gfc

പരകായം

കറുത്ത് കറുത്ത് കരിക്കട്ട പോലെ ഒരു മനുഷ്യന്‍
കോണകം മാത്രമുടുത്ത്
വെയിലിന്റെ വിളവെടുക്കുന്നു.
ഒരു പൊയ്ക്കുതിര വഴിയോരത്ത്
വിശ്രമിക്കുന്നു.
ഉഷ്ണക്കാറ്റിനെ ഭേദിച്ച്
എന്റെ ബസ് മുന്നോട്ടു പോവുന്നു.

തമിഴേ നിനക്കെന്നോടെന്താണ്
പറയാനുള്ളത്?
അനാദിയായി കിടക്കുന്ന
ഭൂമിയും ആകാശവും
ഒരു കറുത്ത കണ്ണടവെച്ച് നോക്കുന്നുണ്ടോ?
വഴിമരങ്ങളിലെ പുളിമരങ്ങള്‍
ഉയരം കുറഞ്ഞ,കറുത്ത,ദാവണിയുടുത്ത
തമിഴ് പെണ്‍കുട്ടികളെപ്പോലെ
ചിരിക്കുന്നുണ്ടോ?
വഴിയരികില്‍ ഇളനീര്‍ വെട്ടുന്നവനേ,
നാം തമ്മില്‍ പരിചയപ്പെട്ടിട്ടുണ്ടോ?

ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന
ഈ ജനത്തിനു നടുവില്‍
ഒരു മലയാളിയായി ഞാനെങ്ങനെയാണ്
വേര്‍പെട്ടു നില്‍ക്കുന്നത്....
ഉപ്പും മുളകും പുരട്ടിയ
നിന്റെ കക്കരി ഞാന്‍
കടിച്ചു തിന്നതാണല്ലോ...

എന്റെ വീട് വയനാട്ടിലല്ല.
എന്റെ വീട് സേലത്താണ്.
എന്റെ ഭാര്യ ടീച്ചറല്ല.
എന്റെ ഭാര്യ ആടു നോക്കുന്നവളാണ്.
എനിക്ക് വെളുത്ത കുട്ടികളില്ല.
എനിക്ക് കരിക്കട്ട പോലത്തെ,
മൂക്കൊലിപ്പിച്ചു നടക്കുന്ന
മൂന്ന് കുട്ടികാളാണ്.
എന്റെ വീടിനു ചുറ്റും ഒരു നാറ്റമാണ്.
ആട്ടിന്‍ കാട്ടത്തിന്റേയും
അഴുക്കുവെള്ളത്തിന്റേയും മണം.
ഞാനിപ്പോള്‍ എന്റെ വീട്ടിലേക്കുള്ള
വണ്ടി നോക്കി നില്‍ക്കുകയാണ്.

10 അഭിപ്രായങ്ങൾ:

  1. തിരിച്ചു കേരളാവിലോട്ടു വാ മാഷേ.

    മറുപടിഇല്ലാതാക്കൂ
  2. ഈ പരകായപ്രവേശം കവിയ്ക്കു മാത്രമെ സാദ്ധ്യമാകൂ....

    മറുപടിഇല്ലാതാക്കൂ
  3. “എന്റെ വീടിനു ചുറ്റും ഒരു നാറ്റമാണ്.
    ആട്ടിന്‍ കാട്ടത്തിന്റേയും
    അഴുക്കുവെള്ളത്തിന്റേയും മണം.“

    എന്നാലും വീടല്ലേ മാഷേ...

    സിമി പറഞ്ഞപോലെ... മാഷ് കേരളത്തിലോട്ട് വാ മാഷേ...
    :)

    മറുപടിഇല്ലാതാക്കൂ
  4. ബ്ലോഗരില്‍ ഇളനീര്‍ വെട്ടുന്നവനേ,
    അഴിച്ചിട്ട വിയര്‍പ്പു നാറുന്ന ഉടുപ്പുകളും
    കുട്ടികള്‍ വരഞ്ഞതിന്‍റേയും കളിച്ചതിന്‍റേയും കഴിച്ചതിന്‍റേയും ഒഴിച്ചതിന്‍റേയും വൃത്തികളുള്ള
    ആ പഴയ വീട്ടിലേക്ക് ഒന്നു പോയി വന്നു,
    വണ്ടിക്കൂലി പോലെ വല്ലതും
    കവിതക്കൂലിയായി വേണോ....?

    മറുപടിഇല്ലാതാക്കൂ
  5. മാഷേ ഇതു തകര്‍ത്തു..
    ശരിക്കും....

    തമിഴ്നാട്ടില്‍ ഇടക്കിടെ നടത്താറുണ്ടായിരുന്ന അലച്ചിലില്‍ (മിക്കപ്പോഴും നാഗര്‍കോയിലിലും വെറ്റിലഗുണ്ടൂരും) വണ്ടികാത്തുനിന്നിട്ട് വണ്ടി വരുമ്പോള്‍ എന്നെ ആള്‍ക്കൂട്ടത്തില്‍ നിറുത്തിയിട്ട് പോരുന്നിട്ടുണ്ട് ഞാന്‍.. എനിക്കറിയാം ഇത്. :)

    മറുപടിഇല്ലാതാക്കൂ
  6. വായിച്ച പ്രതിഭാഷാ കവിതകളില്‍
    ഏറ്റവും മികച്ചതെന്ന് ഈ ബസ് സ്റ്റാന്റില്‍ എത്തിയ
    ഒരാള്‍

    അയാള്‍ ഇനി എവിടേക്ക് പോകും

    ആരാണു, എന്താണു, എവിടന്ന് വന്നവനാണു...

    ആരാണെന്ന് മറന്നെങ്കിലും ഈ കവിതയെഴുതിയ
    മാഷിനോട് എനിക്ക് അസൂയ

    മറുപടിഇല്ലാതാക്കൂ
  7. അനാദിയായി കിടക്കുന്ന
    ഭൂമിയും ആകാശവും
    ഒരു കറുത്ത കണ്ണടവെച്ച് നോക്കുന്നുണ്ടോ?
    വഴിമരങ്ങളിലെ പുളിമരങ്ങള്‍
    ഉയരം കുറഞ്ഞ,കറുത്ത,ദാവണിയുടുത്ത
    തമിഴ് പെണ്‍കുട്ടികളെപ്പോലെ
    ചിരിക്കുന്നുണ്ടോ?
    .
    കവിത
    :)

    മറുപടിഇല്ലാതാക്കൂ
  8. ഗംഭീര കവിത മാഷേ...
    ഒരു തോന്നലായി തുടങ്ങി തിടുക്കമായി തിടം വെയ്ക്കുന്ന പരകായത്തിന്റെ സുന്ദരമായ പാരായണം. അഴിവില്‍ നിന്ന് മുറുക്കത്തിലേക്ക് തിരിഞ്ഞു പിരിഞ്ഞു മുറുകുന്ന ക്രാഫ്റ്റ്, ഭേഷ്..:)

    മറുപടിഇല്ലാതാക്കൂ