gfc

പെണ്‍കുട്ടി

ഓര്‍മക്കുറവിന്ചികിത്സയ്ക്കു വന്ന ആളു തന്നെ.നഗരത്തിരക്കില്‍ നിന്ന്ബസ്സിലേക്ക് ചാടിക്കയറുമ്പോള്‍
കയറുന്നില്ലേ കുട്ടീ എന്ന് ശാസനയും സ്നേഹവും നിറഞ്ഞ സ്വരത്തില്‍ ഈ പെണ്‍കുട്ടിയെ വിളിച്ചുകയറ്റിയതും ഞാന്‍ തന്നെ.രോഗം ഇങ്ങനെ കൂടിക്കൊണ്ടിരുന്നാല്‍ എന്താവും?കൃഷി ആര് നടത്തും?കുട്ടികളുടെ ചെലവുകള്‍ എന്താക്കും? എന്നെല്ലാമോര്‍ത്ത് എപ്പോഴോ ഉറങ്ങിപ്പോയി.എത്ര സ്റ്റോപ്പുകള്‍ കഴിഞ്ഞുപോയി.എത്ര നാടുകള്‍ കഴിഞ്ഞുപോയി.ഒന്നുമറിയില്ല.കയറുമ്പോള്‍ കണ്ട ആളുകളല്ല.പക്ഷേ സ്കൂള്‍ യൂണീഫോം ധരിച്ച ആ പെണ്‍‌കുട്ടി ബാഗും പിടിച്ച് അടുത്തുതന്നെ ഇരിപ്പുണ്ട്.അകത്തുകൂടെ ഒരു മിന്നല്‍...

പുറത്തേക്കു നോക്കിയാലറിയാം-നേരം ഇരുണ്ടു തുടങ്ങിയിട്ടുണ്ട്.വണ്ടി ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്.
അകം മുഴുവന്‍ ഒരു എരിപൊരി.ഈ കുഞ്ഞ് എന്താലോചിച്ചിരിക്കുകയാണ്?ഇതിന്റെ വീട് കഴിഞ്ഞോ?മറ്റാരും കേള്‍ക്കാതെ ഞാനവളോട് ചോദിച്ചു.അവള്‍ പറഞ്ഞ മറുപടി കേട്ടപ്പോള്‍ എല്ലാം കുഴഞ്ഞെന്ന് എനിക്ക് മനസ്സിലായി.

പത്തുനൂറു കിലോമീറ്ററെങ്കിലും കഴിഞ്ഞു.ആളിറങ്ങണം എന്നു പറഞ്ഞപ്പോള്‍ ഇവിടെ സ്റ്റോപ്പില്ലെന്ന് ബസ് ജീവനക്കാരന്‍.ബഹളം വെച്ചപ്പോള്‍ വണ്ടി നിര്‍ത്തി.പെണ്‍കുട്ടിയേയും കൊണ്ട് ചാടിയിറങ്ങി.ബസ്സിലെ ആളുകള്‍ മുഴുവന്‍ തല പുറത്തേക്കിട്ട് നോക്കുന്നുണ്ടായിരുന്നു.

ബസ്സു കയറാന്‍ നില്‍ക്കുമ്പോഴാണ് ഏതോ പെണ്‍പള്ളിക്കൂടം വിട്ട് പെണ്‍കുട്ടികള്‍ കൂട്ടമായെത്തിയത്.വന്നു നിന്ന ബസ്സില്‍ ഇവളൊഴികെ എല്ലാവരും കയറിപ്പോയി.ഇവള്‍ കയറാന്‍ തുടങ്ങിയതും കിളി ഇവളെ തള്ളിത്താഴെയിട്ടു.വണ്ടി വിട്ടു...മകളെപ്പോലെ ഒരു പെണ്‍കുട്ടി.അതുകൊണ്ടാണ്...എനിക്കുള്ള വണ്ടി വന്നപ്പോള്‍ കയറുന്നില്ലേ എന്ന് ചോദിച്ചത്.

ഓര്‍മക്കുറവുണ്ടെങ്കിലും നടക്കുന്ന കാര്യങ്ങളുടെ ഒരു തത്സമയ സം‌പ്രേഷണം തലയ്ക്കുള്ളില്‍ മിന്നും
.
ഈ കൊച്ചിനെയും തിരഞ്ഞ് അവളുടെ വീട്ടുകാര്‍ പുറപ്പെട്ടിട്ടുണ്ടാവും.പോലീസ് സ്റ്റേഷനില്‍ പരാതി പോയിട്ടുണ്ടാവും.പരിചയക്കാര്‍ ആരെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ ഒരു മധ്യവയസ്കന്റെ കൂടെ ബസ്സില്‍ കയറുന്നത് കണ്ടതായി പറയും.

തല കറങ്ങുന്നു.കൊച്ചിനേയും പിടിച്ച് ഒരു പെട്ടിക്കടയില്‍ കയറി.ഒരു നാരങ്ങസോഡയും ചായയും പറഞ്ഞു.കുടിക്കുന്നതിനിടയില്‍ പരിഭ്രമിച്ച് ചുറ്റുപാടും നോക്കിക്കൊണ്ടിരുന്നു.ആരെയാ നോക്കുന്നതെന്ന് കടക്കാരന്‍ .ഇത് മോളാണോ?

