gfc

ബലാല്‍‌സംഗക്കാരന്‍

പഴയ മനുഷ്യമൃഗം ടൈപ്പ് ജയന്‍‌സിനിമയിലെ
ഒരു ബലാല്‍‌സംഗക്കാരനാണ് ഞാന്‍
ആറുവയസ്സുള്ള സ്കൂള്‍കുട്ടി മുതല്‍
അറുപതുവയസ്സുള്ള തള്ളയെ വരെ
ഞാന്‍ ബലാത്സംഗം ചെയ്തിട്ടുണ്ട്.
ഞാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട
ഒരു കഥാപാത്രമാണ് സര്‍
ലൈംഗികത്തൊഴിലാളികള്‍
കള്ളന്മാര്‍ പിടിച്ചുപറിക്കാര്‍
എന്നിവരുടെ ആത്മകഥകള്‍ക്ക്
ഇപ്പോള്‍ നല്ല മാര്‍ക്കറ്റാണല്ലോ സര്‍
ഈ നാട്ടില്‍ ബലാത്സംഗം
ചെയ്യുന്നവന് ഒരു വിലയുമില്ലേ സര്‍
ലൈംഗികത്തൊഴില്‍ പോലെയോ
കവര്‍ച്ച പോലെയോ അല്ല സര്‍
ഇതില്‍ നിന്ന് വരുമാനമില്ല സര്‍
മാത്രമല്ല ഒരു ബലാത്സംഗം
ചെയ്യുന്നതിനു പിന്നിലുള്ള
മനുഷ്യാധ്വാനവും ബുദ്ധിയും
ഇതില്‍ ഏതിനെങ്കിലും
വേണോ സര്‍?
ചോറ്റാനിക്കര അമ്മയാണേ
മാതാവാണേ
ഇതാ നിങ്ങള് വന്ന്
പൂശിയേച്ച് പൊക്കോ എന്ന്
ഒരു പെണ്ണു പറഞ്ഞാലും
ആ നെറികേട് നമ്മള് ചെയ്യില്ല
സാറിനറിയാഞ്ഞിട്ടാ
ബലാത്സംഗം
ഒരു ക്രിയേറ്റീവ് വര്‍ക്കാ സാറേ
പരസ്പര സമ്മതത്തോടേയുള്ള
ആ പരിപാടിയില്‍ അതു വല്ലതുമുണ്ടോ സര്‍?
സാറിനറിയാമല്ലോ
എന്തൊരു ബോറന്‍ പരിപാടിയാണതെന്ന്.
നമ്മളിതൊക്കെ പറഞ്ഞാല്‍
ചെലവന്മാര് ചൊറിഞ്ഞുവരും
നിനക്കൊന്നും അമ്മേം പെങ്ങന്മാരും
ഇല്ല്യോടാ ന്ന് ചോദിക്കും
അമ്മയും പെങ്ങന്മാരും
ഉണ്ടെന്ന് കരുതി
ആരെങ്കിലും കല്യാണം കഴിക്കാതിരിക്കുന്നുണ്ടോ സര്‍?
അവനവന്‍ ചെയ്യുന്ന പണിയോട് ഒരു കൂറ് വേണം സര്‍
പഴയ പോലെ ഇപ്പോ വയ്യ സര്‍
പുതിയ ചെറുക്കന്മാരില്‍ എനിക്ക് പ്രതീക്ഷയുണ്ട് സര്‍
എമ്മാതിരിപ്പണിയാ അവന്മാരൊക്കെ ചെയ്യുന്നേ
മൊട്ടേന്ന് വിരിയുന്നതിനു മുന്‍പല്ലേ
അവന്മാരൊക്കെ പണിഞ്ഞു തുടങ്ങുന്നത്
പലതും കേട്ടിട്ട് കൊതിയാവുന്നുണ്ട് സര്‍
കൊറച്ചുകൂടി വൈകി ജനിച്ചാല്‍ മതിയായിരുന്നു
സാറേ എല്ലാം ഞാന്‍ വിശദമായിപ്പറയാം
എല്ലാ മതത്തില്‍പ്പെട്ടവരേയും
എല്ലാ ജാതിയില്‍ പെട്ടവരേയും
കറുത്തതിനേയും വെളുത്തതിനേം
ഇരുനിറമുള്ളതിനേം ചുവന്ന് മദാമ്മ പോലുള്ളതിനേം
തടിച്ചതിനേം പൊക്കം കൂടി മെലിഞ്ഞതിനേം
എല്ലാത്തിനേം കൈവെച്ചിട്ടുണ്ട് സര്‍
നമുക്കങ്ങനെ ജാതീം മതോം ഒന്നുമില്ല.
കരയിലും വെള്ളത്തിലും
ആകാശത്തുവെച്ചുപോലും പണിതിട്ടുണ്ട് സര്‍.
അതെങ്ങനെയാന്ന് ചോദിച്ചാ
ഒക്കെ പ്പറയാം സര്‍
എന്റെ ഈ‍ ആത്മകഥ അടിച്ചുവന്നാല്‍
ഈ നാട്ടില്‍ ബലാത്സംഗക്കാരന്
ഒരു വിലയുണ്ടാവില്ലേ സര്‍
എനിക്കതു മതി
സാറിനും സാറിന്റെ പത്രത്തിനും
ഗുണമുണ്ടാവും സര്‍
ഞാനും സാറിനെപ്പോലെ
ഒരു സാംസ്കാരികനായകനാവുമോ സര്‍
എല്ലാം ഞാന്‍ വിശദമായിപ്പറയാം സര്‍
ബാലാത്സംഗത്തിന് കൃത്യമായ പ്ലാനിങ്
ടൈമിങ് ഒക്കെ വേണം സര്‍
എന്തെങ്കിലും ഒന്ന് തെറ്റിയാല്‍
ജീവിതം തന്നെ കോഞ്ഞാട്ടയാവും സര്‍
ഇതിപ്പോ ആത്മകഥ വന്നാല്‍ പിന്നെ
ഞാന്‍ എടങ്ങേറാവുമോ സര്‍?
അതൊന്നുമല്ല
ഈ പുതിയ പെങ്കൊച്ചുങ്ങളൊക്കെ
എന്നെയൊന്ന് ബലാത്സംഗം ചെയ്തു തരൂ ചേട്ടാ എന്ന്
ക്യൂ നില്‍ക്കില്ലേ സര്‍?

