gfc

പ്രണയരോഗി

ഓര്‍ത്തത് നിന്നെയായിരുന്നു.
എടക്കല്ലിന്റെ ഗുഹാമുഖത്തുനിന്ന്
ആകാ‍ശത്തിന്റെ വ്യഥിതശോഭകള്‍
വില്ലുകുലച്ചു വരുമ്പൊഴും
കണ്മഷിപോലെ കറുത്തു പോയ രാത്രിയില്‍
തൊവരിമലയുടെ നെഞ്ചത്ത്
ഒരു മണ്‍വിളക്കുമാത്രം
എരിഞ്ഞു നില്‍ക്കുന്ന് വിദൂരദൃശ്യം
കണ്ണുകള്‍ റാഞ്ചുമ്പൊഴും
ഒരു പൊക്കിള്‍ക്കുഴിക്ക്
ചുറ്റിലുമെന്ന പോലെ
പൂക്കോടിന്റെ തടാകക്കരയിലൂടെ
കൂട്ടുകെട്ടിന്റെ ഐസ്ക്രീം
നുണഞ്ഞുതീരുമ്പൊഴും
പള്ളിക്കുന്നിലെ മണിയൊച്ചകള്‍ക്കും
ആഹ്ലാദത്തിരക്കിനുമിടയ്ക്ക്
ഒറ്റപ്പെട്ട്
മനസ്സില്‍ ദുഃഖത്തിന്റെ മുള്ള് തട്ടുമ്പൊഴും
ഓര്‍ത്തത് നിന്നെയായിരുന്നു.
പക്ഷേ,നിന്നെ ഞാനറിയുന്നീല,നീയെന്നെയും.
ഞാന്‍ നിന്നെ തിരഞ്ഞു കൊണ്ടിരിക്കുന്നു.
കാലുംകണ്ണും മനസ്സും കടയുന്നതു വരെയെങ്കിലും,
ഹൃദയത്തിലെ റാന്തല്‍ അണയുന്നതു വരെയെങ്കിലും,
ഞാന്‍ നിന്നെ തിരഞ്ഞു കൊണ്ടിരിക്കും.

6 അഭിപ്രായങ്ങൾ:

  1. വിഷ്ണു മാഷേ,
    കൊള്ളാം. നന്നായിട്ടുണ്ട്. ഒരു നിസ്സംഗഭാവം വരുന്നുണ്ടോ എന്ന് ഉല്പ്രേക്ഷ. :-)

    മറുപടിഇല്ലാതാക്കൂ
  2. ഇതെനിക്ക് സുഖിച്ചു.അസ്സലായി.അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  3. പ്രണയം എല്ലാ ഭാവത്തിലും വായനയുടെ സുഖം തരും,

    പഴയതായത്കൊണ്ടാണെന്ന് തോന്നുന്നു വരികള്‍ക്ക് കൂടുതല്‍ കൃത്യതയും ഭംഗിയും, നന്നായിരുക്കുന്നു

    (ഓ. ടോ.: മാഷേ, പ്രണയം ഇനിയൊന്ന് മാറ്റിപ്പിടി, പുതിയത് വരട്ടെ :))

    മറുപടിഇല്ലാതാക്കൂ
  4. പ്റണയം പച്ചയായി എത്ര കാലം വേണമെങ്കിലും നില്‍ക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  5. അതങ്ങനെയാണ്‌...
    നെഞ്ഞിനെയിട്ട് നീറ്റും ..
    ജീവനുള്ള കാലത്തോളം...
    നന്നായി മാഷേ...

    മറുപടിഇല്ലാതാക്കൂ