പാഞ്ഞുവരുന്ന അടുത്തവണ്ടിക്ക് കൈകാട്ടി ചാടിക്കയറി.കൂടുതല്‍ സംശയങ്ങള്‍ക്ക് ഇട നല്‍കിയാല്‍ ഓര്‍മക്കുറവ് സ്ഥിരമായി പരിഹരിക്കപ്പെടും.കാശു കൊടുത്ത് രണ്ടു ടിക്കറ്റെന്ന് പറഞ്ഞപ്പോള്‍ കണ്ടക്ടര്‍ ഒരു സ്ഥലത്തിന്റെ പേരു പറഞ്ഞ് അവിടേക്കാണോന്ന് ചോദിച്ചു.ആണെന്നുമല്ലെന്നും പറഞ്ഞില്ല.

തലയ്ക്കകത്ത് തല്‍‌സമയ സം‌പ്രേഷണം തുടര്‍ന്നു.പെണ്‍കുട്ടിയുടെ നാട്ടുകാരും വീട്ടുകാരും ഒരു ജീപ്പെടുത്ത് വരികയാണ്.വണ്ടി ഇന്നവഴിക്കാണ് പോയതെന്ന് പരിചയക്കാരാരോ പറഞ്ഞിട്ടുണ്ട്.
ഞാനും അവളും കയറിയ ആദ്യത്തെ ബസ്സിനു മുന്നില്‍ അവരുടെ ജീപ്പ് വിലങ്ങനെ നിര്‍ത്തുന്നുണ്ട്.ഫോട്ടോ കാണിച്ച് ബസ്സിലുള്ളവരോട് ചോദിക്കുന്നുണ്ട്.അവര്‍ എന്തെല്ലാമോ പറയുന്നുണ്ട്.ജീപ്പ് പിന്നെയും പായുന്നുണ്ട്....

എനിക്ക് തല കറങ്ങുന്നു.അവര്‍ വന്നു പിടിച്ചാല്‍ എന്തു ചെയ്യും?ഈ കൊച്ചിനെ തിരിച്ചുകൊണ്ടുചെന്നാക്കാന്‍ ശ്രമിച്ചാല്‍ അവര്‍ നിരപരാധിത്വം മനസ്സിലാക്കുമോ?പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാമെന്ന് വെച്ചാല്‍ ഊരിപ്പോരാനാവുമോ?വീട്ടിലേക്ക് പോകാനാവുമോ?
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എങ്ങനെയെങ്കിലും വീടുതപ്പിപ്പിടിച്ച് വരില്ലേ?നാട്ടുകാര്‍ അറിയില്ലേ?വയസ്സാംകാലത്ത് ഇയാള്‍ക്ക് ഇതെന്തിന്റെ കേടായിരുന്നുവെന്ന് മൂത്തമകനോട് ബസ്‌സ്റ്റോപ്പിലോ ചായക്കടയിലോ വെച്ച് ഏതെങ്കിലുമൊരുത്തന്‍ ചോദിക്കില്ലേ?

രാത്രിയായിട്ടുണ്ട്.ബസ്സ് എവിടെയോ നിര്‍ത്തി.എല്ലാവരും ഇറങ്ങി.ഞാന്‍ പെണ്‍കുട്ടിയേയും പിടിച്ച് ബസ്സിറങ്ങി.നിറയെ ജനം.ഏതോ നാട്.ഏതോ ഭാഷ.ഏതോ ഉല്‍‌സവം.ശരീരം മുഴുവന്‍ ചാക്കുനൂലുകള്‍ ഞാത്തിയിട്ട് പത്താള്‍പ്പൊക്കത്തിലുള്ള വലിയവേഷങ്ങള്‍ തെരുവിലൂടെ നടക്കുന്നു.അവയുടെ അലങ്കൃതവും ഭയാനകവുമായ മുഖങ്ങള്‍ .വാദ്യഘോഷങ്ങള്‍ .ഞാന്‍ പെണ്‍‌കുട്ടിയേയും കൈപിടിച്ച് തിരക്കിലൂടെ നടന്നു.എവിടേക്ക്,എവിടേക്ക്...എന്ന് കാലുകളും മനസ്സും തിരഞ്ഞു.ഞങ്ങളെ തിരഞ്ഞ് ആ ജീപ്പ് ഇപ്പോള്‍ ഏതോ റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്നുണ്ട്.

2 അഭിപ്രായങ്ങൾ:

  1. ഇതിലിപ്പോ ഓർമ്മക്കുറവെന്ന് പറയുന്ന ആളിനു ഒരു കുറവുമില്ലെന്നു മാത്രമല്ല, ഇത്തിരികൂടുതലുണ്ടുതാനും, അയാൾ തന്റെ അസുഖം പറയുന്നുണ്ട്, പെൺകുട്ടിയെ കൂട്ടിയ കാര്യം പറയുന്നുണ്ട് കൂട്ടാനിടയായ അവസ്ഥ പറയുന്നുണ്ട്. അയാളുടെ ഭയം അത്ര നല്ല സ്ഥായിയിലുള്ളതാണെന്ന് തോന്നുന്നില്ല. പക്ഷേ പെൺകുട്ടി നിശ്ശബ്ദയാണല്ലോ. കാര്യങ്ങളൊന്നും അവൾ അറിയുന്നില്ലേ? ഓർമ്മക്കുറവ് അവൾക്കാണ്. അതിയാൾ എടുത്തണിയുന്നതാണ്. സംഗതി നിർണ്ണായകമാണ്. വക്രോക്തി ജീവിതം തന്നെ !!!

    മറുപടിഇല്ലാതാക്കൂ