gfc

നരകം

ഭ്രമകല്പനകളുടെ പിറകെ
രണ്ട് കമിതാക്കള്‍ ഒളിച്ചോടി.
സഞ്ചരിച്ചുകൊണ്ടിരുന്ന
പുഷ്പക വിമാനം
പൊടുന്നനെ റിക്ഷാവണ്ടിയായി.
മുന്തിരിത്തോപ്പുകള്‍
നല്‍കാമെന്നു പറഞ്ഞ്
നഗരത്തിലെ ചേരിയില്‍
ഒരു മുറി നല്‍കി.
നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം
കാണാന്‍ ജനല്‍ത്തുണി നീക്കിയപ്പോള്‍
പുറത്തു നിന്ന്
നരകത്തിന്റെ ആയിരം കയ്യുകള്‍
ഉള്ളിലേക്ക് നീണ്ടു വന്നു.
പന്നികളും മനുഷ്യക്കുട്ടികളും
ദയനീയമായി നിലവിളിക്കുന്ന
പുറംകാഴ്ച്ചകള്‍ തട്ടി നീക്കി
ജനലടച്ചു.
കണ്ടതും കേട്ടതും മണത്തതും
മറക്കാന്‍ തങ്ങളില്‍ തങ്ങളിലേക്ക്
കൂപ്പുകുത്തി.
അങ്ങനെയാണ്
അവര്‍ അവരുടേതായ
ഒരു നരകത്തിന്റെ പണി
ആരംഭിച്ചത്.