gfc

പതിനാറാം നമ്പര്‍ സീറ്റ്

ബസ്സില്‍ പോകുന്നവരേ
പതിനാറാം സീറ്റിലിരിക്കുന്ന
എന്നെ നോക്കൂ
മഹാകവി വിഷ്ണുപ്രസാദിനെ
ഒന്നു നോക്കൂ
അറിയില്ലെന്നോ
നൂറ്റമ്പതില്പരം കവിതകള്‍
എഴുതിയിട്ടുണ്ട്.
ചത്തിട്ടില്ലെങ്കില്‍
ഇനിയും എഴുതിയേക്കും.
കൂര്‍ക്കം വലിക്കുന്നവരേ
സഹയാത്രികന്റെ ചുമലിലേക്ക്
ആടിയാടി വീഴുന്നവരേ
നോക്കാന്‍ നേരമില്ലെന്നോ
കണ്ടാ‍ലറിഞ്ഞുകൂടേ കവിയെ
മുഷിഞ്ഞ്,മുറിക്കാത്താടിയോടെ
ദാഹിച്ചിരിക്കുന്ന ഒരാളെ
തെണ്ടി എന്ന് പല്ലിറുമ്മാതെ
കണ്ടല്ലോ മഹാകവേ
എന്ന് കെട്ടിപ്പിടിച്ചൂടേ

നാരങ്ങ പൊളിക്കുന്നവളേ
കുട്ടി കരച്ചില്‍ നിര്‍ത്തുന്നില്ലെന്നോ
ഭര്‍ത്താവിന്റെ മടിയില്‍
തലവെച്ചുറങ്ങണമെന്നോ
ഇങ്ങനെ നോക്കുന്നതെന്തടാന്നോ
താനേത് കോത്താഴത്തെ കവിയാണ്ട്രോന്നോ
ഓ.. ഞാനൊന്നും പറഞ്ഞില്ല
ഞാനൊന്നും കണ്ടില്ല
നമുക്കീ ചലച്ചിത്രഗാനം കേള്‍ക്കാം

മുന്നിലെ സീറ്റിലിരുന്ന് മുറുക്കിത്തുപ്പുന്ന അമ്മാവാ
ഒരു കവിയാണ് പിന്നിലിരിക്കുന്നതെന്ന്
വല്ല പിടിയുമുണ്ടോ?
ങാ, കേട്ടിട്ടുണ്ട് ,കണ്ടതില്‍
വലിയ സന്തോഷമെന്ന്
മുറുക്കാന്‍ തുപ്പല്‍ തെറിപ്പിച്ച്
പറഞ്ഞാലും ഞാന്‍ സഹിക്കില്ലേ...

പത്തുരൂപയ്ക്ക് ക്രൈം,ബാലമംഗളം,ചിത്രഭൂമി
എന്നിവയുടെ പഴയ ലക്കങ്ങള്‍
വാങ്ങിച്ച് വിടാതെ വായിക്കുന്നവനേ...
ഒരു കാലത്ത് ക്രൈമില്‍ നീ വായിക്കേണ്ടുന്ന മഹാന്‍
ഈ വണ്ടിയിലുണ്ടെന്ന്
നിനക്ക് വല്ല പിടിയുമുണ്ടോ?
നിന്നെപ്പറഞ്ഞിട്ടെന്ത്?
നീയെന്നെ അറിയുകയില്ല.
അന്നും നീയിങ്ങനെ ക്രൈം
വായിച്ചുകൊണ്ടിരിക്കും.

കുറ്റിപ്പുറം കഴിഞ്ഞല്ലോ
കുന്നംകുളം കഴിഞ്ഞല്ലോ
എത്ര പേരിറങ്ങി
എത്ര പേര്‍ കയറി
പതിനാറാം സീറ്റിലിരിക്കുന്ന
മഹാകവി പോക്കറ്റടിക്കപ്പെട്ടിരിക്കുന്നു.
കൃതാര്‍ഥനായി.
ഒരു പോക്കറ്റടിക്കാരനെങ്കിലും
പരിഗണിച്ചല്ലോ
തെണ്ടി എന്ന് പര്യായപദമുള്ള കവിയെ.