പട്ടിണി കിടന്നും
വെയിലുകൊണ്ടും
മഴ നനഞ്ഞും
രാപകലില്ലാതെ പിന്നാലെ നടന്നുമൊക്കെ
എത്ര കഷ്ടപ്പെട്ടിരിക്കുന്നു സര്‍
ചില ബലാല്‍‌സംഗങ്ങള്‍ക്കായ്
ആരെങ്കിലും കാണുന്നുണ്ടോ സര്‍ ഇതൊക്കെ
സാറിനെങ്കിലും ഇപ്പോള്‍ തോന്നിയല്ലോ സര്‍
സാറിനെ ദൈവം രക്ഷിക്കും(ബലാത്സംഗം ചെയ്യും)സര്‍

സാറിന്റെ വീട്ടില്‍ ആരെയെങ്കിലും
ബലാത്സംഗം ചെയ്യാനുണ്ടെങ്കില്‍ പറയണേ സര്‍
എത്ര വയ്യെങ്കിലും ഞാന്‍ വരും സര്‍
എന്നെ വിശ്വസിക്കണം സര്‍

ഞാന്‍ ചോദിച്ചിട്ട് പറയുന്നില്ല /വിഷ്ണുപ്രസാദ്

2011/
സെപ്റ്റംബര്‍ 18/
രാവിലെ 8.30/
സുല്‍ത്താന്‍ ബത്തേരി/

അയാള്‍ അവളെക്കുറിച്ച്
വിചാരിച്ചുകൊണ്ടിരിക്കുന്നു
-------------------------------------
2011/
സെപ്റ്റംബര്‍ 18/
രാവിലെ 8.30
പാലക്കാട് ജില്ലയിലെ
കൂടല്ലൂര്‍

അവള്‍ അയാളെക്കുറിച്ച്
വിചാരിച്ചുകൊണ്ടിരിക്കുന്നു
-----------------------------------------

ഒരേ സമയത്ത്
രണ്ടാളും ഇങ്ങനെ
പരസ്പരം ഓര്‍ത്തിരിക്കുകയാണെന്ന്
അവര്‍ എങ്ങനെ അറിയും

അറിഞ്ഞാല്‍ ...?

ഒരോര്‍മ്മ മറ്റൊരോര്‍മ്മയില്‍ ചെന്ന്
മുട്ടിനിന്നാല്‍ ?
ഓര്‍മകള്‍ക്ക് എന്തു ചെയ്യാനാവും ജീവിതത്തെ?
ഓര്‍മകള്‍ വെറും നദികള്‍
അവ ചുമ്മാ എല്ലാവരില്‍ നിന്നും ഇറങ്ങി
അദൃശ്യമായി ഒഴുകുന്നു
വളയുന്നു,പുളയുന്നു,കൂട്ടിമുട്ടുന്നു.
പരസ്പരം കാണുന്നതിനെപ്പറ്റി അവര്‍
പറയുന്നതേയില്ല.

ആയിരം മനുഷ്യരുടെ ഓര്‍മകള്‍
ആയിരം നദികള്‍
പതിനായിരം മനുഷ്യരുടെ ഓര്‍മകള്‍
പതിനായിരം...
ഒരേ സ്ഥലത്ത്
ഒരേസമയം
കൂട്ടിമുട്ടുന്നു.
ഒന്നുചേരുന്നു.
എങ്ങോട്ടോ
ഒഴുകിപ്പോവുന്നു
എങ്ങോട്ടോ(ഞാന്‍ ചോദിച്ചിട്ട് പറയുന്നില്ല)

പെരുമാറ്റം / വിഷ്ണുപ്രസാദ്

ആരും ചവിട്ടിയരയ്ക്കേണ്ടെന്ന്
ഒരു കോലെടുത്ത് തോണ്ടുമ്പോഴേക്കും
മരിച്ചുപോകും പുഴു.
ഭംഗി കണ്ട് മോഹിച്ച് ഒന്ന് പിടിച്ചതേയുള്ളൂ
ചിറകു മുറിഞ്ഞ് പറക്കാതായീ ശലഭം
പെരുമാറാന്‍ പഠിക്കുമ്പോഴേക്കും
എത്ര വേദനകളെ തുറന്നിടുന്നു ജീവിതം

തീ /വിഷ്ണുപ്രസാദ്

തീ പിടിച്ച ഒരു തീവണ്ടി
നഗരത്തിലൂടെ  അലറിപ്പാഞ്ഞു പോകുന്നു.
നമ്മള്‍ അതു കാണുന്നു.
എല്ലാ നഗര ജനാലകളും കാണുന്നു.
എല്ലാ തെരുവുകളും അതു കാണുന്നു.
എല്ലാ സ്റ്റേഷനുകളും അതു കാണുന്നു.
അതു പോയിക്കഴിഞ്ഞിട്ടും...(ഇല്ല
അതു പോയിക്കഴിഞ്ഞിട്ടില്ല,
അതിപ്പോഴും നഗരത്തിലൂടെ ഓടുന്നു.)
അതു തന്നെ
നോക്കുന്നിടത്തൊക്കെ കാണുന്നു.
അതു പോകുമ്പോള്‍
നദിയിലെ ജലം ജ്വാലകള്‍ നിറഞ്ഞ ഒരു ചിത്രം

ഒരു ജനക്കൂട്ടം മരണത്തിന്റെ വേട്ടപ്പട്ടികളുമായി
നിരത്തുകളിലൂടെ ഒഴുകിവരുന്നു.
ഓരങ്ങളിലെ എല്ലാ കെട്ടിടങ്ങളില്‍ നിന്നും
ഒരേ നിലവിളി തീപിടിച്ച് ചാടുന്നു.
വളഞ്ഞുവെക്കപ്പെട്ട താമസസമുച്ചയത്തില്‍
ഒരാള്‍ ഫോണ്‍ വിളിച്ചുകൊണ്ടേയിരിക്കുന്നു
വീട്ടിലുള്ള പണം മുഴുവന്‍ താഴേക്ക് വീതറുന്നു
എന്നിട്ടും അയാള്‍ പിടിക്കപ്പെടുന്നു.
ജനക്കൂട്ടം അയാളെ അടിച്ചടിച്ച് കൊല്ലുന്നു
പെണ്ണുങ്ങളില്‍ നിന്ന് ഭോഗാനന്തരം
ലിംഗവും വാളും ഊരിയെടുത്ത്
കെട്ടിടത്തിന് തീ വെച്ച്
വേട്ടമൃഗങ്ങളുടെ നിരത്ത്
തീ പിടിച്ച് തീ പിടിച്ച് മുന്നേറുന്നു
അപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച്
വാട്ടര്‍ടാങ്കില്‍ ചാടിയ കുട്ടികളില്‍ നിന്ന്
ജീവന്റെ അവസാനകുമിളകള്‍
മുകള്‍പ്പരപ്പില്‍ വന്നുപൊട്ടുന്നു.

എണ്ണമറ്റ ബലാല്‍ക്കാരങ്ങളാല്‍
കൊല്ലപ്പെട്ട സ്ത്രീകളുടെ ശവശരീരങ്ങളില്‍ നിന്ന്
ഒരു തണുത്ത കാറ്റ് ഇറങ്ങിവരുന്നു.
കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ
അടക്കിപ്പിടിച്ച ഒരു കരച്ചില്‍
ഇറങ്ങിവരുന്നു.
എല്ലാ ശവങ്ങളും കൂട്ടിയിട്ട്
പെട്രോളൊഴിച്ച് കത്തിച്ചിട്ടും
എല്ലാ സുഗന്ധങ്ങളും വാരിപ്പൂശിയിട്ടും
എങ്ങനെയൊക്കെ പ്രാര്‍ഥിച്ചിട്ടും
ഈ നഗരത്തില്‍ നിന്ന് അവ ഒഴിഞ്ഞുപോകുന്നില്ല
ബലാല്‍‌സംഗം ചെയ്തു കൊന്ന പെണ്ണുങ്ങള്‍
തെരുവിലൂടെ എഴുന്നേറ്റു നടക്കുന്നു
കൊല്ലപ്പെട്ട കുട്ടികള്‍
വീട്ടിലുള്ള കുട്ടികളെ
ഗേറ്റിനപ്പുറത്തു നിന്ന്
കളിക്കാന്‍ വിളിക്കുന്നു
കൊല്ലപ്പെട്ട കച്ചവടക്കാര്‍
കത്തിപ്പോയ കെട്ടിടത്തിനകത്തിരുന്ന്
നമ്മളെത്തന്നെ
നമ്മളെത്തന്നെ ഉറ്റുനോക്കുന്നു.
മരിച്ചിട്ടുണ്ടെന്ന ഭാവമേയില്ല
തീപിടിച്ച ഒരു തീവണ്ടി
വീണ്ടും
വീണ്ടും
വീണ്ടും
അലറിക്കൊണ്ട് പാഞ്ഞുപോകുന്നു
കണ്ണടച്ചിട്ടും
കാതടച്ചിട്ടും
................
-----------------------------------------------------------------------------------------------
കടപ്പാട്:മലയാളത്തിലെ മുഖ്യധാരാമാസികകളില്‍ നിന്ന് വായിച്ച ചില
അനുഭവവിവരണങ്ങള്‍ ഈ എഴുത്തില്‍ ഓര്‍മ്മയില്‍ നിന്ന് ഏതാണ്ട്
അതേപടി സ്വീകരിച്ചിട്ടുണ്ട്.ലേഖനങ്ങളുടെയും ലേഖകന്റെയും പേര്
ഓര്‍ക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു.
http://en.wikipedia.org/wiki/Ehsan_Jafri

http://www.ndtv.com/news/india/the-gulbarg-society-massacre-what-happened-17556.php

ആരാധന

കൂട്ടരേ,അപ്പോള്‍ പറഞ്ഞുവന്നത്
എന്താണെന്നുവെച്ചാല്‍
അവന്‍ ജനിച്ചിട്ടില്ല;
ജനിക്കാന്‍ അവനു ഭയമാണ്.
അവന്‍ മരിക്കുകയുമില്ല;
മരിക്കാനും അവന് ഭയമാണ്

കാണുന്നതെല്ലാം അവനെന്ന്
നിങ്ങള്‍ക്ക് പറയേണ്ടിവരുന്നു.
അവന്‍ നിങ്ങളെ കാണിക്കുകയില്ല
കേള്‍ക്കുന്നത് മുഴുവന്‍
അവന്റെ സ്വരങ്ങളെന്ന്
നിങ്ങള്‍ വിശ്വസിക്കും.
അവന്‍ കേള്‍പ്പിക്കുകയില്ല.
അത്രമേല്‍ ഭയമാണ്,
അവന് നിങ്ങളെ.
സ്വന്തം സൃഷ്ടികളെ
ഇത്ര വിശ്വസിക്കാത്ത(അല്ലെങ്കില്‍
തനിക്കിട്ട് പണിതരുമെന്ന്)
ഇത്ര വിശ്വാസമുള്ള
ഒരാളുമുണ്ടാവില്ല ലോകത്ത്.
സ്വന്തം സൃഷ്ടികളുടെ
സ്വയം പ്രഖ്യാപിത ശത്രുവായി
അവന്‍ ഒളിച്ചുകഴിയുന്നു.
എല്ലാം അവന്‍ ചെയ്യുന്നു.
പൂക്കളെ വിടര്‍ത്തുന്നു,
കിളികളെ പാടിക്കുന്നു,
നദികളെ ഒഴുക്കുന്നു,
അതീവരഹസ്യമായി.
പോക്കുവരവുകളുടെ
ഒരു നിഴല്‍
ഒരനക്കം
ഒരു ഗന്ധം
ഒന്നുമില്ലാതെ.
ഭയംകൊണ്ട് നമ്മളവനെ
ആരാധിക്കുന്നതുപോലെ
അവന്‍ നമ്മളെയും...

ഗെയിം

പുതിയ കവിത ഗെയിം ഇവിടെ
വായിച്ച് അഭിപ്രായിക്കുമല്ലോ...:)

ഉന്തുന്തുന്തുന്തുന്ത്...


ഒരു നട്ടുച്ചയ്ക്ക്
വാഹനങ്ങള്‍ കൂടിക്കൂടി
നഗരത്തിലെ എല്ലാ റോഡുകളും
നിശ്ചലമായി.

ആളുകള്‍ തിങ്ങിത്തിങ്ങി
കടകളും ഹോട്ടലുകളും തീയേറ്ററുകളും
നിശ്ചലമായി

കിഴക്കോട്ടു പോകേണ്ടവരും
പടിഞ്ഞാട്ടു പോകേണ്ടവരും
തെക്കോട്ടു പോകേണ്ടവരും
വടക്കോട്ടു പോകേണ്ടവരും
പരസ്പരം തള്ളിക്കൊണ്ടേയിരുന്നു.
കുഞ്ഞുകുട്ടികള്‍ കുഴിയില്‍ വീണവരെപ്പോലെ
ശ്വാസം കിട്ടാതെ കരഞ്ഞൂ.

സ്റ്റേഷനുകളില്‍ നില്‍ക്കുന്ന വാഹനങ്ങളില്‍ നിന്ന്
ഒരാള്‍ക്കും ഇറങ്ങാന്‍ പറ്റുന്നില്ല.
ഒരാള്‍ക്കും കയറാന്‍ പറ്റുന്നില്ല.
മാംസമതില്‍...
എങ്കിലും ആഗ്രഹങ്ങളും ആവശ്യങ്ങളും
അതിനെ ഉലച്ചുകൊണ്ടിരുന്നു
അനേകം തലകളും കൈകളും കാലുകളുമുള്ള
ഒരു ജന്തുവായി നഗരം
അതിന്റെ മാംസപ്പരപ്പ് തിരയടിച്ചുകൊണ്ടിരുന്നു
തള്ളല്‍ശക്തി കൂടിക്കൂടിവന്നു
കിഴക്കോട്ടുള്ളവര്‍ കിഴക്കോട്ട്
വടക്കോട്ടുള്ളവര്‍ വടക്കോട്ട്
പടിഞ്ഞാട്ടൂള്ളവര്‍ പടിഞ്ഞാട്ട്
തെക്കോട്ടുള്ളവര്‍ തെക്കോട്ട്
ഉന്തിക്കൊണ്ടിരുന്നു
തോറ്റാലും പിന്‍‌വാങ്ങാനാവില്ല
ചൂട്,വിയര്‍പ്പ്,ശാരീരികവിഷമതകള്‍
ഒന്നുംവകവെക്കാതെ
നാലുഭാഗത്തുനിന്നും
ഒറ്റ ഉന്ത് ,ഒരേ സമയം
ആളുകളും വാഹനങ്ങളും കെട്ടിടത്തലകളും
വിദൂര ഗ്രാമങ്ങളിലേക്ക് ചിതറി
ഒഴിഞ്ഞുകിട്ടിയ സ്ഥലത്തേക്ക്
അനങ്ങാതെ കിടന്ന വാഹനങ്ങള്‍ അനങ്ങി
ആളുകള്‍ നടന്നു.
നഗരം ഒരു ദീര്‍ഘനിശ്വാസം വിട്ടു.

