gfc

ഫൂ...

മരണത്തിന് ജീവിതത്തെ തിന്നണം
ജീവിതത്തിന് മരണത്തെയും.
മരണം വായ രണ്ടു മടങ്ങു പൊളിച്ച്
ജീവിതത്തിന്റെ നേരെ കുതിച്ചു.
ജീവിതവും വായ രണ്ടു മടങ്ങു പൊളിച്ചു.
മരണം അപ്പോള്‍ വായ നാലുമടങ്ങാക്കി.
ജീവിതം അപ്പോള്‍ വായ എട്ടുമടങ്ങാക്കി.
മരണം അപ്പോള്‍ വായ 16 മടങ്ങാക്കി.
ജീവിതം അപ്പോള്‍ വായ 32 മടങ്ങാക്കി.
മരണം വായ 64 മടങ്ങ് പൊളിച്ച നേരത്ത്
ഒരൊണക്കത്തേങ്ങ തലയില്‍ വീണു.
പെട്ടെന്നുള്ള വേദനയില്‍ മരണം
വായടച്ച് തല തടവി നിന്നു.
ഇതു തന്നെ തക്കമെന്നു കണ്ട്
ജീവിതം തന്റെ വലിയ വായകൊണ്ട്
മരണത്തെ വിഴുങ്ങി.
പിന്നെ ഒറ്റനടപ്പായിരുന്നു ജീവിതം.

ഒന്നു രണ്ടു തവണ വായവഴി പുറത്തു ചാടാന്‍
ഒരു വിഫല ശ്രമം നടത്തി നോക്കി മരണം.
അപ്പോഴൊക്കെ വായ തൊണ്ണൂറ് ഡിഗ്രിയില്‍ പിടിച്ച്
കൈകൊണ്ട് അണ്ണാക്കിലേക്ക് ഒരു തള്ളു വെച്ചു കൊടുത്തു ജീവിതം.
ഒരിറക്ക് വെള്ളവും കുടിച്ചു.
മരണമുണ്ടോ ദഹിക്കുന്നു.
അങ്ങനെ ദഹിക്കാതെകിടക്കുന്ന മരണമാണ്
ഈ ജീവിതത്തിന്റെ പ്രശ്നമെന്ന്
ഞാനതിനോട് പറയാനൊന്ന് ശ്രമിച്ചു നോക്കി.
‘ഫൂ...’
അതെന്നെ ഒരാട്ടാട്ടി

8 അഭിപ്രായങ്ങൾ:

  1. എത്ര വലിയ ഒണക്കത്തേങ്ങ വീണാലും മരിക്കാത്തതാണു മരണം.. അത്‌ ഒരു നാള്‍ പുറത്തു വരും..

    മറുപടിഇല്ലാതാക്കൂ
  2. ഉള്ളില്‍ ദഹിക്കാതെ കിടക്കുന്ന മരണമായിരിക്കണം നിവര്‍ത്തില്ലാത്ത സ്ഥലങ്ങളില്‍ വച്ച് തൂറാന്‍ മുട്ടുമ്പോള്‍ മരണവെപ്രാളമായി മനുഷ്യനെ പിടിച്ച് കുലുക്കുന്നത്...:)

    ഈ “ഫൂ...” ഉം പതിവുപോലെ നന്നായി.

    മറുപടിഇല്ലാതാക്കൂ
  3. കമന്റച്ചട്ടിയില്‍
    ഒരു ദിര്‍ഹമിടുന്നു...
    പോണുണ്ടോ തന്റെ കവിതയും കൊണ്ട്..

    മറുപടിഇല്ലാതാക്കൂ
  4. നന്ദി .... വിഴുങ്ങിയതിനു

    മറുപടിഇല്ലാതാക്കൂ