gfc

എന്റെ രാഷ്ട്രത്തിന്റെ ആകാശത്ത്

എന്റെ രാഷ്ട്രത്തിന്റെ ആകാശത്ത്
ഒരു രാത്രി ഒരു തല ഉദിച്ചു വന്നു.
ആ രാത്രി പുറത്തിറങ്ങിയവരെല്ലാം
ആകാശത്ത് ഒരു തല കണ്ട് സ്തബ്ദരായി.

കുന്നുകളിൽ നിന്നും സമതലങ്ങളിൽ നിന്നും
കാടുകളിൽ നിന്നും കായലുകളിൽ നിന്നും
നദികളിൽ നിന്നും നഗരങ്ങളിൽ നിന്നും
അവരതിനെ നോക്കി നോക്കി വിസ്മിതരായി

ആദ്യമൊക്കെ സംശയിച്ചും
പിന്നെപ്പിന്നെ ഉറപ്പിച്ചും
അവർ ആ തലയെ നോക്കി വിളിച്ചു :
ഹിറ്റ്ലർ ... ഹിറ്റ്ലർ ...
മുറിമീശയുള്ള ആ ഭീകരൻ തല
എന്റെ രാജ്യത്തെ നോക്കിച്ചിരിച്ചു.
ആകാശത്തു നിന്ന് ചോര പെയ്തു.

ഞങ്ങൾ ഭയന്ന് കതകടച്ചും കണ്ണടച്ചും കിടന്നു.
ഉണർന്നപ്പോഴും ഇരുട്ടിന്റെ ചിറകുവിരിച്ച്
ആ തല അവിടെത്തന്നെ നിന്നു .
അതിന്റെ മുഖരോമങ്ങൾ വളർന്നു
അത് ഞങ്ങളെ നോക്കി വിളിച്ചു :
'ഭായിയോം ബഹനോം ...'
പക്ഷേ, രക്തമൊഴുകുന്ന ഒരു വാൾത്തല
അദൃശ്യമായ കരങ്ങളാൽ
മേഘങ്ങൾക്കിടയിൽ നിന്ന്
അത് വലിച്ചൂരി
ഞങ്ങളുടെ വീടുകളിലേക്ക് ചൂണ്ടി.
അതിന്റെ വാൾത്തല നീണ്ടു നീണ്ടു വന്ന്
ഞങ്ങളുടെ വീട്ടു വാതിലുകളിൽ കുത്തി നിന്നു.

ആ വാൾത്തലയുടെ അസഹ്യമായ ചൂടിൽ
ഞങ്ങളുടെ പാടങ്ങൾ കരിഞ്ഞു.
ഞങ്ങളുടെ കർഷകർ സ്വന്തം മണ്ണിൽ
കരിഞ്ഞു വീണു.
ഞങ്ങളുടെ കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ
പിടഞ്ഞു വീണു.

'ഹിറ്റ്ലർ ഹിറ്റ്ലർ ഇറങ്ങിപ്പോകൂ
ഞങ്ങളുടെ രാജ്യത്തിന്റെ ആകാശം
തിരിച്ചു തരൂ 'എന്ന്
ഒഴിഞ്ഞ പാത്രങ്ങൾ മുട്ടി ഞങ്ങൾ പാടി.

ഓരോ വീടുകളിൽ നിന്നും ഞങ്ങൾ ഇറങ്ങി
വരി വരിയായി നടന്ന് തെരുവുകളിൽ കൂടി
മനുഷ്യരായ മനുഷ്യരെല്ലാം കെട്ടിപ്പിടിച്ച് കരഞ്ഞു.
ആകാശത്തേക്ക് നോക്കി
ഞങ്ങൾ ഉച്ചത്തിൽ പാടി :
ഹിറ്റ്ലർ ഹിറ്റ്ലർ ഇറങ്ങിപ്പോകൂ
ഹിറ്റ്ലർ ഹിറ്റ്ലർ ഇറങ്ങിപ്പോകൂ

ഞങ്ങളുടെ പാട്ടുകൾ മേഘങ്ങളായി പൊന്തി
മേഘങ്ങളിൽ ഞങ്ങൾ കരുതി വെച്ചിരുന്ന ഇടിവാളുകൾ
ആ തല നൂറായ് നുറുക്കി കടലിലെറിഞ്ഞു
നക്ഷത്രങ്ങൾ വീണ്ടും തെളിഞ്ഞു.
മനുഷ്യർ മനുഷ്യരെ സ്നേഹിച്ചില്ലെങ്കിൽ
ആ തല നമ്മുടെ ആകാശത്ത് വീണ്ടുമുദിക്കുമെന്ന്
ഞങ്ങൾ ഞങ്ങളുടെ കുട്ടികളോട് പറഞ്ഞു

2 അഭിപ്രായങ്ങൾ: