gfc

ഭരണകൂടങ്ങളുടെ ജീവിതം എന്നല്ലെങ്കില്‍ കെട്ടുകഥകളുടെ കവിതയെന്ന് വിളിക്കൂ

1942 ല്‍ രണ്ടാം ലോകമഹായുദ്ധകാലത്താണ് നാസി ജര്‍മ്മനിയിലെ ഒരു ശാസ്ത്രജ്ഞനായ മാക്സ് ലേമാന്‍ Art of disappearance എന്ന ഗ്രന്ഥത്തിലൂടെ വസ്തുക്കള്‍ക്ക് മാത്രമല്ല സംഭവങ്ങള്‍ക്കും ജഡത്വമുണ്ടെന്ന് സമര്‍ഥിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു സംഭവത്തിനേയും വസ്തുക്കളേയും അവയുടെ അഭാവത്തില്‍പ്പോലും അവയുടെ പ്രതീതി നിലനിര്‍ത്താനാവുമെന്ന് ഫ്രിറ്റ്സ് ലങ്കി എന്ന ശാസ്ത്രജ്ഞന്‍ തന്റെ പരീക്ഷണങ്ങളിലൂടെ തെളിയിച്ചു.
ലാന്‍ഡ് ഷട്ടില്‍ താമസിച്ചുകൊണ്ടിരുന്ന ലങ്കി അവിടെ നിന്ന് എഴുപത് കിലോമീറ്റര്‍ ദൂരെയുള്ള മ്യൂണിക്കില്‍ പോയി
മടങ്ങിവരുന്ന സമയമത്രയും ലങ്കിയുടെ വീട്ടുകാര്‍ക്ക് അദ്ദേഹം വീട്ടില്‍ത്തന്നെ ഉള്ളതായും പതിവുകാര്യങ്ങളില്‍
ഏര്‍പ്പെടുന്നതായും അനുഭവപ്പെട്ടു.

ലങ്കി തന്റെ പരീക്ഷണങ്ങള്‍ തുടര്‍ന്നപ്പോള്‍ അദ്ദേഹത്തെ ഒരേ സമയം പലസ്ഥലങ്ങളില്‍ കാണുന്ന അനുഭവം പലര്‍ക്കും ഉണ്ടായി.ഇതിനെത്തുടര്‍ന്ന് ജര്‍മ്മന്‍ ഭരണകൂടം ലങ്കിയെ അറസ്റ്റു ചെയ്ത് നിരന്തരമായി ചോദ്യം ചെയ്ത് ലങ്കിയുടെ
കണ്ടുപിടുത്തം ചോര്‍ത്തിയെടുത്തു.ലങ്കിയെ വിട്ടയച്ച് രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം ശൂന്യതയില്‍ അപ്രത്യക്ഷമായി.

ലങ്കിയുടെ കണ്ടുപിടുത്തം പ്രയോജനപ്പെടുത്തി ഭരണകൂടം
അയാളുടെ കൊല മറച്ചുവെക്കാന്‍ ചെയ്തതാവാം വീട്ടിലെ
ആ രണ്ടു ദിവസത്തെ സാന്നിദ്ധ്യം.

നിലവില്‍ ഒരിടത്ത് ഇല്ലാത്ത ഒരു സംഭവത്തിന്റെയോ വസ്തുക്കളുടെയോ സാന്നിദ്ധ്യത്തെ ഇങ്ങനെ കുറച്ചുസമയം സംരക്ഷിച്ചു നിര്‍ത്തുന്ന ഈ കണ്ടുപിടുത്തത്തെ സംബന്ധിച്ച്
ലങ്കി ജര്‍മ്മനിയിലെ ഒരു പ്രസാധകസ്ഥാപനത്തിന് ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ നല്‍കിയിരുന്നു.ലങ്കിയുടെ
തിരോധാനത്തിനുശേഷം ഈ പുസ്തകം അവര്‍ പ്രസിദ്ധീകരിച്ചു.നാസിജര്‍മ്മനി ഈ പുസ്ത്കത്തിന്റെ മുഴുവന്‍ പ്രതികളും പിടിച്ചെടുത്ത് നശിപ്പിച്ചു.വിതരണം ചെയ്യപ്പെട്ട പുസ്തകശാലകളിലേയും പ്രസാധകസ്ഥാപനങ്ങളിലേയും മുഴുവന്‍ ജീവനക്കാരേയും പുസ്തകം വാങ്ങിച്ചവരേയും കൊന്നുകളഞ്ഞു.

ലോകയുദ്ധാനന്തരം ഈ കണ്ടുപിടുത്തം അമേരിക്കയുടെ കൈവശമെത്തിച്ചേര്‍ന്നു.അവര്‍ പലരാജ്യങ്ങള്‍ക്കും ചില രഹസ്യ ഉടമ്പടികളോടെ ഈ കണ്ടുപിടുത്തം വില്‍ക്കുകയുണ്ടായി.ഭരണകൂടങ്ങള്‍ക്കല്ലാതെ പൌരന്മാര്‍ക്ക് ഈ കണ്ടുപിടുത്തം ഉപയോഗിക്കാന്‍ അവസരം നല്‍കരുതെന്നാണ് അതിലൊരു നിബന്ധന.

1975ല്‍ അമേരിക്കയുമായുള്ള ഒരു രഹസ്യ ഉടമ്പടി പ്രകാരം ഇന്ത്യക്കും ഈ കണ്ടുപിടുത്തം ലഭിച്ചു.അടിയന്തിരാവസ്ഥക്കാലത്ത് ഭരണകൂടം കൊലചെയ്തവരെ സംബന്ധിച്ച ദുരൂഹത വര്‍ദ്ധിപ്പിക്കാന്‍ ഈ കണ്ടുപിടുത്തം സമര്‍ഥമായി ഉപയോഗിച്ചു.വീട്ടില്‍ത്തന്നെയിരിക്കുന്നതായി തോന്നിച്ച വിപ്ലവകാരി അതേസമയം പോലീസ്ക്യാമ്പില്‍ കൊല്ലപ്പെടുകയായിരിക്കും..വിമാനത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നേതാവ് മണിക്കൂറുകള്‍ക്കു മുന്‍പ് കൊല്ലപ്പെട്ടിട്ടുണ്ടാവും.

ഭരണകൂടങ്ങളില്‍ നിന്ന് എങ്ങനെയോ ഈ രഹസ്യം ഭീകരസംഘടനക്ക്കള്‍ക്കും ചില കുറ്റവാളികള്‍ക്കും ലഭിച്ചു.നമ്മുടെ മുറ്റത്തു കിടക്കുന്ന കാര്‍ അവിടെത്തന്നെ കിടക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിച്ച് കാറുമായി കള്ളന്‍ കടന്നുകളഞ്ഞിരിക്കും.അവന്‍ സുരക്ഷിതമായ ഒരിടത്ത് എത്തിക്കഴിയുമ്പോഴാവും നമ്മുടെ കാര്‍ നമ്മുടെ മുറ്റത്തിലെന്ന് നാം തിരിച്ചറിയുന്നത്.പക്ഷേ നമ്മുടെ കാര്‍ എന്ന് എപ്പോള്‍ അപ്രത്യക്ഷമായിയെന്ന നമ്മുടെ സാക്ഷ്യങ്ങള്‍ തെറ്റായിരിക്കും.

രാജ്യത്തെ കൊലപാതകം /മോഷണം/ബലാത്സംഘം/കള്ളക്കടത്ത് തുടങ്ങിയ കുറ്റങ്ങളിലെല്ലാം ഈ കണ്ടുപിടുത്തം ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്.കുറ്റവാളി കുറ്റം ചെയ്യുന്ന സമയത്ത് അയാളുടെ സാന്നിദ്ധ്യം മറ്റൊരു സ്ഥലത്ത് സൃഷ്ടിച്ച് സംഭവം ദുരൂഹമാക്കിത്തീര്‍ക്കുകയും നിയമപരിരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.

