കാവ്യപുസ്തകം മറിച്ചപ്പോൾ
ഒന്നാമത്തെ പേജിൽ
കവി മലർന്നു കിടക്കുന്നു. വായനക്കാരനെ കണ്ടതും
അയാൾ എഴുന്നേറ്റ്
രണ്ടാമത്തെ പേജിലേക്ക് പോയി.
വായനക്കാരൻ
രണ്ടാമത്തെ പേജിലേക്ക് പോയപ്പോൾ,
കവി മൂന്നാമത്തെ പേജിലേക്ക് പോയി.
വായനക്കാരൻ
മൂന്നാമത്തെ പേജിനെ സമീപിച്ചപ്പോൾ,
കവി നാലാമത്തെ പേജിലേക്ക് ചാടി.
കവിയെ എത്തിപ്പിടിക്കാൻ
വായനക്കാരൻ ഓടി.
കവി പിടികൊടുക്കാതെ പേജുകളിൽ നിന്ന് പേജുകളിലേക്ക് മാറി. വായനക്കാരൻ അവസാനത്തെ പേജ് വായിക്കാൻ തുടങ്ങിയപ്പോൾ, കവി പുസ്തകത്തിൻ്റെ പുറത്തേക്ക് കടന്നു മറഞ്ഞു.
കവിയെ കാണാതെ നിരാശനായ വായനക്കാരൻ പഴയ പേജുകളിലേക്ക് തിരിച്ചു ചെന്നു.
ഒരു പേജിലും കവിതയില്ല ; വാക്യങ്ങളോ വാക്കുകളോ ഇല്ല ;
പകരം രക്തത്തിന്റെയും ശരീര സ്രവങ്ങളുടെയും
ഉണങ്ങിയ പാടുകളും മൃതകോശങ്ങളിൽ നിന്ന് പുറപ്പെടുന്ന ഒരു ഗന്ധവും മാത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