ഇറങ്ങേണ്ടിടത്ത് ഇറങ്ങാതെ
ഒന്നുമില്ലാതെ,ഒന്നുമല്ലാതെ
ഏതുറക്കത്തിലേക്കാണ്
ഈ പതിനാറാം നമ്പര്‍ സീറ്റ് ഒറ്റയ്ക്ക്
പോയിക്കൊണ്ടിരിക്കുന്നത്...

16 അഭിപ്രായങ്ങൾ:

  1. ഈ കവിത വായിച്ച് ആദ്യം പാത്തുമ്മക്കുട്ടി പറഞ്ഞു
    ഞാനൊരു പൊങ്ങച്ചക്കാരനാണെന്ന് ഈ കവിത വായിച്ചാല്‍ തോന്നുമെന്ന്.മറ്റാരും വിശ്വസിച്ചില്ലെങ്കിലും ഞാന്‍ ഒരു കവി എന്നു വിചാരിച്ചു തന്നെയാണ് നടപ്പ്.അങ്ങനെ നടക്കുന്ന എന്നെ എനിക്ക് കളിയാക്കാനും അവകാശമില്ലേ കൂട്ടരേ...:)

    മറുപടിഇല്ലാതാക്കൂ
  2. ഒരു ബസില്‍ യാത്ര ചെയ്ത സുഖമുണ്ട്‌...
    കവിയെ
    കണ്ടുമുട്ടിയാലും
    അധികമാരും
    മിണ്ടാറില്ല...
    കാരണം...
    വൃത്തിഹീനമായ പുറംചട്ടക്കുള്ളില്‍
    സൗന്ദര്യം നിറഞ്ഞ
    വരികള്‍
    ഒളിഞ്ഞിരിക്കുന്നുണ്ടെന്ന്‌
    തിരിച്ചറിയാന്‍
    കഴിയാത്തവരാണധികവും...

    പുതിയ ശൈലി
    പുത്തന്‍ ചിന്ത

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. പതിനാറാം നമ്പര്‍ സീറ്റ് എവിടേയ്ക്കുമില്ല, സ്വന്തം മനോരാജ്യത്തിലേയ്ക്കല്ലാതെ. സ്വയം ചലിക്കാന്‍ പോലുമുള്ള ശേഷി ചെലവാക്കാതെ, തനിക്കു ചുറ്റും , തന്നെ കേന്ദ്രമാക്കി ഒരു ലോകം കറങ്ങുന്നുണ്ടെന്നത് അങ്ങേയറ്റത്തെ കാല്പ്പനിക സ്വപ്നമാണ്. പച്ച ജീവിതങ്ങള്‍ ചുറ്റും തീര്‍ത്തു വച്ചിരിക്കുന്നത് ഒരു പുതിയ തന്ത്രം. അങ്ങനെ കവി എവിടെയ്ക്കും പോകുന്നില്ല പകരം അയാള്‍ നമ്മളെ വിളിക്കുന്നു “എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത്..”

    മറുപടിഇല്ലാതാക്കൂ
  4. പതിനാറാം നമ്പരു സീറ്റെങ്ങും പോകുന്നില്ല. ആ സീറ്റിലിരിന്നു് കവി ഞങ്ങളെ ഒക്കെ എങ്ങോട്ടൊക്കെയോ കൊണ്ടു പോയോ. പോക്കറ്റടിക്കപ്പെട്ട കവേ, ക്രൈം വായിക്കുന്നവനറിയുന്നില്ല നാളെ....
    ഇഷ്ടപ്പെട്ടു ഈ സഞ്ചാരം.
    ഓ.ടോ.ഈ കോത്താഴം എവിടെയാണ്‍.? ശരിക്കും കൊല്ലം ഭാഗത്തും ചൊല്ലുകളില്‍‍ ഒരു പ്രയോഗമുണ്ട്. അവനൊരു കോത്താഴത്തു കാരനാണ് എന്നൊക്കെ.

    മറുപടിഇല്ലാതാക്കൂ
  5. പുതിയൊരു ആശയം!

    നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  6. ഈ കോത്താഴം എന്ന സ്ഥലം ഇപ്പോള്‍ പാലക്കാടിനടുത്താണെന്ന് മനസ്സിലായില്ലെ?:)

    മറുപടിഇല്ലാതാക്കൂ
  7. നന്നായിരിക്കുന്നു വിഷ്ണു മാഷേ... ഒപ്പം യാത്ര ചെയ്തതു പോലെ.

    “മഹാകവി പോക്കറ്റടിക്കപ്പെട്ടിരിക്കുന്നു.
    കൃതാര്‍ഥനായി.
    ഒരു പോക്കറ്റടിക്കാരനെങ്കിലും
    പരിഗണിച്ചല്ലോ
    തെണ്ടി എന്ന് പര്യായപദമുള്ള കവിയെ.”

    :)

    മറുപടിഇല്ലാതാക്കൂ
  8. ഇതാണ് പറയുന്നതു കവിയുള്ള ബസില്‍ കയറരുതെന്ന്.
    നല്ല ബലമുള്ള വരികള്‍.

    മറുപടിഇല്ലാതാക്കൂ
  9. എന്തോ പറയാന്‍ വന്നാതാണ്.പക്ഷേ ഒന്നൂടെ നോക്കിയപ്പോള്‍ ഈ താടകയുടെ രൂപം മാറി.
    എഴുതാന്‍ പേടി
    :)

    മറുപടിഇല്ലാതാക്കൂ
  10. കവിത ഇഷ്ടായി.
    ( ഓടോ :ഏത് വണ്ടിയില്‍ കയറിയാലും കുന്ദംകുളത്ത് ഒരു പ്രത്യേക സ്ഥലത്ത് ബസ്സിറങ്ങുന്ന ഒരു താടിക്കാരനെ എനിക്കറിയാം. തൃശ്ശൂരിലെ ഭാരത് ഹോട്ടലിലും കേരളഹൈക്കോര്‍ട്ടിലും സജീവ സാന്നിദ്ധ്യമായിരുന്നു.
    സ്വന്തം ശവശരീരം പോലും സൂക്ഷിക്കാനാവാ‍ത്തവര്‍ക്ക് ഒരു മോര്‍ച്ചറി ഉണ്ടാക്കാനുള്ള പൈസയും ഏല്‍പ്പിച്ചാണ് ആ താടിക്കാരന്‍ നാടുവിട്ടത്. )

    മറുപടിഇല്ലാതാക്കൂ
  11. കുറ്റിപ്പുറം കഴിഞ്ഞല്ലോ
    കുന്നംകുളം കഴിഞ്ഞല്ലോ
    എത്ര പേരിറങ്ങി
    എത്ര പേര്‍ കയറി
    പതിനാറാം സീറ്റിലിരിക്കുന്ന
    മഹാകവി പോക്കറ്റടിക്കപ്പെട്ടിരിക്കുന്നു.
    കൃതാര്‍ഥനായി.
    ഒരു പോക്കറ്റടിക്കാരനെങ്കിലും
    പരിഗണിച്ചല്ലോ
    തെണ്ടി എന്ന് പര്യായപദമുള്ള കവിയെ.


    മാഷേ,
    ഇതുവഴി ആദ്യമാണ്.
    നല്ല ശൈലി.
    ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  12. ഇറങ്ങേണ്ടിടത്ത് ഇറങ്ങാതെ
    ഒന്നുമില്ലാതെ,ഒന്നുമല്ലാതെ
    ഏതുറക്കത്തിലേക്കാണ്
    ഈ പതിനാറാം നമ്പര്‍ സീറ്റ് ഒറ്റയ്ക്ക്
    പോയിക്കൊണ്ടിരിക്കുന്നത്...
    ഇതിനു മുകളിലെ വരികള്‍ വരെ രസിച്ച് വായിച്ചു.ഈ വരികളില്‍ എത്തിയപ്പോള്‍ എന്താന്നറിയില്ല വല്ലാത്ത ദുരൂഹത പോലെ.ഇനി ചിലപ്പോള്‍ നല്ല കവിത തലയില്‍ കയറാഞ്ഞിട്ടാവും.

    മറുപടിഇല്ലാതാക്കൂ
  13. ithu vaLare mOshamaayippOyi.ennum ingngane vannu nOkki veRum kayyOte maTangngaan vayya

    മറുപടിഇല്ലാതാക്കൂ
  14. നല്ല വരികള്‍ ഹൃദയ സ്പര്‍‌ശിയായി ..........

    മറുപടിഇല്ലാതാക്കൂ
  15. ഒന്നുമല്ലാതെ ആക്കിയല്ലോ എന്നെ

    മറുപടിഇല്ലാതാക്കൂ