gfc

കുതിരവീട്

കുതിരകള്‍ അവയുടെ സ്വപ്നം കാണാന്‍
എന്നെ ക്ഷണിച്ചു.
ഞാനൊരു കുതിരയായി ചരിത്രത്തിലേക്ക് പറന്നു.
ആയുധങ്ങളും നിലവിളികളും രക്തവും നിറഞ്ഞ യുദ്ധക്കളങ്ങള്‍ക്ക് മുകളില്‍.
വിജയങ്ങളേയും പരാജയങ്ങളേയുമല്ല
വേഗതയെ ആരാധിച്ചു
കടിഞ്ഞാണിട്ട് എന്റെ പുറത്തു പറന്നവര്‍
അനേകം തലയറുക്കുന്നതിനിടയില്‍
തലയറ്റുവീണു.
'ശക്തിയുടെ വലിച്ചുമുറുക്കിയ ഒരു കുതിപ്പ് '  എന്ന്
എന്നെ നോക്കിയ
മണ്ണിനെയും ജലത്തെയും ആകാശത്തെയും 
അഗ്നിയെയും രക്തത്തെയും വാളുകളെയും
കടന്ന് ഞാന്‍ പറന്നു.
ഭൂമിയെ ഒരു വിദൂരഗ്രഹമാക്കി പിന്നിലുപേക്ഷിച്ച്
താരമേഘങ്ങള്‍ക്കിടയിലേക്ക്
എന്റെ കുളമ്പടിയൊച്ചകള്‍ കടന്നുപോയി.
അതിവേഗത്തിന്റെ ഒരു ഇടിമിന്നല്‍
എന്റെ തല വെട്ടി ആകാശത്തൊട്ടിച്ചു.
കുതിരമുഖമുള്ള ഒരു ഗ്രഹമെന്ന്
ലോകം എന്നെ ഉണര്‍ന്നുനോക്കി.

ഭൂമിയില്‍ ഏതോ വീട്ടുമുറ്റത്ത്
നാലുകുതിരക്കാലുകള്‍(അവ മാത്രം)
മുളച്ചുപൊന്തി.
ആളില്ലാവീടിന്റെ വാതില്‍ തുറന്ന്
എന്റെ സ്വപ്നം അകത്തേക്കുപോയി.
എല്ലാ ചുമരുകളിലും ഒരു കുതിരത്തല.
അതിന്റെ കണ്ണുകള്‍ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു.
നോക്കിനോക്കി അതിന്റെ കണ്ണിലേക്ക്
ഞാന്‍ കയറിപ്പോയി.
അഗ്നി നിറമുള്ള അന്തരീക്ഷം.
അനേകം കുതിരകള്‍ കടലുപോലെ
നിറഞ്ഞിരിക്കുന്നു.
എല്ലാം ഓടിക്കൊണ്ടിരിക്കുന്നു.
അതിലൊന്നിന്റെ പുറത്തുകയറി
ഞാനും പാഞ്ഞുകൊണ്ടിരുന്നു.
ചുമരിലെ കുതിരത്തലയിലെ
കുതിരക്കണ്ണില്‍ നിന്ന് ഞാനിപ്പോള്‍ മറഞ്ഞുപോയി.
കുതിരത്തലവെച്ച മുറിയില്‍
കുതിരത്തലയ്ക്കു മുന്നില്‍ വന്ന് ഒരാള്‍
കുതിരക്കണ്ണിലേക്ക് നോക്കിയാല്‍
മറുകണ്ണിലൂടെ ഒരു കുതിരക്കടല്‍
മുറിയിലേക്ക്കുളമ്പടിച്ചുവരും.
മുറ്റത്തെ കുതിരക്കാലുകള്‍
വിജനതയോടൊരഭ്യര്‍ഥന നടത്തുന്നുണ്ടായിരുന്നു,
ഈ രഹസ്യം ഇനിയും താങ്ങിനിര്‍ത്തുന്നതില്‍ നിന്ന്
അവയെ ഒഴിവാക്കിത്തരണമെന്ന്...


4 അഭിപ്രായങ്ങൾ: