gfc

പഴയമട്ടില്‍ ഒരു കവിത

രാത്രി എത്ര കെട്ടിപ്പിടിച്ചാലും
പ്രഭാതം പിടിവിടുവിച്ച് ഉണര്‍ന്ന് എഴുന്നേല്‍ക്കും
മുറ്റം തൂക്കും ,ചായ വെക്കും
കിളികളുടെ പാട്ട് വെക്കും’
എല്ലാ ഇലകളും മഞ്ഞ് വീഴ്ത്തി കഴുകിവെക്കും
വഴിയോരങ്ങള്‍ക്ക് കാണാന്‍ പാകത്തില്‍
പൂക്കളെ വിടര്‍ത്തിനിര്‍ത്തും
... എല്ലാം ഒരുക്കിവെച്ച്
തണുത്ത കാറ്റിന്‍ കൈകളാല്‍
തലോടി വിളിക്കും

വിളികേട്ട് ഉണര്‍ന്നവന്‍
സുന്ദരമായ പ്രഭാതത്തിലൂടെ
ബൈക്കെടുത്തു പോവുന്നു
കിളിയൊച്ചകള്‍ അവനെ വരവേല്‍ക്കുന്നു
പൂക്കളുടെ ചിരികള്‍ അവന്‍ എറ്റുവാങ്ങുന്നു
പ്രഭാതസവാരിക്കു പോവുന്ന സുഹൃത്തിനോട്
ഒന്നോ രണ്ടോ പറഞ്ഞ് കുത്തിമലര്‍ത്തി
ബൈക്കില്‍ ചീറിപ്പാഞ്ഞുപോകുന്നു

ഒരു വാഹനവും വരാത്ത റോഡിന്റെ കറുത്ത വിരിപ്പില്‍
ചോരയുടെ ചുവന്ന പൂവുകള്‍ നെഞ്ചത്തുവെച്ചുള്ള
അയാളുടെ അവസാനത്തെ ഉറക്കത്തിനുപോലും
ഈ പ്രഭാതത്തിന്റെ ഭംഗി കെടുത്തരുതെന്നുണ്ട്
കിളികള്‍ പാട്ടുനിര്‍ത്തുന്നില്ല.
പൂക്കള്‍ അവയുടെ നിഷ്കളങ്കമന്ദഹാസം
അവസാനിപ്പിക്കുന്നില്ല
കാറ്റിന്റെ ഒന്നും സംഭവിച്ചിട്ടില്ലെന്ന
തണുത്ത തലോടല്‍ എല്ലായിടത്തുമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