ്ജനം

എഴുപതുകളിലെ നായ്ക്കളും
2006ലെ നായ്ക്കളും
ഒരേവിധം കുരയ്ക്കുന്നു.
മൃഗങ്ങള്‍ ഭാഷയെ
നവീകരിക്കുന്നില്ല.
ബി.സി രണ്ടായിര‍ത്തിലേയും
എ.ഡി രണ്ടായിരത്തിലേയും
പൈക്കിടാങ്ങള്‍ ഒരേവിധമാണ്
'മ്മേ... 'എന്ന്
അമ്മയെ വിളിക്കുന്നത്.
മനുഷ്യര്‍ മാത്രമാണ്
പുതിയ ഭാഷകളിലേക്ക്
ഒളിച്ചോടുന്നത്.
പഴകിയ വാക്കുകള്‍
ചാര്‍ജ് നഷ്ട്പ്പെട്ട സെല്ലോ
ശേഷി നഷ്ടപ്പെട്ട ലിംഗമോ പോലെ
അവഗണിക്കുകയും സഹതപിക്കുകയും
ദുഃഖിക്കുകയും പേടിക്കുകയും
ചെയ്യേണ്ടുന്ന ഒന്നത്രേ
മനുഷ്യര്‍ക്ക്.
മനുഷ്യനിര്‍മ്മിതമായ ഒരു വാക്കിലും
ഒരാശയവും സ്ഥിരം പാര്‍ക്കുന്നില്ല.
ആശയങ്ങളുടെ പാമ്പിന്‍കുഞ്ഞുങ്ങള്‍
എപ്പോഴോ വാക്കിന്റെ തൊണ്ടുകള്‍ പൊട്ടിച്ച്
ഇറങ്ങിപ്പോവുന്നു.
ചിലപ്പോള്‍
ഉപേക്ഷിക്കപ്പെട്ട വാക്കുകളുടെ പുറ്റുകളില്‍
അവ വാ‍ടക കൊടുത്തു കൂടുന്നു.
പഴയതൊക്കെ മൌനത്തിലേക്ക് വിഴുങ്ങുന്ന കവികളേ,
ഉറപ്പുള്ള ഒരു വാക്കിനെ ബലാല്‍ക്കാരമായി
കൊണ്ടുവരാന്‍ മുതിരുന്നവരേ,
ഹൃദയമിടിപ്പുകള്‍ എങ്ങനെ നവീകരിക്കണം
എന്ന സന്ദേഹം തീര്‍ത്തിട്ടുവേണം
എനിക്കു നിങ്ങളൊടൊപ്പം കൂടാന്‍ .

2 അഭിപ്രായങ്ങൾ:

  1. "ആശയങ്ങളുടെ പാമ്പിന്‍കുഞ്ഞുങ്ങള്‍
    എപ്പോഴോ വാക്കിന്റെ തൊണ്ടുകള്‍ പൊട്ടിച്ച്
    ഇറങ്ങിപ്പോവുന്നു.
    ചിലപ്പോള്‍
    ഉപേക്ഷിക്കപ്പെട്ട വാക്കുകളുടെ പുറ്റുകളില്‍
    അവ വാ‍ടക കൊടുത്തു കൂടുന്നു"
    അപൂര്‍‌വ്വം ചിലപ്പോള്‍ തിരിച്ചുകൊത്തി വിഷമിറക്കുവാനായ്
    പൂര്‍‌വ്വദംശന ദേഹങ്ങളിലേക്ക് തിരിച്ചിഴയുന്നു.

    മറുപടിഇല്ലാതാക്കൂ