gfc

നിങ്ങളൊക്കെ നിങ്ങളായതുകൊണ്ട്

ഇച്ഛാനുസരണം
ചൊറിയാനും മാന്താനും
വളയ്ക്കാനും തിരിക്കാനും
ആവാത്തതിനെ
കൈകള്‍ എന്നു വിളിക്കരുത്.

മരങ്ങള്‍ക്കില്ല കൈകള്‍.
ഉണ്ടായിരുന്നെങ്കില്‍
എല്ലാ ഇത്തിക്കണ്ണികളും
അവ പറിച്ചിട്ടേനേ.
വെട്ടാന്‍ വരുന്നവനെ
കഴുത്തുമുറുക്കി കൊന്നേനേ.
തേങ്ങയിടാന്‍ കയറുന്ന
കുമാരേട്ടനെ കൂട്ടിപ്പിടിച്ച്
നിലത്തടിച്ചേനേ
ചില്ലയിലിരുന്ന് അപ്പിയിടുന്ന
കിളികളെ തല്ലിപ്പറത്തിയേനേ

സത്യം പറയാലോ
മരങ്ങളേ,
നിങ്ങള്‍ മരങ്ങള്‍ മാത്രമായതുകൊണ്ട്
ഞങ്ങളൊക്കെ ഞങ്ങളായിജീവിച്ചു പോവുന്നു.

14 അഭിപ്രായങ്ങൾ:

  1. അത്യാവശ്യത്തിന് ഒരു കാലെങ്കിലും വേണ്ടിയിരുന്നു.അടിവയറുനോക്കി ഒരു തൊഴി..

    മറുപടിഇല്ലാതാക്കൂ
  2. ഭാഗ്യം ! അല്ലാതെന്ത്‌

    മറുപടിഇല്ലാതാക്കൂ
  3. നന്നായിരിക്കുന്നു....നല്ല അര്‍ത്ഥവത്തായ വരികള്‍...ലളിതമെങ്കിലും ചിന്തിപ്പിക്കുന്നത്

    മറുപടിഇല്ലാതാക്കൂ
  4. കവിതയെ പുതിയ ചിന്തയിലേക്ക് തിരിച്ചു വിടുന്നുണ്ട്.നന്നായി...വിഷ്ണു മാഷേ...

    മറുപടിഇല്ലാതാക്കൂ
  5. ഞാനിന്നലേം കണ്ടു, കൈകോര്‍ത്ത് നടന്നുപോകുന്നമരം, കെട്ടിപ്പിടിക്കുന്ന മരം, ജാഥ വിളിക്കുന്ന മരം, മൈക്കെടുത്ത് ആഹ്വാനിക്കുന്ന മരം...ശ്ശൊ, അതൊക്കെ സ്വപ്നാര്‍ന്നോ?

    മറുപടിഇല്ലാതാക്കൂ
  6. നല്ല കവിത മാഷേ. കയ്യുയര്‍ത്തി ഒന്ന് അഭിവാദ്യം ചെയ്യുന്നു:)

    മറുപടിഇല്ലാതാക്കൂ
  7. ഒരു സല്യുട്ട് നിയമപ്രകാരം നിരോധിതമല്ലാത്തതിനാല്‍-അതിനാല്‍ മാത്രം-സല്യൂട്ട്

    മറുപടിഇല്ലാതാക്കൂ
  8. ഒരിക്കല്‍ അവരു 'കൈവയ്ക്കാന്‍' തുടങ്ങും..

    ഇഷ്ടപ്പെട്ടു..

    മറുപടിഇല്ലാതാക്കൂ
  9. ശരിയാണ്,ശരിയാണ്,
    പക്ഷെ മരങ്ങള്‍ക്കു ആകാശം തൊടുന്ന ചില്ലകളുണ്ട്
    പുല്ലുകള്‍ക്ക് അതുമില്ല
    ഓരൊ ചവിട്ടടിയിലും ഞെരിഞ്ഞ്
    തളര്‍ന്ന തലകള്‍ ഒന്നുയര്‍ത്തിനോക്കും
    രക്ഷപ്പെട്ടെന്നു കരുതുമ്പോള്‍
    കലപ്പകള്‍ ഉഴുതു മറിച്ചു കളയും
    കൊടുങ്കാറ്റുകള്‍ മാത്രമാണ് പുല്ലുകളുടെ അഹങ്കാരം
    ഒരുപാടിഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  10. നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

    മറുപടിഇല്ലാതാക്കൂ
  11. വളരെ ഇഷ്ടപ്പെട്ടു ഇത്.

    മറുപടിഇല്ലാതാക്കൂ