ഭരണകൂടങ്ങള്‍ ഈ കണ്ടുപിടുത്തവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രഹസ്യമാക്കിവെച്ചിരിക്കുന്നു.ഇന്റെര്‍നെറ്റില്‍ ഇതുമായി ബന്ധപ്പെട്ട ലിങ്കുകളൊന്നും ലഭ്യമല്ല.ഇതു സംബന്ധിച്ച് ഇന്റെര്‍നെറ്റില്‍ 1990 ലും 2012 ലും ജര്‍മ്മനിയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള രണ്ടു സൈറ്റുകളില്‍ ലേഖനങ്ങള്‍ വന്നു.ആ സൈറ്റുകള്‍ ഉടനടി ഇല്ലാതാക്കി.ലേഖനമെഴുതിയ മനുഷ്യരെക്കുറിച്ചോ സൈറ്റ് നടത്തിയിരുന്നവരെക്കുറിച്ചോ പിന്നീട് യാതൊരു വിവരവുമില്ല.

ഈ കണ്ടുപിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ച പലറിപ്പോര്‍ട്ടര്‍മാരും ദുരൂഹമായി അപ്രത്യക്ഷമായി.

ഇത്രയും കാര്യങ്ങള്‍ നിങ്ങള്‍ക്കെവിടെ നിന്ന് ലഭിച്ചുവെന്ന ഒരു ചോദ്യത്തിന്റെ യുക്തി നിങ്ങളില്‍ നിന്ന് സ്വാഭാവികമായും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.എനിക്ക് ജീവിക്കണമെന്നുള്ളതിനാല്‍ ആ രഹസ്യം ഞാന്‍ വെളിപ്പെടുത്തുകയില്ല.

നമ്മുടെ ജീവിതത്തേക്കാള്‍ പ്രധാനമാണ് ഭരണകൂടങ്ങളുടെ ജീവിതം.നാം അവയെ ചോദ്യം ചെയ്യുന്നതിനുമുന്‍പേ അവ നമ്മെ തിന്നിരിക്കും.കാലത്തിന്റെ ബഹുനിലക്കെട്ടിടങ്ങള്‍ ഇരുവശവും നിറഞ്ഞ പാതയിലൂടെ ഭരണകൂടങ്ങളുടെ ദിനോസര്‍ ജീവിതങ്ങള്‍ നടക്കുന്നു.അവയുടെ കാലടികള്‍ പെടാത്ത ഒഴിവിലൂടെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടുനടക്കുന്ന നടപ്പാണ് നമ്മുടെയൊക്കെ ജീവിതം

1 അഭിപ്രായം:

  1. ഭരണകൂടം ഒരു മെതിവണ്ടിയാകുന്നു
    അതിന് ഇരുമ്പുചക്രങ്ങളാകുന്നു
    അതിന്റെ മുമ്പില്‍ പെട്ട് രക്ഷപ്പെട്ടവരാരുമില്ല
    ജീവന്‍ വേണ്ടവര്‍ അതിന്റെ മുമ്പില്‍ നിന്ന് ഓടിയൊളിക്കുന്നു
    ജീവന്‍ തൃണവല്‍ഗണിച്ചവര്‍ അതിനോട് എതിരിട്ട് നില്‍ക്കുന്നു
    അവരുടെ അന്ത്യം തീവണ്ടിച്ചക്രങ്ങള്‍ കയറിയ തവളയ്ക്ക് സമം

    ഡിസ് ക്ലയിമര്‍:-
    ഈപ്പറഞ്ഞതൊക്കെ അങ്ങ് വിദൂരദേശത്ത്, ഏതോ ഇരുണ്ട ഗോളത്തില്‍ സംഭവിക്കുന്നതാണ്

    മറുപടിഇല്ലാതാക്കൂ