കാക്കയുടെ ഇറച്ചി


വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന്
ചെറുപ്പം മുതലേ വിചാരമുള്ള അഞ്ചുപേര്‍
അതിനായി ഒരു കാക്കയെ പിടിക്കുന്നു.
കത്തിയണയ്ക്കുമ്പോഴും കാക്കയ്ക്കറിയില്ല
അതിനെ കൊല്ലുമെന്ന്
ഇക്കാര്യത്തില്‍ ഒരു കോഴിയുടെ
വിവരം പോലുമില്ല ബുദ്ധിജീവിക്ക്
ഒറ്റച്ചെത്തിന് കഴുത്തുമുറിഞ്ഞുവീഴുമ്പോള്‍
ചോര ചീറ്റും
തലപോയീ തലപോയീ എന്ന്
ഉടല്‍ കിടന്നു പിടയ്ക്കും
പിന്നെ
പപ്പ് പൂട പറി മല്‍‌സരമാണ്.
ചത്തതിനെന്തിനാ കാലെന്ന്
ഒരു തമാശ പറഞ്ഞ് ആ കറുത്ത കാലുകള്‍
മുറിച്ചെറിയുന്നു
കുടലും പിത്താശയവും വലിച്ചുമാറ്റുന്നു
കഷ്ണം കഷ്ണമാക്കുന്നു
ചോര കഴുകിക്കളയുന്നു
പിന്നെയും കഴുകുന്നു
മസാലപുരട്ടുന്നു
വറുത്തോ വേവിച്ചോ എടുക്കുന്നു
ഒന്നിച്ച് ഒരിലയില്‍ വിളമ്പി
വട്ടമിട്ടിരുന്ന് ചര്‍ച്ച തുടങ്ങുന്നു
കേരളത്തില്‍ ഇത്രയും സുലഭമായ ഒരു പക്ഷിയെ
എന്തുകൊണ്ട് തിന്നുന്നില്ലെന്ന്
മോഡറേറ്ററായി ഒരുത്തന്‍ ഒരു കഷ്ണം കടിച്ചു വലിക്കുന്നു.
എച്ചില്‍ തിന്നുന്നതുകൊണ്ടാണെന്ന്
വേറൊരുത്തന്‍ കടിച്ചുപറിക്കുന്നു
തീട്ടം തിന്നുന്ന കോഴിയെ തിന്നുന്നതോ എന്ന
ഒരുത്തന്റെ സംശയം എല്ലാവരും തൊട്ടുനക്കുന്നു.
മുഴുത്ത കഷ്ണം നോക്കിക്കടിച്ച് ഒരുത്തന്‍
ഏതൊക്കെ തിന്നാമെന്നും
ഏതൊക്കെ തിന്നേണ്ടെന്നും
ആരാണ് തീരുമാനിച്ച് ഒരു സമൂഹത്തിന്റേതാക്കിയതെന്ന്
എല്ലാത്തിനേയും ദഹിപ്പിച്ചുകളയുന്നു
കാക്കയെ തിന്നാത്തത് കാക്ക
ഞമ്മടാളായതുകൊണ്ടാണെന്ന് ഒരാള്‍
കാക്കയിറച്ചി ചവച്ചുചവച്ച് വീരവാദം മുഴക്കുന്നു
കാക്ക ദളിതനാണെന്നും സംവരണാനുകൂല്യങ്ങള്‍
നല്‍കേണ്ടതായിരുന്നുവെന്നും പറയുമ്പോള്‍
ഒരാള്‍ കാ കാ എന്ന് വയറുതടവുന്നു
എച്ചില്‍ പെറുക്കാന്‍ ഇപ്പോള്‍ കാക്കകള്‍ വരാറില്ല
ഒക്കത്തിനും അഹങ്കാരമാണ്.
ആസാമില്‍ നിന്നും ബംഗാളില്‍ നിന്നും
വേറെ എച്ചില്പെറുക്കികളെ ഇറക്കുമതി
ചെയ്യേണ്ട സ്ഥിതിയാണ്   ഒരാള്‍ ഉറയുന്നു...
ചര്‍ച്ചമുറുകുമ്പോള്‍
കാക്കയുടെ ഇറച്ചി നല്ല ഊക്കില്‍
കടിച്ചുകടിച്ച്
പറിച്ച് പറിച്ച്
വിഴുങ്ങി വിഴുങ്ങി..
ഇനിയൊന്നും വിഴുങ്ങാനില്ലാതെ വരുമ്പോള്‍
എല്ലാവരും അവരവരുടെ ബൈക്കുകളില്‍
കയറി കാ കാ എന്ന് ചിരിച്ച് വശംകെട്ട്
പറന്നുപോകുന്നു
അപ്പോള്‍ ആ തീറ്റിസ്ഥലത്തുകിടന്ന്
ഒരു കാക്ക പറന്നുപോകാനാവാതെ
കരയുന്നു
അതുകേട്ട് വായനക്കാരായ നമ്മളെല്ലാവരും
ചിരിച്ചുചിരിച്ച് മണ്ണുകപ്പുന്നു...